പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുമുന്നണി മന്ത്രിസഭ അധികാരമേറ്റപ്പോള്‍ സംസ്ഥാനത്ത് ഇതുവരെ പ്രകടമായിട്ടില്ലാത്ത എന്തെല്ലാമോ നടക്കുന്നു എന്നമട്ടിലായിരുന്നു പ്രചാരങ്ങള്‍. ഒരുകാര്യം ശരിയാണ്, 1979ല്‍ കേരള രാഷ്ട്രീയ ചരിത്രം ഇടതുമുന്നണി-വലതു മുന്നണി എന്നിങ്ങനെ രണ്ട് ചേരികളായി രൂപപ്പെടുകയും 1980ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി മന്ത്രിസഭ അധികാരത്തില്‍ വരികയുമുണ്ടായി. ഒന്നരവര്‍ഷക്കാലം മാത്രമെ ആ മന്ത്രിസഭ നിലനിന്നിരുന്നുവെങ്കിലും അതിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ രണ്ടുമുന്നണികളും മാറിമാറിയാണ് അധികാരത്തില്‍ വന്നത്. അതില്‍നിന്നൊരു വ്യത്യാസം ഇത്തവണ ഉണ്ടായെന്നുമാത്രം.
മന്ത്രിമാരുടെ വകുപ്പ് വിഭജനം കഴിഞ്ഞപ്പോള്‍ ചേലക്കരയില്‍നിന്ന് അഞ്ചാംതവണയും ജയിച്ച കെ.രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കിയതാണ് ഒരു വലിയ കാര്യമായി പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും പൊക്കിപ്പിടിച്ചു നടക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം അറിയാത്തവരും, അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയാത്തവരെന്നു നടിക്കുന്നവരുമാണ് ഇതിനുപിന്നില്‍. പിണറായി വിജയന്‍ ഒരു വലിയ ത്യാഗം ചെയ്‌തെന്ന മട്ടിലാണ് പ്രചാരണം. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? ഒരു പട്ടികജാതിക്കാരന്‍ ദേവസ്വം മന്ത്രിയായതുകൊണ്ട് ഇവിടെ പ്രത്യേകിച്ചൊന്നും നടക്കാന്‍ പോകുന്നില്ല. കേരളത്തിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള സവര്‍ണാധിപത്യം അവസാനിച്ചെന്നും ബ്രാഹ്മണാധിപത്യം ഇനി നടക്കാന്‍ പോകുന്നില്ലെന്ന തരത്തിലുള്ള വിവിധ വാദഗതികളാണ് പലരും ഉയര്‍ത്തുന്നത്. സവര്‍ണ -അവര്‍ണ ചേരിതിരിവല്ല ഇവിടെ പരാമര്‍ശം, മറിച്ച് കേരളത്തില്‍ ആദ്യമായല്ല പട്ടികജാതിക്കാരനായ ഒരാള്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്യുന്നത് എന്നാണ്.
ഒരുപക്ഷെ അരനൂറ്റാണ്ടുമുമ്പ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഒരാള്‍ ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ അയാള്‍ക്കും അന്നത്തെ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സാമൂദായിക നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും അതൊരു പുതുമയായി തോന്നിയില്ല. മാത്രമല്ല, അതിനെ മറ്റൊരു ദൃഷ്ടിയിലൂടെ ആരും വീക്ഷിച്ചിട്ടുമില്ല. ഇന്ന് എന്തിലും ഏതിലും ജാതിയും ഉപജാതിയും കടന്നുവരുമ്പോള്‍ അതിനൊരു പുതിയ മാനം നല്‍കാനാണ് ശ്രമിക്കുന്നത്. അതിലൂടെ ചരിത്രനേട്ടം പിണറായി വിജയന് ഉണ്ടാക്കിക്കൊടുക്കാനാണ് ചിലരുടെ ഗൂഢശ്രമം.
സി. അച്യുതമേനോന്‍ നേതൃത്വം നല്‍കിയ രണ്ടാമത്തെ സര്‍ക്കാരില്‍ ഏഴ് വര്‍ഷം, അതായത് 1977 വരെ ആ വകുപ്പ് കൈകാര്യം ചെയ്തത് പാലക്കാട് ജില്ലയിലെ തൃത്താല സംവരണ മണ്ഡലത്തില്‍നിന്ന് വിജയിച്ച കോണ്‍ഗ്രസ് നേതാവ് വെള്ള ഈച്ചരനാണ്. അദ്ദേഹം പട്ടികജാതി വകുപ്പും കൈകാര്യം ചെയ്തിരുന്നു. പിന്നീടദ്ദേഹം വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍നിന്നും എംഎല്‍എയായി. അതിനുമുമ്പ് രണ്ടുതവണ പാര്‍ലമെന്റ് അംഗവുമായി.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ക്കാലം ഭരിച്ച സര്‍ക്കാരും അച്യുതമേനോന്റേതായിരുന്നു. അടിയന്തരാവസ്ഥ ആയതിനാല്‍ യഥാസമയം തിരഞ്ഞെടുപ്പ് നടത്താതിരുന്നതിനാലാണ് മേനോന്‍ മന്ത്രിസഭ തുടര്‍ന്നത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയും കെ. കരുണാകരന്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു. ഈ സമയം കെ.കെ. ബാലകൃഷ്ണനാണ് ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തത്. തുടര്‍ന്ന് രാജന്‍ കേസിനെത്തുടര്‍ന്ന് കരുണാകരന്‍ രാജിവെക്കുകയും എ.കെ. ആന്റണി മുഖ്യമന്ത്രിയാവുകയും ചെയ്തപ്പോഴും ബാലകൃഷ്ണന്‍ തന്നെയാണ് ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തത്. 1978ല്‍ പി.കെ. വാസുദേവന്‍ നായരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് നേതാവായ ദാമോദരന്‍ കാളാശ്ശേരി ആ വകുപ്പ് കൈകാര്യം ചെയ്തു. കാളാശ്ശേരി പട്ടികജാതിവകുപ്പും സാമൂഹ്യനീതി വകുപ്പും ഒപ്പം കൈകാര്യം ചെയ്തു. പന്തളം, മാവേലിക്കര മണ്ഡലങ്ങളില്‍നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കെപിസിസി സെക്രട്ടറിയുമായിരുന്നു അദ്ദേഹം.
പറഞ്ഞുവരുന്നത്, തിരിഞ്ഞ് പിന്നിലേക്കൊന്നു നോക്കിയാല്‍ നമുക്ക് കാണാന്‍ കഴിയുക സിപിഎം മന്ത്രിമാരില്‍പ്പോലും ദേവസ്വം വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യത്തെ മന്ത്രിയല്ല രാധാകൃഷ്ണന്‍. 1980ലെ ആദ്യ ഇടതുമുന്നണി മന്ത്രിസഭയില്‍ അംഗമായിരുന്ന ഞാറക്കല്‍ മണ്ഡലത്തില്‍നിന്നും വിജയിച്ച എം.കെ. കൃഷ്ണനാണ് അന്ന് ദേവസ്വം വകുപ്പ് മന്ത്രിയായിരുന്നത്. ഈ ചരിത്രമെല്ലാം മറച്ചുപിടിച്ചാണ് കേരളത്തില്‍ ഒരു പുതിയ നവോത്ഥാനമാണ് രാധാകൃഷ്ണനിലൂടെ സിപിഎം വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് എന്ന് പ്രചരിപ്പിക്കുന്നത്.
മറ്റൊരു വസ്തുത കൂടി ചൂണ്ടിക്കാണിക്കട്ടെ, 1952 ല്‍ തിരു-കൊച്ചി സംസ്ഥാനത്ത് കെ. കൊച്ചുകുട്ടന്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നുവെന്ന് ഇന്ന് എത്രപേര്‍ക്കറിയാം? ചരിത്രം അറിയാതെ, ചരിത്രം പഠിക്കാതെ എന്തെങ്കിലും പറയാന്‍ ശ്രമിക്കുന്നത് ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണ്. അക്കാലങ്ങളില്‍ ആ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് വ്യക്തികളുടെ കഴിവും മഹിമയും പരിഗണിച്ചാണ്. അല്ലാതെ ജാതികളും മറ്റും നോക്കിയല്ല. ഇതോടൊപ്പംതന്നെ മറ്റൊരു വസ്തുത കൂടി ചേര്‍ത്തുവായിക്കേണ്ടതുണ്ട്. അതിവിടെ ആരും ചര്‍ച്ച ചെയ്യുന്നുമില്ല.
തിരഞ്ഞെടുപ്പുകളില്‍ സംവരണ മണ്ഡലത്തില്‍ നിന്നല്ലാതെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളുകളെ എത്രപാര്‍ട്ടികള്‍ പൊതുസീറ്റുകളില്‍ മത്സരിപ്പിച്ചിട്ടുണ്ട്? സംവരണ മണ്ഡലത്തില്‍നിന്നല്ലാതെ, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ പൊതുമണ്ഡലത്തില്‍നിന്നും വിജയിച്ചത് എത്രപേരുണ്ട്. ഒരുപക്ഷെ, ചാത്തന്‍ മാസ്റ്ററെ കണ്ടേക്കാം. കേരളത്തില്‍നിന്ന് കേന്ദ്രമന്ത്രിയും പിന്നീട് ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായ കെ.ആര്‍. നാരായണനെ വരെ കോണ്‍ഗ്രസുകാര്‍ മത്സരിപ്പിച്ചത് ഒറ്റപ്പാലം സംവരണ മണ്ഡലത്തില്‍നിന്നാണ്. ആദ്യതവണ എ.കെ. ബാലനെയും പിന്നീട് ലെനിന്‍ രാജേന്ദ്രനെയുമാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് കെ.ആര്‍. നാരായണനെപ്പോലുള്ള ഒരു പ്രഗത്ഭനെ കോണ്‍ഗ്രസുകാര്‍ പൊതുസീറ്റില്‍ മത്സരിപ്പിച്ചില്ല? ഇതേസ്ഥിതിയല്ലെ സിപിഎമ്മും പിന്തുടരുന്നത്. മാത്രമല്ല, ജാതിയും മതവുമില്ലെന്ന് നാഴികക്ക് നാല്‍പ്പതുവട്ടം പറയുന്ന സിപിഎം അവരുടെ ഏതെങ്കിലും ഒരു മന്ത്രിസഭയില്‍ പട്ടികജാതിക്കാരനല്ലാത്ത ഒരാള്‍ ആ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ടോ എന്നുചോദിച്ചാല്‍ ഇല്ലെന്നതാണ് ഉത്തരം.
കേരളചരിത്രത്തില്‍ കെ. കരുണാകരന്‍ മാത്രമാണ് പട്ടികജാതിവകുപ്പ് കൈകാര്യം ചെയ്ത, പട്ടികജാതിക്കാരനല്ലാത്ത ഏകവ്യക്തി. തിരഞ്ഞെടുപ്പുകളില്‍ വിജയമോ പരാജയമോ ആകട്ടെ ബിജെപി പട്ടികജാതിക്കാരായ രണ്ടുപേരെ പൊതുസീറ്റില്‍ മത്സരിപ്പിച്ചിരുന്നു. ഇവിടെ മുസ്ലീം ലീഗിനെ ഒഴിവാക്കിയല്ല പറയുന്നത്. അവര്‍ക്ക് ഇത്തവണ മത്സരിക്കാന്‍ കിട്ടിയ ഒരു സീറ്റ് കോങ്ങാട് സംവരണ മണ്ഡലമായിരുന്നു. അവര്‍ ചോദിക്കാതെ കോണ്‍ഗ്രസ് കൊടുത്ത സീറ്റ്! നേരത്തെ മത്സരിച്ച് പരാജയപ്പെട്ട ദളിത് ലീഗിലെ യു.സി. രാമനെയാണ് അവര്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.
ഇല്ലാത്ത മഹിമ ഉണ്ടാക്കിയെടുക്കാനാണ് തുടര്‍ഭരണം കിട്ടിയതിന്റെ പേരില്‍ ചില സിപിഎമ്മുകാര്‍ നടത്തുന്നത്. ശബരിമല വിഷയത്തിലുണ്ടായ സംഭവഗതികളാണ് ഇതിനുപിന്നില്‍.