Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ചങ്ങമ്പുഴക്കവിതകളിലെ സ്ത്രീസങ്കല്പങ്ങള്‍

മണി.കെ.ചെന്താപ്പൂര്

Print Edition: 4 June 2021

”മിഥ്യയാണോര്‍ക്കുകില്‍ സര്‍വ്വയാഥാര്‍ത്ഥ്യവും
സ്വപ്നങ്ങള്‍ മാത്രമേ സത്യമുള്ളു.
വ്യര്‍ത്ഥമാം ഭൗതികോല്‍ക്കര്‍ഷമേ ഞാനെന്റെ
സ്വപ്ന ലോകത്തേയ്ക്ക് തന്നെ പോട്ടെ.
ഞാനെന്റെ ദേവിയെ പൂജിച്ച് ധ്യാനിച്ച്
ഗാനാത്മകനായ് കഴിഞ്ഞിടട്ടെ.
നീ ചിറകാഞ്ഞടിച്ചടിച്ചെന്‍ മുന്നിലെ-
ത്തുകെന്‍ പ്രിയ സ്വപ്നങ്ങളേ…”

മലയാള കവിതയില്‍ തന്റേതായ കാലഘട്ടം സൃഷ്ടിച്ച ഒരു കവിയുടെ വിചാരധാരയില്‍ നിന്ന് രൂപപ്പെട്ടതാണ് ഈ വരികള്‍. മലയാളികളുടെ ഊഷരമായ ഹൃദയത്തില്‍ കവിതകൊണ്ട് കയ്യൊപ്പിട്ട്, നവ്യാനുഭൂതികളുടെ ആന്ദോളനങ്ങള്‍ സൃഷ്ടിച്ച മഹാകവി. ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയായിരുന്നു അത്. അതുവരെ നിലനിന്നുപോന്ന ആഢ്യകാവ്യസംസ്‌കാരത്തിന്റെ രൗദ്രസംഗീത വിപഞ്ചികയില്‍ നിന്ന്, മന്ദ്രമധുരമായ മേഘരാഗങ്ങള്‍ വര്‍ഷിച്ച് ഗന്ധര്‍വ്വരൂപിയായി ചങ്ങമ്പുഴ മുല്ലവള്ളി പോലെ പടര്‍ന്നു കയറി പൂവിട്ട് പൂവിട്ട് ചുറ്റും മാസ്മരിക സുഗന്ധത്തിന്റെ മായികപ്രപഞ്ചം തീര്‍ത്തു.
‘ബാഷ്പാഞ്ജലി മുതല്‍ സ്വരരാഗസുധവരെയുള്ള അറുപതോളം കൃതികള്‍ രചിക്കുകയും ചുരുങ്ങിയ കാലയളവിനുളളില്‍ കേരളീയ കവികളില്‍ മറ്റാര്‍ക്കും നേടുവാന്‍ കഴിയാത്ത കീര്‍ത്തി സമ്പാദിക്കുകയും ചെയ്ത, സമാനതകളില്ലാത്ത അസാധാരണ പ്രതിഭാശാലിയായിരുന്നു അദ്ദേഹം.

നിയതമായ കാവ്യബിംബങ്ങളില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങളിലേയ്ക്കുയര്‍ന്ന ഹൃദയ വികാരങ്ങള്‍ കാല്പനികതയുടെ വര്‍ണ്ണപ്രപഞ്ചം നമുക്ക് കാട്ടിത്തരുന്നു. കാവ്യ വീക്ഷണങ്ങളില്‍ ദ്വന്ദ്വവ്യക്തിത്വത്തിന്റെ തിരിച്ചറിവുകള്‍ ചങ്ങമ്പുഴ ചടുലമായി തന്നെ അവതരിപ്പിക്കുന്നുണ്ട്. തന്റെ കാഴ്ചവട്ടത്തുള്ള സ്ഥിരവും അസ്ഥിരവുമായതെന്തും ആ കനക തൂലികയ്ക്ക് അന്യമായിരുന്നില്ല. അതില്‍ സ്ത്രീസങ്ക്‌ലം ചങ്ങമ്പുഴക്കവിതകളുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നത് പണ്ഡിതനും പാമരനുമായ ഏതു കാവ്യ ആസ്വാദകനും ഒറ്റവായനയില്‍ ബോദ്ധ്യപ്പെടുന്ന സംഗതിയാണ്. ഒരു നിമിഷം അനുരാഗ വിവശനായ ഹൃദയത്തോടെ സ്ത്രീയെ സമീപിക്കുന്ന ചങ്ങമ്പുഴ അടുത്തനിമിഷം പ്രപഞ്ചനാശത്തിന്റെയും സൈ്വര്യക്കേടുകളുടെയും മൂലഹേതുവായി സ്ത്രീയെ ചിത്രീകരിക്കുന്നു.

വെള്ളത്താമരപോല്‍ വിശുദ്ധി വഴിയും
സ്ത്രീചിത്തമേ ജീവിതം
പൊള്ളുമ്പോളമൃതം തളിച്ചു തടവും
സല്‍ സാന്ത്വന സ്വപ്നമേ,
മുള്ളേറ്റു മുറിഞ്ഞു രക്തമൊഴുകുമ്പോഴും
പൂവാണുന്മാദ തള്ളിച്ചയ്ക്കു-
തുടിച്ചിടും സഹനത!
സങ്കേതമേ വെല്ക നീ.
ഇവിടെ സ്ത്രീത്വത്തിന് മഹത്വം കല്പിക്കുവാന്‍ ചങ്ങമ്പുഴ തെല്ലും മടിക്കുന്നില്ല. സ്ത്രീസൗന്ദര്യചിന്തയും സ്ത്രീസാന്നിദ്ധ്യവും ലാവപോലെ ഉള്ളില്‍ തിളച്ചുമറിയുന്ന അനുരാഗവാഞ്ഛയും ചങ്ങമ്പുഴയുടെ മനസ്സിലെ അണയാത്ത അഗ്നിയായിരുന്നു.
കാണുന്നതെന്താണു ചുറ്റുമയ്യോ-
പ്രേമശൂന്യമാമന്തരീക്ഷം.
ഈ വിഷവായുവേറ്റത്ര നേരം
ജീവചൈതന്യമേ, നീയിരിക്കും?

പ്രേമരഹിതമായ ജീവിതവും പരിസരവും ചങ്ങമ്പുഴയ്ക്ക് വിഷലിപ്തമായിരുന്നു.

പ്രണയലോലനാ, യമലേ നിന്നടു-
ത്തിരവിലിന്നു ഞാനെത്തും.
മണിയറവാതിലടച്ചിരുന്നാലു-
മകത്തു വന്നു ഞാന്‍ നില്‍ക്കും.
അധരമല്പവുമനങ്ങിടാതെ ഞാന്‍
വിളിച്ചു നിന്നെയുണര്‍ത്തും
അതുലേ, നീ പോലുമറിയാതെ നിന്നെ-
പ്പുണര്‍ന്നു ഞാനുടന്‍ പോരും.
‘പ്രതിജ്ഞ’ എന്ന കവിതയിലെ ഈ രഹസ്യ സമ്മേളന ത്വരയും,
പലപല വല്ലികള്‍ പൂത്തുപൂത്തു
പരിമളം തിങ്ങിയ പൂനിലാവില്‍
ഒരു കൊച്ചരുവിതന്‍ തീര ഭൂവി-
ലൊരു നല്ലനീല ശിലാതലത്തില്‍
തിരകളിളക്കുന്ന ചിന്തകളാല്‍
തരളിത ചിത്തനായ് ഞാനിരിപ്പൂ… രതിബോധമുണര്‍ത്തുന്ന നീലശിലാതലത്തിലെ കാത്തിരിപ്പും-
കഥയെമ്മട്ടായാലും കണ്ടു നിന്ന്
കരയുവാന്‍ മാത്രമെനിക്കറിയാം
തുടങ്ങിയ ഒട്ടനവധി കാവ്യ മുഹൂര്‍ത്തങ്ങളിലൂടെ സ്ത്രീ സാന്നിദ്ധ്യത്തെയും സൗന്ദര്യത്തെയും പ്രകീര്‍ത്തിക്കുന്ന ചങ്ങമ്പുഴ മറുപകുതി പ്രജ്ഞയിലെ കരിപൂശിയ വാവില്‍ നിന്നുകൊണ്ട് സ്ത്രീസ്വത്വത്തെ മറ്റൊരു തലത്തില്‍ പ്രതിഷ്ഠിക്കുന്നു.
അങ്കുശമില്ലാത്ത ചാപല്ല്യമേ, നിന്നെ-
യംഗനയെന്നു വിളിക്കുന്നു ഹന്ത, ഞാന്‍.
പാടുന്ന പിശാചിലൂടെ സ്ത്രീത്വത്തിന് നേരെ കാറിത്തുപ്പുകയും ഒരു പരിധിവരെ അവമതിക്കുകയും ചെയ്യുന്നു.

ഇത് സ്ഥലകാല വിഭ്രമങ്ങളില്‍പ്പെട്ടു പോകുന്ന അസ്ഥിരമായ കവിത്വത്തിന്റെ പ്രതിഫലനങ്ങളായി കണക്കാക്കാം. സങ്കല്പലോകമല്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും സങ്കല്പ ലോകങ്ങളില്‍ സ്വച്ഛന്ദം വിഹരിക്കുകയും ചെയ്യുന്ന സ്വപ്ന സമാനനായ ചങ്ങമ്പുഴയുടെ ജീവിത വീക്ഷണങ്ങളില്‍ സ്ത്രീയെ ഉദാത്തതയുടെ ഗിരിശൃംഗങ്ങളില്‍ എത്തിക്കുവാനോ പാടേ പരിഹാസ്യയായി ചവുട്ടി താഴ്ത്തുവാനോ ബോധപൂര്‍വ്വം ശ്രമിക്കുന്നില്ല. മനസ്വിനിയിലും രമണനിലും സ്വരരാഗസുധയിലുമൊക്കെ പ്രത്യക്ഷപ്പെടുന്ന സ്ത്രീത്വത്തിന്റെ ചാരുതകള്‍ നൈമിഷികമായ ജീവിതാനുഭൂതികളുടെ നക്ഷത്രങ്ങള്‍ മാത്രം.

നിന്നുലളിതേ നീയെന്‍ മുന്നില്‍
നിര്‍വൃതി തന്‍ പൊന്‍ കതിര്‍ പോലെ…
‘മനസ്വിനി’യില്‍ ഹൃദയാവര്‍ജ്ജകമായി പാടുന്ന ചങ്ങമ്പുഴ, ഉജ്ജ്വല ഗ്രാമീണ കാവ്യമായ ‘രമണ’ നില്‍, മദനന്‍ രമണനോട് പ്രണയ സങ്കടങ്ങള്‍ വെളിപ്പെടുത്തുന്ന വേളയില്‍ ഇങ്ങനെ ആശ്വസിപ്പിക്കുന്നു.
നിസ്സാരമായൊരു പെണ്ണു മൂലം
നിത്യനിരാശയില്‍ നിന്റെ കാലം
ഈ വിധം പാഴാക്കുക എന്നതാണോ-
ജീവിതധര്‍മ്മം? ഒന്നോര്‍ത്തു നോക്കൂ…

സ്ത്രീയെ നിസ്സാരവല്‍ക്കരിച്ചുകൊണ്ട് പ്രണയവികാരങ്ങളുടെ വ്യര്‍ത്ഥതയ്ക്ക് നേരെ വിരല്‍ ചൂണ്ടി, അധമ വഴികളിലെയും പഥികനായ ചങ്ങമ്പുഴ ഓര്‍മ്മപ്പെടുത്തുന്നത് ജീവിതധര്‍മ്മമാണ്. ഇത് എല്ലാ കാലത്തുമുള്ള ധര്‍മ്മത്തിന്റെ പ്രസക്തിയെ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രണയവികാരങ്ങള്‍ ഉന്നതമെന്നും, അതീന്ദ്രിയമായ അനുഭൂതിയെന്നും പ്രസ്താവിക്കുന്ന കവി തന്നെ അതിന്റെ ഹൃദയരാഹിത്യം വെളിപ്പെടുത്തി വൈരുദ്ധ്യങ്ങളുടെയും വൈവിദ്ധ്യങ്ങളുടെയും പ്രവാഹമുയര്‍ത്തുന്നു. തന്റെ മനസ്സിനെ അടക്കി ഭരിക്കുന്ന സ്ത്രീവികാരങ്ങള്‍ ഏല്പിക്കുന്ന ആഘാതങ്ങളില്‍ നൊന്തുവിരിയുന്ന അനാഘ്രാത പുഷ്പങ്ങളാണ് ചങ്ങമ്പുഴയുടെ റൊമാന്റിക് കവിതകള്‍ എന്ന് പറയാം. കലയെന്നാല്‍ സമ്പൂര്‍ണ്ണമായി താന്‍ തന്നെയാകുന്നു എന്ന വെളിപ്പെടുത്തല്‍ ഇണങ്ങുന്നത് മലയാളത്തില്‍ ചങ്ങമ്പുഴക്ക് തന്നെ.
”ധരയിലിജ്ജീവിത ഭാരമൊട്ടു-
മരുതയ്യോ താങ്ങാനെനിക്കിനിയും…”
സ്ത്രീപീഡ ഒടുവില്‍ ഈ നിസ്സഹായതയിലാണ് കവിയെക്കൊണ്ടെത്തിക്കുന്നത്.

ജീവിതത്തിലെ പൊട്ടിത്തെറികള്‍ ധാരാളം കണ്ടും അനുഭവിച്ചും വന്ന ചങ്ങമ്പുഴയുടെ കാഞ്ഞിര കയ്പാര്‍ന്ന സ്വാനുഭവങ്ങളുടെ പ്രതികരണങ്ങള്‍ കാവ്യരൂപമായി പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നത്. തന്റെ സ്ത്രീകഥാപാത്രങ്ങളിലൂടെ ചങ്ങമ്പുഴ പ്രകടിപ്പിച്ചത് തന്റെ സ്ത്രീദൗര്‍ബല്യങ്ങളാണ്. ‘കളിത്തോഴി’ എന്ന നോവലിലൂടെയും സങ്കീര്‍ണ്ണമായ തന്റെ മനസ്സിലെ സ്ത്രീ വികാര വിചാര തീക്കനലുകള്‍ കോരിയിട്ട് വായനക്കാരുടെയും ഉള്ള് പൊള്ളിക്കുന്നു. നോവലില്‍ നായക വേഷത്തിലെത്തുന്ന രവീന്ദ്രന്‍ ചങ്ങമ്പുഴയുടെ പ്രതിരൂപം തന്നെ. നോവലിലേക്ക് പ്രവേശിക്കാം. നായകന്‍ വഴിവക്കിലുള്ള ചാരായക്കടയില്‍ കയറുന്നു. നോവലിലെ ചില ഭാഗങ്ങളാണിത്.

അവിടെ നിന്ന് വീണ്ടുമിറങ്ങി വന്നപ്പോള്‍ ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും. അയാളുടെ കണ്ണുകള്‍ ചുവന്നു കലങ്ങിമറിഞ്ഞിരുന്നു. പെട്ടെന്ന് ശക്തിയായ കാറ്റും മഴയും. വഴിയരികില്‍ കണ്ട ഒരു വലിയ പീടികയുടെ തിണ്ണയില്‍ കയറി അവിടെ നിന്നു. കുറച്ചകലെ ആരോ മൂടിപ്പുതച്ചു കിടക്കുന്നത് മങ്ങിയ വെളിച്ചത്തില്‍ ഒരു നിഴല്‍ പോലെ അയാള്‍ കണ്ടു. അയാള്‍ ആ രൂപത്തിനടുത്ത് ചെന്ന് തീപ്പെട്ടിയുരച്ചു. ചിടകെട്ടിയ മുടി…. അതൊരു സ്ത്രീരൂപമാണ്. ഊമയായ ഒരു പിച്ചക്കാരി. കറുത്ത് ചടച്ച വികൃതമായ പേക്കോലം!

അയാളുടെ കണ്ണുകള്‍ വിടര്‍ന്നു. സിരകള്‍ പൂര്‍വ്വാധികം ത്രസിച്ചു തുടുത്തു. അയാളിലെ മൃഗം തുടല്‍പൊട്ടിച്ചിളകി. ആ വസ്ത്രങ്ങളില്‍ നിന്ന് പുറപ്പെട്ട ദുര്‍ഗന്ധം മദ്യലഹരിയില്‍പ്പോലും അയാള്‍ക്കനുഭവപ്പെട്ടു. പക്ഷേ, അയാളിലെ മൃഗത്തിന് അതാസ്വാദ്യമായിരുന്നു. അവര്‍ തമ്മില്‍ പിടിയും വലിയും നടന്നു. അവര്‍ വാവിട്ടു കേണു. കുറേ നേരത്തെ സമരത്തിനു ശേഷം അവള്‍ക്ക് കീഴടങ്ങേണ്ടിവന്നു.
തെണ്ടിത്തിരിയുന്ന ഊമയായ തെരുവ് പുത്രിയില്‍ പോലും രവീന്ദ്രന് സുഖം കണ്ടെത്താനാണ് ശ്രമിക്കുന്നത്. തന്റെ ആഗ്രഹം അവളില്‍ സഫലീകരിച്ച ശേഷം രവീന്ദ്രന്‍ പശ്ചാത്തപിക്കുന്നു – കഷ്ടം! താനിത്ര പാഷാണ്ഡനോ? തനിക്ക് വിവേകമുണ്ടോ? തനിക്ക് സിദ്ധിച്ച വിദ്യാഭ്യാസം കൊണ്ടെന്തു പ്രയോജനം? ലോകത്തിന്റെ മുന്നില്‍ താനൊരു മാന്യന്‍. ധനവാന്‍, ബിരുദധാരി. എന്നാല്‍ പൊരിഞ്ഞ വയറും നാറത്തുണിയുമായി തെണ്ടിത്തിരിയുന്ന ഈ ഊമപ്പെണ്ണിനോളമെങ്കിലും തനിക്കു സംസ്‌കാരവും ആത്മസംയമനവും ഉണ്ടായിരുന്നെങ്കില്‍….”

ഏതു കല്പിത കഥയിലൂടെയും സ്വന്തം ജീവിതം കലര്‍ത്തി വിടുന്ന പ്രകൃതം ചങ്ങമ്പുഴയുടെ രചനകള്‍ക്ക് മിഴിവേകുന്നു. സ്ത്രീ സൗന്ദര്യത്തിന്റെ അംഗോപാംഗങ്ങളിലൂടെ അഭിരമിക്കുന്ന ചങ്ങമ്പുഴ ‘മോഹിനി’ എന്ന കവിതയിലൂടെ തന്നില്‍ അന്തര്‍ലീനമായി കിടക്കുന്ന സാഡിസം തുറന്നു കാട്ടുന്നു. അതില്‍ സൗന്ദര്യ ആരാധകനായ കഥാനായകന്‍ സുന്ദരിയായ തന്റെ ഭാര്യയുടെ സൗന്ദര്യം ക്ഷയിക്കുന്നതിന് മുമ്പ് അവളെ കൊല്ലുകയാണ് ചെയ്യുന്നത്. ഭ്രാന്തമായ സ്ത്രീവിഷയ തല്പരതയും സൗന്ദര്യ ആരാധനയും മൂലം സ്ത്രീയിലെ മഹാശക്തിയെപ്പറ്റി ചങ്ങമ്പുഴ പലപ്പോഴും വിസ്മരിച്ചു പോകുന്നു.

കാവ്യ വിഷയങ്ങള്‍ തേടിയുള്ള ചങ്ങമ്പുഴയുടെ തീര്‍ത്ഥയാത്രകളില്‍ പലതും എത്തിച്ചേരുന്നത് സ്ത്രീത്വത്തിന്റെ ഭിന്നമുഖങ്ങളിലാണ്. അനിയന്ത്രിതമായ വികാര വേലിയേറ്റങ്ങളുടെ അപൂര്‍ണ്ണ ഭാവനകളായി സ്ത്രീകള്‍ നിരന്തരം ചങ്ങമ്പുഴയുടെ കാവ്യഭാവനയെ ഉദ്ദീപിപ്പിക്കുന്നു. ദാരിദ്ര്യം, നിസ്സഹായത, നൈരാശ്യം, ഉന്മാദം, രതിബോധം തുടങ്ങിയ ആത്മപീഡകള്‍ കൂടി സമന്വയിക്കുമ്പോള്‍ അത് പരിപൂര്‍ണ്ണമാകുന്നു. സ്ത്രീ ഉന്മാദങ്ങളും അതില്‍ നിന്നുളവാകുന്ന വിഷാദാത്മകത്വവും, പാപബോധങ്ങളും അതിന്റെ വേട്ടയാടലും, തന്നിലുള്ള പിശാചിനെ തിരിച്ചറിഞ്ഞ്, സ്വയം പീഡിപ്പിക്കുന്ന പ്രവണതയും ചങ്ങമ്പുഴ അവതരിപ്പിക്കുന്ന സ്ത്രീ സങ്കല്പങ്ങളിലൂടെ തിരിച്ചറിയാന്‍ കഴിയും. സുഖഭോഗത്തിന്റെ സൗന്ദര്യ ലഹരിക്കപ്പുറം ചങ്ങമ്പുഴക്കവിതകളില്‍ സ്ത്രീമാനം ഉയര്‍ന്നു വരുന്നില്ല. ‘ദേവത’യില്‍പ്പോലും സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊല്ലുന്ന സ്ത്രീ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തന്റെ പിഞ്ചോമന തെരുവില്‍ അച്ഛനാരെന്ന് അറിയാതെ തെരുവു തെണ്ടിയായി വളരുന്നതിനേക്കാള്‍ അതിനെ കൊല്ലുകയാണ് ഉത്തമമെന്ന വിചാരത്തിനപ്പുറം സംരക്ഷിക്കുക എന്ന ത്യാഗബോധത്തെയും മറികടന്ന് ദേവതാ സങ്കല്പത്തെ തന്നെ തകിടം മറിക്കുന്നു.

മധുവിധുകാലമിതെത്ര രമ്യം
മഹിയിലതൊന്നല്ലാതെന്തു കാവ്യം?
ഇതേ സ്ത്രീകള്‍ തന്നെ വികാരം നഷ്ടപ്പെട്ട താമരപ്പൂക്കളായും ചങ്ങമ്പുഴക്കവിതകളില്‍ പ്രത്യക്ഷപ്പെടുന്നു. കേവലം കാവ്യക്കരുക്കളായും, അതിനപ്പുറം പ്രണയ, വികാരതല്പങ്ങളായും, ദുര്‍ബ്ബലകളായും ചങ്ങമ്പുഴയുടെ സ്ത്രീചിന്തകള്‍ നിറം മങ്ങിപ്പോകുന്നുണ്ട്. എങ്കിലും സ്‌നേഹസാന്ദ്രമായ തരളിത വികാരങ്ങളുടെ ആഴിത്തിരയിലും ചുഴിയിലും അകപ്പെട്ട് ചങ്ങമ്പുഴ കൊളുത്തി വച്ചത് ഒരു നവകാവ്യ സമ്പ്രദായത്തിന്റെ ചന്ദ്രപ്രഭയാണ്. അതിന്റെ പരപ്പും ക്ഷോഭവും ആഴവും ആഴക്കാഴ്ചകളും വിസ്മയങ്ങളും പ്രതിബദ്ധതയുടെ അകൃത്രിമമായ മൂടുപടമില്ലാതെ കല കലയ്ക്ക് വേണ്ടി എന്ന വാദത്തെ ന്യായീകരിക്കും മട്ടില്‍ സ്ത്രീമുഖം പകര്‍ന്നു വച്ചത് ചങ്ങമ്പുഴയെന്ന് നിസ്സംശയം പറയാം.

ഒരേസമയം റൊമാന്റിക് കവിയായും, സോഷ്യലിസ്റ്റ് റിയലിസ്റ്റായും ഫോര്‍മലിസ്റ്റായും ഒപ്റ്റിമിസത്തിന്റെയും പെസിമിസത്തിന്റെയും വക്താവായും ഏതെങ്കിലും സാഹിത്യസംജ്ഞയുടെ കുറ്റിയില്‍ ബന്ധിതനായും ചുറ്റിത്തിരിയാതെ ചങ്ങമ്പുഴയുടെ വ്യക്തിത്വം വേറിട്ടു നില്‍ക്കുന്നു.

കവിതകളില്‍ ഭൂരിപക്ഷവും കയ്യാളുന്ന സ്ത്രീബിംബങ്ങള്‍ കേളീ വിനോദങ്ങളുടെ ഉപകരണ സാക്ഷാത്ക്കാരമായി, സ്ത്രീ സങ്കല്പങ്ങള്‍ (ഭാവനകള്‍) ലജ്ജയോടെ ശിരസ്സു കുനിച്ചു നില്‍ക്കുന്നു. ശ്രുതിഭംഗം വന്ന ജീവിതരാഗങ്ങള്‍ക്കും അനിയന്ത്രിതമായ കാമാവേശങ്ങള്‍ക്കും നടുവില്‍ അകപ്പെട്ടു പോയ ദൗര്‍ബല്യങ്ങളുടെ നിലവിളികളായി പരിണമിച്ചതുകൊണ്ടാകാം ആസ്വാദക മനസ്സില്‍ ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ ഈ കവിതകള്‍ക്ക് സാധിക്കുന്നത്. ഉറവ പൊട്ടുന്ന അന്തര്‍ഗതങ്ങളും ഉഷ്ണവിചാരങ്ങളും കാവ്യകല്ലോലിനികളായി ഉറവപ്പെടുമ്പോള്‍, അവയില്‍ കൂടുതലായി തുറന്നിടാന്‍ വെമ്പല്‍ കൊണ്ടത് തന്റെ ഉള്ളിലെ ഓരോ അണുവിലും നിന്നെരിയുന്ന ആഗാധമായ സ്ത്രീകേന്ദ്രീകൃത സംഘര്‍ഷങ്ങളും സ്വാതന്ത്ര്യങ്ങളുമാണ്.

ഓരോ പ്രഭാതവും ഓരോ നിമിഷവും ചങ്ങമ്പുഴക്ക് പേരിട്ട് വിളിക്കുവാനാകാത്ത അപൂര്‍വ്വ വികാരങ്ങളായി കാണാം. സ്ത്രീയാല്‍, അല്ലെങ്കില്‍ സൗന്ദര്യത്തില്‍ അലിഞ്ഞലിഞ്ഞ് മരണതുല്യമായ അവസ്ഥയെ പ്രാപിക്കുവാനുള്ള ആര്‍ത്തി കവിയുടെ ഭൗതിക ജീവിതത്തിന് മേല്‍ ഇരുട്ടു വീഴ്ത്തുന്നുണ്ട്. ഈ സ്ത്രീഅന്ധതയിലൂടെയാണ് ചങ്ങമ്പുഴയുടെ ജീവിതത്തിന് മേല്‍ കൊടിയ യാതനകളുടെ തീമഴ പെയ്യുന്നതും.
വികാരലോലനായി സ്ത്രീയെ സമീപിക്കുന്ന ചങ്ങമ്പുഴ പാരതന്ത്ര്യത്താല്‍ നിശ്ശബ്ദം കേഴുന്ന സ്ത്രീ സമൂഹത്തെ കാണാന്‍ ശ്രമിക്കുന്നില്ല. അവള്‍ ദേവതയും പിശാചും കാമവും പ്രകൃതി മഹാത്ഭുതവുമൊക്കെയായി, വ്യക്തമായ നിര്‍വ്വചനങ്ങളില്ലാതെ, തന്നെ വേട്ടയാടുന്ന പ്രതിഭാസത്തെ, തിരിച്ചും വേട്ടയാടി ഒരു പൂവില്‍ നിന്ന് മറ്റൊരു പൂവിലേക്ക് ചിറകടിക്കുന്ന ഭ്രമരക്കൊതിയോടെ പക തീര്‍ക്കുകയായിരുന്നുവോ എന്നും സന്ദേഹിക്കാവുന്നതല്ലേ?
കവിത്രയ കാലഘട്ടത്തില്‍ സ്ത്രീക്ക് കല്പിച്ചിരുന്ന ഉന്നതമായ കാവ്യസംസ്‌കാരം ബാഷ്പാഞ്ജലി മുതല്‍ ചങ്ങമ്പുഴ തകിടം മറിക്കുകയാണ് ചെയ്യുന്നത്. സ്ത്രീ കാഴ്ചപ്പാടുകളൊഴിച്ചാല്‍ മുഖ്യധാരാ കാവ്യപാരമ്പര്യത്തില്‍ നിന്നും വിട്ടുമാറാതെ ചങ്ങമ്പുഴ സജീവ സാന്നിദ്ധ്യമാവുകയും ചെയ്യുന്നു.

തമ്പുരാന്‍ പൈമ്പാലട പ്രഥമന്‍ കുടിക്കട്ടെ.
കുമ്പിളില്‍ കുറേ കഞ്ഞി കോരനും കുടിക്കട്ടെ.
ഓണമാണോണം പോലും ധനവര്‍ ഘോഷിക്കുന്നു.
താണവര്‍ക്കുയിര്‍ നില്‍ക്കാനുമിനീര്‍ മതിയെന്നോ?
സ്ത്രീ വീക്ഷണങ്ങള്‍ക്ക് അപ്പുറമുള്ള ഒട്ടനവധി സാമൂഹിക മാറ്റത്തിന്റെ പ്രതിഷേധ സ്വരങ്ങളില്‍ ഒന്നുമാത്രമാണിത്.

കവിയെന്ന നിലയില്‍ കല്പിക്കപ്പെട്ടിട്ടുള്ള സാമൂഹിക ബാദ്ധ്യതകളില്‍ നിന്നും ചങ്ങമ്പുഴ പലപ്പോഴും ഒഴിഞ്ഞു നില്‍ക്കുന്നത് കാണാം. ദൗര്‍ബ്ബല ചിന്തകളെ ഉല്ലംഘിച്ച് അതിശക്തമായ സാമൂഹിക പ്രതികരണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുവാനും ചങ്ങമ്പുഴയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ‘വാഴക്കുല’, ‘കൊടുങ്കാറ്റു കഴിഞ്ഞ്’ തുടങ്ങിയ കവിതകള്‍ പ്രതിഷേധത്തിന്റെ ശക്തിസൗന്ദര്യം പ്രകടിപ്പിക്കുന്നു. പക്ഷേ, ആദര്‍ശദീപ്തിയുടെയോ, പരിത്യാഗമഹിമയുടെയോ, ശക്തിയുടെ ഊര്‍ജ്ജസ്രോതസ്സുകളായോ ഉയര്‍ന്നു നില്‍ക്കുന്ന സ്ത്രീകഥാപാത്രങ്ങളോ സങ്കല്പങ്ങളോ ചങ്ങമ്പുഴക്കവിതകളില്‍ കണ്ടെടുക്കാനായെന്നുവരില്ല. ഇത് ഒരു അപകാതയാകുന്നില്ല, അക ദുഷിപ്പുകളെ മൂടി പുറമേ വെള്ള പൂശാത്ത യഥാര്‍ത്ഥ കവിയുടെ ചിന്താവൈശിഷ്ട്യമാണത്.

കാലവും അനുഭവവും നല്‍കിയ അനുഭവങ്ങളുടെ പരിണിത ഫലങ്ങള്‍ ചങ്ങമ്പുഴക്കവിതകളില്‍ കടന്നു വരുന്നതും കണ്ടെത്താവുന്നതാണ്. സ്ഥായിയായി നിലനിന്ന അസ്ഥിര പ്രണയ കാമുകന്റെ ലോല വികാരങ്ങള്‍ കാവ്യ ജീവിതത്തിന്റെ പക്വമായ അവസ്ഥയില്‍ ദൃഢവും തീക്ഷ്ണവുമായി തീരുന്നു.

‘മനസ്വിനി’യിലെ സ്ത്രീ ഭാര്യയില്‍ നിന്നുയര്‍ന്ന്, മാതൃത്വത്തിലേക്കും സര്‍വ്വം സഹയായി കാരുണ്യത്തിലേക്കും പാവനമായ യാഥാര്‍ത്ഥ്യത്തിലേക്കും എത്തിച്ചേരുന്നു. കവി യൗവനദശയില്‍ കണ്ടിരുന്ന കാമമോഹിനിയായ സ്ത്രീയല്ല, ഇവിടെ തിളങ്ങുന്നത്.
പലപല രമണികള്‍ വന്നൂ വന്നവര്‍
പണമെന്നോതി നടുങ്ങീ ഞാന്‍
പലപല കമനികള്‍ വന്നൂ വന്നവര്‍
പദവികള്‍ വാഴ്ത്തി നടുങ്ങീ ഞാന്‍
കിന്നര കന്യക പോലെ ചിരിച്ചെന്‍
മുന്നില്‍ വിളങ്ങിയ നീ മാത്രം
എന്നോടരുളി, എനിക്കവിടത്തെ
പോന്നോടക്കുഴല്‍ മതിയല്ലോ.

ഇങ്ങനെ സ്ത്രീ വ്യക്തിത്വത്തെ വാനോളം ഉയര്‍ത്തുന്ന ചങ്ങമ്പുഴ ഒരിയ്ക്കലും സ്ത്രീപക്ഷവാദിയായിരുന്നില്ല. സ്ത്രീ വിമോചനത്തിനോ, സ്ത്രീ മുന്നേറ്റങ്ങള്‍ക്കോ ആക്കം കൂട്ടുന്ന ചാലകശക്തിയായി ചങ്ങമ്പുഴയുടെ വിചാരധാരകള്‍ പെയ്തിറങ്ങുന്നില്ല. സ്ത്രീയും സ്ത്രീസൗന്ദര്യവും ഏത് എഴുത്തുകാരനിലും ഓളമിളക്കുന്ന മോഹപ്പൊയ്കയാണ്. മാന്യതയുടെ മറക്കുട വലിച്ചെറിഞ്ഞ് ലിഖിത രേഖകളാകുന്ന സ്ത്രീ സങ്കല്പങ്ങളിലൂടെ ഓരോ എഴുത്തുകാരന്റെയും ശരിയായ മനോഘടന തന്നെയാണ് ചങ്ങമ്പുഴ വരച്ചു കാട്ടുന്നത്. ചങ്ങമ്പുഴയും ഒപ്പം ഇടപ്പള്ളിയും വ്യത്യസ്തമായി അവതരിപ്പിച്ച സ്ത്രീ സങ്കല്പങ്ങള്‍ സമഗ്രപഠനം അര്‍ഹിക്കുന്നുണ്ട്.

ശാന്തിയുടെയും അശാന്തിയുടെയും അമൂര്‍ത്ത രൂപങ്ങളായി പരസ്പരം ഏറ്റുമുട്ടുന്ന സ്ത്രീചിന്തകളിലൂടെ കൈരളിയ്ക്ക് ലഭിച്ചത് സ്പന്ദിക്കുന്ന കാവ്യരത്‌നങ്ങളാണ്. കവിയും കവിതയും ഒന്നായിച്ചേരുന്ന അപൂര്‍വ്വത മലയാളത്തില്‍ ചങ്ങമ്പുഴയില്‍ അല്ലാതെ മറ്റാരിലും ദര്‍ശിക്കുവാനും കഴിയുകയില്ല.

Share11TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies