വിടചോദിയ്ക്കാന്‍ വന്നുനില്‍ക്കയാണെന്നോ മുന്നില്‍
കദനക്കടലായെന്‍ മാനസം തകരുമ്പോള്‍!….
അന്നൊരു പ്രഭാതത്തിലച്ഛന്റെ മുനിവാട-
ത്തങ്ങതന്‍സമാഗമധന്യമാം മുഹൂര്‍ത്തത്തില്‍,
കോള്‍മയിരണിഞ്ഞു ഞാന്‍ കാര്‍കണ്ട മയില്‍ പോലെ
കാനനമനുരാഗഗാനങ്ങള്‍ ആലാപിച്ചു…
പിന്നിട്ടദിനങ്ങളില്‍ നിന്നിലേയ്ക്കലിഞ്ഞു ഞാന്‍
സുന്ദരസ്വപ്നങ്ങള്‍ തന്‍ സ്വര്‍ഗ്ഗമായ് വനഭൂമി!…
എന്നുടെ നിനവിലെന്‍ സങ്കല്പ പഥങ്ങളില്‍
അന്നു നീ മമ ഭാവിവരനായ് നിലകൊണ്ടൂ!…
മുല്ലയും, മന്ദാരവും, തെച്ചി, പിച്ചകപ്പൂവും
കണ്ണിനും കരളിനും ആമോദം നിറയ്ക്കുമ്പോള്‍,
പൗര്‍ണ്ണമി ചന്ദ്രന്‍ കാട്ടില്‍ ചന്ദനമരയ്ക്കുമ്പോള്‍
മന്ദമാരുതന്‍ പ്രേമഗീതമായ് നടക്കുമ്പോള്‍
എത്രമേല്‍ ആനന്ദത്താല്‍ നിവൃതി കൊണ്ടില്ലാനാം
സാക്ഷിയായ് നിന്നൂ ചുറ്റും ആശ്രമ നികുഞ്ജങ്ങള്‍!…
ചൈത്രവും വസന്തവും പൂചൂടും ഋതുക്കളില്‍
ഹൃത്തിലെ രഹസ്യങ്ങളന്യോന്യം പകര്‍ന്നു നാം!…
എങ്കില്‍ ഞാനറിഞ്ഞീല നീ, ഹൃത്തിലൊളിപ്പിച്ച
വഞ്ചനപ്രകാണ്ഡത്തെ സാത്വികമനസ്‌ക്ക ഞാന്‍
ദേവകള്‍, അസുരര്‍ തന്‍ ശത്രുക്കളെന്നാല്‍ പക്ഷെ
പാവനസ്‌നേഹം ദൈവകല്പിതമല്ലേ സഖേ!…
മല്‍താതനറിഞ്ഞീല നിന്റെ വഞ്ചന തീരെ
ഓര്‍ക്കാതെ ‘സഞ്ജീവിനി’ മന്ത്രം നീ ഗ്രഹിയ്ക്കുമ്പോള്‍!…
തന്‍പുത്രിയ്ക്ക്‌നുയോജ്യപതിയെ മുന്നില്‍ക്കണ്ടു.
സന്തുഷ്ടമനസ്സുമായ് ജനകന്‍ വര്‍ത്തിയ്ക്കുമ്പോള്‍,
പോകയോ സുരലോകം പൂകുവാന്‍ സ്ത്രീത്വത്തിന്റെ
നോവുകളറിയാത്ത നന്ദികെട്ടവന്‍ ‘കചന്‍’…
ഒന്നു ഞാനുരയ്ക്കട്ടെ, ശപിച്ചീടട്ടെ ഭവാന്‍
ഇന്നു നേടിയ മന്ത്രം ഫലിയ്ക്കാതിരിയ്ക്കട്ടെ!….
(ചതിയില്‍ മൃതസഞ്ജീവിനി മന്ത്രം ശുക്രചാര്യരോട് കരസ്ഥമാക്കി വിട പറയുവാന്‍ എത്തിയ ‘കചനോട്’ പ്രണയ വിരഹിണിയായ ‘ദേവയാനി’ യുടെ പരിദേവനങ്ങള്‍)