Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

കാല്‍ക്കാശിന് കൊള്ളാത്ത സാംസ്‌കാരിക നായകന്മാര്‍

റഷീദ് പാനൂര്‍

Print Edition: 30 July 2021

കുപ്പത്തൊട്ടിയില്‍ വീണ് കിടക്കുന്ന മഞ്ചാടിക്കുരുവിന്റെ വില പോലും അവാര്‍ഡുകള്‍ക്കില്ല എന്ന സത്യം നമ്മുടെ എഴുത്തുകാര്‍ക്കും സാംസ്‌കാരിക നായകന്മാര്‍ക്കും അറിയില്ല. അധികാരവും അവാര്‍ഡും ലഹരിയായി കൊണ്ടുനടക്കുന്ന മലയാളത്തിലെ മഹാഭൂരിപക്ഷം എഴുത്തുകാരും ബുദ്ധിപരമായ സത്യസന്ധത തൊട്ടുതീണ്ടാത്തവരാണ്. ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വന്നാല്‍ ഫിലിം അക്കാദമിയിലോ, ലളിതകലാ അക്കാദമിയിലോ, സാഹിത്യഅക്കാദമിയിലോ അല്‍പം സ്‌പെയിസ് കിട്ടും. അതിനുവേണ്ടി ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന അസംബ്ലി മണ്ഡലങ്ങളില്‍ പോയി പ്രചരണം നടത്തിയ എഴുത്തുകാരുടെ ഒരുനിരതന്നെ കേരളത്തിലുണ്ട്. തൃത്താലയില്‍ മത്സരിച്ച സി.പി.എം. നേതാവ് രാജേഷിന്റെ ഭാര്യയുടെ നിയമനവിവാദം കൊഴുക്കുമ്പോഴും അദ്ദേഹത്തിന് സഹായഹസ്തവുമായി ഇറങ്ങിത്തിരിച്ച എഴുത്തുകാരുടെ മനസ്സിലിരിപ്പ് അവാര്‍ഡും അധികാരവുമല്ലാതെ മറ്റെന്താണ്? എഴുത്തുകാരന്‍ സക്കറിയായുടെ കഥകള്‍ മലയാള ചെറുകഥാ സാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുന്നു. ഓ.വി. വിജയനും ആനന്ദിനും സേതുവിനും പുനത്തിലിനും ടി.ആറിനും കാക്കനാടനും എം. മുകുന്ദനും ശേഷം മലയാള ചെറുകഥയുടെ ഗതിമാറ്റിയ എഴുത്തുകാരനാണ് സക്കറിയ. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ വെച്ച് ഇടതുപക്ഷ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്തത് ഒരു നടുക്കത്തോട് കൂടിയാണ് കേരളം നോക്കിക്കണ്ടത്. പക്ഷേ സക്കറിയ അതെല്ലാം മറന്ന് പോയി എന്ന് തോന്നുന്നു. കേരളത്തില്‍ പിണറായി വിജയന്റെ ഭരണത്തെ ജനഹിതത്തിന്റെ അനാര്‍ഭാട വിജയമായി സക്കറിയ എഴുതുമ്പോള്‍ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പിറകെ ഇനിയും അവാര്‍ഡുകള്‍ അദ്ദേഹം പ്രതീക്ഷിക്കുന്നു.

എം. മുകുന്ദന്‍
എഴുപതുകള്‍ക്ക്‌ശേഷം ആധുനികത മലയാളനോവല്‍ സാഹിത്യത്തെ തഴുകിയപ്പോള്‍ അതിന്റെ തലതൊട്ടപ്പനായി രംഗത്ത് വന്ന എം.മുകുന്ദന്‍ ‘എന്താണ് ആധുനികത?’എന്ന പേരില്‍ സൂപ്പര്‍ഫിഷലായ ഒരു കൃതിയും എഴുതിയിരുന്നു. എന്‍.ഇ. ബാലറാം ഇതേപേരില്‍ ഇതിന് മറുപടി എഴുതിയതും ബാലിശമായിരുന്നു. എം. മുകുന്ദനേയും കാക്കനാടനേയും ഓ.വി.വിജയനേയും ആധുനിക സാഹിത്യത്തിന് നിരൂപണമെഴുതിയ കെ.പി. അപ്പനേയും വി.രാജകൃഷ്ണനേയും വിമര്‍ശിക്കല്‍ ഒരു പതിവാക്കിയ പു.കാ.സ ബുദ്ധിജീവികള്‍ ഇന്ന് എം.മുകുന്ദനെ ഒരു മൂലയില്‍ ഇരുത്തി. ദല്‍ഹിയിലെ പ്രവാസ ജീവിതം മതിയാക്കി കേരളത്തിലെത്തിയപ്പോള്‍ സാഹിത്യ അക്കാദമിയില്‍ ഒരു ഇരിപ്പിടം കിട്ടാന്‍, എം.എ. ബേബിയെപ്പോലെ ബുദ്ധിയും വിവേകമുള്ള രാഷ്ട്രീയനേതാക്കള്‍ കേരളത്തില്‍ വളരെ കുറവാണെന്ന് പറഞ്ഞ് നടക്കുക ഒരു പതിവാക്കിയ മുകുന്ദന്‍ അസ്തിത്വദുഃഖത്തിന്റെയും അന്യതാബോധത്തിന്റെയും തുരുത്ത് വിട്ട് സാഹിത്യ അക്കാദമി പ്രസിഡന്റായി. എഴുപതുകളിലും എണ്‍പതുകളിലും എന്ത് പറഞ്ഞാലും സാര്‍ത്രിനേയും കമ്യുവിനേയും സാമുവല്‍ ബക്കറ്റിനേയും കാഫ്കയേയും ഉദ്ധരിക്കാറുണ്ടായിരുന്നു. അധികാരത്തിന്റെയും പുരസ്‌കാരത്തിന്റേയും തൂവലുകള്‍ വലിച്ചെറിയാന്‍ ആഹ്വാനം ചെയ്ത സാര്‍ത്ര് നൊബേല്‍ സമ്മാനം തിരസ്‌കരിച്ചത് എം. മുകുന്ദന്‍ ആവേശത്തോടെ പ്രസംഗിക്കുന്നത് ഈ ലേഖകന്‍ കേട്ടിട്ടുണ്ട്. ഭാംഗിന്റേയും മാരിജുവാനയുടേയും ഹാഷിഷിന്റേയും മായിക വലയങ്ങള്‍ ചിത്രീകരിച്ച മുകുന്ദനും കാക്കനാടനും ഒരു തലമുറയെ വഴിതെറ്റിച്ചു എന്ന് പി. ഗോവിന്ദപിള്ള പറഞ്ഞതും, ഇന്നത്തെ പു.കാ.സയുടെ പഴയ രൂപമായ ‘ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍’ മുകുന്ദന്റേയും മറ്റും കൃതികള്‍ക്കെതിരെ ചെറുപ്പക്കാരെ അണിനിരത്തിയതും ഇന്ന് മുകുന്ദന്‍ ഓര്‍ക്കുന്നുണ്ടാകുമോ?

എം. സുകുമാരനും എം.എന്‍. വിജയനും ‘കമിറ്റ്‌മെന്റ് സാഹിത്യം’, ‘പ്രതിബദ്ധ സാഹിത്യം’, ‘മണ്ണിന്റെ മണമുള്ള സാഹിത്യം’ തുടങ്ങിയ അനേകം പേരുകളില്‍ അറിയപ്പെടുന്ന സാഹിത്യത്തില്‍ സമൂഹം ഒരു നടുമുറിയായി പ്രത്യക്ഷപ്പെടണം. സമൂഹത്തിലെ ജീര്‍ണ്ണതകളെ അകറ്റാനുള്ള ഒരു ഉപകരണമാണ് കല എന്ന് വിശ്വസിച്ചവര്‍ക്ക് അമൃത് പോലെയായിരുന്നു എം.സുകുമാരന്റെ കഥകള്‍. ഇന്നത്തെ ലാറ്റിനമേരിക്കന്‍ കഥകള്‍ പോലെ സമൂഹത്തെ തുറന്ന് കാണിക്കാതെ അത്യന്തം കലാപരമായി ആധുനിക കഥകളോട് കിടപിടിക്കുന്ന ശില്‍പ വൈദഗ്ദ്ധ്യത്തോടെ കഥകള്‍ എഴുതിയ എം. സുകുമാരനെ കമിറ്റ്‌മെന്റ് കഥകളുടെ തമ്പുരാനായി ഇ.എം.എസ്സും ഉണ്ണിരാജയും മറ്റും ഉയര്‍ത്തികാണിച്ചിരുന്നു. നവീന നിരൂപകരായ കെ.പി. അപ്പനും വി.രാജകൃഷ്ണനും ആഷാമേനോനും വി.സി.ശ്രീജനും സച്ചിദാനന്ദനും സുകുമാരന്‍ കഥകളെ ഓ.വി.യുടേയും കാക്കനാടന്റേയും കഥകള്‍ക്കൊപ്പം ഉയര്‍ത്തിക്കാണിച്ചു. പക്ഷേ ‘ശേഷക്രിയ’ എന്ന ചെറുനോവല്‍ എഴുതിയപ്പോള്‍ സുകുമാരന്‍ സി.പി.എം. എന്ന ധാര്‍ഷ്ട്യത്തിന്റേയും തന്‍പ്രമാണിത്തത്തിന്റേയും രാഷ്ട്രീയ പാര്‍ട്ടിക്ക് അനഭിമതനായി. ‘ചരിത്രഗാഥ’, ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍’ തുടങ്ങിയ സുകുമാരന്‍ കഥകള്‍ ഇന്നും വായനക്കാര്‍ക്ക് ഒരു ഉത്സവമാണ്. രാഷ്ട്രീയ വീക്ഷണം കഥയ്ക്ക് അന്യമല്ല എന്ന് എം. സുകുമാരനും യു.പി. ജയരാജും തെളിയിച്ചു. ബുദ്ധിപരമായ സത്യസന്ധത (Intellectual honesty) ഇത്രയും കൂടിയ അളവില്‍ പ്രകടിപ്പിച്ച എഴുത്തുകാര്‍ മലയാളത്തില്‍ കുറവാണ്. എം. സുകുമാരന്റെ മരണം പോലും ഇടതുപക്ഷ ക്യാമ്പില്‍ ഒരു ചര്‍ച്ചാവിഷയമായില്ല. എന്തിനും പ്രതികരിക്കുന്ന എം.എ.ബേബിയും മിണ്ടാതിരുന്നു.

എം.എന്‍. വിജയന്‍
എണ്‍പതുകളില്‍ മലബാറില്‍ മുഴങ്ങിക്കേട്ട ഇടതുപക്ഷ ശബ്ദമായിരുന്നു എം.എന്‍. വിജയന്‍. യഥാര്‍ത്ഥത്തില്‍ എഴുപതുകള്‍ക്ക് മുന്‍പ് എഴുത്ത് തുടങ്ങിയ വിജയന്‍ മാസ്റ്റര്‍ ഫ്രോയിഡിന്റെ സാധ്യതകള്‍ അന്വേഷിച്ച് ഒടുവില്‍ ഫ്രോയിഡിന്റെ ലോകത്ത് തന്നെ വേരുകള്‍ വന്ന ഒരാളായിരുന്നു. ”എം.എന്‍.വിജയന്‍ തുടങ്ങിയ സ്ഥലത്ത് തന്നെ നില്‍ക്കുന്നു” എന്ന് വി.രാജകൃഷ്ണന്‍ പറഞ്ഞത് ശരിയാണ്. ആദ്യകാലത്ത് ബര്‍ട്രാന്‍ഡ് റസ്സലിന്റെ ‘Why I am not a communist’ എന്ന ഗ്രന്ഥത്തില്‍ നിന്ന് ഉദ്ധരണികള്‍ നിരത്തി കമ്മ്യൂണിസം മനുഷ്യരാശിക്ക് ഒരു വിപത്താണെന്ന് വിജയന്‍ മാസ്റ്റര്‍ പറഞ്ഞുകൊണ്ടിരുന്നു. വിജയന്‍ മാസ്റ്ററുടെ ശബ്ദവും പ്രസംഗപാടവവും അസാധാരണമായിരുന്നു. ”വിജയന്റെ നിരൂപണം അടിസ്ഥാന യോഗ്യതയില്ലാത്ത നാട്ടുവൈദ്യന്റെ ചികിത്സ പോലെയാണെന്ന് പ്രശസ്ത നിരൂപകന്‍ വി.സി. ശ്രീജന്‍ പറഞ്ഞത് ഓര്‍മയിലെത്തുന്നു. എണ്‍പതുകള്‍ക്ക് ശേഷമാണ് ചുകപ്പിന്റെ പ്രേതം വിജയന്‍ മാസ്റ്ററില്‍ പ്രവേശിച്ചത്. ലോകചരിത്രത്തിലെ ഏറ്റവും വലിയ നരഭോജിയെന്ന് സ്റ്റാലിനെ വിശേഷിപ്പിച്ചതെല്ലാം മറന്ന് മാസ്റ്റര്‍ സി.പി.എം ഒരുക്കികൊടുക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങളില്‍ പ്രഭാഷണം നടത്തുക പതിവാക്കി. കണ്ണൂര്‍ ജില്ലയിലെ സി.പി.എം നേതാക്കള്‍ വന്ന് നിറയുന്ന വേദികളിലും, വിജയന്‍ മാസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. കമ്മ്യൂണിസ്റ്റ് ആചാര്യനാണ് മാസ്റ്റര്‍ എന്ന് പലരും തെറ്റിദ്ധരിച്ചുപോയി. മാര്‍ക്‌സിയന്‍ ഗ്രന്ഥങ്ങളില്‍ നിന്ന് നിരന്തരം ഉദ്ധരണികള്‍ (quotes) തലങ്ങും വിലങ്ങും നിരത്തിയപ്പോള്‍ ശ്രോതാക്കള്‍ അന്തം വിട്ടുപോയി. ”എം.എന്‍. വിജയന്‍ മാസ്റ്റര്‍ക്ക് മാര്‍ക്‌സിയന്‍ ഗ്രന്ഥങ്ങളെക്കുറിച്ച് പ്രാഥമിക പരിജ്ഞാനം പോലും ഇല്ല” എന്ന് ബി.രാജീവനും, വി.സി.ശ്രീജനും എഴുതിയതൊന്നും, മാസ്റ്ററുടെ ആരാധകര്‍ അംഗീകരിച്ചില്ല. സെമറ്റിക് പ്രവാചകന്മാര്‍ പറയുന്നത്‌പോലെ അനേകം വ്യാഖ്യാനങ്ങള്‍ക്ക് സാദ്ധ്യതയുള്ള വാചകങ്ങളാണ് മാസ്റ്റര്‍ ഉരുവിടുക. നേരെ കാര്യങ്ങള്‍ പറയാതെ പ്രതീകാത്മകമായി പറയുന്ന രീതിയിലാണ് മാസ്റ്ററുടെ പ്രസംഗങ്ങള്‍. തലശ്ശേരിയിലായിരുന്നു മാസ്റ്ററുടെ വിഹാരരംഗം. അവിടെ മാസ്റ്റര്‍ പറയുന്നത് വ്യാഖ്യാനിക്കാന്‍ എന്‍.പ്രഭാകരന്‍ മാസ്റ്ററെ പോലുള്ള അനേകം ശിഷ്യന്മാര്‍ ഉണ്ടായിരുന്നു. പാപ്പിനിശ്ശേരി സ്‌നെയിക് പാര്‍ക്ക് ആക്രമണവും ക്ലാസ് മുറിയില്‍ വെച്ച് അധ്യാപകനെ വെട്ടിക്കൊന്നതും, മാസ്റ്റര്‍ ന്യായീകരിച്ചു. ഒടുവില്‍ മാസ്റ്ററെ പിണറായി വിജയന്‍ തള്ളിപ്പറയാന്‍ തുടങ്ങി. തന്റെ മകനും അറിയപ്പെടുന്ന കഥാകൃത്തുമായ വി.എസ്. അനില്‍കുമാറിന് ഈ കാലത്ത് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ‘ഡീന്‍’ പോസ്റ്റ് കിട്ടിയതും, ഈ കാലത്ത് ചുള്ളിക്കാടിനെപോലുള്ള കവികള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. തായാട്ട് ശങ്കരനും എം.കെ. സാനുവും പോയ വഴിയേ വിജയന്‍മാസ്റ്ററും പോയി.
ഇന്നിപ്പോള്‍ കെ.ആര്‍.മീരയും ചുള്ളിക്കാടും അശോകന്‍ ചരുവിലും എം. മുകുന്ദനും സച്ചിദാനന്ദനും എന്‍.എസ്.മാധവനും പിണറായി വിജയനെ അഭിനവ കമ്മ്യൂണിസത്തിന്റേയും ആന്റി ഫാസിസത്തിന്റേയും അവതാരമായി കാണുന്നു. ആനന്ദ്, സേതു, ഉപന്യാസകാരന്മാരായ, കാരശ്ശേരി, ഹമീദ് ചേന്ദമംഗലൂര്‍ തുടങ്ങിയവര്‍ അവരുടെ നിലപാടുമായി മുന്നോട്ട് പോകുന്നു. സ്റ്റാലിന്റെയും ചെഷസ്‌ക്യുവിന്റേയും പോള്‍പോട്ടിന്റേയും കാര്യം തല്‍ക്കാലം മറന്നാലും കേരളത്തിലെ സാഹിത്യനായകന്മാരെയും സാംസ്‌കാരിക നായകന്മാരെയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതില്‍ സി.പി.എം. എന്ന ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ പങ്ക് നിഷേധിക്കാന്‍ ആര്‍ക്ക് കഴിയും? കെ.സി. ഉമേഷ് ബാബു എന്ന കവി എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. പു.കാ.സയുടെ ജീവനാഡിയും ആയിരുന്നു. എം.എന്‍. വിജയന്‍ മാസ്റ്ററുടെ വലത്തേ കൈയും ആയിരുന്നു. പക്ഷേ ടി.പി. ചന്ദ്രശേഖരന്റെ ചോരവീണ മണ്ണില്‍ നിന്ന് ഉമേഷ് ബാബു, കൊലവിളി രാഷ്ട്രീയം സി.പി.എം ഉപേക്ഷിക്കണം എന്ന മുദ്രാവാക്യം മുഴക്കി. ‘ആളുകളെ കൊല്ലുന്ന രാഷ്ട്രീയം വേണ്ട’ എന്ന് എന്‍.പ്രഭാകരനും ചൂര്യായി ചന്ദ്രനും ഒരേസമയം ഒഞ്ചിയത്ത് വെച്ച് പ്രഖ്യാപിച്ചു. എഴുത്തുകാരായ വി.ആര്‍.സുധീഷ്, എം.സുധാകരന്‍, പി.ബാബുരാജ്, രാജന്‍ ചെറുവാട്ട്, വി.എസ്. അനില്‍കുമാര്‍, സി.വി.ബാലകൃഷ്ണന്‍ തുടങ്ങിയവരെല്ലാം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൊല രാഷ്ട്രീയത്തിനെതിരെ രംഗത്ത് വന്നു. ഐ.വി ദാസിന്റെ മകന്‍ ഐ.വി. ബാബു, ഉമേഷ് ബാബു, കെ.സി. ഡോക്ടര്‍ ആസാദ്, എന്‍.എം. പിയേസണ്‍ തുടങ്ങിയ ഇടതുപക്ഷ വീക്ഷണമുള്ളവര്‍ പാര്‍ട്ടിയോടുള്ള കൂറ് നിര്‍ത്തി മനുഷ്യരുടെ പക്ഷത്ത് ചേര്‍ന്നു.

കെ.ഇ.എന്‍. കുഞ്ഞഹമ്മദ് എന്ന മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രകാരനും സൈദ്ധാന്തികനും കഴിഞ്ഞ 10 വര്‍ഷത്തോളമായി മൗദൂദിസത്തിന്റെ കുടക്കീഴില്‍ നില്‍ക്കുകയും ‘ഇര’ വാദം പറയുകയും ചെയ്യുന്നു. ജമാഅത്തെ ഇസ്ലാമിയുടെ വേദികളില്‍ കേരളത്തിലും മിഡിലീസ്റ്റിലും പ്രത്യക്ഷപ്പെടുന്ന ഈ കുഞ്ഞഹമ്മദ് ഇപ്പോഴും വലിയ അഹമ്മദല്ല, ചെറിയ (കുഞ്ഞി) അഹമ്മദ് തന്നെയാണ്. ഇതെഴുതുന്ന ലേഖകന്‍ കുഞ്ഞി അഹമ്മദുമായി ഫോണില്‍ സംസാരിക്കാറുണ്ട്. ‘ഇന്ത്യയില്‍ ഹൈന്ദവ ഫാസിസം ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു’ എന്നാണ് എന്നോട് പറഞ്ഞത്. പാകിസ്ഥാനില്‍ ന്യൂനപക്ഷം മുസ്ലിം വിഭാഗം തന്നെയായ ഷിയാ പ്രസ്ഥാനവും അഹമ്മദിയ പ്രസ്ഥാനവുമാണ്. ഈ രണ്ട് സെക്ടുകളും, പരിശുദ്ധ ‘ഖുര്‍ആന്‍’ വായിക്കുന്നവരാണ്, പക്ഷേ ഭൂരിപക്ഷ സുന്നിവിഭാഗം ഷിയാവിഭാഗത്തേയും അഹമ്മദിയാ വിഭാഗത്തേയും കശാപ്പ് ചെയ്യുന്നു. ഹിന്ദുമതവും ക്രിസ്തുമതവും പാകിസ്ഥാനിലുണ്ട്. സിക്ക് മതക്കാരും ലാഹോര്‍ ഭാഗങ്ങളിലുണ്ട്. പക്ഷേ ന്യൂനപക്ഷങ്ങളെ പിഴിഞ്ഞ് ചോരയൂറ്റി കുടിക്കുന്ന നിലപാടാണ് പാകിസ്ഥാനില്‍ നടക്കുന്നത്. പര്‍വേസ് മുഷാറഫ് മാത്രമാണ് ഹൈന്ദവ ദേവാലയങ്ങള്‍ പുതുക്കി പണിയാനും പുതിയ ദേവാലയങ്ങള്‍ ഉണ്ടാക്കാനും അനുവാദം കൊടുത്തത്. ഇതെഴുതുന്ന ലേഖകന്‍ മിഡിലീസ്റ്റില്‍ ജോലി ചെയ്യുമ്പോള്‍ പാകിസ്ഥാനില്‍ നിന്ന് പത്രപ്രവര്‍ത്തകരായി ഗള്‍ഫിലെത്തിയവരുമായി ഈ വിഷയം സംസാരിച്ചിരുന്നു. ബംഗ്ലാദേശില്‍ ന്യൂനപക്ഷ ഹിന്ദുവിഭാഗങ്ങളേയും മുസ്ലിം സമുദായത്തിലെ അഹമ്മദിയ വിഭാഗത്തേയും മൃഗീയമായി നേരിടുന്നു. പരിശുദ്ധ ഖുര്‍ആനില്‍ ജൂതമതത്തെ വിമര്‍ശിക്കുന്ന ഭാഗമുണ്ട്. പക്ഷേ ഇസ്ലാമിക രാഷ്ട്രത്തില്‍ മറ്റ് മതവിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണം എന്ന് പറയുന്നുണ്ട്. നൂറ്റാണ്ടുകള്‍ മുഗള്‍ രാജവംശം ഇന്ത്യയില്‍ വേരൂന്നിയത് അവരുടെ സെക്കുലര്‍ കാഴ്ചപ്പാടിന്റെ ഫലമായിരുന്നു. ഔറംഗസീബിന്റെ നിലപാടുകളിലെ രക്തക്കറകളും പൈശാചികതയും മാറ്റിനിര്‍ത്തിയാല്‍ സെക്കുലറിസ്റ്റ് സ്വഭാവം മുഗള്‍വംശത്തെ പിടിച്ചുനിര്‍ത്തിയതിന്റെ രഹസ്യങ്ങളില്‍ ഒന്നാണ്.

‘ഇരുട്ടില്‍ ഉറങ്ങാതിരിക്കുന്ന ഒരാള്‍’ എന്ന പുസ്തകം ബഷീറിനെ കുറിച്ചെഴുതിയത് സിനിമാ നിരൂപകന്‍ വിജയകൃഷ്ണനാണ്. ഈ പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗമിതാ ”ഗ്രീക്ക് ദേവതയായ ജാനസിനെപ്പോലെ ഇരട്ടമുഖമാണ് മതങ്ങള്‍ക്കുള്ളത്. ഒന്ന് യാഥാര്‍ത്ഥ്യത്തിന്റേതും മറ്റേത് ആചാരത്തിന്റേതും. ആചരണത്തിന് നിയുക്തരായിട്ടുള്ള കോടാനുകോടി അനുയായികള്‍ ഓരോ നിമിഷവും മതത്തിന്റെ പേര് ഉരുവിട്ടുകൊണ്ട് മതവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നു. അതിനാല്‍ ആചരണത്തിന്റെ മതാദര്‍ശങ്ങള്‍ ചിലപ്പോഴൊക്കെ ബീഭത്സമായി അനുഭവപ്പെടുന്നു.” വര്‍ഗ്ഗീയത ഫണം വിടര്‍ത്തിയാടുന്ന രംഗത്ത് നാം കാണുന്നത് മതത്തെ വിഷമയമാക്കുന്നതാണ്. ഇസ്ലാമിലും ക്രിസ്തുമതത്തിലും ബുദ്ധമതത്തിലും ജൂതമതത്തിലും സെക്‌ടേറിയന്‍ രക്തം ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയത് കാണാതെ ഇന്ത്യയിലെ ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ മാത്രം ഉയര്‍ത്തിക്കാണിക്കുന്നത് പല എഴുത്തുകാര്‍ക്കും ഒരുപതിവായി മാറിയിരിക്കുന്നു.

കലയുടെ സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ ബഷീറിനെപ്പോലെ ദീപഗോപുരം പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു പ്രതിഭയെ അംഗീകരിച്ചത് എം.എന്‍.വിജയന്‍ മാസ്റ്റര്‍ പു.കാ.സയുടെ അമരക്കാരന്‍ ആയതിന് ശേഷമാണ്. മനുഷ്യ നന്മയെ ആത്മീയതയുടെ തലത്തിലേക്ക് ഉയര്‍ത്തിയ ബഷീര്‍കഥകള്‍ക്ക് അടുത്ത് നില്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ചെറുകാടിനും കെ.പി.ജിക്കും കേശവദേവിനും കഴിയുമോ? ജലാശയത്തിന്റെ ഒരു ബിന്ദുവിലുണ്ടാകുന്ന നേര്‍ത്ത ഒരു ചലനം അസംഖ്യം ഓളങ്ങള്‍ ഉയര്‍ത്തി വിടുന്നതുപോലെ മനുഷ്യന്‍ ചെയ്യുന്ന ഗുണകരമായ കാര്യങ്ങള്‍ ലോകം മുഴുവന്‍ വ്യാപിക്കുന്നതിന്റെ ചിത്രമാണ് ‘തേന്‍മാവ്’ എന്ന ബഷീര്‍ കഥയിലുള്ളത്. ഇവിടെ കമിറ്റ്‌മെന്റ് ഉണ്ട്, കലയുടെ മാന്ത്രികസ്പര്‍ശവും ഉണ്ട്. കമ്മ്യൂണിസ്റ്റുകള്‍ കൊണ്ടാടുന്ന ലാറ്റിനമേരിക്കന്‍ നോവലുകളിലും കലയുടെ മാഗ്നറ്റിക്കായ അഗ്നിസ്പര്‍ശമുണ്ട്. നമ്മുടെ എഴുത്തുകാര്‍ക്ക് ഇതൊന്നും അറിയാത്ത കാര്യമല്ല. പക്ഷേ അവാര്‍ഡ് എന്ന അപ്പക്കഷണത്തിന്റെ വക്കിന് വേണ്ടി നമ്മുടെ വിഖ്യാത എഴുത്തുകാര്‍ സി.പി.എമ്മിന് വേണ്ടി അടിമപ്പണിചെയ്യുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ മലയാളത്തില്‍ പിറന്നുവീണ മികച്ച രചനകള്‍ ശ്രദ്ധിക്കാതെ കലാപസാഹിത്യം എഴുതി അധ്വാനിക്കുന്നവന്റെ വിയര്‍പ്പ് മണികള്‍ എന്ന് പറയുന്ന രചനകള്‍ ഇടതുപക്ഷം ഉയര്‍ത്തിക്കാണിക്കുന്നു. സാഹിത്യ നിരൂപകന്‍ എം.കെ. ഹരികുമാര്‍ ഗുരുവിനെക്കുറിച്ചെഴുതിയ ‘ശ്രീനാരായണായ’ കമിറ്റ്‌മെന്റ് വാദികള്‍ വായിച്ചിരിക്കേണ്ട നോവലാണ്. ഗുരുവിന്റെ ചിന്തകളെ ലാവണ്യാത്മകമായി അവതരിപ്പിച്ച് അദ്വൈതത്തിന്റെ പൊരുള്‍ ഗുരുവിന്റെ വാക്കിലും നോക്കിലും തിരയുന്ന കൃതിയാണിത്. ചലച്ചിത്രകാരന്‍ സാബു ശങ്കറിന്റെ പുതിയ നോവല്‍ ‘കൊറോണാകാലത്തെ കല്യാണം’ വര്‍ത്തമാനകാലദുരന്തം ഹാസ്യത്തിന്റെ ലായനിയില്‍ മുക്കി അവതരിപ്പിക്കുന്നു. എം.രാജീവ്കുമാറിന്റെ ‘ആണ്ടിയിറക്കം’, അംബുജം കടമ്പൂരിന്റെ ‘കോവിഡ് – 19’, സുരേഷ് കീഴില്ലത്തിന്റെ ‘ദൈനസോറിയ’, മായാ കൃഷ്ണന്റെ ‘ഭൂതകാലത്തിന്റെ ഭാരം പേറുന്നവര്‍’, മനോജ് വെങ്ങോലയുടെ ‘വെയില്‍ വിളിക്കുന്നു’ തുടങ്ങിയ രചനകള്‍ ജീവിതത്തേയും മരണത്തേയും അഭിസംബോധന ചെയ്യുന്നു. ഹരിദാസ് നീലഞ്ചേരി ഇന്നത്തെ കഥാകൃത്തുക്കളില്‍ സ്വന്തമായി ഭാഷയും ദര്‍ശനവും ഉള്ള എഴുത്തുകാരനാണ്. ഹരിദാസ് നീലഞ്ചേരിയുടെ ‘കുമാരേട്ടന്‍ ഹാജരുണ്ട്’, ‘ഭാഗ്യക്കുറി’, ‘ഒരു ആയുധം സംസാരിക്കുന്നു’ തുടങ്ങിയ കഥകള്‍ ഇന്നത്തെ കത്തുന്ന യാഥാര്‍ത്ഥ്യങ്ങളോട് ശക്തമായി പ്രതികരിക്കുന്ന രചനകളാണ്. കമിറ്റ്‌മെന്റിന്റെ പരിവൃത്തത്തില്‍ നിന്ന് കൊണ്ട് തന്നെ കലയുടെ കോബാള്‍ട്ട് രശ്മികള്‍ പ്രസരിപ്പിക്കുന്ന കഥകള്‍ സമീപകാലത്ത് മലയാളത്തിലുണ്ടായ മികച്ച രചനകളാണ്. ചുകപ്പിന്റെ അംശം കലയില്‍ അവശേഷിപ്പിക്കാതെ മികച്ച രചനകള്‍ ഉണ്ടാകാം എന്ന് വിളിച്ചറിയിക്കുന്ന ഇത്തരം രചനകളുടെ കൂട്ടത്തില്‍ ഇടവാ ഷുക്കൂറിന്റെ ‘ആരാധന’ എന്ന നോവലും ഉള്‍പ്പെടുന്നു. മിഡിലീസ്റ്റിലെ സാധാരണ മനുഷ്യരുടെ ഹൃദയ സ്പന്ദം ഈ കൃതിയിലുണ്ട്. പ്രജിത്ത് പനയൂരിന്റെ ‘കല്‍പ്പിത വൃത്താന്തം’ ഇതിനകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥാസമാഹാരമാണ്. വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ കഥ പറയുന്ന ഇത്തരം രചനകളാണ് കമിറ്റ്‌മെന്റ് സാഹിത്യം. അല്ലാതെ വര്‍ഗ്ഗങ്ങളും വര്‍ഗ്ഗവൈരുദ്ധ്യങ്ങളും, അവതരിപ്പിച്ചത് കൊണ്ട് മാത്രം അത് കലയാവുകയില്ല.

Share3TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies