‘വിവാഹത്തിനു മുമ്പു സ്‌നേഹിക്കുന്ന’ അമേരിക്കയിലെ പ്രേമ വിവാഹങ്ങളും ‘വിവാഹത്തിനുശേഷം സ്‌നേഹിക്കുന്ന’ ഭാരതത്തിലെ നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹങ്ങളും തമ്മിലുള്ള അന്തരം ചൂണ്ടിക്കാണിച്ചിട്ടുള്ള ഗവേഷകനാണ് ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ മനഃശാസ്ത്രജ്ഞനായ റോബര്‍ട്ട് ഇപ്‌സ്റ്റെയ്ന്‍. പരമ്പരാഗതമായി നിശ്ചയിക്കുന്ന വിവാഹങ്ങളും ആധുനികരീതിയിലുള്ള പ്രേമ വിവാഹങ്ങളും തമ്മിലുള്ള അന്തരം ഇന്നത്തെ ഭാരതത്തിലും സാധാരണമാണ്. ഇവയില്‍ നിന്നു വ്യത്യസ്തമായി, ഒരു ദശാബ്ദം മുമ്പ് കേരളത്തില്‍ തുടങ്ങിയതും ദേശവ്യാപകമായശേഷം ഇന്ന് ആഗോളതലത്തില്‍ എത്തിനില്‍ക്കുന്നതുമായ പുതിയൊരു വിഭാഗമാണ് ലൗ ജിഹാദ്.
ഹിന്ദുത്വവാദികളുടെ പ്രചരണമെന്നുപറഞ്ഞ് തുടക്കത്തില്‍ തള്ളിക്കളഞ്ഞുവെങ്കിലും ഹിന്ദു അതീതവും കക്ഷി അതീതവുമായ ഒരു പ്രശ്‌നമായി ഇത് വളര്‍ന്നു. ലൗ ജിഹാദ് എന്ന പ്രയോഗത്തെ തന്നെ ചിലര്‍ എതിര്‍ക്കുന്നു. ലൗ ജിഹാദ് നിലനില്‍ക്കുന്നിടത്ത് അത് ഒരു വശത്ത് ഏറ്റവും ശക്തമായ വ്യക്തിഗത മാനുഷിക വികാരമായ സ്‌നേഹത്തേയും മറുവശത്ത് തുല്യനിലയില്‍ ശക്തമായ സാമൂഹ്യവികാരമായ മതത്തെയും കൂട്ടിക്കുഴക്കുന്നു. ആപല്‍ക്കരമായ ഈ കൂട്ടിക്കുഴക്കലിന്റെ ഫലമായി കുടുംബങ്ങള്‍ തകരുകയും സാമുദായിക ധ്രുവീകരണം ഉണ്ടാവുകയും ചെയ്യുന്ന സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം സംജാതമാകുന്നു. ലൗ ജിഹാദ് നിലനില്‍ക്കുന്നിടത്ത് അത് ഒരു മുസ്ലിം യുവാവും ഒരു അമുസ്ലിം യുവതിയും തമ്മിലുള്ള സാധാരണ പ്രേമവിവാഹത്തില്‍ നിന്ന് എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നത് മതേതര ഭാരതത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ കാര്യമാണ്.
പ്രേമവിവാഹവും ലൗജിഹാദും
പരസ്പരം സ്‌നേഹിക്കുന്ന പുരുഷന്റെയും സ്ത്രീയുടെയും ഇടയിലാണ് പ്രേമവിവാഹം ഉടലെടുക്കുന്നത്. മുസ്ലിം പുരുഷന്മാര്‍ അമുസ്ലിം സ്ത്രീകളെ മതത്തിനു വേണ്ടി സ്‌നേഹിക്കുന്നിടത്താണ് ലൗ ജിഹാദ് ഉണ്ടാകുന്നതെന്ന് അതിന്റെ വ്യാഖ്യാതാക്കള്‍ പറയുന്നു. ലൗ ജിഹാദ് എന്നത് പ്രേമവിവാഹമല്ല. ഇതില്‍ മതത്തോടുള്ള സ്‌നേഹമാണ് മേല്‍ക്കൈ നേടുന്നത്.
ഒരു സാര്‍വ്വലൗകിക പ്രേമവിവാഹം ഒരു മതത്തില്‍ തന്നെ പെട്ടവരോ മതത്തിനു പുറത്തുള്ളവരോ ആയ ഏതൊരു പുരുഷന്റെയും സ്ത്രീയുടെയും ഇടയില്‍ സംഭവിക്കാവുന്നതാണ്. പക്ഷെ ഇസ്‌ലാമിക ലൗ ജിഹാദ് മുസ്ലിം പുരുഷനും അമുസ്ലിം സ്ത്രീയും തമ്മില്‍ മാത്രമേ നടക്കൂ. ഇതിന്റെ ഫലമായി ലൗ ജിഹാദ് മുസ്ലിങ്ങള്‍ക്കും ഹിന്ദു, ക്രൈസ്തവ, ബൗദ്ധ വിശ്വാസികള്‍ക്കും ഇടയിലുള്ള ഒരു പ്രശ്‌നമായിത്തീരുന്നു. ഇസ്‌ലാമോഫോബിയയുടെ ഭാഗമാണിതെന്ന് ചിലര്‍ പറയുന്നു. പക്ഷെ ഇത് ബാധിക്കുന്ന മതങ്ങള്‍ ഒരിക്കലും ഇങ്ങനെ സംഭവിച്ചുകൂടെന്നു പറയുന്നു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് മുസ്ലിം പുരുഷന്മാര്‍ക്കും അമുസ്ലിം സ്ത്രീകള്‍ക്കും ഇടയില്‍ നടന്ന ഇത്തരം 94 വിവാഹങ്ങളെ കുറിച്ച് അന്വേഷിച്ച നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) അവയില്‍ 23 എണ്ണം ലൗവ് ജിഹാദാണെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി.
ലൗ ജിഹാദ് ഉയര്‍ത്തുന്ന വെല്ലുവിളി അത്രവേഗം തള്ളിക്കളയാനാവില്ല. പക്ഷെ എന്താണ് ലൗ ജിഹാദ്? സ്‌നേഹത്തെ എളുപ്പം മനസ്സിലാക്കാം. പക്ഷെ ഇസ്‌ലാമിക യുദ്ധവുമായി ബന്ധപ്പെടുത്തി പറയുന്നതിനാല്‍ സ്‌നേഹവുമായി ബന്ധപ്പെട്ട ജിഹാദിനെ അത്രവേഗം മനസ്സിലാക്കാനാവില്ല. സത്യമെന്തെന്നാല്‍ ജിഹാദില്‍ യുദ്ധം ഉള്‍പ്പെടുന്നു എന്നു മാത്രമല്ല അതില്‍ ഒതുങ്ങിനില്‍ക്കുന്നുമില്ല. ഇസ്‌ലാമിനെ വളര്‍ത്താനുള്ള ഏതൊരു പരിശ്രമവും ജിഹാദിന്റെ പരിധിയില്‍ വരും. സ്‌നേഹവും (വിവാഹവും) ഇസ്‌ലാമിനെ വളര്‍ത്താന്‍ ഉപയോഗിക്കാമോ? അങ്ങനെയാകാമെന്നും അങ്ങനെ ചെയ്യുന്നുണ്ടെന്നും നിഷ്പക്ഷരായ ഇസ്‌ലാമിക പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു.
മതത്തിനുവേണ്ടി സ്‌നേഹിക്കല്‍
ഇസ്‌ലാം മതത്തെ വ്യാപിപ്പിക്കുന്നതില്‍ പ്രേമവിവാഹങ്ങള്‍ വഹിച്ചിട്ടുള്ള/വഹിച്ചുകൊണ്ടിരിക്കുന്ന സവിശേഷമായ പങ്ക് ഇസ്‌ലാമിക ഗവേഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ‘ഡെമോഗ്രാഫിക് ഇസ്‌ലാമൈസേഷന്‍: നോണ്‍ മുസ്ലിംസ് ഇന്‍ മുസ്ലിം കണ്‍ട്രീസ്’ എന്ന പ്രബന്ധത്തില്‍ ഫിലിപ്പ് ഫര്‍ഗ്യൂസ് എങ്ങനെയാണ് ഇസ്ലാമിക രാജ്യങ്ങള്‍ പ്രേമത്തിലൂടെയും വിവാഹത്തിലൂടെയും ഇസ്ലാമികവല്‍ക്കരിക്കപ്പെട്ടതെന്ന് വിശദീകരിക്കുന്നു. അദ്ദേഹം ഇങ്ങനെ സംഗ്രഹിക്കുന്നു: ”ഇസ്ലാമികവല്‍ക്കരണമെന്ന തുടര്‍ പ്രക്രിയയില്‍ പണ്ട് എങ്ങനെയായിരുന്നോ അതേ പങ്കാണ് പ്രേമം ഇന്നും വഹിക്കുന്നത്.”(പോള്‍ എച്ച്. നിത്‌സെ. സ്‌കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് (എസ്.എ.ഐ.എസ്) റിവ്യു, ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി)്യൂ
‘എങ്ങനെയാണ് ഇസ്ലാം ലോകം മുഴുവന്‍ പ്രചരിച്ചത്’ എന്ന സെമിനാര്‍ പ്രബന്ധത്തില്‍ ഹസ്സാം മുനീര്‍ ഇസ്‌ലാം വാളു കൊണ്ടു മാത്രമാണ് പ്രചരിച്ചത് എന്ന വാദത്തെ ഖണ്ഡിക്കുന്നു. ഇസ്‌ലാമോഫോബിയയെയും ഇസ്ലാം സമൂഹത്തില്‍ അതുണ്ടാക്കുന്ന നിഷേധാത്മക സ്വാധീനത്തെയും നേരിടുന്നത് അജണ്ടയും തത്വശാസ്ത്രവുമായി ആസൂത്രണം ചെയ്തിട്ടുള്ള യാക്വീന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റിലാണ് മുനീറിന്റെ പ്രബന്ധം ഉള്ളത്. ആഭ്യന്തരതലത്തിലും അന്താരാഷ്ട്രതലത്തിലും ഇസ്‌ലാമിനെ വ്യാപിപ്പിച്ച നാല് രീതികളിലൊന്ന് മതാന്തര വിവാഹമാണെന്ന് മുനീര്‍ പറയുന്നു. അദ്ദേഹം എഴുതുന്നു: ”മുസ്ലിങ്ങളും അമുസ്ലിങ്ങളും തമ്മിലുള്ള മതാന്തരവിവാഹം പല സന്ദര്‍ഭങ്ങളിലും ഇസ്‌ലാമിന്റെ വ്യാപനത്തില്‍ ചരിത്രപരമായി പ്രാധാന്യമുള്ളതായിരുന്നു. ഈ രീതിയിലൂടെ ഇസ്‌ലാമിലേക്ക് മതംമാറിയവരില്‍ അധികവും സ്ത്രീകളായിരുന്നതിനാല്‍ അടുത്ത കാലത്ത് മാത്രമാണ് ഈ മേഖലയില്‍ ഗവേഷകരുടെ ശ്രദ്ധ പതിഞ്ഞത്.” സ്‌നേഹത്തിലൂടെ ഇസ്ലാം വ്യാപിച്ച രാജ്യങ്ങളുടെ പട്ടികയും മുനീര്‍ തയ്യാറാക്കിയിട്ടുണ്ട്. ”സ്‌പെയിനിലെ ആദ്യത്തെ ഇസ്‌ലാമിക സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ മതാന്തര വിവാഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്; മതംമാറ്റം ഉള്‍പ്പെട്ട നിരവധി മതാന്തര വിവാഹങ്ങളുടെ ഉദാഹരണങ്ങള്‍ ആദ്യകാല ആധുനിക ഓട്ടോമന്‍ സാമ്രാജ്യത്തിലും കാണാം; ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ്ലിങ്ങളുമായുള്ള മതാന്തര വിവാഹത്തിന്റെ ഭാഗമായി നിരവധി ദളിത് സ്ത്രീകള്‍ മതംമാറ്റപ്പെട്ടിട്ടുണ്ട്” – മുനീര്‍ എഴുതുന്നു. ”അടുത്ത കാലത്തായി ഇസ്‌ലാമിലേക്കുള്ള മതംമാറ്റത്തില്‍ മതാന്തര വിവാഹങ്ങള്‍ വലിയ പങ്കുവഹിച്ചുവരുന്നുണ്ട്.” ഉദാഹരണസഹിതം അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സ്‌നേഹത്തിനു പകരം ബലപ്രയോഗമാണ് ഇസ്‌ലാമിലേക്കുള്ള മതംമാറ്റത്തില്‍ ഇന്ന് മുഖ്യപങ്കുവഹിക്കുന്നതെന്ന ഫിലിപ്പ് ഫര്‍ഗ്യൂസിന്റെ അഭിപ്രായത്തെ മുനീറും ശരിവെക്കുന്നു. വ്യക്തികളുടെ കാര്യത്തില്‍ മാത്രമല്ല രാജ്യങ്ങളുടെ കാര്യത്തിലും മതംമാറ്റത്തിന്റെ അടിത്തറ വിവാഹമാണെന്നതിന് ചരിത്രപരമായ തെളിവുകള്‍ ഫര്‍ഗ്യൂസിനെ പോലെ മുനീറും നല്‍കുന്നു.
മേല്പറഞ്ഞ രണ്ടുപേരോടും യോജിച്ചു കൊണ്ട് ക്രിസ്ത്യന്‍ സി.സാഹ്നര്‍ തന്റെ ”ക്രിസ്ത്യന്‍ മാര്‍ട്ടിയേഴ്‌സ് അണ്ടര്‍ ഇസ്‌ലാം: റിലിജിയസ് വയലന്‍സ് ആന്റ് മെയ്ക്കിങ്ങ് ഓഫ് ദി മുസ്‌ലിം വേള്‍ഡ്” (പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി പ്രസ്സ്) എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു: ”ഇസ്‌ലാം ക്രൈസ്തവ ലോകത്തിലേക്ക് വ്യാപിച്ചത് കിടപ്പു മുറിയിലൂടെയാണ്.” അമുസ്ലിം സ്ത്രീകളോടുള്ള മുസ്ലിം പുരുഷന്മാരുടെ സ്‌നേഹം മതാധിഷ്ഠിതമാണ്. ഇസ്‌ലാമിന്റെ വ്യാപനത്തിനുള്ള മതപരമായ അജണ്ടയില്‍ മുസ്‌ലിം പുരുഷന്മാരും അമുസ്ലിം സ്ത്രീകളും തമ്മിലുള്ള മതാന്തര വിവാഹത്തിന് അവിഭാജ്യ സ്ഥാനമുണ്ടെന്ന കാര്യം നിഷേധിക്കാനാവാത്തതാണ്.
ഏകദിശാവീഥി
മുസ്ലിം സ്ത്രീകളെ അന്യമത പുരുഷന്മാരെ വിവാഹം കഴിക്കാന്‍ അനുവദിക്കാതെ സ്വമതത്തില്‍ തന്നെ തളച്ചിട്ടുകൊണ്ട് മുസ്ലീങ്ങളും അമുസ്ലിങ്ങളും തമ്മിലുള്ള വിവാഹങ്ങളെ ഏകദിശാവീഥി (വണ്‍വേ ട്രാഫിക്) യാക്കിയത് പ്രശ്‌നങ്ങളെ സങ്കീര്‍ണ്ണമാക്കി. നിരോധനം പ്രയോഗത്തില്‍ തുടരുന്നതായി തെളിവുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയിലെ പ്യൂറിസര്‍ച്ച് സെന്റര്‍ നടത്തിയ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നത് മുസ്ലിങ്ങളില്‍ വളരെയധികം പേരും സ്വന്തം ആണ്‍മക്കള്‍ അമുസ്ലിം മതങ്ങളിലെ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് അംഗീകരിക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടികള്‍ അമുസ്ലിങ്ങളെ വിവാഹം കഴിക്കുന്നതിനെ അത്ര തന്നെ അഥവാ തീരെ അംഗീകരിക്കുന്നില്ല എന്നാണ്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. കേരളത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി 2012ല്‍ പറഞ്ഞത്, 2009-12 കാലഘട്ടത്തില്‍ 2667 അമുസ്ലിം യുവതികള്‍ ഇസ്‌ലാമിലേക്ക് മതം മാറ്റപ്പെട്ടു എന്നും അതേ സമയം ഈ കാലയളവില്‍ മറ്റു മതങ്ങളിലേക്ക് മതംമാറ്റപ്പെട്ട മുസ്ലിം യുവതികളുടെ എണ്ണം 81 മാത്രമാണെന്നുമാണ് (ഇന്ത്യാടുഡെ, 4-9-2012). ഇസ്‌ലാമിലേക്ക് മതംമാറ്റപ്പെട്ട് എത്തിയ യുവതികളുടെ എണ്ണം ഇസ്‌ലാമില്‍ നിന്ന് പുറത്തേക്കു പോയി വിവാഹിതരായവരുടെ എണ്ണത്തിന്റെ 33 ഇരട്ടിയിലധികമാണ്.
‘ലൗ ജിഹാദ്’ ആഗോളവല്‍ക്കരിക്കപ്പെടുമ്പോള്‍
ഇസ്‌ലാമിക ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ 2009ല്‍ കേരളത്തില്‍ പ്രയോഗത്തില്‍ വന്ന ‘ലൗ ജിഹാദ്’ എന്ന പദം സംസ്ഥാനത്ത് മതത്തിനുവേണ്ടി പ്രേമിക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത സംഭവങ്ങള്‍ക്ക് തികച്ചും യോജിച്ചതായിരുന്നു. മുസ്ലിങ്ങളും അമുസ്ലിങ്ങളും തമ്മിലുള്ള മതാന്തര വിവാഹങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ കേരള ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടതോടെ ഈ പദപ്രയോഗത്തിന് വലിയ അംഗീകാരം കൈവന്നു. ഹിന്ദുത്വ സംഘടനകളുടെ പ്രചരണമെന്നു പറഞ്ഞ് തുടക്കത്തില്‍ ലൗ ജിഹാദിനെ തള്ളിക്കളയാന്‍ ശ്രമം നടന്നെങ്കിലും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയും ലൗജിഹാദിനു വിധേയമാക്കുന്നുണ്ടെന്ന് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ ആരോപണം ഉന്നയിച്ചതോടെ അതിനു തിരിച്ചടി നേരിട്ടു. ‘ദി യൂനിയന്‍ ഓഫ് കാത്തലിക് ഏഷ്യന്‍ ന്യൂസ്’13-10-2009ന് ‘ഇന്ത്യ: ചര്‍ച്ച്, സ്റ്റേറ്റ് കണ്‍സേണ്‍ഡ് എബൗട്ട് ലൗജിഹാദ്’ എന്ന തലക്കെട്ടു നല്‍കി. കര്‍ണാടക സര്‍ക്കാരും ലൗ ജിഹാദിനെ ഗൗരവത്തോടെ കാണാന്‍ തുടങ്ങി. 2010ല്‍ കേരള മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞത് ‘പണവും വിവാഹവും’ ഉപയോഗിച്ച് 20 വര്‍ഷം കൊണ്ട് കേരളത്തെ ഇസ്ലാമികവല്‍ക്കരിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് പദ്ധതിയുണ്ടെന്നാണ് (ടൈംസ് ഓഫ് ഇന്ത്യ, 26-07-2020). ഈ പ്രസ്താവന സംവാദത്തെ വീണ്ടും മുഖ്യധാരയിലെത്തിച്ചു. 2012ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുസ്ലിങ്ങളും മറ്റു മതസ്ഥരുമായുള്ള വിവാഹത്തെ കുറിച്ചു നടത്തിയ പ്രസ്താവനയും സംസ്ഥാനത്ത് ലൗജിഹാദിനെക്കുറിച്ചുള്ള സംവാദം ആളിക്കത്തിച്ചു.
ക്രിസ്ത്യാനികള്‍ മാത്രമല്ല കോണ്‍ഗ്രസ്സും സി.പി.എമ്മും പലതരത്തില്‍ ഈ വിഷയത്തിന് ഊന്നല്‍ നല്‍കി. ലൗ ജിഹാദ് കേസുകളെ കുറിച്ച് അന്വേഷിക്കാന്‍ 2017ല്‍ കേരള ഹൈക്കോടതി സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ലൗ ജിഹാദ് നിലവിലുണ്ടെന്ന കാര്യം എന്‍.ഐ.എയും റിപ്പോര്‍ട്ട് ചെയ്തു. 2019ല്‍ കേരള ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എഴുതിയ കത്തില്‍ ക്രിസ്ത്യന്‍ യുവതികളെ സംഘടിതമായി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുക മാത്രമല്ല ഭീകരപ്രവര്‍ത്തനത്തിലേക്കും എത്തിക്കുന്നുണ്ടെന്നും സംസ്ഥാനത്ത് ‘ലൗ ജിഹാദ് തുടര്‍ന്നുകൊണ്ടിരിക്കുന്നു’ എന്നും എഴുതി. ലൗ ജിഹാദ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ 2020ല്‍ സീറോ മലബാര്‍ സഭയും ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. കേരളത്തില്‍ രൂപപ്പെട്ട ‘ലൗ ജിഹാദ്’ പ്രയോഗം ക്രമേണ ആഗോളതലത്തിലെത്തി. മ്യാന്‍മറിലെയും തായ്‌ലാന്റിലെയും ബുദ്ധമതക്കാര്‍ പറയുന്നത് ഇസ്‌ലാമികവല്‍ക്കരണത്തിനും മതാന്തര വിവാഹത്തിനുമുള്ള ഒരു ഉപകരണമാണ് ലൗജിഹാദെന്നും മതപരിവര്‍ത്തനത്തിനുള്ള ഈ രീതി ബുദ്ധമതത്തിന്റെ നിലനില്പിനെ അപകടത്തിലാക്കിയിരിക്കുന്നു എന്നുമാണ്. (ബുദ്ധിസ്റ്റ് ഇസ്‌ലാമോഫോബിയ: ആക്‌ടേര്‍സ്, ട്രോപ്‌സ്, കണ്‍ ടെക്സ്റ്റ്‌സ്).
കാലഹരണപ്പെട്ട ആശയം
വിക്ഷോഭകരമായ ഈ പ്രശ്‌നത്തിനുള്ള പരിഹാരം ചിന്താപദ്ധതിയില്‍ അനിവാര്യമായ ഒരു മാറ്റമാണ്. 20-ാം നൂറ്റാണ്ടിലെ ആശയങ്ങളില്‍ നിന്ന് ലോകം അതിവേഗം മുന്നോട്ട് പോവുകയാണ്. സംഘടിതമതങ്ങളുടെ മരണമെന്നത് കാലഹരണപ്പെട്ട ഒരാഗ്രഹമാണ്. മതങ്ങള്‍ കൂടുതല്‍ ശക്തമായ ഒരു അവസ്ഥയിലാണ് ഇന്നുള്ളത്. മാക്‌സ് വെബര്‍ 1918ല്‍ പറഞ്ഞ കാര്യം ഇന്നത്തെ ഉദാരവാദികള്‍ ഓര്‍ക്കുന്നുണ്ടാകും. മതത്തെ ഇല്ലാതാക്കാന്‍ ശാസ്ത്രം ശ്രമിക്കുമെങ്കിലും മൂല്യങ്ങളും സദാചാരവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ അവയ്ക്കു രണ്ടിനും കഴിയില്ല. ആധുനിക ലോകത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ശാസ്ത്രത്തിനും മതത്തിനുമുള്ള പരിമിതി അദ്ദേഹം മുന്‍കൂട്ടിക്കണ്ടു.
പഴയ രീതിയിലുള്ള മതങ്ങളിലേക്കുള്ള മടക്കം ഒരു പരിഹാരമല്ലെന്ന് വെബര്‍ വിചാരിച്ചെങ്കിലും തികച്ചും നൂറുവര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അദ്ദേഹം ഭയപ്പെട്ട കാര്യമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകം കൂടുതല്‍ മതപരമാവുകയാണ്. 2050 ആകുമ്പോഴേക്കും മതവിശ്വാസികളുടെ എണ്ണം 2.3 ബില്യണും മതവിശ്വാസമില്ലാത്തവരുടെ എണ്ണം 0.1 ബില്യണും ആകുമെന്നാണ് കരുതപ്പെടുന്നത്. 1970കളില്‍ അഞ്ചിലൊരാള്‍ മതവിശ്വാസമില്ലാത്ത ആളായിരുന്നെങ്കില്‍ 2050ല്‍ ഏഴിലൊരാളെ അങ്ങനെ ഉണ്ടാകൂ. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് വേള്‍ഡ് ഇക്കണോമിക് ഫോറം ഇങ്ങനെ പറയുന്നു: ”സംഘടിത മതങ്ങളുടെ മരണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അതിശയോക്തിപരമാണ്. അടുത്ത കാലത്തു നടന്ന ഗവേഷണ പ്രകാരം മതവിശ്വാസികളുടെ എണ്ണം 2010നും 2050നും ഇടയില്‍ മതവിശ്വാസികളല്ലാത്തവരുടെ എണ്ണത്തിന്റെ 23 ഇരട്ടിയായി വര്‍ദ്ധിക്കുമെന്നാണ്.” സാമുവല്‍ ഹണ്ടിംഗ്ടന്റെ നാഗരികതകളുടെ സംഘട്ടനമെന്ന സിദ്ധാന്തവും ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുടെ പ്ലൂരലിസം പ്രൊജക്റ്റ് 1995ഉം മതങ്ങളുടെ തിരിച്ചുവരവിനെ അടിസ്ഥാനമാക്കിയുള്ള രണ്ട് പ്രധാന വിശകലനങ്ങളാണ്.
മതവിശ്വാസം വര്‍ദ്ധിക്കുകയും വെബേറിയനിസം തകരുകയും ചെയ്യുന്ന ഒരു ലോകത്ത് ആനുകാലിക ഉദാര ആശയങ്ങള്‍ കാലഹരണപ്പെട്ടതും ‘മതത്തിനുവേണ്ടിയുള്ള സ്‌നേഹം’ പോലുള്ള അപകടകരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെല്പില്ലാത്തതുമാണ്. കഴിഞ്ഞ കാലത്തെ അവിശ്വാസത്തിന്റെ വര്‍ദ്ധനയുടെ ഉപോല്പന്നമായ ആനുകാലിക ഉദാരവാദത്തില്‍ നിന്നു വ്യത്യസ്തമായ ഒരാശയം കണ്ടെത്തേണ്ടതുണ്ട്. സത്യസന്ധവും തുറന്നതും ശക്തവുമായ ഒരു സംവാദമാണ് കാലം ആവശ്യപ്പെടുന്നത്. വക്രീകരിക്കപ്പെട്ട ഇന്ത്യന്‍ മതേതരത്വം അതിന് അനുവദിക്കുമോ എന്നതാണ് സുപ്രധാനമായ ചോദ്യം.
(കടപ്പാട്: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്)
വിവ: സി.എം.രാമചന്ദ്രന്‍