കണ്ണൂര്‍: കൊലപാതകം ആസൂത്രണം ചെയ്യാനും കൊല നടത്താനും കേസ് ഏറ്റെടുത്ത് ജയിലിലേക്ക് പോകാനും പ്രത്യേക സംഘങ്ങളുള്ള പാര്‍ട്ടിയാണ് സി.പിഎം. എന്നാല്‍ കൊലപാതകത്തിന്റെ ആസൂത്രണമുള്‍പ്പടെയുള്ള രഹസ്യങ്ങള്‍ പുറത്തുപോകുമെന്ന ഭയത്താല്‍ പ്രതിയെ കൊന്ന് കെട്ടിത്തൂക്കിയെന്ന മനഃസാക്ഷിയെ ഞെട്ടിക്കുന്ന സമാനതകളില്ലാത്ത ആരോപണങ്ങളാണ് ഇപ്പോള്‍ കണ്ണൂരില്‍ നിന്ന് പുറത്തുവരുന്നത്.
പാനൂര്‍ പുല്ലൂക്കരയിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ ദുരൂഹ മരണമാണ് ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. രതീഷിന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇത്തരം ദുരൂഹമരണങ്ങള്‍ നിരവധിയുണ്ടെന്നതും വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ഒരു പരിഷ്‌കൃത സമൂഹത്തിന്റെ സാമാന്യ നീതിബോധത്തെയും മനസ്സാക്ഷിയെയും ചോദ്യം ചെയ്യുന്ന ഇത്തരം ദാരുണ സംഭവങ്ങള്‍ എങ്ങിനെയാണ് ഒരു പരിധിക്കപ്പുറം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. സി.പി.എം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഓരോ കൊലപാതകവും ഒരുപാട് കുടുംബങ്ങളുടെ സമാധാന ജീവിതത്തെയാണ് തകര്‍ത്തെറിഞ്ഞത്. കൊല്ലപ്പെട്ടവന്റെ കുടുംബം മാത്രമല്ല മറിച്ച് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ലിസ്റ്റിനനുസരിച്ച് പ്രതിചേര്‍ക്കപ്പെട്ട് ജയിലിലയക്കപ്പെടുന്നവന്റെ കുടുംബവും അക്രമത്തിന്റെ ദുരിതം പേറുന്നവരാണ്. സംഘടനാപരമായ പാളിച്ചകളും പരാജയങ്ങളും മറച്ചുവെക്കാന്‍ ഒരു കൊലപാതകത്തിന്റെ രക്തക്കറ മായുന്നതിന് മുമ്പേ അടുത്തത് ആസൂത്രണം ചെയ്യപ്പെടും.
സി.പി.എം നേതൃത്വം പ്രതിസ്ഥാനത്തായ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നേരത്തെയും നിരവധി ദുരൂഹ മരണങ്ങള്‍ കണ്ണൂരില്‍ ഉണ്ടായിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനാലുള്ള മാനസിക സമ്മര്‍ദ്ദത്താല്‍ ആത്മഹത്യയുടെയോ സ്വാഭാവിക മരണത്തിന്റെയോ പട്ടികയിലുള്‍പ്പെടുത്തി ഇത്തരം മരണങ്ങള്‍ തേച്ച് മായ്ച്ചുകളയുകയാണ് പതിവ്. ഭരണ തലത്തില്‍ സമസ്ത മേഖലയിലും സ്വാധീനമുള്ള സി.പി.എമ്മിന് ഇത്തരം ദുരൂഹ മരണങ്ങള്‍ ആത്മഹത്യകളാക്കി തുടര്‍ അന്വേഷണങ്ങളും ചര്‍ച്ചകളും അവസാനിപ്പിക്കുന്നതിന് ഏറെയൊന്നും ബുദ്ധിമുട്ടേണ്ടി വരാറില്ല എന്നതാണ് വസ്തുത. എന്നാല്‍ മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ മരണത്തോടെ നേരത്തെ നടന്ന ദുരൂഹ മരണങ്ങളും പ്രബുദ്ധ കേരളം ചര്‍ച്ച ചെയ്യുകയാണ്. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററേയും എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിനേയും യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനേയും കൊലപ്പെടുത്തിയ കേസുകളിലെ സി.പി.എമ്മുകാരായ പ്രതികള്‍ നേരത്തെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയുണ്ടായി. കൂടാതെ സി.പി.എം പ്രതിക്കൂട്ടിലായ മറ്റ് പല കേസുകളിലെ പ്രതികളും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിട്ടുണ്ട്.
രതീഷിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമുണ്ടെന്നും മരണം ആത്മഹത്യയല്ല എന്ന തരത്തിലുളള റിപ്പോര്‍ട്ടുകളും പുറത്തുവന്നു തുടങ്ങിയതോടെ സി.പി.എം നേതൃത്വം പ്രതിരോധിക്കാനാവാത്ത അവസ്ഥയിലാണ്. രതീഷിന്റെത് കൊലപാതകമാണെങ്കില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടാകാമെന്നാണ് പോലീസ് നിഗമനം. ശ്വാസകോശത്തിന് അമിത സമ്മര്‍ദ്ദമുണ്ടായതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. സാധാരണ ആത്മഹത്യയില്‍ സംഭവിക്കുന്ന പരിക്കല്ല ദേഹത്തും ആന്തരികാവയവങ്ങളിലുമുള്ളത്. ആരെങ്കിലും ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചതാണെങ്കില്‍ അതിനെ ചെറുക്കുന്നതിനിടയില്‍ കൈകളിലോ നഖങ്ങളുടെ ഇടയിലോ രക്തമോ മറ്റ് ശരീര ഭാഗങ്ങളോ പറ്റിപ്പിടിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെയാണ് ആന്തരിക അവയവങ്ങളുള്‍പ്പെടെ ഡി.എന്‍.എ ടെസ്റ്റിനയക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലെ പ്രതി കാരായി സജീവന്റെ ദുരൂഹ മരണം കേരളം ഏറെ ചര്‍ച്ച ചെയ്ത സംഭവങ്ങളിലൊന്നായിരുന്നു. കേസുമായി ബന്ധപ്പെട്ട് ചില സത്യങ്ങള്‍ തുറന്ന് പറയാനുണ്ടെന്ന് പറഞ്ഞ സജീവനെ പിന്നീട് മാഹിയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സി.പി.എമ്മുകാര്‍ തന്നെ സജീവനെ കൊലപ്പെടുത്തിയെന്ന സജീവന്റെ അമ്മയുടെ തുറന്നുപറച്ചില്‍ ആരും മുഖവിലയ്ക്കെടുത്തില്ല. കേസില്‍ വിചാരണ ആരംഭിച്ചപ്പോഴായിരുന്നു സജീവന്റെ മരണം. ഇന്ത്യയ്ക്കകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെട്ട സമാനതകളില്ലാത്ത കൊലപാതകമായിരുന്നു ജയകൃഷ്ണന്‍ മാസ്റ്ററുടേത്. അധ്യാപകനായ ജയകൃഷ്ണന്‍ മാസ്റ്ററെ പഠിപ്പിക്കുന്നതിനിടെ ക്ലാസ്സ് റൂമിലിട്ട് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
തലശ്ശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് സി.പി.എമ്മുകാരായ പ്രതികളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ന്യൂമാഹിയിലെ പഞ്ചാര ഷിനിലും മൂഴിക്കര കുട്ടനുമാണ് മരണപ്പെട്ടത്. ഷിനിലിനെ എടന്നൂരിലെ റെയില്‍വേ ട്രാക്കില്‍ ദുരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേ വര്‍ഷം തന്നെ മട്ടന്നൂരില്‍ സി.പി.എം ഓഫീസിനടുത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂഴിക്കര കുട്ടനും കൊല്ലപ്പെടുകയുണ്ടായി. ഓഫീസിനോട് ചേര്‍ന്ന റബ്ബര്‍ തോട്ടത്തിലാണ് മൂഴിക്കര കുട്ടന്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. തലശ്ശേരി മൂഴിക്കര സ്വദേശിയായ കുട്ടന്‍ എന്തിന് ഇത്രയും ദൂരെ മട്ടന്നൂരിലെത്തിയെന്നും എങ്ങനെ കൊല്ലപ്പെട്ടുവെന്നതും ഇപ്പോഴും ദുരൂഹമായിത്തന്നെ തുടരുന്നു. സി.പി.എം പ്രവര്‍ത്തകനായിട്ടും തുടരന്വേഷണത്തിനും ദുരൂഹത പുറത്തുകൊണ്ടു വരുന്നതിനും നേതൃത്വം ഒന്നും ചെയ്തില്ല.
2006 ഒക്ടോബര്‍ 22 ന് പെരുന്നാള്‍ ദിനത്തിന് തൊട്ടു തലേ ദിവസമാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഫസല്‍ അതി ദാരുണമായി കൊല്ലപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് ഫസലിന്റെ ഭാര്യയുടെ പരാതി പ്രകാരം സി. ബി.ഐ അന്വേഷിക്കുകയായിരുന്നു. സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമുള്‍പ്പെടെയുള്ള സംഘമാണ് കൊലയക്ക് പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കേസന്വേഷണം അട്ടിമറിക്കാനും ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പ്രതിയാക്കാനും തുടക്കം മുതല്‍ സി.പി.എം നേതൃത്വം ശ്രമിച്ചിരുന്നു. ഫസലിന്റെ രക്തം പുരണ്ട തൂവാല ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടിന് സമീപത്ത് കൊണ്ടുപോയി ഇടുക പോലുമുണ്ടായി. നാട്ടില്‍ വര്‍ഗീയ ലഹളയുണ്ടാക്കാന്‍ സി.പി.എം നേതൃത്വം ബോധപൂര്‍വ്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ഫസലിന്റെ കൊലപാതകമെന്ന് സി.ബി.ഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്ന് മനസ്സിലാക്കുമ്പോഴാണ് കൊലപാതക രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങള്‍ നമ്മുടെ ഉറക്കം കെടുത്തുക. ഫസല്‍ കൊല്ലപ്പെട്ട ദിവസം തന്നെ അന്നത്തെ സി.പി.എം ജില്ലാ നേതാക്കളായ പി.ജയരാജനും ഇപ്പോള്‍ തലശ്ശേരി എം.എല്‍.എ ആയ എ.എന്‍. ഷംസീറും ഉള്‍പ്പെടെയുള്ളവര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ എത്തിയിരുന്നു. കാരായി രാജനും ചന്ദ്രശേഖരനും ഫസലിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്ന് കൂടി അറിയുമ്പോഴാണ് ഏകപക്ഷീയമായി കൊലപാതകം നടത്തി നേതാക്കള്‍ എങ്ങിനെയാണ് സമൂഹത്തിന്റെ മുന്നില്‍ മാന്യതയുടെ മുഖം മൂടിയണിഞ്ഞ് പ്രത്യക്ഷപ്പെടുന്നതെന്ന് മനസ്സിലാവുക.
2012 ഫെബ്രുവരി 20 നായിരുന്നു തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വാഹനത്തില്‍ പോകുമ്പോള്‍ അക്രമിക്കാന്‍ ശ്രമിച്ചത് ഷുക്കൂറാണെന്ന കേവല സംശയത്തിന്റെ പുറത്താണ് കൊലപാതകം നടന്നത്. പരസ്യ വിചാരണ ചെയ്ത് ഷുക്കൂറിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. ഷുക്കൂര്‍ കേസില്‍ പ്രതിയായ സി.പി.എം പ്രവര്‍ത്തകന്‍ മൊറാഴ കുമ്മനാട് അച്ചാലി സരീഷ് ജാമ്യത്തിലിറങ്ങി ചികിത്സയിലിരിക്കെ ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു.
കണ്ണൂര്‍ കൂവേരിയില്‍ 1994 ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നെട്ടൂര്‍ ഗോവിന്ദനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സജീവന്‍ ഒളിവില്‍ കഴിയുന്നതിനിടെ തൂങ്ങി മരിച്ചു. കൂട്ടുപ്രതിയായ സദാനന്ദന്‍ ജയില്‍ ശിക്ഷയനുഭവിച്ച ശേഷം പുറത്തിറങ്ങി ആത്മഹത്യ ചെയ്തു. സദാനന്ദനെ അതിനുമുമ്പ് സി.പി.എമ്മുകാര്‍ വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു.
പയ്യോളിയിലെ ബി.എം.എസ് പ്രവര്‍ത്തകന്‍ മനോജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്ത സി.പി.എം പ്രവര്‍ത്തകന്‍ അയനിക്കാട് സനല്‍ രാജിനെ 2013 ഫെബ്രുവരി 26 ന് മരിച്ച നിലയില്‍ കണ്ടെത്തി. കേസില്‍ പ്രതികളായവര്‍ തങ്ങള്‍ ഡമ്മി പ്രതികളാണെന്നും നുണപരിശോധനയ്ക്ക് തയ്യാറാണെന്നും കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതിന് ശേഷമായിരുന്നു സനല്‍ രാജിന്റെ ദുരൂഹ മരണം.
വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലെ ഒരു പ്രതിയെയും പോലീസ് ചോദ്യം ചെയ്ത ഒരാളെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് സി.പി.എമ്മുമായി ബന്ധമുണ്ടെന്ന പെണ്‍കുട്ടികളുടെ അമ്മയുടെ ആരോപണം നിലനില്‍ക്കെയായിരുന്നു ഇരുവരുടെയും ദുരൂഹ മരണം.
ചോരക്കളി സിപിഎം അവസാനിപ്പിക്കുന്നില്ല
സമാധാനം നിലനില്‍ക്കുന്ന കണ്ണുര്‍ ജില്ലയില്‍ എപ്പോഴും ആയുധ നിര്‍മ്മാണത്തിന് കോപ്പുകൂട്ടിക്കൊണ്ടിരിക്കുകയാണ് സി.പി.എം എന്നതിന്റെ തെളിവാണ് കതിരൂരില്‍ ബോംബ് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനം. പാനൂര്‍ പുല്ലൂക്കരയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ ദാരുണമായ കൊലപാതകത്തിന്റെ രക്തക്കറ ഉണങ്ങുന്നതിന് മുന്നേ തലശ്ശേരിക്കടുത്ത കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു സി.പി.എം പ്രവര്‍ത്തകന്റെ കൈപ്പത്തിയറ്റുപോയെന്ന ദാരുണമായ വാര്‍ത്ത കൂടി പുറത്തുവന്നു. കതിരൂര്‍ നാലാം മൈല്‍ ലക്ഷംവീട് കോളനിയിലെ പറമ്പത്ത് മാരിമുത്തുവെന്ന നിജേഷിന്റെ കൈപ്പത്തികളാണ് അറ്റുപോയത്. കതിരൂര്‍ പൊന്ന്യത്തെ കാട്‌നിറഞ്ഞ പറമ്പില്‍ രഹസ്യമായി ബോംബ് നിര്‍മ്മിച്ചു കൊണ്ടിരിക്കെയായിരുന്നു സ്‌ഫോടനം. ഗുരുതരമായി പരിക്കേറ്റ നിജേഷ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്‌ഫോടനം നടന്ന ശേഷം തെളിവുകള്‍ നശിപ്പിച്ചതായും നിര്‍മ്മാണ സാമഗ്രികളും ബോംബുകളും മറ്റിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നേതൃത്വത്തിന്റെ ഒത്താശയോട നടത്തിയ ബോംബ് നിര്‍മ്മാണമാണിതെന്നാണ് വ്യക്തമാകുന്നത്. നിര്‍മ്മാണത്തിനിടെയുള്ള സ്‌ഫോടനത്തില്‍ നേരത്തെയും സിപിഎം പ്രവര്‍ത്തകര്‍ മരണപ്പെട്ടിട്ടുണ്ടെങ്കിലും സമാധാന അന്തരീക്ഷം നിലനില്‍ക്കെ ഇത്തരത്തില്‍ ബോംബ് നിര്‍മ്മാണം നടത്തുന്നത് ആശങ്കയുണ്ടാക്കുന്നതാണ്.
സി.പി.എം നേതൃത്വം ആസൂത്രണം ചെയത് നടപ്പിലാക്കിയ കൊലപാതകങ്ങളുടെ അന്വേഷണം ഉന്നതങ്ങളിലെത്തുമെന്ന് എപ്പോഴെല്ലാം നേതാക്കള്‍ക്ക് ബോധ്യപ്പെട്ടോ അപ്പോഴല്ലാം ഇത്തരം ദുരൂഹ മരണങ്ങള്‍ നടന്നു. പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും തല്ലാനും തുനിഞ്ഞിറങ്ങുന്നവര്‍ക്ക് പോലും സി.പി.എം നേതൃത്വത്തിന് മുന്നില്‍ രക്ഷയില്ല. പ്രതികളുടെ മരണവുമായി ബന്ധപ്പെട്ട് എപ്പോഴെല്ലാം നേതൃത്വത്തിനെതിരെ സംശയത്തിന്റെ മുന നീണ്ടുവോ അപ്പോഴെല്ലാം ഇത്തരം ദുരൂഹമായ മരണങ്ങള്‍ നടന്നു. അന്വേഷണം അട്ടിമറിക്കാനും യഥാര്‍ത്ഥ പ്രതികള്‍ നിയമത്തിന് മുന്നിലെത്താതിരിക്കാനുമാണ് നേതൃത്വം ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. പ്രതികളുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം അധികാരമുപയോഗിച്ച് ഇതുവരെ തേയ്ച്ചുമാച്ചുകളയുകയായിരുന്നു. എന്നാല്‍ മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ ദുരൂഹ മരണത്തോടെ ഇവയെല്ലാം ചര്‍ച്ച ചെയ്യപ്പെടുകയാണ്.