പൊടുന്നനെ മുറ്റത്ത് കുട്ടികളുടെ അലര്‍ച്ച. ഉപ്പന്‍കുട്ടി നായര്‍ പ്രധാന വാതില്‍ തുറന്നു. വരാന്തയില്‍ ലഹളക്കാര്‍. ഭയന്നുവിറച്ച കുട്ടികള്‍ നാലുപാടും ഓടുന്നു. നായരെ തള്ളി മുറ്റത്തേക്കിട്ട് പത്തു പതിനഞ്ചു പേര്‍ അകത്തേക്ക് കയറി. തൂണിന്റെ മറവുകളിലിടം തേടിയ മൂന്നു സ്ത്രീകളെ ഓരോരുത്തര്‍ കടന്നുപിടിച്ചു. ബഹളം കേട്ടെത്തിയ പുരുഷന്മാരില്‍ ചിലരെ വെട്ടി. സ്ത്രീകളുടെ ആഭരണങ്ങള്‍ പൊട്ടിച്ചെടുത്തു. അവരുടെ വസ്ത്രങ്ങള്‍ പിച്ചിച്ചീന്തി. വടക്കിനിയും തെക്കിനിയും കാമത്തിന്റെ ഉന്മാദാവസ്ഥയുടെ രംഗവേദിയായി.
അകത്തേക്കു വന്ന ഉപ്പന്‍കുട്ടി നായര്‍ ആ ദൃശ്യം കണ്ട് കണ്ണുപൊത്തി.
പെട്ടെന്ന് പുറത്തു നിന്നെത്തിയ നാലഞ്ചുപേര്‍ നായരെ പിടിച്ചുവലിച്ചു. മുറ്റത്തെ തെങ്ങിന് അദ്ദേഹത്തെ പിടിച്ചുകെട്ടി.
കുറേപ്പേര്‍ തൊഴുത്തില്‍ കടന്ന് കന്നുകാലികളെ അഴിച്ചു കൊണ്ടുപോയി. പന്തിയില്‍ നിന്ന് അച്യുതനെ അഴിച്ചു കൊണ്ടുപോകുകയായിരുന്ന ലഹളക്കാരോട് ഉപ്പന്‍കുട്ടിനായര്‍ കരഞ്ഞു പറഞ്ഞു.
‘അവനെ ഇങ്ങ് തന്നേക്ക്. മറ്റെല്ലാം നിങ്ങ കൊണ്ടുപൊയ്‌ക്കോ’.
അവര്‍ ചിരിച്ചു. ഉച്ചത്തിലുള്ള ചിരി ആര്‍പ്പുവിളിയായി മാറവേ രണ്ട് വാളുകള്‍ തുടര്‍ച്ചയായി നായരുടെ കഴുത്തില്‍ വീണു. ചിതറിത്തെറിക്കുന്ന ചോരത്തുള്ളികള്‍ നോക്കി അച്യുതന്‍ തുമ്പിക്കൈ ഉയര്‍ത്തി ഉച്ചത്തിലൊന്ന് ചിഹ്നംവിളിച്ചു.
‘ആനയെത്തിരിച്ചുപിടിക്കാനോ കേസ് നടത്താനോ ആ കുടുംബത്തില് ബാക്കിയായ ആരും ധൈര്യപ്പെട്ടില്ല. നാല് പേര് കൈമാറ്റം ചെയ്ത് പൊന്നുംവെലക്കാ മമ്മദ് ഇതിനെ വാങ്ങ്യത്’. രാമുണ്ണി പറഞ്ഞു. ‘ആനേടെ പേര് മാറ്റി ഹൈദര്കുട്ട്യാക്കി. മമ്മദല്‍പ്പം കടുംപിടുത്തക്കാരനാ. എഴുന്നള്ളത്തിനോ അമ്പലപ്പരിപാടിക്കോ ഒന്നും ഇവനെ വിട്ടുകൊടുക്കൂല’.
പിന്നീടൊരു സന്ധ്യയ്ക്ക് രാമുണ്ണി പറഞ്ഞു. ‘ന്റെ അച്ഛനേം ലഹളക്കാര് കൊന്നതാ. പാറോല് ചേറുണ്ണീന്നായിരുന്നു പേര്. കൊല്ലം പതിമൂന്നായില്ലേ…’
എന്തുകൊണ്ടോ കൂടുതല്‍ വിശദമായി ചോദിക്കാന്‍ തോന്നിയില്ല.
വേനലും മഴയും വേലായുധന്‍ ഹൈദര്‍കുട്ടിക്കൊപ്പം കൊണ്ടു. ആനയെ പാലക്കാട്ടൊരു ഘോഷയാത്രയിലേക്ക് ഏല്‍പ്പിക്കാന്‍ വന്ന രണ്ടുപേരോട് വേലായുധന്‍ വിവരിക്കുന്നത് കേട്ട് രാമുണ്ണി അമ്പരന്നു.
‘തണ്ടെല്ല്, ഇരിക്കസ്ഥാനം, മസ്തകം, കൊമ്പ് ഉയര്‍ന്നിരിക്കുന്നത് കണ്ടോ. തുമ്പിക്കൈന്റുള്ളിലും മേലണ്ണാക്കിലും നാവിലും ചെവീന്റെ ഉള്ളിലും നോക്ക്. ചോപ്പ് കണ്ടോ. ഇതാണ് ശരിക്കും ആനാന്ന് പറഞ്ഞാല്’.
ഇത് കേട്ട് ഹൈദര്‍കുട്ടി വിസ്താരമുള്ള മസ്തകത്തിന് മുന്നില്‍ ചെവികള്‍ കൂട്ടിയടിച്ച് തപ്പുകൊട്ടുന്ന ഒരു ശബ്ദമുണ്ടാക്കി അഭിമാനത്തോടെ നിന്നു. രാമുണ്ണി ആഗതര്‍ പോയ്ക്കഴിഞ്ഞശേഷം വേലായുധനോട് പറഞ്ഞു.
‘നീ കൊള്ളാലോടാ. നാലഞ്ചുമാസം കൊണ്ട് ഇത്രയും പഠിച്ചാ’.
വേലായുധന്‍ ചിരിച്ചു. ‘അല്പസ്വല്പം. രാമുണ്യേട്ടന് അറിയുന്നത് പറഞ്ഞ് താ’.
പിന്നീടൊരിക്കല്‍ രാമുണ്ണി വേലായുധന് പഠിപ്പിച്ചുകൊടുത്തു.
‘കണ്ണിന് തേന്‍ നെറം, കണയ്ക്ക് മാന്തളിര് നെറം, ആമത്തോട് പോലുള്ള നഖങ്ങള്‍ അഞ്ച് വീതം. നില്‍ക്കുമ്പോ തുമ്പീടെ അറ്റം നെലത്തു മുട്ടണം. വാല് ചെറുമുട്ടിനുതാഴെ വരെ നീളണം. സ്വര്‍ണനെറത്തില്‍ വട്ടത്തില്‍ പതകരി, പരന്ന പിന്‍വളയയെല്ല്, തടിച്ചുരുണ്ട കഴുത്ത്, മൊഴങ്ങുന്ന ശബ്ദം, വില്ലാകൃതിയില്‍ തണ്ടെല്ല്, രോമമുള്ള തലക്കുന്നി’.
ഹൈദര്‍കുട്ടിയെ പള്ളി ഉറൂസ് ഘോഷയാത്രയില്‍ പാലക്കാട് പട്ടണത്തിലൂടെ നടത്തിക്കുന്നതിനിടെ പിറകില്‍ നിന്നാരോ പറയുന്നത് കേട്ടു.
‘അറിഞ്ഞോ കൃഷ്ണസ്വാമി അയ്യര് മരിച്ചൂന്ന്’.
വേലായുധന്‍ അമ്പരപ്പോടെ തിരിഞ്ഞു. അതു പറഞ്ഞയാളോട് ചോദിച്ചു.
‘എപ്പോഴാ, എവിടെയാ?’
‘ഉച്ചയ്ക്ക്. ആശ്രമത്തില് പൊതുദര്‍ശനത്തിന് വെക്കുന്നുണ്ട്’
വേലായുധന്‍ രാമുണ്ണിയോട് പറഞ്ഞു. ‘രാമുണ്യേട്ടന്‍ ഇവനേം കൊണ്ടുപോ. ഞാന്‍ ശബരി ആശ്രമത്തില്‍ പോയി പതുക്കെ വരാം’.
ശബരിആശ്രമത്തിലെ ആള്‍ക്കൂട്ടത്തിനു നടുവില്‍ കൃഷ്ണയ്യരുടെ ചേതനയറ്റ മൃതദേഹം. ഗാന്ധിജി നട്ട തെങ്ങ് ആ കിടപ്പ് നോക്കി തലകുനിച്ചു നിന്നു. വേലായുധന്‍ അല്‍പനേരം ആ കാല്‍ക്കീഴില്‍ കണ്ണടച്ചു നിന്നു.
ഗാന്ധിജിയും കസ്തൂര്‍ബായും വിശ്രമിച്ച കുടിലിന്റെ മുന്നിലെ സ്ത്രീക്കൂട്ടത്തിലേക്ക് നോക്കിയപ്പോള്‍ വേലായുധന് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല.
അയാള്‍ അങ്ങോട്ട് പതുക്കെ നടക്കുമ്പോള്‍ വരാന്തയിലിരുന്ന് ഗായകസംഘം മൂളുന്നുണ്ടായിരുന്നു.
‘രഘുപതി രാഘവ രാജാറാം
പതീത പാവന സീതാറാം’.
സുന്ദര വിഗ്രഹ മേഘശ്യാം
ഗംഗാതുളസി സാളഗ്രാം
കേളപ്പജിയുടെ നാവിന്‍തുമ്പില്‍ നിന്ന് ഭക്തിയുടെ ഈണം സന്ധ്യയുടെ ചുവപ്പിലേക്ക് കലര്‍ന്നു.
‘ഒന്നാമത്തെ ഈരടിക്ക് ശേഷം ഇങ്ങനെയല്ലല്ലോ കേട്ടിട്ടുള്ളത് ‘. ഓഫീസിന്റെ മൂലയില്‍ മാതൃഭൂമി പത്രം മടിയില്‍വെച്ച് പാട്ട് കേട്ടുകൊണ്ടിരുന്ന കുഞ്ഞൊതേനന്‍ സംശയാലുവായി.
‘നമ്മുടെ സമരങ്ങളിലല്ലേ ? അതാണ് ഒതേനാ രാഷ്ട്രീയത്തിലെ ഓതിരം കടകം. ഇത് ലക്ഷ്മണാചാര്യ എഴുതി വിഷ്ണു ദിഗംബര്‍ പലൂസ്‌കര്‍ ഈണമിട്ട രാമഭക്തിഗാനം’. കേളപ്പജി എഴുന്നേറ്റു. ജനലഴികള്‍ പിടിച്ച് പുറത്തേക്ക് നോക്കി. സന്തോഷിപ്പിക്കലും സുഖിപ്പിക്കലും പുതിയകാലത്തിന്റെ സമരായുധങ്ങളായിരിക്കുന്നു ഒതേനാ.
നിലവിലുള്ള രാഷ്ട്രീയ രീതി മാറണം എന്ന ചിന്ത പുറത്തെമ്പാടും അലയടിക്കുന്നുണ്ട്. അതേ ചിന്ത ഉള്ളില്‍ കേറിയതുകൊണ്ടാണല്ലോ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ രൂപീകരണ യോഗത്തില്‍ താന്‍ അധ്യക്ഷത വഹിച്ചത്.
‘സി.എസ്.പി അഖിലേന്ത്യാതലത്തില്‍ ഗാന്ധിജിക്കെതിരെ തിരിഞ്ഞിട്ടുണ്ട്’. ഒതേനന്‍ പത്രത്തിലൂടെ കണ്ണോടിച്ചുകൊണ്ട് പറഞ്ഞു.
‘സി.കെ ഗോവിന്ദന്‍ നായര്‍ക്കൊപ്പം സി.എസ്.പീന്ന് രാജിവെക്കേണ്ടതായിരുന്നു ഞാന്‍, അല്ലേ?’ കേളപ്പജി വലിയൊരു ആശയക്കുഴപ്പത്തിലാണെന്ന് ഒതേനന് തോന്നി.
ആ ആശയക്കുഴപ്പം അധികകാലം നീണ്ടുനിന്നില്ല.
കേളപ്പന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ച ദിനം വൈകുന്നേരം മാനാഞ്ചിറയില്‍ വച്ച് ഒതേനന്‍ അദ്ദേഹത്തെ കണ്ടു.
‘ഒരു ഭാരം ഒഴിഞ്ഞു അല്ലേ?’. ഒതേനന്‍ ഒരു പുഞ്ചിരിയോടൊപ്പം ചോദിച്ചപ്പോള്‍ മറുപുഞ്ചിരിയും തലയാട്ടലും കൊണ്ട് കേളപ്പന്‍ മറുപടി അവസാനിപ്പിച്ചു.
മാതൃഭൂമി നിവര്‍ത്തി വരാന്തയില്‍ ചുമര്‍ചാരിയിരുന്ന് വേലായുധന്‍ മാധവിയോട് പറഞ്ഞു. ‘കേളപ്പജി വീണ്ടും മാതൃഭൂമീടെ പത്രാധിപരായി അല്ലേ. സോഷ്യലിസ്റ്റുകളെ കണക്കറ്റ് വിമര്‍ശിച്ച് ലേഖനം കണ്ടോ, ഗംഭീരാവുന്നുണ്ട്’.
ചര്‍ക്ക തിരിക്കുന്നതിനിടയില്‍ മാധവി പറഞ്ഞു. ‘നിങ്ങളെപ്പോഴാ അദ്ദേഹത്തെ കാണാന്‍ പോണെ? ഇതുവരെ നേരില്‍ കണ്ടില്ലല്ലോ, അല്ലേ?’
‘സമയമായില്ലാന്ന് തോന്നുന്നു. അന്ന് നിന്നെ ശബര്യാശ്രമത്തില് കണ്ടപ്പോ എല്ലാം മറന്നു പോയി. കൃഷ്ണസ്വാമി അയ്യരുടെ സംസ്‌കാരത്തിന് കാത്തുനിന്നിരുന്നെങ്കില്‍ കേളപ്പജിയെ കാണായിരുന്നു. നിന്നെ കിട്ടിയപ്പോ കേളപ്പജിയെ മറന്നു. ശരിയായില്ല അല്ലേ?’
‘അതെ എനിക്കും വെപ്രാളായിരുന്നു. അഞ്ചുകൊല്ലം തടവിന് പോയാള് നാലാം കൊല്ലം മുന്നിലവതരിച്ചപ്പോ ശരിക്കും ഞെട്ടി’.
‘രണ്ട് കൊല്ലായി അത്. ഇന്നലെ കഴിഞ്ഞ പോലെ’. വേലായുധന്‍ പത്രത്തിലേക്ക് വഴുതി. മാധവി ആശ്രമ ജീവിതത്തിന്റെ ഓര്‍മ്മകളിലേക്കും.
വേലായുധനെ ജയിലില്‍ സന്ദര്‍ശിച്ചു ഗുരുവായൂര്‍ സമരത്തില്‍ പങ്കെടുക്കുന്നതിനുള്ള അനുമതി വാങ്ങി തിരിച്ചന്ന് സന്ധ്യയ്ക്ക് തിരൂരങ്ങാടി തീവണ്ടിയിറങ്ങി മാധവി പോയത് കോണ്‍ഗ്രസ് ഓഫീസിലേക്കായിരുന്നു. അബ്ദുക്കോയയെ അവിടെവച്ചാണ് പരിചയപ്പെട്ടത്. രാത്രി ഊരകത്തേക്ക് യാത്ര ബുദ്ധിമുട്ടാണെന്നും അബ്ദുവിന്റെ വീട്ടില്‍ തങ്ങാമെന്നും നിര്‍ദ്ദേശിച്ചത് നേതാവായ കണാരന്‍നായര്‍.
അബ്ദുക്കോയയുടെ പത്‌നി ഖദീജയുടെ സ്‌നേഹസൗഹൃദം കൊണ്ട് പൂത്തുലഞ്ഞ രാത്രി. ഖദീജയുണ്ടാക്കിയ രുചികരമായ വിഭവങ്ങളടങ്ങിയ അത്താഴം, വേലായുധനെക്കുറിച്ച് ചിന്തിച്ച് ബേജാറാവരുത് എന്നും അഭിമാനമാണ് വേണ്ടതെന്നുമടങ്ങിയ ആശ്വസിപ്പിക്കല്‍, അവളോടൊപ്പം ഒരേ കട്ടിലില്‍ കിടന്നുള്ള ഉറക്കം.
കിടക്കാനായുംനേരം രണ്ടുപേരും വിളിച്ചു. ‘അല്‍ഹംദുലില്ലാഹ്, ഹരേ രാമ ഹരേ കൃഷ്ണ’. ദൈവങ്ങള്‍ വിളികേട്ടു.
അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം മാധവി വേലായുധനേയും കൂട്ടി ആ വീട്ടിലെത്തി. അബ്ദുക്കോയയേയും ഖദീജയേയും പരിചയപ്പെടുത്തി. അഞ്ചുവര്‍ഷം മുമ്പത്തെ ആ രാത്രിയിലെ അത്താഴവും പ്രാര്‍ത്ഥനയും അയവിറക്കി.
അബ്ദുക്കോയയേയും കൂട്ടി വേലായുധനും മാധവിയും ഊരകത്തേക്ക് വന്നു. അബ്ദുക്കോയയുടെ സഹോദരന്‍ പോക്കറിന്റെ കുതിരവണ്ടിയിലിരുന്ന് പുറത്തേക്കു വീക്ഷിക്കവേ പിറകിലേക്കു പായുന്ന ദൃശ്യങ്ങള്‍ക്കകത്തു നിന്ന് ഒരു കൊച്ചു കുടില്‍ ചൂണ്ടി കോയ പറഞ്ഞു.
‘അദ്ദാണ് മാധവീ ഉസ്മാന്റെ പുര’.
‘ഏതുസ്മാന്റെ?’. വേലായുധന്‍ രണ്ടു പേരുടേയും മുഖത്തു നിന്ന് ഉത്തരം തിരഞ്ഞു.
‘ഞാന്‍ പറഞ്ഞിരുന്നില്ലേ നമ്മുടെ കാളകളെ വിറ്റ് ഒരാള്‍ക്ക് പുരപണിയാന്‍ കാശു കൊടുത്ത കാര്യം’. മാധവി ബാക്കി അബ്ദുവിനോട് പറഞ്ഞു ‘പേര് ഞാന്‍ മറന്നു പോയിരുന്നു’.
പ്രായാധിക്യം ബാധിച്ച ഉമ്മയുടേയും വസൂരി പിടിച്ച് കിടപ്പിലായ ഭാര്യയുടേയും ദുരിതങ്ങള്‍ക്കു മേലെ ഇത്രയും കാലം തിമിര്‍ത്താടിയ വെയിലിനേയും മഴയേയും തടഞ്ഞു നിര്‍ത്തുന്ന പുതിയ കൂടാരത്തിനകത്ത് ഉസ്മാന്‍ അല്‍പമെങ്കിലും ആശ്വാസപ്പെടുന്നുണ്ടാവണം.
വേലായുധന്‍ മന്ദഹാസം കൊണ്ട് ലളിതമായൊരു നോട്ടം മാധവിയുടെ മുഖത്തേക്കു നീട്ടി.
കവലയിലിറങ്ങി സ്വന്തം വീട്ടിലേക്ക് നടക്കുന്നതിനിടെ കുഞ്ഞിക്കൊട്ടന്റെ വീട്ടില്‍ കയറി. കുഞ്ഞിക്കൊട്ടന്‍ അബ്ദുവിന്റേയും മാധവിയുടേയും മുഖങ്ങളിലേക്ക് മാറിമാറി നോക്കി. പിറകില്‍ നില്‍ക്കുകയായിരുന്ന വേലായുധന്റെ മുഖത്ത് ഗൗരവം പതുക്കെ മാറുന്നതും ഒരു ചിരി പ്രത്യക്ഷപ്പെടുന്നതും കണ്ട് കുഞ്ഞിക്കൊട്ടന്‍ അമ്പരന്നു. ആ ചിരി ഒരു പൊട്ടിച്ചിരിയായി മാറവേ അബ്ദുവിലേക്കും മാധവിയിലേക്കും അത് പടര്‍ന്നു കയറി. ആ മൂന്നുപേരുടെ ചിരിക്കൊപ്പം കുഞ്ഞിക്കൊട്ടന് ചേരാതിരിക്കാനായില്ല.
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ താന്‍ നടന്ന വഴികളിലൂടെ മാധവി വേലായുധനെ കൂട്ടിക്കൊണ്ടുപോയി. പലതും തന്റെ കാളവണ്ടി യാത്രകള്‍ക്ക് സാക്ഷിയായിനിന്ന പാതകള്‍. തനിക്കറിയാവുന്ന പാതകള്‍. പക്ഷേ മാധവി സഞ്ചരിച്ച വഴികള്‍ തനിക്ക് അപരിചിതമായിരുന്നല്ലോ. ലഹള മുറിപ്പാട് തീര്‍ത്ത വഴികളില്‍ മരുന്ന് പുരട്ടിയുള്ള യാത്രാവഴികള്‍. സ്വാമി ദയാനന്ദസരസ്വതിയുടെ പ്രായോഗിക ആധ്യാത്മികതയുടെ തെളിവൂറുന്ന വഴികള്‍. ആര്യസമാജത്തിന്റെ സാന്ത്വനത്തലോടലുകളുമായി ഇരകളുടെ പുരകള്‍ക്കകത്തേക്ക് ആനന്ദസ്വാമിക്കൊപ്പം കയറിയിറങ്ങിയ ദിനങ്ങളെ വാക്കുകളാല്‍ മാധവി വേലായുധന് വരച്ചു നല്‍കി.
ഇരുപത്തിയൊന്നില്‍ത്തന്നെ പടിഞ്ഞാറന്‍ പഞ്ചാബില്‍ നിന്ന് ഖുശ്പാല്‍ചന്ദ് ആനന്ദസ്വാമി സിന്ധ് സലൂചിസ്ഥാന്‍ ലാഹോര്‍ ആര്യപ്രദേശിക് പ്രതിനിധിസഭ അധ്യക്ഷനായിരുന്ന ഹന്‍സിരാജിനാല്‍ നിയോഗിക്കപ്പെട്ട് മലബാറില്‍ എത്തിയിരുന്നു. ഉറുദുവിലുള്ള ആര്യഗസറ്റ് എന്ന വാരികയുടേയും മിലാപ് എന്ന ദിനപ്പത്രത്തിന്റേയും പ്രതികള്‍ കൈയ്യിലേന്തി, പണ്ഡിറ്റ് ഋഷിറാമും പണ്ഡിറ്റ് മസ്താന്‍ചന്ദും ഇടംവലം നടന്നുകൊണ്ടുള്ള യാത്രയില്‍ ദുരിതങ്ങള്‍ അവര്‍ ഒരുപാട് കണ്ടു. അപരിചിതമായ ഭാഷയും വേഷവും ഭക്ഷണരീതിയും സേവയുടെ പാതയില്‍ അവര്‍ക്ക് തടസ്സമായില്ല. വടക്കു പടിഞ്ഞാറിനെ ഫലഭൂയിഷ്ഠമാക്കുന്ന സിന്ധുവിലും ഏറനാടിനെ കുളിരണിയിക്കുന്ന ചാലിയാറിലും അവര്‍ സമാനതകള്‍ കണ്ടു. മതത്തിന്റെ പേരില്‍ മനുഷ്യന്‍ വിലപിച്ച ഇടങ്ങളില്‍ ആര്യസന്ദേശത്തിന്റെ ആശ്വാസമെത്തിച്ച് ആറുമാസത്തോളം പരധര്‍മത്തിന്റെ ചേലയണിയേണ്ടി വന്നവര്‍ക്ക് സ്വധര്‍മ്മത്തിലേക്കുള്ള വഴി തുറന്ന് അവര്‍ ദീപസ്തംഭങ്ങളായി.
പിന്നീടും വടക്കുനിന്ന് കുറേപേര്‍ വന്നു. ധര്‍മ്മരക്ഷയെ കര്‍ത്തവ്യമായിക്കരുതിയ സ്വദേശികളും കൂടെക്കൂടി. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഗുരുകുലങ്ങള്‍ ഉയര്‍ന്നു.
പൊന്നാനിയിലെ ത്രിക്കാവിലെ ആര്യസമാജം ഓഫീസിലേക്ക് ഉച്ചയുറയ്ക്കും മുമ്പ് ഒരു പകല്‍ വേലായുധനെ കൂട്ടി മാധവി എത്തി. കാഴ്ചയില്‍ മലയാളിയല്ലാത്ത, എന്നാല്‍ ഓഫീസിലെത്തിയ കുട്ടികളോട് മനോഹരമായി മലയാളത്തില്‍ സംസാരിക്കുന്ന വ്യക്തിയെ ചൂണ്ടി മാധവി പറഞ്ഞു.’ഭൂവീന്ദ്രനാഥ് ആര്യാജി. സിന്ധില്‍ നിന്നും വന്നതാ. പത്തുവര്‍ഷത്തി
ലേറെയായി ഇവിടെ’.
വേലായുധന്‍ അദ്ദേഹത്തെ പരിചയപ്പെട്ടു. ഈ മഹാഭാരത ത്തിന്റെ ഇരുധ്രുവങ്ങളില്‍ വേരുകളാഴ്ത്തിയ തങ്ങള്‍ രണ്ടുപേരെ പത്ത്മിനിറ്റ് സംഭാഷണം കൊണ്ട് ഇത്രമാത്രം ചേര്‍ത്തു നിര്‍ത്തുന്ന ഘടക മെന്തെന്ന് വേലായുധന്‍ കൗതുകപ്പെട്ടു. ഭൂവീന്ദ്രന്റെ മുഖത്ത് ദുരന്തക്കാഴ്ചകള്‍ കാട്ടിക്കൊടുത്ത കണ്ണട. കണ്ണടയുടെ ഇരു ഭാഗങ്ങളില്‍ നിന്നും തൂങ്ങിക്കിടക്കുന്ന, പിന്‍കഴുത്തിലൂടെ കടക്കുന്ന കറുത്ത ചരട്. ചെരുപ്പുപയോഗം ഇല്ലാത്തതിനാല്‍ ദുരിതബാധിത പാതകള്‍ നല്‍കിയ കീറലുകള്‍ ഏറ്റുവാങ്ങിയ കാല്‍പാദം.
ഏറനാടിന്റെ കണ്ണീര്‍ക്കഥ കേട്ട് മദിരാശിയിലേക്ക് എന്ന് പറഞ്ഞിറങ്ങുമ്പോള്‍ വീട്ടില്‍ അമ്മയും ഭാര്യയും മാത്രം. ഭാര്യയുടെ ഉദരത്തിനകത്ത് എട്ടു മാസം വളര്‍ച്ചയെത്തിയ സന്തതിയോടും യാത്ര പറഞ്ഞാണിറങ്ങിയത്. പിന്നീട് വല്ലപ്പോഴും മാത്രം വീട്ടിലെത്തി.
‘കൃത്യമായി പറഞ്ഞാല്‍ ഒന്‍പത് പ്രാവിശ്യം’ ഭുവീന്ദ്രനാഥിന് കൃത്യമായി അതിന്റെ കണക്കുണ്ട്. ‘മകന്റെ രണ്ടാം പിറന്നാളിനായിരുന്നു ഒന്നാമതായി പോയത്. അവനിപ്പോള്‍ പതിനെട്ട് തികഞ്ഞ യുവാവായി. അമ്മയ്ക്ക് എഴുപതും’.