ഋഗ്വേദം സമൂഹസംഘടനകളെ ഇങ്ങനെ അടയാളപ്പെടുത്തുന്നു. ‘കുലം (കുടുംബം/ഗൃഹം), ഗ്രാമം (വില്ലേജ്), വിഷയം (സമുദായം), ജനം, രാഷ്ട്രം.’ ഒടുവിലത്തെ കണ്ണിയായ കുടുംബത്തില്‍ നിന്നും രാഷ്ട്രത്തോളം പടര്‍ന്നു പന്തലിക്കുകയാണ് വാല്മീകിയുടെ രാമായണേതിഹാസം. ഇക്ഷ്വാകുവംശത്തില്‍ നിന്നും ഒരു പുരുഷര്‍ഷഭന്‍ രാഷ്ട്രത്തോളം അജാതശത്രുവായി വളരുക. വിലോഭനീയതകളാല്‍ ആ രാഷ്ട്രസങ്കല്പത്തിന് മനുഷ്യന്റെ എക്കാലത്തേയും സുന്ദരസ്വപ്‌നമായ ‘രാമരാജ്യം’ എന്ന പേരു നല്‍കി, അതിന്റെ സാക്ഷാത്ക്കാരത്തിനായി കാവ്യത്തിന്റെ ഭാവസംസ്‌കാരതലങ്ങളെ കാലത്തിനും ദേശത്തിനുമായി സമര്‍പ്പിക്കുന്ന വാല്മീകി കോകിലത്തിന് വന്ദനം. ആദികാവ്യം അവസാനത്തെ കാവ്യവുമാകുന്നുവെന്നു പറഞ്ഞുപോകുന്നത് വിശാലമായ മാനുഷ്യകത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെ. ഇവിടെയാണ് ഇതിഹാസലക്ഷണം ലക്ഷ്യത്തില്‍ സാര്‍ത്ഥകമാകുന്നതും.
(ഇതിഹാസലക്ഷണം
ധര്‍മ്മാര്‍ത്ഥ കാമമോക്ഷാണാ-
മുപദേശസമന്വിതം
പൂര്‍വ്വവൃത്തം കഥായുക്ത-
മിതിഹാസം പ്രചക്ഷതേധര്മ്മം, അര്‍ത്ഥം, കാമം, മോക്ഷം ഇവ ഉപദേശിക്കുന്നതും കഥായുക്ത വുമായ പൂര്‍വ്വചരിത്രമാണ് ഇതിഹാസം.)
ഉത്കൃഷ്ടവും ഉന്നതവുമായ ഒരു മനുഷ്യമഹാ മാതൃക അവതരിപ്പിക്കുകയാണ് വാല്മീകി. ഇതിഹാസലക്ഷണത്തിനുള്ളിലൊതുങ്ങേണ്ട കവി മനസ്സും ‘രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ’ എന്ന് സദാപി സ്പന്ദമാനമായ ആര്‍ഷഹൃദയവും തമ്മിലുള്ള മധുരോദാരസംഘര്‍ഷം രചനയുടെ അന്തപ്പുര രഹസ്യമായപ്പോള്‍ വിശ്വസാഹിത്യത്തിനു ലഭിച്ച കാലാതിവര്‍ത്തിയായ കാവ്യമായി രാമായണം മാറുന്നു. പല ദേശങ്ങളില്‍, പല കാലങ്ങളില്‍ പല പല ഭാഷകളില്‍ രാമകഥയുടെ പ്രചാരവും പ്രസിദ്ധിയും നാള്‍തോറും വളരുകയായി. ധര്‍മ്മം ഉടല്‍ പൂണ്ട ഒരേയൊരു വിഗ്രഹം. ഭാരതം, രാഷ്ട്രമനസ്സില്‍ ഇതു പ്രതിഷ്ഠിച്ചിരിക്കുന്നു.
ഒരു മൂല്യസമുച്ചയത്തിന്റെ അഷ്ടബന്ധമിട്ടാണ് രാമപ്രതിഷ്ഠ ആദികവി നടത്തിയിരിക്കുന്നത്. വാല്മീകിക്ക് ശ്രീരാമന്‍ അവതാരമൊന്നുമല്ല. മകന്‍, സഹോദരന്‍, ഭര്‍ത്താവ്, ഭരണാധികാരി എന്നീ നിലകളിലെല്ലാം അനുകരണീയന്‍. ലക്ഷ്യം ബ്രഹ്മവും മാര്‍ഗ്ഗം ധര്‍മ്മവുമെങ്കില്‍ ഏതു നരനും നാരായണനായുയരാം. ഏതാണ്ട് പതിനഞ്ചോളം ദിവ്യഗുണങ്ങളുള്ള പുരുഷോത്തമനെയാണ് ശ്രീനാരദനോട് വാല്മീകിക് അന്വേഷിച്ചത്. അതാവട്ടെ നാലു ശ്ലോകങ്ങളിലും. അറുപതിലേറെ ദൈവീസമ്പത്തുകളുള്ള ഒരു ശ്രേഷ്ഠപുരുഷനെ തൊണ്ണൂറ്റിമൂന്നു ശ്ലോകങ്ങളില്‍ ശ്രീനാരദന്‍ വാല്മീകി ക്ക് വരച്ചു കാണിച്ചുകൊടുത്തു. ശ്രീനാരദന്റെ കുട്ടിരാമായണത്തെ ഇരുപത്തിനാലായിരം ശ്ലോകങ്ങളില്‍ ആറുകാണ്ഡങ്ങളിലായി, ബൃഹദാകാരം നല്‍കി മാനവരാശിയ്ക്ക് നല്‍കുകയാണ് വാല്മീകി. നമഃ പരമ ഋഷിഭ്യോ നമഃ പരമ ഋഷിഭ്യഃ.
ലോകത്തിലെന്തെല്ലാമുണ്ടോ അതാകവേ ഇതിഹാസത്തില്‍ കാണാം. നരനും വാനരനും നാരായണനും അസുരനും അധഃസ്ഥിതനും അധികാരിയും മാത്രമല്ല അണ്ഡജവും ഉദ്ഭിജ്ജവും വരെ കഥാപാത്രങ്ങള്‍. നാടും നഗരവും കാടും കടലും വരെ സ്ഥലരാശികള്‍. കടലിന്നക്കരയിലേക്ക് കഥ നീളുന്നു. ഇവിടെ, ആദ്യംതന്നെ ഒരു കാര്യം മനസ്സില്‍ കുറിക്കുക. രാമായണത്തിലെ യുദ്ധം നടന്നത് ജന്മഭൂമിയായ ഭാരതത്തില്‍ വെച്ചല്ല. ഏതുയുദ്ധവും സാമൂഹികമായ തിന്മയാണ്. യുദ്ധത്തിന്റെ ബാക്കിപത്രമായ ദുരന്തവും ദുരിതവും ദുഃസ്വപ്‌നവും ഭാരതരാഷ്ട്രത്തെ അലട്ടിയില്ല. ജന്മഭൂമിയിലുള്ള കൊള്ളാവുന്ന തെമ്മാടിക്കൂട്ടത്തെ മുച്ചൂടും കൊന്നൊടുക്കിയിട്ടാണ് ഇതിഹാസനായകന്‍ കടലുകടന്ന് പരമലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. ജനസ്ഥാനത്തിലെ അസുരപ്പരിഷകളെയും വിരാധന്മാരെയും താടകാഭയങ്കരിമാരെയും ഇല്ലാതാക്കുന്നതിലൂടെ ആസന്നഭാവിയിലെ രാമരാജ്യത്തിന്റെ വിലോഭനീയതകള്‍ക്ക് വഴിയൊരുക്കുകയാണ് ഋഷികവി.
രഘുവംശരാജാക്കന്മാര്‍ക്ക് മഹത്തായ പാരമ്പര്യമുണ്ട്. കാളിദാസമഹാകവി അതുപറയുന്നതിങ്ങനെ:
‘ശൈശവേരഭ്യസ്ത വിദ്യാനാം
യൗവ്വനേ വിഷയൈഷിണാം
വാര്‍ദ്ധക്യേ മുനിവൃത്തീനാം….’
ശ്രീരാമന്‍ യൗവ്വനത്തിലേ വാനപ്രസ്ഥം വരിക്കുകയായി. യുവരാജപ്പട്ടം വെടിഞ്ഞുള്ള വനയാത്ര. ഏതു ഭരണാധികാരിയും ആത്മാനാത്മവിവേകിയായിരിക്കണം. പരമപണ്ഡിതനാവണം. യഥാര്‍ത്ഥ ജനനായകനുണ്ടാകാന്‍ പാടില്ലാത്ത ദുര്‍ഗുണങ്ങള്‍ വാല്മീകിരാമായണം അക്കമിട്ടു നിരത്തുന്നുമുണ്ട്. ഒരു രാവണവധത്തിനു മാത്രമായല്ല രാമായണ രചന. ഒരുപഭൂഖണ്ഡത്തിന്റെ രാഷ്ട്രീയചരിത്രം കൂടിയാണത്.
ഈ പ്രകരണത്തില്‍ വ്യാസഭാരതം വെറുതേയൊന്നു വിടര്‍ത്തുക. വ്യാസേതിഹാസത്തിലെ മഹായുദ്ധം നടക്കുന്നത് ഇതിഹാസം പിറന്ന മണ്ണില്‍, വ്യക്താക്ഷരങ്ങളിലെഴുതിയ രക്തബന്ധമുള്ളവര്‍ തമ്മിലുള്ള യുദ്ധം. ബ്രഹ്മാവര്‍ത്തം മുഴുവനും രക്തക്കറ. അന്തിമവിശകലനത്തില്‍ കൗരവരോ പാണ്ഡവരോ വിജയിക്കുന്നില്ല. ഒട്ടുപരാജയപ്പെടുന്നുമില്ല. രാമായണം രാഷ്ട്രത്തിന്റെ കഥ-ഭാരതം കുടുംബവാഴ്ചയുടെയും. രാമായണം ധര്‍മ്മത്തിന്റെ ഗാഥ. ഭാരതം ധര്‍മ്മസങ്കടങ്ങളുടേയും. കൗരവമഹാരാജാവായ ധൃതരാഷ്ട്രരുടെ ഈ ആത്മഭാഷണം ശ്രദ്ധിക്കുക:
ജാനാമി ധര്‍മ്മം ന ഹി മേ പ്രവൃത്തി
ജാനാമ്യധര്‍മ്മം ന ഹി മേ നിവൃത്തി
ധര്‍മ്മം എന്തെന്ന് എനിക്കറിയാം. പക്ഷെ പ്രവൃത്തിയിലെത്തുന്നില്ല. അധര്‍മ്മമെന്തെന്നും എനിക്കറിയാം. പക്ഷെ അതില്‍ നിന്നെനിക്ക് മോചനമില്ല. ഭരണവര്‍ഗ്ഗത്തില്‍ അധര്‍മ്മചാരികളുടെ എണ്ണം കൂടുന്നതിനുകാരണവും ഇതുതന്നെ. ധൃതരാഷ്ട്രര്‍ അന്ധനായിരുന്നു. നമ്മുടെ രാഷ്ട്രധാരികളങ്ങനെയല്ലല്ലോ ജന്മം കൊണ്ട്.
ഉദയേ സവിതാരക്തോ
രക്തശ്ചാസ്തമയേ തഥാ
സമ്പത്തൗ ച വിപത്തൗ ച
മഹതാമേകരൂപതാ
ഉദയസൂര്യനു ചെന്നിറം. അസ്തമയ സൂര്യനും അതേ നിറം. സമ്പത്തിലും വിപത്തിലും മഹത്തുക്കള്‍ ഒന്നുപോലെതന്നെ. സുഖത്തിലും ദുഃഖത്തിലും ഭാവഭേദമില്ല. ഈ സ്ഥിതപ്രജ്ഞതയാണ് ശ്രീരാമനെ യുഗപുരുഷനാക്കുന്നത്.
ദശരഥന്‍ ശ്രീരാമനോടു പറയുന്നു: ‘കുറെ ദിവസമായി ഞാന്‍ അസ്വസ്ഥനാണ്. എന്റെ മനസ്സ് ശരിയല്ല. ദുഃസ്വപ്‌നങ്ങള്‍ കാണുന്നു. അവ അശുഭസൂചനകളാണ്. എന്റെ സമനില തെറ്റാതിരിക്കട്ടെ. അങ്ങനെ വല്ലതും സംഭവിക്കുന്നതിനുമുമ്പ് നിന്റെ യുവരാജ്യാഭിഷേകം നടക്കണം.’ നില്‍ക്കാനും നടക്കാനും കെല്പില്ലാതായാലും അധികാരക്കസേരയിലമര്‍ന്നിരിക്കുന്നവര്‍ ദശരഥന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുക.
അഭിഷേകം വിച്ഛിന്നമായപ്പോള്‍ ദശരഥന്‍ രാമനോടു പറയുന്നു: ‘രാമാ, വരദാനത്തിന്റെ മറവില്‍ കൈകേയി എന്നെ കളിപ്പിച്ചു കളഞ്ഞു. നീയെന്നെ ബന്ധിച്ച്, തടവിലിട്ട്, ബലാല്‍ അയോധ്യാരാജാവാകണം.’ അച്ഛനെ ബന്ധിച്ച് മക്കള്‍ അധികാരമാളുന്ന കാഴ്ചകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെത്രയെത്ര. അവയാകവേ ചരിത്രത്തിലെ അധാര്‍മ്മികകാണ്ഡം.
വനയാത്രയില്‍ ഒരു ഘട്ടത്തില്‍ സീത ശ്രീരാമനോട് കാമത്തില്‍ നിന്നും മൂന്നു തിന്മകള്‍ ഉണ്ടാവുമെന്നു പറയുന്നു. ഒന്ന്: അസത്യഭാഷണം, രണ്ട്: പരസ്ത്രീഗമനം, മൂന്ന്: വൈരം ഇല്ലാതെയുള്ള പ്രാണി ഹിംസ. ‘രാഘവാ, അങ്ങ് ഒരിക്കലും കള്ളം പറയുകയില്ല. ധര്‍മ്മനാശം വരുത്തുന്ന പരസ്ത്രീഗമനാഭിലാഷവും അങ്ങയില്‍ ഉണ്ടായിട്ടേയില്ല. എന്നാല്‍ മൂന്നാമത്തെ ദോഷം അങ്ങയില്‍ കുടിയിരിക്കാന്‍ പോകുന്നു. അങ്ങ് രാക്ഷസരെ വകവരുത്താമെന്ന് മുനിമാരോടു പറഞ്ഞല്ലൊ. എനിക്ക് മനശ്ശാന്തി കിട്ടുന്നതേയില്ല.’
രാമന്‍: ‘ക്ഷത്രിയൈര്‍ ധാര്യതേ ചാപോ,
നാര്‍ത്തശബ്‌ദോ ഭവേദിതി’
ക്ഷത്രിയര്‍ വില്ലണിയുന്നത് എങ്ങുനിന്നും ആര്‍ത്തരുടെ ശബ്ദം കേള്‍ക്കാതിരിക്കാനാണ്. നിന്ദിതരും പീഡിതരും ഒരിടത്തുമുണ്ടാവാതിരിക്കാന്‍ അധികാരരാഷ്ട്രീയം ശ്രദ്ധിക്കണം.
ശൂര്‍പ്പണഖ രാവണനോടു പറയുന്ന ഈ വാക്കുകളില്‍ നുരയുന്ന മൂല്യവിചാരം ശ്രദ്ധിക്കുക:
”പ്രമത്തഃ കാമഭോഗേഷു
സൈ്വരവൃത്തോ നിരങ്കുശ
സമുത്പന്നം ഭയം ഘോരം
ബോദ്ധവ്യം നാവബുധ്യസേ”
അര്‍ത്ഥം: കാമസുഖങ്ങളില്‍ മുങ്ങിയവനായി താന്തോന്നിയായി, ആരുമെതിരില്ലാത്തവനായി വര്‍ത്തിക്കുന്ന രാജാവ് അസഹ്യവും ആസന്നവുമായ ആപത്തിനെ അറിയുന്നില്ല.
അഥര്‍വസംഹിതപ്രകാരം ബ്രാഹ്മണ്യം ലഭിച്ച രാക്ഷസനാണ് രാവണന്‍. ഭരണാധിപന്റെ ശീലശുദ്ധിയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നതോ ഒരു രാക്ഷസിയും.
ആദിമവാസിയും ആധുനിക മനുഷ്യനും ചേര്‍ന്നതാണ് നമ്മുടെ രാഷ്ട്രം. കീഴാളരും മേലാളരും എക്കാലവുമുണ്ടാവാം. വനവാസികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടേണ്ടവരല്ലെന്ന് ശ്രീവാല്മീകി ഓര്‍മ്മിപ്പിക്കുന്നു. (ഉത്തരഭാരതത്തിലെ ഒരു ദളിത്ജാതി സംജ്ഞയാണ് ഇന്ന് വാല്മീകി).
രാമായണത്തിലെ ആരണ്യകസംസ്‌കാരത്തിന്റെ പാഠമിതാണ്. കടക്ക് പുറത്തെന്നു പറയാതെ ‘സ്വാഗതം ഹേ മഹാബാഹോ’ എന്ന് അഭിവാദ്യം ചെയ്യാന്‍ ഒരു ഗുഹനും രാമനുമേ കഴിയൂ. മാതംഗവനത്തിലെ ‘സിദ്ധസമ്മത’ യും ‘ധര്‍മ്മസംസ്ഥിത’യുമായ ശബരിയുടെ മധുപര്‍ക്കം സ്വീകരിച്ച് അതിഥിയാവാന്‍ ഇക്ഷ്വാകുവംശപ്രഭവനായ രാമചന്ദ്രനുമാത്രമേ കഴിയൂ.
വാനരത്വത്തില്‍ നരത്വത്തിന്റെ നിരതിശായിത്വം രേഖപ്പെടുത്തിയത് വനവാസിയായ ആദികവി മാത്രം. നരത്വത്തില്‍ വാനരത്വമാരോപിക്കുവാന്‍ വാസന നമുക്കേറും. നരജന്മത്തിന്റെ മഹത്വം അടയാളപ്പെടുത്താന്‍ നാം വാനരനില്‍ നിന്നും നരനിലേക്കുള്ള ദൂരം പരിണാമസിദ്ധാന്തത്തിന്റെ മുഴക്കോലുകൊണ്ടളക്കുന്നു. വനസ്ഥലിയില്‍ കിഷ്‌കിന്ധ എന്ന സാമ്രാജ്യം വാനരവര്‍ഗ്ഗത്തിനായി വാല്മീകി പതിച്ചു നല്‍കിയിരിക്കുന്നു. ഗുണവാനും വീര്യവാനുമായ നരനെ ജീവിതത്തിന്റെ സമാനതയില്ലാത്ത സന്ദിഗ്ദ്ധസന്ധിയില്‍ വാനരര്‍ക്കു നടുവില്‍ കിഷ്‌കിന്ധയില്‍ കൊണ്ടുവന്നിരുത്തുകയാണ് ഋഷികവി. ആരണ്യകാണ്ഡം മുനിമാര്‍ സംവിധാനം ചെയ്യുന്നു. കിഷ്‌കന്ധാകാണ്ഡമാവട്ടെ വാനരരും.
വ്യത്യസ്തരീതിയിലുള്ള നാലുകൂട്ടം സാഹോദര്യക്രമം വാല്മീകിരാമായണത്തിലുണ്ട്. മനുഷ്യസഹോദരര്‍, പക്ഷിസഹോദരര്‍, വാനരസഹോദരര്‍, രാക്ഷസഹോദരര്‍. യഥാക്രമം ശ്രീരാമന്‍ ലക്ഷ്മണന്‍, സമ്പാതി-ജടായു, ബാലി-സുഗ്രീവന്‍, രാവണന്‍-വിഭീഷണന്‍. ഇവയാകട്ടെ ഒന്നാലോചിച്ചാല്‍ വിരുദ്ധ ദ്വന്ദ്വങ്ങളാണ്. അധികാരരാഷ്ട്രീയത്തിന്റെ ഇരുപക്ഷത്തില്‍ ബാലിയും സുഗ്രീവനും കിഷ്‌കിന്ധാകാണ്ഡത്തില്‍ നിറഞ്ഞാടുന്നു.
അധികാരഭ്രഷ്ടനാവുക മാത്രമല്ല ഭാര്യ അപഹരിക്കപ്പെടുകയും ചെയ്ത സുഗ്രീവനെയാണ് കബന്ധസൂചനയനുസരിച്ച് രാമലക്ഷ്മണന്മാര്‍ കാണാനെത്തുന്നത്. തുല്യദുഃഖിതരായ നരനും വാനരനും. രാമസുഗ്രീവസഖ്യം ശ്രദ്ധേയം തന്നെ. രാമസുഗ്രീവപ്രതിജ്ഞ ഇങ്ങനെ: ‘ത്വം വയസ്യോങ്കസി മേ ഹൃദ്യോ, ഹ്യേകം ദുഃഖം സുഖം ച നൗ’ – അവിടുന്ന് എനിക്ക് മനസ്സിനിണങ്ങിയ മിത്രമാകുന്നു. നമ്മള്‍ രണ്ടുപേര്‍ക്കുമുള്ള ദുഃഖവും സുഖവും പൊതുവായതാകുന്നു- Offensive and Defensive Treaty.
രാഷ്ട്രഭരണം എന്ത്? എങ്ങനെ? അയോധ്യാകാണ്ഡത്തിലെ നൂറാം സര്‍ഗ്ഗം ഇതു സ്പഷ്ടീകരിക്കുന്നു. ഭരണാധികാരി അനുവര്‍ത്തിക്കേണ്ട ധാര്‍മ്മികവും സാന്മാര്‍ഗ്ഗികവുമായ കടമകള്‍ ഭരതന് രാമന്‍ പറഞ്ഞു കൊടുക്കുകയായി. ചിലവ കുറിക്കട്ടെ:
1. ജനനായകന്‍ ഒരിക്കലും നാസ്തികനാവരുത്.
2. എന്നും കൊട്ടാരത്തിനു മുമ്പിലുള്ള മഹാപഥത്തിലെത്തി ജനങ്ങളെ കാണണം, കേള്‍ക്കണം.
3. ഭരണാധിപന്‍ ജനങ്ങളുടെ ചിത്തചോരനാവണം (വിത്തചോരനാവരുതെന്നൊരു ചൂര്‍ണ്ണിക ഇന്നാണെങ്കില്‍ കവി എഴുതിയേനെ).
4. ഭരണാധികാരിക്കു ചുറ്റും ദേഹരക്ഷകര്‍ പാടില്ല.
5. വിവരദോഷിയോ അലസനോ നുണയനോ ആവരുത്. മാത്രമല്ല ഇന്ദ്രിയദമനം ശീലിക്കുകയും വേണം.
6. ഒരിക്കലും ദന്തഗോപുരവാസിയാവരുത്.
7. മദ്യപാനം, നായാട്ട്, ചൂത്, വ്യഭിചാരം, ആട്ടം, കൊട്ട്, പാട്ട്, പകലുറക്കം, പരദൂഷണം, ചുറ്റിക്കറക്കം എന്നീ ദശദോഷങ്ങള്‍ തീണ്ടരുത്.
8. ഒറ്റയ്ക്കു ചിന്തിച്ചു തീരുമാനമെടുക്കരുത്. ഭരണരഹസ്യങ്ങള്‍ സൂക്ഷിക്കാത്തവനാവരുത്.
9. സാമദാനഭേദദണ്ഡങ്ങള്‍ കരുതി ഉപയോഗിക്കണം.
തുടര്‍ന്ന് പഞ്ചദുര്‍ഗം, സപ്തവര്‍ഗ്ഗം, അഷ്ടവര്‍ഗ്ഗം എന്നിവ വിശദമാക്കുകയാണ്. ശ്രീരാമന്‍.
അഷ്ടവര്‍ഗ്ഗം
1. ഏഷണി
2. എടുത്തുചാട്ടം
3. അസൂയ
4. പരദ്രോഹം
5. കുറ്റംപറച്ചില്‍
6. ധാരാളിത്തം *
7. ദുഷ്ടവാക്ക്
8. ശിക്ഷാകാഠിന്യംസപ്തവര്ഗ്ഗം
രാജാവ്
മന്ത്രി
ഭൂമി
കോട്ട
ഖജനാവ്
സൈന്യം
മിത്രവര്ഗ്ഗംപഞ്ചദുര്ഗം
ജലദുര്‍ഗ്ഗം
വൃക്ഷദുര്‍ഗ്ഗം
പര്‍വ്വതദുര്‍ഗ്ഗം
ധന്വദുര്‍ഗ്ഗം (മരുഭൂമിയിലെ കോട്ട)
ഈരിണദുര്‍ഗ്ഗം(തരിശുഭൂമിയിലേത്))
ഭാരതത്തിന്റെ രാഷ്ട്രമീമാംസയാണ് അയോധ്യാകാണ്ഡത്തിലെ നൂറാം സര്‍ഗ്ഗത്തിലെ എഴുപത്താറോളം ശ്ലോകങ്ങള്‍. ജനസേവ ജനാര്‍ദ്ദനസേവയായി കരുതുന്ന ജനനായകര്‍ രൂപപ്പെടുത്തിയതാണ് ത്രേതായുഗ സംസ്‌കൃതി!
ശ്രീരാമന്റെ മഹത്വം മനസ്സിലാക്കിയ ഭൂമീദേവി ഇങ്ങനെ ആഗ്രഹിച്ചുവെന്ന് വാല്മീകി:
‘തമേവം വൃത്ത സമ്പന്നം
അപ്രധൃഷ്യപരാക്രമം
ലോകനാഥോപമം നാഥം,
അകാമയത മേദിനീ
അര്‍ത്ഥം: അജയ്യ പരാക്രമശാലിയും സദാചാര സമ്പന്നനും ലോകനാഥസദൃശനുമായ ശ്രീരാമന്‍ തന്റെ പാലകനാവണേ!
രണ്ടു മഹാനഗരങ്ങള്‍ അക്ഷാംശ രേഖാംശങ്ങളോടെ വാല്മീകി വര്‍ണ്ണിക്കുന്നുണ്ട്. ഇതിഹാസത്തില്‍ – അയോധ്യയും ലങ്കയും. അയോധ്യയുടെ പ്രൗഢോജ്ജ്വലത പതിനെട്ടുശ്ലോകങ്ങളില്‍ വാല്മീകി വെളിപ്പെടുത്തുന്നു. അജന്റെ പുത്രനായ ദശരഥനാണ് അയോധ്യയുടെ സമൃദ്ധിക്കും സൗന്ദര്യത്തിനും കാരണക്കാരന്‍. ആധുനിക നഗരവത്ക്കരണത്തിന്റെ പ്രാഗ്മാതൃക അയോധ്യയിലും ലങ്കയിലും നമുക്കു കാണാം. ഏതാണ്ട് 2626 (101 ഃ 26) ചതുരശ്ര കിലോമീറ്ററാണ് അയോധ്യയുടെ വിസ്തീര്‍ണ്ണമെന്ന് ഗവേഷകര്‍.
നന്ദിഗ്രാമം ഒരതിര്‍ത്തിയെന്നതും ഓര്‍മ്മിക്കുക. ലങ്കാവര്‍ണ്ണനയ്ക്ക് അയോധ്യാവര്‍ണ്ണനയ്ക്കുപയോഗിച്ചതിന്റെ ഇരട്ടിയിലേറെ ശ്ലോകങ്ങളാണ് ഇതിഹാസകാരന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. മൂന്ന് ലങ്കാവര്‍ണ്ണനകള്‍. ഒന്ന്: ഹനുമാന്‍ കണ്ട ലങ്ക, രണ്ട്: ശ്രീരാമന്‍ കണ്ട ലങ്ക, മൂന്ന്: രാമന്‍ സീതയ്ക്കു കാട്ടിക്കൊടുത്ത ലങ്ക. സുവര്‍ണ്ണമയിയായ ലങ്കയില്‍ ഏഴുനിലമാളികകള്‍. പരിഷ്‌കൃത വാസ്തുവിദ്യ ലങ്കയ്ക്കുമുമ്പില്‍ നിഷ്പ്രഭം. ലങ്ക സമൃദ്ധവും സമ്പൂജ്യവും സുരക്ഷിതവുമായ പട്ടണം തന്നെ.
കുംഭകര്‍ണ്ണന്‍ ഉറക്കം തുടങ്ങിയിട്ട് ഒമ്പതുദിവസം. യുദ്ധം ആസന്നമായ സമയം. രാവണന്‍ സഹോദരനെ വിളിച്ചുണര്‍ത്തി. ലങ്കേശ്വരന്റെ മുഖത്തുനോക്കി രണ്ടു വാക്ക് നാലുശ്ലോകങ്ങളില്‍ കുംഭകര്‍ണ്ണന്‍ പറഞ്ഞു. ഇതു നോക്കുക:
‘ത്രയാണാം പഞ്ചധായോഗം
കര്‍മ്മാണാം യഃ പ്രപശ്യതി.
യുദ്ധസന്നാഹത്തില്‍ ഓര്‍ക്കേണ്ട മൂന്നു (ത്രയാണാം) പ്രവൃത്തികളിങ്ങനെ:
യാനം – ഉത്തമം
സന്ധി – മധ്യമം
സമാശ്രയം – അധമം
ആരംഭോപായം, പുരുഷദ്രവ്യസമ്പത്ത്, ദേശവിഭാഗം, കാലവിഭാഗം, വിനിപാതപ്രതികാരം എന്നിവയാണ് പഞ്ചധായോഗം.
ഉത്തമന്‍ – ഹിതേച്ഛു, കുശലമതി.
മധ്യമന്‍ – ആരെയും അറിയിക്കാതെ ഒറ്റയ്ക്കു ചെയ്യുന്നവന്‍.
അധമന്‍ – ഗുണദോഷ വിചിന്തനം കൂടാതെ തന്നിഷ്ടം ചെയ്യുന്നവന്‍.
നാം എവിടെ നില്‍ക്കണമെന്ന് നമുക്കുതന്നെ തീരുമാനിക്കാം.
യുദ്ധകാണ്ഡം. ശ്രീരാമന്‍ യുദ്ധം പ്രഖ്യാപിച്ചു. രാമന്‍ രാവണനെ കണ്ടിട്ട് ഇതാരാണെന്ന് വിഭീഷണനോടു ചോദിച്ചു. ‘രാവണന്‍!’ വിഭീഷണന്റെ മറുപടി. അത്ഭുതാദരങ്ങളോടെ ശ്രീരാമന്‍ ഇങ്ങനെ പറഞ്ഞുപോയി:
‘അഹോ ദീപ്‌തോ മഹാതേജോ
രാവണോ രാക്ഷസേശ്വരഃ
ആദിത്യ ഇവ ദുഷ്‌പ്രേക്ഷോ
രശ്മിഭിര്‍ഭാതി രാവണഃ
പ്രതിനായകന് നായകന്‍ നല്‍കുന്ന സ്വരപ്രശംസ!
മറ്റൊരു മുന്തിയ സന്ദര്‍ഭം. ഒരു രാക്ഷസന്‍ രാവണനോട്: ”രാക്ഷസന്മാരായ നമുക്ക് ഏതു രൂപവും ധരിക്കാമല്ലൊ. രാമന്റെ രൂപം പൂണ്ട് സീതയെ സ്വാധീനിച്ചുകൂടേ?”
രാവണന്‍: ”വിഡ്ഢി! രാമന്റെ രൂപം ധരിച്ചാല്‍ പിന്നൊരു സ്ത്രീയുടെ പിന്നാലെ ഓടുവാന്‍ തോന്നുമോ? അതും മറ്റൊരാളുടെ ഭാര്യയുടെ. രാമനും കാമനും ഒന്നിച്ചു നില്‍ക്കുമോ? രാമന് ഒരു ഭാര്യയേ ഉള്ളൂ. ഒരു ബാണമേ തൊടുക്കൂ. ഒരു വാക്കേ പറയൂ.”
ഈ പ്രതിപക്ഷ ബഹുമാനമാണ് മഹാത്മാക്കളുടെ മാര്‍ഗ്ഗം.
ജനകമഹാരാജാവിനെ ഒരു വട്ടം നാം കാണുക. ഉഴവുചാലില്‍ കിടന്ന കുട്ടിയെ ഊര്, പേര്, ജാതി, കുലം, മാതാപിതാക്കള്‍ ഇവയൊന്നുമേ നോക്കാതെ ജനകന്‍ വളര്‍ത്തി. ജനകന്‍ വിദേഹാധിപതിയാണ്. വിദേഹി എന്നാല്‍ ദേഹാഭിമാനമില്ലാത്തവന്‍. ഇതിനുമപ്പുറം ഒരു നവോത്ഥാനമുണ്ടോ?
സനാതനധര്‍മ്മത്തിലെ ആര്യപാഠങ്ങള്‍ പറഞ്ഞു തരുന്ന സ്ത്രീകഥാപാത്രങ്ങള്‍ രാമായണത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. സീതയും സുമിത്രയും കൗസല്യയും മുന്‍നിരയില്‍. അനാസക്തവും അര്‍ത്ഥപൂര്‍ണ്ണവുമായ എത്രയെത്ര തത്വചിന്തകള്‍. രണ്ടുദാഹരണങ്ങള്‍:
കൗസല്യ, രാമനോട്: ”സ ന്മാര്‍ഗ്ഗത്തിനു വിലക്കില്ല. നീ നന്മയുടെ വഴിയേ പോകൂ. നിന്നെ പാലിച്ച് ധൈര്യം പകരുന്ന ധര്‍മ്മം നിനക്ക് നേര്‍വഴി കാട്ടും. … നിന്റെ ഈ മുഖം തന്നെ എനിക്കെന്നും കാണണം. ധര്‍മ്മമാര്‍ഗ്ഗം വെടിയരുത്. നിനക്കു നന്മവരും.”
സീത രാമനോട്: ‘ന പിതാ, നാത്മജോ, ന മാതാ, ന സഖീജന…. നാരീണാം പതിരേ കോ ഗതിഃ സദാ” – ഇഹപരലോകങ്ങളില്‍ സ്ത്രീയ്ക്ക് എല്ലാം പതി മാത്രം.
മനുഷ്യന്റെ എക്കാലത്തേയും സ്വപ്‌നമാണ് രാമരാജ്യം. ജനഹിതം, ഭൂരിപക്ഷസുഖം, സാമാന്യജനങ്ങളുടെ ക്ഷേമൈശ്വര്യം, ശാന്തിസമാധാനങ്ങള്‍, അധ്വാനിക്കുന്നവരുടെ രക്ഷ-ഇവയൊക്കെയും രാമരാജ്യത്തില്‍ പുലര്‍ന്നിരുന്നു. വാല്മീകി രാമരാജ്യത്തെ വര്‍ണ്ണിക്കുന്നു.
”ന പത്യദേവന്‍ ന വിധവാ
ന ച വ്യാലകൃതം ഭയം
ന വ്യാധിജം ഭയം ചാസീത്
രാമേ രാജ്യം പ്രശാസതി.”
‘ശ്രീരാമന്റെ രാജ്യത്ത് സ്ത്രീകള്‍ വിധവകളാകുമായിരുന്നില്ല. സര്‍പ്പഭയം എങ്ങുമില്ലായിരുന്നു. രോഗപീഡകളും ഉണ്ടായിരുന്നില്ല.
”….ന ച സ്മ വൃദ്ധാ ബാലാനാം പ്രേതകാര്യാണി കുര്‍വതേ”
പ്രായമായവര്‍ക്ക് കുഞ്ഞുങ്ങളുടെ മരണാനന്തരക്രിയകള്‍ ചെയ്യേണ്ടിവന്നിട്ടില്ല. (ശിശുമരണമേ ഇല്ല)
‘നിത്യപുഷ്പാ നിത്യഫലാ
സ്തരവ: സ്‌ക്കന്ധവിസ്തൃതാഃ
കാലേ വര്‍ഷീചേ പര്‍ജന്യഃ
സുഖസ്പര്‍ശശ്ച മാരുതഃ”
പൂക്കളും ഫലങ്ങളുമായി എങ്ങും വന്‍മരങ്ങള്‍. യഥാകാലം മഴ. സുഖസ്പര്‍ശമുള്ള കാറ്റ്.
”ബ്രാഹ്മണ ക്ഷത്രിയ വൈശ്യാഃ
ശൂദ്രാ ലോഭ വിവര്‍ജിതാ”
”ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രന്മാര്‍ ആരും തന്നെ അത്യാഗ്രഹികളായിരുന്നില്ല.
ഇങ്ങനെ ശ്രീരാമന്‍ പതിനോരായിരം വര്‍ഷം രാജ്യം ഭരിച്ചുവത്രെ. നല്ലകാലം നീണ്ടുനില്‍ക്കണമെന്ന അഭിലാഷമാവണം ഈ ദീര്‍ഘകാലഗണനയുടെ കാരണം. മുപ്പതുവര്‍ഷം ഒരു മാസം ഇരുപതുദിവസം ശ്രീരാമചന്ദ്രന്‍ രാജ്യം ഭരിച്ചുവെന്ന് രാമായണ ഗവേഷകര്‍.
‘യഃ പഠേദ്രാമചരിത്രം
സര്‍വ്വപാപൈഃ പ്രമുച്യതേ’
യാതൊരുവനാണോ രാമായണം പഠിക്കുന്നത് അവന്‍ സര്‍വ്വപാപങ്ങളില്‍ നിന്നും മോചിക്കപ്പെടുന്നു.
ധര്‍മ്മാധിഷ്ഠിതമായ സമൂഹസംരചനയ്ക്കായി ഭൂതകാലത്തിലെ രാമരാജ്യത്തിന്റെ പാഠവും പൊരുളും വര്‍ത്തമാനകാല ചേതനയിലേക്കാവാഹിക്കുവാനുള്ള രാഷ്ട്രബോധത്തിനായി രാമായണശീലുകള്‍ക്ക് നാം കാതോര്‍ക്കുക.
‘കൂജന്തം രാമരാമേതി
മധുരം മധുരാക്ഷരം
ആരുഹ്യ കവിതാശാഖാം
വന്ദേ! വാല്മീകി കോകിലം’