ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജീവിക്കുന്ന മനുഷ്യനെ സംബന്ധിച്ച് വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം, ലോകം, പ്രപഞ്ചം എന്നിങ്ങനെ പടിപടിയായി നിലനില്‍ക്കുന്ന ജീവിതാവബോധത്തില്‍ സംഭവിച്ച വലിയ പരിവര്‍ത്തനങ്ങളില്‍നിന്ന് ഒരുവിധത്തിലും ഒഴിഞ്ഞുനില്‍ക്കാനാവില്ല. വിവരസാങ്കേതികരംഗം അനന്തമായ സാധ്യതകളുടെ മഹാകാശം മലര്‍ക്കെ തുറന്നുവെച്ചിരിക്കുന്ന ഈ കാലത്ത് ഭാവിയെക്കുറിച്ചുള്ള ഏത് ചിന്തയും പതിവുകളുടെ മുന്‍ധാരണകളെ തിരസ്‌കരിച്ചാണ് മുന്നോട്ടുപോവുക. അറിവുകളുടെ ഉല്‍പാദനം, സംഘാടനം, വിതരണം, സ്വീകരണം എന്നീ വിഷയങ്ങളില്‍ പരിവര്‍ത്തനത്തിന്റെ ശംഖനാദം മുഴങ്ങിക്കഴിഞ്ഞു. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനസങ്കല്‍പ്പങ്ങള്‍ തൊട്ട് അതിന്റെ സമ്പൂര്‍ണ്ണമായ ലക്ഷ്യങ്ങള്‍വരെയുളള വിവിധ വിഷയങ്ങളില്‍ ലോകമെമ്പാടുമുള്ള വിദ്യാഭ്യാസവിചക്ഷണര്‍ നാളിതുവരെ ഇഴകീറി പരിശോധിച്ച കാര്യങ്ങളെല്ലാം പുതിയ സാഹചര്യത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. അതോടൊപ്പം പാഠ്യപദ്ധതിയിലും പാഠ്യക്രമത്തിലും പഠനപ്രവര്‍ത്തനങ്ങളിലും മുന്‍കാലങ്ങളില്‍ നടത്തിയിട്ടുളള പരീക്ഷണങ്ങളെ നിഷ്പക്ഷമായി വിലയിരുത്തേണ്ടതുണ്ട്. കാരണം കേന്ദ്ര ഗവണ്‍മെന്റ് ഇപ്പോള്‍ മുന്നോട്ടുവെക്കുന്ന പുതിയ വിദ്യാഭ്യാസ പദ്ധതി സമീപഭൂതകാലത്തെ പാഠ്യപദ്ധതിയെ പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ല എന്നതുതന്നെ.
ഒരു വ്യക്തി തന്റെ പൗരധര്‍മ്മമെന്താണെന്ന് വ്യക്തമായി മനസ്സിലാക്കി് മൗലികമായ കടമകള്‍ നിറവേറ്റാന്‍ തുടങ്ങുന്നത് പൊതുവേ ആ വ്യക്തിയുടെ യൗവനത്തിലായിരിക്കും. ഔപചാരികമായ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കാനൊരുങ്ങുന്ന 25-30 വയസ്സിനുള്ളിലാണ് മിക്കവാറും അവന്/അവള്‍ക്ക് മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ചുള്ള അവബോധമുണ്ടാവുക. അങ്ങനെയെങ്കില്‍ ഇപ്പോള്‍ ജനിക്കുന്ന ഒരു ശിശു തന്റെ പൗരധര്‍മ്മം നിര്‍വ്വഹിച്ചുതുടങ്ങുക രണ്ടായിരത്തി അമ്പതോടെയാണ്. ആ വ്യക്തി ശരാശരി എണ്‍പത് വയസ്സുവരെ മാനസികവും ശാരീരികവുമായ ആരോഗ്യത്തോടെ ജീവിക്കുമെങ്കില്‍ രണ്ടായിരത്തി ഒരുന്നൂറാമാണ്ടുവരെയുള്ള കാലഘട്ടമായിരിക്കും ഇപ്പോഴത്തെ നവജാതശിശുവിന്റെ മൗലിക കടമകളുടെ കാലഘട്ടം. അതുകൊണ്ടുതന്നെ 2050 മുതല്‍ 2100 വരെയുള്ള 50 വര്‍ഷക്കാലത്തിനിടയില്‍ സജീവമായി വിനിയോഗിക്കുവാനുള്ള കര്‍മ്മശേഷി വളര്‍ത്തിയെടുക്കുവാനാവശ്യമായ പാഠ്യപദ്ധതിയാണ് പുതിയ തലമുറയ്ക്കായി ഇന്ന് നടപ്പില്‍ വരുത്തേണ്ടത്. എന്നാല്‍ 2050 മുതല്‍ 2100 വരെയുള്ള കാലഘട്ടം എങ്ങനെയുള്ളതായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും സാധ്യമല്ലാത്തവിധം ലോകം അനുനിമിഷം വികസിക്കുകയാണ്. ഈ പ്രതിസന്ധിയെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് നമുക്ക് പുതിയ വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്‌കരിക്കുവാനാവില്ല. 2018 ല്‍ പ്രസിദ്ധീകരിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടിനുവേണ്ടിയുള്ള ഇരുപത്തിയൊന്ന് പാഠങ്ങള്‍ ( 21 Lessons for the 21st Century) എന്ന പുസ്തകത്തില്‍ വിശ്രുത ഇസ്രായേല്‍ ചരിത്രകാരന്‍ യുവാല്‍ നോ ഹരാരി ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ചൈനീസ് സമൂഹത്തിലെ രണ്ടു കാലഘട്ടങ്ങള്‍ താരതമ്യം ചെയ്തു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ആയിരം വര്‍ഷങ്ങള്‍ക്കപ്പുറം 1018 ല്‍ ജനിച്ച ഒരു ചൈനക്കാരന് 1050 എത്തുമ്പോള്‍ പതിവായി നടക്കുന്ന യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളുമല്ലാതെ ചുറ്റുപാടും വലിയ മാറ്റങ്ങളൊന്നും കാണാനാവില്ല. കൃഷിക്കാര്‍ നിലമുഴുകുന്നതും കുട്ടികള്‍ ക്ലാസിക്കല്‍ കണ്‍ഫ്യൂഷനിസം പഠിക്കുന്നതും പുരുഷന്മാര്‍ കുതിരപ്പുറത്തു യുദ്ധം ചെയ്യുന്നതും സ്ത്രീകള്‍ വീട്ടുജോലികള്‍ ചെയ്യുന്നതുമായ പതിവു കാഴ്ചകള്‍തന്നെ അയാള്‍ കാണുന്നു. എന്നാല്‍ 2018 ല്‍ ജനിച്ച ഒരു ചൈനക്കാരന്‍ 2050 ലെത്തുമ്പോള്‍ കാണുന്ന കാഴ്ച ഇത്തരത്തിലായിരിക്കില്ല. മുപ്പതു വര്‍ഷത്തിനുശേഷമുള്ള ചൈനീസ് സമൂഹത്തെക്കുറിച്ച് അതിന്റെ ഭാഗമായ മനുഷ്യജീവിതത്തെക്കുറിച്ച് ഇന്നത്തെ നിലയില്‍ നമുക്ക് യാതൊന്നും പ്രവചിക്കാനാവില്ല എന്നാണ് ഹരാരിയുടെ നിരീക്ഷണം.1
സമാനമായ അവസ്ഥ ലോകരാജ്യങ്ങളിലെല്ലാമുണ്ട്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമൂഹികാവസ്ഥയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതത്തിലുമുള്ളത്. അതിനാല്‍ നമ്മുടെ വിദ്യാഭ്യാസ പ്രകിയയില്‍ കാലോചിതമായ മാറ്റം അനിവാര്യമാണ്. ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ രൂപരേഖയെ അടിസ്ഥാനമാക്കി ഭാരതത്തിന്റെ ഭാവിവിദ്യാഭ്യാസ പദ്ധതകളെക്കുറിച്ച് സാമാന്യമായി വിശകലനം ചെയ്യുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ദേശീയ വിദ്യാഭ്യാസനയം-2019
പ്രമുഖ ശാസ്ത്രജ്ഞനായ പദ്മവിഭൂഷണ്‍ ഡോ.കെ. കസ്തൂരിരംഗന്‍ ചെയര്‍മാനായി നിയോഗിക്കപ്പെട്ട ദേശീയ വിദ്യാഭ്യാസ പരിഷ്‌കരണ കമ്മറ്റി അതിന്റെ ആദ്യത്തെ രൂപരേഖ തയ്യാറാക്കി പുറത്തിറക്കുന്നത് 2019 മെയ് മാസത്തിലാണ്. വിദ്യാഭ്യാസ വിചക്ഷണരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും ലഭിക്കുന്ന അഭിപ്രായം കൂടി സ്വീകരിച്ച് ആവശ്യമായ മാറ്റം വരുത്തിയതിനുശേഷമായിരിക്കും ദേശീയ വിദ്യാഭ്യാസനയം ഭാവിയില്‍ നടപ്പില്‍ വരുത്തുക. രാഷ്ട്രത്തിന്റെ ഭാവിയില്‍ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം നല്ലതുപോലെ മനസ്സിലാക്കിയതുകൊണ്ടാണ് വിദ്യാഭ്യാസ പരിഷ്‌കരണക്കമ്മറ്റി അങ്ങേയറ്റം ജനാധിപത്യപരമായി, സുതാര്യമായി ഈ രൂപരേഖ പൊതുജനസമക്ഷം ചര്‍ച്ചയ്ക്ക് വെച്ചത്. പുതിയ വിദ്യാഭ്യാസ നയത്തെ ചര്‍ച്ചയ്‌ക്കെടുക്കുന്നതിനു മുമ്പ് അതിന്റെ ഉള്ളടക്കം സാമാന്യമായി മനസ്സിലാക്കേണ്ടതുണ്ട്.
2019 ലെ ദേശീയ വിദ്യാഭ്യാസനയം അടിസ്ഥാനപരമായി ഭാരതമെന്ന മഹത്തായ രാഷ്ട്രത്തെ കേന്ദമാക്കിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഭാരതത്തില്‍ ജീവിക്കുന്ന എല്ലാ ജനങ്ങള്‍ക്കും ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തി സമതുലിതവും ഊര്‍ജ്ജസ്വലവുമായ വൈജ്ഞാനിക സമൂഹത്തെ വാര്‍ത്തെടുത്ത് സുസ്ഥിരമായ പരിവര്‍ത്തനത്തിലൂടെ നമ്മുടെ രാജ്യത്തെ പരംവൈഭവത്തിലെത്തിക്കുകയാണ് ദേശീയ വിദ്യാഭ്യാസനയത്തിന്റെ ആത്യന്തിക ലക്ഷ്യം.2 നിരന്തരമായ ഗവേഷണത്തിലൂടെ നിരവധി വിദ്യാഭ്യാസ ചിന്തകര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച ഈ രൂപരേഖയുടെ ആമുഖത്തില്‍ കസ്തൂരിരംഗന്‍ ദേശീയ വിദ്യാഭ്യാസനയം-2019ന്റെ ലക്ഷ്യത്തെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. 1946 ല്‍ യു.എന്‍. അസംബ്ലിയില്‍ പ്രഖ്യാപിക്കപ്പെട്ട “everyone has the right to education” ” എന്ന ആപ്തവാക്യത്തില്‍ തുടങ്ങി വിദ്യാഭ്യാസ വിഷയത്തില്‍ വിവിധ ലോകരാജ്യങ്ങളും സംഘടനകളും കൈക്കൊണ്ട വ്യത്യസ്തവും പ്രസക്തവുമായ നിലപാടുകളെ അദ്ദേഹം ഇവിടെ പരിശോധിക്കുന്നു. അതോടൊപ്പം ചരകനും ആര്യഭടനും പാണിനിയുമുള്‍പ്പെടെയുള്ള ഭാരതത്തിലെ പ്രാചീന മനീഷികള്‍ മുതല്‍ വിവേകാനന്ദസ്വാമികളും ഗാന്ധിജിയും ടാഗൂറും അംബേദ്കറുമടങ്ങുന്ന ആധുനിക മനീഷികള്‍ വരെ മുന്നോട്ടുവെച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസ ചിന്തകളെ ഡോ.കസ്തൂരിരംഗന്‍ മാതൃകയായി സ്വീകരിക്കുന്നുണ്ട്. ദേശീയവിദ്യാഭ്യാസനയം ആത്യന്തികമായി ലക്ഷ്യമാക്കുന്നതെന്തൊ ക്കെയാണെന്ന് അദ്ദേഹത്തിന്റെ ഈ വാക്കുകളില്‍നിന്ന് മനസ്സിലാക്കാം:
The National Education Policy 2019 provides a framework for the transformation and reinvigoration of the education system in order to respond to the requirements of fast-changing, knowledge-based societies while taking into account the diversity of the Indian people, their traditions, cultures, and languages. It seeks to ensure that human capital, the most vital form of capital that would fuel the necessary transformation, is secured and strengthened. Highest priority is accorded to the task of ensuring universal access to an education of high quality and breadth that would support India’s continued ascent, progress, and leadership on the global stage – in terms of economic development, social justice and equality, environmental stewardship, scientific advancement and cultural preservation, and help develop and maximise our country’s rich talents and resources for the good of the individual, the country, and the world. An education system built on the premises of quality and equity is considered central to sustainable development, achieving success in the emerging knowledge economy and society, for socio-economic mobility, and for building an equitable, just and humane society.”
ഭാഷ-സാഹിത്യ പഠനം
നാനൂറ്റി എഴുപത്തിയേഴ് പേജുവരുന്ന ദേശീയ വിദ്യാഭ്യാസ നയരേഖയില്‍ മൂന്ന് പേജ് മാത്രമാണ് ഭാഷാപഠനത്തിന് വേണ്ടി നീക്കിവെച്ചിരിക്കുന്നത്. 23 അദ്ധ്യായങ്ങളുള്ള രൂപരേഖയില്‍ ഇരുപത്തിരണ്ടാമത്തെ അദ്ധ്യായത്തിലാണ് ഭാഷകളെക്കുറിച്ച് സൂചനയുള്ളത്. ഇതില്‍നിന്നുതന്നെ ദേശീയ വിദ്യാഭ്യാസനയം ഭാഷാപഠനത്തിന് നല്‍കുന്ന പ്രാധാന്യം വളരെ ചെറുതാണെന്ന് വ്യക്തമാണ്. യഥാര്‍ത്ഥത്തില്‍ ഭാഷാപഠനം സംസ്‌കാരപഠനംതന്നെയാണെന്നും അതിന് മറ്റെല്ലാ പഠനങ്ങളേക്കാളും പ്രാധാന്യമുണ്ടെന്നും രൂപരേഖ തയ്യാറാക്കിയവര്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഭാഷാവികസനത്തിന് ദേശീയ വിദ്യാഭ്യാസനയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കാര്യങ്ങളെല്ലാം പ്രസക്തംതന്നെ. സംസ്‌കൃതം പോലെതന്നെ സംരക്ഷിക്കപ്പെടേണ്ടതാണ് ഗോത്രഭാഷകളും എന്ന കാഴ്ചപ്പാട് ഉണ്ടാവുന്നത് ഉന്നതമായ ജനാധിപത്യബോധത്തില്‍നിന്നാണ്. പാലി, പേര്‍ഷ്യന്‍, പ്രാകൃതം എന്നിവയ്ക്കായുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സംരംഭവും ക്ലാസിക്കല്‍ ഭാഷകള്‍ക്കും പ്രാദേശികഭാഷകള്‍ക്കും നല്‍കിയ തുല്യപ്രാധാന്യവും വിശാലമായ ഭാഷാബോധത്തിന്റെ ഭാഗംതന്നെ. എന്നാല്‍ ഇത്രയുംകൊണ്ട് ദേശീയ വിദ്യാഭ്യാസനയം ഭാഷാപഠനമെന്ന വിശാലമേഖലയെ ചുരുക്കി എന്നാണ് എന്റെ പരാതി.
ഭാരതത്തിന്റെ മഹത്തായ സാംസ്‌കാരിക പൈതൃകത്തെ വരുംതലമുറകളിലേക്ക് കൈമാറുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങളിലൊന്ന് എന്ന് ആമുഖത്തില്‍ ഡോ. കസ്തൂരിരംഗന്‍ പറഞ്ഞിട്ടുണ്ട്. വിദ്യാലയത്തില്‍ സംസ്‌കാരം കൈമാറ്റം ചെയ്യപ്പെടുന്നത് പ്രധാനമായും ഭാഷയിലൂടെയും സാഹിത്യത്തിലൂടെയുമാണ്. അതിനാല്‍ ഭാഷയ്ക്കും സാഹിത്യത്തിനും അര്‍ഹമായ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ഒന്നിനൊന്ന് വ്യത്യസ്തവും വിചിത്രവുമായ നിരവധി സംസ്‌കാരങ്ങള്‍ ഇടകലര്‍ന്ന് കഴിയുന്ന അപൂര്‍വ്വം രാജ്യങ്ങളിലൊന്നാണ് ഭാരതം. എന്നാല്‍ വ്യത്യസ്തമായ ഈ സംസ്‌കാരങ്ങളെല്ലാം ഒരുമയോടെ ഇവിടെ പുലരുന്നത് അവയെല്ലാം ഭാരതീയത എന്ന ഒരു വലിയ സംസ്‌കാരത്തിന്റെ ഭാഗമായതുകൊണ്ടാണ്. നാനാത്വത്തില്‍ ഏകത്വം എന്നത് ഭാരതത്തെ സംബന്ധിച്ച് പ്രധാനമാണ്. ഒരു രാഷ്ട്രം എന്ന നിലയില്‍ ഭാരതത്തെ നശിപ്പിച്ച് ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചവര്‍ക്കൊക്കെ അതിന് കഴിയാതെ പോയത് സഹസ്രാബ്ദങ്ങളായി ഭാരതം കാത്തുസൂക്ഷിക്കുന്ന മഹത്തായ ഈ സംസ്‌കാരം ഒന്നുകൊണ്ടുമാത്രമാണ്. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നാനാത്വത്തില്‍ ഏകത്വമെന്ന യാഥാര്‍ത്ഥ്യത്തിന് ഭീഷണിയായി അനേകം സംഭവങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. അതിര്‍ത്തി കടന്നെത്തിയ തീവ്രവാദത്തെയും അതിര്‍ത്തിയ്ക്കുള്ളില്‍നിന്നുതന്നെയുള്ള മണ്ണിന്റെ മക്കള്‍വാദത്തെയും ഭാരതം ഒരു പരിധിവരെ പ്രതിരോധിച്ചു. മതപരവും രാഷ്ട്രീയവുമായ വിഘടനവാദങ്ങളെ നിയമപരിധിക്കള്ളില്‍നിന്നുകൊണ്ട് നമ്മള്‍ തടഞ്ഞു. എന്നാല്‍ ബൗദ്ധികരംഗത്ത് വളരെ ആസൂത്രിതമായി നടന്നുവന്ന ദേശവിരുദ്ധവും വിഘടനസ്വഭാവമുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ ശ്രദ്ധിച്ചതേയില്ല. ഭാരതത്തിന്റെ പൈതൃക സമ്പത്തായ വിജ്ഞാനങ്ങളെയും വിശ്വാസങ്ങളെയും അക്കാദമികരംഗത്ത് പ്രവര്‍ത്തിക്കുന്ന വിഘടനവാദികള്‍ യുക്തിയുടെയും പുരോഗമനത്തിന്റെയും പേരുപറഞ്ഞ് നിരന്തരമായി ആക്ഷേപിച്ചത് നമ്മള്‍ കണ്ടില്ലെന്ന് നടിച്ചു. ഒരു രാജ്യത്തെ തകര്‍ക്കാന്‍ ആദ്യം ചെയ്യേണ്ടത് ആ രാജ്യത്തെ ഭാഷയെയും സംസ്‌കാരത്തെയും തകര്‍ക്കുകയാണെന്ന് തിരിച്ചറിഞ്ഞ വിഘടനവാദികള്‍ കുറേ വര്‍ഷങ്ങളായി അതിനുവേണ്ടി പരിശ്രമിച്ചുവന്നു. ഭാരതത്തിലെ ചില പ്രധാനപ്പെട്ട സര്‍വ്വകലാശാലകളില്‍ അടുത്ത കാലത്ത് ഉയര്‍ന്നുകേട്ട ഭാരതവിരുദ്ധ മുദ്രാവാക്യങ്ങള്‍ അത്തരം പരിശ്രമങ്ങളുടെ അനന്തരഫലമായുണ്ടായതാണ്.
അക്കാദമിക് രഗത്ത് നടന്നുകൊണ്ടിരിക്കുന്ന, ഭാരതീയ സംസ്‌കാരത്തിനെതിരെയുള്ള ഇത്തരം സംഘടിതമായ പ്രവര്‍ത്തനങ്ങളുടെ സമകാലിക പശ്ചാത്തലത്തില്‍ ദേശീയ വിദ്യാഭ്യാസനയം ഭാഷ-സാഹിത്യ പഠനങ്ങള്‍ക്ക് അമിതമായ പ്രാധാന്യംതന്നെ നല്‍കേണ്ടതുണ്ട്. അക്കാദമിക് രംഗത്തെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ സൂക്ഷിക്കുക എന്നതുകൊണ്ട് ഭാരതീയമായതെല്ലാം മഹത്തരമാണെന്ന് കണ്ണടച്ച് വിശ്വസിപ്പിക്കാന്‍ പുതിയ തലമുറയെ പ്രേരിപ്പിക്കുക എന്നര്‍ത്ഥമില്ല. തീര്‍ച്ചയായും ഭാരതത്തിന്റെ ഭൂതകാലത്ത് ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളിലും സംഭവിച്ചതുപോലെ ജനാധിപത്യവിരുദ്ധമായ, മനുഷ്യത്വവിരുദ്ധമായ പല കാര്യങ്ങളും നടന്നിട്ടുണ്ട്. അതുകൊണ്ടുമാത്രം ലോകത്ത് ഒരു രാജ്യത്തെ ജനങ്ങളും തങ്ങളുടെ പാരമ്പര്യം മോശപ്പെട്ടതാണെന്ന് കരുതുന്നില്ല. എന്നാല്‍ ഭാരതത്തിലെ ചില അക്കാദമിഷ്യന്മാര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പു നടന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേര് പറഞ്ഞ് സ്വന്തം പാരമ്പര്യത്തെ തള്ളിപ്പറയാന്‍ പുതിയ തലമുറയെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ ചെയ്യുന്നത് ദേശവിരുദ്ധപ്രവര്‍ത്തനമാണെന്ന് പുതിയ തലമുറയ്ക്ക് തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലായിരിക്കണം ഭാഷാ-സാഹിത്യ പഠനങ്ങളുടെ കരിക്കുലം നിശ്ചയിക്കേണ്ടത്.
വിഘടനവാദികളായ അക്കാദമിഷ്യന്മാരുടെ രഹസ്യ അജണ്ട എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാക്കാന്‍ ഒരനുഭവം പറയട്ടെ. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ക്ലസ്റ്റര്‍ മീറ്റിങ്ങില്‍വെച്ച് റിസോഴ്‌സ് പേഴ്‌സനായ അദ്ധ്യാപകന്‍ എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിലെ ഗാന്ധാരീവിലാപം എന്ന പാഠഭാഗം വിശദീകരിക്കുകയുണ്ടായി. യുദ്ധം കേന്ദ്രവിഷയമായുള്ള യൂണിറ്റിലാണ് ഈ പാഠഭാഗമുള്ളത്. എഴുത്തച്ഛനെന്ന കവിയെപ്പറ്റിയോ അദ്ദേഹം മലയാള സാഹിത്യത്തിലും കേരളീയ സംസ്‌കാരത്തിലും ചെലുത്തിയ സ്വാധീനത്തെപ്പറ്റിയോ ഒന്നുമല്ല നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കേണ്ടത്, പകരം യുദ്ധത്തെക്കുറിച്ചുള്ള എഴുത്തച്ഛന്റെ കാഴ്ച്ചപ്പാടാണ് എന്ന് അദ്ദേഹം പലവുരു പറഞ്ഞു. അതിനുശേഷം അദ്ദേഹം യുദ്ധത്തെക്കുറിച്ചുള്ള എഴുത്തച്ഛന്റെ നിലപാട് ഇങ്ങനെ വെളിപ്പെടുത്തി- യുദ്ധത്തിന്റെ യഥാര്‍ത്ഥ ഇരകള്‍ സ്ത്രീകളാണ്. ഗാന്ധാരി എന്ന കഥാപാത്രം അതിന്റെ തെളിവാണ്. യുദ്ധം ചെയ്യുന്നത് ബന്ധുക്കളോ സുഹൃത്തുക്കളോ ആയിരിക്കും.
പാണ്ഡവരെയും കൗരവരെയും നോക്കുക. സഹോദരങ്ങള്‍ തമ്മിലുള്ള യുദ്ധം ഒഴിവാക്കാന്‍ കഴിയുമായിരുന്നിട്ടും ഇരുപക്ഷത്തും ആളും ആയുധവും കൊടുത്ത് യുദ്ധം സൃഷ്ടിക്കുന്നവരുണ്ട്. അങ്ങനെയൊരാളാണ് ഇവിടെ സാക്ഷാല്‍ ശ്രീകൃഷ്ണന്‍. അതുകൊണ്ടാണ് കൊല്ലിക്കയല്ലേ നിനക്ക് രസമെടോ എന്ന് ഗാന്ധാരി കൃഷ്ണനോട് ചോദിക്കുന്നത്. അതായത് ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങള്‍ നല്‍കി യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന മുതലാളിത്ത രാജ്യമായ അമേരിക്കയുടെ സ്ഥാനമാണ് ഭാരതയുദ്ധത്തില്‍ കൃഷ്ണനുള്ളത് എന്നര്‍ത്ഥം. കുട്ടികളെക്കൊണ്ട് ഈരീതിയില്‍ പാഠഭാഗങ്ങളെ സമീപിക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ക്ലാസ്സ്മുറിയില്‍ നിങ്ങള്‍ ഒരുക്കേണ്ടത് എന്ന് പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിച്ചത്. എന്തായാലും ആ അദ്ധ്യാപകന്റെ മൗലികമായ കണ്ടെത്തലാണ് ഈ വ്യാഖ്യാനത്തിലുള്ളതെന്ന് പറയാനാവില്ല. മേല്‍ത്തട്ടുമുതല്‍ തീരുമാനിക്കപ്പെട്ട അജണ്ടയാണ് ഈ വ്യാഖ്യാനത്തിലുള്ളത്. പ്രത്യക്ഷത്തില്‍ നോക്കുമ്പോള്‍ ഈ വ്യാഖ്യാനം യുക്തമാണെന്ന് തോന്നാനിടയുണ്ട്. യുദ്ധത്തിന്റെ കാരണങ്ങള്‍, അത് നടത്തുന്നവര്‍, അതിന്റെ ഇരകള്‍- ഇതൊക്കെ ശരിയായ നിരീക്ഷണങ്ങളാണ്. എന്നാല്‍ ഇതിനിടയില്‍ തന്ത്രപൂര്‍വ്വം ഒളിച്ചുകടത്തുന്ന ഒരു അജണ്ടയുണ്ട്. ആ അജണ്ട എഴുത്തച്ഛന്റെ ചെലവില്‍ നടപ്പിലാക്കാനാണ് ഇവിടെ ശ്രമം. പറഞ്ഞുവരുന്നത,് ഇതിഹാസ കഥാപാത്രമായ, വലിയൊരു വിഭാഗം ഈശ്വരനായി കരുതുന്ന ശ്രീകൃഷ്ണനെ സഹോദങ്ങളെക്കൊണ്ട് യുദ്ധം ചെയ്യിച്ച് അത് കണ്ടുരസിക്കുന്ന വില്ലനായി കുട്ടികളുടെ മുന്നില്‍ അവതരിപ്പിക്കുക എന്ന ദുരുദ്ദേശ്യത്തെക്കുറിച്ചാണ്. മഹാഭാരതം കിളിപ്പാട്ടിലെ ഒരു ഭാഗം സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് തങ്ങളുടെ ഗൂഢോദ്ദേശ്യം നടപ്പിലാക്കാന്‍വേണ്ടി തെറ്റായി വ്യാഖ്യാനിക്കുക വഴി എഴുത്തച്ഛന്‍ എന്ന മഹാകവിയോടും മഹാഭാരതമെന്ന ഇതിഹാസത്തോടുമാണ് ഇവര്‍ നീതികേട് കാട്ടുന്നത്.
വിമര്‍ശനാത്മക ബോധനത്തിന്റെ ലേബലില്‍ ഒഴിച്ചുകടത്തുന്ന ഇത്തരം അജണ്ടകള്‍ വസ്തുതാവിരുദ്ധവും പാഠവിരുദ്ധവുമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. യഥാര്‍ത്ഥത്തില്‍ എഴുത്തച്ഛന്റെ യുദ്ധവീക്ഷണം ഇങ്ങനെയായിരുന്നോ? കൃഷ്ണനെ എഴുത്തച്ഛന്‍ കണ്ടത് ഇങ്ങനെയാണെന്ന് ഗാന്ധാരീവിലാപം വെച്ച് പറയാന്‍ കഴിയുമോ? യഥാര്‍ത്ഥത്തില്‍ ഭാരതയുദ്ധം കൃഷ്ണന്‍ സൃഷ്ടിച്ചതാണോ? ഇത്തരത്തിലള്ള അനേകം ചോദ്യങ്ങള്‍ ഇവിടെ ഉയരുന്നുണ്ട്. അതുമാത്രമല്ല ഇവിടെ പ്രശ്‌നം. ഇത്തരം വ്യാഖ്യാനങ്ങളിലൂടെ കടന്നുപോവുന്ന ഒരൂ സ്‌കൂള്‍വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ രൂപംകൊള്ളുന്ന ഇതിഹാസ സങ്കല്‍പവും കൃഷ്ണസങ്കല്പവും എങ്ങനെയുള്ളതായിരിക്കും? മുമ്പ് മഹാകവി അക്കിത്തത്തിന്റെ ഒരു കവിതയിലെ ‘അമ്പാടിക്കണ്ണന്റെ നിറമാണേഎന്ന വരികള്‍ മതേതരത്വത്തിന് എതിരാണെന്ന ന്യായം പറഞ്ഞ് ഞാവല്‍ പഴത്തിന്റെ ചേലാണേഎന്ന് തിരുത്തി പാഠപുസ്തകക്കമ്മിറ്റിക്കാര്‍ അച്ചടിച്ചതു കൂടി ചേര്‍ത്ത് വായിച്ചാല്‍ അക്കാദമിക്ക് രഹസ്യ അജണ്ടയുടെ യഥാര്‍ത്ഥചരിത്രം മനസ്സിലാക്കാം. അന്ന് കെ.പി.അപ്പനെന്ന ഒറ്റയാനായ സാഹിത്യനിരൂപകന്‍ ഈ വിഷയത്തില്‍ പ്രതിഷേധിച്ച് ‘ബുദ്ധിജീവികളെ നമുക്ക് കൂട്ടത്തോടെ കഴുതകളാവാം’ എന്ന പേരില്‍ ഒരു ലേഖനമെഴുതുകയുണ്ടായി.
ദേശീയ വിദ്യാഭ്യാസനയത്തില്‍ ഭാഷാസാഹിത്യ പഠനമേഖല എത്രമാത്രം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണെന്ന് ഇവിടെ വ്യക്തമാണ്. വിഘടനവാദികള്‍ക്ക് മറുപടിയായി, നാനത്വത്തില്‍ ഏകത്വം വിളംബരം ചെയ്യുന്ന, ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യം എല്ലാവരിലേക്കുമെത്തിക്കുന്ന ഭാഷ-സാഹിത്യ പാഠ്യപദ്ധതിയാണ് ഇനി രൂപകല്‍പന ചെയ്യേണ്ടത്. എല്ലാ ഭാരതീയ ഭാഷകളിലും എഴുതപ്പെടുന്ന മികച്ച സാഹിത്യകൃതികള്‍ ഭാരതത്തിലെ എല്ലാ ഭാഷകളിലും വിവര്‍ത്തനം ചെയ്യണം. എല്ലാ വിദ്യാര്‍ത്ഥികളും തങ്ങളുടെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ അത്തരം കൃതികളിലൂടെ കടന്നുപോവണം. ഭാഷാസാഹിത്യ പഠനംവഴി ദേശീയബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ സാധിക്കണം. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം, ലോകം, പ്രപഞ്ചം എന്നിങ്ങനെയുള്ള അവബോധത്തില്‍ ഗുണപരമായ പരിവര്‍ത്തനം വരുത്തുന്ന ഭാഷ-സാഹിത്യപഠനമാണ് ഇനി ആവശ്യം. ദേശീയ വിദ്യാഭ്യാസ നയം-2019 ല്‍ ഭാഷ-സാഹിത്യ മേഖലയ്ക്ക് അര്‍ഹമായ പ്രാധാന്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
കുറിപ്പുകള്‍
1.‘In contrast, today we have no idea how China or the rest of the world will look in 2050. We dont know what people will do for a living, we dont know how armies or bureaucracies will function, and we dont know what gender relations will be like. Some people will probably live much longer than today, and the human body itself might undergo an unprecedented revolution thanks to bio-engineering and direct brain–computer interfaces. Much of what kids learn today will likely be irrelevant by 2050”- 21 Lessons for the 21st Century, Page No. 227, Jonathan Cape, London, 2018
2. The National Education Policy 2019 envisions an India centered education system that contributes directly to transforming our nation sustainably into an equitable and vibrant knowledge society, by providing high quality education to all” – NEP-2019, Page No. 41, 2019.