രാമന്റെ ജീവിതയാത്ര- ജീവിതത്തിലൂടെയുള്ള പോക്ക് ആണ് രാമായണം. രാമ, അയനം എന്നീ സംസ്‌കൃതവാക്കുകള്‍ കൂട്ടിച്ചേര്‍ത്ത ആ സമസ്ത പദത്തിന് രാത്രി മായണം എന്നിങ്ങനെ മലയാളത്തില്‍ മാത്രം ഇണങ്ങുന്ന അര്‍ത്ഥം പലരും കല്‍പ്പിക്കുന്നു. ഇത് ‘വാതാപി ഗണപതി’ എന്നതിന് അല്ലയോ പി ഗണപതി, എന്റെ അരികില്‍ വാ, വല്ലതും എനിക്ക് തരൂ എന്നര്‍ത്ഥം പറയും പോലെ രസകരമായ ഒരു മണ്ടത്തരം മാത്രം.
കൗമാരത്തിലേക്കു കാല്‍വയ്ക്കാറായ കാലത്ത് ശ്രീരാമലക്ഷ്മണന്മാരെ വിശ്വാമിത്രമഹര്‍ഷി തന്നോടൊപ്പം കൂട്ടിക്കൊണ്ടുപോയത് അവര്‍ക്ക് ആയുഷ്‌ക്കാലം പ്രയോജനകരമായ ഒരു പരിശീലനഘട്ടം ആയി പരിണമിച്ചു.
തുടക്കത്തില്‍ ഒരു രാജാവായിരുന്ന വിശ്വാമിത്രന്‍ വസിഷ്ഠനെപ്പോലെ മഹാശക്തിശാലിയായ മഹര്‍ഷിയാവാന്‍ ശ്രീപരമേശ്വരനെ പ്രതീപ്പെടുത്തി എല്ലാ ആയുധങ്ങളും വശമാക്കി; ബ്രഹ്മാസ്ത്രം പോലും വസിഷ്ഠനില്‍ ഏശുന്നില്ല എന്നു മനസ്സിലാക്കി തീവ്രതരമായ തപസ്സു കൊണ്ട് ബ്രഹ്മാവിനെ സന്തോഷിപ്പിച്ച് രാജര്‍ഷി പദവി നേടി; എന്നിട്ടും ആശ്രിതനായ ത്രിശങ്കുവിന് യഥാര്‍ത്ഥ സ്വര്‍ഗം സമ്പാദിച്ചുകൊടുക്കാന്‍ സാധിക്കാതെ തപസ്സിന്റെ തീവ്രത വീണ്ടും വര്‍ദ്ധിപ്പിച്ചു. അതിനിടയില്‍ മേനകയുടെ മേനിയഴകില്‍ മോഹിച്ച് ഏറെക്കാലം നഷ്ടപ്പെടുത്തിയെങ്കിലും തുടര്‍ന്നുണ്ടായ രംഭയുടെ പ്രലോഭനത്തില്‍ അടിപതറാതെ തപസ്സ് അതിന്റെ മൂര്‍ധന്യത്തില്‍ എത്തിച്ച് ബ്രഹ്മാവില്‍ നിന്നും വസിഷ്ഠനില്‍ നിന്നുപോലും ബ്രഹ്മര്‍ഷി എന്ന പരമോന്നത ബഹുമതി നേടിയെടുത്തു. അപ്രകാരം അപ്രതിമ പ്രഭാവനായ വിശ്വാമിത്രമഹര്‍ഷിയാണ് അപേക്ഷിക്കാതെ തന്നെ ശ്രീരാമലക്ഷ്മണന്മാര്‍ക്ക് ജീവിതയാത്രയില്‍ വഴികാട്ടിയായി സ്വയം അവതരിച്ചത്.
സാക്ഷാല്‍ ശ്രീനാരായണനും കശ്യപപ്രജാപതിയും വളരെക്കാലം തപസ്സനുഷ്ഠിച്ച പുണ്യസ്ഥലത്തുവച്ചു താന്‍ നടത്തുന്ന യാഗം വേണ്ടതിന്‍ വണ്ണം രക്ഷിക്കാനുണ്ടോ വിശ്വാമിത്രനെന്ന മഹാപ്രഭാവന് അയോധ്യയിലെ കൊച്ചുരാജകുമാരന്മാരുടെ സഹായത്തിന്റെ ആവശ്യം! ഇല്ലെന്നു തീര്‍ച്ച. ഗുരു ശിഷ്യനെ തേടിച്ചെല്ലുകയാണിവിടെ.
മഹര്‍ഷി രാമലക്ഷ്ണന്മാരെ കൂട്ടിക്കൊണ്ടുപോയത് ഏതെല്ലാം സ്ഥലങ്ങളിലൂടെ എന്നും ചിന്തിക്കണം. കാമദഹനം നടന്ന കാമാശ്രമം, ഗംഗാ-സരയൂ സംഗമം, വൃത്രനെ വധിച്ച പാപത്തില്‍ നിന്ന് ദേവേന്ദ്രനു മുക്തി കൈവന്ന ദണ്ഡകാവനം, കൊടും തപസ്സുകൊണ്ട് എല്ലാതടസ്സങ്ങളും നീക്കി സ്വര്‍ഗംഗയെ ഭൂമിയിലേക്കും പാതാളത്തിലേക്കും ആനയിച്ച് പിതൃതര്‍പ്പണം നടത്തിയ ഭഗീരഥന്‍ എന്ന ശ്രീരാമ പൂര്‍വികന്റെ കഥകള്‍ ഉണര്‍ത്തിയ ഗംഗാതടം. കാമമോഹിതരായിപ്പോയതിനാല്‍ ദേവേന്ദ്രനും സുന്ദരി രത്‌നമായ അഹല്യയും ശാപഗ്രസ്തരായ ഗൗതമാശ്രമപ്രദേശം.
താടകയെയും അനുചരരെയും വധിച്ചും തോല്‍പ്പിച്ചോടിച്ചും യാഗരക്ഷ നിര്‍വ്വഹിച്ചതിന് സന്തോഷസൂചകമെന്നോണമാണ് വിശ്വാമിത്രന്‍ ശ്രീരാമലക്ഷ്ണന്മാര്‍ക്ക് എല്ലാത്തരം ശസ്ത്രങ്ങളുടെയും പ്രയോഗം പഠിപ്പിച്ചുകൊടുത്തത്.
അഹല്യമോക്ഷത്തിനുശേഷം ശ്രീരാമലക്ഷ്മണന്മാരെ വിദേഹരാജ്യത്തിന്റെ തലസ്ഥാനമായ മിഥിലാപുരിയിലേക്ക് അവിടെ ജനകമഹാരാജാവ് നടത്തുന്ന വമ്പിച്ച ഒരു യാഗം കാണാന്‍ എന്ന വ്യാജേന കൂട്ടിക്കൊണ്ടുചെന്നതും വിശ്വാമിത്രന്‍ തന്നെ.
മിഥിലാരാജധാനിയില്‍ സദസ്സില്‍ വച്ച് ശ്രീരാമനെ ജനകമഹാരാജാവിനു പരിചയപ്പെടുത്തിക്കൊടുത്തതിനുശേഷം വിശ്വാമിത്രന്‍ രാമന്
‘പാരമേശ്വരമായ ചാപത്തെക്കാണ്മാനുള്ളില്‍
പാരമാഗ്രഹമുണ്ടു; നീയതുകാട്ടീടേണം’
എന്നു പറയുന്നു.
‘വില്ലിതു കുലച്ചുടന്‍ വലിച്ചുമുറിച്ചീടില്‍,
വല്ലഭനിവന്‍ മമ നന്ദനയ്‌ക്കെന്നുനൂനം’
എന്നായി ജനകന്‍.
‘വില്ലെടുക്കാമോ? കുലച്ചീടാമോ? വലിക്കാമോ?’ എന്ന രാമകുമാരന്റെ സംശയത്തിന് ‘എല്ലാമാം; ആകുന്നതു ചെയ്താലും; മടിക്കേണ്ടാ കല്യാണമിതുമൂലം വന്നുകൂടിടുമല്ലോ’ എന്ന മറുപടി നല്‍കി വിശ്വാമിത്രമഹര്‍ഷി. ഈ വഴിക്ക് കല്യാണം – മംഗളം – വരും എന്ന് അദ്ദേഹം അരുളിച്ചെയ്തതില്‍ എത്രയെത്ര ദീര്‍ഘ ദര്‍ശനചാരുതകള്‍ ഉള്ളടങ്ങിയിരിക്കുന്നു! രാവണവധവും പട്ടാഭിഷേകവും വരെയുള്ള സംഭവപരമ്പരകള്‍ ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന മട്ടില്‍ പിന്നീട് രാമകഥയില്‍ അണിനിരക്കുന്നു. വിശ്വാമിത്രന്റെ ഭരതവാക്യമായിരുന്നു അത്.
‘പിരിയേണം അരങ്ങില്‍ നിന്ന് ഉടന്‍
ശരിയായി കളി തീര്‍ന്ന നട്ടുവന്‍’
വിശ്വാമിത്രനാണ് ശ്രീരാമന്റെ കൈകാലുകള്‍ക്കും മനസ്സിനും ഉറപ്പും കണ്ണുകള്‍ക്ക് ദിശാബോധവും നല്‍കിയ സര്‍വാംഗവേദിയായ ഗുരുനാഥന്‍ – രാമകഥയിലെ അടിസ്ഥാന കഥാപാത്രം. വീടുവിട്ടിറങ്ങി കാടിന്റെയും സമസ്ത ജീവജാലങ്ങളുടെയും ഉള്ളറകളിലേക്കു കടന്നുചെല്ലാനും മാതൃകാപുരുഷോത്തമന്‍ എന്ന നിലയില്‍ ഏവരുടെയും ആദരങ്ങള്‍ക്കര്‍ഹനാവാനും ശ്രീരാമന് വഴികാട്ടിയായത് വിശ്വാമിത്രനാണ്. എന്നാല്‍ വിശ്വാമിത്രന്റെ ജീവിതകഥയില്‍ നിന്നും രാമന്‍ പഠിക്കേണ്ടതൊക്കെ വശമാക്കി.
അരുതായ്മകളും അദ്ദേഹം കണ്ടറിഞ്ഞു, അവയെ സശ്രദ്ധം നിരന്തരം ഒഴിവാക്കുകയും ചെയ്തു.
‘ശക്താനാം ഭൂഷണം ക്ഷമാ’ അശക്തര്‍ക്ക് വിനയമാണ് ബലം; ശക്തര്‍ക്കാകട്ടെ ക്ഷമ അലങ്കാരമാണ്. വിശ്വാമിത്രന്‍ ഈ പാഠം പഠിച്ചത് എത്രയോ മാനഹാനികരമായ പരാജയങ്ങളില്‍ നിന്നാണ്! കാമമോഹം കൊണ്ട് മഹര്‍ഷിക്കു സംഭവിച്ച കാല്‍വഴുതല്‍ സശ്രദ്ധം ഒഴിവാക്കാനും ശ്രീരാമന്‍ നിരന്തരം ശ്രദ്ധിച്ചു.
‘ആരെടാ നടന്നീടുന്നു! രാമനോടാ?
വീരനെങ്കില്‍ എന്നെ നീ ജയിച്ചുപോകവേണം’ എന്നിങ്ങനെ ധാര്‍ഷ്ട്യത്തിന്റെ ആള്‍രൂപമെന്നോണം വിവാഹഘോഷയാത്രയ്ക്കു തടയായി വന്ന പരശുരാമനെ ശ്രീരാമന്‍ നേരിട്ടത് അത്യസാധാരണമായ വിനയം കൊണ്ടും തനിക്കുതാന്‍പോരിമ കൊണ്ടുമാണല്ലോ.
‘ചൊല്ലെഴും മഹാനുഭാവന്മാരാം പ്രൗഢാത്മാക്കള്‍
വല്ലാതെ ബാലന്മാരോടിങ്ങനെ തുടങ്ങിയാല്‍ ആശ്രയമ-വര്‍ക്കെന്തോന്നുള്ളതു തപോനിധേ!
സ്വാശ്രമകുലധര്‍മമെങ്ങനെ പാലിക്കേണ്ടൂ!’
ഗൃഹസ്ഥാശ്രമിയും ക്ഷത്രിയകുലജാതനുമായ തനിക്ക് സ്വന്തധര്‍മം – സ്വന്തം ബന്ധുക്കളുടെയും ആശ്രിതരുടെയും സംരക്ഷണം – നിര്‍വഹിച്ചേ തീരൂ. അതിനാല്‍, ‘വില്ലിങ്ങുതന്നാലും, ഞാനാകിലോ കുലച്ചീടാം; അല്ലെങ്കില്‍ തിരുവുള്ളക്കേടുമുണ്ടാകവേണ്ട,’ എന്ന വിനയമധുരമായ ഭാഷണം കൊണ്ടും ധര്‍മനിഷ്ഠകൊണ്ടും മഹാപരാക്രമശാലിയായ പരശുരാമനുമേല്‍ സ്വന്തം നിലപാടുറപ്പിക്കാനും പരശുരാമന്റെ തപോബലം സ്വായത്തമാക്കാനും രാമായണകഥാനായകനു സാധിക്കുന്നു.