സ്വാതന്ത്ര്യദിന വേളയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെങ്കോട്ടപ്രസംഗം എന്തുകൊണ്ടും ശ്രദ്ധേയമായിരുന്നു. അതില്‍, അടിവരയിട്ട് അടയാളപ്പെടുത്തേണ്ടതാണ് ഭാരതത്തിലെ ജനസംഖ്യാവര്‍ദ്ധനവിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉല്‍ക്കണ്ഠകള്‍.
ഈ ദശകത്തിന്റെ അവസാനത്തോടെതന്നെ ജനസംഖ്യാടിസ്ഥാനത്തില്‍ ഭാരതം ചൈനയെ പിന്തള്ളുമെന്നാണ് കണക്കാക്കുന്നത്. ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും പോഷകാഹാര ദൗര്‍ലഭ്യത്തിന്റെയും ഭവനരാഹിത്യത്തിന്റെയുമൊക്കെ കാരണം തേടിയുള്ള യാത്രയില്‍ അന്വേഷകന്‍ ചെന്നെത്തുന്നത് ജനപ്പെരുപ്പം എന്ന കീറാമുട്ടിയിലാണ്. ജനപ്പെരുപ്പത്തിനെതിരെ രാജ്യം തൊടുത്തുവിട്ടിട്ടുള്ള യുദ്ധങ്ങളൊന്നും ഫലം കണ്ടില്ല
രാജ്യത്തെ അണ്ണാക്കുതൊടാതെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന ഈ ദുര്‍ഭൂതത്തെ ചൊല്‍പ്പടിക്കു നിര്‍ത്താന്‍ നമ്മുടെ ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രശില്പികള്‍ സ്വാതന്ത്ര്യലബ്ധിയുടെ ആരംഭത്തില്‍ത്തന്നെ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. അതിന്റെ പരിണതിയാണ് 1952-ല്‍ പഞ്ചവത്സരപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ച് പ്രാവര്‍ത്തികമാക്കപ്പെട്ട കുടുംബക്ഷേമപരിപാടി. ജനപ്പെരുപ്പത്തിനെതിരെ ആസൂത്രിതമായ യുദ്ധം പ്രഖ്യാപിച്ച, ലോകത്തിലെ ആദ്യരാജ്യമാണ് ഭാരതം. സമൂഹത്തിന്റെ അടിസ്ഥാനഘടകമാണ് കുടുംബം. അതുകൊണ്ടുതന്നെ, കുടുംബങ്ങള്‍ നന്നാവുമ്പോള്‍ രാജ്യവും നന്നാവുന്നുഎന്ന ഗാന്ധിയന്‍ തത്വത്തില്‍ അധിഷ്ഠിതമായിരുന്നു ഈ ആസൂത്രണങ്ങള്‍.
1951-ലെ ഒന്നാം പഞ്ചവത്സരപദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനോടനുബന്ധിച്ച് 1952-ലാണ് ‘നാടിന്റെ പുരോഗതിക്ക് ജനസംഖ്യാനിയന്ത്രണം’ എന്ന ആശയം ഭാരതീയ ഭരണാധികാരികളുടെ ഉള്ളില്‍ ഉരുത്തിരിയുന്നത്. 1930-ല്‍ തന്നെ കര്‍ണ്ണാടകത്തില്‍, ഗര്‍ഭനിരോധനത്തിനുള്ള രണ്ട് ആശുപത്രികള്‍ തുറന്നു. എങ്കിലും സമുദായത്തിലെ വരേണ്യര്‍ മാത്രമാണ് അന്ന് ആ സൗകര്യം ഉപയോഗപ്പെടുത്തിയത്.
1952 മുതല്‍ കുടുംബാസൂത്രണം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ പരിപാടി പിന്നീട് ‘കുടുംബക്ഷേമപരിപാടി’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥയിലെ 21 മാസത്തെ കാലയളവില്‍ സംഭവിച്ചു എന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍കൊണ്ട് ‘കുടുംബാസൂത്രണ’മെന്ന പേരിനുണ്ടായ ദുഷ്‌പ്പേരിന് മധുരം പൊതിയാനായിരുന്നു ഈ പേരുമാറ്റം.
‘നാടിന്റെ സാമ്പത്തികാവസ്ഥയ്ക്ക് അനുകൂലമായി പ്രസവനിയന്ത്രണം’ എന്ന വ്യവസ്ഥയാണ് ഒന്നാം പഞ്ചവത്സരപദ്ധതിയില്‍ സ്വീകരിച്ചിരുന്നത്. നാനാവിധ സംസ്‌കാരങ്ങളില്‍ ഇണങ്ങി ജീവിക്കുന്ന ഭാരതീയന്റെ മേല്‍ നിയമം മൂലം ജനനനിയന്ത്രണം അടിച്ചേല്പിക്കാന്‍ അന്നത്തെ ഭരണസാരഥികള്‍ക്ക് ഭയമുണ്ടായിരുന്നു. അതുകൊണ്ട്, 1961-ലെ കണക്കെടുപ്പില്‍ ഈ പദ്ധതി വലിയ തോതില്‍ ഫലപ്രാപ്തി നേടിയതായി കണ്ടെത്താനായില്ല. അതിനെത്തുടര്‍ന്നാണ് റബ്ബര്‍ ഉറകളും ലൂപ്പുംപോലുള്ള ഗര്‍ഭനിരോധനസാമഗ്രികള്‍ സൗജന്യമായി ജനങ്ങളിലെത്തിക്കാനും ജനങ്ങളെ ബോധവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങള്‍ തുടങ്ങുന്നത്. 1966 മുതല്‍ 69 വരെയുള്ള കാലഘട്ടത്തില്‍ ഈവഴിക്കുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കപ്പെടുകയും വന്‍തുക തന്നെ അതിനുവേണ്ടി ഒതുക്കിവയ്ക്കുകയും ചെയ്തു. നാലാം പഞ്ചവത്സര പദ്ധതിയില്‍ 315കോടി രൂപയാണ് ഈ പദ്ധതിക്കുവേണ്ടി അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഒതുക്കിവച്ചത്. തുടര്‍ന്നുവന്ന അഞ്ചാം പഞ്ചവത്സരപദ്ധതിയിലാകട്ടെ, 516 കോടിയും. ജനങ്ങളിലെ ഭൂരിപക്ഷത്തിനും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍പോലും കെല്പില്ലാതെ ഉഴറിയിരുന്ന നമ്മുടെ നാട് അന്നുതന്നെ ഇത്രയും ഭീമമായ ഒരു തുക ഈ സംരംഭത്തിനുവേണ്ടി മാറ്റിവച്ചത്,പില്‍ക്കാലത്ത് അത് രാജ്യത്തിന് നേടിത്തരാന്‍ പോകുന്ന സാമ്പത്തികനേട്ടത്തെക്കുറിച്ച് അന്നത്തെ ജനനേതാക്കള്‍ക്കുണ്ടായിരുന്ന ദൂരക്കാഴ്ചയെത്തന്നെയാണ് സൂചിപ്പിക്കുന്നത്.
ഇത്രയൊക്കെ പരിശ്രമിച്ചിട്ടും ഈ പദ്ധതിയില്‍ ഉദ്ദേശിച്ച പുരോഗതി കൈവരിക്കാനാവാതെ പോയത് അന്നത്തെ ഭരണസാരഥികളെ നിരാശപ്പെടുത്തി. 1951-ല്‍ ആയിരത്തിന് 131 എന്ന തോതിലുണ്ടായിരുന്ന ശിശുമരണനിരക്ക് 2002-ല്‍ 63 ആയും മൊത്തം മരണനിരക്ക് ആയിരത്തിന് 25 എന്നുണ്ടായിരുന്നത് 8 ആയും കുറഞ്ഞത് അവര്‍ ശ്രദ്ധിച്ചു.
ചികിത്സാരംഗത്തെ ആധുനികസൗകര്യങ്ങളും വര്‍ദ്ധമാനമായ ജീവിതസൗകര്യങ്ങളും മൂലം അന്നുവരെ വലിയ തോതില്‍ നടന്നിരുന്ന ബാല-വൃദ്ധമരണങ്ങളുടെ തോത് കുറഞ്ഞതാണ് ജനസംഖ്യയുടെ അളവില്‍ പ്രകടമായ മാറ്റം ഇല്ലാതാക്കിയതെന്ന് അവര്‍ മനസ്സിലാക്കി. അതിനെത്തുടര്‍ന്നാണ്, അന്നുവരെ നിശ്ചയിക്കപ്പെട്ടിരുന്ന ആയിരത്തിന് 35 എന്നുള്ള ദേശീയവാര്‍ഷിക ജനസംഖ്യാ വര്‍ദ്ധനവിനെ ആയിരത്തിന് 25 ആക്കി നിയന്ത്രിച്ചു നിര്‍ത്താന്‍ തീരുമാനിച്ചത്. അതോടൊപ്പം തന്നെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവാഹപ്രായം യഥാക്രമം 21-ഉം 18-ഉം ആക്കി ക്ലിപ്തപ്പെടുത്തുകയും ചെയ്തു.
സന്തതികളെ ദൈവം തരുന്നതാണെന്നും അത് തടഞ്ഞുനിര്‍ത്തുന്നത് മഹാപാപമാണെന്നും ഉള്ള അന്ധവിശ്വാസങ്ങളെ പോറ്റിപ്പുലര്‍ത്തുന്ന സമൂഹങ്ങളിലേക്ക്, വിശിഷ്യ സ്ത്രീകളിലേക്ക്, വിദ്യാഭ്യാസത്തിലൂടെ അറിവിന്റെ വെളിച്ചമെത്തിക്കാനാണ് പിന്നീട് നമ്മുടെ ഭരണസാരഥികള്‍ തുനിഞ്ഞത്. തുടര്‍ന്നു നടത്തിയ കണക്കെടുപ്പുപ്രകാരം 16 ദശലക്ഷം ദമ്പതികള്‍ ഗര്‍ഭ‘നിരോധനോപാധികള്‍ നാട്ടില്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. ഇതൊരു വിജയമായി കരുതാമെങ്കിലും അന്നുതന്നെ 95 കോടിയെ തൊട്ടുനില്ക്കുന്ന ജനസംഖ്യയുമായി തുലനം ചെയ്യുമ്പോള്‍ അത്രയ്‌ക്കൊന്നും ശുഭസൂചകമല്ലെന്നുള്ളതുതന്നെയായിരുന്നു വാസ്തവം.
തുടങ്ങി, 68 വര്‍ഷം പിന്നിട്ടിട്ടും പരിപൂര്‍ണ്ണ വിജയം കൈവരിക്കാനാവാതെപോയ ഈ പദ്ധതിയെ നമ്മള്‍ വിശകലനവിധേയമാക്കേണ്ടതുണ്ട്. ജാതിമതരാഷ്ട്രീയവിശ്വാസങ്ങള്‍ക്ക് അതീതമാണ് രാജ്യത്തിന്റെ ക്ഷേമമെന്നും അത് കുടുംബക്ഷേമത്തിലൂടെ മാത്രമേ കരഗതമാക്കാനാവൂ എന്നും ചെറിയ കുടുംബമാണ് ക്ഷേമമുള്ള കുടുംബം എന്നും ഉള്ള യാഥാര്‍ത്ഥ്യം ജനങ്ങളിലേക്ക് എത്തിക്കാനുള്ള പരിശ്രമം എത്രത്തോളം വിജയകരമായിട്ടുണ്ട് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. നഗരങ്ങളിലെ ജനങ്ങളില്‍ ഉളവാക്കാനായ പ്രബുദ്ധത ഗ്രാമങ്ങളിലും ഉണ്ടാക്കാന്‍ കഴിയാതെ പോയതാണ് ഈ പദ്ധതിയുടെ പരാജയകാരണങ്ങളില്‍ ഒന്ന്.
ജനിതകമാറ്റം വരുത്തിയും അമിതമായി രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചും ഭക്ഷ്യവിളകള്‍ കൃഷി ചെയ്യുന്നതിനെക്കുറിച്ച് ഇന്ന് സമൂഹം വിലപിച്ചു തുടങ്ങിയിട്ടുണ്ട്. ആ വക കൃഷിസമ്പ്രദായങ്ങളെ പിന്‍പറ്റാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചാരായുമ്പോള്‍ കുറ്റവാളിക്കൂട്ടില്‍ നില്‌ക്കേണ്ടി വരുന്നത് ജനപ്പെരുപ്പം തന്നെയാണ്. ഇന്ന് മൊത്തം ലോകജനസംഖ്യയുടെ നാലിലൊന്ന് ഭാരതത്തിലാണെന്നു വരുമ്പോള്‍ ആ കുറ്റത്തിന്റെ നാലിലൊരു പങ്ക് നമ്മുടേതാണ് എന്ന് നമ്മള്‍ കുറ്റസമ്മതം നടത്തേണ്ടി വരും.
ഭാരതത്തില്‍ ജനസംഖ്യാനിയന്ത്രണം ഫലപ്രദമായി കൈവരിച്ച സംസ്ഥാനമാണ് കേരളം. ജനനം നിയന്ത്രിക്കുന്നത് പാപമാണെന്ന് വിശ്വസിക്കുന്ന ജനവിഭാഗത്തില്‍ ഉള്ളവര്‍പോലും ഒരു പരിധിവരെയെങ്കിലും കേരളത്തില്‍ അതിന് സ്വമേധയാ തയ്യാറാകുന്നുണ്ടെന്നുള്ളതാണ് വാസ്തവം. അതിനുള്ള കാരണങ്ങളില്‍ ഒന്ന് വിദ്യാഭ്യാസംതന്നെയായിരുന്നു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ അമ്പത്തിമൂന്നു ശതമാനമാണ് സ്ത്രീവിദ്യാഭ്യാസനിരക്ക്. ഭാരതത്തിന്റെ ശരാശരി നിരക്കായ 13 ശതമാനത്തിന്റെ നാലിരട്ടിയിലും കൂടുതലുണ്ടിത്. ഈ വഴി പ്രാവര്‍ത്തികമാക്കാന്‍ മൊത്തം ഭാരതവും പ്രതിജ്ഞാബദ്ധമാവണം.
ആകസ്മികമായുണ്ടാവേണ്ട ഒന്നല്ല ശിശുജനനമെന്നും അവരുടെ ആരോഗ്യ-ഐശ്വര്യപ്രാപ്തി പെറ്റോരുടെ ഉത്തരവാദിത്തമാണെന്നും ദൈവീകദാനമല്ല, മറിച്ച് ലൈംഗികബന്ധമാണ് ശിശുജനനത്തിന് കാരണമെന്നും ഉള്ള സന്ദേശം നാട്ടിന്റെ മുക്കിലും മൂലയിലും എത്തിക്കണം.
രാഷ്ട്രനന്മ എന്നു വരുമ്പോള്‍ അവിടെ മതവും ജാതിയും വിശ്വാസങ്ങളും ആചാരങ്ങളും ഒന്നും അതിന് തടസ്സമാവരുത്. മതത്തേക്കാള്‍ രാജ്യപുരോഗതിക്കായിരിക്കണം ഭാരതപൗരന്‍ ഊന്നല്‍ കൊടുക്കേണ്ടത്. അപ്പൊഴേ നമ്മുടെ നാട് പരിപുഷ്‌ക്കലമാവൂ. നാടിന്റെ നന്മ പങ്കിട്ടനുഭവിക്കാന്‍ ജാതിമതഭേദമില്ലാതെ ഓരോ പൗരനും അവകാശമുണ്ടല്ലൊ.
ഇതോടൊപ്പം തന്നെ ജനസംഖ്യവര്‍ദ്ധനവിലൂടെ മതസാമ്രാജ്യസ്ഥാപനമെന്ന ലക്ഷ്യം വെക്കുന്ന രാജ്യദ്രോഹശക്തികളും ജനസംഖ്യാനിയന്ത്രണ പദ്ധതികളെ തുരങ്കം വെക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തിനുനേരെ വിമര്‍ശനമുന്നയിച്ചവരില്‍ ഇക്കൂട്ടരുമുണ്ട്. മാനവവിഭവശേഷി എന്ന നിലയ്ക്ക് ജനസംഖ്യയ്ക്ക് പ്രാധാന്യമുണ്ടെങ്കിലും അരോഗദൃഢഗാത്രരായ ജനതയെ വളര്‍ത്തിയെടുക്കുക എന്നതും പ്രധാനമാണ്. ഈ കാഴ്ചപ്പാടില്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.