കേരളത്തില്‍ വേണ്ടവിധത്തില്‍ ചര്‍ച്ചചെയ്യപ്പെടാതെ പോയതും എന്നാല്‍ വളരെ പ്രധാനപ്പെട്ടതുമായ ഒരു വിധിയായിരുന്നു 2021 മാര്‍ച്ച് 31ന് ഹൈക്കോടതി നടത്തിയത്. കേരള സര്‍വ്വകലാശാലയിലെ 58 അധ്യാപകരുടെ നിയമനം റദ്ദാക്കിക്കൊണ്ടുള്ളതായിരുന്നു ആ സുപ്രധാനമായ വിധി. 2014-ല്‍ കേരള നിയമസഭ ഭേദഗതിവരുത്തിയ സര്‍വ്വകലാശാല ആക്ടിന്റെയും 2017ല്‍ കേരള സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച അധ്യാപക നിയമന വിജ്ഞാപനത്തിന്റേയും യുജിസിയുടെ മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണ് ഈ നിയമനം നടത്തിയത് എന്നാണ് സര്‍വ്വകലാശാലയുടേയും നിയമനം കിട്ടിയ അധ്യാപകരുടേയും അവര്‍ അംഗങ്ങളായ അധ്യാപക സംഘടനയുടേയും ആ സംഘടനയെ നയിക്കുന്ന രാഷ്ട്രീയ സംവിധാനവും അവകാശപ്പെട്ടിരുന്നത്. പ്രസ്തുത നിയമനത്തിന് ആധാരമാക്കിയ മാനദണ്ഡം കേന്ദ്രസര്‍ക്കാര്‍ പോലും അംഗീകരിച്ചതാണെന്നും ഇവര്‍ വാദിക്കുന്നു. അതുകൊണ്ടുതന്നെ ഹൈക്കോടതിയുടെ ഈ സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സംസ്ഥാനസര്‍ക്കാരും സര്‍വ്വകലാശാലയും തന്നെ അപ്പീലിന് പോകണമെന്നാണ് സര്‍വ്വകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടന ആവശ്യപ്പെടുന്നത്. ഇതിനെത്തുടര്‍ന്ന് ഇടതുപക്ഷ മാധ്യമങ്ങളും സംഘടനാനേതാക്കളും ഒറ്റസ്വരത്തില്‍ ഉയര്‍ത്തുന്ന ചില കാര്യങ്ങളാണ്, നിയമനം റദ്ദാക്കിയ നടപടി രാജ്യത്തെ മുഴുവന്‍ സര്‍വ്വകലാശാലകളുടേയും പ്രവര്‍ത്തനത്തെ തകരാറിലാക്കുമെന്നും അതുകൊണ്ട് ഇത് ഒരു ദേശീയ വിഷയമാക്കിമാറ്റി വിധി റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരിനേയും യുജിസിയേയും വേണ്ടിവന്നാല്‍ പാര്‍ലമെന്റിനെ പോലും ഇടപെടുവിപ്പിക്കണമെന്നും ഉള്ളത്.
എന്താണ് യാഥാര്‍ത്ഥ്യം?
കേരള യൂണിവേഴ്‌സിറ്റിയിലെ അധ്യാപക നിയമനം റദ്ദ് ചെയ്യാന്‍ കാരണം യൂണിവേഴ്‌സിറ്റിയിലെ മുഴുവന്‍ പഠന-ഗവേഷണ വകുപ്പുകളിലേയും അധ്യാപകരെ ഒറ്റ യൂണിറ്റാക്കി എടുത്ത് അതില്‍ നിന്നും സംവരണാടിസ്ഥാനത്തില്‍ നിയമനം നടപ്പാക്കുന്ന രീതി പ്രാവര്‍ത്തികമാക്കിയതാണ്. ഇതേ കേസില്‍ 2017 ഏപ്രില്‍ 7ന് ഉത്തര്‍പ്രദേശിലെ അലഹബാദ് ഹൈക്കോടതി അലഹബാദ് യൂണിവേഴ്‌സിറ്റിയെ തടഞ്ഞുകൊണ്ട് വിധി പ്രസ്താവിച്ചിരുന്നു. വിധി പ്രകാരം യൂണിവേഴ്‌സിറ്റിയിലെ ഓരോ ഡിപ്പാര്‍ട്ട്‌മെന്റും ഓരോ യൂണിറ്റ് ആയിത്തന്നെ പരിഗണിക്കണമെന്നും അതുപ്രകാരം സംവരണം അടിസ്ഥാനപ്പെടുത്തി നിയമനം നടത്തണമെന്നുമാണ് പറഞ്ഞിരിക്കുന്നത്. അതല്ലാതെ യൂണിവേഴ്‌സിറ്റിയിലെ എല്ലാ പഠന-ഗവേഷണ വകുപ്പുകളും ഒറ്റ യൂണിറ്റായി പരിഗണിച്ചാല്‍ സംവരണതത്വപ്രകാരം അത് ഭരണഘടനാ ലംഘനമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ടെന്നാല്‍ ഇതുപ്രകാരം ചില വകുപ്പുകളില്‍ റിസര്‍വേഷന്‍ വിഭാഗക്കാര്‍ ഇല്ലാതെയും മറ്റു ചില വകുപ്പുകളില്‍ റിസര്‍വേഷന്‍ വിഭാഗക്കാര്‍ മാത്രമായും സര്‍വ്വകലാശാലയ്ക്ക് നിശ്ചയിക്കാം. ആകെ നോക്കുമ്പോള്‍ റിസര്‍വേഷന്‍ 50% ആയി കാണിച്ചാല്‍ മതി. ഇത് ഭരണഘടനയുടെ അനുച്‌ഛേദം 14, 16 വകുപ്പുകളുടെ ലംഘനമായി വരുന്നു. കാരണം വ്യത്യസ്ത വകുപ്പുകളിലെയും സ്ഥാനങ്ങളിലെയും ആളുകള്‍ പരസ്പരം മത്സരിക്കുമ്പോള്‍ അവിടെ തുല്യതയുടെ മാനദണ്ഡം പാലിക്കാന്‍ സാധിക്കില്ല. ഉദാഹരണത്തിന് ഒരു ഇംഗ്ലീഷ് അധ്യാപകനോട് മത്സരിക്കാന്‍ ഒരു മലയാള അധ്യാപകന് സാധിക്കില്ല. അതുതന്നെ വ്യത്യസ്ത സ്ഥാനങ്ങളിലുള്ളവര്‍ക്കും പരസ്പരം മത്സരിക്കാന്‍ സാധിക്കില്ല.
രണ്ട് വിഭാഗത്തിലുള്ളവരെ രണ്ടായി പരിഗണിച്ച് സംവരണതത്വവും നിയമനവും നടത്തണമെന്ന് ഭരണഘടനയുടെ അനുച്‌ഛേദം 14-ല്‍ പറയുന്നുണ്ട്. ഉദാഹരണത്തിന് വിവിധ വകുപ്പുകളിലേക്ക് വ്യത്യസ്ത നിയമനത്തിന് അപേക്ഷിക്കുന്നവരെ ഒറ്റ യൂണിറ്റായി പരിഗണിക്കുമ്പോള്‍ അനുച്‌ഛേദം 16ന്റെ ലംഘനവും നടക്കുന്നുണ്ട്. തുല്യരെയാണ് തുല്യസ്ഥാനത്തേക്ക് പരിഗണിക്കേണ്ടത്. മത്സരം തുല്യര്‍ തമ്മില്‍ ആകണം. മാത്രമല്ല ഒരു യൂണിറ്റാക്കി എടുക്കുമ്പോള്‍ ചിലപ്പോള്‍ ഒരു പോസ്റ്റിന് റിസര്‍വേഷന്‍ 100 ശതമാനം എന്ന ഭരണഘടനാവിരുദ്ധത കടന്നുവരുന്നു. മുന്‍കാലങ്ങളിലുണ്ടായിരുന്ന പഠനവിഭാഗം-വിഷയം അടിസ്ഥാനത്തില്‍ ആയിരുന്നപ്പോള്‍ എല്ലാ ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും മത്സരിക്കാന്‍ അവസരം ഉണ്ടായിരുന്നു. പുതിയ രീതിയില്‍ വന്നപ്പോള്‍ ഇതെല്ലാം താളം തെറ്റി. സംവരണവിഭാഗത്തിന് വലിയ നഷ്ടം സംഭവിച്ചു. എന്നു മാത്രമല്ല താന്‍ പഠിച്ച, തനിക്ക് ഇഷ്ടമുള്ള പഠന-ഗവേഷണ വകുപ്പില്‍ ഏതിലെങ്കിലും കയറാന്‍ പറ്റുമെന്ന പ്രതീക്ഷ പോലും ഇല്ലാതായി. ചെറിയ സംവരണമുള്ള ജാതി സമുദായങ്ങളെ തീര്‍ത്തും ഒഴിവാക്കുന്ന ഭീകരമായ ഭരണഘടനാ ലംഘനമാണ് ഇതുവഴി സംജാതമാകുന്നത്.
അലഹബാദ് ഹൈക്കോടതി വിധിക്കുശേഷം പട്ടികജാതി – പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് വേണ്ടിയുള്ള പാര്‍ലമെന്ററി കമ്മറ്റി കോടതിവിധി പഠിക്കുകയും വിധിക്കെതിരെ നിലപാടെടുക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പെറ്റീഷന്‍ കൊടുത്തെങ്കിലും 2019 ജനുവരി 21ന് സുപ്രീംകോടതി അത് തള്ളിക്കളയുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് 2019 മാര്‍ച്ച് 7ന് യൂണിവേഴ്‌സിറ്റിയെ ഒരൂ യൂണിറ്റായി പരിഗണിച്ച് സംവരണം നടപ്പാക്കുന്ന ഓര്‍ഡിനന്‍സ് പാസ്സാക്കുകയും 2019 ജൂലായ് മാസം അത് നിയമാക്കുകയും ചെയ്തു. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ ഓര്‍ഡിനന്‍സും നിയമവും കേന്ദ്രസര്‍വ്വകലാശാലകള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാത്രമാണ് ബാധകമെന്ന് നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഇത് മറച്ചു വെച്ചുകൊണ്ടാണ് കേരളസര്‍വ്വകലാശാല നടത്തിയ അധ്യാപക നിയമനത്തെ പിന്തുണയ്ക്കുന്നവര്‍ നിലപാടെടുക്കുന്നത്.
2021 ജനുവരി 1ന് മദ്രാസ് ഹൈക്കോടതി സമാനമായ കേസില്‍ തിരുച്ചിറപ്പള്ളിയിലെ ഭാരതിദാസന്‍ യൂണിവേഴ്‌സിറ്റിക്കെതിരെ വിധി പ്രസ്താവിച്ചിരുന്നു. കൂടാതെ തമിഴ്‌നാട് സര്‍ക്കാരിന്റെ റിസര്‍വേഷന്‍ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. ഇതിനുപുറമെ 2018 മാര്‍ച്ച് 5ന് അലഹബാദ് ഹൈക്കോടതിവിധിക്ക് അനുകൂലമായി യുജിസി ഇന്ത്യയിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (സംസ്ഥാന സര്‍വ്വകലാശാലകള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും ഉള്‍പ്പെടെ) പഠന-ഗവേഷണ വകുപ്പ് അധ്യാപകര്‍ക്കും ഒരു റിസര്‍വേഷന്‍ സംവിധാനം ഉണ്ടാക്കണമെന്നും ആ റിസര്‍വേഷന്‍ തത്വം പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിങ്ങനെ ഓരോ വിഭാഗത്തിനും ബാധകമാക്കണമെന്നും കാണിച്ച് ഉത്തരവ് കൊടുത്തിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് കേരളയൂണിവേഴ്‌സിറ്റി അധ്യാപകനിയമന കാര്യത്തില്‍ തീരുമാനമെടുത്തത്. കേവലം രാഷ്ട്രീയ താല്പര്യം മാത്രം പരിഗണിച്ച് ഇടതുപക്ഷ പശ്ചാത്തലത്തിന്റെയും സംഘടനാ പ്രവര്‍ത്തനത്തിന്റെയും വലിയ തുക സംഭാവന നല്‍കിയതിന്റേയും അടിസ്ഥാനത്തില്‍ നല്‍കിയ ഈ നിയമനം തള്ളപ്പെടേണ്ടത് തന്നെയായിരുന്നു. 2021 മാര്‍ച്ച് 31 ലെ ഹൈക്കോടതി വിധി പ്രകാരം 2014ല്‍ കേരള നിയമസഭ പാസ്സാക്കിയ നിയമഭേദഗതിയും 2017ല്‍ കേരള യൂണിവേഴ്‌സിറ്റിയുടെ വിജ്ഞാപനവും റദ്ദ് ചെയ്തത് ശുഭോദാര്‍ക്കമാണ്. നിയമവ്യവസ്ഥയിലും ഭരണഘടനയിലും വിശ്വസിക്കുന്ന ഏതൊരാള്‍ക്കും ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ് ഹൈക്കോടതി വിധി.