ഭാഷാ സാഹിത്യത്തിന്റെ ഗതിപരിണതികളെ നിര്‍ണ്ണായകമായി സ്വാധീനിച്ച നിരവധി നിസ്തുല പ്രതിഭകള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട് ഉത്തരകേരളം. പയ്യന്നൂര്‍ പാട്ടിലൂടെ ഭാഷയിലെ പാട്ടുപ്രസ്ഥാനത്തിന് നാന്ദികുറിച്ചത് അജ്ഞാതനാമാവ്, കൃഷ്ണപ്പാട്ടിലൂടെ കാവ്യസരണിക്കടിത്തറയിട്ട ചെറുശ്ശേരി, ഇന്ദുലേഖയിലൂടെ നോവല്‍ പ്രസ്ഥാനത്തിന് വഴിതുറന്ന ഒയ്യാരത്ത് ചന്ദുമേനോന്‍, വാസനാവികൃതിയിലൂടെ ചെറുകഥക്ക് പ്രാരംഭം കുറിച്ച കേസരി നായര്‍, ലഘു ഉപന്യാസങ്ങളെ മലയാളിക്ക് പരിചയപ്പെടുത്തിയ മൂര്‍ക്കോത്ത് കുമാരന്‍ എന്നിങ്ങനെ നീളുന്ന ആ പരമ്പരയില്‍ നിശ്ശങ്കം ഉള്‍പ്പെടുത്തേണ്ട മറ്റൊരു മഹനീയ നാമമാണ് ഭാഷയിലെ ഹാസ്യ സാഹിത്യശാഖയ്ക്ക് ആധുനിക മുഖം നല്‍കിയ സഞ്ജയന്‍ എന്ന എം.ആര്‍. നായര്‍ അഥവാ മാണിക്കോത്ത് രാമുണ്ണി നായര്‍. ‘മലയാളത്തിന്റെ ഫലിതം ചാര്‍ത്തും, മണിമാലകള്‍ക്ക് നടുവില്‍, മരതകപ്പതക്കം തൂക്കി മഹനീയ സഞ്ജയനാം’ എന്ന മഹാകവി ചങ്ങമ്പുഴയുടെ പ്രശംസ എത്ര അന്വര്‍ത്ഥം.
സഞ്ജയന്റെ പ്രതിഭ ഉദിച്ചുപൊങ്ങി അല്പകാലമേ അത് നിലനിന്നുള്ളൂ. പക്ഷെ അതിനകം ആ പ്രകാശധോരണി സര്‍വ്വ മനസ്സുകളെയും ഹഠാദാകര്‍ഷിച്ചു.
‘നിരൂപിച്ചിരിക്കാെതഞൊടിയില്‍
ഒരു കൊച്ചുപൂക്കുറ്റിക്കുള്ളില്‍ നിന്നും
പല പല വര്‍ണ്ണത്തിലുള്ളനേകം
ഗുളികപ്പൂ പൊട്ടിയുതിര്‍ന്നു പൊന്തി
അവയെല്ലാമൊന്നുപോലൊന്നുമിന്നി
ജവമതേമട്ടില്‍ പൊലിഞ്ഞുമങ്ങി’
ചങ്ങമ്പുഴ ഇടപ്പള്ളിയെക്കുറിച്ചെഴുതിയ ഈ വരികള്‍ സഞ്ജയന്റെ കാര്യത്തിലും പ്രസക്തമാെണന്ന് പറഞ്ഞാല്‍ തെറ്റില്ല.
1903 സപ്തംബര്‍ 13ന് തലശ്ശേരിയിലെ മാണിക്കോത്ത് എന്ന സാമാന്യം സമ്പന്നമായ ഒരു നായര്‍ കുടുംബത്തിലായിരുന്നു സഞ്ജയന്റെ ജനനം. സ്ഥലം മിഷന്‍ ഹൈസ്‌കൂള്‍ സംസ്‌കൃതാദ്ധ്യാപകനായിരുന്ന മാടാവില്‍ കുഞ്ഞിരാമന്‍ വൈദ്യരും മാണിക്കോത്ത് പാറുവമ്മയുമായിരുന്നു അച്ഛനമ്മമാര്‍. ഒരു നല്ല പ്രഭാഷകനും പത്രപ്രവര്‍ത്തകനുമായിരുന്ന പിതാവ് കൃതഹസ്തനായ ഒരെഴുത്തുകാരന്‍ കൂടിയായിരുന്നു. തനിക്ക് എട്ട് വയസ്സുതികയും മുന്‍പു അച്ഛനെ നഷ്ടപ്പെട്ട രാമുണ്ണിനായര്‍ പിന്നീട് അമ്മയുടെ മേല്‍നോട്ടത്തിലും ശിക്ഷണത്തിലുമായിരുന്നു വളര്‍ന്നത്. വിദ്യാസമ്പന്നയും മാതൃകാമാതാവുമായിരുന്ന ആ സ്വാധി മകന്റെ വിദ്യാഭ്യാസ വിഷയത്തില്‍ പ്രത്യേകം ശ്രദ്ധിച്ചു.
തലശ്ശേരി ബ്രണ്ണന്‍ ബ്രാഞ്ചു സ്‌കൂള്‍, ബ്രണ്ണന്‍ കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, മദിരാശി ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലീഷ് ഐച്ഛികവിഷയമായെടുത്ത് 1927-ല്‍ ബി.എ ഓണേഴ്‌സ് ബിരുദം നേടി. ഇംഗ്ലീഷിനു പുറമെ ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങിയ ഭാഷകളിലും അറിവു സമ്പാദിച്ചു. ഇക്കാലയളവില്‍ തന്നെ സംസ്‌കൃതവും സ്വായത്തമാക്കി.
മികച്ച വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും കോഴിക്കോട് ഹജുരാപ്പീസില്‍ ഒരു ഗുമസ്തനായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. പക്ഷെ ഏറെ താമസിയാതെ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. ലീവെടുത്ത് നിയമബിരുദം നേടാന്‍ തിരുവനന്തപുരത്ത് പോയെങ്കിലും, രോഗബാധിതനാവുകയാല്‍ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. മദനപ്പള്ളി ടി.ബി. സാനിറ്റോറിയത്തിലെ ചികിത്സയിലൂടെ രോഗത്തിന് താല്‍ക്കാലിക ശമനമുണ്ടായെങ്കിലും പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് പിന്നീടൊരിക്കലും തിരിച്ചുവന്നില്ല.
1927ലായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. മാതുലപുത്രിയായ കാര്‍ത്ത്യായനിയമ്മയായിരുന്നു വധു. നിര്‍ഭാഗ്യവശാല്‍ മൂന്നുവര്‍ഷമെ ആ ദാമ്പത്യത്തിന് ആയുസ്സുണ്ടായുള്ളൂ. മകന്‍ ബാബുവിനെ ഭര്‍തൃഹസ്തങ്ങളിലേല്‍പ്പിച്ച് സ്‌നേഹമയിയായ ആ മഹതി എന്നെന്നേക്കുമായി വിടപറഞ്ഞു. പത്തുവയസ്സു തികയും മുന്‍പ് ഐഹിക ജീവിതമവസാനിപ്പിച്ചു ബാബുവും അമ്മയെ പിന്തുടര്‍ന്നു.
”ദൈവം അദ്ദേഹത്തെ പലതരത്തില്‍ പീഡിപ്പിച്ചു. അതെല്ലാം പാറപ്പുറത്തെയ്ത ഒരു ദുര്‍ബലശത്രുവിന്റെ മൊട്ടമ്പൂകളായി കരുതി അദ്ദേഹം ദൈവത്തെയും പ്രഹരിച്ചു. താന്‍ കരഞ്ഞു കാണണമെന്നായിരുന്നു ദൈവത്തിന്റെ ആഗ്രഹം. അതു പറ്റിയില്ലെന്നു മാത്രമല്ല അദ്ദേഹം ചിരിച്ചു, അതോടുകൂടി സകല കേരളീയരെയും ചിരിപ്പിച്ചു. ദൈവം തലകുനിച്ച്, ശിരസ്‌കാരം ഇതി കര്‍ത്തവ്യതാമൂഢനുമായി അദ്ദേഹത്തിന്റെ പാദങ്ങളില്‍ പതിച്ചു’ എന്നാണ് മഹാകവി ഉള്ളൂര്‍, സഞ്ജയനെക്കുറിച്ച് കേരള സാഹിത്യ ചരിത്രത്തില്‍ പറയുന്നത്. ”ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോള്‍ ദ്യോവിനാ വെളിച്ചത്തില്‍ വെണ്മ ഞാനുണ്ടാക്കി’യെന്ന ജിയുടെ നക്ഷത്രഗീതത്തിലെ വരികള്‍ക്ക് സ്വജീവിതം കൊണ്ട് അദ്ദേഹം ഭാഷ്യമെഴുതുകയായിരുന്നു.
1935 മുതല്‍ 1942ന്റെ ആദ്യ പാദം വരെ കോഴിക്കോട്ട് താമസിച്ചുകൊണ്ടായിരുന്നു തന്റെ സാഹിത്യജീവിതത്തിലെയും പൊതുപ്രവര്‍ത്തനത്തിലെയും പല പ്രധാന സംഭവങ്ങളും അദ്ദേഹം നിര്‍വ്വഹിച്ചത്. എം.ആര്‍.കെ.സിയുടെ കേരള പത്രികയിലൂടെ എം.ആര്‍. നായര്‍ എന്ന തൂലികാനാമത്തിലായിരുന്നു അരങ്ങേറ്റം. പിന്നീട് മാതൃഭൂമിയിലും അതു വ്യാപിച്ചു. ക്രമേണ സഞ്ജയന്‍, വിശ്വരൂപം എന്നീ രണ്ട് ഹാസ്യമാസികകള്‍ വിവിധ കാലങ്ങളിലായി സ്വന്തം നിലയില്‍ പുറത്തിറക്കി. മുന്‍പൊരു പ്രസിദ്ധീകരണത്തിനും ലഭിക്കാത്ത അഭൂതപൂര്‍വ്വമായ സ്വീകരണമാണ് സഹൃദയലോകം അവയ്ക്കു നല്‍കിയത്. പക്ഷെ രോഗമൂര്‍ച്ഛ കാരണം അവ തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. പാറപ്പുറത്ത് സഞ്ജയന്‍ എന്നതിന്റെ ചുരുക്കമായി പി.എസ്. എന്ന പേരു വച്ചാണ് അദ്ദേഹം ഹാസ്യകൃതികള്‍ ഏറെയും എഴുതിയിരുന്നത്. കേരള പത്രികയിലും മറ്റും സാഹിത്യദാസന്‍ എന്ന തൂലികാനാമത്തില്‍ സാഹിത്യവിമര്‍ശനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്.
വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ തന്നെ സാഹിത്യ കൗതുകം അദ്ദേഹത്തില്‍ അങ്കുരിച്ചിരുന്നു. കൈരളിയില്‍ ആദ്യ കവിത വെളിച്ചം കാണുമ്പോള്‍ വയസ്സ് 14. എം.ആര്‍. നായര്‍ (ബി.എ ഓണേഴ്‌സ്) എന്ന പേരില്‍, അക്കാലത്ത് കവികളുടെ കളിപ്പന്തല്‍ എന്നറിയപ്പെട്ടിരുന്ന ‘കവന കൗമുദി’യിലും പലപ്പോഴും പ്രത്യക്ഷപ്പെട്ടു. ആദ്യകാല രചനകളില്‍ തന്നെ സര്‍ഗ്ഗസിദ്ധമായ കവനകലാപാടവത്തിന്റെ അടയാളങ്ങള്‍ പ്രത്യക്ഷമായിരുന്നു. കവന കൗമുദിയില്‍ വന്ന ഒരു കവിതയില്‍ നിന്ന് ഒരു ശ്ലോകം ഉദാഹരിക്കട്ടെ.
”പൂര്‍വാന്തരീക്ഷത്തിലിരുണ്ടുനില്‍ക്കും
മുകില്‍പ്പരപ്പാം നികഷോപലത്തില്‍
ആരോ തനിത്തങ്കമുരുക്കിമാറ്റു-
നോക്കുന്നു സൂര്യോദയകൈതവത്താല്‍’
ഇതിലെ സംസ്‌കൃത മലയാളപദങ്ങളുടെ സാമഞ്ജസ്യവും ഭാവനാമാധുരിയും ഭാവഭംഗിയും രചയിതാവിന്റെ സര്‍ഗ്ഗവാസന സാക്ഷ്യപ്പെടുത്തുന്നുവെന്ന് നിസ്സംശയം പറയാം.
‘വാസനാസമ്പന്നനായ കവി, സമുജ്ജ്വലനായ തത്വചിന്തകന്‍, സൂക്ഷ്മദൃക്കായ നിരീക്ഷകന്‍, നിര്‍ഭയനും നിസ്സംഗനുമായ നിരൂപകന്‍, അദ്വിതീയനായ ഫലിത മാര്‍മ്മികന്‍, സരസനായ ഗദ്യകാരന്‍ എന്നിങ്ങനെ പല നിലയില്‍ അദ്ദേഹം നമ്മുടെ അനാദൃശമായ സ്‌നേഹത്തിനും ബഹുമാനത്തിനും പാത്രീഭവിക്കുന്നു. ഇത്രയും സാംസ്‌കാരികമായ കലാസമ്പത്തോടുകൂടി വിനോദസാഹിത്യത്തില്‍ വിഹരിച്ചവര്‍ കുഞ്ചന്‍ നമ്പ്യാര്‍ക്കിപ്പുറം വേറെയില്ല’യെന്നത്രെ മഹാകവി ഉള്ളൂര്‍ കേരള സാഹിത്യചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
സഞ്ജയന്റെ കൃതികള്‍-ഗദ്യവും പദ്യവുമൊരുപോലെ-മലയാളികൡ അനേകം പേരെ ആഹ്ലാദിപ്പിച്ചിട്ടുണ്ട്. അടുത്തറിയാത്തവര്‍പോലും കേട്ടറിഞ്ഞു തങ്ങളുടെ സ്വന്തം നിലയില്‍ അവയെആദരിച്ചുപോന്നു. അദ്ദേഹത്തിന്റെ ഗദ്യരചനകള്‍ ആറുവാള്യങ്ങളായി ഇതിനകം മാതൃഭൂമിക്കാര്‍ പ്രസിദ്ധീകരിച്ചതറിയാം. കവിതകള്‍ ‘ഹാസ്യാഞ്ജലി’ എന്ന പേരിലും ലഭ്യമാണ്.
”പ്രാദേശിക കാര്യങ്ങളെചൊല്ലിയാണ് അദ്ദേഹം കൂടുതല്‍ പരിഹസിച്ചത്. അതിനാല്‍ പരിമിതവൃത്തത്തിലും പരിമിത കാലത്തും മാത്രമേ അവ പൂര്‍ണ്ണമായി ആസ്വദിക്കാപ്പെടുകയുള്ളൂ’ (എന്‍. കൃഷ്ണപിള്ള-കൈരളിയുടെ കഥ) എന്നൊരാക്ഷേപമുള്ളത് വിസ്മരിക്കുന്നില്ല. എന്നാല്‍ ഏത് ഭാഷയിലും ഏതുകാലത്തും ഏതല്‍പര്യന്തമുണ്ടായിട്ടുള്ള ഏത് സാഹിത്യത്തെക്കുറിച്ചും ഉന്നയിക്കാവുന്നതാണ് ഈ ആക്ഷേപം. സഞ്ജയ സാഹിത്യവും അതില്‍നിന്ന് വ്യത്യസ്തമല്ലെന്നേയുള്ളൂ. മാത്രമല്ല അത്തരം അംശം നീക്കിയാലും അവശേഷിക്കുന്നവ അപാരമായ അര്‍ണ്ണവം തന്നെ.
കാലികസ്വഭാവമുള്ള കവിതകളില്‍പ്പോലും, കാലാതീതമായ പ്രാധാന്യവും ആകര്‍ഷകത്വവും സന്നിവേശിപ്പിക്കാന്‍ കഴിയുന്നുവെന്നതാണ് സഞ്ജയന്റെ സവിശേഷത. കമ്മ്യൂണിസത്തെയും കമ്മ്യൂണിസ്റ്റുകാരെയും സ്പര്‍ശിക്കുന്ന ഹാസ്യാഞ്ജലിക്കവിതകള്‍ പ്രത്യേകം പ്രസ്താവ്യമാണ്.
‘ചെങ്കോട്ടയിലും ചെങ്കൊടിപാറും’ എന്ന് മനക്കോട്ട കെട്ടിയ സഖാക്കള്‍ എല്ലാ കോട്ടയും തകര്‍ന്നു അരിക്‌വല്‍ക്കരിക്കപ്പെട്ട ദയനീയാവസ്ഥ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സഞ്ജയന്‍ ഭാവനയില്‍ കണ്ടതായി അദ്ദേഹത്തിന്റെ കവിതകള്‍ വായിച്ചാല്‍ മനസ്സിലാക്കാം. കവികള്‍ ക്രാന്തദര്‍ശികളാണല്ലോ.
കേരളത്തിലെ സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ പരിവര്‍ത്തനവാദികളുടെ പടയൊരുക്കത്തിന്റെ കാലമായിരുന്നു അത്. മറ്റുള്ളവരില്‍ നിന്നും മാറിനിന്ന് സ്ഥിതിഗതികളെ സസൂക്ഷ്മം നിരീക്ഷിക്കുകയും മാതൃഭൂമിയുടെ മഹത്തായ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പാറാവുകാരനായി പാറപോലെ ഉറച്ചുനില്‍ക്കുകയും ചെയ്തു എന്നതാണ് സഞ്ജയനെ ശ്രദ്ധേയനാക്കിയത്. അനീതികളോടും വഴിപിഴച്ചതെന്ന് തനിക്ക് ഉത്തമവിശ്വാസമുള്ള ആദര്‍ശാഭാസങ്ങളോടും സന്ധി ചെയ്യുക എന്നത് അദ്ദേഹത്തിന് അചിന്ത്യമായിരുന്നു.
പുരോഗമനമെന്ന മുദ്രചാര്‍ത്തി സമൂഹത്തിലും സാഹിത്യത്തിലും തഴച്ചുപൊങ്ങിയ ദുഷ്പ്രവണതകളെ നിശിതമായ പരിഹാസ ശരങ്ങള്‍ പൊഴിച്ചു കുരുക്ഷേത്രത്തിലെ അഭിമന്യുവിനെപ്പോലെ അദ്ദേഹം തനിച്ചു നേരിടുകയായിരുന്നു. പഴയതെന്തും പരിത്യജ്യവും എതിര്‍ക്കപ്പെടേണ്ടതും ആണെന്നായിരുന്നു ആ പുത്തന്‍കൂറ്റുകാരുടെ നിലപാട്. പുരോഗമനമെന്ന പേരില്‍ കാട്ടിക്കൂട്ടുന്ന ഇത്തരം അന്തമില്ലായ്മയെ, അന്തസ്സാരവിഹീനതയെ അദ്ദേഹം കണക്കറ്റു കളിയാക്കി.
‘ഒരു പാറ്റ കിറുക്കിന്റെ മൂര്‍ത്തിമത്താം വകഭേദം
െതരുക്കനെ തീയിലേക്കു പുരോഗമിപ്പൂ
ഒരു ചെറുചുണ്ടലിത്താന്‍ ബുബുക്ഷതന്നവതാരം
ഒരുങ്ങുന്നു കെണിനോക്കിപ്പുരോഗമിപ്പാന്‍
ഒരു മരഞ്ചാടി മൂഢന്‍ ചാപല്യത്തിന്‍ തൃക്കോമരം
മരംവിട്ടു മാനത്തേക്കുണ്ടുയര്‍ന്നിടുന്നു’
പുരോഗമന ചിന്താഗതിയോടായിരുന്നില്ല, മറിച്ചു പുത്തന്‍ കൂറ്റുകാരുടെ തലതിരിഞ്ഞ പോക്കിനോടായിരുന്നു സഞ്ജയന്റെ എതിര്‍പ്പ്. രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റുകളും സാഹിത്യത്തില്‍… സാഹിത്യകാരെന്ന് സ്വയം വിളിച്ചിരുന്നവരും ഈ നിലയ്ക്ക് അദ്ദേഹത്തിന്റെ നിശിത പരിഹാസത്തിന് ശരവ്യമായത് സ്വാഭാവികം.
വിപ്ലവത്തിന്റെ വിളിക്ക് സഞ്ജയന്റെ മറുപടിയെന്ന ലേഖനം ഇവിടെ ഒാര്‍ക്കുന്നത് കൗതുകകരമായിരിക്കും. സാഹിത്യപരിഷത്തിന്റെ പത്താം സമ്മേളനത്തില്‍ പഴമക്കാരെ അടച്ചാക്ഷേപിച്ചുകൊണ്ട് ചങ്ങമ്പുഴ വായിച്ച കവിതയെ വിമര്‍ശിക്കുന്നതാണ് ആ പരമരസികന്റെ രചന.
‘ജരാനരകള്‍ ബാധിച്ചു പല്ലുപോയുള്ളൊരാ
പരമവികൃതമാം ശ്ലോകമുത്തശ്ശിയെ
കവനനടനങ്ങള്‍ക്കിനിയും ക്ഷണിക്കുവാന്‍
നവയുവത ഞങ്ങളെ സമ്മതിക്കാത്തതില്‍
വഴിപറയുവതെന്തിനീ സംസ്‌കൃതചട്ടകള്‍’
എന്നിങ്ങനെയായിരുന്നു ചങ്ങമ്പുഴ കവിതയുടെ ഗതി. അതിന് സഞ്ജയന്‍ കൊടുത്ത മറുപടിയിങ്ങനെ. താങ്കള്‍ ഇന്നു സജ്ജന സമക്ഷം ചീത്ത പറഞ്ഞു പടിയിറക്കിപ്പറഞ്ഞയച്ച ശ്ലോകമുത്തശ്ശി പണ്ടു പതിനാറു തികഞ്ഞ മോഹനാംഗിയായിരുന്നു. അന്നു പടിഞ്ഞാറ്റയില്‍ നാമം ജപിച്ചിരുന്നത് ആരെന്നറിയാമോ? ഇങ്ങോട്ടുനോക്ക്, പാട്ടുമുത്തശ്ശി. മനസ്സിലായോ? അങ്ങ് ഇന്നു………… എടുത്തു പെരുമാറുന്ന പദസമ്പത്ത്. സമ്പാദിച്ചു നമ്മുടെ പൂര്‍വ്വികരുടെ കാലത്താണത്. അവരന്നു പടികടന്നുവന്ന ആ പതിനാറുകാരിയെ ഓമനിച്ചു. പിടിച്ചുപുറത്താക്കി വിട്ട് വഴിപോക്കരെ വിളിച്ച് ആ ചേട്ടയുടെ നരച്ചമുടിയും ചുളിഞ്ഞ തൊലിയും നോക്കുവിന്‍ എന്നു പറഞ്ഞു പരിഹസിച്ചില്ല. അവര്‍ അന്നുകാണിച്ച ആ മനോഭാവത്തിന് പഴമക്കാരുടെയിടയില്‍ തറവാടിത്തം എന്നോ മറ്റോ ആണ് പേര്. ഒരു പഴയവാക്കാണത്. അര്‍ത്ഥമറിയുന്നവര്‍ ഇക്കാലത്ത് ചുരുങ്ങും. ഇത്രയും രൂക്ഷവും നിശിതവുമായ ഒരു മറുപടി സഞ്ജയനല്ലാതെ മറ്റാര്‍ക്കെഴുതാനാവും? ഭാവഗംഭീരമായ ആ ഉപന്യാസം മുഴുവനായി വായിച്ചെങ്കിലേ അതിന്റെ ശക്തിയും സൗന്ദര്യവും ശരിക്കും മനസ്സിലാക്കാനാവൂ. വിസ്താരഭയത്താല്‍ പക്ഷെ അത്പൂര്‍ണ്ണമായി ഇവിടെ ഉദ്ധരിക്കാന്‍ ഒരുമ്പെടുന്നില്ല!
തന്നെയുമല്ല എം.ആറിന്റെ ജീവിതത്തിലെ ചില സംഭവങ്ങള്‍ എടുത്തുകാട്ടാനല്ലാതെ അദ്ദേഹത്തിന്റെ അതിവിപുലമായ സാഹിത്യസംഭാവനകളെക്കുറിച്ചോ, ഫലിത സാമ്രാട്ട് എന്ന നിലയ്ക്ക് ഹാസ്യശാഖയ്ക്ക് അദ്ദേഹം നല്‍കിയ നിസ്തുലമായ സേവനങ്ങളെക്കുറിച്ചോ വിസ്തരിച്ചാണെങ്കിലും പറയാന്‍ ഇവിടെ ഉദ്ദേശിച്ചിട്ടില്ല. ആനുഷംഗീകമായി അത്തരം ചില കാര്യങ്ങളും പരാമര്‍ശിക്കേണ്ടി വരുന്നുവെന്നേയുള്ളൂ.
ആര്‍ഷ സംസ്‌കാരത്തിന്റെ ഒരു സന്ദേശവാഹകനായിരുന്നു അദ്ദേഹം. മാതൃരാജ്യത്തിന്റെ ഭൂതകാല മഹത്വത്തിലും ഭാവികാല പ്രസക്തിയിലും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ‘പട്ടിണി തന്‍ പൊറുതിക്കായ് നിണക്കൊടി പറപ്പിച്ചു പട്ടണപ്രദക്ഷണത്തിന്നൊരുങ്ങിടുന്ന’ സഖാക്കളെ നോക്കി ചിരിച്ചപ്പോഴും ‘ചുട്ടകാമത്തിന് ചൂട്ടുപിടിച്ച മിസ്റ്റിക്ക് ചേട്ടകളെ ആട്ടിയകറ്റിയപ്പോഴും, വിഷാദാത്മകത്തെ ചൂണ്ടി, ആ വിദ്വാന്റെ കാരണമില്ലാത്ത കണ്ണീരും വിഷാദാത്മകത്വവും കാണുമ്പോള്‍, കോടതി കയേറണ്ടിവന്നാലും അതു ആ വിഷാദത്തിന് തക്കതായ ഒരു കാരണമുണ്ടാക്കിക്കൊടുക്കണമെന്ന് കളിയാക്കിയപ്പോഴും തന്റെ ആദര്‍ശാധിഷ്ഠിതമായ നിലപാടിനെ വെളിപ്പെടുത്തുക മാത്രമായിരുന്നു അദ്ദേഹം.
‘തൂലിക കൊണ്ടു ഇത്രയും വ്യാപ്തമായ പൊതുസേവനം ചെയ്യാന്‍ സാധിച്ച ഒരു സാഹിത്യകാരന്‍ േകരളത്തില്‍ വേറെയുണ്ടായിട്ടുണ്ടോ എന്നു സംശയമാണ്’ എന്ന കുട്ടികൃഷ്ണമാരാരുടെ നിരീക്ഷണം സഞ്ജയനെ സംബന്ധിച്ചിടത്തോളം ഒട്ടും അതിശയോക്തിപരമല്ല.
1943 സപ്തംബര്‍ 13-ാം തീയതി ജീവിതത്തോട് നിത്യമായി വിടപറയുമ്പോള്‍ അദ്ദേഹം ഒരു പുരുഷായുസ്സിന്റെ മൂന്നിലൊന്നുപോലും പിന്നിട്ടിരുന്നില്ല. ഒരു പുരുഷായുസ്സുകൊണ്ടുപോലും നേടാന്‍ കഴിയാത്ത സാരസ്വത സമ്പത്താണ് പക്ഷെ അദ്ദേഹം നമുക്ക് വേണ്ടി അവശേഷിപ്പിച്ചത്.