പഴയജന്മിത്വവും സവര്‍ണാധിപത്യവും അടക്കി വാഴുകയാണ് കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളില്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് ഇവിടെ ജന്മിയും സവര്‍ണനും എന്ന വ്യത്യാസം മാത്രം. മറുവശത്ത് മുമ്പും ചവിട്ടിയരക്കപ്പെട്ട ദളിത് വിഭാഗങ്ങള്‍ തന്നെ. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയ്ക്കുവേണ്ടി പണിയെടുക്കാനും ബലിയര്‍പ്പിക്കപ്പെടാനും ബലിയാടാകാനും വിധിക്കപ്പെട്ടവര്‍.
വളപട്ടണം ഫൈബര്‍ ഫോം തൊഴിലാളിയും സി.ഐ.ടി.യു ഫെബര്‍ ഫോം യൂണിയന്‍ സെക്രട്ടറിയുമായിരുന്നു സ: പി. വിജയന്‍. വയല്‍പ്രദേശത്തെ ഒരാള്‍ താഴ്ചയുള്ള ആള്‍മറയില്ലാത്ത കിണറ്റിലാണ് വിജയന്റെ മൃതദേഹം കാണപ്പെട്ടത്. വീടിനു നൂറുമീറ്റര്‍ അകലെ വിളിപ്പാടകലത്തിലാണ് സമുദായ കാവിനോട് ചേര്‍ന്നു കിടക്കുന്ന കിണര്‍. തലയുടെ പിറകില്‍ ഇരുമ്പുവടിപോലെ കട്ടിയുള്ള ആയുധം വെച്ച് അടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് കണ്ണ് പുറത്തേയ്ക്ക് തള്ളിയ നിലയിലായിരുന്നു. ഇടതുചുണ്ടിന്റെ ഭാഗം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. നല്ല ആരോഗ്യമുള്ള വിജയന്‍ കായികാഭ്യാസി കൂടിയായിരുന്നു.
മരണശേഷം മാര്‍ക്‌സിസ്റ്റു പാര്‍ട്ടി സ്വീകരിച്ച നിലപാടാണ് പാര്‍ട്ടിയ്ക്കുള്ള പങ്കിനെക്കുറിച്ച് സംശയമുയര്‍ത്തുന്നത്. സി.ഐ.ടി.യു യൂണിയന്‍ സെക്രട്ടറി കൊല്ലപ്പെട്ടിട്ടും പാര്‍ട്ടി നിശബ്ദത പാലിച്ചു. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയത് പട്ടികജനസമാജമായിരുന്നു. കുറ്റവാളികളെ കണ്ടെത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന ആവശ്യത്തോട് പാര്‍ട്ടി മുഖം തിരിച്ചുനിന്നു. കൊലപാതകത്തില്‍ പാര്‍ട്ടിയ്ക്കുള്ള പങ്കാണ് ഇതില്‍ നിന്നു വ്യക്തമായി വന്നത്. ഒരു പാര്‍ട്ടിപ്രവര്‍ത്തകനാണ് സംശയിക്കപ്പെട്ടതെങ്കിലും പോലീസ് അപകടമരണം എന്ന നിലയ്ക്ക് കേസ് അവസാനിപ്പിച്ചപ്പോള്‍ കുറ്റവാളികളായ സി.പി.എമ്മുകാരന്‍ സുരക്ഷിതനായി. ദളിത് സഹോദരങ്ങള്‍ നിസ്സഹായരായി മാറി.
വളരെയേറെ വിവാദമായതാണ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ്. 51 വെട്ടില്‍ വികൃതമാക്കപ്പെട്ട ടി.പി.യുടെ മൃതദ്ദേഹം വലിയ ചര്‍ച്ചയായപ്പോള്‍ പാര്‍ട്ടിയ്ക്ക് രക്ഷപ്പെടാന്‍ ബലിയാടാക്കിയത് ഒരു ദളിതനെ – കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റിയംഗമായ കെ.സി.രാമചന്ദ്രനെ. പ്രതിരോധത്തിലായ പാര്‍ട്ടി മുഖം രക്ഷിക്കാന്‍ ചെയ്തത് പോളിറ്റ് ബ്യൂറോയുടെ വക ഒരു അന്വേഷണ കമ്മീഷനെ നിശ്ചയിക്കുക എന്നതായിരുന്നു. വിചാരണകോടതി വിധിവരുന്നതിനുമുമ്പ് കമ്മീഷന്റെ കണ്ടെത്തല്‍ പുറത്തുവന്നു. കെ.സി.രാമചന്ദ്രന് ടി.പി.യോടുള്ള വ്യക്തിവിരോധമാണ് കൊലയ്ക്ക് കാരണം എന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍.
പാര്‍ട്ടിയിലെ സംഘടനാരീതിയനുസരിച്ച് ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റിയംഗമായ രാമചന്ദ്രന്‍ ജില്ലാ കമ്മറ്റി വഴിയല്ലാതെ കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ ലോക്കല്‍ കമ്മറ്റി അംഗമായ കെ.കെ. കുഞ്ഞനന്തനുമായി ബന്ധപ്പെടാനോ കണ്ണൂര്‍ജില്ലയിലെ കൊലയാളി സംഘത്തെ ചുമതലപ്പെടുത്താനോ സാധിക്കില്ല. രണ്ടു ജില്ലാകമ്മറ്റികളെയും ബന്ധിപ്പിച്ച് ഇത്തരം കാര്യം ചെയ്യാന്‍ സംസ്ഥാനകമ്മറ്റി തീരുമാനിച്ചാലേ നടക്കൂ. അതാണ് പാര്‍ട്ടി ഘടന. പാര്‍ട്ടി സംസ്ഥാന കമ്മറ്റി നേരിട്ട് ഏര്‍പ്പാടാക്കിയ ഒരു കൊലപാതകം ഒരു ദളിത് സഖാവിന്റെ തലയില്‍ കെട്ടിവെച്ച് വ്യക്തിവൈരാഗ്യമെന്ന നിലയ്ക്ക് നിസ്സാരവല്‍ക്കരിക്കുന്നതിന്റെ ലക്ഷ്യം പാര്‍ട്ടിയെ ഈ ഹീനകൃത്യത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെടുക്കുക എന്നതാണ്.
(തുടരും)