ഫാസിസം, നാസിസം എന്നൊക്കെ നമ്മൾ കേട്ടിട്ടെ ഉണ്ടായിരുന്നുള്ളൂ. ഭരണകൂടതിന്മകൾ നിറഞ്ഞ ഒരു വ്യവസ്ഥിതി എന്ന് ഇതിനെ നമ്മൾ പഠിച്ചു പോന്നു. പക്ഷെ, ഇതിൻ്റെയൊക്കെ തീവ്രത നമ്മൾ മനസ്സിലാക്കിയത് 1975 ജൂൺ 26 ന് ഭാരതത്തിലെ അന്നത്തെ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നടപ്പിലാക്കിയപ്പോഴാണ്. ഫാസിസവും നാസിസവുമൊക്കെ അന്ന് നമ്മുക്ക് അനുഭവവേദ്യമായി.
അന്ന് രാജ്യം ഭരിച്ചത് കോൺഗ്രസ്സാണെന്ന് എല്ലാവർക്കും അറിയുമെന്ന് പ്രതീക്ഷിക്കാം. ചരിത്രത്തിൻ്റെ ഭാഗമാണെങ്കിലും ഈ അടിയന്തരാവസ്ഥ സ്കൂൾ – കോളേജ് തലത്തിലുള്ള ചരിത്രപഠനത്തിൽ ഉൾപ്പെട്ടതായി ഇതുവരെ അറിവില്ല. അതുകൊണ്ട് പുതുതലമുറയ്ക്ക് ഇതിനെക്കുറിച്ച് അറിവുണ്ടാകുമെന്നത് എൻ്റെ ഒരു പ്രതീക്ഷയായി മാത്രം പറഞ്ഞത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അന്നത്തെ കോൺഗ്രസ് പ്രസിഡൻ്റ് ബറുവ പറഞ്ഞത് ഇന്ത്യയെന്നാൽ ഇന്ദിര; ഇന്ദിരയെന്നാൽ ഇന്ത്യ എന്നാണ്. അതായത് ഇന്ദിര എന്ന പ്രധാനമന്ത്രിക്ക് മാത്രമുള്ളതാണ് ഇന്ത്യ എന്നാണ്. ഭാരതത്തിൻ്റെ ഭരണഘടനയെ ലോകം മുഴുവൻ ബഹുമാനിച്ചിരുന്നതാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായാണ് ഭാരതം അറിയപ്പെട്ടിരുന്നതും.
അധികാരം നഷ്ടപ്പെടുത്തുവാനുള്ള ഇന്ദിരയുടെ വൈമനസ്യം ഭാരതത്തിൻ്റെ ജനാധിപത്യം എന്ന അഭിമാനത്തെ ഇല്ലാതാക്കി. ഭരണഘടനയെ സസ്പെൻറ് ചെയ്ത് അടിയന്തരാവസ്ഥ നടപ്പിലാക്കി. ജനാധിപത്യം വധിക്കപ്പെട്ട നിമിഷം.
ഏകാധിപത്യത്തിൻ്റെ ആ ഹുങ്കിൽ എന്തെല്ലാമാണ് ഈ രാജ്യത്ത് ചെയ്തു വച്ചത്. ഏറ്റവും നല്ല ഭാഷയിൽ പറഞ്ഞാൽ മനുഷ്യത്വരഹിതമായ പ്രവൃത്തികൾ; മൃഗീയമായ പ്രവൃത്തികൾ. സ്തുതിപാഠകരും ഏറാൻ മൂളികളും നാടുഭരിച്ചു മുടിച്ചു.
പ്രധാനമായും രണ്ട് ദുഷ്പ്രവൃത്തികളാണ് ഈ ഏകാധിപത്യത്തിൽ ഇന്ദിര ചെയ്തു വച്ചത്. ആദ്യത്തേത്, ജനാധിപത്യത്തിൻ്റെ നാലാം നെടുംതൂണായ മാധ്യമങ്ങളെ അടച്ചു പൂട്ടി മുദ്രവച്ചതാണ്. സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തെ ഇല്ലാതാക്കി. പ്രലോഭനപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും മാധ്യമങ്ങളെ വരുതിയിലാക്കി. അങ്ങനെ ഏറാൻമൂളികളും സ്തുതിപാഠകരും ആയ മാധ്യമങ്ങൾക്ക് പ്രവർത്തനാനുമതി നൽകി. കുമ്പിടാൻ പറഞ്ഞപ്പോൾ ഇക്കൂട്ടർ മുട്ടിലിഴയാൻ തുടങ്ങി. വരുതിയിൽ വരാത്ത മാധ്യമങ്ങളുടെയെല്ലാം വൈദ്യുതി വിച്ഛേദിച്ച് ഇന്ദിര പകരം വീട്ടി. ആകാശവാണി ഇന്ദിരാവാണിയായി അധ:പതിച്ചു. അങ്ങനെ ശരിയായതും സത്യസന്ധമായതുമായ വാർത്തകൾ അടിയന്തരാവസ്ഥ കാലത്ത് ജനങ്ങളിലെത്തിയില്ല.
രണ്ടാമതായി, ഇന്ദിര തൻ്റെ എതിരാളികളെയെല്ലാം പിടിച്ച് ജയിലിലSച്ചു. അങ്ങനെ രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷനേതാക്കളും ജയിലിലായി. നേതൃത്വം കൊടുക്കാൻ ആളില്ലാതായാൽ അടിയന്തരാവസ്ഥയ്ക്കെതിരെ പ്രക്ഷോഭങ്ങളൊന്നും ഉണ്ടാകില്ലായെന്ന് അവർ കരുതി. ഓരോ നാട്ടിലുമുള്ള ഇന്ദിരയുടെ ഏറാൻമൂളികൾ പ്രാദേശിക പ്രതിപക്ഷനേതാക്കന്മാരെയും പ്രവർത്തകരെയും പോലീസിനെ ഉപയോഗിച്ച് ജയിലിലടച്ചു. അതിക്രൂരമായി പീഢനങ്ങൾ നടത്തി പോലീസുകാർ ഇവരുടെ മേൽ നൃത്തം ചവിട്ടി . നാട്ടിലെ വിടെയും ദുരന്തങ്ങൾ മാത്രം.
സർക്കാരിലെല്ലാം പിൻവാതിൽ നിയമനങ്ങൾ മാത്രം. സ്തുതിപാഠകരും ഏറാൻ മൂളികളും സ്വന്തക്കാരെയും ബസുക്കളെയും സർക്കാരുദ്യോഗസ്ഥരാക്കി മാറ്റി. അക്കാലത്ത് ഭരണം ഭാരതത്തിൻ്റെ ഭരണം ഇന്ദിരയുടെ ദൗർബ്ബല്യമായിരുന്ന മകൻ സഞ്ജയിൻ്റെ കരങ്ങളിൽ ഭീകരമായി. ജുഡീഷ്യറി ഒന്നുമല്ലാതായി. കൊള്ളയും കൊള്ളിവയ്പും ആരു ചെയ്യുന്നു എന്നു നോക്കിയായി ശിക്ഷ. ഇന്ദിരാ ഭക്തർ ചെയ്താൽ ശിക്ഷയിൽ നിന്ന് ഒഴിവാകുന്ന അവസ്ഥ. കള്ളക്കടത്ത്, കരിഞ്ചന്ത ഇന്ദിരാഭക്തരുടെ കുത്തകയായി.
പക്ഷെ, ഭാരതത്തിൻ്റെ സ്വത്വമായ സ്വതന്ത്രചിന്തയെയും ജനാധിപത്യത്തെയും അധികകാലം തുറുങ്കിലടക്കുവാൻ ഇന്ദിരയ്ക്ക് സാധിച്ചില്ല. പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ദേശസ്നേഹികൾ ഫാസിസത്തിനും ഏകാധിപത്യത്തിനും എതിരെ ത്യാഗനിർഭരമായ പോരാട്ടം നടത്തി. അവസാനവിജയം ധർമ്മത്തിൻ്റേതായിരുന്നു. അവസാനം ഇന്ദിരയ്ക്ക് തെരെഞ്ഞെടുപ്പ് നടത്തേണ്ടി വരുകയും അധികാരം വിട്ട് പോവേണ്ടതായും വന്നു.
വർത്തമാനകാല രാഷ്ട്രീയം പരിശോധിച്ചാൽ അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരയുടെ മനസ്സ് കേരളാ മുഖ്യനിലും കടന്നു കൂടിയോയെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റുപറയുവാൻ സാധിക്കില്ല. വകഭേദം വന്ന അടിയന്തരാവസ്ഥയിലൂടെ ആണ് കേരളം ഇന്ന് കടന്നു പോവുന്നത്.
ഇന്ദിര അധികാരം കൊണ്ട് മാധ്യമങ്ങളെ വിരിഞ്ഞുമുറുക്കി വരുതിയിലാക്കി. ഇന്ദിരയെ പ്രകീർത്തിക്കുന്ന അല്ലെങ്കിൽ അനുകൂലമായ വാർത്തകൾ മാത്രമേ അടിയന്തരാവസ്ഥയിൽ പുറത്തുവന്നുള്ളൂ. ഇന്ന് കേരളാമുഖ്യൻ തൻ്റെ വിശ്വസ്തരായ രാഷ്ട്രീയ പ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും വച്ച് മാധ്യമസ്ഥാപനങ്ങളെയും മാധ്യമപ്രവർത്തകരെയും വശത്താക്കി. ഫലമോ, സത്യസന്ധമായ വാർത്തകൾ ജനങ്ങളിലെത്താതായി. വളരെ ബുദ്ധിപൂർവ്വമായി മുഖ്യനെ വെള്ള പൂശിയെടുക്കുവാൻ മാധ്യമപ്രവർത്തക സിൻഡിക്കേറ്റ് ഇന്ന് രാപകൽ പണിയെടുക്കുന്നു. പ്രതിഫലമായി ഇക്കൂട്ടർക്ക് ‘എന്തും’ ലഭിക്കുന്നു. തന്നോട് ചേർന്നു നിൽക്കാത്ത മാധ്യമ സ്ഥാപനത്തെയും മാധ്യമപ്രവർത്തകരെയും പിന്നാമ്പുറത്ത് ഭീഷണിപ്പെടുത്തിയും വരുതിയിലാക്കുന്നു.
സ്വന്തം പാർട്ടിനേതാക്കളെയും മുന്നണിയിലെ ഘടകകക്ഷി നേതാക്കളെയും പ്രതിപക്ഷനേതാക്കളെയും ബ്ലാക്ക് മെയിൽ ചെയ്ത് വരുതിയിലാക്കിയിരിക്കുകയാണ് കേരളാമുഖ്യൻ. ഇതിന് നേതാക്കളുടെയോ പങ്കാളിയുടെയോ മക്കളുടെയോ സ്വന്തബന്ധുക്കളുടെയോ ‘അനുചിതചെയ്തികൾ’ (ഗൂഢാലോചന നടത്തി മനപ്പൂർവ്വം കുടുക്കുന്നതുമാവാം) തെളിവാക്കി വച്ച് ഭീഷണിപ്പെടുത്തി വരുതിയിലാക്കുകയാണ് മുഖ്യൻ്റെ ഏറാൻമൂളികൾ ചെയ്യുന്നത്. തൻ്റെ വരുതിക്ക് നിൽക്കുന്നില്ലായെന്ന് കണ്ടാൽ അടിയന്തരാവസ്ഥയിലേതുപോലെ അവർ മിസ്സിംഗ് ആവും.
കേരളത്തിൽ ഈയടുത്ത കാലത്ത് സർക്കാർ നിയമനങ്ങൾ പിൻവാതിലിലൂടെ നടത്തപ്പെടുന്നുവെന്നത് കോടതി പോലും നിരീക്ഷിച്ച് കണ്ടെത്തിയതാണ്. ഏറാൻ മൂളികൾക്കും സ്വന്തക്കാർക്കും മത്സരപ്പരീക്ഷകൾ എഴുതാതെ തന്നെ നിയമനങ്ങൾ ഇന്നിവിടെ കിട്ടും. പരീക്ഷ എഴുതിയാൽ തന്നെ റാങ്കിൽ മുൻപന്തിയിലെത്തുവാൻ പറ്റുന്ന സാഹചര്യങ്ങൾ ഇക്കൂട്ടർ ഒരുക്കിയിരിക്കും. ഇതിനു വേണ്ടി എല്ലാ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ അനുകൂല യൂണിയൻ മാത്രം മതിയെന്ന അവസ്ഥയിലെത്തിക്കുകയാണ്. ഫാസിസ്റ്റ് പ്രവർത്തനങ്ങൾ ഗൂഢമായി നടത്തപ്പെടുവാൻ ഇത് കൂടുതൽ സഹായകരമാവും. അടിയന്തരാവസ്ഥയുടെ മറവിൽ ഇന്ദിര ചെയ്തതും ഇതൊക്കെ തന്നെയാണ്.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുടെ ദൗർബല്യം മകനായിരുന്നു. എന്തും ചെയ്യുവാനുള്ള ലൈസൻസ് അദ്ദേഹത്തിനുണ്ടായിരുന്നു. ഇവിടെ കേരളത്തിൽ മുഖ്യന് മകളാണ് ദൗർബല്യം. മകൾ പറഞ്ഞാൽ എന്തും നടക്കുമെന്ന അവസ്ഥ. ആദ്യമായി MLA ആകുന്ന ഭർത്താവിനെ മന്ത്രിയാക്കണമെന്ന മകളുടെ ആഗ്രഹം നടപ്പിലാക്കി കൊടുക്കുവാൻ യാതൊരു മടിയും മുഖ്യൻ കാണിച്ചില്ല.
അടിയന്തരാവസ്ഥക്കാലത്തെ പോലെ സർവ്വത്ര കൊള്ള കേരളത്തിലും സ്തുതിപാഠകരും ഏറാൻമൂളികളും കൂടി ചെയ്തുവരുന്നു. സ്വർണ്ണക്കടത്ത്, മദ്യക്കടത്ത്, പെൺവാണിഭം, മയക്കുമരുന്ന്, കുഴൽപ്പണം, വനംകൊള്ള തുടങ്ങിയവയെല്ലാം ഇവിടെ നടമാടുന്നു. സ്കൂൾകുട്ടികളെ പോലും മദ്യത്തിന് അടിമകളാക്കി ചിന്താശേഷിയെ ഇല്ലാതാക്കുന്ന തരത്തിൽ സർക്കാർ നേരിട്ട് തന്നെ മദ്യക്കച്ചവടം പൊടിപൊടിക്കുന്നു. മദ്യപിച്ച് മദോന്മത്തരായി ഭാര്യയെയും അന്യസ്ത്രീകളെയും പീഢിപ്പിക്കുന്ന യുവാക്കളെ കൊണ്ട് നിറയുകയാണ് കേരളം.
അടിയന്തരാവസ്ഥയിലേതുപോലെ അശാന്തി നിറഞ്ഞ കാലഘട്ടമാണ് ഇന്നുള്ളത്. ഇതിനെ മറികടക്കുവാൻ കോടികൾ മുടക്കി കേരള മുഖ്യൻ പി.ആർ വർക്ക് നടത്തുന്നു. പക്ഷെ, അന്തിമ വിജയം സത്യത്തിൻ്റെതും ധർമ്മത്തിൻ്റെതും ആയിരിക്കും. താമസംവിനാ ഈ പൊയ്മുഖം ഉടഞ്ഞു വീഴും. വകഭേദം വന്ന അടിയന്തരാവസ്ഥയെ തൂത്തെറിഞ്ഞ് വീണ്ടും ജനാധിപത്യം കേരളത്തിൽ പടർന്നു പന്തലിക്കും.