രാജ്യം മാത്രമല്ല ലോകം തന്നെ ഉറ്റുനോക്കുകയാണ് കേരളത്തിലെ വിജയന്‍ സഖാവിന്റെ ഭരണത്തെ. ഈ സര്‍ക്കാറിന്റെ പ്രവര്‍ത്തനരീതി മാതൃകയാക്കാന്‍ വടക്കേ ഇന്ത്യന്‍ വംശ വെറിയന്മാര്‍ മാത്രമല്ല ജര്‍മ്മനിയിലെ നാസികള്‍ വരെ ക്യൂ നില്‍ക്കുകയാണത്രെ. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് കുറ്റമറ്റ രീതിയില്‍ വംശശുദ്ധി നിലനിര്‍ത്താന്‍ എങ്ങനെ പ്രവര്‍ത്തിക്കാമെന്നു പാര്‍ട്ടിയും സര്‍ക്കാരും കാണിച്ചുകൊടുത്തിരിക്കയാണ് അനുപമയുടെ കുഞ്ഞിന്റെ വിഷയത്തില്‍. ഇതില്‍ പാര്‍ട്ടി സ്വീകരിച്ച വംശശുദ്ധി സിദ്ധാന്തത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പാര്‍ട്ടി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സഖാവ്. നവം.25ന് സഖാവ് പത്രക്കാരോട് പറഞ്ഞു: ”വിവാഹിതനായ ഒരാള്‍ അവിവാഹിതയായ പെണ്‍കുട്ടിയെ സ്‌നേഹിച്ചു ഗര്‍ഭിണിയാക്കുന്നതിനോട് പാര്‍ട്ടിയ്ക്ക് യോജിപ്പില്ല.” കുടുംബം ബുര്‍ഷ്വാ ഫ്യൂഡലിസത്തിന്റെ ഭാഗമാണെന്നു കരുതുന്ന പാര്‍ട്ടിയ്ക്ക് അത് തകര്‍ന്നാല്‍ പ്രശ്‌നമില്ല. ലൈംഗികചൂഷണം നടത്തിയ വാളയാര്‍ പ്രതികള്‍ക്കും മുന്‍ എം.എല്‍.എ. ശശിയ്ക്കും സംരക്ഷണം നല്‍കിയ പാര്‍ട്ടിയ്ക്ക് ലൈംഗികബന്ധത്തിലും പ്രശ്‌നമുണ്ടാകില്ല. ലൗജിഹാദിനെ ന്യായീകരിക്കാന്‍ സ്‌നേഹബന്ധത്തെ വാഴ്ത്തിയവര്‍ക്ക് അവിടെയും കുഴപ്പം കാണാനാവില്ല. പിന്നെ കുഴപ്പം എന്താണ്? കീഴ്ജാതിക്കാരന്‍ അജിത്ത് മേല്‍ജാതിക്കാരി അനുപമയെ സ്‌നേഹിച്ച് ഗര്‍ഭിണിയാക്കിയതു തന്നെ. അപ്പോള്‍ പാര്‍ട്ടിയ്ക്ക് പ്രശ്‌നം വംശശുദ്ധി തന്നെ. സഖാവിന്റെ കുടുംബത്തിന്റെ വംശശുദ്ധി സംരക്ഷിക്കാന്‍ പാര്‍ട്ടി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തു.
വംശശുദ്ധി ഇല്ലാത്ത കുഞ്ഞിനെ പാര്‍ട്ടി ഭരിക്കുന്ന കേരളത്തിന്റെ മണ്ണില്‍ പിച്ചവെക്കാന്‍ അനുവദിക്കില്ലെന്ന വാശിയ്ക്കു പിന്നിലുള്ളതും വംശവെറി തന്നെ. അതിനു അവര്‍ കണ്ടെത്തിയ വഴിയാണ് ശിശുക്ഷേമ സമിതി വഴി ആന്ധ്രയിലേക്ക് കുട്ടിക്കടത്ത് നടത്തുക എന്നത്. അതിനു ഒത്താശ ചെയ്ത ഷിജൂഖാന്റെ നടപടിയില്‍ ആനാവൂര്‍ സഖാവ് ഒരു തെറ്റും കാണുന്നില്ല. ഖാന്‍ തെറ്റു ചെയ്തു എന്നു സര്‍ക്കാരോ അന്വേഷണ ഉദ്യോഗസ്ഥരോ പറയാത്തതുകൊണ്ടു നടപടിയില്ല എന്നാണുവാദം. ഇത്ര കഠിനമായ വംശശുദ്ധി സിദ്ധാന്തം നടപ്പാക്കുമ്പോഴും എത്ര തരളിതമാണ് പാര്‍ട്ടി ഹൃദയം എന്നു മറക്കരുത്. ‘അനുപമയ്ക്ക് കുട്ടിയെ കിട്ടാന്‍ സഹായം ചെയ്തുകൊടുത്തത് മന്ത്രിയും സര്‍ക്കാരുമാണ്’ എന്ന ആനാവൂരിന്റെ പ്രസ്താവനയില്‍ ഈ തരളിതഹൃദയം നിറഞ്ഞുനില്‍ക്കുന്ന അണക്കെട്ട് പോലെ പൊട്ടാന്‍ വെമ്പിനില്‍ക്കുകയാണ്.