Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മുന്‍വിധി (ശ്രീശങ്കരന്റെ കാലം വിവാദങ്ങളും വസ്തുതകളും-5)

ഡോ. ആര്‍. ഗോപിനാഥന്‍

Print Edition: 17 September 2021

പണ്ഡിറ്റ് എന്‍. ഭാഷ്യാചാര്യര്‍ ആധുനിക ചരിത്രകാരന്മാരുടെ ഇന്ത്യാചരിത്ര സമീപനത്തിന് നേരേ ഉന്നയിച്ചിട്ടുള്ള വിമര്‍ശനം പ്രസക്തമാണെന്ന് തോന്നുന്നു. ഓറിയന്റിലിസ്റ്റുകള്‍ക്ക് പൊതുവേ ഇന്ത്യാചരിത്രത്തെയും ഇന്ത്യന്‍ തത്വചിന്തയെയും മതങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ചുള്ള അറിവുകള്‍ ഭാഗികമോ, മുന്‍വിധിയോടുകൂടിയതോ ആണെന്ന് മാത്രമല്ല, അവര്‍ ഹിന്ദുപണ്ഡിതരുടെയും ഇന്ത്യനെഴുത്തുകാരുടെയും നേരേ നിന്ദാപൂര്‍വമായ അവഗണന പുലര്‍ത്തുന്നവരുമാണ്. വസ്തുതകളും വിവരങ്ങളും അവര്‍ അവരുടെ മുന്‍ഗാമികളുടെ രചനകളില്‍ നിന്നോ, അവരുടെ സമകാലീനരില്‍ നിന്നോ, അവയുടെ ശരിതെറ്റുകളെപ്പറ്റി സ്വന്തം നിലയില്‍ ഒരന്വേഷണവും നടത്താതെ അവ ശരിയാണെന്നൂഹിച്ച് സ്വീകരിക്കുന്നു. മറ്റൊരെഴുത്തുകാരന്‍ സംശയമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് നല്‍കിയിട്ടുള്ള വിവരങ്ങള്‍പോലും സംശയാതീതമെന്നമട്ടില്‍ അവര്‍ ഉദ്ധരിക്കുന്നു.54 ശങ്കരാചാര്യരുടെ ജീവിതകാലത്തെക്കുറിച്ചുള്ള പഠനങ്ങളിലും ഈ ദൗര്‍ബല്യങ്ങളാണുള്ളതെന്ന് ഐ.സി.എച്ച്.ആറിന്റെ പിന്തുണയോടെ സമസ്ത സൗകര്യങ്ങളോടുംകൂടി പഠനം നടത്തിയ പാണ്‌ഡേയും തെളിയിച്ചിരിക്കുന്നു. എ.ഡി. ഏഴാം നൂറ്റാണ്ടാണ് ശങ്കരന്റെ ജനനകാലമെന്ന മുന്‍ധാരണമൂലമാണ് ശങ്കരാചാര്യര്‍ എന്ന പദവി കാലദൈര്‍ഘ്യം ക്രമീകരിക്കാനായി ആശ്രമങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് അദ്ദേഹം പറയുന്നത്. അതുപോലെ, ആശ്രമങ്ങളിലെ ഗുരുപരമ്പര തമ്മിലുള്ള കാലവ്യത്യാസത്തെപ്പറ്റി അദ്ദേഹം പറയുന്നത് നോക്കുക. ദ്വാരകയിലെ ശാരദാപീഠത്തില്‍ ഇതുവരെയായി 77 പേരടങ്ങിയ പരമ്പരയാണ് നല്‍കിയിട്ടുള്ളത്. ഈ കാലാനുക്രമണിക അംഗീകരിച്ചാല്‍ ഈ പട്ടികയുടെ തുടക്കം ബി.സി. 491 ആകും. ഇത് ശരാശരിയെ വളരെ ദീര്‍ഘിപ്പിക്കുന്നു. ഇതിന്റെ തകരാറ് പേരുകളുടെ ആവര്‍ത്തനത്തിലെന്നതിലേറെ പല മഠാധിപതികള്‍ക്കും കിട്ടുന്ന കാലദൈര്‍ഘ്യത്തിന്റെ കാര്യത്തിലാണ്. ആദ്യത്തെ 24 ഗുരുക്കന്മാരുടെ ശരാശരി കാലം 47 വര്‍ഷവും അടുത്ത 52 പേരുടേത് 19 വര്‍ഷവും ആത്യന്തികമായി എല്ലാവരുടേതുംകൂടി നോക്കുമ്പോള്‍ 30 വര്‍ഷവുമാണ്. എ.ഡി. 664 നും 1945 നുമിടയ്ക്കുള്ള ഗുരുക്കന്മാരുടെ ശരാശരി കാലവ്യത്യാസം യുക്തിപരവും യഥാര്‍ഥ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതുമാണ്. കാരണം അത് ശങ്കരന്റെ കാലം എ.ഡി. 7-ാം നൂറ്റാണ്ടാണെന്നതിനെ പിന്‍തുണയ്ക്കുന്നു. (ദിവ്യദ്വാരകയില്‍ 78 പേരുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്) ചുരുക്കത്തില്‍ അതാണ് അദ്ദേഹത്തിന്റെ കാലഗണനയുടെ തിരികുറ്റി. അല്ലാതെ പ്രാചീന ഗുരുക്കന്മാരിലാരെങ്കിലും ദീര്‍ഘവര്‍ഷം ജീവിച്ചിരുന്നിട്ടുണ്ടോ, കൃത്രിമരേഖയാണെങ്കില്‍ 19 വര്‍ഷമെന്നത് യുക്തിപരമായി കുറച്ച് കൂട്ടിക്കൂടായിരുന്നോ എന്ന ചിന്തയൊന്നും അദ്ദേഹത്തെ അലട്ടുന്നില്ല. ആധുനിക ഗുരുക്കന്മാരും പ്രാചീന ഗുരുക്കന്മാരും തമ്മിലെന്തെങ്കിലും വ്യത്യാസമുണ്ടാകാനുള്ള സാധ്യതകള്‍ പോലും ഗവേഷകനെ ചിന്തിപ്പിക്കുന്നില്ല. എങ്കിലും, ഗൗഡപാദര്‍ യോഗിയും ഗോവിന്ദഭഗവദ്പാദര്‍ യോഗിയും രാസവിദ്യക്കാരനുമായിരുന്നതിനാല്‍ അവര്‍ ദീര്‍ഘകാലം ജീവിച്ചിരുന്നിരിക്കാമെന്ന് മറ്റൊരവസരത്തില്‍ പറയുന്നുമുണ്ട്.55 ചിലപ്പോള്‍ യുക്തിയെ മാത്രം ആധാരമാക്കുന്ന ചരിത്രകാരന്‍ മുതല പിടിച്ചതും സ്വര്‍ണമഴ പെയ്യിച്ചതും നദിയുടെ ഗതിമാറ്റി ഒഴുക്കിയതും നര്‍മ്മദയിലെ പ്രളയജലത്തെ കമണ്ഡലുവിലൊതുക്കിയതും മാത്രമല്ല, സര്‍വജ്ഞപീഠം കയറാനായുള്ള യാത്രയ്ക്കിടയില്‍, കാമസൂത്രത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നേടാനായി-അത് ദേവത ചോദിച്ചതായാലും മണ്ഡനമിശ്രന്റെ ഭാര്യ ചോദിച്ചതായാലും-മരുകന്‍ എന്ന ഒരു രാജാവിന്റെ ശവശരീരത്തില്‍ പ്രവേശിച്ച് അദ്ദേഹത്തിന്റെ ഭാര്യയുമായി വേഴ്ച നടത്തി ലൈംഗികജ്ഞാനം നേടിയെന്നതും ചരിത്രവസ്തുതയായി സ്വീകരിക്കുന്നുണ്ടോ എന്ന് സ്വയം ചോദിക്കുകയോ ഉത്തരം തേടുകയോ ചെയ്യുന്നില്ല. കേരളോല്‍പ്പത്തിയുടെ കാര്യം നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ചരിത്രയുക്തിയുടെ സംരക്ഷണം കിട്ടാത്ത പല സംഭവങ്ങളുമടങ്ങിയ, ശിവന്റെ തന്നെ അവതാരമെന്ന് കരുതപ്പെടുന്ന ഒരു സന്യാസിവര്യന്റെ പരമ്പര മുന്‍കൂട്ടി നിശ്ചയിച്ച് ഒരു വ്യാജപ്രമാണമാക്കി തങ്ങളുടെ ആശ്രമപരമ്പരയെ അവിശ്വസനീയമാക്കിയോ എന്നത് പുതിയൊരു അന്വേഷണ മേഖലയിലേയ്ക്കുള്ള ആനവാതിലാണ്. ചരിത്രകാരന്റെ ദൗത്യം അതൊക്കെ അന്വേഷിക്കലാകണം, കണ്ണടച്ച് നിരസിക്കലാകരുതെന്നാണ് ഞാനുദ്ദേശിക്കുന്നത്. തുറന്നുകാട്ടപ്പെടേണ്ടത് എന്തിനാണ് അഭ്യൂഹത്തിന് വിടുന്നത്?

പക്ഷേ, തങ്ങള്‍ക്കാവശ്യമെങ്കില്‍, അവിതര്‍ക്കിതമായി കാലനിര്‍ണയം ചെയ്തിട്ടില്ലാത്ത തെങ്കിലും ശങ്കരാചാര്യരാല്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതോ, ശങ്കരാചാര്യരെ പരാമര്‍ശിച്ചിട്ടുള്ളതോ ആയ വ്യക്തികളെയും കൃതികളെയും മുന്‍നിര്‍ത്തി നിഗമനങ്ങളിലെത്തുന്നതിന് പാണ്‌ഡേയടക്കമുള്ള ആധുനികര്‍ മടിക്കുന്നുമില്ല. ഉദാഹരണത്തിന്, ശങ്കരാചാര്യരുടെ ഗുരുവായ ഗോവിന്ദഭഗവദ്പാദരുടെ ഗുരു ഗൗഡപാദരുടെയും അദ്ദേഹത്തെ ഭാഷ്യം പഠിപ്പിച്ച പതഞ്ജലിയുടെയും കാലാനുക്രമണികകള്‍ ചരിത്രവസ്തുതയായി സ്വീകരിക്കാനുള്ള അടിത്തറയെന്താണ് ? പാരമ്പര്യചരിത്രാന്വേഷകരുടെ പല വാദങ്ങളെയും ശാസ്ത്രീയ ചരിത്രകാരന്മാര്‍ നിരസിക്കുന്നത് മേല്‍ സൂചിപ്പിച്ചിച്ചിട്ടുള്ളതുപോലെ ബന്ധപ്പെട്ടിട്ടുള്ള പലരുടെയും കാലപരിഗണനയുടെ അടിസ്ഥാനത്തിലാണ്. പതഞ്ജലിയുടെ കാലം ബി.സി. 500 മുതല്‍ എ.ഡി. 400 വരെയാണെന്ന് പല അഭിപ്രായങ്ങളുമുണ്ട്. സ്വാമി വിവേകാനന്ദന്‍ കണ്ടെത്തുന്നതിന് മുമ്പ്, എ.ഡി. 12 മുതല്‍ 19 വരെയുള്ള ഏഴ് നൂറ്റാണ്ടുകളില്‍ യോഗസൂത്രഭാഷ്യം അജ്ഞാതമായിരുന്നുവെന്ന് വിക്കിപീഡിയ പറയുന്നത് ആരും നിഷേധിച്ചിട്ടില്ല. പ്രസിദ്ധ വ്യാകരണ കൃതിയായ മഹാഭാഷ്യത്തിന്റെ കര്‍ത്താവായ പതഞ്ജലിയുടെ കാലം ബി.സി. രണ്ടാം നൂറ്റാണ്ടാണെന്ന് മിക്കപേരും സമ്മതിക്കുന്നുണ്ട്. 11-ാം നൂറ്റാണ്ടിലെ ഭോജന്റെ കാലത്തിന് മുമ്പ് ഇവ രണ്ടും ഒരാളെഴുതിയതാണെന്ന് ആരും പറഞ്ഞിട്ടില്ല. ആധുനികരായ രാധാകൃഷ്ണന്‍, മൂര്‍(1959 പു.453)എന്നിവര്‍ വ്യാകരണ കൃതി ബി.സി. രണ്ടാം നൂറ്റാണ്ടില്‍ മൗര്യകാലത്തെ പതഞ്ജലി എഴുതിയതാണെന്നും, ദാസ്ഗുപ്ത യോഗസൂത്ര കര്‍ത്താവായ പതഞ്ജലി തന്നെയാണ് രണ്ടും രചിച്ചതെന്നും വാദിക്കുന്നു. ഏതായാലും ഒന്നിലധികം പതഞ്ജലിമാരുണ്ടെന്ന വാദം പ്രബലമാണ്. ഇത്തരത്തില്‍ പ്രാചീന പണ്ഡിതരുടെയും ഗുരുക്കന്മാരുടെയും പേരിലെ സമാനത നല്‍കുന്ന പ്രശ്‌നങ്ങളും അന്വേഷണങ്ങളെ സങ്കീര്‍ണമാക്കുന്നുണ്ട്. പ്രാചീന ഭാരതചരിത്രത്തില്‍ പതഞ്ജലി എന്ന് പേരുള്ള ആറ് പേരെക്കുറിച്ച് പരാമര്‍ശമുണ്ട്. ഒന്ന്, ചരകസംഹിതയുടെ വ്യാഖ്യാനമായ ചരകവാത്തികത്തിന്റെ കര്‍ത്താവ്- ബി.സി. 8-ാം നൂറ്റാണ്ട്. രണ്ട്, അഷ്ടാദ്ധ്യായിയെ ആധാരമാക്കിയുള്ള മഹാഭാഷ്യകാരന്‍ – ബി.സി. 2-ാം നൂറ്റാണ്ടിന്റെ മധ്യം. മൂന്ന്, യോഗസൂത്രവ്യാഖ്യാതാവും സാംഖ്യമീമാംസയുടെ വക്താവുമായ പതഞ്ജലി- ബി.സി. 2 നും എ.ഡി. 4 നുമിടയ്ക്ക്. (സി. ഇ. 2 നും 4 നുമിടയ്‌ക്കെന്നും അഭിപ്രായമുണ്ട്) നാല്്, ആരോഗ്യശാസ്ത്ര കൃതിയായ പാതഞ്ജല തന്ത്രത്തിന്റെയും യോഗരത്‌ന സമുച്ചയം, പദാര്‍ത്ഥവിജ്ഞാനീയം എന്നിവയുടെയും കര്‍ത്താവ്. വേറേയും രണ്ടുപേര്‍കൂടി ഉണ്ടത്രെ. തമിഴ ്(ശൈവ)സിദ്ധാന്ത പ്രകാരം 18 സിദ്ധന്മാരിലൊരാളാണ് പതഞ്ജലിയെന്നും പറയുന്നുണ്ട്. അതുപോലെ വിക്രമാദിത്യന്മാരും പലരുണ്ടെന്ന് പാരമ്പര്യവാദികള്‍ ചൂണ്ടിക്കാട്ടുന്നു. പതഞ്ജലിയില്‍ നിന്നാണ് ഗൗഡപാദര്‍ മഹാഭാഷ്യം പഠിച്ചതെന്ന അഭിപ്രായവുമുണ്ട്.

പത്ത് ശങ്കരവിജയങ്ങള്‍ കൂടാതെ ധാരാളം പുണ്യശ്ലോക മഞ്ജരികളും ശങ്കരന്റെ ജീവിതസംഭവങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ രേഖപ്പെടുത്തിയിട്ടുള്ള വിവിധ അദ്വൈത മഠങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന ഗുരുപരമ്പരകളുടെ പട്ടികകളും ഉണ്ടെന്നുമാത്രമല്ല, പരോക്ഷമായതരത്തില്‍ ശങ്കരാചാര്യരുടെ ജീവിതത്തെ സൂചിപ്പിക്കുന്ന ഗൗഡപാദോല്ലാസം, ഹരിമിശ്രിയ, പതഞ്ജലി വിജയം, ബൃഹദ്രാജതരംഗിണി, ഹയഗ്രീവ വധം, മണിപ്രഭാ ഗുരുരത്‌നമാലിക, സുഷമ, വിമര്‍ശ തുടങ്ങിയ പല കൃതികളുമുണ്ടെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടുന്നു. ഇവയില്‍ അവസാനം പറഞ്ഞ 3 കൃതികള്‍ കൂടാതെ ശങ്കരന്റെ ശിഷ്യനും ദ്വാരകയിലെ രാജാവുമായിരുന്ന സുധാനവന്റെതായി വിമര്‍ശത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള താമ്രപത്രാനുശാസനവും ശങ്കരന്റെ ജീവിതത്തിലേയ്ക്ക് വെളിച്ചം വീശുന്നതാണ്.56 പക്ഷേ, ശൃംഗേരി മഠത്തിന്റെ ആചാര്യപ്പട്ടികയിലും അവരംഗീകരിക്കുന്ന ആചാര്യവിജയത്തിലും (1901 ല്‍ കാലടിയില്‍ ശങ്കരാചാര്യരുടെ പ്രതിമ ശൃംഗേരി മഠാധിപതി നരസിംഹഭാരതി സ്വാമികള്‍ സ്ഥാപിച്ചതോടൊപ്പം ഒരു ഗോവിന്ദ രചിച്ച് പട്ടാമ്പിയില്‍ നിന്ന് പ്രസിദ്ധീകരിച്ച ഗ്രന്ഥം) ധാരാളം തെറ്റുകളും കൂട്ടിച്ചേര്‍പ്പുകളും ഒഴിവാക്കലുകളുമുണ്ടെന്നും (ശങ്കരാചാര്യരുടെ പിന്മുറക്കാര്‍ എന്ന ഭാഗം) അത് കേരളീയ ശങ്കരവിജയത്തിന്റെ വക്രീകരിച്ച രൂപമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.57 ജൈനരുടെയും മാധ്വന്മാരുടെയും വൈഷ്ണവരുടെയും യഥാക്രമം ജിന വിജയം, മാധ്വവിജയം, മണിമഞ്ജരി എന്നിവയിലാകട്ടേ ശങ്കരനെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളുമുണ്ട്. കാലാന്തരത്തിലെഴുതപ്പെട്ടിട്ടുള്ള ചില ശങ്കരവിജയങ്ങളിലും മേല്‍പ്പറഞ്ഞ ശങ്കരവിമര്‍ശനകൃതികളിലും ആദിശങ്കരനെയും മറ്റു ചില ശങ്കരന്മാരെയും വിശിഷ്യാ അഭിനവ ശങ്കരനെയും തമ്മില്‍ കൂട്ടിക്കുഴച്ചുകൊണ്ടുള്ള പല പരാമര്‍ശങ്ങളുമുണ്ട്. എങ്കിലും പ്രസ്ഥാനത്രയത്തിന്റെ ഭാഷ്യകാരനായ ആദിശങ്കരനെ അദ്ദേഹത്തിന്റെ അനുയായികളായ മറ്റുള്ളവരില്‍ നിന്ന് ഖണ്ഡിതമായി തിരിച്ചറിയാന്‍ കഴിയും. അതിന് ശാസ്ത്രി തുടര്‍ന്ന് ശ്രമിക്കുന്നു. അധര്‍മ്മത്തിന്റെ അഭ്യുത്ഥാനത്തോടെ താന്‍ വീണ്ടും പ്രത്യക്ഷപ്പെടുമെന്ന ഗീതാവാക്യത്തിന്റെ വഴിപിടിച്ചുപോകുന്ന ആ വിശദീകരണം തുടരുന്നത്, പതഞ്ജലിയെയും ബാദരായണനെയും പോലുള്ളവര്‍ യോഗദര്‍ശനം, വേദാന്ത ദര്‍ശനം എന്നിവയിലൂടെ വൈദിക ധര്‍മ്മത്തിന്റെ മുക്തിമാര്‍ഗം കര്‍മ്മണ്യതയിലെ അകര്‍മ്മണ്യതയിലും വൈവിധ്യത്തിലെ ഏകത്വത്തിലുമാണെന്ന് ചൂണ്ടിക്കാട്ടിയെന്നാണ്. പതഞ്ജലിയുടെ കാലം മുതല്‍ ബാദരികാശ്രമത്തില്‍ ബാദരിയുടെയും അദ്ദേഹത്തിന്റെ മകനും ബ്രഹ്മസൂത്രകര്‍ത്താവുമായ ബാദരായണന്റെയും നേതൃത്വത്തില്‍ പുതിയൊരു തത്വചിന്താപദ്ധതി ഉദയംകൊണ്ടു. ആ പ്രസ്ഥാനത്തിലേയ്ക്ക് കടന്നുവന്ന ശുകയോഗീന്ദ്രനും ഗൗഡപാദരും ഗോവിന്ദ ഭഗവദ്പാദരും വേദത്തിലെ യഥാര്‍ഥ ആദര്‍ശം ഉപനിഷത്തിലെ സമ്പൂര്‍ണ ദര്‍ശനത്തില്‍ മറഞ്ഞിരിക്കുകയാണെന്നും പരസ്പരം പോരടിക്കുന്ന വൈദികവും അവൈദികവുമായ തത്വചിന്തകളുടെ സമന്വയനം ഉപനിഷത്തുകളിലെ പര, അപര വിദ്യകളെ വേര്‍തിരിക്കുന്നതിനെ ആശ്രയിച്ചാണിരിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. ഉപനിഷത്തുകളിലെ ഈ അപൂര്‍വമായ ജ്ഞാനത്തെ വികസിപ്പിച്ച് കര്‍മവും ജ്ഞാനവും തമ്മിലുള്ള ഭേദം വേര്‍തിരിച്ച് വേദാന്തസാരമെന്താണെന്ന് ലോകത്തിന് പഠിപ്പിച്ചുകൊടുക്കാനും അങ്ങനെ രാഷ്ട്രീയകാലുഷ്യത്തില്‍ നിന്നും ബൗദ്ധികമായ തകര്‍ച്ചയില്‍ നിന്നും ആത്മീയ നാശത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനുമാണ് ശങ്കരാചാര്യര്‍ പ്രത്യക്ഷപ്പെട്ടതെന്ന് ശാസ്ത്രി വിശദീകരിക്കുന്നു.58 ശങ്കരന്റെ ജനനകാലഭൂമികയെപ്പറ്റി പാണ്‌ഡേയും ഥാപ്പറുമൊക്കെ വിലയിരുത്തുന്നതും ഏതാണ്ട് ഇത്തരത്തിലാണെന്നത് കൗതുകകരമാണ്.
(തുടരും)

പരാമൃഷ്ട കൃതികള്‍
54 The Age of Sankara p. 13
55 Life and Thought of Sankaraacaarya p. 29-þ30
56 Ibid p. 85
57 The Age of Sankara p. 33
58 Ibid p. 256

Tags: ശ്രീശങ്കരന്റെ കാലം വിവാദങ്ങളും വസ്തുതകളും
Share27TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies