Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

വിദേശങ്ങളെ തഴുകിയുണര്‍ത്തിയ രാമായണക്കാറ്റ്…

ആചാര്യശ്രീ രാജേഷ്

Print Edition: 9 July 2021

ജൂലായ് 17 രാമായണമാസാരംഭം

കര്‍ക്കിടകമാസത്തെ രാമായണമാസമെന്നും നാം വിളിക്കാറുണ്ട്. കാരണം, രാമായണവായന കര്‍ക്കിടകത്തിലെ അത്രയും പ്രധാനപ്പെട്ട ആചാരമാണ്. എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടാണ് നാമിവിടെ പൊതുവേ രാമായണ പാരായണത്തിന് ഉപയോഗിച്ചുവരുന്നത്. വാല്മീകി രാമായണം, അധ്യാത്മ രാമായണം, കമ്പ രാമായണം, തുളസീദാസ രാമായണം, ദ്വിപദ രാമായണം തുടങ്ങി വിവിധങ്ങളായ രാമായണങ്ങള്‍ ഈ ഭാരതഭൂവില്‍ പിറവിയെടുത്തിട്ടുണ്ട്. ഇവയില്‍വെച്ച് മൂലപദവി ഉള്ളത് ആദികാവ്യം എന്നറിയപ്പെടുന്ന വാല്മീകി രാമായണത്തിനുതന്നെയാണ്. ആ രാമായണകഥയെക്കുറിച്ച് വിവിധങ്ങളും പലപ്പോഴും വിചിത്രങ്ങളുമായ പാഠാന്തരങ്ങള്‍ ആവിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യം ഇവിടത്തെ കവികള്‍ക്ക് സമൂഹം അനുവദിച്ചുനല്‍കിയിരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. രാമായണകഥകള്‍ ഭാരതത്തിന്റെ മുക്കിലും മൂലയിലും ഉള്ള ആബാലവൃദ്ധം ജനങ്ങളിലേക്കും ആഴ്ന്നിറങ്ങുകയും അവരില്‍ സാംസ്‌കാരികമൂല്യങ്ങളെയും ധര്‍മബോധത്തെയും ഊട്ടിയുറപ്പിക്കുകയും ചെയ്തിരുന്നു എന്ന കാര്യവും നമുക്കേവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ രാമായണകഥയുടെ സ്വാധീനം യഥാര്‍ത്ഥത്തില്‍ ഭാരതത്തില്‍ മാത്രമല്ല ഉള്ളത്. വിചിത്രങ്ങളായ ഒട്ടനവധി രാമായണങ്ങള്‍ വിദേശങ്ങളിലുമുണ്ട്. അവയെയാണ് നാമിവിടെ പരിചയപ്പെടുവാന്‍ പോകുന്നത്.

ചൈനയിലും രാമായണകഥ പ്രചരിതമാണ് എന്ന കാര്യം എത്ര പേര്‍ക്കറിയാം? ചൈനയിലെ രാമായണത്തിന്റെ പേര് ‘ഹിഷിയുച്ചി’ (Hsi Yu Chi) എന്നാണ്. ഈ കൃതി രചിച്ചത് വു ചെങ്എന്‍ Wu Chengen) ആണ്. ‘ദ മങ്കി’ (The Monkey)  എന്നത് ഇതിന്റെ ഇംഗ്ലീഷ് ഭാഷ്യം. സണ്‍ വ്യുക്കുങ് ((Sun Wukung) എന്ന വാനരനാണ് ഇതിലെ മുഖ്യകഥാപാത്രം. കഥയുടെ കടിഞ്ഞാണ്‍ ഈ കുരങ്ങിന്റെ കൈയിലാണ്. ശരീരവലിപ്പവും ശക്തിയുമുള്ള സണ്‍ വ്യൂക്കുങ് തന്റെ അസാമാന്യ ധീരതകൊണ്ട് എന്തും നേരിടുന്ന പ്രകൃതക്കാരനാണ്. വാല്മീകിരാമായണത്തിലെ ഹനുമാന്‍ തന്നെയാണ് ഈ കൃതിയിലെ സണ്‍വ്യൂക്കുങ്ങെന്ന് നമുക്ക് നിസ്സംശയം പറയാം.

ബുദ്ധസാഹിത്യത്തില്‍ ‘ത്രിപീഠിക’ എന്ന ഒരു കൃതിയുണ്ട്. ഇത് ‘രാമകഥ’ തന്നെയാണ്. ചൈനയില്‍ ഈ കൃതി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഡോ. രഘുവീര, ഷിക്കിയോ യമാ മോട്ടോ എന്നിവര്‍ ‘ചൈനയിലെ രാമായണം’ (Rama yana in China)) എന്ന കൃതി രചിച്ചിട്ടുണ്ട്. ത്രിപീഠികയുടെയും ഹിഷിയുച്ചിയുടെയും പ്രചോദനവും ഉദ്ഭവവും വെളിപ്പെടുത്തുന്ന പ്രത്യേക ചരിത്രവസ്തുതകള്‍ ഒന്നും കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നാണ് ഈ കൃതിയിലെ വിശദീകരണം. ആറ് പാരമിത സൂത്രങ്ങളുടെ സമാഹാരമാണ് ‘ജാതക ഓഫ് ദി അണ്‍ നെയിംഡ് കിംഗ്.’ ഇത് ചൈനീസ് ത്രിപീഠികയുടെ ടായ്‌ഷോ പതിപ്പാണ്. മറ്റൊരു കൃതി ‘നിദാന ഓഫ് ദി കിംഗ് ഓഫ് ടെന്‍ ലക്ഷ്വറീസ്’ ആണ്. പാലിയിലെ ‘ദശരഥജാതക’ എന്ന ധര്‍മസിദ്ധാന്തത്തോട് ഇവ കടപ്പെട്ടിരിക്കുന്നു. ഇതെല്ലാം ചൈനയില്‍ നിലനിന്ന രാമായണകഥയുടെ അവശേഷിപ്പുകളാണ്.

ശ്രീരാമന് സദൃശമായി ബോധിസത്വന്‍ എന്ന രാജാവിന്റെ കഥയാണ് ‘ജാതക ഓഫ് ദി അണ്‍ നെയിംഡ് കിംഗ്’-ലുള്ളത്. ഇതില്‍ രാവണന്റെ സ്ഥാനത്ത് കടന്നുവരുന്നത് നാഗമാണ്. ബോധിസത്വന്റെ പത്‌നിയെ തട്ടിയെടുക്കാന്‍ നാഗം സന്ന്യാസിയുടെ രൂപത്തില്‍ വരുന്നതും, അവളെയും എടുത്ത് മലഞ്ചെരിവിലേക്ക് കുതിക്കവേ ഒരു പക്ഷി നാഗത്തെ തടയാന്‍ ശ്രമിക്കുന്നതുമെല്ലാം ഇതില്‍ വിവരിച്ചിട്ടുണ്ട്. തുടര്‍ന്ന് ബോധിസത്വനും മന്ത്രിമാരും അവളെ തേടി ഒരു വാനരന്റെ അടുത്ത് എത്തുന്നു. തന്റെ അമ്മാവന്‍ രാജ്യം പിടിച്ചടക്കി, തന്നെ നാടുകടത്തിയ കഥ വാനരന്‍ ബോധിസത്വനോടു പറയുകയും, ആ അമ്മാവനെ വകവരുത്തുവാന്‍ ബോധിസത്വന്‍ വാനരനെ സഹായിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ബോധിസത്വന്റെ പത്‌നിയെ രക്ഷിക്കാന്‍ ബോധിസത്വനോടൊപ്പം വാനരസേനയും അനുഗമിക്കുന്നു. തുടര്‍ന്ന് ദ്വീപിലേക്ക് കടക്കാന്‍ വാനരന്മാര്‍ പാലം നിര്‍മിക്കുന്നു. ദ്വീപില്‍ വെച്ചുണ്ടായ പോരാട്ടത്തിനിടയില്‍ നാഗത്തിന്റെ വിഷമേറ്റ് വാനരരാജനൊഴികെ മറ്റെല്ലാവരും ബോധരഹിതരാകുന്നു. അവരെ രക്ഷപ്പെടുത്താന്‍ വാനരരാജന്‍ ഔഷധച്ചെടി പറിച്ചുകൊണ്ടുവന്ന് മരുന്നരച്ച് നല്‍കി എല്ലാവരെയും രക്ഷിക്കുന്നു. പിന്നീട് ബോധിസത്വന്റെ അമ്പേറ്റ് നാഗം പിടഞ്ഞ് മരിക്കുന്നു. ബോധിസത്വനും പത്‌നിയും വാനരപരിവാരങ്ങളും തിരിച്ച് രാജ്യത്തേക്ക് പുറപ്പെടുന്നു. അവിടെ എത്തിയ ബോധിസത്വനെ എല്ലാവരും രാജാവായി വാഴ്ത്തി. അങ്ങനെ രാജാവും രാജ്ഞിയും സന്തോഷത്തോടെ കഴിഞ്ഞുവന്നപ്പോള്‍, നാഗത്തോടൊപ്പം കഴിയേണ്ടിവന്ന രാജ്ഞിയുടെ പാതിവ്രത്യത്തെ സംബന്ധിച്ചുള്ള വേണ്ടാക്കഥകള്‍ അവിടെ പ്രചരിക്കുകയും ഈ സംശയം രാജാവിലേക്കും വ്യാപിക്കുകയും ചെയ്യുന്നു. രാജാവുപോലും തന്നെ അവിശ്വസിക്കുന്നുവല്ലോ എന്ന് മനസ്സിലാക്കിയ രാജ്ഞി സന്താപത്താല്‍ ഭൂമീദേവിയെ പ്രാപിക്കുന്നു. പത്‌നിയുടെ പാതിവ്രത്യത്തെ തിരിച്ചറിഞ്ഞ ബോധിസത്വന്‍ ഭൂമിദേവിയോട് മാപ്പിരന്ന് രാജ്ഞിയെ തിരിച്ച് തരാന്‍ അഭ്യര്‍ഥിക്കുന്നു. അങ്ങനെ രാജ്ഞിയെ തിരികെ ലഭിച്ച ശേഷം അവളോടൊന്നിച്ച് വീണ്ടും ബോധിസത്വന്‍ ദീര്‍ഘകാലം രാജ്യം ഭരിക്കുന്നു. ഇതാണ് ആ കഥയുടെ രത്‌നച്ചുരുക്കം.

‘നിദാന ഓഫ് ദി കിംഗ് ഓഫ് ടെന്‍ ലക്ഷ്വറീസ്’-ലെ കഥയിലാകട്ടെ, ദശരഥമഹാരാജാവിന് നാല് രാജ്ഞിമാരിലുണ്ടായ രാമന്‍, ലോമന്‍, ലക്ഷ്മണന്‍, ഭരതന്‍ എന്നീ പേരുകളോടു കൂടിയ നാല് മക്കളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. തുടക്കത്തില്‍ രാമനെ രാജാവാക്കാന്‍ ദശരഥന്‍ തീരുമാനിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ദശരഥന് മൂന്നാമത്തെ രാജ്ഞിയുടെ ആവശ്യപ്രകാരം രാമനു പകരം ഭരതനെ രാജാവായി വാഴിക്കാന്‍ നിശ്ചയിക്കേണ്ടിവരികയും രാമനെ പന്ത്രണ്ട് വര്‍ഷത്തെ വനയാത്രയ്ക്ക് അയക്കേണ്ടിവരികയും ചെയ്യുന്നു. എന്നാല്‍ ഈ കഥയില്‍ എവിടെയും രാമന്റെ ഭാര്യയായി ‘സീത’യോ സീതയ്ക്ക് സമാനമായ മറ്റേതെങ്കിലും സ്ത്രീയോ ഇല്ല. അതിനാല്‍തന്നെ സീതാപഹരണവും ഇല്ല. അന്യദേശത്തായിരുന്ന ഭരതന്‍ സ്വരാജ്യത്ത് എത്തിയപ്പോഴാണ് ഈ നടന്ന സംഭവങ്ങളെല്ലാം അറിയുന്നത്. ദുഃഖിതനായ ഭരതന്‍ രാമനെത്തേടി വനത്തിലേക്ക് പുറപ്പെടുന്നു. രാമനെ കണ്ട് തിരിച്ചുവന്ന് രാജാവായി വാഴാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ 12 വര്‍ഷം കഴിഞ്ഞേ താന്‍ വരൂ എന്ന ഉറച്ച തീരുമാനത്തില്‍ നിന്ന രാമനില്‍നിന്നും ഭരതന്‍ മെതിയടികള്‍ ചോദിച്ചുവാങ്ങുകയും തിരിച്ചുവന്ന് അവ സിംഹാസനത്തില്‍ വെച്ച് രാമനെ സങ്കല്പിച്ച് രാജ്യം ഭരിക്കുകയും ചെയ്യുന്നു. 12 വര്‍ഷം കഴിഞ്ഞ് തിരിച്ചുവരുന്ന രാമന്‍ ഭരതനോടുതന്നെ തുടര്‍ന്നും രാജ്യം ഭരിച്ചുകൊള്ളുവാന്‍ നിര്‍ദ്ദേശിക്കുകയും അതു കൂട്ടാക്കാതെ ഭരതന്‍ സ്ഥാനമൊഴിഞ്ഞ് ജ്യേഷ്ഠനായ രാമനെത്തന്നെ രാജാവായി വാഴിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് ‘നിദാന ഓഫ് ദി കിംഗ് ഓഫ് ടെന്‍ ലക്ഷ്വറീസ്’-ലെ കഥയുടെ ഇതിവൃത്തം.

രാമകഥയ്ക്ക് ടിബറ്റിലും വളരെ പ്രചാരമുണ്ട്. അതേക്കുറിച്ച് ഉദ്‌ഘോഷിക്കുന്ന ധാരാളം ഗ്രന്ഥങ്ങളും അവിടെയുണ്ട്. ടൂണ്‍-ഹുവാങ്ങില്‍ രാമകഥയുടെ ആറ് പൗരാണിക കൈയെഴുത്തുപ്രതികള്‍ ഇപ്പോഴും നിലവിലുണ്ട്. സമുദ്രമധ്യത്തിലുള്ള ‘ലങ്കാപുരം’ എന്ന മഹാരാജ്യത്തെ വര്‍ണിച്ചുകൊണ്ടാണ് ടിബറ്റിലെ ഒരു രാമകഥ തുടങ്ങുന്നത്. രാമന്റെയും സീതയുടെയും കഥ മധ്യടിബറ്റില്‍ പരക്കെ പ്രചരിതമാണ്. എ.ഡി. 8-ാം നൂറ്റാണ്ടോടെയാണ് അതിന് ടിബറ്റില്‍ പ്രചാരം സിദ്ധിച്ചതെന്ന് ചില സാഹിത്യചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഇന്ത്യന്‍ സംസ്‌കാരം ചീനയുമായി അടുക്കുന്നത് ക്രിസ്തുവര്‍ഷത്തിനും എത്രയോ മുന്‍പാണ്. ഹൈന്ദവസംസ്‌കാരവും മതവും സാഹിത്യവും ഇവിടെ കൊണ്ടുവന്നത് ഇന്ത്യന്‍ യാത്രികരും സമുദ്രസഞ്ചാരികളും കച്ചവടക്കാരുമാണ്. ഹൈന്ദവ, ബുദ്ധമതങ്ങളുടെ കൂടിച്ചേരലുകളാണ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഉണ്ടായിട്ടുള്ളത്. പുരാതന ഇന്ത്യന്‍ സംസ്‌കാരം എവിടെയും ശാശ്വതമായ ശാന്തി പ്രദാനം ചെയ്തിരുന്നു എന്നതാണ് അക്കാലത്ത് അയല്‍രാജ്യങ്ങളിലെ ക്ഷേത്രങ്ങളും മറ്റു ഹൈന്ദവ സാംസ്‌കാരിക ചിഹ്നങ്ങളും, വിശ്വാസങ്ങളും, കഥകളുമെല്ലാം കാണിക്കുന്നത്. രാമായണത്തിലെ സുപ്രധാന രംഗങ്ങള്‍ മിക്കക്ഷേത്രങ്ങളിലും കൊത്തിവെച്ചിട്ടുണ്ട്. ചംബ(ആധുനിക വിയറ്റ്‌നാം)യില്‍ വാല്മീകിയെ മാത്രം ആരാധിക്കുന്ന ഒരു ക്ഷേത്രംതന്നെയുണ്ട്. ഏഴാം നൂറ്റാണ്ടിലാണ് ആ ക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. ഏഷ്യയില്‍ മറ്റൊരിടത്തും വാല്മീകിക്ക് മാത്രമായി ഇതുപോലെ ഒരു ക്ഷേത്രമുള്ളതായി അറിവായിട്ടില്ല. സംസ്‌കൃത ലിഖിതങ്ങളാണ് ഈ ക്ഷേത്രഭിത്തിയില്‍ ഉള്ളത്.

കംബോഡിയയിലെ സംസ്‌കൃത ശിലാലിഖിതങ്ങളില്‍ ഭൂരിഭാഗവും വാല്മീകിരാമായണത്തിലെ മൂല്യവത്തായ വീക്ഷണഗതികള്‍ വ്യക്തമാക്കുന്നവയാണ്. തെക്കുകിഴക്കന്‍ ഏഷ്യയിലെ ചില രാജ്യങ്ങളില്‍ രാമപുരാണത്തിന്റെ ജീവസ്സുറ്റ ചിത്രങ്ങള്‍ മുദ്രണം ചെയ്യപ്പെട്ടത് പഴമയുടെ ഗരിമയോടെയാണ്. കംബോഡിയയില്‍ രാമായണത്തിന്റെ ഉദ്ഭവം തായില്‍നിന്നാണ്. പക്ഷേ, താരതമ്യം ചെയ്യുമ്പോള്‍ വാല്മീകി രാമായണത്തില്‍നിന്ന് അകന്നുനില്‍ക്കുന്ന ഒരു കാവ്യമേ അല്ല അത് എന്ന് വ്യക്തമാകും. കംബോഡിയന്‍ രാമായണത്തിന്റെ പേര് ‘രാമകീര്‍ത്തി’ എന്നാണ്. തായ് രാമായണം അത്ഭുതകരവും മാന്ത്രികവുമായ വിചിത്രഭാവനകള്‍ ഇടകലര്‍ന്ന ജനസ്വീകാര്യമായ കഥകളുടെ വര്‍ണപ്പതിപ്പുതന്നെയാണ്. എന്നാല്‍ കംബോഡിയന്‍ രാമായണത്തില്‍ ഈ വിചിത്ര ഭാവനകളുടെ ഊതിവീര്‍പ്പിക്കല്‍ ഇല്ല. രാമായണത്തില്‍നിന്നും വ്യത്യസ്തമായ അവതരണരീതികള്‍ ആണെങ്കിലും ഇതില്‍ വാല്മീകിയുടെ മൗലികസാന്നിധ്യം നിഴലിക്കുന്നുണ്ട്.

തെക്കുകിഴക്കന്‍ ഏഷ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ച ഈ കൃതികളുടെയെല്ലാം തന്നെ പ്രാരംഭ സ്രോതസ്സ് വാല്മീകിരാമായണം തന്നെയാണ്. എങ്കിലും കംബോഡിയന്‍ രാമായണം വളരെ ബൃഹത്തും ധാരാളം ഉപകഥകള്‍ നിറഞ്ഞതും ആണ്. അതുകൊണ്ടുതന്നെ കംബോഡിയയില്‍ രാമായണം അരങ്ങത്തവതരിപ്പിക്കുമ്പോള്‍ അത് എത്രയോ രാപ്പകലുകള്‍ ദൈര്‍ഘ്യമുള്ളതാകാറുണ്ട്. ഈയിടെയായി ഓരോ ഉപാഖ്യാനങ്ങള്‍ സമ്പൂര്‍ണമാക്കി അവതരിപ്പിക്കുന്ന രീതിയാണ് അവിടെ അവലംബിക്കുന്നത്. ദീര്‍ഘിച്ച കഥാവതരണം വളരെ അപൂര്‍വമാണ്.

മറ്റു തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഉള്ളതുപോലെ കംബോഡിയയിലും നിഴല്‍നാടകമായി രാമായണം കൊണ്ടാടാറുണ്ട്. പാരീസില്‍ ഇത് സംബന്ധിച്ച് നിരവധി ഗ്രന്ഥങ്ങളും പഠനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. ഹെന്‍ട്രി മാര്‍ഷ്യല്‍ ഈ മേഖലയില്‍ ഒട്ടേറെ ഗവേഷണം നടത്തിയ ഫ്രഞ്ചുകാരനാണ്. ‘രാമകീര്‍ത്തി’ എന്ന പേരില്‍ അറിയപ്പെടുന്ന കംബോഡിയന്‍ രാമായണത്തിന്റെ ഗ്രന്ഥകര്‍ത്താവ് ആരാണ് എന്നത് അജ്ഞാതമാണ്. പോള്‍പോട്ടിന്റെ നീണ്ട കാലത്തെ വിപ്ലവങ്ങള്‍ക്കിടയില്‍ രാമകീര്‍ത്തിയുടെ ഒട്ടേറെ കയ്യെഴുത്തു പ്രതികള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. ചരിത്രത്തിന്റെ ഊടുവഴികളിലും വിശാലമായ പച്ചപ്പുല്‍മേടുകളിലും നഷ്ടമായത് കംബോഡിയയുടെ ചിരപുരാതനമായ ചരിത്രത്തിന്റെ ആത്മാംശങ്ങളാണ്. ഇന്ന് കംബോഡിയന്‍ രാമായണം ലഭ്യമാണ്. രാംകീര്‍ത്തിക്ക് ‘റീംകര്‍’ എന്ന പേര്‍ കൂടി ഉണ്ട്.

ദശരഥന് കംബോഡിയന്‍ രാമായണത്തില്‍ മൂന്നു ഭാര്യമാരാണുള്ളത്. തായ് രാമായണത്തില്‍ രണ്ടേ ഉള്ളൂ. കംബോഡിയന്‍ രാമായണത്തിലും സീത ജനകന്റെ മകള്‍ തന്നെയാണ്. രാമന്‍ കൈകേയിയില്‍നിന്നുള്ള നിര്‍ബന്ധത്തിന് വഴങ്ങിയാണ് കാട്ടില്‍ പോകുന്നത്. ഏറ്റവും ഒടുവില്‍ രാമനാല്‍ ഉപേക്ഷിക്കപ്പെട്ട സീത വാല്മീകിയുടെ ആശ്രമവാസിയാകുന്നു. വാല്മീകിരാമായണവും തായ്, ജാവ എന്നീ രാമായണങ്ങളും തമ്മിലുള്ള വ്യത്യാസം താഴെ പറയുന്നവയാണ്.

വിശ്വാമിത്രന്റെ യാഗത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയത് രാക്ഷസന്മാരാണ്. ആ രാക്ഷസന്മാരാകട്ടെ കാക്കകളാണ്. സീതയുടെ വിരലില്‍നിന്ന് ഒരു മോതിരം തെറിച്ച് പോകുന്നു. അത് ജടായുവിന് ലഭിക്കുന്നു. ഇത് രാവണനും ജടായുവും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമാകുന്നു. ലക്ഷ്മണന്‍ 14 വര്‍ഷം ഭക്ഷണവും ഉറക്കവും ഉപേക്ഷിക്കുന്നു. ഹനുമാനും ലക്ഷ്മണനും തമ്മില്‍ യുദ്ധം നടക്കുന്നു. ഏഴു സാലമരങ്ങള്‍ രാമന്‍ സ്വന്തം അമ്പുകൊണ്ട് എയ്തു മുറിക്കുന്നു. ഇത് സുഗ്രീവനെ തന്റെ ശക്തി തെളിയിക്കുന്നതിനു വേണ്ടി ആയിരുന്നു. നാഗരാജാക്കന്മാരുടെ സഹായത്തോടെയാണ് രാമന്‍ യുദ്ധത്തിന് ഇറങ്ങുന്നത്. ഈ രംഗം തെക്കെ ഇന്ത്യന്‍ സ്തൂപങ്ങളില്‍ ചിത്രണം ചെയ്യപ്പെട്ടിട്ടുണ്ട്. കാഞ്ചീപുരത്തെ വരദരാജസ്വാമിക്ഷേത്രത്തിലെ കല്ല്യാണമണ്ഡപത്തിലും ഹംപിയിലെ ഹസാരാമ ക്ഷേത്രത്തിലും അംഗോറിലെ തന്നെ നരസിംഹക്ഷേത്രത്തിലും ഹലേബിഡിലെ ഹൊയ്‌സാലേശ്വരക്ഷേത്രത്തിലും ഇത് കൊത്തിവെച്ചിട്ടുണ്ട്. ഇവിടെ നമുക്ക് അനുമാനിക്കാവുന്നത് തെക്കെ ഇന്ത്യയിലെ രാമായണവും തെക്കുകിഴക്കന്‍ ഏഷ്യയിലെ രാമായണവും തമ്മിലുള്ള ബന്ധം ചരിത്രപരമായ കൂടിച്ചേരലാകാം എന്നതാണ്.

ലാവോസിലെ രാമായണത്തിനുമുണ്ട് ശീലുകളും കാവ്യങ്ങളും. ലാവോസ് ഒരു ചെറുരാജ്യമാണ്. ഏകദേശം 620 മൈല്‍ നീളമേ അതിനുള്ളൂ. മേക്കോങ് നദിയുടെ കിഴക്കന്‍ തീരത്താണ് ഈ രാജ്യം സ്ഥിതിചെയ്യുന്നത്. ലാവോ രാമായണത്തിന് തായ്‌ലാന്റിലും കംബോഡിയയിലുമുള്ള രാമകഥകളോട് സാദൃശ്യമുണ്ട്. ഏത് ആഘോഷാവസരങ്ങളിലും ഈ മഹാകാവ്യം അവര്‍ പാരായണം ചെയ്യും. രാമായണകഥയുടെ ഛായാചിത്രങ്ങളും കൊത്തുപണികളും അവിടെ യഥേഷ്ടമുണ്ട്. നാടോടിക്കഥകളിലൂടെയും രാമായണം അവിടെ സജീവമാണ്. വാമൊഴിയിലൂടെ ഒരു കഥ പ്രചരിക്കുമ്പോള്‍ അത് ഒരിക്കലും വിസ്മൃതിയിലേക്ക് പടിയിറങ്ങുന്നില്ല. അതാണ് ലാവോസില്‍ രാമായണം എന്നും നിലനില്‍ക്കാനുള്ള കാരണം.

രാമായണ ലിഖിതങ്ങളെ സംബന്ധിച്ച് അവിടെ ഇപ്പോള്‍ വലിയ പ്രാധാന്യമൊന്നുമില്ല. കാരണം ലാവോ രാമായണത്തിന്റെ എല്ലാ കൈയെഴുത്തു പ്രതികളുടെയും അച്ചടിച്ച പതിപ്പ് അവിടെ ഇല്ല. മനസ്സില്‍ സൂക്ഷിക്കുകയും പറയുകയും ചെയ്യുന്ന ഒരു കഥയാണ് അവര്‍ക്ക് രാമായണം. ഇപ്പോള്‍ ലാവോസില്‍ നിലവിലുള്ള രാമായണത്തിന്റെ അച്ചടിച്ച പതിപ്പ് ഇന്ത്യന്‍ പണ്ഡിതന്മാരുടെ ശ്രമഫലമായി നിലവില്‍വന്നതാണ്. രാമായണ കഥയുടെ മറ്റൊരു പതിപ്പാണ് ഗ്വായ് ദ്വോറാബി (Gvay Dvorabbi). ഗ്വായ് ദ്വോറാബിയുടെ കൈയെഴുത്തുപ്രതി GD എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്.

ഗ്വായ് ദ്വോറാബിയിലും വാല്മീകി രാമായണത്തില്‍നിന്ന് അടര്‍ത്തിയെടുത്ത കഥാബീജം തന്നെയാണുള്ളത്. ഗ്വായ് ദ്വോറാബി ശക്തരായ മൂന്ന് രാജാക്കന്മാരെ അവതരിപ്പിക്കുന്നു. രാബണേശന്‍ (Rabanasan-Ravanesvara), ബാറി (Bari Bali), രാമന്‍ ഇവരാണ് ആ മൂന്ന് രാജാക്കന്മാര്‍. ഇന്ദ്രരൂപം കൈക്കൊണ്ട് ദേവസഭാതലത്തിലെത്തി ഇന്ദ്രന്റെ പത്‌നി സുജാതയെ രാബണേശന്‍ (രാവണന്‍) മാനഭംഗപ്പെടുത്തുന്നതാണ് ഗ്വായ് ദ്വോറാബിയിലെ കഥ. ഇന്ദ്രനല്ലെന്ന് തിരിച്ചറിഞ്ഞ സുജാതയ്ക്ക് രാവണനോട് വെറുപ്പും പകയും മൂര്‍ച്ഛിക്കുന്നു. സുജാത രാവണന്റെ മകളായി രാവണന്റെ ഉദരത്തില്‍ത്തന്നെ രൂപം കൊള്ളുന്നു. കുട്ടി പിറന്നതിനുശേഷം അവള്‍ താങ്കളുടെ സര്‍വനാശത്തിന് കാരണമാകുമെന്ന് ജ്യോത്സ്യപ്രവചനങ്ങള്‍ ഉണ്ടായി. അങ്ങനെ കുട്ടിപിറന്നപ്പോള്‍ രാവണന്‍ കുട്ടിയെ സ്വര്‍ണപ്പെട്ടിയിലാക്കി സമുദ്രത്തില്‍ ഒഴുക്കി. അത് കശ്യപ (kassapa) ഋഷിക്ക് ലഭിക്കുകയും സീത എന്ന പേരിട്ട് അദ്ദേഹം അവളെ സ്വന്തം മകളായി വളര്‍ത്തുകയും ചെയ്തു. ഈ സീതയില്‍ നിന്നും കഥ പരിണമിച്ച് രാവണവിനാശത്തിലേക്ക് നീളുന്നതാണ് ഗ്വായ് ദ്വോറാബി എന്ന രാമകഥ.

ഇനി ഇന്തോനേഷ്യയിലെ ജാവാനീസ് രാമായണത്തെക്കുറിച്ച് പറയാം. ഇന്തോനേഷ്യയില്‍ ജാവാനീസ് രാമായണം പൗരാണിക കാലം തൊട്ടേ പ്രചരിക്കുകയും പാരായണം ചെയ്യപ്പെടുകയും ഉണ്ടായി. ഏകദേശം ആയിരം വര്‍ഷത്തിലുമധികം കാലമായി ഇന്തോനേഷ്യന്‍ ജനത ഈ ഗ്രന്ഥം മനസാ വാഴ്ത്തിപ്പോരുകയാണ്. മധ്യജാവയിലും കിഴക്കന്‍ ജാവയിലും ഭരണം നടത്തിയിരുന്ന മഹാരാജ രാകായി വടുകുറാധ്യയുടെ കാലംതൊട്ടേ അതിന് പ്രചാരം വര്‍ദ്ധിച്ചുപോന്നു. രാമായണകഥയുടെ ആത്മാംശം അടങ്ങിയ രംഗങ്ങള്‍ കിഴക്കന്‍ ജാവയിലെ പ്രാംബണരുടെ ശിവക്ഷേത്രഭിത്തികളിലും പണ്ടാരന്മാരുടെ അമ്പലങ്ങളിലും മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. ഇത്തരം ശിലാചിത്രങ്ങള്‍ ദൈവദ്വീപെന്നറിയപ്പെടുന്ന ബാലിദ്വീപിലെ നിരവധി ക്ഷേത്രങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും. സംസ്‌കൃതസാഹിത്യത്തില്‍ ആദികവിയായി വാല്മീകി അറിയപ്പെടുന്നതുപോലെ ജാവാനീസിലുമുണ്ട് അതിനു സമാനമായ ഒരു ഐതിഹ്യം. ‘ആദികവി’ക്ക് ‘ആദിവാലി’ എന്നാണ് അവിടെ പറയുന്നത്. ജാവാനീസ് പുരാവൃത്തങ്ങളില്‍ അവരുടെ ആദികവി(ആദിവാലി)ക്ക് വാല്മീകിയുടെ സമാനമായ പശ്ചാത്തലം തന്നെയാണുള്ളത്. ‘സുനാന്‍ കാലിജാഗാ’യാണ് അവരുടെ ആദികവി.

ഫിലിപ്പൈന്‍സിലെ ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ വാല്മീകി രാമായണവുമായി ബന്ധമുള്ള ഒരു രാമായണഭാഷ്യം നിലവിലുണ്ട്.’ മഹാരാധ്യാലാവണ’ എന്നാണതിന്റെ പേര്. 1968-ല്‍ ജോണ്‍ ആര്‍ ഫ്രാന്‍സിസ്‌കോയാണ് ഈ കൃതി കണ്ടെത്തിയത്. ലാവണ എന്നാണ് ഈ കൃതിയില്‍ രാവണന്റെ പേര്. ശ്രീരാമന്റെ പേര് റാഡിയാ മന്‍ഗാന്തിരി എന്നും ലക്ഷ്മണന്റെ പേര് റാഡിയാ മന്‍ഗാവര്‍ണന എന്നുമാണ്. ടുവാന്‍ പോട്രി മലാനോ ടിഹൈയാ എന്നാണ് സീതയുടെ പേര്. ഈ കഥയില്‍ സീതയെ മോഹിപ്പിക്കാന്‍ സ്വര്‍ണമാനിന്റെ രൂപത്തില്‍ വരുന്നത് രാവണന്‍തന്നെയാണ്. ഹനുമാന്റെ സഹായത്തോടെ രാമലക്ഷ്മണന്‍ന്മാര്‍ രാവണനില്‍നിന്നും സീതയെ മോചിപ്പിക്കുന്നതാണ് കഥ. എന്നാല്‍ ഈ കഥയില്‍ ഹനുമാന്റെ പേര് ‘ലക്ഷ്മണന്‍’ എന്നാണ്! കുരങ്ങനായ ലക്ഷ്മണന് അവസരത്തിനൊത്ത് തന്റെ ആകാരം മാറുവാനും ശക്തി വര്‍ധിപ്പിക്കുവാനും സാധിക്കുമായിരുന്നു എന്നും കഥയില്‍ വര്‍ണിക്കുന്നുണ്ട്. എന്തായാലും, ഫിലിപ്പൈന്‍സില്‍ അറബ് സംസ്‌കാരത്തിനും മുമ്പ് ഇന്ത്യന്‍ സംസ്‌കാരം ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് ഈ രാമായണപ്രചാരം.

മറ്റൊരു രാജ്യമായ മലേഷ്യയില്‍ രാമായണം പരമ്പരാഗതമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന കലാസാഹിത്യമാണ്. അവര്‍ക്കത് തത്ത്വശാസ്ത്രവുമാണ്. വാമൊഴികളിലൂടെയും ഗ്രന്ഥങ്ങളിലൂടെയും രാമായണത്തിന്റെ ചൈതന്യം അവിടെ, നിത്യഭാസുരമാണ്. പരമ്പരാഗതമായ ഒരു പ്രയോഗരീതിയിലൂടെയാണ് അവര്‍ രാമായണം രംഗത്തവതരിപ്പിക്കുന്നത്. വാങ്മയ ഭാഷയ്ക്ക് രൂപവും ഭാവവും നല്‍കുന്ന നിഴല്‍പ്പാവ നാടകങ്ങള്‍ രാമായണകഥയെ അവിടെ സജീവമാക്കുന്നു. ‘പെന്‍ഗ്ലീപര്‍ ലാറ’ എന്ന മലേഷ്യന്‍ രാമായണ പതിപ്പ് സുപ്രധാന കഥകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന കൃതിയാണ്. ലങ്ക, സീതയുടെ സ്വയംവര മണ്ഡപം, രാമന്‍ പിഴുതെറിയുന്ന ഏഴ് സാലവൃക്ഷങ്ങള്‍ എന്നിവ സുവ്യക്തമായി വര്‍ണിക്കപ്പെടുകയും വിവരിക്കപ്പെടുകയും ചെയ്തിട്ടുള്ള കൃതിയാണ് ഇത്.

രാമന്‍ ബെരിംബദേവന്റെ അവതാരമാണെന്ന് ഈ ലാറാപതിപ്പില്‍ പറയുന്നു. അതായത് പരബ്രഹ്മത്തിന്റെ മനുഷ്യരൂപം. രാവണന്റെ നാമം ‘വാന’ എന്ന് ഈ കൃതിയില്‍ ചുരുക്കിയിരിക്കുന്നു. ഈ കൃതിയിലെ രാവണന് 12 തലകള്‍ ഉണ്ട്. പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും തലകള്‍ കിരീടത്തിനുള്ളില്‍ മറച്ചുവെച്ചാണ് ഈ കൃതിയിലെ രാവണന്റെ നടപ്പ്. ഈ പതിപ്പില്‍ അയോധ്യയുടെ പേര് ‘സെര്‍ത്താപുര’മെന്നാണ്. വിഭീഷണന് ‘മഹ്ബാബുസാനം’ എന്നും ജനകന് ‘മഹര്‍ഷി കലാ അപി’ എന്നുമാണ് പേര്. സീതയുടെ പേര് ‘സിതി’ എന്നും കിഷ്‌കിന്ധയ്ക്ക് ‘പാക്കിയാന്‍’ എന്നും സുഗ്രീവന് ‘സാഗരിവാ’ എന്നുമാണ് ഈ കൃതിയില്‍ പേര് നല്‍കിയിരിക്കുന്നത്. ഇന്ദ്രജിത്തിന്റെ പേര് ‘നേരാജിത്ത്’ എന്നും കുംഭകര്‍ണന്റെ പേര് ‘മഹാബാബു കേനുങ്ക്’ എന്നുമാണ്.

ജപ്പാനിലുമുണ്ട് രാമായണം. ഇതാകട്ടെ ചൈനീസ് ത്രിപീഠികയുടെ ടായ്‌ഷോ പതിപ്പാണ്. തായ്‌ലാന്റില്‍ നിന്നുമാണ് രാമായണകഥ ജപ്പാനില്‍ പ്രചരിതമായത് എന്ന് ഗവേഷകര്‍ പറയുന്നു. രാമായണ കഥയുടെ പ്രധാന ഭാഗങ്ങള്‍ നൃത്തരൂപത്തില്‍ ജപ്പാനില്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. രാമായണചരിത്രകാരന്മാര്‍, ജപ്പാനില്‍ അതിന്റെ ആഗമനം തായ്‌ലന്റില്‍ നിന്നു തന്നെയെന്ന് നിസ്സംശയം പറയുവാനുള്ള കാരണവും ഇതുതന്നെയാണ്. ‘ദോരാഗാകു’ എന്നാണ് ജപ്പാനില്‍ രാമായണ നൃത്തത്തിന്റെ പേര്. ജപ്പാനിലെ ഈ രാമായണനൃത്തങ്ങള്‍ എട്ടാം നൂറ്റാണ്ടു മുതല്‍ 12-ാം നൂറ്റാണ്ടു വരെ അവിടെ നിലനിന്നിരുന്ന രാമകഥയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. അത്രയ്ക്ക് ജനകീയമായിരുന്ന ഒരു ഭക്തികാവ്യത്തിന്റെ ചരിത്രമാണ് രാമായണത്തിന് ജപ്പാനില്‍ ഉള്ളത്.

രാമായണകഥയുടെ വിശ്വവ്യാപനത്തിന്റെ ഏതാനും ഏടുകള്‍ മാത്രമാണ് ഇവിടെ ചര്‍ച്ച ചെയ്തത്. ഇതില്‍നിന്നുതന്നെ പലതും നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. കഥകളില്‍ പാഠഭേദങ്ങള്‍ വന്നിരിക്കാം, പേരുകളിലും ചിലപ്പോള്‍ മാറ്റങ്ങളുണ്ടായിരിക്കാം, പക്ഷേ വാല്മീകിമഹര്‍ഷിയുടെ രാമായണകഥ ഭാരതത്തില്‍നിന്നും അന്യദേശങ്ങളിലേക്കും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ പടര്‍ന്നു പന്തലിച്ചിരുന്നു എന്നത് ഒരു അദ്ഭുതസത്യമാണ്. സനാതന സംസ്‌കൃതിയുടെ ദിവ്യസ്പര്‍ശം ഭാരതത്തില്‍ മാത്രമല്ല, നേരത്തെ പറഞ്ഞ രാജ്യങ്ങളിലെല്ലാം ഒരു കാലത്ത് ഉണ്ടായിരുന്നു എന്ന ചരിത്രവസ്തുതയിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. രാമായണമാസത്തിലൂടെ കടന്നുപോകുമ്പോള്‍ നമ്മളില്‍ എത്ര പേര്‍ അറിയാറുണ്ട്, രാമായണകഥ പ്രവഹിച്ച ഈ വിദേശവീഥികളെക്കുറിച്ച്?

Tags: RamayanaരാമായണംRam
Share31TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies