Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

കവിതകള്‍ പരത്തുന്ന സംസ്‌കാര സൗരഭം (പുതിയകാലത്തിന്റെ പൂന്താനം-3)

മുരളി പാറപ്പുറം

Print Edition: 16 July 2021

നമ്മുടെ മഹാകവികളില്‍ പലരും പല കാരണങ്ങളാല്‍ സാംസ്‌കാരിക നിന്ദ നടത്തിയിട്ടുള്ളവരാണ് എന്ന വസ്തുത ഖേദപൂര്‍വം രേഖപ്പെടുത്തേണ്ടതാണ്. ഇവരില്‍ പലര്‍ക്കും പില്‍ക്കാലത്ത് പശ്ചാത്താപവും വീണ്ടുവിചാരവുമുണ്ടായി എന്നതും ഒരു വസ്തുതയാണ്. കമ്മ്യൂണിസത്തിന്റെ സ്വാധീനം ആശയപരമായും സംഘടനാപരമായും മലയാള കവികളില്‍ വികലമായി പ്രവര്‍ത്തിച്ചിട്ടുള്ളതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. വര്‍ഗസമരവും രക്തരൂഷിത വിപ്ലവവും സമത്വസുന്ദര ലോകവുമാക്കെ വെറും ഉട്ടോപ്യയാണെന്ന് അറിവുകൊണ്ടും അനുഭവംകൊണ്ടും തിരച്ചറിഞ്ഞവര്‍ പോലും ഇടതുപക്ഷത്തിന് സ്തുതി ഗീതം ആലപിക്കാന്‍ മടിച്ചില്ല. അടിമുടി ഗാന്ധിയനായിരുന്ന മഹാകവിക്കും സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചതിനുശേഷം ഇടക്കാലത്തേക്കാണെങ്കിലും മനംമാറ്റമുണ്ടായല്ലോ. സോവിയറ്റ് യൂണിയനിലെയും ചൈനയിലെയുമൊക്കെ സോഷ്യലിസ്റ്റ് വ്യവസ്ഥിതികള്‍ ലോകത്തിന് മാതൃകയാണെന്നു പാടിപ്പുകഴ്ത്തുക മാത്രമല്ല, ആ വ്യവസ്ഥിതി ഇവിടെ പുലരണമെങ്കില്‍ ജീര്‍ണത മുറ്റിയ ഭാരത സംസ്‌കാരം തകരേണ്ടത് ചരിത്രപരമായ ആവശ്യമാണെന്നുവരെ ഘോഷിച്ചവരുണ്ട്. ഇന്ത്യയുടെ വിമോചനം ചൈനയുടെ ചെമ്പട അതിര്‍ത്തി കടന്ന് മാര്‍ച്ച് ചെയ്യുന്നതിലൂടെയാണ് സാധ്യമാകുകയെന്ന് വിശ്വസിക്കുകയും, ഈ അഭിലാഷം കവിതയിലൂടെ പ്രകടിപ്പിക്കുകയും ചെയ്ത കവികള്‍ വരെയുണ്ട്. മനുഷ്യരുടെ സങ്കടങ്ങളില്‍ മനസ്സ് നൊന്ത അപൂര്‍വം ചിലരെ ഒഴിച്ചു നിര്‍ത്തിയാല്‍ വൈദേശികമായ ഈ പ്രത്യയശാസ്ത്രത്തോടുള്ള അന്ധമായ കൂറും മറ്റ് ഭൗതിക പ്രലോഭനങ്ങളുമാണ് പല കവികള്‍ക്കുമുണ്ടായിരുന്നത്. അടിയന്തരാവസ്ഥയുടെ കാലത്ത് നമ്മുടെ മുന്‍നിര കവികളിലും സാഹിത്യകാരന്മാരിലും പ്രത്യക്ഷപ്പെട്ട അധികാരദാസ്യം കുപ്രസിദ്ധമാണല്ലോ. പേരെടുത്ത് പറയാവുന്ന ഇക്കൂട്ടരില്‍ കൃത്യമായും വേറിട്ടു നിന്ന ഒരാള്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി മാത്രമാണെന്നു തോന്നുന്നു. ഇവിടെയാണ് എസ്. രമേശന്‍ നായര്‍ എന്ന കവിയുടെ മഹത്വം തിരിച്ചറിയേണ്ടത്.

അടിയന്തരാവസ്ഥയിലെ സ്വേച്ഛാധിപത്യത്തിന്റെ ഉഗ്രശാസനയ്ക്ക് കീഴടങ്ങാതെ ആകാശവാണിയിലെ ജോലി രാജിവച്ചു ഇറങ്ങിപ്പോന്നയാളായിരുന്നുവല്ലോ രമേശന്‍ നായര്‍. സി പി ഐയുടെ കലാസാഹിത്യ സംഘടനയായ ‘യുവ കലാസാഹിതി’യുമായി എഴുത്തു ജീവിതത്തിന്റെ ആദ്യകാലത്ത് അടുപ്പം പുലര്‍ത്തിയിരുന്നെങ്കിലും കമ്മ്യൂണിസ്റ്റ് ഭ്രമം രമേശന്‍ നായര്‍ എന്ന കവിയെ സ്വാധീനിച്ചില്ല; കവിതകളെ കളങ്കപ്പെടുത്തിയിട്ടില്ല. ഇടതുപക്ഷത്തു നില്‍ക്കുന്നവര്‍ക്ക് സഹജമായ സാംസ്‌കാരിക നിന്ദ സാഹിത്യ സൃഷ്ടികളില്‍ അധിനിവേശം ചെയ്തതുമില്ല. ഇതിനുപകരം സംസ്‌കാര സൗരഭമാണ് കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

സ്വാതിമേഘം എന്ന സമാഹാരത്തിലെ അമ്മ വിളിക്കുന്നു എന്ന കവിത ഈ സാംസ്‌കാരിക പ്രതിബദ്ധതയുടെ തീവ്രത അടയാളപ്പെടുത്തുന്നുണ്ട്.
സ്വര്‍ണത്തിലുള്‍ച്ചേര്‍ന്ന സുഗന്ധമായ് നാം-
വര്‍ണിപ്പതേതൊന്നിനെയാ മഹത്വം
പുണ്യത്തഴപ്പേറിയ ഭാരതത്തിന്റെ-
മണ്ണിനു മാത്രം തനതായ തത്വം!

ഈടുറ്റ വേദങ്ങള്‍ പിന്നെ വൃക്ഷ-
ച്ചോടൊക്കെ വീടാക്കി, യവയ്ക്കു ചുറ്റും
ഓടിക്കളിച്ചു പല മന്ത്ര വിദ്യാ-
ഗൂഢാര്‍ത്ഥ ശാസ്ത്രങ്ങള്‍ കിടാങ്ങള്‍ പോലെ!

ഓംകാര മന്ത്രങ്ങളുരുക്കഴിച്ചും
ഓം ശാന്തി ശാന്തിയ്ക്കു വിളക്കുവച്ചും
ഓമല്‍ പ്രഭാതങ്ങള്‍ കുളിച്ചു കൂപ്പും
ഓരോ മനസ്സും തനി ഭാരതീയം!

ഹിമാലയം, ഗംഗ, സുമേരു, കന്യാ-
കുമാരി, വിന്ധ്യാചല, മിന്ദ്രകൂടം
അമാനുഷജ്ഞാന കലാപുരാണ-
പ്രമാണിതാവര്‍ത്തന രാശി ചക്രം;

ഋതുക്കള്‍, പുഷ്പങ്ങള്‍, അനാദിയാം സം-
സ്‌കൃതം, പ്രഭാതം, തപ, മിന്ദ്രചാപം
ഋതം, വ്രതം, വിദ്യ, വിഭാവ, മാത്മം
ഇതൊക്കെ ഹാ! നിന്നണിഭൂഷയല്ലോ!

ഇങ്ങനെയൊക്കെ അഭിമാനം കൊള്ളുന്ന കവി നല്‍കുന്ന ഒരു ഉപദേശത്തിന് എഴുത്തുകാരുടെ കാര്യത്തില്‍ മുന്‍കാല പ്രാബല്യമുണ്ട്.

പെറ്റമ്മയെയും തറവാട്ടിനെയും
ഒറ്റുകൊടുക്കാന്‍ പടി പറ്റുവോരെ,
തെറ്റെന്നു പിന്മാറുക, നമ്മെ നമ്മള്‍
വിറ്റല്ല തേടേണ്ടതു വിശ്രുതത്വം!

ദേശസ്‌നേഹനിര്‍ഭരമായ ഒരു ആഹ്വാനത്തോടെയാണ് ഈ കവിത അവസാനിക്കുന്നത്.

മുടിച്ചു തിന്നാന്‍ കുടിയേറിയോര്‍ പ-
ണ്ടിടിച്ചു മണ്ണാക്കിയ കൊത്തളങ്ങള്‍
അടിച്ചുടച്ചിട്ട മഹത്വവും നാം
പടുത്തുയര്‍ത്തുക വീര്യമോടെ!

വരേണ്യയാമമ്മ വിളിച്ചിടുന്നു
വരൂ, സ്വധര്‍മത്തിന് കാപ്പുകെട്ടൂ
വരിഷ്ഠമാം പുണ്യ പതാക മാനം-
വരിയ്‌ക്കെ, മാനത്തിലുയര്‍ത്തി നിര്‍ത്തൂ!

സാംസ്‌കാരിക നിരാസം അംഗീകാരത്തിലേക്കും പുരസ്‌കാരത്തിലേക്കുമൊക്കെയുള്ള ചവിട്ടുപടികളോ കുറുക്കുവഴികളോ ആയി സമകാലികരും സഹയാത്രികരുമായിരുന്ന എഴുത്തുകാര്‍ കണ്ടപ്പോഴാണ് രമേശന്‍ നായരിലെ കവി ഇതിനോട് കണിശമായി മുഖംതിരിക്കുകയും, ഭാരതീയ സംസ്‌കാരത്തോടുള്ള വേറാക്കൂറ് പ്രഖ്യാപിക്കുകയും ചെയ്തത്. സംസ്‌കാരത്തോടുള്ള തെളിഞ്ഞ കാഴ്ചപ്പാടും തീരാത്ത കടപ്പാടും ദേശസ്‌നേഹത്തിന്റെ വര്‍ണാവരണങ്ങളണിയുകയും ചെയ്യുന്നു. ”കേസരിയുടെ ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഒരു ഗീതം ഓര്‍മയില്‍ ഓടിയെത്തുന്നു.”

കന്യാകുമാരി കടല്‍ തിരമാലകള്‍
മണ്ണില്‍ കുറിക്കുന്നതെന്താണ്?
നമ്മുടെ ഭാരതമൊന്നാണ് അതില്‍
നമ്മളെല്ലാവരുമൊന്നാണ്
കശ്മീരിന്‍ കുങ്കുമപ്പൂവനങ്ങള്‍
കാറ്റില്‍ പരത്തുന്നതെന്താണ്?
നമ്മുടെ ഭാരതമൊന്നാണ് അതില്‍
നമ്മളെല്ലാവരുമൊന്നാണ്

വിന്ധ്യന്റെ നെറ്റിയില്‍ ഭസ്മക്കുറിയിട്ട്
ചന്ദ്രന്‍ ചിരിക്കുന്നതെന്താണ്?
ഹിന്ദുസ്ഥാനമിതൊന്നാണ്
ഹിന്ദുസ്ഥാനികളൊന്നാണ്
പുണ്യ ഹിമാലയ ശൃംഗത്തിലാദിത്യ
പൂര്‍ണകുംഭം കൊണ്ടഭിഷേകം
ജയജയ ഭാരത ജനനി ജയജയ
ജനഗണ മംഗളകരിണി

ഭാരതത്തിന്റെ സാംസ്‌കാരിക ഐക്യത്തിന്റെ വൈകാരിക ഭൂപടമാണ് വളരെ ചുരുങ്ങിയ വരികളില്‍ കവി ഇവിടെ നിര്‍മിക്കുന്നത്. ഒരു കൊച്ചുകുട്ടിയുടെ മനസ്സില്‍പ്പോലും ജന്മനാടിന്റെ ഭാവചിത്രങ്ങള്‍ വരച്ചിടുന്നതാണ് ഈ ഗാനം. ഉജ്വലമായ ദേശഭക്തി ഗീതങ്ങള്‍ മലയാളത്തില്‍ നിരവധിയുണ്ടെങ്കിലും രമേശന്‍ നായരുടെ വരികള്‍ പകരുന്ന സാംസ്‌കാരിക സൗരഭ്യവും ആലാപന മാധുരിയും ഒന്നുവേറെ തന്നെയാണ്. വിനയ്ചന്ദ്ര മൗദ്ഗല്യയുടെ ‘ഹിന്ദു ദേശ് കെ നിവാസി സഭി ജന് ഏക് ഹെ’ എന്ന ഗാനവും, ഹംറാസ് എന്ന ഹിന്ദി സിനിമയിലെ (1967) മഹേന്ദ്രകപൂര്‍ പാടിയ സാഹിര്‍ ലുധിയാന്‍വിയുടെ ‘നീലെ ഗഗന് കെ തലേ ധര്‍ത്തി കാ പ്യാര് പലേ’ എന്നീ ഗാനങ്ങളും ഇതിനൊപ്പം നില്‍ക്കുന്നതായി തോന്നിയിട്ടുണ്ട്. മൂന്നു ഗീതങ്ങളുടെയും സാരള്യവും സൗന്ദര്യവും ഭാവപ്രപഞ്ചവും ദേശസ്‌നേഹികളെ രോമാഞ്ചമണിയിക്കുന്നു. മഹാകവി അക്കിത്തത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കൃതിയുടെ നിരയില്‍ വരുന്ന ‘ജന്മപുരാണം’ പോലെ കനമുള്ള രചനകള്‍ക്കൊപ്പം കളിപ്പാട്ടങ്ങള്‍, കുട്ടികളുടെ ചിലപ്പതികാരം, ഉറുമ്പുവരി, പഞ്ചാമൃതം എന്നിങ്ങനെ ബാലസാഹിത്യകൃതികളും രമേശന്‍ നായര്‍ രചിച്ചിട്ടുണ്ടല്ലോ. കന്യാകുമാരി കടല്‍ത്തിരമാലകള്‍… എന്ന ഗീതവും കുഞ്ഞു മനസ്സുകളില്‍ ദേശഭക്തി നിറയ്ക്കാന്‍ എഴുതിയതാണ്. അത്രയേറെ കൗതുകകരമാണ് അതിന്റെ രചന.

മാധ്യമ പ്രവര്‍ത്തകര്‍ നല്ലതും അല്ലാത്തതുമായ ഭാഷയുടെ തടവറയില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരാണ്. സാഹിത്യകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ എഴുതാതിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. മാധ്യമപ്രവര്‍ത്തകന് അങ്ങനെയൊരു വിവേചനാധികാരമില്ല. അയാള്‍ക്ക് പണിയെടുത്തേ പറ്റൂ. ഭാഷ ഉയര്‍ത്തുന്ന വെല്ലുവിളികളും പരിഹാസങ്ങളുമൊക്കെ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. ഒരു പത്രപ്രവര്‍ത്തകന് ഏറ്റവും കൂടുതല്‍ നേരിടേണ്ടിവരുന്ന ‘സാഹിത്യരൂപം’ പ്രതിജനഭിന്നമായ പ്രസ്താവനകളാണെന്നു പറയാം. പലരുടെയും ഭാഷാ നിലവാരവും ശൈലിയും വ്യക്തിത്വം പോലും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഇതുവഴി കഴിയും. (Time is the man എന്നാണല്ലോ പറയാറുള്ളത്)

തപസ്യയുടെ സംസ്ഥാന അധ്യക്ഷനെന്ന നിലയ്ക്ക് എസ്. രമേശന്‍ നായരുടെ പ്രസ്താവനകള്‍ പലപ്പോഴും പ്രസിദ്ധീകരണത്തിനു മുന്നേ കണ്ടിരുന്നയാളാണ് ഈ ലേഖകന്‍. സാധാരണ വായനക്കാര്‍ക്ക് സുപരിചിതമല്ലാത്ത ചില വാക്കുകളും സമസ്തപദങ്ങളും രമേശന്‍ നായരുടെ ആ പ്രസ്താവനകളെ വ്യത്യസ്തമാക്കിയിരുന്നു. ആശയവിനിമയത്തിന് പ്രത്യക്ഷത്തില്‍ തടസ്സം നേരിട്ടേക്കാവുന്ന ഇത്തരം വാക്കുകള്‍ പ്രത്യേകം തിരഞ്ഞെടുത്തതുപോലെ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് ഒരിക്കല്‍ ചോദിക്കുകയുണ്ടായി. വളരെ ലളിതവും എന്നാല്‍ ഗൗരവമുള്ളതുമായിരുന്നു രമേശന്‍ നായരുടെ മറുപടി. ”ചില വാക്കുകള്‍ ബോധപൂര്‍വം തന്നെ ഉപയോഗിക്കണം, ആശയവിനിമയത്തിന് ഉപയോഗിക്കാതിരിക്കുക വഴി കാലാന്തരത്തില്‍ അവ മറവിയിലാണ്ടു പോകാനുള്ള സാധ്യതയുണ്ട്.”

ഔന്നത്യമുള്ള എഴുത്തുകാരനായിരിക്കുമ്പോഴും വാക്കുകളില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന ഒരു ഭാഷാ സ്‌നേഹിയെയാണ് നാം ഇവിടെ കാണുന്നത്. രമേശന്‍ നായരുടെ ലേഖനങ്ങളും പ്രസംഗങ്ങളും ശ്രദ്ധിച്ചിട്ടുള്ളവര്‍ക്കറിയാം, വാക്കില്‍ വാക്കു ചേര്‍ന്ന് നക്ഷത്രങ്ങള്‍ വിരിയിക്കുന്ന വിദ്യ. പത്രദുഃഖം എന്ന പേരില്‍ ‘ജന്മഭൂമി’യില്‍ രമേശന്‍ നായര്‍ എഴുതിയിരുന്ന പംക്തി പ്രഹരശേഷിയുള്ള സാമൂഹ്യ വിമര്‍ശനത്തിലൂടെ മാത്രമല്ല ശ്രദ്ധ നേടിയത്, അതിന് ഉപയോഗിച്ച ചാട്ടുളി പോലെയുള്ള വാക്കുകളിലൂടെയുമാണ്. അല്‍പ്പം കട്ടി കൂടിയ കടലാസ്സില്‍ വെട്ടുംതിരുത്തുമില്ലാതെ നിര തെറ്റാത്ത വരികള്‍. ജന്മഭൂമി എഡിറ്റ് പേജിന്റെ ചുമതലക്കാരനെന്ന നിലയ്ക്ക് കോളമിസ്റ്റിനു പുറമെ ഈ കയ്യെഴുത്തു പ്രതികള്‍ കണ്ടിരുന്ന ഒരാളായ ഈ ലേഖകന്റെ മനസ്സില്‍ അവ ഇപ്പോഴും തങ്ങിനില്‍ക്കുന്നു. അവതരിപ്പിക്കുന്ന ആശയങ്ങളില്‍ മാത്രമല്ല, അവ പകര്‍ത്താനുപയോഗിക്കുന്ന രീതിയിലും കൃത്യതയും സൂക്ഷ്മതയും പുലര്‍ത്തിയ ഒരു എഴുത്തുകാരന്‍. പല വലിയ സാഹിത്യകാരന്മാരുടെയും കയ്യെഴുത്ത് അതുമായി ചിരകാല പരിചയമുള്ളവര്‍ക്കേ വായിച്ചെടുക്കാനാവൂ എന്നിടത്തും രമേശന്‍ നായര്‍ വ്യത്യസ്തനായിരുന്നു എന്നര്‍ത്ഥം. പലതരം പ്രതികരണങ്ങളും ഇടപെടലുകളുമുണ്ടാക്കിയ ‘പത്രദുഃഖം’ അതേ പേരില്‍ നന്മ ബുക്‌സും, ‘എനിക്കും ഹിന്ദുവാകണം’ എന്ന പേരില്‍ ബുദ്ധബുക്‌സും പുസ്തകങ്ങളാക്കിയിട്ടുണ്ട്. ഹിന്ദുവിരുദ്ധവും ദേശവിരുദ്ധവുമായ സ്ഥാപിത ശക്തികളെ ഇന്നും പൊള്ളലേല്‍പ്പിക്കുന്ന പുസ്തകങ്ങളാണിത്.

ആശയാവിഷ്‌കാരത്തിലും ഘടനയിലും രമേശന്‍ നായരുടെ ലേഖനങ്ങള്‍ പോലെയാണ് പലപ്പോഴായി നടത്തിയിട്ടുള്ള പ്രസംഗങ്ങളും. പ്രസംഗം അഞ്ചുമിനിറ്റായാലും അരമണിക്കൂറായാലും എഴുതി വായിക്കുകയായിരുന്നു രീതി. വായിക്കുകയല്ല, അവതരിപ്പിക്കുകയാണെന്ന് പറയുന്നതാവും കൂടുതല്‍ ശരി. പറയുന്ന ആശയത്തിന്റെ കൃത്യതയില്‍ വളരെയധികം ശ്രദ്ധിച്ചു. വാക്കുകളുടെ പ്രലോഭനത്തില്‍ വീണുപോകാതെ സൂക്ഷിച്ചു. ഇതിനുവേണ്ടിയാണ് പ്രസംഗങ്ങള്‍ എഴുതി തയ്യാറാക്കിയിരുന്നത്. ഇത്തരം നൂറുകണക്കിന് പ്രസംഗങ്ങളുടെ കോപ്പികള്‍ ഈ എഴുത്തുകാരന്‍ ശേഖരിച്ചുവച്ചിട്ടുണ്ട്. തപസ്യയുടെ വേദികളില്‍ നടത്തിയ പ്രസംഗങ്ങള്‍ ദേശീയ പക്ഷത്തുനിന്നുള്ള സാംസ്‌കാരിക ഇടപെടലുകളാണ്. ഇവ വിഷയക്രമത്തില്‍ തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്നത് സമകാലത്തെയും വരുംകാലത്തെയും സാംസ്‌കാരിക പ്രതിരോധത്തിന് ഉപകരിക്കും.

വീട്ടില്‍ ചെന്ന് നേരില്‍ കാണുമ്പോഴൊക്കെ മടങ്ങാറുള്ളത് കവി കയ്യൊപ്പു ചാര്‍ത്തി തന്ന ഏതെങ്കിലും ഒരു പുസ്തകവുമായിട്ടാണ്. കിട്ടുന്നതൊക്കെ വായിക്കുമെന്ന് അറിഞ്ഞുള്ള ഔദാര്യമായിരിക്കാം. അവസാനത്തെ കൂടിക്കാഴ്ചയില്‍ ഈ പതിവു തെറ്റിച്ചു. പുതിയ പുസ്തകമായ ‘ശ്യാമയ്‌ക്കൊരു പൂവ്’ കൂടെയുണ്ടായിരുന്ന ചിലര്‍ക്ക് നല്‍കിയിരുന്നു. ”മുരളിക്ക് പുസ്തകം പിന്നീടു തരാം.” ഇനി അതിനുള്ള ഭാഗ്യമില്ല. വല്ലവിധത്തിലും ആ പുസ്തകം തേടിപ്പിടിച്ചാല്‍ തന്നെ അതില്‍ കവിയുടെ കയ്യൊപ്പ് ചാര്‍ത്തിയ സ്‌നേഹാക്ഷരങ്ങളുണ്ടാവില്ല. ഓരോ കൂടിക്കാഴ്ചയ്‌ക്കൊടുവിലും പിരിയാന്‍ നേരത്ത് ‘കാണാം…’ എന്നാണ് പറഞ്ഞവസാനിപ്പിക്കാറുള്ളത്. ആ പ്രതീക്ഷ ഇപ്പോഴും ബാക്കി നില്‍ക്കുന്നു. പ്രിയ കവിയെ എവിടെവച്ചെങ്കിലും കണ്ടുമുട്ടാതിരിക്കുമോ?

(അവസാനിച്ചു)

Tags: പുതിയകാലത്തിന്റെ പൂന്താനം
Share1TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies