Saturday, February 4, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

മാപ്പിള കലാപം ചരിത്രരേഖകളിലൂടെ

ജി.കെ. സുരേഷ്ബാബു

Print Edition: 13 August 2021

മാപ്പിള ലഹളകള്‍ സ്വാതന്ത്ര്യ സമരമായിരുന്നു എന്നും കാര്‍ഷിക സമരമായിരുന്നു എന്നും ബ്രിട്ടീഷുകാര്‍ക്കും വെള്ളക്കാര്‍ക്കും എതിരായ പോരാട്ടമായിരുന്നു എന്നും ഒക്കെ വെള്ള പൂശാനും മഹത്വവത്കരിക്കാനുമുള്ള ശ്രമങ്ങള്‍ ഏറെ നാളായി നടക്കുന്നുണ്ട്. കലാപകാരികളായ മാപ്പിളമാരുടെ മുസ്ലീം വോട്ടുബാങ്കിനെ ലക്ഷ്യമിട്ട് ഇടതുപക്ഷവും വലതുപക്ഷവും തുടര്‍ച്ചയായി നടത്തുന്ന പ്രീണനതന്ത്രത്തിന്റെ ഭാഗമാണിത്. ആധുനിക പുരോഗമനകാലത്തു പോലും ശാസ്ത്രാധിഷ്ഠിതമല്ലാത്ത കിരാതമായ ഗോത്രവര്‍ഗ്ഗ പാരമ്പര്യത്തിന്റെ പേരില്‍ മാനവരാശിയെ മുഴുവന്‍ ചോരയില്‍ മുക്കിക്കൊല്ലുന്ന മതവിശ്വാസത്തെ രാഷ്ട്രീയാധികാരത്തിനുള്ള കുറുക്കുവഴിയായി ഉപയോഗിക്കുമ്പോള്‍ ഈ തരത്തില്‍ വെള്ള പൂശാനും മഹത്തരമാണെന്ന് വിശേഷിപ്പിക്കാനും നടത്തുന്ന ശ്രമങ്ങള്‍ക്ക് ആധികാരികതയില്ല. സത്യത്തിന്റെ പിന്‍ബലമില്ല. ചരിത്രവും രേഖകളും ആ കാലഘട്ടത്തിലെ ജീവിച്ചിരുന്നവരുടെ സാക്ഷ്യങ്ങളും മതാന്ധതയുടെയും കൊടും ക്രൂരതയുടെയും മനുഷ്യത്വഹീനമായ ഏടുകള്‍ തുറന്നുകാട്ടുന്നതാണ്. മലബാറിലെ മാപ്പിള കലാപങ്ങള്‍ ബ്രിട്ടീഷ് രേഖകളില്‍ അന്നത്തെ ഉദ്യോഗസ്ഥന്മാര്‍ ഡയറിക്കുറിപ്പുകളായും റിപ്പോര്‍ട്ടുകളായും രേഖപ്പെടുത്തിയിട്ടുണ്ട്.

1921 ലെ കലാപത്തിനു മുന്‍പ് ചെറുതും വലുതുമായ ധാരാളം കലാപങ്ങള്‍ നേരത്തെ നടന്നിരുന്നു. കലാപങ്ങളെ കുറിച്ച് നടത്തിയ അന്വേഷണങ്ങളിലോ റിപ്പോര്‍ട്ടുകളിലോ സര്‍ക്കാര്‍ രേഖകളിലോ മലബാറിലെ മാപ്പിള കലാപങ്ങള്‍ കാര്‍ഷിക പ്രശ്‌നങ്ങളോ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ ഭാഗമായോ എവിടെയും വിവരിച്ചിട്ടില്ല. 1894 ലെ കലാപത്തെ കുറിച്ചുള്ള അന്നത്തെ മലബാര്‍ സര്‍ക്കാരിന്റെ രഹസ്യ രേഖകള്‍ (നമ്പര്‍: 1567 ജുഡിഷ്യല്‍ സെപ്റ്റംബര്‍ 13, 1896 പുറം 59) ഇങ്ങനെ പറയുന്നു, ”പൊതുവായി കാര്‍ഷിക പ്രശ്‌നങ്ങളില്ല. മേല്‍പറഞ്ഞ ചില ഒറ്റപ്പെട്ട സംഭവങ്ങളൊഴികെ കലാപകാരികളായ മതഭ്രാന്തന്മാരില്‍ ആരേയും കുടിയൊഴിപ്പിച്ചിട്ടില്ല. ആരുംതന്നെ ജന്മികള്‍ക്കെതിരെ പരാതിയും നല്‍കിയിട്ടില്ല. കലാപബാധിത പ്രദേശങ്ങളില്‍ വ്യക്തിപരമായി നടത്തിയ അന്വേഷണത്തില്‍ എവിടെയെങ്കിലും ഹിന്ദുഭൂവുടമകള്‍ പൊതുവായ അടിച്ചമര്‍ത്തലുകളോ ഉപദ്രവങ്ങളോ നടത്തിയതായും കണ്ടെത്തിയിട്ടില്ല. പാടങ്ങള്‍ കുടിയാന്മാര്‍ വെറും പാട്ടത്തിനാണ് എടുത്തിരുന്നത്. ഏറനാട്, വള്ളുവനാട് രജിസ്ട്രാര്‍ ഓഫീസുകളിലെയും ജില്ലാ മുന്‍സിഫ് കോടതിയിലേയും രേഖകളില്‍ നിന്നും സംഘര്‍ഷമുണ്ടായ അംശങ്ങളിലെ രണ്ടാം പണയത്തിന്റെയും കുടിയൊഴിപ്പിക്കലിന്റെയും കേസുകള്‍ കാര്‍ഷിക പ്രശ്‌നങ്ങളെന്ന ആരോപണം പൂര്‍ണമായും നിരാകരിക്കുന്നതാണ്.” 1849 ലെ കലാപത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഐ.സി.എസ് ഉദ്യോഗസ്ഥനായിരുന്ന സ്‌ട്രേഞ്ച് പറയുന്നതും (Correspondence on Mappila Outrages Vol. I page – 424)- കലാപത്തിന്റെ കാരണം മതഭ്രാന്ത് മാത്രമാണെന്നാണ്. കലാപത്തെക്കുറിച്ച് അന്നത്തെ കളക്ടര്‍ കനോലി പറയുന്നതും (Page 35 Vol. I) ഇതേകാരണം തന്നെയാണ്: ”കലാപം തികച്ചും വര്‍ഗ്ഗീയമായിരുന്നു. ഹിന്ദുക്ഷേത്രങ്ങള്‍ തീവയ്ക്കുകയും വിഗ്രഹങ്ങള്‍ തച്ചുടയ്ക്കുകയും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും സേനയെ വെല്ലുവിളിച്ച് അവസാന ആശ്രയമായി ഒരു പ്രധാനക്ഷേത്രം തെരഞ്ഞെടുക്കുകയും ചെയ്ത കലാപകാരികള്‍ പ്രാര്‍ത്ഥനയ്ക്കുള്ള ഒരു കുടില്‍ നശിപ്പിച്ചു. കൃത്യമായ എന്തെങ്കിലും കാര്‍ഷികപ്രശ്‌നം ഇല്ലാതിരിക്കുക, ഭൂവുടമകളെ കൊല്ലാതിരിക്കുക എന്നിവയില്‍ നിന്നെല്ലാം സ്വര്‍ഗം ലഭിക്കാനുള്ള വിശുദ്ധയുദ്ധം മാത്രമായിരുന്നു കലാപകാരികളുടെ മനസ്സിലെന്നു വ്യക്തമാവുന്നതാണ്.” സ്‌ട്രേഞ്ച് മദ്രാസ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്ന കാരണവും ഇതുതന്നെയാണ്.

കളക്ടര്‍ കനോലി

റമദാന്‍ കാലത്താണ് ലഹളകള്‍ ആരംഭിക്കാറുള്ളത്. ഇരുപത്തേഴാംരാവ് ആകുമ്പോഴേയ്ക്കും ലഹളക്കാര്‍ ഏതെങ്കിലും ക്ഷേത്രത്തില്‍ കയറി സങ്കേതം ഉറപ്പിക്കുന്നു. അവിടെ മരിക്കുവാനും തീര്‍ച്ചയാക്കുന്നു. വളരെ വിശ്വസ്തരായ മാപ്പിളമാരുപോലും ലഹളക്കാരോട് ചേര്‍ന്ന് പല അക്രമവും പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവംകൊണ്ട് ലഹളപ്രദേശങ്ങളിലുള്ള ഹിന്ദുക്കള്‍ മാപ്പിളമാരെ അത്ര വിശ്വസിക്കുക പതിവില്ല. ലഹള കഴിഞ്ഞതിനുശേഷവും ഈ അവിശ്വാസം അവരുടെ മനസ്സില്‍ വേരൂന്നിക്കിടക്കുന്നു. എങ്കിലും ഏറനാട്ടിലുള്ള ഹിന്ദുക്കളും മാപ്പിളമാരും സമാധാനകാലങ്ങളില്‍ വളരെ യോജിപ്പോടുകൂടിത്തന്നെയാണ് പെരുമാറി വരാറുള്ളത്. മാപ്പിളമാരുടെ ഉത്സവങ്ങളില്‍ പ്രധാനപ്പെട്ടതാണ് മലപ്പുറം നേര്‍ച്ച. സാമൂതിരി രാജാവിന്റെ സൈനികതലവനായിരുന്ന പാറ നമ്പിയുടെ ആശ്രിതര്‍ എന്ന നിലയിലാണ് മാപ്പിളമാര്‍ ഏറനാട്ടില്‍ വന്ന് കുടിയേറി പാര്‍ത്തത്. അവരുടെ സൗകര്യത്തിനുവേണ്ടി പള്ളികെട്ടുവാനും മറ്റും പാറ നമ്പി സ്ഥലം കൊടുക്കുകയും പള്ളികെട്ടുകയും ചെയ്തു. ഈ പള്ളി സംബന്ധിച്ച് നമ്പിയും മാപ്പിളമാരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും നമ്പി പള്ളി പൊളിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മാപ്പിളമാര്‍ നമ്പിയുമായി ഏറ്റുമുട്ടി. 47 പേര്‍ മരണമടഞ്ഞു. (മലബാറിലെ മാപ്പിള ലഹളയുടെ തുടക്കം ഇതാണ്.) ഇവരെ ‘ഷഹീദു’കള്‍ (സെയ്താക്കള്‍) എന്നു വിളിക്കുന്നു. സെയ്താക്കന്മാരുടെ ഓര്‍മയ്ക്കുവേണ്ടി എല്ലാവര്‍ഷവും നടത്തിവരാറുള്ളതാണ് മലപ്പുറം നേര്‍ച്ച.

1836 ലാണ് പിന്നീട് ലഹളയുണ്ടാകുന്നത്. ചാക്കുപണിക്കര്‍ എന്ന ജ്യോതിഷിയെ ഏറനാട്ടുകാരായ കല്ലങ്ങള്‍ കുഞ്ഞോലന്‍ കൊല്ലുകയും വേറെ മൂന്നുപേരെ മുറിവേല്പിക്കുകയും ചെയ്തു. തുടര്‍ന്ന് നെന്മിനി മലയില്‍ അഭയം തേടി. അവിടെ തഹസീല്‍ദാരും പട്ടാളവും മാപ്പിളമാരെ വെടിവെച്ചുകൊന്നു. 1836 നും 1853 നും ഇടയില്‍ 22 ലഹളകളുണ്ടായി. ഇവയില്‍ ആറെണ്ണം നിസ്സാരമായിരുന്നു. 1841 ല്‍ രണ്ടു ലഹളകളുണ്ടായി. ജന്മിയായ പെരുമ്പള്ളി നമ്പൂതിരിയെ കൊന്നതും ആശ്രിതരായ ചിലരുടെ വീടുകള്‍ തീവച്ച് നശിപ്പിച്ചതുമാണ് അതിലൊന്ന്. അതിനുശേഷം അവര്‍ നമ്പൂതിരിയുടെ ഇല്ലത്ത് താമസമുറപ്പിക്കുകയും പട്ടാളക്കാര്‍ അവരെ വെടിവച്ചുകൊല്ലുകയും ചെയ്തു. അതേവര്‍ഷം തന്നെയുണ്ടായ മറ്റൊരു ലഹള മൊയ്തീന്‍കുട്ടി എന്ന മാപ്പിള താച്ചുപണിക്കര്‍ എന്ന ഒരാളെ കൊന്നശേഷം പള്ളിയില്‍ അഭയം പ്രാപിച്ചതിനെത്തുടര്‍ന്നുണ്ടായതാണ്. അവിടെ വേറെ ചില മാപ്പിളമാരും അയാളുടെ കൂട്ടത്തില്‍ കൂടി. പട്ടാളമെത്തി മാപ്പിളമാരെ വെടിവച്ചുകൊന്നു.

1843 ല്‍ ഉണ്ടായ ലഹള കലാപകാരികള്‍ക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു. തിരൂരങ്ങാടി അധികാരിയായിരുന്ന കപ്രാട്ട് കൃഷ്ണപണിക്കരെ വധിച്ച കണ്ണഞ്ചേരി ആലിയത്തനും വേറെ അഞ്ചുപേരും ഒരു നായരുടെ വീട്ടില്‍ അതിക്രമിച്ചുകയറിയിരുന്നു. അവരെ എതിരിടാന്‍ എത്തിയ പട്ടാളക്കാര്‍ അക്രമികളുടെ മരണഭയമില്ലാത്ത ചെറുത്തുനില്‍പില്‍ പരിഭ്രമിച്ച് ഓട്ടമായി. ക്യാപ്റ്റന്‍ ലീസര്‍ക്കും 12 പട്ടാളക്കാര്‍ക്കും പരിക്കേറ്റു. ഒരു സുബേദാറടക്കം നാലു പട്ടാളക്കാര്‍ മരണമടഞ്ഞു. ആ വര്‍ഷം തന്നെ മറ്റൊരു ലഹളയില്‍ പാണ്ടിക്കാട്ടെ പ്രധാന ജന്മിയായ കറുകമണ്ണ മൂസ്സിനെ കൊല്ലുകയും ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും ബിംബങ്ങള്‍ ഉടയ്ക്കുകയും ചെയ്തു. പത്തുപേര്‍ മാത്രം ഉണ്ടായിരുന്ന ലഹളക്കാര്‍ 200 പേരുള്ള പട്ടാളക്കാരുടെ സംഘവുമായി ഏറ്റുമുട്ടി. ഒരു പട്ടാളക്കാരനെ കൊന്നു. ഏറ്റുമുട്ടലില്‍ ലഹളക്കാര്‍ പത്തുപേരും മരിച്ചു.

1849 ല്‍ ഉണ്ടായ കലാപമാണ് ആയിടെയുണ്ടായവയില്‍ ഏറ്റവും ശ്രദ്ധേയമായത്. അത്തന്‍ കുരിക്കള്‍, തോരങ്ങല്‍ ഉണ്ണിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുറേ മാപ്പിളമാര്‍ മലനാട് സാമൂതിരിപ്പാടിന്റെ ഒരു ഭൃത്യനേയും ഒരു തീയനേയും കൊന്നു. തുടര്‍ന്ന് മഞ്ചേരി കുന്നത്തമ്പലം നശിപ്പിച്ചു. ക്യാപ്റ്റന്‍ വാട്ടിന്റെ നേതൃത്വത്തിലുള്ള പട്ടാളം മഞ്ചേരിയില്‍ എത്തി. ക്യാപ്റ്റനും മറ്റും കച്ചേരിക്കുന്നില്‍ നിന്നശേഷം എന്‍സിന്‍വൈസ് എന്നയാളെ ഒരു കമ്പനി പട്ടാളത്തോടൊപ്പം കുന്നത്തമ്പലത്തിനും മഞ്ചേരി താലൂക്ക് ഓഫീസിനും മുന്നിലുള്ള പാടത്തുകൂടി കലാപകാരികളെ എതിരിടാന്‍ അയച്ചു. ലഹളക്കാര്‍ എന്‍സിന്‍വൈസ് അടക്കം അഞ്ചു പട്ടാളക്കാരെ കൊന്നു. ഏറ്റുമുട്ടലില്‍ പട്ടാളക്കാര്‍ തിരിഞ്ഞോടിയതാണ് പ്രശ്‌നമായത്. ഈ സംഭവം കണ്ട് കച്ചേരിക്കുന്നില്‍ പട്ടാളക്കാര്‍ ഓടിപ്പോയി. മഞ്ചേരിയില്‍ പട്ടാളം തോറ്റോടിയതോടെ കലാപകാരികളുടെ എണ്ണം ഇരട്ടിച്ച് 64 ആയി. കണ്ണൂരില്‍നിന്ന് മറ്റൊരു സംഘം പട്ടാളമെത്തി. അവര്‍ ലഹളക്കാരെ പിന്തുടര്‍ന്നു. പെരിന്തല്‍മണ്ണ റോഡില്‍ അവര്‍ ഏറ്റുമുട്ടി. അരമണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ 64 പേരും മരണമടഞ്ഞു. രണ്ടുപട്ടാളക്കാര്‍ മരിക്കുകയും ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

1851 ല്‍ ഉണ്ടായ മറ്റൊരു ലഹളയാണ് കുളത്തൂര്‍ ലഹള. കലാപകാരികള്‍ പല ഹിന്ദുവീടുകളും തീവെച്ച് നശിപ്പിക്കുകയും ധാരാളം ഹിന്ദുക്കളെ കൊല്ലുകയും ചെയ്തു. അതിനുശേഷം കുളത്തൂര്‍ വാര്യരുടെ വാര്യത്തേയ്ക്ക് ചെന്നു. വാര്യത്തുണ്ടായിരുന്ന സ്ത്രീകളോടും കുട്ടികളോടും വീട് വിട്ടുപോകുവാന്‍ പറഞ്ഞു. അവരോടൊപ്പം രണ്ട് അനന്തിരവന്മാരും രക്ഷപ്പെട്ടു. മുസ്ലീങ്ങളുടെ പള്ളി പണിയുന്നതിന് എതിരായി പ്രവര്‍ത്തിച്ചുവെന്നതായിരുന്നു വാര്യരെത്തേടി ലഹളക്കാരെത്താന്‍ കാരണം. വാര്യര്‍ ഒരു മുറിയില്‍ കയറി അടച്ചിരുന്നു. ഇതിനിടെ അയല്‍ക്കാരായ ഹിന്ദുക്കള്‍ അടുത്തുള്ള മാപ്പിളമാരെ ചെന്നുകണ്ട് സഹായം തേടി. അമ്പതോളം പേര്‍ സഹായത്തിനെത്തി. എന്നാല്‍ എത്തിയവരില്‍ പലരും ലഹളക്കാരോടൊപ്പം ചേരുകയാണുണ്ടായത്. വാര്യര്‍ മകനെപ്പോലെ വളര്‍ത്തിക്കൊണ്ടുവന്ന ഒരു മാപ്പിളയാണ് വാര്യര്‍ ഒളിച്ചിരുന്ന സ്ഥലം ലഹളക്കാര്‍ക്ക് കാണിച്ചുകൊടുത്തതും ‘ലഹളക്കാര്‍ പോയി’ എന്നു പറഞ്ഞ് വാര്യരെ പുറത്തുവരുത്തിയതും. 79 വയസ്സുള്ള വാര്യരെ അടുത്തുള്ള പാടത്ത് വെട്ടിക്കൊന്നു. മകനെപ്പോലെ വാര്യര്‍ വളര്‍ത്തിക്കൊണ്ടുവന്ന മാപ്പിള നടത്തിയ ചതി ഏറനാട് മുഴുവന്‍ പരന്നു. കുളത്തൂരുണ്ടായ ഈ സംഭവമാണ് മാപ്പിളമാരെപ്പറ്റി ഹിന്ദുക്കളുടെ മനസ്സില്‍ അവിശ്വാസം ജനിപ്പിച്ചതെന്ന് മാധവന്‍ നായര്‍ പറയുന്നു. ലഹളക്കാരെ എതിര്‍ത്ത പട്ടാളക്കാര്‍ ലഹളക്കാര്‍ പാഞ്ഞുവന്നപ്പോള്‍ ഭയപ്പെട്ട് പുറകോട്ടോടി. ലഹളക്കാര്‍ ഇവരെ പിന്തുടര്‍ന്നു. മൂന്നുപേരെ കൊന്നു. തോക്കുകളും ആയുധങ്ങളും തട്ടിയെടുത്തു. പിന്നീട് കോഴിക്കോടുനിന്നുമെത്തിയ പട്ടാളമാണ് ലഹളക്കാരെ കീഴ്‌പ്പെടുത്തിയത്. ഈ ഏറ്റുമുട്ടലില്‍ അഞ്ച് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു.

ഉത്തര മലബാറില്‍ ആകെ ഒരു കലാപമേ ഉണ്ടായിട്ടുള്ളൂ. 1852 ജനുവരി നാലിന് കോട്ടയം താലൂക്കിലെ മട്ടന്നൂരിലുള്ള കളത്തില്‍ കേശവന്‍ എന്ന ജന്മിയുടെ വീട് ലഹളക്കാര്‍ വളഞ്ഞു. വീട്ടിലുണ്ടായിരുന്ന 18 പേരെ കൊന്നു. അതിനുശേഷം ചില ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഇതിനിടെ ലഹളക്കാര്‍ മറ്റു ചിലരേയും കൊന്നു. വിവരമറിഞ്ഞെത്തിയ കല്യാട്ട് ചാത്തുക്കുട്ടി നമ്പ്യാര്‍ ലഹളക്കാരുമായി ഏറ്റുമുട്ടി. നമ്പ്യാരും കൂടെയുണ്ടായിരുന്നവരും ചേര്‍ന്ന് ലഹളക്കാരെ കൊന്നു. സംഭവമറിഞ്ഞ് കണ്ണൂരില്‍ നിന്ന് പട്ടാളം പുറപ്പെട്ടുവെങ്കിലും പട്ടാളം എത്തുംമുമ്പുതന്നെ ലഹളക്കാരെ ഒതുക്കിയിരുന്നു.

1852 ജനുവരി നാല് മുതല്‍ എട്ടുവരെ നടന്ന മാപ്പിള അതിക്രമങ്ങളെത്തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ കനോലി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ മാപ്പിള കലാപങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു. ”മാപ്പിള അസ്വസ്ഥതകളെക്കുറിച്ച് പൊതുവേ അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു കമ്മീഷണറെ നിയമിക്കണം. ഇതുവരെ കൈക്കൊണ്ട നടപടികള്‍ക്കൊന്നും കുഴപ്പത്തിന്റെ അടിവേരിലേയ്ക്ക് ഇറങ്ങാന്‍ നമുക്ക് സാധിച്ചില്ല. കുഴപ്പങ്ങള്‍ എന്തുകൊണ്ട് വളരുന്നുവെന്നും പരിശോധിക്കേണ്ടതുണ്ട്.”

ഇതുസംബന്ധിച്ച ഉത്തരവില്‍ ഇങ്ങനെ പറയുന്നു: ”സംസ്ഥാനത്തെ മാപ്പിളമാര്‍ ഹിന്ദുക്കളുടെ മേല്‍ ഏറ്റവും കഠിനമായ രീതിയിലുള്ള അതിക്രമങ്ങളുടെ പരമ്പരതന്നെ കുറച്ചു വര്‍ഷങ്ങളായി നടത്തിവരികയാണ്. മാപ്പിളമാരുടെ ചെറുതും വലുതുമായ ഗൂഢസംഘങ്ങള്‍ പണക്കാരും ബഹുമാന്യരുമായ ഹിന്ദുക്കളുടെമേല്‍ പട്ടാപ്പകല്‍ അക്രമം നടത്തുന്നു. ഏറ്റവും പ്രാകൃതമായ രീതിയില്‍ അവരെ കൊല ചെയ്യുന്നു. അവരുടെ വീടുകള്‍ ചുട്ടെരിക്കുകയും കൊള്ളനടത്തുകയും ചെയ്യുന്നു… ആദ്യമൊക്കെ അക്രമികള്‍ സ്ത്രീകളെയും കുട്ടികളെയും ഒഴിവാക്കിയിരുന്നു. പിന്നീട് മുലകുടിക്കുന്ന കുഞ്ഞുങ്ങളുള്‍പ്പെടെ എല്ലാ കുട്ടികളേയും സ്ത്രീകളെയും പുരുഷന്മാരേയും യജമാന-ഭൃത്യ-അതിഥി വ്യത്യാസമില്ലാതെ നിര്‍ദയം കശാപ്പുചെയ്തു.”

സാദര്‍ അദാലത്ത് കോടതിയിലെ ജഡ്ജി തോമസ് ലാംസണ്‍ മാപ്പിള അസ്വസ്ഥകളെയും അവയുടെ കാരണങ്ങളേയും പരിഹാരമാര്‍ഗ്ഗങ്ങളേയും കുറിച്ച് അന്വേഷിക്കുന്നതിന് സ്‌േട്രഞ്ചിനെ കമ്മീഷണറായി നിയമിച്ചു. ഈ ഉത്തരവില്‍തന്നെ ഭൂമിയുടെ കൈവശാവകാശങ്ങള്‍ സംബന്ധിച്ച തര്‍ക്കത്തെക്കുറിച്ചും പറയുന്നുണ്ട്. ജന്മിയും കുടിയാനും അല്ലെങ്കില്‍ പണയക്കാരനും പണം കൊടുത്തയാളും എന്നീ നിലകളില്‍ ഹിന്ദുക്കളും മാപ്പിളമാരും തമ്മിലുള്ള ബന്ധങ്ങള്‍ അസ്വസ്ഥകളെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് പ്രത്യേകം പരിശോധിക്കാനും നിലവിലുള്ള ബന്ധങ്ങളില്‍ മാറ്റം ആവശ്യമുണ്ടെങ്കില്‍ അവ നിര്‍ദ്ദേശിക്കാനും കമ്മീഷണറോട് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞു. സ്‌ട്രേഞ്ചിനുള്ള നിര്‍ദ്ദേശങ്ങളില്‍ അടിയന്തരസ്വഭാവം അര്‍ഹിക്കുന്ന ഒന്നായി എടുത്തുപറയുന്നത്, ‘തിരൂരങ്ങാടി തങ്ങളുടെ പങ്കും പെരുമാറ്റവും ഈ പ്രത്യേക വ്യക്തിക്ക് എതിരെ കൈക്കൊള്ളേണ്ട നടപടി’കളുമായിരുന്നു.

”തിരൂരങ്ങാടി തങ്ങള്‍ അറബിവംശജനായ സയദ് ഫസല്‍ അഥവാ പൂക്കോയ തങ്ങളായിരുന്നു. തിരൂരങ്ങാടി തങ്ങള്‍ അഥവാ മമ്പ്രം തങ്ങള്‍ എന്ന പേരിലും അറിയപ്പെടുന്നത് ഇയാള്‍ തന്നെയാണ്. മമ്പ്രം തങ്ങളുടെ ആസ്ഥാനം കേന്ദ്രീകരിച്ചാണ് മതാവേശത്തില്‍ അധിഷ്ഠിതമായ ഹിന്ദുവിരോധ ലഹളകള്‍ രൂപംകൊണ്ടതും വ്യാപിച്ചതും എന്നുപറയാം”- ലോഗന്‍ പറയുന്നു. സ്‌ട്രേഞ്ചിനെ സ്‌പെഷ്യല്‍ കമ്മീഷണറായി നിയമിച്ച അതേ ദിവസംതന്നെ പതിനായിരത്തിനും പന്തീരായിരത്തിനും ഇടയില്‍ വരുന്ന മാപ്പിളമാര്‍ സമ്മേളിച്ച് ഫസല്‍ തങ്ങളുടെ ഉദ്‌ബോധനങ്ങള്‍ കേട്ടു എന്നാണ് കലക്ടര്‍ കനോലി പറയുന്നത്. മമ്പ്രം തങ്ങളെ തടവുകാരനാക്കി അപമാനിക്കാന്‍ പോകുന്നതായി ശ്രുതി പരന്നതാണ് മാപ്പിളമാര്‍ കൂട്ടംകൂടാന്‍ കാരണം. ഫസല്‍ തങ്ങളെ ഔപചാരിക വിചാരണയ്ക്ക് കൊണ്ടുവരണോ, തടവുകാരനാക്കണോ, അതോ ഒച്ചവയ്ക്കാതെ ജില്ലയില്‍ നിന്ന് പുറത്താക്കണോ എന്ന് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു സ്‌ട്രേഞ്ചിനുള്ള നിര്‍ദ്ദേശം.

ജീവിതപരാധീനതയും ദാരിദ്ര്യവുമാണ് കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ മാപ്പിളമാരെ പ്രേരിപ്പിക്കുന്നതെന്ന വാദവും സ്‌ട്രേഞ്ച് നിരാകരിക്കുന്നു. ‘കുറ്റവാളികള്‍ ഏറിയകൂറും തീരെ യുവാക്കളാണെന്നും അവര്‍ ജീവനൊടുക്കുന്നത് ജീവിതനൈരാശ്യം കൊണ്ടാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും’ സ്‌ട്രേഞ്ച് പറയുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിച്ചില്ലെങ്കിലുണ്ടാകാവുന്ന ദോഷങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പുനല്‍കുന്നുണ്ട്. ”നിയമരാഹിത്യം മൂലം കൊള്ളയും കൊള്ളിവയ്പും തൊഴിലാക്കാനുള്ള പ്രവണത മാപ്പിളമാരില്‍ സംജാതമായാല്‍ അതിന്റെ ഫലങ്ങള്‍ ചിന്താതീമായിരിക്കും. ഹിന്ദുക്കളുടെ സ്ഥിതി ഇപ്പോള്‍ തന്നെ അതീവ പരിതാപകരമായിത്തീര്‍ന്നിരിക്കുന്നു. ഗവണ്‍മെന്റിന്റെ നിയമക്രമഭരണത്തിലുള്ള വിശ്വാസംതന്നെ ജില്ലയില്‍ പിടിച്ചുലയ്ക്കപ്പെട്ടിരിക്കുന്നു. അക്രമങ്ങളുമായി ബന്ധപ്പെട്ട കുറ്റവാളികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇത്തരം അതിക്രമങ്ങള്‍ നടന്ന ജില്ലകള്‍ക്ക് മൊത്തം പിഴയിടാനും സംശയിക്കപ്പെടുന്ന കുറ്റവാളികളെ നാടുകടത്താനും വാക്കത്തിപോലുള്ള മാരകായുധങ്ങള്‍ കൈവശം വയ്ക്കുന്നതും കൊണ്ടുനടക്കുന്നതും പള്ളികള്‍ പണിയുന്നതും നിയന്ത്രിക്കാനാവശ്യമായ നിയമനിര്‍മാണങ്ങള്‍ കൊണ്ടുവരണം.” അക്രമങ്ങള്‍ തടയാന്‍ ഒരു സ്‌പെഷ്യല്‍ പോലീസ് ഫോഴ്‌സ് രൂപീകരിക്കണമെന്നും സ്‌ട്രേഞ്ച് നിര്‍ദേശിച്ചു. യൂറോപ്യന്‍ പട്ടാളത്തിന് അനുബന്ധമായി മാത്രം ഉപയോഗിക്കാവുന്ന നിര്‍ദ്ദിഷ്ട സ്‌പെഷ്യല്‍ ഫോഴ്‌സില്‍ ഹിന്ദുക്കള്‍ മാത്രം മതിയെന്നും സ്‌ട്രേഞ്ച് അഭിപ്രായപ്പെട്ടു.

രണ്ടെണ്ണം ഒഴികെ സ്‌ട്രേഞ്ചിന്റെ എല്ലാ ശുപാര്‍ശകളും സര്‍ക്കാര്‍ നടപ്പിലാക്കി. പള്ളികള്‍ പണിയുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും സ്‌പെഷ്യല്‍ ഫോഴ്‌സ് ഹിന്ദുക്കള്‍ മാത്രമുള്ളതായിരിക്കണമെന്നുമുള്ള ശുപാര്‍ശകള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിരാകരിച്ചു. ‘മതപരമായ കാര്യത്തില്‍ ബ്രിട്ടീഷ് അധിനിവേശഭരണം നിയന്ത്രണം നടപ്പാക്കുന്നത് ബുദ്ധിപൂര്‍വകവും നീതിയുക്തവുമായ നിഷ്പക്ഷതാ നയത്തിന്റെ വ്യതിയാനമായിരിക്കു’മെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു. സ്‌ട്രേഞ്ചിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മാപ്പിളകലാപനിയമം (Mappila Outrages Act) കൊണ്ടുവന്നു. അക്രമബാധിത പ്രദേശമൊന്നാകെ ശിക്ഷിക്കാനും ആളുകളുടെമേല്‍ ഒന്നൊഴിയാതെ പിഴ ചുമത്താനും നിര്‍ദേശിക്കുന്നതായിരുന്നു ആ നിയമം. വാക്കത്തികള്‍ കൊണ്ടുനടക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതായിരുന്നു അടുത്ത നിയമം. കലാപകാരികള്‍ ഉപയോഗിച്ചിരുന്ന കത്തികള്‍ (മലപ്പുറം കത്തി) പിടിച്ചെടുക്കാന്‍ കലക്ടര്‍ കനോലി മാപ്പിളനാട്ടിലൂടെ പര്യടനം നടത്തി. 2,725 കത്തികള്‍ അദ്ദേഹം പിടിച്ചെടുത്തു. പുതിയ നിയമമനുസരിച്ച് മാരകായുധങ്ങള്‍ അടിയറവയ്‌ക്കേണ്ട അവസാന ദിവസമായിരുന്ന 1855 ജനുവരി 31 ന് അടിയറവച്ച വാക്കത്തികളുടെ എണ്ണം 7,561 ആയിരുന്നു.

അടുത്തതായി ഉണ്ടായ കലാപം മലബാര്‍ കലക്ടര്‍ കനോലിയുടെ കൊലപാതകമായിരുന്നു. 1855 സപ്തംബര്‍ 12 ന് രാത്രിയാണ് ഭാര്യയുടെ മുന്നില്‍ കനോലിയെ വെട്ടിയും കുത്തിയും കൊന്നത്. കലക്ടറുടെ ബംഗ്ലാവിന്റെ വരാന്തയിലായിരുന്നു സംഭവം. 27 കുത്ത് കനോലിയുടെ ദേഹത്തുണ്ടായിരുന്നു. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കുറ്റവാളികളായ വാളാശ്ശേരി ഏമാലുവും പുലിയാക്കുന്നത് തേനുവുമാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിനുശേഷം താമരശ്ശേരി റോഡിലൂടെ മക്കാട്ട് നമ്പൂതിരിയുടെ ഇല്ലത്തുനിന്നും പണവും സാധനങ്ങളും എടുത്ത് രാത്രി ബാവാട്ട് പള്ളിയില്‍ തങ്ങി. എടവണ്ണപ്പാറയിലേയ്ക്കുള്ള വഴിയില്‍ പട്ടാളവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെട്ടു. കലാപകാരികളെ ജയിലില്‍ വയ്ക്കാന്‍ നല്‍കിയ ഉത്തരവും ഫസല്‍ തങ്ങളെ അറേബ്യയിലേക്ക് നാടുകടത്തിയതുമാണ് കനോലിയെ കൊല്ലാന്‍ കാരണമായത്. കനോലി വധത്തില്‍ വള്ളുവനാട്, പൊന്നാനി, പാലക്കാട്, കോഴിക്കോട് താലൂക്കുകളിലായി 38,331 രൂപ കൂട്ടപ്പിഴ ചുമത്തി. ഇതില്‍ 31,000 രൂപ കനോലിയുടെ ഭാര്യയ്ക്ക് നല്‍കി.

1857 ഓഗസ്റ്റ് അവസാനം ഏറനാട് താലൂക്കിലെ പൊന്‍മലക്കാരനായ പൂവാടന്‍ കുഞ്ഞാപ്പ ഹാജിയും മറ്റ് ഏഴ് മാപ്പിളമാരും ചേര്‍ന്ന് ഇസ്ലാമില്‍ നിന്ന് ഹിന്ദുമതത്തിലേയ്ക്ക് പുനഃപരിവര്‍ത്തനം ചെയ്ത ആ പ്രദേശത്തെ ഒരു നായരെ കൊല്ലാനും ഒന്നാം സ്വാതന്ത്ര്യസമരത്തെത്തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ദുര്‍ബലമായിരിക്കുകയാണെന്നു പറഞ്ഞ് വെള്ളക്കാരായ കാഫിറുകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുവാനും ഗൂഢാലോചന നടത്തി. ഇവരില്‍ ഒരാള്‍ പൊന്‍മല പള്ളിയിലെ മുക്രിയായിരുന്നു. ലഹളക്കാരെ വാഴ്ത്തുന്ന ‘ചേരൂര്‍ പാട്ടു’ പാടി അയാള്‍ അനുയായികളെ അക്രമത്തിന് പ്രേരിപ്പിച്ചു. ഇതേക്കുറിച്ച് സ്ഥലവാസികള്‍ പോലീസിന് വിവരം കൊടുത്തു. ഏറനാട് പോലീസ് ഇവരെ നാടുകടത്തി. 1880 സെപ്റ്റംബര്‍ ഒന്‍പതിന് വള്ളുവനാട് താലൂക്കിലെ മേലാറ്റൂര്‍ മടുമിനാള്‍തൊടി ആലി എന്നയാള്‍ അവിടുത്തെ പ്രമുഖ ബ്രാഹ്മണ ഭൂവുടമ അപ്പാദുര പട്ടരെ കൊലചെയ്യാന്‍ കാത്തുനിന്നു. അപ്പാദുര പട്ടരുടെ ജോലിക്കാരനായ ഒരു ചെറുമന്‍ ഇസ്ലാം മതത്തില്‍ നിന്ന് ഹിന്ദുമതത്തിലേയ്ക്ക് പുനഃപരിവര്‍ത്തനം ചെയ്തിരുന്നു. ഇതിനു കാരണം അപ്പാദുര പട്ടരാണെന്നായിരുന്നു ആലിയുടെ ധാരണ. അപ്പാദുര പട്ടരെ കാണാതായപ്പോള്‍ ആലി ചെറുമന്റെ പറമ്പിലേയ്ക്കു ചെന്നു. വെറും പയ്യനായിരുന്ന ചെറുമനെ ആലി സ്‌നേഹഭാവത്തില്‍ അടുത്തേയ്ക്കു വിളിച്ചു. ചെറുമന്‍ യാതൊന്നും സംശയിക്കാതെ അടുത്ത മരത്തില്‍ ചാരിനിന്ന് വര്‍ത്തമാനം പറഞ്ഞു. അതിനിടെ ആലി ചെറുമനെ മരത്തില്‍ ചേര്‍ത്തുപിടിച്ച് കത്തികൊണ്ട് കഴുത്തറുത്തുകൊന്നു. തുടര്‍ന്ന് അടുത്തുള്ള നിസ്‌കാരപള്ളിയിലെ വാളെടുത്ത് അപ്പാദുര പട്ടരെയും മറ്റൊരു ജന്മിയായ കൃഷ്ണപ്പിഷാരടിയേയും മണ്ണാല്‍ രാമനേയും കൊല്ലുമെന്ന് വിളിച്ചുപറഞ്ഞു. അന്ന് വഴിയില്‍ കണ്ട ഒരു ഹിന്ദുവിനെ വെട്ടി പരിക്കേല്‍പ്പിക്കുകയും മറ്റൊരു ചെറുമന്‍ കുട്ടിയെ തല്ലുകയും ചെയ്തു. അടുത്ത ദിവസം രാവിലെ, ഹാലിളകുന്ന രക്തസാക്ഷിയുടെ വേഷമായ വെള്ളത്തുണി കൊണ്ടുള്ള നീളന്‍ കുപ്പായം ധരിച്ച് കൃഷ്ണപ്പിഷാരടിയുടെ വീട്ടിലേക്ക് വാളുയര്‍ത്തി ഓടിച്ചെന്നു. പടിപ്പുരവാതില്‍ കൊട്ടിയടച്ച കാവല്‍ക്കാരന്‍ ഗോപാലതരകന്‍ ആലിയെ വെടിവെച്ചുകൊന്നു.

1884 ജൂണ്‍ 18നായിരുന്നു അടുത്ത സംഭവം. മുമ്പ് ഇസ്ലാംമതം സ്വീകരിക്കുകയും പിന്നീട് ഹിന്ദുമതത്തിലേയ്ക്ക് മടങ്ങിവരികയും ചെയ്ത കണ്ണഞ്ചേരി രാമനെന്ന കള്ളുചെത്തുകാരനെ രണ്ട് മാപ്പിളമാര്‍ ആക്രമിച്ചു. കുഞ്ഞിമമ്മദ് മുല്ലാക്കയുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് രാമന്‍ മൊഴികൊടുത്തു. അക്രമികളെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും മൂന്നുപേരെ നാടുകടത്തുകയും അഞ്ചുപേരെ താക്കീതുനല്‍കി വിട്ടയയ്ക്കുകയും ചെയ്തു. കുറ്റവാളികളുടെ കീഴ്മുറി അംശത്തിന് 15,000 രൂപ കൂട്ടപ്പിഴ ചുമത്തി. ഈ തുകയില്‍ നിന്ന് ആയിരം രൂപ രാമന് നഷ്ടപരിഹാരമായി കൊടുക്കാന്‍ കോടതി ഉത്തരവിട്ടു. കീഴ്മുറിയിലെ മാപ്പിളമാരുടെ ദരിദ്രാവസ്ഥ പരിഗണിച്ച് പിഴ 5,000 രൂപയായി കുറച്ചു. ചേലമുറിച്ച് ഹിന്ദുമതത്തിലേയ്ക്ക് മടങ്ങിയ രാമന് 1,000 രൂപ കൊടുക്കാനുള്ള ഉത്തരവ് മുസ്ലീങ്ങളെ അരിശംകൊള്ളിച്ചു. 1884 ഡിസംബര്‍ 27 ന് നാലുമണിക്ക് കൊളക്കാടന്‍ കുട്ടി അസ്സനും മറ്റ് പതിനൊന്നുപേരും രാമന്റെ സഹോദരന്‍ കണ്ണഞ്ചേരി ചോയിക്കുട്ടി താമസിക്കുന്ന സ്ഥലത്തുചെന്നു. വാതില്‍ തുറന്ന് പുറത്തേയ്ക്കു നോക്കിയ ചോയിക്കുട്ടിക്ക് അക്രമികളുടെ വെടിയേറ്റു. ചോയിക്കുട്ടിയുടെ കൊച്ചുമകനും പരിക്കേറ്റു. ഓലമേഞ്ഞ പുര തീവച്ചു. മലപ്പുറത്തെ പട്ടാളബാരക്കില്‍ നിന്ന് വിളിപ്പാടകലെയായിരുന്നു ഇത്. ജിഹാദ് വിളികളോടെ നീങ്ങിയ സംഘം ഒരു ബ്രാഹ്മണനെ വെട്ടി. തുടര്‍ന്ന് ഉറുങ്ങാട്ടില്‍ തൃക്കാളൂര്‍ ക്ഷേത്രം കയ്യടക്കി ബാങ്കു വിളിച്ചു. അടുത്ത ദിവസം പട്ടാളം ക്ഷേത്രം വളഞ്ഞു. നാലുഭാഗത്തെ ക്ഷേത്രഗോപുരങ്ങളും പ്രധാന ക്ഷേത്രത്തിന്റെ മേല്‍ത്തട്ടും ചെറുത്തുനില്പിനുള്ള കോട്ടകളാക്കിമാറ്റി. പുറമേയ്ക്ക് വെടിവയ്ക്കാനും അകത്തുള്ളവര്‍ക്ക് വെടികൊള്ളാതിരിക്കാനും പറ്റിയ താവളമാക്കി ക്ഷേത്രത്തെ മാറ്റിയ ഈ കലാപകാരികള്‍ക്ക് എതിരെയാണ് ഇന്ത്യയില്‍ ആദ്യമായി ഡൈനാമിറ്റ് ഉപയോഗിച്ചത്. സ്‌ഫോടകവസ്തു എങ്ങനെയുണ്ടാക്കണമെന്നോ എങ്ങനെ കൈകാര്യം ചെയ്യണമെന്നോ അറിയാതിരുന്ന സൈനികര്‍ വെടിമരുന്ന് ഉണ്ടകളാക്കി അവയുടെ പുറത്ത് കളിമണ്ണ് പുരട്ടി മാലകളാക്കി ഗോപുരകവാടങ്ങളില്‍ തിരികൊളുത്തുകയായിരുന്നു. തകര്‍ന്ന കവാടങ്ങളിലൂടെ പട്ടാളം തള്ളിക്കയറി. ഈ സംഭവം മാപ്പിള മേഖലകളില്‍ നിരായുധീകരണം നടത്തണമെന്ന തീരുമാനത്തിലാണ് സര്‍ക്കാരിനെ എത്തിച്ചത്. ഓരോ മജിസ്‌ട്രേറ്റിന്റെയും ചുമതലയില്‍ അഞ്ച് നിരായുധീകരണ സംഘങ്ങളെ നിയോഗിച്ചു. വ്യാപക തിരച്ചിലിന്റെ ഫലമായി 7,503 തോക്കുകളടക്കം 17,295 മാരകായുധങ്ങള്‍ പിടിച്ചെടുത്തു.

1885 മെയ് ഒന്നിന് ഇസ്ലാംമതത്തില്‍ നിന്ന് പുനഃപരിവര്‍ത്തനം ചെയ്ത കുട്ടികാര്യന്‍ എന്ന ചെറുമനെ പൊന്നാനിയില്‍ ടി.വി. വീരാന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള 12 മാപ്പിളമാരുടെ സംഘം ആക്രമിച്ചു. കാര്യനേയും അയാളുടെ ഭാര്യയേയും നാലു കുട്ടികളേയും കൊലചെയ്തശേഷം വീടും അടുത്തുള്ള ക്ഷേത്രവും തീവച്ച് നശിപ്പിച്ചു. മലപ്പുറത്തിനടുത്ത് ഊരോട്ട് മലയുടെ മുകളില്‍ അഭയം തേടിയാണ് ഇവര്‍ പോയതെങ്കിലും വെള്ളമില്ലാത്ത കാരണം മടങ്ങേണ്ടിവന്നു. മൂന്നാം തീയതി രാവിലെ പൊന്‍മുണ്ടം അംശത്തിലെ ഒരു നമ്പൂതിരി ജന്മിയുടെ വീട് കയ്യടക്കി. അന്ന് വൈകിട്ട് പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ കലാപകാരികള്‍ 12 പേരും മരണമടഞ്ഞു. മൂന്ന് പട്ടാളക്കാര്‍ക്ക് പരിക്കേറ്റു. അതേവര്‍ഷം ആഗസ്റ്റ് 11 ന് തൃപ്പാക്കട കൃഷ്ണപ്പിഷാരടിയെ വീണ്ടും ആക്രമിച്ചു. നെല്ല് വാങ്ങാനെന്ന പേരില്‍ വീട്ടിലെത്തിയ ഉണ്ണി മമ്മദ് എന്ന മാപ്പിള വേലക്കാരുടെ കണ്ണുവെട്ടിച്ച് അകത്തുകയറി പിഷാരടിയെ വെട്ടിക്കൊന്നു.

എണ്ണംകൊണ്ടും പ്രത്യേകതകൊണ്ടും ശ്രദ്ധേയമായ ലഹളകളിലൊന്ന് 1890 ലായിരുന്നു. ഒരു ഞായറാഴ്ച പുലര്‍ച്ചെ ആരുമറിയാതെ ലഹളക്കാര്‍ മഞ്ചേരി കുന്നത്തമ്പലത്തില്‍ വന്നുകയറി. മുമ്പൊരിക്കല്‍ പട്ടാളക്കാരെ തോല്‍പ്പിച്ചോടിച്ച സ്ഥലം എന്ന നിലയില്‍ കലാപകാരികള്‍ക്ക് ഈ സ്ഥലത്തോട് പ്രതേ്യക മമതയുണ്ടായിരുന്നു. ലഹളക്കാര്‍ എത്തിയ വിവരമറിഞ്ഞ് മഞ്ചേരി ട്രഷറിയില്‍ ഉണ്ടായിരുന്ന കാവല്‍ക്കാരായ പട്ടാളക്കാര്‍ കുന്നത്തമ്പലത്തിലേയ്ക്ക് വെടിവച്ചു. അല്പനേരം കൊണ്ട് വെടിയുണ്ടതീര്‍ന്നു. കലാപകാരികള്‍ അതറിയാത്തതുകൊണ്ട് പട്ടാളക്കാര്‍ രക്ഷപ്പെട്ടു. രാത്രി ഒന്‍പതു മണിയായപ്പോഴേക്കും കലക്ടറും കൂടുതല്‍ പട്ടാളവുമെത്തി. ഏറ്റുമുട്ടലില്‍ 92 ലഹളക്കാരും മരിച്ചു. കെ. മാധവന്‍നായര്‍ പറയുന്നു: ”ലഹളക്കാര്‍ മിക്കവരും മരിച്ചെന്നു തീര്‍ച്ചപ്പെട്ടപ്പോള്‍ കലക്ടറും പട്ടാളക്കാരും ക്ഷേത്രത്തിലേയ്ക്കു പുറപ്പെട്ടു. അമ്പലത്തില്‍ എത്തിയപ്പോള്‍ അവര്‍ കണ്ട കാഴ്ച അത്യന്തം ഭയങ്കരമായിരുന്നു. ചുരുങ്ങിയ സ്ഥലത്ത് ആപാദചൂഡം കടുംചോരയണിഞ്ഞ 92 ദേഹങ്ങള്‍ തലങ്ങും വിലങ്ങും കിടന്നിരുന്നു. അധികംപേരും മരിച്ചിരുന്നുവെങ്കിലും ചിലരുടെ ശ്വാസം തീരെ നിന്നിരുന്നില്ല. ഇരുപതില്‍പരം ലഹളക്കാരുടെ കഴുത്ത് വാളുകൊണ്ട് അറുത്തുവച്ചിട്ടുണ്ടായിരുന്നു. വെടികൊണ്ട് ജീവന്‍ പോകാത്തവര്‍ ശത്രുവിന്റെ കയ്യില്‍ അകപ്പെട്ടുപോകരുതെന്ന ഉദ്ദേശത്തോടെ ചെയ്തതായിരുന്നു ഈ പ്രവൃത്തി.

ലഹളകള്‍ മിക്കതും ചില്ലറ കാരണങ്ങളാല്‍ പൊട്ടിപ്പുറപ്പെട്ട് മതഭ്രാന്തിന്റെയും അന്ധവിശ്വാസത്തിന്റെയും സഹായത്തോടെ വര്‍ധിക്കുകയാണല്ലോ പതിവ്. ഈ ലഹളയ്ക്ക് അങ്ങനെ ഒരു കാരണവും കണ്ടുപിടിക്കാന്‍ സാധിച്ചില്ല. നോമ്പുകാലത്ത് ഒരു ലഹളയ്ക്ക് ചിലര്‍ ഏര്‍പ്പാട് ചെയ്യുകയും അവരില്‍ പ്രധാനികളായ നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്നുതന്നെ ചെമ്പ്രശ്ശേരിക്കാരായ 20 മാപ്പിളമാര്‍ ആയുധപാണികളായി ലഹളയ്‌ക്കൊരുമ്പെട്ട് അയല്‍പ്രദേശങ്ങളിലേയ്ക്ക് യാത്ര ചെയ്തു. വഴിക്ക് അവരുടെ സംഘം വര്‍ധിച്ചു. ലഹളക്കാര്‍ പല അക്രമങ്ങളും നടത്തി. അനേകം ഹിന്ദുക്കളെ കൊല്ലുകയും നിര്‍ബന്ധിച്ച് മതംമാറ്റുകയും ചെയ്തു. വീടുകള്‍ കൊള്ളചെയ്തു. ചുട്ടു. ബിംബങ്ങള്‍ ഉടച്ചു. ക്ഷേത്രങ്ങള്‍ നശിപ്പിച്ചു. അവസാനം നോമ്പുകാലം അവസാനിക്കാറായപ്പോഴാണ് മരിക്കുവാന്‍ കാലം അതിക്രമിച്ചു എന്ന നിലയില്‍ കുന്നത്തമ്പലത്തില്‍ ഇവര്‍ കയറി സ്ഥാനം ഉറപ്പിച്ചത്.”

ഇതിനുശേഷം 17 വര്‍ഷം കാര്യമായ ലഹളകള്‍ ഒന്നും ഉണ്ടായില്ല. 1915 ല്‍ മലബാര്‍ കലക്ടറായിരുന്ന ഇന്‍സിനെതിരെ വധശ്രമം ഉണ്ടായി. പത്തുവയസ്സുള്ള ഒരു കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കൊണ്ടുപോയ സ്ഥലത്തുനിന്നും വീണ്ടെടുത്ത് രക്ഷിതാക്കളെ ഏല്പിച്ചതായിരുന്നു കാരണം. കലക്ടര്‍ സൈക്കിളില്‍ കാളികാവിലേയ്ക്ക് പോകുമ്പോള്‍ ‘മാര്‍ഗ്ഗം’ പൊളിച്ചു എന്നാരോപിച്ച് വെടിവയ്ക്കുകയായിരുന്നു. പക്ഷേ വെടികൊണ്ടില്ല. 1919 ഫെബ്രുവരിയില്‍ മങ്കടയ്ക്കടുത്ത് പള്ളിപ്പുറത്ത് ലഹളയുണ്ടായി. പോലീസില്‍ നിന്ന് പിരിച്ചുവിട്ട ചേക്കാജിയായിരുന്നു കാരണക്കാരന്‍. ചേക്കാജി അവിടെയൊരു ഇല്ലത്തെ കുടിയാനായിരുന്നു. ഇല്ലപ്പറമ്പിന് തൊട്ടാണ് അയാള്‍ താമസിച്ചിരുന്നത്. ചേക്കാജി ഉപദ്രവകാരിയായ പ്രകൃതക്കാരനായിരുന്നു. ഇല്ലക്കാര്‍ പലതും സഹിക്കേണ്ടിവന്നിട്ടുണ്ട്. പാട്ടവും വാരവും കൊടുക്കുന്നത് ഒഴിവാക്കിയിരുന്ന ചേക്കാജിക്കെതിരെ അന്യായം കൊടുത്ത് വസ്തു ഒഴിപ്പിക്കാന്‍ വിധിയാക്കി. നമ്പൂതിരിയെ കൊല്ലാന്‍ ചേക്കാജി തീരുമാനിച്ചു. അഞ്ചാറാളുകളെ ഇതിനുവേണ്ടി ഒപ്പംകൂട്ടി. നമ്പൂതിരിയെ ഇല്ലത്ത് അന്വേഷിച്ച് കാണാതായപ്പോള്‍ അടുത്ത് വേളി നടക്കുന്ന പയ്യപ്പിള്ളി ഇല്ലത്തെ പടിക്കല്‍ അദ്ദേഹം പുറത്തേയ്ക്കുവരുന്നതും കാത്തുനിന്നു. രാവിലെ നിത്യകര്‍മങ്ങള്‍ക്കായി പുറത്തേയ്ക്കുവന്ന മറ്റു രണ്ട് നമ്പൂതിരിമാരെ ലഹളക്കാര്‍ വെട്ടി. മുടപ്പുലാപ്പള്ളി നമ്പൂതിരിക്കും കാട്ടുമാടത്ത് നമ്പൂതിരിക്കുമാണ് വെട്ടേറ്റത്. വെട്ടേറ്റ ഒരാള്‍ ഓടിച്ചെന്നപ്പോഴാണ് ഇല്ലത്തുള്ളവര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് പന്തലൂര്‍ക്കുപോയ ലഹളക്കാര്‍ പുഴയില്‍ കുളിച്ചിരുന്ന രണ്ടുപേരെയും വഴിയില്‍ കണ്ട രണ്ടുപേരെയും വെട്ടിക്കൊന്നു. നെന്മിനി കയ്യിലോട്ട് വാര്യത്ത് എത്തിയപ്പോള്‍ അവരെ പട്ടാളം വെടിവെച്ചുകൊന്നു.

1921 ലെ കലാപം
1921 ആഗസ്റ്റ് 21 നാണ് മലബാര്‍ കലാപം എന്ന കുപ്രസിദ്ധമായ ഏറ്റവും വലിയ മാപ്പിളകലാപം പൊട്ടിപ്പുറപ്പെട്ടത്. ആയിരങ്ങളെ കൊന്നു. പതിനായിരങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരായി. നൂറുകണക്കിന് വീടുകളും ക്ഷേത്രങ്ങളും തകര്‍ത്തു. വിഗ്രഹങ്ങള്‍ നശിപ്പിച്ചു. പതിനായിരങ്ങള്‍ അഭയാര്‍ത്ഥികളായി. ഒരു നാടിന്റെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയും പരസ്പരവിശ്വാസവും നഷ്ടപ്പെട്ടു. ഇന്നും തുടരുന്ന വൈരാഗ്യവും വിദ്വേഷവും അശാന്തിയും ശക്തമായത് ഈ കലാപത്തെ തുടര്‍ന്നാണ്. കലാപത്തിന് രണ്ടുമാസം മുമ്പുതന്നെ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി.

പൂക്കോട്ടൂരില്‍ നിലമ്പൂര്‍ കോവിലകം വക ഒരു തോക്ക് കളവുപോയതു സംബന്ധിച്ച് കോവിലകത്തെ മുന്‍ ജോലിക്കാരനായിരുന്ന കളത്തിങ്കല്‍ മമ്മദിന്റെ വീട് പരിശോധിച്ചതിനെ ചൊല്ലി ലഹളയുണ്ടായി. പൂക്കോട്ട് കോവിലകത്തെ തിരുമുല്‍പ്പാട് മനഃപൂര്‍വം കെട്ടിച്ചമച്ചുണ്ടാക്കിയതാണ് ഇതെന്നാരോപിച്ച് മമ്മദും കുറേ മാപ്പിളമാരും കൂടി കോവിലകം ആക്രമിച്ചു. നേരത്തെ നല്കാനുണ്ടായിരുന്ന ശമ്പളകുടിശ്ശിക തരണമെന്ന് മമ്മദ് ആവശ്യപ്പെട്ടു. അയല്‍ക്കാരനായ ഒരു ധനികമാപ്പിളയെ വരുത്തി പണം വാങ്ങിക്കൊടുത്ത് തിരുമുല്‍പ്പാട് തിരിച്ചയച്ചു. ഈ സംഭവം ജില്ലാ അധികൃതരുടെ മുമ്പില്‍ എത്തി. പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് എം. നാരായണമേനോന്‍ ഇതേക്കുറിച്ചന്വേഷിക്കാന്‍ എത്തി. പൂക്കോട്ടൂര്‍ കോവിലകത്തേയ്ക്ക് വരാന്‍ മമ്മദിനോട് ആവശ്യപ്പെട്ടുവെങ്കിലും വന്‍ ആയുധസന്നാഹവുമായി ഇരുന്നൂറോളം പേരോടുകൂടിയാണ് മമ്മദ് കോവിലകത്തെത്തിയത്. നാരായണമേനോന്‍ അവരെ ഒരുവിധം തിരിച്ചയച്ചു. സംഭവം അറിഞ്ഞ് ജില്ലാ അധികൃതര്‍ ക്ഷോഭിച്ചു. ഇതിന് 18 ദിവസത്തിനുശേഷമാണ് ജില്ലാ അധികൃതര്‍ നടപടിയെടുത്തത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളുടെ പേരില്‍ കേസ് എടുത്തു.

തിരൂരങ്ങാടി സംഭവത്തില്‍ വാറണ്ട് പുറപ്പെടുവിച്ച് ആലി മുസലിയാരെയും മറ്റും പിടിക്കാനായി കലക്ടര്‍ തോമസും ഉയര്‍ന്ന ഉദ്യോഗസ്ഥരും പട്ടാളവും പോലീസും 1921 ഒാഗസ്റ്റ് 20 ന് തിരൂരങ്ങാടിയില്‍ എത്തി. അവര്‍ തിരൂരങ്ങാടി പള്ളി വളഞ്ഞു. അഹങ്കാരിയായ കലക്ടര്‍ തോമസ് തന്റെ അധികാരം കാണിക്കാനുള്ള ഉപായം എന്ന നിലയിലാണ് അതുചെയ്തത്. പള്ളിയില്‍ പരിശോധന നടത്തി. ആലി മുസലിയാരെ കിട്ടിയില്ലെങ്കിലും മറ്റു മൂന്നുപേരെ പിടിച്ചു. പട്ടാളം വന്ന് പള്ളി വളഞ്ഞു എന്ന വാര്‍ത്ത വെടിമരുന്നിന് തീപിടിച്ചപോലെ പരന്നു. നാനാദിക്കുകളില്‍ നിന്നും മാപ്പിളമാര്‍ തിരൂരങ്ങാടിയിലേയ്ക്ക് പുറപ്പെട്ടു. താനൂരില്‍ നിന്ന് പരപ്പനങ്ങാടി വഴി ഒരു സംഘം വരുന്നുണ്ടെന്ന് കേട്ട കലക്ടര്‍ തോമസ് അവരെ നേരിടാന്‍ പടിഞ്ഞാറോട്ട് പോയി. ഏറ്റുമുട്ടലില്‍ പത്തുപേര്‍ മരിച്ചു. നാല്പതോളം പേരെ അറസ്റ്റ് ചെയ്തു. തടവിലാക്കപ്പെട്ടവരേയും കൊണ്ട് തോമസും സംഘവും തിരൂരങ്ങാടിയിലേക്കു വരുമ്പോഴും സംഘര്‍ഷാവസ്ഥ രൂക്ഷമായി. താനൂരിലെ വെടിവയ്പിനെക്കുറിച്ചറിയാന്‍ തക്ബീര്‍ വിളികളോടെ നീങ്ങിയ മാപ്പിളമാരും പോലീസ് അസിസ്റ്റന്റ് സൂപ്രണ്ട് ജോണ്‍സിന്റെ നേതൃത്വത്തിലുള്ള സംഘവും ഏറ്റുമുട്ടി. സംഘര്‍ഷത്തിലും വെടിവയ്പിലും ജോണ്‍സടക്കം രണ്ട് ഉദ്യോഗസ്ഥരും നിരവധി മാപ്പിളമാരും മരണമടഞ്ഞു. ഇതിനിടെ കിഴക്കേ അങ്ങാടിയിലുണ്ടായിരുന്ന പോലീസുകാര്‍ ലഹളക്കാരെ ഭയന്ന് പട്ടാളക്യാമ്പിലേയ്ക്ക് തിരിച്ചു. അതിനുശേഷം അന്ന് തിരൂരങ്ങാടിയില്‍ അതിക്രമങ്ങള്‍ ഒന്നും നടന്നില്ലെങ്കിലും പനംപുഴയ്ക്കലും പരപ്പനങ്ങാടിയിലും അന്നുതന്നെ അക്രമസംഭവങ്ങളുണ്ടായി. പട്ടാളക്കാരുടെ യാത്ര തടസ്സപ്പെടുത്താന്‍ തീവണ്ടിപ്പാതയും വാര്‍ത്താവിനിമയം തടസ്സപ്പെടുത്താന്‍ കമ്പികളും തകര്‍ത്തു. തിരൂരങ്ങാടിയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ നിന്നും പോലീസും പട്ടാളവും മാപ്പിളമാരോട് പെരുമാറിയ രീതിയില്‍ നിന്നും തങ്ങളെ വംശനാശം നടത്താന്‍ സര്‍ക്കാര്‍ തീര്‍ച്ചപ്പെടുത്തിയതായി മാപ്പിളമാര്‍ ധരിച്ചു. പനംപുഴയ്ക്കല്‍ സ്‌പെഷ്യല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ റിഡ്മാനേയും ഓര്‍ഡര്‍ലി കുഞ്ഞാലിയേയും വെട്ടിക്കൊന്നു. ഇരുപത്തൊന്നാം തീയതി രാവിലെ കലക്ടര്‍ തോമസ് റെയില്‍പാളം വഴി തടവുകാരേയുംകൊണ്ട് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടു. ഇതറിഞ്ഞ് പല ഭാഗത്തുനിന്നും മാപ്പിളമാര്‍ തക്ബീര്‍ വിളികളോടെ റെയില്‍പാതയ്ക്ക് അടുത്തേയ്ക്ക് ഓടിയെത്തി. ഈ ജനക്കൂട്ടത്തിലേയ്ക്കും പട്ടാളം വെടിവച്ചു. എഴുപതോളം പേര്‍ മരിച്ചു. ഇരുപതാം തീയതി ഉച്ചതിരിഞ്ഞപ്പോള്‍ തിരൂരങ്ങാടിയിലുണ്ടായ സംഭവങ്ങള്‍ക്കുശേഷം മാപ്പിളമാര്‍ ഭ്രാന്തന്മാരെപ്പോലെയായിത്തീര്‍ന്നു. തങ്ങളെ ഉന്മൂലനാശം ചെയ്യാന്‍ സര്‍ക്കാര്‍ ഉറച്ചിരിക്കുന്നുവെന്ന് അവര്‍ ഭയപ്പെട്ടു.

മലബാറിലെ മാപ്പിളമാര്‍ക്ക് ഖിലാഫത്തും നിസ്സഹകരണ പ്രസ്ഥാനവും ഒന്നും പ്രശ്‌നമായിരുന്നില്ല. 1921 മാര്‍ച്ച് അഞ്ചിന് കലക്ടര്‍ എഴുതിയ ‘നോട്ടി’ല്‍ ഇക്കാര്യം എടുത്തുപറഞ്ഞിരുന്നു: ”മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനം മതാധിഷ്ഠിതമായിരുന്നു. മലബാറിലെ ഖിലാഫത്തുകാര്‍ക്ക് നിസ്സഹകരണപ്രസ്ഥാനം ഒന്നുമായിരുന്നില്ല. പക്ഷേ ഖിലാഫത്ത് എല്ലാമായിരുന്നു. ഹിന്ദു-മുസ്ലിം ഐക്യം അസംബന്ധമാണെന്ന് മാപ്പിളമാര്‍ വിശ്വസിച്ചു. സ്വരാജ് എന്നത് മലബാറിന്റെ സ്വരാജ് എന്നും മാപ്പിളയുടെ സ്വരാജ് എന്നും മാപ്പിളമാരുടെ മാത്രം സ്വരാജ് എന്നും അവര്‍ ധരിച്ചു.” (മലബാര്‍ റെബല്യന്‍-A note on events in Malabar in 1921) കലാപം സംബന്ധിച്ച സര്‍ക്കാര്‍ രേഖകളില്‍ ഇങ്ങനെ പറയുന്നു: ‘നിസ്സഹകരണം പ്രഹസനം മാത്രമായിരുന്നു. വസ്ത്രങ്ങള്‍ കത്തിക്കുന്നതും ഷാപ്പുകള്‍ക്ക് മുന്നില്‍ സത്യഗ്രഹം നടത്തുന്നതും ചെയ്യുന്നതൊഴികെ കാര്യമായ പ്രവര്‍ത്തനമുണ്ടായിരുന്നില്ല. അതേസമയം ഖിലാഫത്ത് അങ്ങനെയായിരുന്നില്ല. അക്രമരാഹിത്യം ഗൗരവമായ ഒരു നിര്‍ദേശമായി പരിഗണിക്കപ്പെട്ടില്ല. ഈ മുന്നേറ്റം തടയാന്‍ ഇ. മൊയ്തുവിനെ പ്രോസിക്യൂട്ട് ചെയ്യേണ്ടത് അനിവാര്യമാണ്. വ്യാപകമായി ഈ തരത്തിലുള്ള അധ്യയനം നടത്തുന്ന മൊയ്തുവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.”

ആറു സ്ഥലങ്ങളിലാണ് പിന്നീട് പ്രധാനമായും ലഹളയുണ്ടായത്. നിലമ്പൂര്‍, പുല്ലംകോട്, പെരിന്തല്‍മണ്ണ, തിരൂര്‍, പൊന്നാനി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ ആള്‍നാശവും മറ്റു ദുരന്തങ്ങളുമുണ്ടായി. ഇരുപത്തൊന്നാം തീയതി രാവിലെ കാവല്‍ക്കാര്‍ നിത്യകര്‍മങ്ങള്‍ക്കുപോയ സമയത്താണ് ലഹളക്കാര്‍ നിലമ്പൂര്‍ കോവിലകത്ത് എത്തിയത്. തക്ബീര്‍ വിളിച്ച് പൂക്കോട്ടൂര്‍ നിന്നും എത്തിയ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച സബ് ഇന്‍സ്‌പെക്ടര്‍ ഉണ്ണിയനെ തൊപ്പിവയ്പ്പിച്ച് വാള്‍ പിടിപ്പിച്ച് ഒപ്പം കൂട്ടി. പടിപ്പുരയില്‍ കാവല്‍ക്കാരന്‍ നാരായണന്‍ ലഹളക്കാര്‍ക്കുനേരെ വെടിവച്ചു. അത് കൊണ്ടില്ല. നാരായണനേയും സമീപത്തുണ്ടായിരുന്ന എല്ലാവരേയും ലഹളക്കാര്‍ വെട്ടി. പുഴയില്‍ കുളിച്ചുകൊണ്ടിരുന്ന രണ്ട് സ്ത്രീകളെയും അവര്‍ വെട്ടിക്കൊന്നു. കോവിലകത്തുണ്ടായിരുന്ന രണ്ട് കുട്ടികളടക്കം 14 പേര്‍ വെട്ടേറ്റ് മരിച്ചു. കോവിലകത്തെ റെക്കോര്‍ഡ് മുറിയിലേയും നിലമ്പൂര്‍ ബാങ്കിലേയും രേഖകളും അവര്‍ നശിപ്പിച്ചു. അടുത്ത ദിവസം നിലമ്പൂരില്‍ കൊള്ളനടന്നു. കോവിലകത്തുള്ളവര്‍ കാട്ടില്‍ അഭയം തേടി. അന്ന് രക്ഷപ്പെടാന്‍ വേണ്ടി ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിച്ച് വഴിപാടായി നേര്‍ന്ന് പിന്നീട് നടയ്ക്കിരുത്തിയതാണ് ഗുരുവായൂര്‍ കേശവനെ.

പൂക്കോട്ടൂര്‍ മാപ്പിളമാരെ പിന്‍തുടര്‍ന്ന് പുല്ലങ്കോട്ടും മാപ്പിളമാര്‍ കലാപം ആരംഭിച്ചു. ആദ്യം കരുവാരക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ കൊള്ളയടിച്ച് ആയുധങ്ങളെടുത്ത് പുല്ലങ്കോട്-കേരള എസ്‌റ്റേറ്റുകളിലേയ്ക്ക് നീങ്ങി. 21-ാം തീയതി രാത്രി അവര്‍ ഒന്നും ചെയ്തില്ല. പിറ്റേന്ന് എസ്‌റ്റേറ്റിലെ സായിപ്പന്മാരായ ബ്രൗണിനെയും കോള്‍ബ്രൂക്കിനേയും ആക്രമിക്കുവാന്‍ തീരുമാനിച്ചു. അവര്‍ ഇതറിഞ്ഞ് കാട്ടിലേയ്ക്ക് പോയി. അവരെ കണ്ടെത്താനായില്ല. മറ്റൊരു എസ്‌റ്റേറ്റിലായിരുന്ന ഈറ്റണ്‍ എന്ന സായിപ്പിനെ അടിച്ചും ചവിട്ടിയും കൊന്നശേഷം തലവെട്ടിയെടുത്ത് പൊതുനിരത്തില്‍ സ്ഥാപിച്ചു. കലക്ടര്‍ തോമസ് തിരൂരങ്ങാടിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോയത് സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ സൂചനയായാണ് കലാപകാരികള്‍ കണ്ടത്. തിരൂര്‍ നടന്ന സംഭവങ്ങളെക്കുറിച്ച് അന്നത്തെ സ്‌പെഷ്യല്‍ ജഡ്ജി നാരായണയ്യര്‍ വിധിന്യായത്തില്‍ എഴുതിയത് ജുഡീഷ്യല്‍ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. ”തിരൂരങ്ങാടിയിലുണ്ടായിരുന്ന പട്ടാളത്തിന്റെ ആവശ്യത്തിനായി തിരയും മരുന്നും മറ്റും കോഴിക്കോട്ടുനിന്നു കൊണ്ടുവന്നിരുന്ന ലിന്‍സ്റ്റര്‍ പരപ്പനങ്ങാടിയില്‍ എത്തിയപ്പോള്‍ അവിടെ കൂടിയിരുന്ന രണ്ട് പട്ടാളക്കാരും ഏതാനും റിസര്‍വ് പോലീസും കലാപകാരികളുടെ എതിര്‍പ്പ് കാരണം തിരൂര്‍ക്കു വന്നു. അവര്‍ കൊണ്ടുവന്ന സാധനങ്ങള്‍ കച്ചേരിയില്‍ സൂക്ഷിച്ചു. മമ്പുറം പള്ളി പട്ടാളം തകര്‍ത്തു എന്നും തിരൂരില്‍ വെടിമരുന്ന് കൊണ്ടുവന്നത് തിരൂരുകാര്‍ക്ക് നേരെ ഉപയോഗിക്കാനാണെന്നും മറ്റുമുള്ള ഊഹങ്ങള്‍ നാട്ടില്‍ പരന്നു. സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന ഗുഡ്‌സ് വണ്ടി കൊള്ളചെയ്യുകയും തീവണ്ടി പാളങ്ങള്‍ ഇളക്കിക്കളകയുകയും ചെയ്തു. ഓഫീസിലുണ്ടായിരുന്ന വെടിമരുന്നും തിരയും കൊടുത്തില്ലെങ്കില്‍ ഉദ്യോഗസ്ഥരെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അവസാനം തിരൂര്‍ ഖിലാഫത്ത് സെക്രട്ടറി മുഹമ്മദ് ഹാജിയുടെ മധ്യസ്ഥത തേടി. വെടിമരുന്നും മറ്റും പുഴയില്‍ കൊണ്ടിടാന്‍ തീരുമാനിച്ചു. വണ്ടിയില്‍ കയറ്റുമ്പോള്‍ കലാപകാരികള്‍ അതെല്ലാം എടുത്തുകൊണ്ടുപോയി. താലൂക്ക് ഓഫീസില്‍ ലഹളക്കാര്‍ കൊടിനാട്ടി. പോലീസ് സ്‌റ്റേഷനിലെ തോക്കുകള്‍ തട്ടിയെടുത്തു. കോടതിയും കച്ചേരിയുമൊക്കെ കൊള്ള ചെയ്തു. തടവുകാരെ വിട്ടയച്ചു. രേഖകള്‍ തീയിട്ടു.

മമ്പുറം പള്ളി

പെരിന്തല്‍മണ്ണയില്‍ ലഹളക്കാര്‍ ഇരുപത്തൊന്നാം തീയതി കലാപശ്രമം തുടങ്ങിയെങ്കിലും ഖിലാഫത്ത് നേതാക്കളുടെ ശ്രമംകൊണ്ട് അന്ന് പ്രശ്‌നം ഒഴിവായി. പിറ്റേന്ന് അവര്‍ കൂട്ട ബാങ്കുവിളിച്ച് അക്രമം ആരംഭിച്ചു. പൊതുസ്ഥാപനങ്ങള്‍ തകര്‍ത്തു. ഖജനാവ് കൊള്ളയടിച്ചു. മുദ്രക്കടലാസുകളും കറന്‍സികളും രേഖകളും നശിപ്പിച്ചു. പിന്നീട് വീടുവീടാന്തരം കയറിയിറങ്ങി പണം വാങ്ങി. ഇരുപത്തെട്ടാം തീയതി ലഹളക്കാര്‍ അങ്ങാടിയിലെ ചില കടകളും താലൂക്കാഫീസും തീവെച്ച് നശിപ്പിച്ചു. മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലും അക്രമങ്ങള്‍ നടന്നു. തുപ്പനാട് പാലം ലഹളക്കാര്‍ പൊളിച്ചുകളഞ്ഞു. ചുഴലിമനയ്ക്കലെ വാസുദേവന്‍ നമ്പൂതിരിപ്പാടിനെ അവര്‍ കൊന്നു.

പൂക്കോട്ടൂര്‍ കോവിലകം ഒരു പള്ളിയാക്കി മാറ്റുകയായിരുന്നു കലാപകാരികളുടെ ഉദ്ദേശ്യമെന്ന് സംഭവത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ രേഖകളിലും അന്തരിച്ച കിരാതദാസന്‍ തിരുമുല്‍പ്പാടിന്റെ മകന്‍ പാലയ്ക്കല്‍ കരുണാകരമേനോന്‍ നല്‍കിയ മൊഴിയിലും പറയുന്നു. കോവിലകം പള്ളിയാക്കി മാറ്റുമെന്ന് കലാപകാരികള്‍ പറഞ്ഞിരുന്നതായി എഫ്.ബി. ഇവാന്‍സിന്റെ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്.

ഇവാന്‍സിന്റെ റിപ്പോര്‍ട്ടിലും ആലി മുസലിയാര്‍ നല്‍കിയിട്ടുള്ള മൊഴിയിലും ഇരുപത്തിരണ്ടാം തീയതി മാപ്പിള കലാപകാരികള്‍ സ്വയംഭരണം പ്രഖ്യാപിച്ചതിന്റെ തെളിവുകളുണ്ട്. ”ജമാ അത്ത് പള്ളിയില്‍ 22 ന് നടന്ന ചടങ്ങില്‍ ആലി മുസലിയാര്‍ രാജാവായി സ്വയം പ്രഖ്യാപിച്ചു. കുറെ മാപ്പിളമാരോടൊപ്പം മാര്‍ച്ച് ചെയ്ത ആലി മുസലിയാര്‍ ‘ഞാനാണ് രാജാവെ’ന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. മറ്റൊരു സംഘം ആലി മുസലിയാര്‍ രാജാവാണെന്ന് തക്ബീര്‍ വിളികളോടെ അറിയിച്ചു. പള്ളിയുടെയും ഖിലാഫത്തിന്റെയും ഭാരവാഹിത്വം നേരത്തെതന്നെ ആലി മുസലിയാര്‍ വഹിച്ചിരുന്നു. ഒരാളും സ്ഥലത്തുനിന്ന് പോകരുതെന്നും ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പൊരുതാന്‍ എല്ലാവരും ഒന്നിച്ചുചേരണമെന്നും ആലി മുസലിയാര്‍ ആഹ്വാനം ചെയ്തു. ബ്രിട്ടീഷുകാര്‍ക്ക് നികുതി കൊടുക്കരുതെന്ന് നിര്‍ദേശിച്ച മുസലിയാര്‍ തുടര്‍ന്ന് നികുതി പിരിക്കാനുള്ള അധികാരം തനിക്കായിരിക്കുമെന്നും പറഞ്ഞു.”

കലാപത്തിന്റെ അടിത്തറ വിഘടനവാദവും പ്രത്യേക മാപ്പിള രാജ്യവുമായിരുന്നു എന്നതിന് എഫ്.ബി. ഇവാന്‍സ് കൂടുതല്‍ രേഖകള്‍ നിരത്തുന്നുണ്ട്. (മലബാര്‍ റെബല്യന്‍ പുറം 46) ”മമ്പ്രം പള്ളി തകര്‍ത്തുവെന്നും കലക്ടറും പോലീസ് സൂപ്രണ്ടും കൊല്ലപ്പെട്ടുവെന്നും പ്രചരിപ്പിച്ചു. മഞ്ചേരി, പാണ്ടിക്കാട്, തുവ്വൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ പ്രചരിപ്പിച്ച കഥ ഇതാണ്. ആലി മുസലിയാര്‍ തന്നെ ഇങ്ങനെ ഒരു സന്ദേശം എഴുതി പ്രചരിപ്പിച്ചിരുന്നതായി ചമ്പ്രശ്ശേരിതങ്ങളും വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും കോഴിശ്ശേരി മമ്മദും നല്‍കിയ സത്യവാങ്മൂലങ്ങളിലും പറയുന്നുണ്ട്. വര്‍ഗീയകലാപം പടര്‍ന്നുപിടിക്കാന്‍ ഇത് കാരണമായി. ഖിലാഫത്ത് രാജ് സ്ഥാപിക്കാനുള്ള ലക്ഷ്യമായിരുന്നു പൊന്നാനിയിലേയും വള്ളുവനാട്ടിലേയും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തകര്‍ത്തതിന്റെ പിന്നിലും. ‘ബ്രിട്ടീഷ് ഭരണം പോയി. ഞങ്ങള്‍ ഖിലാഫത്തുകാരാണ്. ഖിലാഫത്തിന് പണം തരണം’-കലാപകാരികള്‍ പലേടത്തും കൊള്ളയ്ക്കാധാരമായി ഇങ്ങനെ പറഞ്ഞുവെന്ന് ട്രിബ്യൂണലില്‍ (മലബാര്‍ കലാപം അന്വേഷിച്ച ട്രിബ്യൂണല്‍) മൊഴി നല്‍കിയിരുന്നു. മാപ്പിള കലാപകാരികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളും മത ലക്ഷ്യങ്ങളും വേര്‍തിരിച്ചു കാണുക അസാധ്യമാണ്. (ആലി മുസലിയാര്‍ ഇരുപത്തൊന്നിന് തിരൂരങ്ങാടിയില്‍ സ്വയം രാജാവായി പ്രഖ്യാപിച്ചിരുന്നു)…. ലഹളയില്‍ പങ്കെടുത്ത നേതാക്കളുടെ പ്രധാനലക്ഷ്യം ‘ബ്രിട്ടീഷ് രാജി’ന് പകരം ‘ഇസ്ലാം രാജ്’ സ്ഥാപിക്കുകയായിരുന്നു എന്നതിന് ധാരാളം തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കൊടും വര്‍ഗീയവാദിയായ വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വയം ‘രാജാവ്’ എന്നും ‘കേണല്‍’ എന്നുമാണ് വിളിച്ചത്, ‘പ്രവാചകന്‍’ എന്നല്ല. മതത്തിന്റെ പേരുപറഞ്ഞാണ് നേതാക്കള്‍ ആവശ്യമുള്ളിടത്തൊക്കെ കലാപകാരികളെ ഇളക്കിവിട്ടത്. മതത്തിന് അപമാനം പറ്റിയെന്ന ആരോപണം ചിലയിടങ്ങളില്‍ അവര്‍ ഉപയോഗപ്പെടുത്തി.”

മതപരിവര്‍ത്തനവും ഹിന്ദു വംശഹത്യയും
സര്‍ക്കാര്‍ ഓഫീസുകളും ഖജനാവുകളും കൊള്ളയടിച്ചും നശിപ്പിച്ചും ആരംഭിച്ച കലാപം വളരെ പെട്ടെന്നാണ് വഴിമാറിയത്. നിരപരാധികളായ ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യാനും അതിനു വിധേയരാകാത്തവരെ കൊന്നൊടുക്കാനും മടിച്ചില്ല. ഇതിനിടെ സൈന്യം ഇറങ്ങിയെങ്കിലും ഗുണമുണ്ടായില്ല. അക്രമത്തെക്കുറിച്ച് ‘മലബാര്‍ റെബല്യനി’ല്‍ ഇവാന്‍സ് പറയുന്നു: ”അരീക്കോട് പ്രദേശത്തെ സ്ഥിതിഗതികള്‍ ദിവസം ചെല്ലുംതോറും വഷളാവുകയായിരുന്നു. കലാപത്തിന് തുടക്കത്തില്‍ ഇവിടെ കൊള്ളകളും സായുധപ്രകടനങ്ങളും ഉണ്ടായി. ഒക്ടോബര്‍ മധ്യത്തോടെ സ്ഥിതിഗതികള്‍ മാറി. കെ. മൊയ്തീന്‍കുട്ടിഹാജി, പൂക്കോട്ടൂര്‍ നേതാക്കള്‍, വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ അനുയായികള്‍ എന്നിവരുടെ സന്ദര്‍ശനമണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍ തീവെച്ച് നശിപ്പിച്ചു. അധികാരിയെ കൊലപ്പെടുത്തി. ജിഹാദ് വിളികള്‍ക്കൊപ്പം നിഷ്ഠൂര കൊലപാതകങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനവും നടന്നു. കണ്ണാറ തങ്ങളും അവ്വക്കര്‍ മുസലിയാരുമായിരുന്നു പ്രധാന നേതാക്കള്‍. ഇസ്ലാംമതത്തില്‍ ചേരാന്‍ വിസമ്മതിച്ച നിരവധി ഹിന്ദുക്കളെ കൊന്നെറിഞ്ഞ് പുത്തൂരിലുള്ള രണ്ട് കിണറുകള്‍ നിറച്ചത് അവ്വക്കര്‍ മുസലിയാരായിരുന്നു. ഈ രോഗം കോഴിക്കോട്ടേയ്ക്കും ഫറോക്കിലേയ്ക്കും പടര്‍ന്നു. കൊലപാതകത്തിന്റെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെയും സംഭവങ്ങള്‍ തിരൂരങ്ങാടിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.”

പൂക്കോട്ടൂരിലെ പൊന്നുണ്ണിക്കാട്ട് വീട്ടില്‍ സാള്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറായി ജോലിയില്‍ നിന്ന് വിരമിച്ച കോമന്‍ മേനോന്‍ താമസിച്ചിരുന്നു. കലാപത്തിന് മുമ്പ് മാപ്പിളമാര്‍ ബഹുമാനപൂര്‍വം ‘തങ്ങള്‍’ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ഓഗസ്റ്റ് 22 ന് മാപ്പിളമാര്‍ ഹിന്ദുക്കളുടെ വീട് കൊള്ളചെയ്യുന്നു എന്ന് കേട്ടപ്പോള്‍ കോമന്‍ മേനോന്‍ ആലത്തൂര്‍ പള്ളിയിലെ മുസലിയാരോട് സഹായം തേടി. ഇസ്ലാം മതത്തില്‍ ചേരാത്തപക്ഷം യാതൊരു സഹായവും ചെയ്യാന്‍ തനിക്ക് കഴിയില്ലെന്നും അതിന് മനസ്സുണ്ടെങ്കില്‍ അറിയിക്കണമെന്നും മുസലിയാര്‍ പറഞ്ഞു. 24-ാം തീയതി ഉച്ചതിരിഞ്ഞ് ഏകദേശം മൂന്നുമണിക്ക് 500 മാപ്പിളമാര്‍ കോമന്‍ മേനോന്റെ വീട് വളഞ്ഞു. അവരുടെ കയ്യില്‍ തോക്ക്, വാള്‍ തുടങ്ങിയ ആയുധങ്ങളുണ്ടായിരുന്നു. കോമന്‍ മേനോനോട് ഇസ്ലാമില്‍ ചേരാന്‍ അവര്‍ ആവശ്യപ്പെട്ടു. അദ്ദേഹം അത് കൂട്ടാക്കിയില്ല. വീട്ടിലുള്ള സകല ആളുകളേയും കൊല്ലുമെന്ന് മാപ്പിളമാര്‍ ഭീഷണിപ്പെടുത്തി. അവരെല്ലാവരും ഉറക്കെ നിലവിളിച്ചു. സംഘത്തിലുണ്ടായിരുന്ന മുടികളയുന്ന ഒസ്സാന്‍മാര്‍ പുരുഷന്മാരുടെ മുടി കളഞ്ഞ് അവരെ മാപ്പിളത്തൊപ്പി ധരിപ്പിച്ചു. മുസ്ലീം പേരുകള്‍ നല്‍കി. സ്ത്രീകള്‍ക്ക് ഉമ്മമാരുടെ വസ്ത്രം കൊടുത്തു. കോമന്‍ മേനോനെ അവര്‍ മൊട്ടയടിച്ചില്ല. അദ്ദേഹത്തിന് ഒരു തൊപ്പി കൊടുത്തു. അത് അദ്ദേഹം ധരിച്ചില്ല. ആരും ആ വീട് കൊള്ളചെയ്യരുതെന്ന് പ്രഖ്യാപിച്ച് കാവലിന് ഒരു സംഘത്തെ നിര്‍ത്തി കലാപകാരികള്‍ മടങ്ങി. പൂക്കോട്ടൂരില്‍ ഇതേപോലെ കയ്യില്‍ക്കിട്ടിയ ഹിന്ദുക്കളെയൊക്കെ മുഹമ്മദീയരാക്കി. 26-ാം തീയതി പിന്നെയും മാപ്പിളമാര്‍ കൂട്ടത്തോടെ വന്നു. വന്ന ഉടന്‍ തന്നെ വളരെ ഉച്ചത്തില്‍ നകാരം അടി കേട്ടുതുടങ്ങി. പട്ടാളക്കാര്‍ പൂക്കോട്ടൂരില്‍ എത്തിയ വിവരം അറിയിക്കാനായിരുന്നു നകാരം അടിച്ചത്.

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ടി. ഓസ്റ്റിന്‍ മദ്രാസ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ മലപ്പുറം സംഭവങ്ങളെക്കുറിച്ച് (കോമന്‍ മേനോന്റെ അനുഭവങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ട്) ഇങ്ങനെ പറയുന്നു:

”മലപ്പുറത്തിനു പുറത്തുള്ള സംഭവങ്ങളെക്കുറിച്ച് എന്റെ വിവരങ്ങള്‍ കൃത്യമായിരുന്നില്ല. കൊണ്ടോട്ടി മുതല്‍ തൂതപ്പുഴവരെയുള്ള പ്രദേശത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും നശിപ്പിച്ചിരുന്നു. ഹിന്ദുവീടുകള്‍ വന്‍ തോതില്‍ കൊള്ളയടിക്കപ്പെട്ടു. പണവും ആഹാരസാധനങ്ങളും കവര്‍ന്നു. നിരവധിപേരെ നിര്‍ബന്ധിച്ച് മുഹമ്മദ്മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തു. കോമന്‍ മേനോനോട് ഒന്നുകില്‍ മതംമാറ്റം അല്ലെങ്കില്‍ മരണം, ഇവയിലൊന്ന് തെരഞ്ഞെടുക്കാനാണ് കലാപകാരികള്‍ പറഞ്ഞത്.”

ഒന്നാംഘട്ട ലഹള ആഗസ്റ്റ് 30, 31 തീയതികളോടെ അവസാനിച്ചു. ഇതുസംബന്ധിച്ച് മദ്രാസ് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഇങ്ങനെ പറയുന്നു, ”തിരൂരില്‍ നിന്നും മലപ്പുറത്തു നിന്നും രണ്ടു വഴി പട്ടാളം തിരൂരങ്ങാടിക്ക് മാര്‍ച്ച് ചെയ്തു. 30-ാം തീയതി വൈകീട്ട് അവര്‍ കിഴക്കേ പള്ളി വളഞ്ഞു. പള്ളിയില്‍ ധാരാളം മാപ്പിളമാര്‍ ഉണ്ടായിരുന്നു. പള്ളി നശിപ്പിക്കരുത് എന്ന വിചാരത്തിലാണ് അതിനുനേരെ വെടിവെയ്ക്കാതിരുന്നത്. എന്നാല്‍ ഒമ്പതേമുക്കാല്‍ മണിക്ക് ലഹളക്കാര്‍ ഇങ്ങോട്ട് വെടിവെയ്പ് തുടങ്ങി. തുടര്‍ന്ന് അവര്‍ പുറത്തുചാടി. പട്ടാളക്കാരെ എതിര്‍ത്തു. 24 ലഹളക്കാര്‍ കൊല്ലപ്പെട്ടു. ആലി മുസ്ല്യാരടക്കം 42 പേര്‍ കീഴടങ്ങി. 16 തോക്കുകളും കുറെ വാളുകളും തിരകളും കിട്ടി.”

പട്ടാളക്കോടതി ആലിമുസ്ല്യാരെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. 1923 ഫെബ്രുവരി 17 ന് കോയമ്പത്തൂര്‍ ജയിലില്‍ അയാളെ തൂക്കിക്കൊന്നു. പക്ഷേ, അതോടെ ലഹള അവസാനിച്ചില്ല. സെപ്റ്റംബര്‍ 13 ന് വീണ്ടും ലഹള തുടങ്ങി. പാണ്ടിക്കാട് ആസ്ഥാനത്തേയ്ക്ക് സൈന്യം മടങ്ങിയതറിഞ്ഞ് മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ രജിസ്ട്രാര്‍ ഒാഫീസ് ലഹളക്കാര്‍ തീവച്ച് നശിപ്പിച്ചു. കരുവാരക്കുണ്ട്, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലെ ലഹള സംഘങ്ങള്‍ ഒത്തുചേര്‍ന്നു. ഹിന്ദുക്കള്‍ക്കുനേരെ ജിഹാദ് വിളിച്ചു. അവര്‍ പാലക്കാട്ടേയ്ക്ക് ഓടി രക്ഷപ്പെട്ടു. മണ്ണാര്‍ക്കാട്, കരിമ്പുഴ എന്നിവിടങ്ങളില്‍ വീണ്ടും കൊള്ള തുടങ്ങി. ഹിന്ദുക്കളുടെ വീടുകള്‍ തീവച്ച് നശിപ്പിച്ചു.
പൂക്കോട്ടൂരില്‍ നിന്ന് മഞ്ചേരിയിലേയ്ക്ക് വരികയായിരുന്ന പോലീസ് സൂപ്രണ്ട് എലിയറ്റിന്റെ സംഘത്തെ നിറുലാല്‍കുന്നിനടുത്ത് ലഹളക്കാര്‍ ആക്രമിച്ചു. ഏറ്റുമുട്ടലില്‍ ഏഴുപേര്‍ മരിച്ചു. രണ്ട് പട്ടാളക്കാര്‍ക്ക് മുറിവേറ്റു.സെപ്റ്റംബര്‍ ഇരുപത്തിരണ്ടാം തീയതി രാത്രി ഇരുനൂറോളം മാപ്പിളമാര്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ ഇല്ലം ആക്രമിച്ചു. അവിടെ കാവലിനായി ഹിന്ദുക്കളും മാപ്പിളമാരുമടക്കം നൂറ്റമ്പതോളം പേരുള്ള സംഘമുണ്ടായിരുന്നു. കാവല്‍ക്കാരും കലാപകാരികളും ഏറ്റുമുട്ടി. ലഹളക്കാര്‍ പടിപ്പുര ഭേദിച്ച് ഇല്ലത്തിന്റെ കോലായില്‍ കടന്നെങ്കിലും നേരം പുലര്‍ന്നതിനാല്‍ അകത്തേയ്ക്ക് കടക്കാതെ സ്ഥലം വിട്ടു.പാണ്ടിക്കാട്ടുനിന്നും നെന്മിനിയിലേയ്ക്ക് കലാപകാരികളെ പിടിക്കാന്‍ പോയ പോലീസുകാര്‍ക്ക് നേരെ മാപ്പിളമാര്‍ വെടിവച്ചു. രണ്ടുപേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിലമ്പൂരിലും പട്ടാളക്കാരും ലളഹക്കാരും ഏറ്റുമുട്ടി. ആദ്യകലാപത്തില്‍ മാപ്പിളമാര്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മാത്രമേ നശിപ്പിച്ചിരുന്നുള്ളൂ. പട്ടാളക്കാര്‍ നടപടി തുടങ്ങുകയും പല സ്ഥലത്തും മാപ്പിളമാരുടെ വീടുകള്‍ നശിപ്പിക്കുകയും ചെയ്തതോടെ ഹിന്ദുക്കളുടെയും പട്ടാളക്കാരെ സഹായിച്ച മാപ്പിളമാരുടെയും വീടുകള്‍ കലാപകാരികള്‍ നശിപ്പിച്ചുതുടങ്ങി.

തിരൂരില്‍ മാപ്പിളമാര്‍ നൂറോളം ഹിന്ദുവീടുകള്‍ വളഞ്ഞ്, പുരുഷന്മാരെയെല്ലാം കയ്യുംകാലും കെട്ടി പാങ്ങോടുകുന്നിന്റെ ചെരുവിലെ പാറയുടെ അടുത്തേയ്ക്ക് കൊണ്ടുപോയി. വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്റെ പട്ടാളനിയമം അനുസരിച്ച് ഇവരെ വിചാരണ ചെയ്ത് കഴുത്തറുത്ത് കൊന്നു. 34 ഹിന്ദുക്കളെയാണ് വിചാരണ നടന്ന പാറയ്ക്കടുത്തുള്ള കിണറ്റില്‍ കഴുത്തറുത്തിട്ടത്. പട്ടാളക്കാരെ സഹായിച്ച രണ്ട് മാപ്പിളമാരെയും ഇങ്ങനെ കൊന്നിരുന്നു. ഇതേക്കുറിച്ച് കെ. മാധവന്‍ നായര്‍ ഇങ്ങനെ പറയുന്നു: ”ലഹള കഴിഞ്ഞ് കുറച്ചുമാസം കഴിഞ്ഞശേഷം ശ്രീമാന്‍ ശ്രീനിവാസശാസ്ത്രിയോടുകൂടി ആ കിണറ്റില്‍ ചെന്നുനോക്കുവാന്‍ ഒരു അവസരം എനിക്കുണ്ടായി. അപ്പോള്‍ അതില്‍ സുമാര്‍ ഇരുപതോളം തലകള്‍ ഞങ്ങള്‍ക്ക് എണ്ണുവാന്‍ സാധിച്ചു. ഒരു തല ഈര്‍ച്ചവാള്‍ കൊണ്ട് ഈര്‍ന്നതായി കണ്ടിരുന്നുവെന്ന് ചില സന്ദര്‍ശകര്‍ വര്‍ത്തമാനപത്രത്തില്‍ എഴുതിക്കണ്ടതായി ഓര്‍ക്കുന്നുണ്ട്. പക്ഷേ ഞങ്ങള്‍ അത് പരിശോധിക്കുകയുണ്ടായില്ല. ഇപ്രകാരം കൊലചെയ്യപ്പെട്ടവരില്‍ മൂന്ന് എമ്പ്രാന്തിരിമാരും ഉള്‍പ്പെടുന്നു.”

ഈ കൊലപാതകങ്ങള്‍ കഴിഞ്ഞതോടെ ഏറനാടിന്റെ കിഴക്കന്‍ പ്രദേശങ്ങളിലുള്ള ഹിന്ദുക്കള്‍ പല ദിക്കുകളിലേയ്ക്കും പാച്ചിലായി. ഉടുത്ത മുണ്ടിന് ഇണയില്ലാതെ, ആഹാരത്തിന് വഴിയില്ലാതെ, കാട്ടില്‍ ഒളിച്ചും പട്ടിണി കിടന്നും വീടും കുടിയും വെടിഞ്ഞ് എങ്ങോട്ടെന്നറിയാതെ പേടിച്ചരണ്ട് പാഞ്ഞുപോയ ഈ അഗതികളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഏവരുടെയും ഹൃദയം പൊട്ടിത്തകരും.

ചെമ്പ്രശ്ശേരി സംഭവത്തിനുശേഷം ലഹളക്കാര്‍ കലാപത്തില്‍ പങ്കെടുക്കാത്തവരെ പലതരത്തിലും ഉപദ്രവിച്ചു. എരഞ്ഞിക്കല്‍ നാരായണിയമ്മയെ അരീക്കോട് മാപ്പിളമാര്‍ ആക്രമിച്ചതും അവര്‍ എതിര്‍ത്തതും ശ്രദ്ധേയമായ സംഭവമാണ്. മാപ്പിളമാര്‍ രാത്രി വാതില്‍ വെട്ടിപ്പൊളിച്ച് അകത്തുകടന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച നാരായണിയമ്മയെ ഒരാള്‍ വെട്ടി. അവര്‍ തിരിച്ചും വെട്ടി. രണ്ടുമൂന്ന് ആളുകളെ വെട്ടിവീഴ്ത്തിയ അവരെ അവസാനം മാപ്പിളമാര്‍ വെട്ടിവീഴ്ത്തി. ബഹളംകേട്ട് സഹായത്തിന് ഓടിവന്ന പള്ളിയില്‍ കൃഷ്ണന്‍നായരെ മാപ്പിളമാര്‍ അടിച്ചുവീഴ്ത്തി. മരിച്ചുപോയി എന്നു വിചാരിച്ച് മാപ്പിളമാര്‍ ഉപേക്ഷിച്ചുപോയ നാരായണിയമ്മയെ അടുത്ത ദിവസം കോഴിക്കോട് ആശുപത്രിയില്‍ കൊണ്ടുപോയി.

സപ്തംബര്‍ 24 ന് പുത്തൂരിലുള്ള വിളക്കിനാല കുറ്റിപ്പുറത്തുവീട്ടില്‍ മുന്നൂറോളം മാപ്പിളമാര്‍ അതിക്രമിച്ച് കയറി. അവിടെയുണ്ടായിരുന്ന കരുണാകരന്‍ നായര്‍ ഒരു വെട്ടുകത്തിയും വടിവാളുമായി പുറത്തുചാടി മാപ്പിളമാരെ എതിര്‍ത്തു. നാലുപേരെ കൊന്നു. ചിലരെ മുറിവേല്പിച്ചു. അതിനിടെ ഒരു മാപ്പിള കുന്തമെറിഞ്ഞ് കരുണാകരന്‍ നായരെ കൊന്നു.

ഈ രണ്ട് സംഭവവും കൊള്ള ചെയ്യാനുള്ള ശ്രമത്തിനിടെയുണ്ടായ സംഭവങ്ങളാണ്. താനൂരിലും കൊടയ്ക്കലുമാണ് പിന്നീട് കാര്യമായ സംഘര്‍ഷമുണ്ടായത്. ക്രിസ്ത്യാനികളാണ് കൊടയ്ക്കലില്‍ അക്രമത്തിന് വിധേയരായത്. താനൂരിനടുത്ത് കേരളാധീശ്വരപുരം എന്ന സ്ഥലത്ത് ചാലിയന്മാര്‍ താമസിച്ചിരുന്ന തെരുവുണ്ട്. അവിടെ കലാപകാരികളായ മാപ്പിളമാരെ പിടിക്കാന്‍ പോലീസ് എത്തിയപ്പോള്‍ ചാലിയന്മാര്‍ ഒപ്പം കൂടി. പോലീസ് മറ്റൊരിടത്തേയ്ക്ക് പോയപ്പോള്‍ മാപ്പിളമാര്‍ പൊടുന്നനെ ചാലിയന്മാരെ ആക്രമിച്ചു. ആറുപേരെ ഗുരുതരമായി വെട്ടി പരിക്കേല്പിച്ചു. ഇവരില്‍ രണ്ടുപേര്‍ മരിച്ചു. വീണ്ടും അഞ്ച് ദിവസത്തിനുശേഷം മാപ്പിളമാര്‍ ചാലിയരെ ആക്രമിച്ചു. ഏഴുപേരെ കൊന്നു. നിരവധി വീടുകള്‍ തീവച്ച് നശിപ്പിച്ചു. ചെറിയ കുട്ടികളെപ്പോലും അവര്‍ ഒഴിവാക്കിയില്ല. നിരവധി പേര്‍ക്ക് മുറിവേറ്റു. ഈ സംഭവത്തോടെ ചാലിയര്‍ കോഴിക്കോട്ടും തൃശ്ശൂരുമെല്ലാം അഭയം തേടി പോയി.

കൊടയ്ക്കലിലെ സംഭവങ്ങള്‍ താനൂരുമായി സാദൃശ്യമുള്ളവയാണ്. ആയിരത്തോളം ക്രിസ്ത്യാനികള്‍ അവിടെ സ്ഥിരതാമസമുണ്ടായിരുന്നു. കൊടയ്ക്കലിനടുത്ത് കലാപകാരികളെ തേടി പോലീസ് എത്തിയപ്പോള്‍ ഈ ക്രിസ്ത്യാനികളില്‍ ചിലര്‍ മാപ്പിളമാരെ വേട്ടയാടാന്‍ പോയി. ഒക്ടോബര്‍ രണ്ടിന് രാത്രി കൊടയ്ക്കല്‍ എടക്കുളം അങ്ങാടിയിലെ ഒരു ക്രിസ്ത്യന്‍ തുന്നല്‍ക്കാരനെ അന്വേഷിച്ച് മാപ്പിളമാര്‍ എത്തി. പോലീസുകാരെ സഹായിച്ചതിന്റെ പേരില്‍ കൊല്ലാന്‍ വേണ്ടിത്തന്നെയാണ് മാപ്പിളമാര്‍ തുന്നല്‍ക്കാരനെ തേടിയെത്തിയത്. എന്നാല്‍ അയല്‍വാസികളായ ചില മാപ്പിളമാര്‍ വിവരം കൊടുത്തതനുസരിച്ച് തുന്നല്‍ക്കാരന്‍ രക്ഷപ്പെട്ടു. പിന്നീട് കൊടയ്ക്കലിലെത്തിയ മാപ്പിളമാര്‍ ഒരു ചായക്കടയുടെ കോലായില്‍ കിടന്നുറങ്ങിയിരുന്ന ജേക്കബ്, ഐസക് എന്നീ രണ്ട് ക്രിസ്ത്യാനികളെ കൊന്നു. പിന്നീട് യേശുമിത്രന്‍ എന്ന അധ്യാപകനെ വെട്ടിക്കൊന്നു. അയാളുടെ അഞ്ച് മക്കളെ വെട്ടി പരിക്കേല്പിക്കുകയും ചെയ്തു. തുടര്‍ന്ന് കൊടയ്ക്കലിലുള്ള ക്രിസ്ത്യന്‍ വീടുകളെല്ലാം അവര്‍ കൊള്ളയടിച്ചു. അവര്‍ ജീവരക്ഷാര്‍ത്ഥം കോഴിക്കോട്ടേയ്ക്കും പാലക്കാട്ടേയ്ക്കും ഓടിപ്പോയി.

1921 നവംബര്‍ 26 ന് ‘കേരളപത്രിക’യില്‍ കുറ്റിയിരി നൊട്ടുണ്ണി പണിക്കള്‍, തന്നെ മതപരിവര്‍ത്തനം ചെയ്യിച്ചതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: ”തുലാംമാസം പതിനൊന്നാം തീയതി ഉച്ചതിരിഞ്ഞ് രണ്ടുനാഴിക പകലേ ഞാന്‍ പൈക്കളെ ആട്ടിക്കൊണ്ട് എന്റെ വീട്ടിലേയ്ക്ക് വരുമ്പോള്‍ ചില മാപ്പിളമാര്‍ എന്നേയും പാലപ്പുറത്ത് അറുമുഖനേയും പിടിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ആയുധപാണികളായി കൊന്നാറ മുഹമ്മദുകോയ തങ്ങള്‍ സുമാര്‍ അമ്പത് ആളുകളോടുകൂടി അവിടെ വന്നു. ഞങ്ങളെ പിടിച്ച് കൈ കൂട്ടി ഒന്നിച്ചുകെട്ടി വാഴക്കാട് പള്ളിയിലേക്ക് കൊണ്ടുപോയി. രാത്രി കൊന്നാറ പള്ളിയിലേയ്ക്കും കൊണ്ടുപോയി. അവിടെ ഒരു മുറിയില്‍ മറ്റു ചിലരുടെ കൂട്ടത്തിലിട്ടു പൂട്ടി. ദിവസേന ഒരുനേരം ഭക്ഷണം തന്നു. പത്തുദിവസം ആ മുറിയില്‍ കിടന്നു. പിന്നെ എന്നെ മതത്തില്‍ ചേര്‍ത്ത് തൊപ്പി ഇടീച്ചത് മുഹമ്മദുകോയ തങ്ങളാണ്. ‘നിനക്ക് ദീന്‍ വിശ്വസിപ്പാന്‍ മനസ്സുണ്ടോ’യെന്ന് രണ്ടുപ്രാവശ്യം എന്നോടു ചോദിച്ചു. ചോദിക്കുമ്പോള്‍ എന്റെയടുത്ത് വാള്‍ ധരിച്ച ഒരാളുണ്ടായിരുന്നു. ദീന്‍ വിശ്വസിപ്പാന്‍ മനസ്സില്ലെങ്കില്‍ വെട്ടുമെന്ന് പറഞ്ഞതിനാലും വിസമ്മതം പറഞ്ഞതിന് വേറെ പതിനെട്ടുപേരെ വെട്ടി കൊന്നതായി കണ്ടതിനാലും ഞാന്‍ അതിന് സമ്മതിച്ചു. പിന്നെ ഒരു ഒസ്സാന്‍ വന്ന് തല ചിരയ്ക്കുകയും തങ്ങള്‍ തൊപ്പിവച്ച് കലിമ ചൊല്ലുകയും ചെയ്തു. പിന്നെ തങ്ങള്‍ എനിക്ക് ഉടുക്കുവാന്‍ ഒരു കട്ടിമുണ്ടും തോര്‍ത്തും തന്നു. കുറച്ചുദിവസം കഴിഞ്ഞ് എന്നെ കൊണ്ടോട്ടിക്ക് കൊണ്ടുപോയി. 18 ന് രാവിലെ വേറൊരു മാപ്പിളയുടെ പാറാവോടുകൂടി കുളിക്കാന്‍ പോകുമ്പോള്‍ പട്ടാളക്കാരുടെ സാമാനങ്ങള്‍ കൊണ്ടുവരുന്ന ചിലരെ കണ്ട് മാപ്പിളമാര്‍ ഓടിയതിനാല്‍ ഞാന്‍ അവിടെ നിന്നും ഓടിരക്ഷപ്പെട്ടു.” തങ്ങളുടെ അധികാരാതിര്‍ത്തിയില്‍ നിന്ന് പുറത്തുപോകണമെങ്കില്‍ ഹിന്ദുക്കള്‍ക്ക് അയാളുടെ ‘പാസ്’ വേണമായിരുന്നു.

മാപ്പിളമാര്‍ മണ്ണൂരില്‍ നമ്പിയുടെ വീട് കത്തിച്ചു. നൂറ് വീടുകളിലധികം വേറെയും തീവച്ചു. പുരുഷന്മാരെ വേര്‍തിരിച്ച് നിര്‍ത്തി വെട്ടി പുഴയിലിടുകയായിരുന്നു. സ്ത്രീകളെയും വെട്ടിക്കൊന്നിരുന്നു. ആ കൂട്ടത്തില്‍ ഏഴുമാസം ഗര്‍ഭിണിയായ സ്ത്രീയുടെ ശവവും ഉണ്ടായിരുന്നു. സ്ത്രീയുടെ വയറ്റില്‍ വിലങ്ങനെ ഒരു വെട്ടുകിട്ടിയതുമൂലം വയര്‍ കീറി കുട്ടി പുറത്തായി മരിച്ചുകിടന്നിരുന്നു. ഇതിനിടെ ലഹളക്കാരും സൈന്യവും പലയിടത്തും ഏറ്റുമുട്ടി. ഡിസംബറില്‍ വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സൈന്യം വളഞ്ഞുപിടിച്ചു. പട്ടാളനിയമം അനുസരിച്ച് വിചാരണ നടത്തി. ജനുവരി 20 ന് രാവിലെ മലപ്പുറത്തുനിന്ന് മഞ്ചേരിക്കു വരുന്ന നിരത്തില്‍ കോട്ടക്കുന്നിന്റെ വടക്കേ ചെരുവില്‍ അയാളെ വെടിവച്ചുകൊന്നു. ഡിസംബര്‍ അവസാനത്തോടെ ചെമ്പ്രശ്ശേരി തങ്ങളും പിടിയിലായി. ജനുവരി ഒന്‍പതിന് തങ്ങളെ വെടിവെച്ചുകൊന്നു. ജനുവരി ഒടുവിലാണ് കാരാടന്‍ മൊയ്തീന്‍കുട്ടി ഹാജി പിടിയിലായത്. കോഴിക്കോട് താലൂക്കിലെ കലാപകാരികളുടെ തലവനായ അബൂബക്കര്‍ മുസലിയാരേയും കൊന്നാറ മുഹമ്മദുകോയ തങ്ങളേയും ലഹള അവസാനിച്ചതിനുശേഷം മാസങ്ങള്‍ കഴിഞ്ഞാണ് പിടിച്ചത്. ഇവരേയും പട്ടാളക്കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചു. നിരവധി പേരെ ആന്‍ഡമാനിലേക്ക് നാടുകടത്തി. ഇതോടെ കലാപം ഒതുങ്ങി.

മാപ്പിള കലാപം സ്വാതന്ത്ര്യ സമരമോ കാര്‍ഷിക സമരമോ ആയിരുന്നില്ലെന്ന കാര്യം ബ്രിട്ടീഷ് ചരിത്ര രേഖകള്‍ പൂര്‍ണ്ണമായും അടിവരയിട്ടു പറയുന്നു. മുസ്ലീങ്ങളുടെ മതഭ്രാന്തും മതത്തിനുവേണ്ടി മരിച്ചാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന അന്ധവിശ്വാസവുമാണ് ലഹളയ്ക്ക് കാരണമായതെന്ന് അന്വേഷണ റിപ്പോര്‍ട്ടുകളും ഔദ്യോഗിക കത്തിടപാടുകളും അര്‍ദ്ധ ഔദ്യോഗിക കത്തുകളും റിപ്പോര്‍ട്ടുകളും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും ഒക്കെ വളരെ വ്യക്തമായി തന്നെ സൂചിപ്പിക്കുന്നു. സമാനതകളില്ലാത്ത മതഭ്രാന്തും അതി നിഷ്ഠൂരമായ വര്‍ഗ്ഗീയ ലഹളയും ഹിന്ദു മതപീഡനവുമാണ് അരങ്ങേറിയത്. ഹിന്ദുക്കളിലെ അനൈക്യവും സംഘടിതമായി പോരാടാനുള്ള മനോഭാവമില്ലാത്തതും സംഘടിത വര്‍ഗ്ഗീയശക്തി എന്ന നിലയില്‍ നരാധമന്മാരായ മുസ്ലീം കലാപകാരികള്‍ മുതലെടുത്തു എന്നത് വ്യക്തമാണ്.

Tags: 1921malabar riotsKhilafatMappila LahalaKhilafat Movementമാപ്പിള കലാപം'ഖിലാഫത്ത്Moplah Riotsമലബാര്‍ കലാപംMappila Riotsമലബാര്‍ ലഹളമാപ്പിള ലഹള
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

ഉന്നത വിദ്യാഭ്യാസം കേന്ദ്ര സര്‍വകലാശാലകളില്‍

പെലെ-കാല്‍പന്തിന്റെ ചക്രവര്‍ത്തി

‘കമ്മ്യൂണിസ്റ്റ് നിന്ദയും ഹിന്ദു കമ്മ്യൂണിസവും

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

Kesari Shop

  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

നവഭാരതവും നാരീശക്തിയും

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

പ്രതിഭാധനനായ കവി

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

അജാതശത്രുവായ സ്വയംസേവകന്‍!

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies