മൃഗത്വം എന്ന വാക്ക് മലയാള ഭാഷയില്‍ ഇതിനുമുമ്പ് ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഞാനും ഈ വാക്ക് അനുവാദത്തോടെ കടമെടുക്കുന്നു.
ലോകം ഉണ്ടായ കാലം മുതല്‍ പ്രകൃതി വളരെ സുന്ദരിയായിരുന്നു. ലോകമെന്ന് പറയുമ്പോള്‍ പക്ഷി മൃഗാദികളും, ചെറു പ്രാണികളും, അണുവില്‍ നിന്നും തുടങ്ങി മനുഷ്യക്കുരങ്ങുവരെയുള്ള കാലം. മനുഷ്യനു അറിവ് കൂടിയപ്പോള്‍ വളര്‍ച്ചയുടെ പാതയിലേക്ക് പലായനം തുടര്‍ന്നപ്പോള്‍ പ്രകൃതിക്ക് വിളര്‍ച്ച വന്നു എന്നതില്‍ സംശയം തീരെ വേണ്ട. മനുഷ്യന്‍ പുരോഗതിയുടെ പടവുകള്‍ ഓരോന്നായി ചവിട്ടിക്കയറിയത് പ്രകൃതിക്ക് മേല്‍ കനത്ത ആഘാതങ്ങള്‍ ഏല്‍പ്പിച്ചുകൊണ്ടായിരുന്നുയെന്ന് പലരും ഇതിനുമുമ്പും എഴുതിയിട്ടുണ്ട്.
ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം, പരിസ്ഥിതിയുടെ സ്ഥിതിയെപ്പറ്റി ഓര്‍മ്മിക്കുവാനും, ഒരു തൈ നട്ട് രണ്ട് വാചകങ്ങള്‍ പ്രസംഗിക്കുവാനും, നവമാധ്യമങ്ങളില്‍ ഒരു ഫോട്ടോയെടുത്ത് പ്രദര്‍ശിപ്പിക്കാനും വീണു കിട്ടുന്ന സുദിനം ആയി മാത്രമാണ് ചിലരെങ്കിലും ഈ ദിനത്തെ കാണുന്നത്. ഇവിടെയാണ് നാം മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത്.
കാട് കൈയ്യേറി, ചന്ദനവും, ഈട്ടിയും, തേക്കും തുടങ്ങിയ മരങ്ങള്‍ വെട്ടിമാറ്റി കടത്തി, പുഴകളില്‍ മാലിന്യമൊഴുക്കി, വ്യവസായശാലകളിലും, ആശുപത്രികളിലും നിന്നും മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കി വിടുന്നു. തുടങ്ങിയ വാര്‍ത്തകളില്‍ എല്ലാം ചുക്കാന്‍ പിടിക്കുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍ എന്ന ഉത്കൃഷ്ട ജീവിയെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടര്‍. അല്ലാതെ ചിത്രശലഭങ്ങളും, കിളികളും, പുലിയും, കടുവയും, കാണ്ടാമൃഗമൊന്നും ഇത്തരത്തില്‍ പ്രകൃതിയെ നശിപ്പിക്കുന്നില്ല.
കാട്ടാനകള്‍, കാട്ടുപന്നികള്‍, കുരങ്ങന്‍മാര്‍ എന്നിവര്‍ വന്ന് വാഴകൃഷിയും മറ്റും നശിപ്പിക്കുന്നു, വെട്ട് കിളികളും, തത്തകളും വന്ന് നെല്‍പാടം മുഴുവന്‍ കട്ടുമുടിക്കുന്നു. തുടങ്ങിയ സംഭവങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം അതും മനുഷ്യന്റെ കരവിരുതിന്റെ ഫലം തന്നെയാണ്. എന്തുകൊണ്ടാണ് ഈ ജീവജാലങ്ങള്‍ കാട് വിട്ട് പുറത്ത് വരുന്നത് അല്ലെങ്കില്‍ വരേണ്ട ആവശ്യമെന്ത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? അതിനുള്ള പരിഹാരം കണ്ടെത്തിയിട്ടുണ്ടോ ?
നമുക്കറിയാം മനുഷ്യന്‍ എന്ന വാക്കിന്റെ അര്‍ഥം മനനം ചെയ്യുന്നവന്‍ അഥവാ ചിന്തിക്കുന്നവന്‍ എന്നാണ്. പക്ഷെ യഥാര്‍ഥത്തില്‍ ഈ വാക്കിന് യോജിച്ച് പ്രവര്‍ത്തിയില്‍ ഏര്‍പ്പെടാന്‍ നമ്മളില്‍ എത്ര പേര്‍ക്ക് സാധിക്കുന്നുണ്ട്. ഒന്നും ചിന്തിക്കാനുള്ള സമയം ഇന്നത്തെ തിരക്കേറിയ ലോകത്ത് നമുക്കില്ല എന്നതാണ് സത്യം.
നമ്മുടെ വീട്ടുമുറ്റത്ത് പൂത്തു നില്‍ക്കുന്ന ചെടിയുടെ സൗന്ദര്യം, അതില്‍ നിന്നും തേന്‍കുടിക്കുന്ന പൂമ്പാറ്റയുടെയും വണ്ടിന്റേയും സൗന്ദര്യം, മുറ്റത്തെ ഭക്ഷണ അവശിഷ്ടം കൊത്തിത്തിന്നുന്ന കാക്കയുടെ സൗന്ദര്യം തുടങ്ങി ഓരോ ജീവജാലങ്ങളുടേയും ജീവിതം നോക്കിക്കാണാനോ എന്തിനേറെപ്പറയുന്നു നമ്മുടെ ജീവിതത്തിലെപ്പോലും നിസ്സാരമായ പലതും കാണാനും കേള്‍ക്കാനും പോലും നമ്മളില്‍ പലര്‍ക്കും സമയമില്ല.
എന്തിനെക്കൊയോ വേണ്ടി നാം തിരക്കേറിയ ഓട്ടത്തിലാണ്. നമുക്ക് ആവശ്യമില്ലെങ്കിലും പലതും വെട്ടിപ്പിടിക്കുന്നു. പ്രകൃതിയേയും പ്രകൃതിയിലെ വിഭവങ്ങളേയും ചൂഷണം ചെയ്യുന്നത് കൂടുന്നതിലാണ് പ്രകൃതി ഇടയ്ക്ക് വികൃതി കാട്ടുന്നത് എന്നതാണ് ഭയത്തോട് കൂടി നാം ഓര്‍മ്മിക്കേണ്ടത്.
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന കവിവചനങ്ങള്‍ തികച്ചും യാഥാര്‍ഥ്യമാണ്.
ഡസ്മണ്ട് മോറിസ് എന്ന നരവംശ ശാസ്ത്രജ്ഞന്റെ നഗ്നവാനരന്‍ എന്ന പുസ്തകത്തില്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം എടുത്തുകാണിക്കുന്നുണ്ട്. ഒരു പുലിയോ, സിംഹമോ, കടുവയോ അവരുടെ വിശപ്പടക്കാന്‍ വേണ്ടി ഒരു മാനിനേയോ, പോത്തിനേയോ വേട്ടയാടി ഭക്ഷിച്ചു വിശപ്പടക്കിയാല്‍ അവയുടെ മുന്നിലൂടെ അല്ല മൂക്കിന്റെ തുമ്പിലൂടെ ഒരു മാനോ, മാടോ നടന്നുപോയാല്‍ പോലും അവ വേട്ടയാടില്ല കാരണം അവര്‍ക്ക് വിശപ്പില്ല അതുകൊണ്ട് വേണ്ട. എന്നാല്‍ മനുഷ്യനോ ആവശ്യമില്ലെങ്കില്‍ പോലും അവര്‍ പ്രകൃതിയേയും മനുഷ്യനേയും കൊള്ളയടിച്ചുകൊണ്ടേയിരിക്കും. വനം കയ്യേറുന്നതും, ജലാശയങ്ങള്‍ മാലിനമാക്കുന്നതും, വിഭവങ്ങളെ ചൂഷണം ചെയ്യുന്നതുമെല്ലാം മനുഷ്യന്‍ മാത്രം.
മഹാത്മാ ഗാന്ധിജി പറഞ്ഞ വാക്കുകള്‍ മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം ഈ പ്രകൃതിയിലുണ്ട് എന്നാല്‍ അത്യാര്‍ഥിക്കുള്ളത് ഒന്നും പ്രകൃതിയിലില്ല.
പക്ഷേ എന്താണ് ഇന്നത്തെ സ്ഥിതി എന്ന് പരിശോധിക്കുമ്പോള്‍ നമുക്കറിയാം ആവശ്യത്തിനും, അനാവശ്യത്തിനും നാം പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. കാലം തെറ്റിപ്പെയ്യുന്ന മഴ, കടല്‍ക്ഷോഭം, കൊടുംങ്കാറ്റ്, വെള്ളപ്പൊക്കം എല്ലാം പ്രകൃതിയുടെ വികൃതികളാണ്.
അകാലത്തില്‍ പൊലിഞ്ഞ വിശ്വവിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സ് പറഞ്ഞിരുന്നു ഒരു അന്‍പത് വര്‍ഷം കഴിയുമ്പോള്‍ ഭൂമിയിലെ ജീവിതം സാഹസികമായിരിക്കും. മറ്റു ഗ്രഹങ്ങളിലേക്ക് മനുഷ്യന്‍ കുടിയേറി പാര്‍ക്കേണ്ടിവരും എന്നതാണ്. ഒരു പക്ഷെ ഇത് മുന്‍കൂട്ടി കണ്ട് കൊണ്ടാകും ഓസ്‌കാര്‍ കാസ്റ്റലിന്‍ എന്ന ഗോവാക്കാരന്‍ പയ്യന്‍ ചൊവ്വാ ഗ്രഹത്തിന് വേണ്ടി ഓ മൈ മാഴ്‌സ് എന്ന് തുടങ്ങുന്ന ദേശീയഗാനം ഇപ്പോഴേ എഴുതി തയ്യാറാക്കി വച്ചിരിക്കുന്നത്.
എല്ലാ വര്‍ഷവും പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് ഒരു തൈ നടാം എന്ന് തുടങ്ങുന്ന സുഗതകുമാരി അമ്മയുടെ കവിത ചൊല്ലി നാം നടുന്ന വൃക്ഷതൈകള്‍ പലതും നട്ടുകഴിഞ്ഞ് രണ്ട് ദിവസം കഴിയുമ്പോള്‍ ഏതെങ്കിലും പശുവിൻ്റെ ചാണകത്തിലൂടെ പുറത്തു വരുന്നതാണ് നാം പലയിടത്തും കാണുന്നത്. അതായത് നട്ട തൈകള്‍ സംരക്ഷിക്കാന്‍ ആരും തയ്യാറാകുന്നില്ല. അതുകൊണ്ട് തന്നെ ഒരു പ്രാവശ്യം എടുക്കുന്ന കുഴി എല്ലാ വര്‍ഷവും പരിസ്ഥിതി ദിനത്തിന്റെ അന്ന് അവിടെത്തന്നെ ഒഴിഞ്ഞു കിടക്കുന്നതാണ് ദയനീയമായ രംഗം.
മരങ്ങള്‍ പ്രകൃതിയുടെ ശ്വാസകോശമാണ് എന്ന ഫ്രാങ്കളിന്‍ റൂസ് വെല്‍റ്റിന്റെ വാക്കുകള്‍ വളരെ പ്രസക്തമാണ്. പ്രകൃതിയുടെ ശ്വാസകോശം കേടുകൂടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. പ്രാണവായുവിന് വേണ്ടി നാം പിടയുന്ന സാഹചര്യം കൊറോണക്കാലം വന്നപ്പോള്‍ നാം നേര്‍സാക്ഷ്യം വഹിച്ചതാണ്.
ഇന്ത്യയുടെ ഭരണസിരാ കേന്ദ്രമായ ഡല്‍ഹിയില്‍ ശ്വസിക്കാന്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ സ്ഥാപിച്ചിട്ട് വര്‍ഷം മൂന്നായി. 15 മിനിറ്റ് ശ്വസിക്കാന്‍ 299 രൂപയാണ് നിരക്ക് എന്നതും ആശ്ചര്യം തന്നെ. കുറേ വര്‍ഷം കഴിയുമ്പോള്‍ വൈദ്യുതിക്കും, വെള്ളത്തിനും ബില്ലടയ്ക്കാന്‍ പോയി ക്യൂ നില്‍ക്കും പോലെ ശ്വസിച്ച ഓക്‌സിജന് ബില്ലടയ്ക്കാന്‍ പോകേണ്ടി വരുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക.
അപ്പോഴും മൃഗങ്ങള്‍ക്ക് ബില്ലടയ്‌ക്കേണ്ട കാര്യമില്ല കാരണം അവര്‍ നിരപരാധികള്‍ തന്നെയാണ്. മനുഷ്യന്‍ ഈ ഭൂമിയില്‍ നിന്നും ഇല്ലാതായാല്‍ ഭൂമിക്ക് പ്രത്യേകിച്ച് നഷ്ടങ്ങളൊന്നുമില്ല. എന്നാല്‍ മറ്റു ജീവജാലങ്ങള്‍ ഈ പ്രകൃതിയില്‍ നിന്നും നശിച്ചുപോയാല്‍ ഭൂമി ചിലപ്പോള്‍ കാണില്ല എന്നതാണ് സത്യം.
കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളില്‍ ഒരു വീഡിയോ കാണാനിടയായി. ഉത്തരേന്ത്യയില്‍ ഏതോ ഒരു ഗ്രാമത്തില്‍ ഒരു പൊട്ടക്കിണറ്റില്‍ രണ്ട് പട്ടിക്കുഞ്ഞുങ്ങള്‍ വീണു കിടക്കുന്നത് നാട്ടുകാര്‍ കണ്ടെത്തി. അതിനടുത്ത് ഒരു മൂര്‍ഖന്‍ പാമ്പുമുണ്ടായിരുന്നു. ഉള്‍ഗ്രാമം ആയതിനാല്‍ ഫയര്‍ഫോഴ്‌സ് വരാന്‍ രണ്ട് ദിവസം എടുക്കും എന്ന അവസ്ഥയാണ്. പാമ്പ് എന്തായാലും പട്ടിക്കുട്ടികളെ കടിച്ചുകൊല്ലും എന്ന് നാട്ടുകാര്‍ ഉറപ്പിച്ചു. എന്നാല്‍ അത്ഭുതം അതല്ല മഴ പെയ്തപ്പോള്‍ കിണറ്റിനകത്തെ മറ്റൊരു ഗര്‍ത്തതിലേക്ക് അകപ്പെട്ട് പോകാന്‍ ഒരുങ്ങിയ പട്ടിക്കുട്ടികളെ മൂര്‍ഖന്‍പാമ്പ് തട നിന്ന് രണ്ട് ദിവസം കാത്തു സൂക്ഷിച്ചു. രണ്ട് ദിവസം കഴിഞ്ഞ് ഫയര്‍ഫോഴ്‌സ് വന്ന് പാമ്പിനേയും പട്ടിക്കുട്ടികളേയും രക്ഷിച്ചുവിട്ടു.
ഇതുപോലെ നമുക്ക് അറിയുന്നതും അറിയപ്പെടാതെ പോയതുമായ എത്രയോ കാരുണ്യ സമീപനങ്ങള്‍ ജീവജാലങ്ങള്‍ പരസ്പരം നിറവേറ്റുന്നു. മനുഷ്യനിര്‍മ്മിത നിയമങ്ങളിലും, ഭരണഘടനകളിലും എല്ലാം പ്രകൃതിക്കും മറ്റ് ജീവജാലങ്ങള്‍ക്കും വേണ്ടി നിയമാവലികള്‍ എഴുതി വച്ചിട്ടുണ്ടെങ്കിലും എത്രത്തോളം അവ പ്രാവര്‍ത്തികമാക്കുന്നു എന്നതാണ് ചിന്തിക്കേണ്ടത് അല്ലെങ്കില്‍ പരിശോധിക്കേണ്ടത്. കാടിനും, മൃഗങ്ങള്‍ക്കും ഒറ്റ നിയമം മാത്രമേയുള്ളൂ. അത് കാടിന്റെ നിയമമാണ് അതിനെ അവര്‍ കാത്തുസൂക്ഷിക്കാറുണ്ട്. അവരുടെ ഐക്യവും, അവരുടെ സഹിഷ്ണുതയും, സാഹോദര്യവും നാം മനുഷ്യര്‍ കണ്ട് പഠിക്കണം.
മനുഷ്യത്ത്വം എന്ന വാക്ക് കാലാഹരണപ്പെട്ടു പോയെങ്കില്‍ മൃഗത്വം എന്ന വാക്ക് സ്വീകരിക്കുന്നതില്‍ തെറ്റില്ല. പക്ഷെ നമുക്ക് ആ വാക്ക് സ്വീകരിക്കാനുള്ള അര്‍ഹതയുണ്ടോയെന്ന് ആത്മ പരിശോധന നടത്തിയ ശേഷം മാത്രമേ ആ സാഹസികതയ്ക്ക് മുതിരാവൂ. പരിസ്ഥിതിയുടെ സ്ഥിതി പരിസ്ഥിതി ദിനത്തില്‍ മാത്രമല്ല പരിശോധിക്കേണ്ടത്. എല്ലാ ദിവസവും പരിശോധിക്കാന്‍ അല്‍പം സമയം മാറ്റി വച്ചാല്‍ നമുക്കും ഈ സമൃദ്ധമായ, കാരുണ്യവതിയായ ഭൂമിയില്‍ ഭൂമിയുടെ കാരുണ്യത്തില്‍ കൈകൂപ്പി, കാലൂന്നി ജീവിച്ചു പോകാം. ഇല്ലെങ്കില്‍ വരും തലമുറയ്ക്ക് ഭൂമിയിലെ ജീവിതം വളരെ സാഹസികമായിരിക്കും. ശ്വാസം മുട്ടി ഉമിനീരുപോലും ഇറക്കാന്‍ സാധിക്കാത്ത തരത്തില്‍ ആകരുതേ എന്ന് പ്രകൃതിയോട് പ്രാര്‍ത്ഥിച്ചുകൊണ്ട് പരിസ്ഥിതിയെ കാത്തുകൊള്ളാം.
നാം ഭൂമിയാലാണ് ജീവിക്കുന്നത് അല്ലാതെ ഭൂമി നമ്മളിലല്ല എന്ന ചീഫ് സിയാറ്റലിന്റെ പ്രസംഗത്തിലെ വരികള്‍ സ്മരിച്ചുകൊണ്ട് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം നമുക്ക് വരവേല്‍ക്കാം ഒപ്പം എല്ലാ ദിവസവും പരിസ്ഥിതിക്ക് വേണ്ടി എന്തെങ്കിലും നന്മകള്‍ ചെയ്യാം.