വെറുതെയല്ല ഇ.എം.എസ് ബൂര്‍ഷ്വ കോടതി തുലയട്ടെ എന്ന മുദ്രാവാക്യം വിളിച്ചത്. ‘വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ’ അകറ്റി നിര്‍ത്തുക എന്ന പാര്‍ട്ടി നയത്തിന് ഇപ്പോള്‍ തടസ്സം നില്‍ക്കുന്നത് ഈ ബൂര്‍ഷ്വാ കോടതിയാണ്. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ജില്ലാ കളക്ടര്‍ സേവാഭാരതിയെ കോവിഡ് പ്രതിരോധ, ദുരിതാശ്വാസ പ്രവര്‍ത്തനം സംബന്ധിച്ച റിലീഫ് ഏജന്‍സി സ്ഥാനത്തുനിന്നും നീക്കിയിരുന്നു. കോവിഡ് രോഗികള്‍ക്കും ജനങ്ങള്‍ക്കും എന്ത് കഷ്ടപ്പാട് ഉണ്ടായാലും ശരി പാര്‍ട്ടി തങ്ങളുടെ ‘വര്‍ഗ്ഗീയ വിരുദ്ധ പോരാട്ട’ത്തില്‍ നിന്ന് പിന്മാറില്ല എന്നതിന് ഇതിലും വലിയ തെളിവ് വേണ്ടല്ലോ. മെയ് 22ന് സേവാഭാരതിയെ കണ്ണൂര്‍ ജില്ലയിലെ കോവിഡ് റിലീഫ് ഏജന്‍സിയായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായ പാളിച്ചയും ജനാധിപത്യ വ്യാമോഹവുമായി ജില്ലയിലെ പാര്‍ട്ടി നേതൃത്വം ഇതിനെ വിലയിരുത്തിയതോടെ കളക്ടര്‍ക്ക് തെറ്റ് തിരുത്താന്‍ പാര്‍ട്ടിയുടെ തിട്ടൂരം ലഭിച്ചു. തിട്ടൂരം കിട്ടിയാല്‍ പിന്നെ അറിയിപ്പ് നല്‍കുക, വിശദീകരണം ചോദിക്കുക എന്ന ജനാധിപത്യ മര്യാദയ്‌ക്കൊന്നും സ്ഥാനമേ ഇല്ല. കളക്ടര്‍ റിലീഫ് ഏജന്‍സി സ്ഥാനത്തുനിന്നു സേവാഭാരതിയുടെ പേര് ചുവന്ന മഷി കൊണ്ട് വെട്ടി.
കേന്ദ്ര ആയുഷ് മന്ത്രാലയം വികസിപ്പിച്ച കോവിഡിനെതിരായ ആയുഷ് 64 എന്ന മരുന്ന് രാജ്യമെമ്പാടും വിതരണം ചെയ്യാന്‍ ചുമതല ഏല്‍പ്പിച്ചത് സേവാഭാരതിയെയായിരുന്നു. അതിനെതിരെ പാര്‍ട്ടി പത്രവും രണ്ട് രാജ്യസഭാ അംഗങ്ങളും ഉറഞ്ഞുതുള്ളി. എന്നാല്‍ ‘പോയി പണി നോക്ക് സഖാവേ’ എന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞതോടെ പാര്‍ട്ടിയുടെ വര്‍ഗീയ വിരുദ്ധ തത്വശാസ്ത്രത്തിന് മേല്‍ സേവാഭാരതി വിരോധം ഛര്‍ദ്ദിച്ച് അടങ്ങിയിരിക്കാനേ സഖാക്കള്‍ക്കായുള്ളൂ. അതിന്റെ ക്ഷീണം തീരും മുന്‍പാണ് കണ്ണൂര്‍ ജില്ലാ കലക്ടര്‍ സേവാഭാരതിക്ക് റിലീഫ് ഏജന്‍സി പദവി നല്‍കി എന്ന വാര്‍ത്ത സഖാക്കള്‍ അറിയുന്നത്. അതോടെയാണ് പാര്‍ട്ടി തിട്ടൂരം കളക്ടര്‍ക്ക് ലഭിച്ചത്. റദ്ദാക്കല്‍ നടപടിക്കെതിരെ സേവാഭാരതി ഹൈക്കോടതിയെ സമീപിക്കുകയും കോടതി കലക്ടറുടെ നടപടി റദ്ദാക്കുകയും ചെയ്തു. സേവാഭാരതിക്കെതിരെ ഉറഞ്ഞുതുള്ളിയ സഖാക്കള്‍ക്ക് ആദ്യ അടി കേന്ദ്രസര്‍ക്കാരില്‍ നിന്നും രണ്ടാമത്തെ അടി കേരള ഹൈക്കോടതിയില്‍ നിന്നും കിട്ടി. രണ്ടാമത്തേത് സ്വന്തം തട്ടകമായ കണ്ണൂരില്‍ വെച്ചായതിനാല്‍ അതിന്റെ ശക്തി കനത്തതു തന്നെ.