പേടമാന്‍ കണ്ണി തിയ്യത്തനയെ അറിയാത്തവര്‍ ആരും തന്നെ ആ ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ല. അടിയാത്തി തിയ്യത്തനയുടെ സൗഭാഗ്യം കാഴ്ചയ്ക്കുള്ള അഴകു മാത്രമായിരുന്നില്ല, വാക്കിലും നോക്കിലും എന്തിന് ഗമനത്തില്‍ പോലും ലക്ഷണയുക്തയായിരുന്നു.
കാമദേവന്‍ തന്റെ മാമ്പൂവെയ്ത് തിയ്യത്തനയെ വശീകരിക്കാന്‍ ശ്രമിച്ചിട്ട് പരാജയപ്പെട്ടത് പോലും കുഞ്ഞായനും കുമ്പനും ചേര്‍ന്ന് നാട്ടില്‍ വിളമ്പി നടന്നിരുന്നു.
മണ്ണുടയോന്‍ ബാലഗോപാലന്‍ തമ്പ്രാന്‍ കൂട്ടാളി പാണന്‍ കുട്ടായിയേയും കൂട്ടി, ഓണത്തിന് തുമ്പി തുള്ളുന്ന തിയ്യത്തനയെ കണ്‍കുളിര്‍ക്കെ കണ്ടു നില്‍ക്കുമായിരുന്നു. ഊഞ്ഞാലാടുന്ന തിയ്യത്തനയുടെ ചുറ്റും വട്ടമിട്ടു നടക്കുകയും പതിവായിരുന്നു. കൈകൊട്ടിക്കളിക്കുന്ന അവളുടെ അംഗചേഷ്ടകള്‍ മതിവരാതെ ആസ്വദിച്ച് മാഞ്ചോട്ടില്‍ നിന്ന് താളം പിടിക്കുന്നത് മറ്റൊരു നേരമ്പോക്കുമായിരുന്നു. എന്തു ചെയ്താലും തിയ്യത്തന തമ്പ്രാനെ ഗൗനിച്ചതേയില്ല.
മണ്ണുടയോന്‍ തമ്പ്രാന്‍ തന്റെ കുതന്ത്രങ്ങളെല്ലാം പാണന്‍ കുട്ടായിയോടാണ് നിത്യം പറയാറുണ്ടായിരുന്നത്. തിയ്യത്തനയെക്കുറിച്ച് മണ്ണുടയോന്‍ നടത്തുന്ന ആത്മഭാഷണങ്ങള്‍ പോലും കുട്ടായി അറിയും. ചതിക്കുഴിയില്‍ വീഴാതെ നോക്കണമെന്ന് തിയ്യത്തനയെ കുട്ടായി ഓര്‍മിപ്പിക്കുകയും ചെയ്യുമായിരുന്നത്രെ.
പാണന്‍ കുട്ടായി നാട്ടിലെ മന്ത്രവാദി കൂടിയായിരുന്നു. കുട്ടായിയുടെ മന്ത്രവാദത്തില്‍ വലിയ വിശ്വാസമായിരുന്നു തമ്പ്രാനും.
ഒരിക്കല്‍ വീട്ടുമുറ്റത്തെ മാവിന്റെ ഉണക്കം മാറ്റിത്തരാമോ എന്ന് തമ്പ്രാന്‍ തന്റെ കൂട്ടാളിയോട് ചോദിച്ചുവത്രെ! അയാള്‍ മന്ത്രം ചൊല്ലി ഒരു ചരട് മന്ത്രിച്ച് മാവില്‍ കെട്ടി! അത്ഭുതമെന്നു പറയട്ടെ, മാവ് വീണ്ടും പൂത്തു തളിര്‍ത്തു.
മണ്ണുടയോന്റെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജപിച്ചുകെട്ടല്‍ തൊഴിലാക്കി കുട്ടായി കാലക്ഷേപം നടത്തിപ്പോന്നു. ചുരുക്കത്തില്‍ രണ്ടുപേരും ഇഴപിരിയാതെ ജീവിച്ചു.
ഒരിക്കല്‍, തിയ്യത്തനയുടെ മനസ്സില്‍ മണ്ണുടയോന്‍ തമ്പ്രാനോട് അനുരാഗം തളിരിടാനായി ഒരു ചരട് ജപിച്ചു കെട്ടാന്‍ തമ്പ്രാന്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത നാട്ടില്‍ പാട്ടായി. തിയ്യത്തനയ്ക്ക് മണ്ണുടയോനോടുള്ള എതിര്‍പ്പ് പതിന്മടങ്ങ് വര്‍ദ്ധിച്ചുവരുകയായിരുന്നു ഫലം. ഇത് തമ്പ്രാന്റെ ഭാര്യ വിലാസിനിക്കും കുട്ടായിയ്ക്കും മാത്രം അറിയുന്ന കാര്യം.
ഒരു ഓണനാളില്‍ അടിയാത്തി തിയ്യത്തന പടര്‍ന്നു പന്തലിച്ച തേന്‍ മാവിന്‍കീഴെ നിന്ന് വിളിച്ചു പറഞ്ഞുവത്രെ…
കാട്ടാളനായി ഗ്രാമം മുദ്രകുത്തിയ ശൈലാടനോടൊപ്പം മാത്രമേ താന്‍ പൊറുക്കുകയുള്ളുവെന്ന്. അവളെ ആഗ്രഹിച്ചിരുന്നവരെയെല്ലാം ദു:ഖത്തിലാഴ്ത്തിയ കരിദിനമായിരുന്നു അന്ന്.
‘ഉണ്ടെങ്കിലോണം ഇല്ലെങ്കില്‍ പട്ടിണി’യെന്ന പോലെ ജീവിക്കുന്ന അപരിഷ്‌കൃതനെങ്കിലും ശുദ്ധനായ ശൈലാടനോടുള്ള ഇഷ്ടം തിയ്യത്തന ഉള്‍ക്കാമ്പില്‍ കൊണ്ടു നടക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെ ആയിരുന്നു.
ആ ഇഷ്ടത്തിന് ചെറിയ ചെറിയ കാരണങ്ങളുണ്ടായിരുന്നു. ഓണക്കാഴ്ച നല്‍കുവാന്‍ മണ്ണുടയോന്റെ തറവാട്ടില്‍ പോയപ്പോള്‍ ശൈലാടനോടുള്ള തന്റെ ഇഷ്ടത്തിന്റെ കാര്യം തിയ്യത്തന തമ്പ്രാന്റെ ഭാര്യയോട് വെളിപ്പെടുത്തിയിരുന്നു.
ഓണക്കാലത്തെ പ്രധാന വിനോദമായ ഓണത്തല്ലില്‍ ശൈലാടനോട് ഏറ്റുമുട്ടിയവരെല്ലാം പരാജയപ്പെട്ടിട്ടേയുള്ളു. ഓണത്തല്ലില്‍ ശൈലാടന്റെ ചേരിയില്‍ ചേരാന്‍ ആ നാട്ടിലെ യുവാക്കള്‍ മത്സരിക്കാറുണ്ടായിരുന്നു.
ഇതെല്ലാം തിയ്യത്തനയില്‍ ശൈലാടനോടുള്ള വീരാരാധനയ്ക്ക് കാരണമായി.
ഏതു വിഭാഗത്തില്‍ പെട്ട ആണ്‍പിറന്നവന്‍മാരും തിയ്യത്തനയെ ഒന്നു നോക്കാതെ കടന്നുപോയിട്ടില്ല. പക്ഷേ ശൈലാടന്‍, തന്റെ നേരെ മുന്നില്‍ വന്നു നിന്നിട്ടും തിയ്യത്തനയെ കണ്ടതായി പോലും നടിച്ചില്ലത്രെ. അതും അവള്‍ക്ക് ശൈലാടനോടുള്ള ഇഷ്ടം കൂട്ടി.
ശൈലാടന്റെ ജീവിതം പ്രാകൃതമായിരുന്നു. കറുത്തിരുണ്ട മുരടന്‍ കാട്ടാളന്‍. ആരോരുമില്ലാത്തവന്‍. ലക്ഷ്യമില്ലാതെ അലയുന്ന നിര്‍ധനന്‍. ഒറ്റയ്ക്ക് മരച്ചുവടുകളില്‍ അന്തിയുറങ്ങുന്നവന്‍. നേരുകേട് തൊട്ടു തീണ്ടാത്തവന്‍. കാരിരുമ്പിന്റെ ഉറപ്പും ശക്തിയുമുള്ളവന്‍. നാട്ടിലെ പണികള്‍ വിശ്വസിച്ച് ഏല്‍പ്പിക്കാം. എല്ലാവര്‍ക്കും ശൈലാടനെ വേണം താനും.
ഓണനാളില്‍ തേന്‍മാവിന്റെ ചോട്ടിലിരുന്ന് ഓണപ്പൂവുകള്‍ കൊരുത്ത് തിയ്യത്തന ഒരുമാലയുണ്ടാക്കി. ആ മാല പാടവരമ്പത്തു വെച്ച് അവള്‍ ശൈലാടന്റെ കഴുത്തില്‍ ചാര്‍ത്തി. അങ്ങനെ തിയ്യത്തന ശൈലാടന്റെ ജീവിത സഖിയായി. മാലയണിഞ്ഞ് തിയ്യത്തനയുടെ കൈ പിടിച്ച് ശൈലാടന്‍ വരമ്പിലൂടെ എങ്ങോട്ടെന്നില്ലാതെ നടക്കുമ്പോള്‍ ആകാശത്ത് ഓണത്തുമ്പികള്‍ പാറി പറക്കുന്നുണ്ടായിരുന്നു.
ആ ഗ്രാമത്തില്‍ തിയ്യത്തനയുടെ കല്യാണം വലിയ വാര്‍ത്തയായിരുന്നു.
അന്ന് രാത്രി ഓണനിലാവ് ഉറങ്ങാന്‍ മടിച്ചു.
രാത്രി കനത്തു. മണ്ണുടയോന്റെ ഭാര്യ വിലാസിനി നല്‍കിയ ഓണപ്പുടവയുടുത്ത് അവള്‍ മാരനെ കാത്തിരുന്നു. കാത്തു കാത്ത് തിയ്യത്തനയുടെ മിഴികള്‍ കൂമ്പിയടഞ്ഞു. ചന്ദ്രന്റെ പ്രഭയില്‍ അവള്‍ മനോമോഹിനിയായി. അവളുടെ സൗന്ദര്യം നുകരുവാന്‍ കൊതിച്ച ചന്ദ്രന്‍ പോലും ഓണപ്പാട്ടു കേട്ട് നിദ്ര പൂണ്ടു.
അവള്‍ സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി. പിറ്റേന്ന് ഓണം കൊള്ളാന്‍ മണ്ണുടയോന്റെ തറവാട്ടില്‍ പോകുമ്പോള്‍ ശൈലാടനോടൊപ്പം മുട്ടിയുരുമ്മി നടക്കണം …
ഓണത്തപ്പനെ വരവേല്‍ക്കാനും ഓണം ഊട്ടലില്‍ പങ്കുകൊള്ളാനും ശൈലാടന്‍ എത്താതിരിക്കില്ല. പക്ഷേ അവള്‍ക്ക് ശൈലാടന്റെ നിഴല്‍ രൂപം പോലും കാണാന്‍ കഴിഞ്ഞില്ല.
തിയ്യത്തന മയങ്ങി.
‘ശൈലാടനെ കല്യാണം കഴിച്ചാല്‍ നീ ഓണംകൂടില്ല പെണ്ണേ …’ മണ്ണുടയോന്റെ വാക്കുകള്‍ ഇടിമുഴക്കം പോലെ തിയ്യത്തനയെ നടുക്കി. അവള്‍ ഞെട്ടിയുണര്‍ന്നു. ആ നിലാവെട്ടത്തില്‍ തിയ്യത്തന പൊന്നോണത്തുമ്പികളെ തേടിയലഞ്ഞു.