അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ദീപാവലി ആചരണത്തിന്റെയും ആഘോഷത്തിന്റെയും അടിസ്ഥാനപരമായ ആദ്ധ്യാത്മിക തത്ത്വം എന്താണെന്ന് ആദ്യമായി മനസ്സിലാക്കേണ്ടതാണ്. ദീപം എന്നാല്‍ കത്തിക്കൊണ്ടിരിക്കുന്ന വിളക്ക് എന്നാണര്‍ത്ഥം. കത്തിജ്വലിക്കുന്നത് അഗ്നിയാണ്. അഗ്നി പ്രപഞ്ചത്തിന്റെ കാരണമായ പഞ്ചഭൂതങ്ങളിലെ മൂന്നാമത്തെ ഘടകമാണ്. ആകാശവും വായുവുമാണ് ആദ്യത്തെ രണ്ടുഘടകങ്ങള്‍. ജലവും ഭൂമിയും അവസാനത്തെ രണ്ടു ഘടകങ്ങളും. അദൃശ്യവും സര്‍വ്വവ്യാപിയും ശാശ്വതവും നിര്‍ഗുണവും പരമാത്മാവുമായ പരബ്രഹ്മം സഗുണ ബ്രഹ്മമായി പ്രപഞ്ചരൂപത്തില്‍ ആവിഷ്‌ക്കരിച്ചപ്പോള്‍ ശബ്ദമാത്രയില്‍ നിന്ന് ആകാശവും സ്പര്‍ശമാത്രയില്‍ നിന്ന് വായുവും ഉണ്ടായി. ഇവ രണ്ടും നഗ്നനേത്രങ്ങളാല്‍ കാണപ്പെടാത്തവയാണ്. എന്നാല്‍ രൂപ മാത്രയില്‍ നിന്ന് അഗ്നിയായി പരിണമിച്ചപ്പോള്‍ എല്ലാവര്‍ക്കും പരബ്രഹ്മസാന്നിദ്ധ്യം നേരിട്ട് കാണുവാന്‍ സാധിച്ചു. രൂപം മനസ്സിനെ ആകര്‍ഷിക്കുന്നു. രൂപം തന്നെയാണ് വിഗ്രഹവും. അദൃശ്യമായ, അദ്വൈതമായ ദൈവത്തെ അഗ്നിരൂപത്തില്‍ ദര്‍ശിച്ചപ്പോള്‍ ഋഷീശ്വരന്മാര്‍ അഗ്നിയെ ദൈവ വിഗ്രഹമായി സങ്കല്‍പ്പിച്ച് ആരാധിച്ചു. വിഗ്രഹാരാധനയുടെ ആരംഭം അഗ്ന്യാരാധനയില്‍ നിന്നാണ്.
അഗ്നി എന്ന ശബ്ദത്തിന്റെ അര്‍ത്ഥം ശതപഥബ്രാഹ്മണത്തില്‍ രേഖപ്പെടുത്തിയതിങ്ങനെയാണ്.
സര്‍വസ്യ അഗ്രിമ: സൃഷ്ട: അഗ്നി:
എല്ലാറ്റിനും ആദ്യം സൃഷ്ടിക്കപ്പെട്ടവന്‍ (അഗ്രിമനായി) അഗ്നിദേവന്‍ എന്നാണര്‍ത്ഥം. അഗ്രേനയതി ഇതി അഗ്നി: എന്ന് നിരുക്തം. മുകളിലേക്ക് നയിക്കുന്നത് കൊണ്ട് അഗ്നി.
സനാതന ധര്‍മ്മത്തിന്റെ ആദിഗ്രന്ഥമായ ഋഗ്വേദം ആരംഭിക്കുന്നത് പരബ്രഹ്മത്തെ അഗ്നിരൂപത്തിലുള്ള ദേവനായി സങ്കല്‍പിച്ച് സ്തുതിച്ചുകൊണ്ടാണ്.
അഗ്നി മീളേ പുരോഹിതം
യജ്ഞസ്യദേവം ഋത്വിജം
ഹോതാരം രത്‌നധാതമം.
അഹവനീയരൂപത്തില്‍ സ്ഥിതിചെയ്യുന്നവനും അഭീഷ്ടദാനശീലനും ദേവന്മാരെ ക്ഷണിക്കുന്നവനും ഋത്വിക്കുകളുടെ രൂപത്തോടു കൂടിയവനും (യാഗം ചെയ്യുന്ന പുരോഹിതനും) രത്‌നധാരിയുമായ അഗ്നിയുടെ അധിഷ്ഠാന ദേവതയെ ഞാന്‍ സ്തുതിക്കുന്നു എന്ന് സാരം.
ദൈവം എന്ന പരമസത്യത്തിന്റെ സുപ്രധാന പ്രതീകമാണ് അഗ്നി. സൂര്യന്റെ പൂര്‍വ്വരൂപം അഗ്നിയാണെന്ന് തൈത്തീരിയോപനിഷത്തിലുള്ള ശിക്ഷാവല്ലിയിലെ മൂന്നാമത്തെ അനുവാകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ദീപം അഗ്നി സ്വരൂപനായ പരബ്രഹ്മത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഏതൊരു മംഗളകര്‍മ്മം ആരംഭിക്കുമ്പോഴും ദൈവസാന്നിദ്ധ്യത്തിനായി ദീപം തെളിയിക്കണമെന്ന് പൂര്‍വ്വികന്മാര്‍ അനുശാസിച്ചത് ഋഗ്വേദത്തിലെ അഗ്നിയെ സ്തുതിച്ചുകൊണ്ടുള്ള ആദിമന്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ബാഹ്യമായ ഇരുട്ടിനെ അകറ്റുക എന്നത് മാത്രമല്ല; അജ്ഞാനമാകുന്ന ആന്തരികമായ കൂരിരുട്ടിനെയും അകറ്റുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പകല്‍ സമയത്തും ഭദ്രദീപം തെളിയിക്കുന്നത്. ക്ഷേത്രങ്ങളിലെ സായംസന്ധ്യയിലെ ദീപാരാധനയുടെ ഉദ്ദേശ്യം മൂര്‍ത്തിവിഗ്രഹത്തിലെ ബ്രഹ്മചൈതന്യത്തെ ദീപങ്ങളിലൂടെ ആവാഹിച്ച് ഭക്തന്മാര്‍ക്ക് അനുഭവവേദ്യമാക്കുക എന്നതാണ്. സാമുഹ്യതലത്തില്‍ ഏതൊരു പരിപാടി ആരംഭിക്കുന്നതിനും മുമ്പായി ദൈവസാന്നിദ്ധ്യം ഉറപ്പുവരുത്തുവാനാണ് ദീപ പ്രോജ്ജ്വലനം നടത്തുന്നത്. അതിനുശേഷമേ പ്രാര്‍ത്ഥനയും സ്വാഗതവും അദ്ധ്യക്ഷഭാഷണവും ഉദ്ഘാടനവും നടത്തുവാന്‍ പാടുള്ളൂ.
ഇത്രയും കാര്യങ്ങള്‍ ദീപാവലി എന്ന വിഷയത്തിന്റെ ആമുഖമായി പറഞ്ഞത് ദീപാവലി ആചരണത്തിന്റെ മഹത്വത്തെ സൂചിപ്പിക്കുവാനാണ്. വര്‍ഷം തോറും അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ദീപാവലി ആഘോഷം നടത്തുന്നത് കാര്‍ത്തിക മാസത്തിലാണ്. സാന്ദര്‍ഭികമായി പറയട്ടെ കാര്‍ത്തിക നക്ഷത്രവും കാര്‍ത്തികമാസവും അഗ്നിദേവനുമായി ബന്ധപ്പെട്ട വാക്കുകളാണ്. ദീപാവലി അഗ്നിദേവനെ അധിഷ്ഠാനമാക്കിയ യജ്ഞമാണെന്ന് മനസ്സിലാക്കിയിട്ട് വേണം അഞ്ചുദിവസം ജനങ്ങള്‍ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതും.
ദീപാവലി ആഘോഷത്തിന്റെ ഒന്നാമത്തെ ദിവസമായ കാര്‍ത്തികമാസത്തിലെ (തുലാമാസത്തിലെ) കറുത്തപക്ഷ ത്രയോദശി തിഥി ധന്വന്തരി ജയന്തിയായും രണ്ടാമത്തെ ദിവസം നരകചതുര്‍ദ്ദശിയായും മൂന്നാമത്തെ ദിവസം മഹാദീപാവലി (പിതൃയജ്ഞ അമാവാസി)യായും നാലാമത്തെ ദിവസമായ ശുക്ലപക്ഷ പ്രതിപദം ഗോവര്‍ദ്ധന പൂജയായും അഞ്ചാമത്തെ ദിവസം ഭ്രാതൃദ്വിതീയയായും ഭാരതത്തില്‍ പ്രാചീനകാലം മുതല്‍ക്ക് തന്നെ ആഘോഷിച്ചുവരുന്നു.
ധന്വന്തരി ജയന്തി(ആയുര്‍വ്വേദദിനം)
പാലാഴിമഥന സമയത്ത് അമൃതകുംഭവുമായി സര്‍വ്വരോഗവിനാശകനായ മഹാവിഷ്ണു ധന്വന്തരി മൂര്‍ത്തിയായി അവതരിച്ചത് കാര്‍ത്തിക മാസത്തിലെ കറുത്തപക്ഷ ത്രയോദശി തിഥിയിലാണ്. മഹാഭാഗവതപുരാണത്തിലെ അഷ്ടമസ്‌കന്ധത്തില്‍ ധന്വന്തരി മൂര്‍ത്തിയുടെ സ്വരൂപവര്‍ണ്ണന രേഖപ്പെടുത്തിയിട്ടുണ്ട്.
ഉരുണ്ട് തടിച്ച ദീര്‍ഘമായ കൈകളോടും ശംഖം പോലെയിരിക്കുന്ന കഴുത്തോടും ഇളം ചുകപ്പു നിറമുള്ള കണ്ണുകളോടും നീലനിറത്തോടും മനോഹരമായ പുഷ്പമാലയും ആഭരണങ്ങളും അണിഞ്ഞും മിനുസവും ചുരുണ്ടതും ആയ തലമുടികളോടും സുന്ദരശരീരനായും സിംഹപരാക്രമിയായും അമൃതം നിറച്ച കുംഭം, വളകള്‍ ധരിച്ച കൈകളില്‍ പിടിച്ചും മഹാപുരുഷനായ ധന്വന്തരി ഭഗവാന്‍ പാല്‍ക്കടലില്‍ നിന്ന് ഉയര്‍ന്നുവന്നു (ഭാഗ: 8-32-35). ‘ആയുര്‍വേദ ദൃക്’ എന്നാണ് ധന്വന്തരി മൂര്‍ത്തിയെ വ്യാസഭഗവാനും ശ്രീശുകബ്രഹ്മര്‍ഷിയും ഭാഗവതത്തില്‍ വിശേഷിപ്പിച്ചത്. ആ വാക് പ്രയോഗത്തില്‍ നിന്ന് മനസ്സിലാക്കേണ്ടത് ആയുര്‍വ്വേദത്തെ ലോകത്തില്‍ ആദ്യമായി പ്രചരിപ്പിച്ചവന്‍ എന്നാണ്. നാരായണ ഭട്ടതിരിപ്പാട് തന്റെ നാരായണീയം കാവ്യത്തില്‍ ധന്വന്തരി മൂര്‍ത്തിയെ വിശേഷിപ്പിച്ചതിങ്ങനെയാണ്.
തരുണാംബുദ സുന്ദരസ്തദാത്വം
നനുധന്വന്തരിരുത്ഥിതോങ്കമ്ബുരാശേ
അമൃതം കലശേ വഹന്‍കരാഭ്യാ-
മഖിലാര്‍ത്തിം ഹര മാരുതാലയേശ (28-10)
രണ്ടു കൈകളെക്കൊണ്ട് അമൃതം നിറച്ച പൊന്നിന്‍ കുടത്തെ വഹിച്ച് പുതിയ മേഘത്തിനെപ്പോലെ ശോഭിക്കുന്ന മനോഹരരൂപത്തോടു കൂടിയ ഭഗവാന്‍ തന്നെ പാലാഴിയില്‍ നിന്ന് ധന്വന്തരിമൂര്‍ത്തിയായി ഉയര്‍ന്നുവന്നു. വൈദ്യനാഥനായ ധന്വന്തരി മൂര്‍ത്തി സാക്ഷാല്‍ ഗുരുവായൂരപ്പന്‍ തന്നെയാണെന്ന് ഭട്ടതിരിപ്പാട് പറയുന്നു. തന്റെ വാതരോഗം ശമിപ്പിക്കേണമേ എന്ന അപേക്ഷയും അദ്ദേഹം ഒപ്പം ഭഗവാന് സമര്‍പ്പിച്ചു.
കൊറോണ മഹാമാരിയുടെ ഭീഷണി നിലനില്‍ക്കുന്ന വര്‍ത്തമാനകാലത്ത് മഹാവൈദ്യനാഥനായ ധന്വന്തരി മൂര്‍ത്തിയെ ശരണം പ്രാപിക്കുകയേ നമുക്ക് നിര്‍വ്വാഹമുള്ളൂ.
നരകചതുര്‍ദ്ദശി(സ്ത്രീവിമോചനദിനം)
ദീപാവലി ആഘോഷ ത്തിന്റെ രണ്ടാംദിവസമായ കൃഷ്ണപക്ഷചതുര്‍ദ്ദശി തിഥിയിലാണ് നരകചതുര്‍ദ്ദശി ആഘോഷിക്കുന്നത്. പ്രാഗ്‌ജ്യോതിഷത്തിലെ (അസം) രാജാവായ നരകാസുരന്‍ സ്ത്രീപീഡനത്തില്‍ കുപ്രസിദ്ധിനേടിയ ഭരണാധികാരിയായിരുന്നു. പതിന്നാറായിരത്തി ഒരു നൂറോളം സ്ത്രീകളെ വീടുകളില്‍ നിന്ന് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുവന്ന് തടവറയില്‍ താമസിപ്പിച്ച് പലതരത്തിലും പീഡിപ്പിക്കുക എന്നത് നരകന്റെ വിനോദമായിരുന്നു. നിരാലംബരും ദുഃഖിതരും അവിവാഹിതരുമായ സ്ത്രീകള്‍ പീഡനം സഹിക്കവയ്യാതെ സദാ നേരവും ശ്രീകൃഷ്ണനെ ഓര്‍ത്ത് തങ്ങളെ രക്ഷിക്കേണമേ എന്ന് കരഞ്ഞു പ്രാര്‍ത്ഥിച്ചു. അവരെ ദുഃഖത്തില്‍ നിന്ന് മോചിതരാക്കുവാന്‍ വേണ്ടി ശ്രീകൃഷ്ണന്‍, പ്രാഗ്‌ജ്യോതിഷപുരിയില്‍ച്ചെന്ന് നരകാസുരനുമായി യുദ്ധം ചെയ്ത് ചക്രായുധത്താല്‍ അവനെ വധിച്ച് സ്ത്രീകളെ തടവറയില്‍ നിന്ന് മോചിപ്പിച്ചു. മാത്രമല്ല അവരുടെ പ്രാര്‍ത്ഥനയ്ക്കനുസരിച്ച് അവരെ പത്‌നിമാരായി സ്വീകരിച്ച് സന്തോഷകരമായ ജീവിതത്തെ നല്‍കി. ഈ ദിവസം സ്ത്രീ വിമോചനദിനമായി ഭാരത സ്ത്രീകള്‍ ആചരിച്ചുവന്നു.
പതിന്നാല് വര്‍ഷത്തെ വനവാസജീവിതത്തിനൊടുവില്‍ ശ്രീരാമന്‍, സീതയോടും ലക്ഷ്മണനോടും വിഭീഷണനോടും വാനരസേനയോടും അവരുടെ പത്‌നിമാരോടും ഒപ്പം അയോദ്ധ്യയില്‍ മടങ്ങിയെത്തിയത് ഈ ദിവസത്തിലായിരുന്നു. സ്ത്രീകള്‍ ഈ ദിവസം പ്രധാനമായി ശ്രീകൃഷ്ണപൂജയാണ് ചെയ്യുന്നത്. സായം സന്ധ്യയില്‍ വീട്ടിന്നകത്തും പുറത്തും ക്ഷേത്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും നിറയെ ബ്രഹ്മപ്രതീകമായ ദീപത്തെ തെളിയിച്ച് ദീപാവലി ആഘോഷിക്കുന്നു.
മഹാദീപാവലി(പിതൃയജ്ഞദിനം)
ദീപാവലി ആചരണത്തിന്റെ മൂന്നാം ദിവസമായ അമാവാസി തിഥിയിലാണ് (തുലാമാസത്തിലെ കറുത്ത വാവ് ദിവസം) പിതൃയജ്ഞപ്രധാനമായ മഹാദീപാവലി ആചരിക്കുന്നത്. ഈ ദിവസം പഞ്ചമഹായജ്ഞങ്ങളില്‍ ഉള്‍പ്പെട്ട പിതൃയജ്ഞം പിതൃക്കള്‍ക്കായി ബലിതര്‍പ്പണാദികള്‍ ചെയ്ത് ആചരിച്ചുവരുന്നു. മരിച്ചുപോയ മാതൃപിതൃപരമ്പരയില്‍പ്പെട്ടവര്‍ക്ക് മുഴുവനായും ചെയ്യുന്ന ശ്രാദ്ധകര്‍മ്മം എല്ലാവര്‍ഷവും പിന്‍തലമുറകള്‍ ചെയ്യേണ്ടതാണ്. കേരളീയര്‍ പിതൃയജ്ഞത്തിന് പ്രാമുഖ്യം കൊടുത്തിട്ടാണ് മഹാദീപാവലി ആചരിക്കുന്നത്. ഈ ദിവസം സമുദ്രത്തിലോ, പുണ്യനദിയിലോ സ്‌നാനം ചെയ്തിട്ടുവേണം പിതൃശ്രാദ്ധം ചെയ്യുവാന്‍. വടക്കന്‍ കേരളത്തില്‍ തുലാമാസത്തിലെ അമാവാസിയെ കടലാട്ട് വാവ് എന്നാണ് പറയുന്നത്.
എല്ലാവര്‍ഷവും വാമനമൂര്‍ത്തിയോടൊപ്പം സുതലത്തില്‍ നിന്ന് ചിങ്ങമാസത്തിലെ തിരുവോണദിവസം കേരളത്തില്‍ വരുന്ന മഹാബലി മടങ്ങിപ്പോകുന്നത് തുലാമാസത്തിലെ മഹാദീപാവലി ദിവസമാണത്രെ. ഈ സംഭവത്തെ അനുസ്മരിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലയിലുള്ളവര്‍ ഈ ദിവസം ‘സന്ധ്യാസമയത്ത് സന്ധ്യാദീപം തെളിയിച്ചതിനുശേഷം കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് പാലക്കൊമ്പുകളില്‍ ചിരട്ട കഷണം വച്ച് അതില്‍ കത്തിച്ച വിളക്ക് തിരിവെച്ച് ”ബലീന്ദ്രാ, ബലീന്ദ്രാ ഹരിയോ ഹരി:” എന്ന് പല തവണ ഉറക്കെ പറഞ്ഞ് താലത്തിലുള്ള ഉണക്കലരി കൈയിലെടുത്തു ചിരട്ടവിളക്കിലേക്ക് സമര്‍പ്പിച്ച് മഹാബലിക്കും വാമനമൂര്‍ത്തിക്കും സുതലത്തിലേക്ക് യാത്രാ മൊഴിചൊല്ലുന്ന ആചാരം ഇന്നും തുടര്‍ന്നുവരുന്നു. വീട്ടിലേക്ക് കയറിവരുന്ന ഗേറ്റിന്റെ ഇരുവശത്തുമായിട്ടാണ് ചിരട്ട ദീപം കത്തിച്ചുവെക്കുക. ബലീന്ദ്രന്‍ അടുത്ത മന്വന്തരത്തിലെ നിയുക്ത ഇന്ദ്രനായ മഹാബലിയാണ്. ഹരി, വാമന മൂര്‍ത്തിയും.
കേരളത്തിന്നു പുറത്തുള്ള പല സംസ്ഥാനങ്ങളിലും ഈ ദിവസം മഹാലക്ഷ്മിപൂജ നടത്തുന്നു. ദീപാലങ്കാരങ്ങളും നടത്തുന്നുണ്ട്.
ഗോവര്‍ദ്ധന പൂജ (പ്രകൃതിസംരക്ഷണദിനം)
ദീപാവലി ആഘോഷത്തിന്റെ നാലാംദിവസം ശുക്ലപക്ഷപ്രതിപദമാണ്. അതുകൊണ്ട് ഈ ദിവസത്തെ ബലിപ്രതിപദം എന്ന് പറയുന്നു. വൃന്ദാവനത്തില്‍ നന്ദഗോപരുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണന്റെ ഉപദേശപ്രകാരം ഗോവര്‍ദ്ധന പര്‍വ്വതത്തെ വര്‍ഷംതോറും പൂജിക്കുന്ന ദിവസമാണ്.
ഈ ആഘോഷത്തിന്റെ പിന്നിലുള്ള ഐതിഹ്യം ഇതാണ്. വൃന്ദാവനത്തില്‍ എല്ലാവര്‍ഷവും ധാരാളം മഴ നല്‍കി അനുഗ്രഹിക്കുന്ന ദേവേന്ദ്രനെ പ്രീതിപ്പെടുത്തുവാനായി, നന്ദഗോപനും സംഘവും മഹാപൂജ നടത്തുന്ന ദിവസമാണ് ബലിപ്രതിപദം. ദേവേന്ദ്രന് വേണ്ടി എന്തിനാണ് വര്‍ഷംതോറും മഹാപൂജ നടത്തുന്നതെന്ന് ശ്രീകൃഷ്ണന്‍ അച്ഛനോടു ചോദിച്ചു. ഗോകുലത്തില്‍ എല്ലാവര്‍ഷവും ധാരാളം മഴ ലഭിക്കുന്നത് ദേവേന്ദ്രന്റെ അനുഗ്രഹം കൊണ്ടാണെന്നും, അതിന്റെ നന്ദിസൂചകമായിട്ടാണ് മഹാപൂജ നടത്തുന്നതെന്നും നന്ദഗോപന്‍ കൃഷ്ണന് മറുപടി നല്‍കി. ഇതിന് ശ്രീകൃഷ്ണന്‍ നല്‍കിയ മറുപടി കാലിക പ്രസക്തിയുള്ളതാണ്. ഗോകുലത്തില്‍ ധാരാളം മഴ ലഭിക്കുന്നത് ദേവേന്ദ്രന്റെ ഔദാര്യം കൊണ്ടല്ലെന്നും വര്‍ഷമേഘങ്ങളെ തടഞ്ഞ് നിര്‍ത്തി ഇവിടെ ധാരാളം മഴ പെയ്യിക്കുന്നത് തലയുയര്‍ത്തി നില്‍ക്കുന്ന ഗോവര്‍ദ്ധന പര്‍വ്വതമാണെന്നും അതുകൊണ്ട് വര്‍ഷം തോറും നന്ദിസൂചകമായി ഗോവര്‍ദ്ധന പര്‍വ്വതത്തെയാണ് പൂജിക്കേണ്ടതെന്നും ഭഗവാന്‍ ശ്രീകൃഷ്ണന്‍ നന്ദഗോപനോട് പറഞ്ഞു. കൃഷ്ണന്റെ ഉപദേശം ശിരസ്സാവഹിച്ച നന്ദഗോപനും സംഘവും പതിവായി വര്‍ഷം തോറും കാര്‍ത്തിക മാസത്തിലെ വെളുത്ത പക്ഷപ്രതിപദ തിഥിയില്‍ ഗോവര്‍ദ്ധന പര്‍വ്വതത്തെ പൂജിച്ചു.
പ്രകൃതിയുടെ വരദാനമായ പര്‍വ്വതങ്ങളേയും വയലുകളേയും നദികളേയും സംരക്ഷിക്കേണ്ടത് അതാത് പ്രദേശത്ത് താമസിക്കുന്നവരുടെ മുഖ്യധര്‍മ്മമാണെന്ന സന്ദേശമാണ് ഗോവര്‍ദ്ധന പൂജ നടത്തുവാനുള്ള ശ്രീകൃഷ്ണന്റെ ഉപദേശത്തില്‍ അടങ്ങിയിരിക്കുന്നത്. വര്‍ത്തമാനകാലത്ത് വികസനത്തിന്റെ പേരില്‍ ജെ.സി.ബി. യന്ത്രം കൊണ്ട് കുന്നുകള്‍ ഇടിച്ചു നിരത്തുകയും വയലുകള്‍ മണ്ണിട്ട് നികത്തുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നു. ജലസ്രോതസ്സുകള്‍ അടഞ്ഞുപോയി കുടിവെള്ളക്ഷാമം രൂക്ഷമായി അടുത്ത തലമുറകളെ ബാധിക്കുമെന്ന് കുന്നുകള്‍ ഇടിച്ച് നിരത്തുന്നവരും വയലുകള്‍ നികത്തുന്നവരും ചിന്തിക്കുന്നില്ല. ഇനിയെങ്കിലും അവശേഷിച്ച കുന്നുകളെ സംരക്ഷിച്ച് നിലനിര്‍ത്തുവാനായി ഗോവര്‍ദ്ധന പൂജാദിനത്തില്‍ ജനങ്ങള്‍ അവരുടെ സമീപത്തുള്ള പര്‍വ്വതങ്ങളെ പൂജിക്കുകയും പ്രകൃതി സംരക്ഷണം നടത്തുമെന്ന പ്രതിജ്ഞ എടുക്കേണ്ടതുമാണ്.
ഭ്രാതൃദ്വിതീയ (സഹോദര സഹോദരീ സംഗമദിനം)
ദീപാവലി ആഘോഷത്തിന്റെ സമാപന ദിവസമായ അഞ്ചാംദിവസം ഭ്രാതൃദ്വിതീയ ആചരിക്കേണ്ട ദിവസമാണ്. അന്നേദിവസം സഹോദരന്‍ സ്വന്തം സഹോദരിയുടെ ഭവനത്തില്‍ ചെന്ന് സമ്മാനങ്ങള്‍ നല്‍കി അവളെ സന്തോഷിപ്പിക്കേണ്ടതാണ്. പകരമായി സഹോദരി (പെങ്ങള്‍) വിഭവസമൃദ്ധമായ ഭക്ഷണം നല്‍കി സഹോദരനെ (ആങ്ങളയെ) തൃപ്തിപ്പെടുത്തേണ്ടതുമാണ്. ഈ ആചരണത്തിന്റെ പിന്നിലുള്ള ഐതിഹ്യമിതാണ്. സൂര്യദേവന് പത്‌നിയായ സംജ്ഞയിലുണ്ടായ മക്കളാണ് യമദേവനും യമുനാദേവിയും. നരകലോകത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് യമദേവന്‍ യമപുരിയില്‍ താമസമാക്കി. കൃഷ്ണഭക്തയായ യമുനാദേവി ഗോലോകത്തിലേക്ക് പോയി യമുനാനദിയുടെ ദേവതയായി. കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം സഹോദരി യമുനയെക്കാണാനുള്ള മോഹത്താല്‍ യമദേവന്‍ ഗോലോകത്ത് ചെന്നു സഹോദരിയെക്കണ്ടു. വളരെക്കാലത്തിന്നുശേഷം കണ്ട തന്റെ സഹോദരനെ അത്യന്തം സന്തോഷത്തോടെ യമുന സ്വീകരിച്ച് വിഭവസൃദ്ധമായ ഭക്ഷണം നല്‍കി സന്തോഷിപ്പിച്ചു. ധാരാളം സമ്മാനങ്ങള്‍ നല്‍കി യമദേവന്‍ സ്വന്തം സഹോദരിയെ സന്തോഷിപ്പിച്ചതിനുശേഷം ലോകത്തോടായി ഇങ്ങനെ പ്രഖ്യാപിച്ചു. ”കാര്‍ത്തിക മാസത്തിലെ വെളുത്തപക്ഷ ദ്വിതീയ തിഥിയില്‍ ആരാണോ സ്വന്തം സഹോദരിയുടെ വീട്ടില്‍ച്ചെന്ന് അവള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാതെയും ഭക്ഷണം കഴിക്കാതെയും ഇരിക്കുന്നത്, അവരെ മരണശേഷം തന്റെ കിങ്കരന്മാര്‍ നരകത്തിലേക്ക് കൊണ്ടുപോകുന്നതാണ്. ഈ പുണ്യദിനത്തില്‍ യമുനാനദിയില്‍ ആരാണോ സ്‌നാനം ചെയ്യുന്നത് അവര്‍ക്ക് സ്വര്‍ഗ്ഗപ്രാപ്തി ലഭിക്കും”.
വിവാഹശേഷം സഹോദരീ സഹോദരബന്ധം ശിഥിലമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് കേരളീയര്‍ക്കും ഭ്രാതൃദ്വിതീയ ദിവസത്തില്‍ സഹോദരീ സഹോദര സംഗമം നടത്തി പരസ്പരം ആശംസകള്‍ നേര്‍ന്നും, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചും ബന്ധം ഊട്ടി ഉറപ്പിക്കാവുന്നതാണ്. ഇത് കണ്ട് സന്തോഷിക്കുന്ന അച്ഛനമ്മമാരോടൊപ്പം യമധര്‍മ്മന്റെ സന്തോഷത്തിന് പാത്രീഭൂതരായി അവര്‍ക്ക് ദീര്‍ഘായുസ്സ് ലഭിക്കുവാനും കാരണമാകുന്നു.