ബുദ്ധന്റെ കാലത്തിനു മുമ്പു തന്നെ, എണ്ണത്തില്‍ കുറവെങ്കിലും ‘ചാര്‍വാകന്മാര്‍’ എന്നൊരു കൂട്ടര്‍ ഭാരതത്തില്‍ ഉണ്ടായിരുന്നതായാണ് രേഖകള്‍ കാട്ടുന്നത്. സംസ്‌കാര ശൂന്യരും അധമജീവിതം നയിച്ചവരുമായ ഇവര്‍ ‘ലോകായതന്മാര്‍’’ എന്നും വിളിക്കപ്പെട്ടിരുന്നു. ഇവരുടെ സിദ്ധാന്തമനുസരിച്ച് ദൈവവും ആത്മാവും ധര്‍മ്മവും ഒന്നുമില്ല. മനുഷ്യജന്മം തിന്നും കുടിച്ചും മദിച്ചും ജീവിച്ച് തീര്‍ക്കുവാനുള്ളതാണ്.
ചാര്‍വാക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്ന് വിശ്വസിക്കപ്പെടുന്ന ബൃഹസ്പതി ഇത്തരം തീവ്ര ഭൗതികവാദം മന:പൂര്‍വ്വം ചില മന്ദപ്രജ്ഞരെ പഠിപ്പിച്ചതാണെന്നൊരു കിംവദന്തി ഉണ്ട്. മണ്ടന്മാരോടാണെങ്കില്‍ പോലും അദ്ദേഹം ഈ കൊലച്ചതി എന്തിന് ചെയ്തു? ഇതിനുത്തരം നല്‍കുന്നത് മറ്റൊരു കിംവദന്തി ആണ്. അതായത് അജ്ഞാനികളും അധര്‍മ്മികളുമാകുന്ന അസുരന്മാര്‍ നിരന്തരം ദേവലോകത്തെ ആക്രമിക്കാറുണ്ട്; നില്ക്കക്കള്ളിയില്ലാതെ വരുമ്പോഴെല്ലാം ദേവകള്‍ മഹാവിഷ്ണുവിനെയാണ് ആശ്രയിക്കാറുള്ളത്; ദേവഗുരുവായ ബൃഹസ്പതിക്ക് ആകട്ടെ ഇക്കാര്യത്തില്‍ ദേവകളെ സഹായിക്കാന്‍ സാധിക്കുന്നില്ല, കാരണം ഗുരുക്കന്മാര്‍ യുദ്ധം ചെയ്യാറില്ലല്ലൊ; എന്നാല്‍ ഒരിയ്ക്കല്‍ തന്റെ ധാര്‍മ്മികരോഷം ആളിക്കത്തിയ സമയത്ത് അദ്ദേഹം ഒരു തീരുമാനമെടുത്തു: ഈ അസുരന്മാരെ ബുദ്ധികൊണ്ടു നേരിട്ടു കളയാം, അതായത് അവര്‍ക്ക് ദുര്‍ബുദ്ധി ഉപദേശിച്ചു കൊടുത്ത് അവരെ വഴിതെറ്റിക്കാം, കാരണം ഋഷിപരമ്പര ആര്‍ജ്ജിച്ച ജ്ഞാനം കരഗതമാക്കി അതു ദുരുപയോഗം ചെയ്ത് ശക്തിയാര്‍ജ്ജിച്ചാണ് അസുരന്മാര്‍ ദേവലോകം ആക്രമിക്കുന്നത്. അതിനാല്‍ ഭൗതിക തൃഷ്ണ മൂത്ത്, ശര്‍ക്കരപ്പാനിയില്‍ അകപ്പെട്ടു പോകുന്ന ഈച്ചകളെപ്പോലെ, വിഷയലമ്പടന്മാരായി, ബുദ്ധിഹീനരായി നശിച്ചുപോകാന്‍ വേണ്ടി അസുരന്മാരെ ബൃഹസ്പതി പഠിപ്പിച്ച വിദ്യയാണ് ചാര്‍വാക സിദ്ധാന്തം. ബൃഹസ്പതിയില്‍ നിന്നും ഈ സിദ്ധാന്തം ആദ്യം പഠിച്ചെടുത്തത് ചാര്‍വാകന്‍ എന്ന ശിഷ്യനായിരുന്നു എന്ന് വിശ്വസിക്കുന്നു. ഇന്ദ്രിയങ്ങള്‍ക്ക് രസിക്കുന്ന സിദ്ധാന്തമായതിനാല്‍ ‘ചാരുവാക്ക്’ എന്ന അര്‍ത്ഥത്തിലാണ് ചാര്‍വാകത്തിന്റെ ഉദ്ഭവമെന്നും പറയുന്നുണ്ട്.
ചാര്‍വാക സിദ്ധാന്തം ഭാരതീയ ജനതയെ ഒട്ടുംതന്നെ സ്വാധീനിച്ചിട്ടില്ല, കാരണം സാമൂഹികമായ ചില അതൃപ്തികളില്‍ നിന്ന് രൂപം കൊണ്ട ഈ സിദ്ധാന്തം ഭാരതീയരുടെ ഉദാത്തവും ലോകോത്തരവുമായ മറ്റനേകം സിദ്ധാന്തങ്ങളുടെ ഇടയില്‍പ്പെട്ട് ചതഞ്ഞ് മൃതിയടയുകയാണുണ്ടായത്.
എന്നാല്‍ ഇന്ന് ചില ചാര്‍വാകന്മാര്‍ തലപൊക്കുന്നുണ്ട്. ബുദ്ധിജീവിയുടെ പരിവേഷം ആഗ്രഹിക്കുന്ന ഇവര്‍ പറയുന്നത് ആത്മീയ ഗുരുക്കന്മാരില്‍ നിന്നൊന്നും തന്നെ ഇവര്‍ക്ക് പഠിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ്. അത് ഇവരുടെ ‘കുരുത്തക്കേട്’കൊണ്ടാണെന്നുള്ളത് മറ്റുള്ളവര്‍ക്കറിയാം. ബുദ്ധിക്കുറവുകൊണ്ടാണ് ഇവര്‍ക്ക് പഠിക്കാന്‍ സാധിക്കാത്തതെന്നും ബുദ്ധിമുട്ടില്ലാതെ തന്നെ മറ്റുള്ളവര്‍ക്കും മനസ്സിലാകും. കാരണം ഒരു നിയന്ത്രണ രേഖയും കൂടാതെ തിന്നുകുടിച്ചു സുഖിച്ചു ജീവിക്കണമെന്നത് മനസ്സിലാക്കാനും പ്രാവര്‍ത്തികമാക്കാനും ബുദ്ധിയുടെ ആവശ്യം തന്നെ വരുന്നില്ല, ഏത് മന്ദമനസ്‌ക്കര്‍ക്കും എളുപ്പം സാധിക്കുന്നതാണ്.
മനുഷ്യനെ തരം താഴ്ത്തി പറയുന്നതിന് “pleasure seeking animal”(അതായത് സഹജമായിത്തന്നെ സുഖം തേടുന്ന ഒരു ജീവി മാത്രമാണ് മനുഷ്യന്‍) എന്നൊരു പ്രയോഗമുണ്ടെകിലും ചിട്ടയോടെ സാമൂഹിക ജീവിതം നയിക്കുന്ന മൃഗങ്ങളും പക്ഷികളും ഈച്ചകളും പോലുമുണ്ടെന്നു നമുക്കറിയാം. അപ്പോള്‍ പിന്നെ ”ഞാന്‍ വിചാരിക്കുന്നതു മാത്രമാണ് ശരി, എന്റെ സുഖം മാത്രമാണ് ലക്ഷ്യം” എന്ന ചിന്തയോടെ സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ വിചിത്ര ജന്മങ്ങള്‍ തന്നെയാണ്. സാമൂഹിക മര്യാദകള്‍ പാലിക്കാന്‍ തയ്യാറല്ലാതെ സമൂഹത്തില്‍ ജീവിച്ച് സുഖിക്കാന്‍ തുനിയുന്നവര്‍ സമൂഹത്തെ വ്യക്തിതാല്പര്യത്തിനായി ചൂഷണം ചെയ്യുന്നവരാണ്.
ഭൗതിക ജീവിതം സര്‍വ്വ സ്വതന്ത്രരായി ആസ്വദിക്കുക, അതിനു വിഘാതമായിട്ടുള്ള സാമൂഹിക വിലക്കുകള്‍ ഭേദിക്കുക എന്നീ കാഴ്ചപ്പാടോടു കൂടിയവര്‍ എല്ലാ ജനതയുടെ ഇടയിലും, നെല്ലിനൊപ്പം പതിരെന്നപോലെ എല്ലാ കാലത്തും ഉണ്ടായിരുന്നു. പക്ഷെ ചില ആധുനിക ചാര്‍വാകന്മാര്‍ സ്വയം ബുദ്ധിജീവികളാണെന്നു ധരിച്ച് ‘ഉത്തരാധുനിക ചിന്തകന്മാര്‍’ എന്ന പുതിയ ലേബലില്‍ മറ്റുള്ളവരെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇവര്‍ പറയുന്ന കാര്യത്തില്‍ യാതൊരു പുതുമയുമില്ല. പുരാതനകാലത്ത് ചാര്‍വാകന്മാര്‍ പറഞ്ഞതു തന്നെയല്ലെ ഇവര്‍ ആവര്‍ത്തിക്കുന്നത്? ദൈവം, ആത്മാവ്, ധര്‍മ്മം, പുനര്‍ജനി എന്നിവയൊക്കെ അസംബന്ധമാണെന്നും അതിനാല്‍ ഈ ഒരു ജന്മത്തില്‍ കിട്ടാവുന്ന സുഖമത്രയും അനുഭവിച്ച് ജീവിച്ചുകൊള്ളണമെന്നും ചാര്‍വാകന്മാര്‍ പണ്ടേ പറഞ്ഞു കഴിഞ്ഞതല്ലെ? എന്നിട്ടിപ്പോള്‍ ജാക്ക് ദറിദയെപ്പോലുള്ള പാശ്ചാത്യ ചിന്തകന്മാരില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട പുതുപുത്തന്‍ ആശയമെന്ന മട്ടില്‍ ‘കഥയറിയാതെ ആട്ടം കാണുന്ന’ ചില ആള്‍ക്കാര്‍ക്കു മുന്നില്‍ ഇവര്‍ ഇന്ത്യയിലെ പഴയ ചാര്‍വാക സിദ്ധാന്തം വിളമ്പി വിലസുകയാണ്.
സാമൂഹിക ഉത്തരവാദിത്വം വലിച്ചെറിയുന്നത് ഏറ്റവും എളുപ്പമുള്ള കാര്യമാണ്, ഇത് ഏത് നിസ്സാരക്കാരനും സാധിക്കുന്നതാണ്, കുറച്ചു തൊലിക്കട്ടി വേണമെന്നുള്ളതു വാസ്തവം തന്നെ. പക്ഷെ ഈ ആശയം കൈയ്‌ക്കൊള്ളാന്‍ വിശേഷാല്‍ ബുദ്ധിയും സാമര്‍ത്ഥ്യവും വേണ്ടെന്നതും വാസ്തവം തന്നെയല്ലെ? ഏറ്റവും നിസ്സാരമായിട്ടുള്ള ഈ ആശയം കൊണ്ടു നടക്കുന്നവര്‍ തത്ത്വജ്ഞാനികളുടെ പരിവേഷം അണിയുന്നത്, ചായത്തൊട്ടിയില്‍ മുങ്ങിയ കുറുക്കന്‍ മഹാത്മാവായി ചമഞ്ഞതിനു തുല്യമാണ്.
മറ്റൊരു പരിഹാസ്യമായ കാര്യം എന്തെന്നാല്‍ ചാര്‍വാകന്മാര്‍ പ്രത്യക്ഷ പ്രമാണത്തില്‍ മാത്രം വിശ്വസിക്കുന്നവരാണ്, അതായത് ഇന്ദ്രിയ ഗോചരമായിട്ടുള്ളതു മാത്രമാണ് ഇവര്‍ക്കു സത്യം. പക്ഷെ കാണുന്നത് മാത്രമാണ് സത്യമെന്നത് ഇവരില്‍ ആരാണ് നേരിട്ടറിഞ്ഞത്? അതും വെറും വിശ്വാസം തന്നെയല്ലേ? നവീന ചാര്‍വാകന്മാര്‍ പലപ്പോഴും ഭൗതികശാസ്ത്രം ഉദ്ധരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ഭൗതിക ശാസ്ത്രത്തിനും അടിസ്ഥാന വിശ്വാസങ്ങളുണ്ടെന്നും, ശാസ്ത്രവും ദൃശ്യപ്രപഞ്ചത്തിന്റെ അടിസ്ഥാനങ്ങളായ സൂക്ഷ്മതലങ്ങളെയാണ് പഠിക്കുന്നതെന്നും, ശാസ്ത്രസത്യങ്ങള്‍ പലവട്ടം തിരുത്തപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ നിരപേക്ഷാ സത്യങ്ങളല്ലെന്നതും ഇവര്‍ മനസ്സിലാക്കേണ്ടതുണ്ട്.
ക്വാണ്ടം-ലോകത്തെത്തിയപ്പോള്‍ ശാസ്ത്രം പോലും മുട്ടുമടക്കുകയാണ് ചെയ്തത് എന്നിരിക്കവെയാണ്, ‘താന്‍ പറയുന്നതാണ് എല്ലാത്തിനും പ്രമാണം’എന്ന് ഇക്കൂട്ടര്‍ കരുതുന്നത്. പുരാതന ഗ്രീസില്‍ പണ്ട് sophists എന്നൊരു കൂട്ടര്‍ Man is the measure of all things അതായത് ഒരു വ്യക്തി നിശ്ചയിക്കുന്നതാണ് അയാള്‍ക്ക് ശരി എന്ന് വാദിച്ചിരുന്നു. തങ്ങളാണ് ബുദ്ധിമാന്മാരെന്ന് അവരും സ്വയം വിശ്വസിച്ചിരുന്നു, അതിനാലാണ് ‘ീെുവശേെ’ അതായത് ‘അറിവുള്ളവന്‍’ എന്ന നാമം സ്വയം ചാര്‍ത്തിയിരുന്നത്.
യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ ബുദ്ധിക്ക് ഏറെ പരിമിതികളുണ്ട്. അവയെ മറികടന്ന് സത്യം തേടുകയെന്നതായിരുന്നു തപസ്വികള്‍ എക്കാലത്തും ചെയ്തുകൊണ്ടിരുന്നത്. അതിനാല്‍ ആത്മീയ ഗുരുക്കന്മാരെ വിശ്വസിക്കുന്നതും അനുഗമിക്കുന്നതും മനുഷ്യരെ സംബന്ധിച്ച് ശ്രേഷ്ഠമായിട്ടുള്ള കാര്യമാണ്, കാരണം അത് നമുക്ക് വിവേക ബുദ്ധിയും സാമൂഹിക ബോധവും പ്രദാനം ചെയ്യുന്നതാണ്.
നവീന ചാര്‍വാകന്മാരുടെ കാര്യത്തില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം, പ്രാചീന ചാര്‍വാകന്മാര്‍ യുക്തിവാദികളായിരുന്നുവെന്ന ഇവരുടെ പ്രചരണമാണ്. ഇതു തികച്ചും തെറ്റാണ്. പഴയ ചാര്‍വാകന്മാര്‍ യുക്തിവാദികള്‍ ആയിരുന്നില്ല, അവര്‍ പ്രത്യക്ഷ പ്രമാണം മാത്രമാണ് അംഗീകരിച്ചിരുന്നത്. അതു കാരണം അവര്‍ നേരിടേണ്ടി വന്ന ഏറ്റവും നിശിതമായ വിമര്‍ശനമിതായിരുന്നു: ”ചാര്‍വാകസിദ്ധാന്തം നേരിട്ടു കാണാന്‍ സാധിക്കുകയില്ല, യുക്തികൊണ്ട് അതിന്റെ ശരി സ്ഥാപിക്കാനും സാധ്യമല്ല, കാരണം യുക്തി അവര്‍ക്ക് പ്രമാണമല്ലായിരുന്നു”. ഈ വിമര്‍ശനത്തിന് മറുപടി കൊടുക്കാന്‍ ചാര്‍വാകന്മാര്‍ക്ക് സാധിച്ചില്ല.
ഇങ്ങനെ യുക്തിയില്ലാതിരുന്ന പഴയ ചാര്‍വാകന്മാരെ യുക്തിവാദികളാക്കി അവരെ മാതൃകയാക്കിക്കൊണ്ടും, ബന്ധനമെന്ന പേരില്‍ കുടുംബബന്ധങ്ങളെ ശിഥിലമാക്കി സമൂഹത്തിന്റെ ആരോഗ്യത്തെ ഹനിച്ചുകൊണ്ടും, വ്യക്തിഗത ശാരീരിക സുഖം മാത്രം കാംക്ഷിച്ച് കടിഞ്ഞാണില്ലാത്ത ജീവിതം നയിച്ച് ദുസ്സ്വാതന്ത്ര്യം കാട്ടുന്നവരാണ് നവീന ചാര്‍വാകന്മാര്‍. ഇതിലെ വൈരുദ്ധ്യമെന്നത്, കടുത്ത ഭൗതികാസക്തിയാകുന്ന ചങ്ങലയ്ക്കുള്ളില്‍ ബന്ധനസ്ഥരായിക്കിടന്നു കൊണ്ടാണ് വിവാഹം, താലിചാര്‍ത്തല്‍, മോതിരംമാറ്റല്‍ തുടങ്ങിയ ആചാരങ്ങളില്‍നിന്നുപോലും സ്വതന്ത്രരാകണമെന്ന കുതര്‍ക്കം നടത്തുന്നത്.