രാഷ്ട്ര സേവികാ സമിതി പ്രാന്ത കാര്യവാഹിക, പ്രാന്ത സംഘചാലിക എന്നീ ചുമതലകള്‍ പില്‍ക്കാലത്ത് അലങ്കരിച്ച സ്വര്‍ഗീയ വിനോദിനി ചേച്ചി വിടപറഞ്ഞിട്ട് മെയ് മാസത്തിലേക്ക് 23 വര്‍ഷം തികയുന്നു.
ഓര്‍മ്മയില്‍ എന്നും ജ്വലിച്ചു നില്‍ക്കുന്ന വ്യക്തിത്വമാണ് ടി.പി. വിനോദിനിയമ്മയുടേത്. അടിയന്തരാവസ്ഥക്കെതിരെയുള്ള സമരത്തില്‍ ഞാന്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു.
1975 ജൂണ്‍ 25നാണ് അധികാര വെറി പൂണ്ട് സ്വേച്ഛാധിപത്യ മനോഭാവത്തോടെ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് ഭരണഘടനയുടെ 352-ാം വകുപ്പനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. 1977 മാര്‍ച്ച് 21വരെ ഇത് നീണ്ടുനിന്നു. 1971-ല്‍ നടന്ന റായ്ബറേലിയിലെ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് ജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി രാജ് നാരായണന്‍ നല്‍കിയ കേസില്‍ 1975 ജൂണ്‍ 12ന് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് കൊണ്ട് വിധി പുറപ്പെടുവിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തു എന്നതായിരുന്നു കുറ്റം. റദ്ദ് ചെയ്യുക മാത്രമല്ല അടുത്ത പത്ത് കൊല്ലത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വിലക്കി.
കോണ്‍ഗ്രസ്സും ഇന്ദിരയും വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ജൂണ്‍ 24ന് ഹര്‍ജിയില്‍ വിധി വന്നു. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടേതായിരുന്നു വിധി. കേസ് ശരിവെക്കുന്നു പക്ഷെ ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രിയായി തുടരാം. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാനോ പാര്‍ലമെന്റ് നടപടികളില്‍ ഭാഗമാകാനോ പാടില്ല എന്നതായിരുന്നു കൃഷ്ണയ്യര്‍ പ്രഖ്യാപിച്ച ആ ചരിത്ര വിധി.അതിന്റെ പേരിലാണ് അനധികൃതമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.
‘ഇതിനെതിരെ ഒരു ഈച്ച പോലും പറക്കില്ല.. ഒരു നായ പോലും കുരക്കില്ല’ എന്നാണ് അടിയന്തരാവസ്ഥയെ കുറിച്ച് അന്ന് ഇന്ദിരാഗാന്ധി പറഞ്ഞത്. പക്ഷേ ആ കാലഘട്ടത്തില്‍ ഭാരതം ഒട്ടാകെ അടിയന്തിരാവസ്ഥയെ എതിര്‍ത്ത ലക്ഷക്കണക്കിന് ആളുകള്‍ കൊടിയ പീഡനങ്ങള്‍ക്കും ജയില്‍ ശിക്ഷക്കും വിധേയരായി.
നേതാക്കന്മാര്‍ എന്ന് തോന്നിയവരെ എല്ലാം, അനുയായികളുമായി യാതൊരുവിധ ആശയ വിനിമയവും സാധ്യമല്ലാത്തവിധം, അറസ്റ്റു ചെയ്തു ജയിലില്‍ ആക്കുകയും പത്ര മാധ്യമങ്ങളുടെയെല്ലാം വായ മൂടിക്കെട്ടുകയും ജഡ്ജിമാരെ പോലും സ്വാധീനിക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ആശ്രിതര്‍ എന്ന് തോന്നിയവരെ സര്‍വ്വതന്ത്ര സ്വാതന്ത്ര്യത്തോടെ അഴിച്ചുവിട്ടു. അക്രമങ്ങളുടെയും താന്തോന്നിത്തരങ്ങളുടെയും വിള നിലമായി നാട് മാറിക്കൊണ്ടിരുന്നു. ഇന്ദിരാ ഗാന്ധി എന്ന ഭരണകര്‍ത്താവിന്റെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കു വേണ്ടി, ജനാധിപത്യവും മനുഷ്യാവകാശവും എല്ലാം കാറ്റില്‍ പറത്തി, ബ്രീട്ടീഷുകാരേക്കാള്‍ ക്രൂരമായ ‘ഡ്രാക്കുള’ ഭരണം ഭാരതത്തില്‍ വിളയാടിയ കാലമായിരുന്നു അത്.
തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളം എടക്കര എഎം എല്‍പി സ്‌കൂളില്‍ ഞാന്‍ അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ച കാലഘട്ടം ആയിരുന്നു അത്. സംഘടനാ കോണ്‍ഗ്രസ്സിന്റെ വിഭാഗമായ എന്‍.എസ്.ഓയുടെ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നതിനാല്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുവാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. പക്ഷെ, സംഘടനാ കോണ്‍ഗ്രസ് നേതാക്കന്മാര്‍ എന്തു ചെയ്യുന്നു എന്നു പോലും അറിയുവാന്‍ കഴിയാത്ത അവസ്ഥയായിരുന്നു നാട്ടില്‍. ആയിടയ്ക്ക് തൃശൂര്‍ജില്ലയിലെ കടിക്കാട് എന്ന സ്ഥലത്തെ ഒരു സ്‌കൂളില്‍ വാര്‍ഷിക ഉദ്ഘാടനത്തിന് പ്രസംഗിക്കുവാന്‍ അവസരം ലഭിക്കുകയുണ്ടായി. ആ സ്‌കൂള്‍, ടി.പി വിനോദിനിയമ്മയുടേതായിരുന്നു. അതിനെ തുടര്‍ന്ന്, ഒരമ്മയുടെ സ്‌നേഹവും വാല്‍സല്യവുമായി ശക്തമായി പിന്തുണച്ച വിനോദിനി ചേച്ചിയുമായി ചേര്‍ന്ന് സമരമുഖത്ത് ജ്വലിച്ചു നിന്ന് പ്രവര്‍ത്തിക്കുവാന്‍ സാധിച്ചു. ഉറുമ്പിന്‍ കൂട്ടങ്ങളെ പോലെ ചുറ്റിലും ശത്രുക്കള്‍ നിരക്കുന്നത് ഞങ്ങള്‍ അറിഞ്ഞു. വിനോദിനി ചേച്ചിയുടെ വീട്ടില്‍ താമസിച്ചിരുന്ന ദിവസങ്ങളിലാണ് ഏകാത്മ മാനവ വാദം എന്ന ഗ്രന്ഥം ചേച്ചിയുടെ നിര്‍ബന്ധ പ്രകാരം ഞാന്‍ വായിക്കുന്നത്. ആ ദിവസങ്ങളില്‍, എം. ദേവകിയമ്മയെ പരിചയപ്പെടുന്നതിനും ഗുരുവായൂര്‍ ജനസംഘം, ആര്‍.എസ്.എസ്. പ്രവര്‍ത്തകരുമായി ഒന്നിച്ചു ചേര്‍ന്ന് അടിയന്തിരാവസ്ഥക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്നതിനും സാധിച്ചു.
ലഘുലേഖകള്‍ പോലും കയ്യില്‍ വയ്ക്കുന്നത് കുറ്റകരമായി പ്രഖ്യാപിച്ചിരുന്ന സമയമായിരുന്നു അത്. വരുന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയുടെ ഭീകര ഭരണത്തില്‍ നിന്നും രാജ്യത്തെ രക്ഷപ്പെടുത്തണം എന്ന ശക്തമായ ഉദ്ദേശ്യത്തോടെ ടി.പി. വിനോദിനിയമ്മയുടെ നേതൃത്വത്തില്‍ രാധാ ബാലകൃഷ്ണന്‍, സുശീലേടത്തി തുടങ്ങിയ വനിതാ നേതാക്കന്മാരോടൊപ്പം ലഘുലേഖകളുമായി ഞങ്ങള്‍ രഹസ്യമായി വീടുകള്‍ തോറും കയറിയിറങ്ങി പ്രവര്‍ത്തനം നടത്തി. ഒരു ദിവസം ഇത് എങ്ങനെയോ അറിഞ്ഞ അവിടുത്തെ മണ്ഡലം പ്രസിഡന്റ് കുഞ്ഞു മോന്‍ ഹാജി എന്ന നേതാവ്, കുറച്ചു പ്രവര്‍ത്തകരുമായി വന്ന് ഞങ്ങളെ തടയുകയും അസഭ്യം പറഞ്ഞ് ഭീഷണി മുഴക്കുകയും ചെയ്തു. പിറ്റേ ദിവസം മറ്റൊരു സ്ഥലത്താണെങ്കില്‍, അവിടെയും ഇതു തന്നെയായിരുന്ന അവസ്ഥ. അങ്ങിങ്ങായി നടന്നിരുന്ന ചെറിയ ചെറിയ സംഘട്ടനങ്ങളുടെ രൂപം മാറി ഭയാനകമായത് പെട്ടന്നാണ്. കേരള മുഖ്യമന്ത്രി ആയിരുന്ന സി. അച്യുതമെനോന്റെയും ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന്റെയും മൗനസമ്മതത്തോടെ നരനായാട്ട് നടത്തുവാന്‍ ഭരണപക്ഷം തയ്യാറായി. ആ സമയത്ത് കോണ്‍ഗ്രസ് – മുസ്ലീം നേതാക്കന്മാര്‍ വളരെ അക്രമാസക്തരായി കാണപ്പെട്ടു. പ്രാകൃതവും മൃഗീയമായ രീതികളില്‍ ആയിരുന്നു അവരുടെ ക്രൂരതകള്‍. ഹൈന്ദവര്‍ എന്ന് തോന്നുന്നവരെ പുറത്ത് കണ്ടാല്‍ നായ്ക്കളുടെയും പന്നികളുടെയും മറ്റും ചോര ദൂരെ നിന്ന് ദേഹത്തേക്ക് വലിച്ചെറിയുമായിരുന്നു.
ഒരു ദിവസം അപ്രതീക്ഷിതമായി ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ഇക്കൂട്ടര്‍ ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന ലഘുലേഖകള്‍ ബലമായി പിടിച്ചു വാങ്ങി കീറിക്കളയുകയും കൂടെയുണ്ടായിരുന്ന സുശീലേട്ടത്തിയെ ചവിട്ടി വീഴിക്കുകയും മറ്റൊരു സ്ത്രീയെ ബലമായി തൊട്ടടുത്തുണ്ടായിരുന്ന ഒരു കുളത്തിലേയ്ക്ക് എടുത്ത് എറിയുകയും വിനോദിനി ചേച്ചിയേയും എന്നെയും കൂടെയുണ്ടായിരുന്ന മറ്റു ചിലരേയും കല്ലുകളെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ‘നിന്നെയൊക്കെ വലിച്ചു കീറി കുളത്തില്‍ താഴ്ത്തിയാലും ഒരുത്തനും ചോദിക്കാന്‍ വരില്ല.. ജീവന്‍ വേണമെങ്കില്‍ ഓടിക്കോ..’ എന്നു തുടങ്ങി കോപാക്രാന്തനായി ഉറഞ്ഞു തുള്ളി കേട്ടാലറയ്ക്കുന്ന അസഭ്യ വര്‍ഷം ചൊരിയുന്ന കുഞ്ഞുമോന്‍ ഹാജിയുടെയും കൂട്ടാളികളുടെയും മുഖങ്ങള്‍ ഇപ്പൊഴും മനസില്‍ മായാതെ നില്ക്കുന്നു. അവിടം കൊണ്ടു തീര്‍ന്നില്ലാ, ഞങ്ങളുടെ താമസസ്ഥലങ്ങളിലും അവര്‍ കയ്യേറ്റം നടത്തി. ഞാന്‍ താമസിച്ചിരുന്ന വീട്ടിലെത്തി എന്റെ വസ്ത്രങ്ങളും പുസ്തകങ്ങളും ടീച്ചിംഗ് നോട്ടുകളും ഉള്‍പ്പടെ എന്റേതായ സകല സാധനങ്ങളും മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു. ‘അവളെയും ഇതുപോലെ പച്ചക്ക് കത്തിക്കും എന്ന് പറഞ്ഞേക്കൂ…’ എന്ന് അപ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ക്ക് താക്കീതു നല്‍കി. ഗ്രാമീണ ശൈലിയിലെ ഏറ്റവും മോശമായ പദയോഗങ്ങളും നടത്തി ശബ്ദ കോലാഹലത്തോടെ അവര്‍ അടുത്ത സ്ഥലത്തേക്ക് നീങ്ങി.
ടീച്ചിംഗ് നോട്ടുകള്‍ കത്തിച്ചു നശിപ്പിച്ചിട്ട് നോട്ട് ഇല്ലാതെയാണ് ഈ അദ്ധ്യാപിക കുട്ടികളെ പഠിപ്പിക്കുന്നത് എന്നു കാണിച്ച് ഒരു കള്ള പരാതി നല്കി. തൃശൂര്‍ പോലീസിന്റെ രാജ്യദ്രോഹികള്‍ എന്ന പട്ടികയില്‍ ഇവര്‍ ഞങ്ങളുടെ പേരുകള്‍ കൂടി കൂട്ടി ചേര്‍പ്പിച്ചു. പ്രൊബേഷന്‍ പീരിയഡ് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ അറസ്റ്റു വരിച്ചാല്‍ ജോലി നഷ്ടപ്പെടും എന്നതിനാലും ആ സാഹചര്യത്തില്‍ ചിലപ്പോള്‍ ഒറ്റപ്പെട്ടു പോയാല്‍ മരണം പോലും സംഭവിച്ചേക്കാം എന്ന അവസ്ഥ ആയതിനാലും, ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കൂടി ആലോചിച്ച്, എന്നെ ഒളിവില്‍ പാര്‍പ്പിക്കുവാന്‍ തീരുമാനം എടുത്തു. അങ്ങനെ പുന്നയൂര്‍ക്കുളം കടിക്കാട്ട് ഭാഗത്തു നിന്നും ആ അര്‍ദ്ധരാത്രിയില്‍ പതിനാറോളം ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ വിനോദിനി ചേച്ചിയുടെ നിര്‍ദ്ദേശപ്രകാരം എന്നെ, പാവര്‍ട്ടി ഏനമ്മാവ് പ്രദേശത്തുള്ള ചേലയ്ക്കല്‍ അപ്പു ചേട്ടന്‍ എന്ന ആള്‍ താമസിക്കുന്ന വീടിന്റെ നിലവറയില്‍ അടച്ചു.
ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ മണ്ണില്‍ നിന്നും, നടന്നു പരിചയമില്ലാത്ത തൃശൂരിലെ പാടവരമ്പുകളിലൂടെ അതീവ ജാഗ്രതയോടെ ആ അര്‍ദ്ധരാത്രിയില്‍ സ്വയംസേവകരുടെ സംരക്ഷണത്തില്‍.. മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍… നടന്നു നീങ്ങിയത് ഇന്നലെ നടന്നതു പോലെ ഓര്‍മ്മകളില്‍ ഒഴുകിയെത്തുന്നു.
എന്റെ വസ്ത്രങ്ങളെല്ലാം കത്തിച്ചു കളഞ്ഞതിനാല്‍ തൊട്ടടുത്ത വീടുകളിലെ സ്ത്രീകളില്‍ നിന്ന് എനിക്ക് ചേരുന്നതും അല്ലാത്തതുമായ കുറച്ചു വസ്ത്രങ്ങള്‍ കൊണ്ടുവന്നു തന്നു. നിലവറയിലെ ഏണിപ്പടികളിലിരുന്ന് ഒരു മാസത്തോളം ഏത്തപ്പഴവും ജീരകവെള്ളവും കഴിച്ച് വിശപ്പടക്കി. രാത്രികാലങ്ങളില്‍ പൊന്നാനി, പുതുപൊന്നാനി, എടക്കഴിയൂര്‍, ചാവക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ എല്ലാം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. പുറംലോകമറിയാതെ കഴിഞ്ഞ ആ നാളുകളില്‍ മെഴുകുതിരി വെളിച്ചത്തില്‍ ധാരാളം പുസ്തകങ്ങള്‍ വായിക്കുവാനുള്ള ഭാഗ്യം ഉണ്ടായി. വിനോദിനി ചേച്ചി ആയിരുന്നു എനിക്കു വേണ്ട പുസ്തകങ്ങളെല്ലാം എത്തിച്ചു തന്നിരുന്നത്.
ആയിടക്ക് കടിക്കാട്ട് ഭാഗത്ത് ഒരു കുളത്തില്‍ ഒരു പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഒരു കൊട്ടകൊണ്ട് മൂടിയ നിലയില്‍ കാണപ്പെട്ടു. ഞാന്‍ ഒളിവിലായതിനാലും ഒളിവില്‍ നിന്ന് പുറത്തു വരുന്നതിനുമായി കുഞ്ഞുമോന്‍ ഹാജിയും കൂട്ടരും ആ കുഞ്ഞ് എന്റേതാണെന്നും ഞാനാണ് കുഞ്ഞിനെ കൊന്നതെന്നും കൊലപാതക കുറ്റത്തിനു കൂടി കേസ് എടുത്ത് എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണം എന്നും നാടു നീളെ പറഞ്ഞു പരത്തി.
ഇന്ദിരാഗാന്ധിയുടെ കിരാത ഭരണം അവസാനിപ്പിക്കാതെ താനിനി അഴിച്ചിട്ട മുടി കെട്ടുകയില്ല എന്നും ചെരുപ്പ് ധരിക്കുകയില്ല എന്നും ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന രാധാ ബാലകൃഷ്ണന്‍ പ്രതിജ്ഞയെടുത്തു. (രാധചേച്ചിയുടെ പുത്രി ആണ് ഇപ്പോഴത്തെ മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യം.) എല്ലാവര്‍ക്കും അതൊരു വാശിയും പ്രചോദനവും ആയി. ‘മിന്നല്‍ പോലെ പ്രത്യക്ഷപ്പെടുക.. പ്രസംഗിക്കുക.. പെട്ടെന്ന് മറയുക..’ ഇങ്ങനെയൊക്കെയായിരുന്നു ആ സമയത്തെ പ്രവര്‍ത്തന ശൈലി. എന്തൊക്കെയായാലും അധര്‍മ്മത്തിനും അക്രമത്തിനും അനീതിയ്ക്കും എതിരെ നഖശിഖാന്തം പോരാടുവാന്‍ എനിക്ക് അവസരങ്ങള്‍ ലഭിച്ചു.
ആയിടയ്ക്ക് വിനോദിനി ചേച്ചിയും കൂട്ടരും അറസ്റ്റിലായി ആലുവ സബ് ജയിലില്‍ അടയ്ക്കപ്പെട്ടു. അപ്പു ച്ചേട്ടനും ആര്‍എസ്എസ് പ്രവര്‍ത്തകരും എനിക്ക് വലിയ സംരക്ഷണവും പിന്തുണയും ആണ് നല്കിയത്.
എല്ലാ പ്രശ്‌നങ്ങളും തമാശരൂപേണ നോക്കിക്കാണുന്ന എന്റെ സ്‌കൂള്‍ മാനേജര്‍ ബാബുട്ടിക്കയും അദ്ദേഹത്തിന്റെ ഭാര്യ ആമിന ടീച്ചറും ശക്തമായ പിന്തുണ നല്കി. അവര്‍ എനിക്ക് അനുകൂലമായി നിന്നതിനാല്‍ ജോലി സംബന്ധമായി കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല.
അങ്ങനെ തിരഞ്ഞെടുപ്പ് കഴിഞ്ഞു. കേന്ദ്രത്തില്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നു. സംഘടനാ കോണ്‍ഗ്രസിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജനതാ പാര്‍ട്ടിയുടെ മഹിളാ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന ചുമതല ടി.പി. വിനോദിനി ചേച്ചിയോടൊപ്പം എനിക്കും ലഭിക്കുകയുണ്ടായി. അന്ന് സംസ്ഥാന പ്രസിഡന്റ് എം. ദേവകിയമ്മ ആയിരുന്നു. രാഷ്ട്ര സേവികാ സമിതി പ്രാന്ത കാര്യവാഹിക, പ്രാന്ത സംഘചാലിക എന്നീ ചുമതലകള്‍ പില്‍ക്കാലത്ത് അലങ്കരിച്ച സ്വര്‍ഗീയ വിനോദിനി ചേച്ചി വിടപറഞ്ഞിട്ടു മെയ് മാസത്തിലേക്ക് 23 വര്‍ഷം തികയുന്നു.
അന്ന് അവിടുത്തെ രാഷ്ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തകരുടേയും ജനസംഘം പ്രവര്‍ത്തകരുടേയും കരുതല്‍ ഒന്നു കൊണ്ടു മാത്രമാണ് ആ ഭയാനകമായ അക്രമങ്ങളെ അതിജീവിച്ച് ഞാന്‍ ജീവനോടെയിരിക്കുന്നത് എന്നത് മറയ്ക്കപ്പെടാത്ത സത്യം തന്നെയാണ്.
(ബിജെപി ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റാണ് ലേഖിക)