ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ഡൊമിനിക്ക എന്നീ കുഞ്ഞന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ എന്ത് കാര്യം? കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ രണ്ട് കൊച്ചു രാജ്യങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. വായ്പത്തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയുമായി ബന്ധപ്പെട്ടാണ് ഇവ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്നും 14000 കോടി രൂപയുടെ തട്ടിപ് നടത്തി കടന്നുകളഞ്ഞ ചോസ്‌കി അഭയം പ്രാപിച്ച രാജ്യങ്ങളാണിത്. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനു പിന്നാലെ ഇന്ത്യ വിട്ട ചോക്സി, ദ്വീപുരാഷ്ട്രമായ ആന്റിഗ്വയില്‍ പൗരത്വം സ്വീകരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ചോക്‌സിയെ ആന്റിഗ്വയില്‍ കാണാതാവുകയും അയല്‍ രാജ്യമായ ഡൊമിനിക്കയില്‍ പിടിയിലാവുകയുമായിരുന്നു.
സഹോദരീ പുത്രന്‍ നീരവ് മോദിയുമായി ചേര്‍ന്നു തട്ടിപ്പ് നടത്തിയ ഇയാള്‍ കരീബിയന്‍ ദ്വീപ് രാജ്യമായ ഡൊമിനിക്കയിലെത്തിച്ചേര്‍ന്നു. അവിടെ വച്ചാണ് അദ്ദേഹം ദുരൂഹമായി അറസ്റ്റിലാകുന്നത്. ഇന്ത്യയിലേക്ക് അയയ്ക്കുമെന്ന ഭയന്ന മഹുല്‍ ചോക്‌സി ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലയത് എന്നും പറയപ്പെടുന്നു. ഏതായാലും ചോക്‌സിയെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഡൊമിനിക് സര്‍ക്കാര്‍ ഇന്ത്യക്കനുകൂലമായാണ് നിന്നത്. അതേസമയം ഇന്ത്യന്‍ ഭരണഘടനയുടെ ഒമ്പതാം അനുച്ഛേദം ചൂണ്ടിക്കാണിച്ചാണ് ചോക്സിയുടെ അഭിഭാഷകരുടെ പ്രതിരോധം. ഒരു പൗരന്‍ എന്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കിലും വിദേശരാജ്യത്തിന്റെ പൗരത്വത്തിനായി അപേക്ഷിക്കുന്ന പക്ഷം അയാളുടെ ഇന്ത്യന്‍ പൗരത്വം റദ്ദാകുമെന്നാണ് ഒന്‍പതാം അനുച്ഛേദം പറയുന്നത്. അതിനാല്‍ത്തന്നെ മെഹുല്‍ ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നത് സാധ്യമല്ല എന്ന വാദവും ഉയരുന്നുണ്ട്. ഏതായാലും അന്തര്‍ദേശീയ മാനങ്ങളുള്ള ഈ കേസ് കൂടുതല്‍ ശ്രദ്ധ നേടുകയാണ്. ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നത് തടയാന്‍ സഹോദരന്‍ ചേതന്‍ ചോക്സി ഡൊമിനിക്കന്‍ പ്രതിപക്ഷ നേതാവായ ലിനക്സ് ലിന്റന് കൈക്കൂലി നല്‍കിയെന്ന് ആരോപണം ഉയര്‍ന്നതോടെ അവിടുത്തെ ആഭ്യന്തര രാഷ്ട്രീയവും കലങ്ങി മറിയുകയാണ്. 62കാരനായ ചോക്സി, 2018 മുതല്‍ കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ആന്റിഗ്വയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇതില്‍ കുറ്റവാളികളെ കൈമാറല്‍, നാട് കടത്തല്‍, പൗരത്വം, തട്ടിക്കൊണ്ട് പോകല്‍, തേന്‍ കെണി, രാജ്യാന്തര സാമ്പത്തിക കുറ്റങ്ങള്‍, ഇന്റര്‍പോള്‍, കുറ്റവാളികള്‍ക്ക് വളരെ പെട്ടെന്ന് അഭയം നല്‍കുന്ന കുഞ്ഞന്‍ രാജ്യങ്ങള്‍, രാജ്യാന്തര അഴിമതി, കള്ളപ്പണം വെളുപ്പിച്ചെടുക്കുന്ന ഇത്തരം നിക്ഷേപക സ്വര്‍ഗങ്ങള്‍ തുടങ്ങി നിരവധി മാനങ്ങളുണ്ട്. ഒരു കോടിയടുത്താണ് ഡൊമിനികയിലെ ജനസംഖ്യ. കേവലം ഒരു ലക്ഷമാണ് ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയിലെ ജനസംഖ്യ.
നയതന്ത്രത്തില്‍ സ്ഥിര മിത്രങ്ങളോ ശത്രുവോ ഇല്ല; താല്പര്യങ്ങള്‍ മാത്രമേ ഉള്ളു. താല്പര്യങ്ങള്‍ രാഷ്ട്രത്തിനു ഉപകരിക്കുന്നതാവണം. അത് വ്യക്തികളുടെ ലാഭത്തിനായി ഉപയോഗിക്കുമ്പോള്‍ കുറ്റകരമാവും. ചാണക്യനും മാക്യവല്ലിയും ഒക്കെ നയതന്ത്രത്തെ കുറിച്ച് വിദദ്ധമായി അര്‍ത്ഥശാസ്ത്രത്തിലും പ്രിന്‍സിലുമൊക്കെ വിശദീകരിച്ചിട്ടുണ്ട്.എങ്കിലും ചില നയതന്ത്ര വാക്കുകള്‍ നമ്മളില്‍ ആശയകുഴപ്പം ഉണ്ടാകാറുണ്ട്. persona nongrata മുതലായ ലാറ്റിന്‍ പാദാവലികളാണ് ഏറെയും. ചോസ്‌കിയുടെ കേസുമായി ബന്ധപ്പെട്ടും ഇത് ഉയര്‍ന്നിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ പ്രതിനിധി ആയിരുന്ന ദേവയാനി കൊപ്രകടയുടെ നാടുകടത്തലിനോടനുബന്ധിച്ച് ഇത്തരം ചില വാക്കുകള്‍ നമുക്ക് സുപരിതമായത്. കല്‍ബൂഷന്‍ യാദവിന്റെ കാര്യത്തില്‍ കോണ്‍സുലാര്‍ അക്‌സസ്സ് എന്ന പദം നമുക്ക് മനഃപാഠമായി. ശത്രുവിന്റെ ശത്രു മിത്രം എന്നതാണ് ഇന്ത്യ, ചൈന, പാകിസ്ഥാന്‍ എന്നിവരുടെ നയതന്ത്രത്തിലെ ആപ്തവാക്യം തന്നെ!. ഡിപ്ലോമാറ്റിക് ബാഗ്ഗജ് കേരളത്തില്‍ നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപെട്ടു നമുക്കെല്ലാം ഇപ്പോള്‍ സുപരിചിതമാണ്. അംബാസ്സിഡര്‍മാരും ഹൈകമ്മീഷണറും തമ്മിലുള്ള വ്യത്യാസവും അറിഞ്ഞിരിക്കേണ്ടതുണ്ട്. കോമണ്‍വെല്‍ത്ത് അഥവാ ബ്രിട്ടന്റെ മുന്‍ കൊളോണികളായിരുന്ന രാഷ്ട്രങ്ങള്‍ പരസ്പരം അയക്കുന്ന പ്രതിനിധികളാണ് ഹൈകമ്മീഷണര്‍മാര്‍. മറ്റുള്ളവര്‍ അംബാസിഡര്‍മാരും. ഉദാഹരണത്തിന് ഇന്ത്യയുടെ, ബ്രിട്ടീഷ് പ്രതിനിധി ഹൈകമ്മീഷണറും ഫ്രഞ്ച് പ്രധിനിധി അംബാസിഡറുമാണ്.ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ കോമണ്‍വെല്‍ത് രാജ്യമാണ്.
ഒരു രാജ്യത്തിന്റെ പ്രതിപുരുഷരായി മറ്റൊരു രാജ്യത്തു പ്രവര്‍ത്തിക്കുന്നവരാണ് നയതന്ത്ര പ്രതിനിധികള്‍. രാജ്യതലസ്ഥാനങ്ങളിലാണ് സാധാരണഗതിയില്‍ എംബസികള്‍ സ്ഥാപിക്കുന്നത്. വിദേശരാജ്യത്തിന്റെ തലവന്മാരാണ് അംബാസിഡര്‍മാരെ നിയമിക്കുന്നത്. അവര്‍ അധികാരപത്രം സമര്‍പ്പിച്ച് ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് ആതിഥേയ രാജ്യത്തിലെ രാഷ്ട്രത്തലവനില്‍ നിന്നുമാണ്. ഇവര്‍ക്ക് സഹായമായാണ് ഒന്നാം സെക്രട്ടറി, രണ്ടാം സെക്രട്ടറി, മൂന്നാം സെക്രട്ടറി, കോണ്‍സല്‍ ജനറല്‍, കോണ്‍സല്‍, അറ്റാഷെ തുടങ്ങിയ ഉദ്യോഗസ്ഥരെ രാജ്യങ്ങള്‍ നിയമിക്കുന്നത്. രാജ്യ തലസ്ഥാനത്തു മാത്രമേ എംബസികള്‍ ഉള്ളുവെങ്കിലും, പ്രധാന വ്യാവസായിക-വാണിജ്യ കേന്ദ്രങ്ങളില്‍ കോണ്‍സുലേറ്റുകള്‍ സ്ഥാപിക്കാം. പല വിദേശ രാജ്യങ്ങളും ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ കോണ്‍സുലേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉദാഹരണത്തിന് അമേരിക്കക്കു ചെന്നൈയിലും, മുംബൈയിലും, കൊല്‍ക്കത്തയിലും കോണ്‍സുലേറ്റുകള്‍ ഉണ്ട്. ആറ്റാഷെ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അതതു രാജ്യങ്ങളാണ്. ആതിഥേയ രാജ്യത്തെ വിദേശകാര്യവകുപ്പിന്റെ അനുമതിയോടെയാണ് നയതന്ത്ര പരിരക്ഷയുള്ള ഈ ഉദ്യോഗസ്ഥര്‍ ചുമതല ഏറ്റെടുക്കുന്നത്. നയതന്ത്രജ്ഞരായ ഉദ്യോഗസ്ഥരുടെ സഹായത്തിനായി, ആതിഥേയ രാജ്യത്തുനിന്നും മറ്റ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സാധിക്കും. ഇവരെ താത്കാലികാടിസ്ഥാനത്തിലോ സ്ഥിരമായോ നിയമിക്കാം. ഏതു തരത്തിലുള്ള നിയമനമാണെങ്കിലും ആതിഥേയ രാജ്യത്തെ പോലീസ് സംവിധാനത്തിലൂടെ അപേക്ഷകരുടെ വിദ്യാഭ്യാസം, പൂര്‍വ്വകാല ചരിത്രം, സ്വഭാവ വൈശിഷ്ട്യം എന്നിവ അന്വേഷിക്കാന്‍ വേണ്ട സഹായം ചെയ്തു കൊടുക്കാന്‍ ആതിഥേയ രാജ്യം ബാധ്യസ്ഥമാണ്.
ഇക്കാര്യങ്ങള്‍ ഇന്ത്യയിലെ വിദേശകാര്യവകുപ്പ് എല്ലാ എംബസ്സികളെയും അറിയിക്കാറുണ്ട്. പക്ഷേ, പ്രാദേശികമായി നിയമിക്കപ്പെടുന്നവര്‍ക് യാതൊരുവിധ നയതന്ത്ര പരിരക്ഷയും ലഭിക്കില്ല. അതുകൊണ്ടു തന്നെ ഇവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഇവര്‍ക്കെതിരേ കേസുകള്‍ എടുക്കാനും അറസ്റ്റ് ചെയ്യാനും കുറ്റവിചാരണ ചെയ്യാനും ഒരു തടസ്സവുമില്ല. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ക്കായി 1961-ല്‍ വിയന്നയില്‍ കൂടിയ രാജ്യാന്തര സമ്മേളനത്തില്‍ വച്ചാണ് നയതന്ത്ര പ്രതിനിധികള്‍ക്ക് നല്‍കേണ്ട അധികാരാവകാശങ്ങളെ സംബന്ധിച്ചും ബാധ്യത ഇല്ലായ്മയെസംബന്ധിച്ചും തീരുമാനിച്ചത്. കണ്‍വന്‍ഷന്‍ രേഖയുടെ 29-ാം അനുച്ഛേദത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ചു കസ്റ്റംസ് ഡ്യൂട്ടി, പ്രഫഷണല്‍ ടാക്സ്, റോഡ് ടാക്സ്, പ്രോപ്പര്‍ട്ടി ടാക്സ് തുടങ്ങിയുള്ള എല്ലാ നികുതികളില്‍ നിന്നും നയതന്ത്ര കാര്യാലയങ്ങളെയും നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥരെയും എല്ലാ രാജ്യങ്ങളും ഒഴിവാക്കിയിട്ടുണ്ട്. അവര്‍ക്കും കുടുംബത്തിനും വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന 20 ലക്ഷം രൂപവരെയുള്ള വീട്ടുപകരണങ്ങള്‍, വാഹനങ്ങള്‍, എന്നിവയെയും എല്ലാവിധ നികുതികളില്‍ നിന്നും ഇന്ത്യയില്‍ ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പ്രോട്ടോകോള്‍ ഹാന്‍ഡ് ബുക്കിലെ നാലാം അധ്യായത്തില്‍ ഇക്കാര്യം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.നയതന്ത്ര പ്രതിനിധികള്‍ക്കെതിരേ ക്രിമിനല്‍ ആയോ സിവില്‍ ആയോ കേസുകള്‍ എടുക്കാന്‍ വിയന്ന കണ്‍വന്‍ഷന്‍ തീരുമാനപ്രകാരം സാധിക്കുകയില്ല.ഇവര്‍ക്കുള്ള നയതന്ത്ര പരിരക്ഷ അവരെ നിയമിച്ച രാജ്യം ഒഴിവാക്കിയാല്‍ മാത്രമേ കേസ് എടുക്കാനോ ചോദ്യം ചെയ്യുവാനോ പോലും സാധിക്കുകയുള്ളു. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അവരെ മാതൃരാജ്യത്തേക്ക് തിരിച്ചയച്ച് ആ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥക്കനുസരിച്ചു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടേണ്ടിവരും.2015-ല്‍ ഡല്‍ഹിയില്‍ നടന്ന സംഭവമാണ് ഓര്‍മവരുന്നത്. ദരിദ്ര കുടുംബത്തിലെ രണ്ടു നേപ്പാളി പെണ്‍കുട്ടികളെ ഒരു സൗദി അറേബ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനും അയാളുടെ സുഹൃത്തും കൂടി, താമസിക്കുന്ന ഫ്‌ലാറ്റില്‍ കൊണ്ടുപോയി രണ്ടു മാസത്തോളം ബലാത്സംഗം ചെയ്തു.നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നതിനാല്‍ ചോദ്യം ചെയ്യാനോ കേസ് എടുക്കാനോ കഴിഞ്ഞില്ല. അയാളെ ഇന്ത്യയില്‍ നിന്നും മടക്കി അയക്കാനേ സാധിച്ചുള്ളൂ. 2000-ല്‍ മറ്റൊരു സംഭവത്തില്‍ സെനഗല്‍ അംബാസ്സഡറുടെ മകന്‍ അയാളുടെ ഇന്ത്യക്കാരനായ ഡ്രൈവറെ ഇടിച്ചു കൊന്നു. അംബാസിഡറിന്റെ മകനും നയതന്ത്ര പരിരക്ഷ ഉള്ളതിനാല്‍ അയാളേയും മടക്കി അയക്കാനേ സാധിച്ചുള്ളൂ.
സ്വര്‍ണ കള്ളക്കടത്തു കേസില്‍ യു.എ.ഇയുടെ തിരുവനന്തപുരത്തെ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അറ്റാഷെ റാഷിദ് ഖമീസ് അല്‍ അഷ്മിയ എന്നിവരും കള്ളക്കടത്തില്‍ പങ്കാളി ആയിട്ടുള്ളതായാണ് പിടിക്കപ്പെട്ടവര്‍ പറഞ്ഞിരിക്കുന്നത്.
ഇവരുടെ രണ്ടു പേരുടെയും പങ്കു തെളിഞ്ഞാലും, നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ചോദ്യം ചെയ്യാനോ കേസ് എടുക്കാനോ സാധിക്കുകയില്ല. അല്ലെങ്കില്‍, അവര്‍ക്കുള്ള നയതന്ത്ര പരിരക്ഷ ഒഴിവാക്കാന്‍ യു.എ. ഇ. സര്‍ക്കാര്‍ തയ്യാറാകണം. അതിനുള്ള സാധ്യത കുറവാണ്. ഇപ്പോള്‍ രണ്ടു പേരും അവരുടെ രാജ്യത്തുള്ളതിനാല്‍ ഇവര്‍ക്കേതിരെയുള്ള തെളിവുകളും അനുബന്ധ രേഖകളും അന്വേഷണം പൂര്‍ത്തിയായശേഷം കൈമാറി ആ രാജ്യത്തെ നിയമം അനുസരിച്ചു് കുറ്റവിചാരണ നടത്തണമെന്ന് നമുക്ക് ആവശ്യപ്പെടാനേ നിവര്‍ത്തിയുള്ളു. ഏതായാലും സ്വര്‍ണക്കടത്തു സംഭവം ഡിപ്ലോമാറ്റിക് ഇമ്മ്യൂണിറ്റി, ഡിപ്ലോമാറ്റിക് ബാഗ്ഗജ്, പഴ്‌സണ ഡി ഗ്രേറ്റ, വിയന്ന കണ്‍വെന്‍ഷന്‍ എന്നിവക്കൊക്കെ വലിയ പ്രചാരമാണ് നേടിക്കൊടുത്തത്.അഭിപ്രായം ഇരുമ്പുലക്കയല്ല എന്നത് വേണമെങ്കില്‍ മലയാളി നയതന്ത്ര മേഖലക്ക് കൊടുത്ത വലിയൊരു ഉപദേശം ആയി കണക്കാക്കാം!