സീതയെ ഭൂമിയായും പ്രകൃതിയായും വീക്ഷിക്കാന്‍ കഴിയുന്നത് ഭരതീയദര്‍ശനജ്ഞാനം കൊണ്ടാണ്. സീതായനത്തില്‍ കവി വിലപിക്കുന്നത്
വാല്മീകം വളരുവതിപ്പോള്‍
വടുകെട്ടും കരളില്‍ മാത്രം എന്നാണ്. വാല്മീകത്തില്‍ നിന്നും മാനവബോധം പടുത്തുയര്‍ത്തിയ നാടിന്റെ ദുഃസ്ഥിതിയാണ് ഈ വിലാപത്തിന് കാരണം.
സോമാമൃതമൊഴുകിയ സാഗ്‌നിക-
സാമസ്വര വേദികളെവിടെ?
എന്ന ചോദ്യത്തില്‍ മാറിമാറി ഭാരതം ഭരിച്ച് അതിന്റെ സംസ്‌കൃതിയെ നാശത്തിലെത്തിച്ചവരോടുള്ള രോഷംതന്നെയാണ് കേള്‍ക്കുന്നത്. നമുക്ക് നഷ്ടമായ ഭാരതീയതയെക്കുറിച്ചുള്ള വേദനകൂടിയാണിതില്‍ ധ്വനിക്കുന്നത്. ഭാരതസംസ്‌കാരത്തെ മാത്രമല്ല ഭാരതത്തിന്റെ അത്യന്തരമണീയവും ശാന്തസുന്ദരങ്ങളുമായ ശാന്തിവനങ്ങളെപ്പോലും മുടിപ്പിച്ച സ്വാര്‍ത്ഥമതികളും ദേശവിരോധികളുമായവരോടുള്ള കടുത്ത രോഷം സീതായനത്തില്‍ നാം അനുഭവിക്കുന്നു. എങ്കിലും കവിക്ക് പ്രതീക്ഷയാണുള്ളത്. ആ പ്രതീക്ഷ ഏതാണ്ട് അടുത്തായിക്കഴിഞ്ഞതിന്റെ സൂചനകള്‍ ഭാരതം കണ്ടു തുടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ്
ഈ സീതാബാഷ്പം പേറി ഇന്ദ്രസദസ്സില്‍ ഞാനെത്തും
വസുധേ ഭഗവതി നിന്‍ ചേതന വിശ്വാബ്ധിയില്‍ വീണ്ടുമുയര്‍ത്തും എന്ന് കവി പറഞ്ഞുപോകുന്നത്.
രാമായണ സംസ്‌കാരത്തില്‍ കടഞ്ഞെടുത്ത സമകാലഭൗമബോധമോ പ്രകൃതിബോധമോ ആണ് അഗസ്ത്യഹൃദയം. ആദിഭാരതീയന്‍ പ്രകൃതിയെ സ്‌നേഹിച്ചു. എന്നാലിന്ന് പ്രകൃതിയിലെ ഔഷധച്ചെപ്പുകളായി കണ്ടിരുന്ന സസ്യങ്ങളെ ഒന്നൊന്നായി മനുഷ്യന്‍ വെട്ടി ഉന്മൂലനം ചെയ്തിരിക്കുന്നു. വൃക്ഷങ്ങളെ സ്വന്തം മക്കളെപ്പോലെ സ്‌നേഹിച്ചിരുന്ന ഭാരതീയന്റെ ഉദാത്ത വീക്ഷണമാണ് ഒരര്‍ത്ഥത്തില്‍ ഈ കവിതയില്‍ തെളിയുന്നത്. എല്ലാ തലങ്ങളിലും നാഡിഞരമ്പുകള്‍ തകര്‍ന്നുപോയ ഭാരതത്തിനുള്ള സുഖചികിത്സാവിധിയാണ് അഗസ്ത്യഹൃദയം. വാല്മീകിമുനിയുടെ വിശ്വപ്രതിനിധികളായ രാമലക്ഷ്മണന്മാരുടെ മനോവികാരങ്ങളിലൂടെ പകര്‍ത്തപ്പെട്ട ഈ കവിത തപോവനങ്ങളായിരുന്ന ഭാരതീയ വനങ്ങള്‍ കനലായിത്തീര്‍ന്ന കാലത്തിന്റെ അതിതീക്ഷ്ണമായ ജ്വലനാഗ്‌നിയാണ്. ജ്വരമാണ്ടൊരുടലിന് ശാന്തിചൈതന്യമായും കരളിന്‍കലക്കങ്ങള്‍ തെളിയിക്കുന്ന പുണ്യമായും അഗസ്ത്യമുനിയെ അവതരിപ്പിക്കുന്ന കവി ആത്മീയതയും ആത്മബോധവും മാത്രമേ ശാന്തി പ്രദാനം ചെയ്യൂ എന്ന ഭാരതീയ ആസ്തിക്യ വിചാരത്തിന്റെ ആത്മവിശുദ്ധിയെയാണ് പകര്‍ന്നുതരുന്നത്. ഭാരതീയത എന്ന അവബോധത്തിന്‍ കീഴില്‍ ഭാരതീയര്‍ പരസ്പരം സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞിരുന്ന രാമരാജ്യത്തിന്റെ ശോചനീയാവസ്ഥ ലക്ഷ്മണവചനങ്ങളിലൂടെ ഇതില്‍ ചുരുളഴിയുന്നുണ്ട്. ഉന്മാദവിദ്യയില്‍ വിരുതം നേടി നാല്ക്കവല വാഴുന്നവരുടെ ദൃശ്യം ഇന്ന് ഭാരതത്തിലെവിടെയും കാണാം. ഭാരതീയ സംസ്‌കാരത്തിനും ഭാരതീയ ജീവിതത്തിനും വന്ന അവസ്ഥാന്തരങ്ങള്‍, ആധുനിക ദശയില്‍ അത് വരുത്തിവെച്ച വിനാശങ്ങള്‍ എന്നിവയെല്ലാം ഇതില്‍ അനാവൃതമാകുന്നു. വിധ്വംസകപ്രവൃത്തികളിലേക്ക് ഭാരതീയനെ വഴിതെളിക്കുന്ന വൈകാരികത്വത്തെയും പരസ്പരം പോരടിച്ച് നശിക്കുവാന്‍ പോരുന്ന ജ്വലന സ്വഭാവത്തെയും കാമത്തിന്റെ ആധിക്യതയേയും കവിത്വവചനശക്തിയോടെ എടുത്തുകാട്ടുന്നവയാണ് അഗ്‌നി, ബീജം, മോഹബീജം എന്നീ പ്രയോഗങ്ങള്‍. ഭാരതത്തിന്റെ ഉന്നത മൂല്യ മേഖലകളിലെല്ലാം ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുവരെ സംഭവിച്ചുകൊണ്ടിരുന്ന ദീനദയനീയമായ ശോച്യാവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് കവിയുടെ പ്രതീക്ഷ. ആ പ്രതീക്ഷയുടെ മുഖങ്ങള്‍ കവിതയുടെ അവസാന ഭാഗങ്ങളില്‍ നിറഞ്ഞുനില്ക്കുന്നു. കുംഭസംഭവനായ അഗസ്ത്യന്‍ സര്‍വ്വനാശങ്ങളില്‍ നിന്നും ഭാരതത്തെ മുക്തിപഥത്തിലേക്ക് ഉയര്‍ത്തുവാന്‍ എവിടെയോ തപസ്സനുഷ്ഠിക്കുന്നുണ്ടാവും എന്ന് കവി കരുതുന്നു.
‘ഇരുളിന്‍ ജരായുവിലമര്‍ന്നിരിക്കുന്നൊരീ
കുടമിനി പ്രാര്‍ത്ഥിച്ചുണര്‍ത്താന്‍
ഒരുമന്ത്രമുണ്ടോ? രാമ നവമന്ത്രമുണ്ടോ?’
എന്നിപ്രകാരം കവിയുടെ ആത്മബോധമായി കവിതയില്‍ വര്‍ത്തിക്കുന്ന ലക്ഷ്മണന്റെ ചോദ്യത്തിന് ഇന്ന് അര്‍ത്ഥമുണ്ടായിക്കൊണ്ടിരിക്കുന്നു, രാമക്ഷേത്ര ശിലാന്യാസം അതാണ് കാട്ടിത്തരുന്നത്.
ഭാരതീയതയുടേയും ഉപനിഷത് സംസ്‌കാരത്തിന്റെയും സമ്പൂര്‍ണ്ണ പ്രകാശം ചൊരിയുന്ന ഒരു കവിതയാണ് ഉപനിഷത്. പേരുകൊണ്ടെന്നപോലെ ഇതിന്റെ അന്തരംഗ ചൈതന്യം ഭാരതീയതയില്‍ പടുത്തുയര്‍ത്തിയിരിക്കുന്നു. ഉത്കൃഷ്ട മനുഷ്യജീവിതവും ഉന്നതമാനവ മൂല്യങ്ങളും നിറഞ്ഞുകവിയുന്ന ഉപനിഷത് സന്ദേശങ്ങളില്‍നിന്നും അകന്നുക്കൊണ്ടിരിക്കുന്ന ഒരു സമൂഹമായി ഭാരതീയ സമൂഹം മാറിക്കൊണ്ടിരിക്കുന്നു. ഉപനിഷത് അന്തസത്തയേയും അത് പടുത്തുയര്‍ത്തിയ സംസ്‌കാരത്തെയും ഉള്‍ക്കൊള്ളാതെയുള്ള ഒരു ജീവിതസരണിയിലേക്ക് മനുഷ്യര്‍ ഇന്ന് പോയ്‌ക്കൊണ്ടിരിക്കുന്നു. അതിലുള്ളവേദനയാണ് സാമഗീതങ്ങള്‍തന്‍ തന്ത്രി തുരുമ്പിച്ചു മുറിഞ്ഞതും ശാന്തിപാഠങ്ങളില്‍ സര്‍ഗ്ഗ ക്‌ളാന്തിക്കറ പുരണ്ടതും എന്ന വചന സരണി എടുത്തുകാട്ടുന്നത്. വിശ്വസമ്മതമായ ആര്‍ഷഭാരതത്തെപടുത്തുയര്‍ത്താന്‍ നമ്മുടെ മുനിജീനിയസ്സുകള്‍ വിദൂരമവിടെ പേരാല്‍ച്ചുവട്ടിലുപവിഷ്ടരായ് മതിയും മനവും വീശി സുധതേടിപ്പറന്നു നാം.
ഋഷി സംസ്‌കാരത്തിന്റെ നിസ്വാര്‍ത്ഥ സേവനപഥങ്ങളെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഇതെല്ലാം കാത്തുസംരക്ഷിക്കുന്നതിന് പുതുകാലത്തിലെ ഭാരതീയസന്തതികള്‍ക്ക് കവി നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശമിതാണ്
ഒരിക്കല്‍ കൂടിയോര്‍മ്മിക്കാം പൂര്‍വ്വപാഠങ്ങളൊക്കെയും
അരികില്‍ പോന്നിരുന്നാലും താങ്കള്‍ ദൂരസ്ഥനാകൊലാ.
ആധുനിക വിദ്യാദാനമാര്‍ഗ്ഗങ്ങളും വൈദേശിക സംസ്‌കാരാനുകരണങ്ങളുമെല്ലാം ഭാരതീയ യുവസമൂഹത്തെ നമ്മുടെ സംസ്‌കാരധാരയില്‍നിന്നും അകറ്റിക്കൊണ്ടുപോകുന്ന അവസ്ഥയാണിന്നുള്ളത്. ആര്‍ക്കും നമ്മുടെ ശ്രേഷ്ഠാചാരങ്ങളേയും ശ്രേഷ്ഠ ദര്‍ശനങ്ങളേയും ആശയങ്ങളേയും മനസ്സാവരിക്കാന്‍ സമയം ലഭിക്കുന്നില്ല. ലഭിക്കുന്നവര്‍ക്ക് അതിനുള്ള ഇടങ്ങള്‍ കാട്ടിക്കൊടുക്കുവാന്‍ അതിശക്മായ സംഘടിത സ്ഥാപനങ്ങളും മാര്‍ഗ്ഗദര്‍ശികളും മുന്നോട്ട് വരേണ്ടതുണ്ട്. ഇത് സമകാലത്തിന്റെ ഏറ്റവും വലിയ അനിവാര്യതയുമാണ്. ശ്രീശങ്കരനും എഴുത്തച്ഛനും ശേഷം കേരളത്തില്‍ അത് നടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ സത്യത്തെയാണ്
ആവികള്‍ ചുമയ്ക്കുന്ന മര്‍ത്ത്യയന്ത്രങ്ങളില്‍
ജീവന്‍തുരുമ്പിച്ചടര്‍ന്നു വീഴ്‌കെ,സാമ-
ഗാനാമൃതത്തിന് നാവുനീട്ടും കിളി-
പ്പൂങ്കരളിലമ്‌ളബാണം തുളയ്‌ക്കേ-
ഇവിടെ തപസ്സനിന്നാര്‍ക്കുനേരം
എന്ന കാവ്യസാരസ്വതമായി ഗംഗ എന്ന കവിതയിലൂടെ കവിപകരുന്നത്. ശിവതേജസ്സ് പോറ്റിയ ഭാരതമണ്ണിന്റെ അവസ്ഥയെ
നീലിമയ്ക്കപ്പുറത്താസുരഹതിക്കു ശിവ-
തേജസ്സ്‌പോറ്റിയൊരു നിന്റെ തീരങ്ങളില്‍
ആണവച്ചിതയിലാത്മാവിന്‍ ജഡംവച്ച്
മുന്നേറുന്ന ഇന്നത്തെ ഭാരതീയന്‍ സ്വരാജ്യത്തിന്റെ അന്യാദൃശമായ മാഹാത്മ്യവും മഹത്വവും തിരിച്ചറിയുന്നില്ല. പുരാവൃത്തമധുരം കിനിയുകയും നിറയുകയും ചെയ്യുന്ന ഭാരതത്തിന്റെ മഹാഗ്രന്ഥ സമുച്ചയങ്ങളില്‍ നിന്നും സര്‍വ്വജീവിതോന്മുഖമായ യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയുമ്പോള്‍ മാത്രമെ ഈ മണ്ണില്‍ ജന്മമെടുത്ത ഒരാള്‍ യഥാര്‍ത്ഥ ഭാരതീയനാകുന്നുള്ളു. അത്തരമൊരവസ്ഥയ്ക്കു വന്ന മങ്ങലാണ് കവി ഏറെ നൊമ്പരത്തോടെ പല കവിതകളിലും കുറിച്ചിട്ടിരിക്കുന്നത്.
ഭാരതീയതയുടെ നിറനിലാവെളിച്ചത്തില്‍ നിറുത്തിയാണ് നടരാജസ്മൃതിയില്‍ സര്‍വ്വേശനായ ശിവനെ കവി സ്മരിക്കുന്നത്.
ഒരുപാദത്തിലധോഗതതാമസഗര്‍വ്വമമര്‍ത്തി ലയത്തിലൊതുക്കി
മറുപാദത്താലറിവിനുമകലെയപൂര്‍വ്വനഭസ്ഥലമൊക്കെയടക്കി
ദിക്കുകളില്‍ സ്വരനാഡീസ്പന്ദം തൊട്ടുവിടര്‍ത്താനംഗുലി നീട്ടി
ഇമയില്‍കാലമൊതുക്കി, മനസ്സില്‍ നിറവൂനിത്യമഹാനടനായ് നീ
ഇങ്ങനെ ശിവബോധത്തിന്റെ സ്പര്‍ശമാത്രകള്‍ മനോമുകുരത്തില്‍ പെട്ടെന്ന് താളാത്മകമായിവന്നു നിറയുന്ന രീതിയിലാണ് കവി അവതരിപ്പിക്കുന്നത്. ഭാരതീയന്റെ ആത്മശക്തിയും ജീവശക്തിയുമായ ശിവബോധ തലങ്ങള്‍ തൊട്ടുണര്‍ത്തുന്ന ചടുലമായ നൃത്തതാളക്രമ രീതി ഈ കവിതയെ കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്.
അതിതീക്ഷ്ണമായ സ്വരതീവ്രതയില്‍ ശൈശവത്തിന്റെ ദാരുണതകള്‍ എടുത്തുകാട്ടിയിരിക്കുന്ന സന്താനഗോപാലം എന്ന കവിത പുരാണകഥയുടെ വെളിച്ചത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്. ശൈശവജന്മപരമ്പരകളോട് ഭാരതത്തിനുണ്ടായിരുന്ന വാത്സല്യാര്‍ദ്രമായ മനോഭാവത്തെ ആവിഷ്‌ക്കരിക്കുന്നതിനൊപ്പം സമകാല വ്യഥിതശൈശവത്തിന്റെ അതിദാരുണതകള്‍ വിളംബരം ചെയ്തിരിക്കുന്നു ഈ കവിതയില്‍. അതീതകാലത്തെ ശൈശവ മനോഭാവവും സമകാലത്തെ ശൈശവമനോഭാവവും എടുത്തു കാട്ടിയിരിക്കുന്ന ഈ കവിത മനുഷ്യമനഃസാക്ഷിയെ വല്ലാതെ വേട്ടയാടുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
(തുടരും)