സി.പി.എം. പാര്‍ട്ടിഗ്രാമങ്ങളില്‍ ബലികൊടുക്കാന്‍ കൂട്ടിലിട്ടുവെച്ച മൃഗങ്ങളുടെ അവസ്ഥയിലാണ് ദളിത് വിഭാഗം. എപ്പോഴും കൊല്ലപ്പെടാനോ അക്രമിക്കപ്പെടാനോ സാധ്യതയുണ്ടെന്ന ഭയത്തിന്റെ നിഴല്‍പ്പാടുകളാണ് അവരുടെ കണ്ണുകളില്‍. അവര്‍ക്ക് ആരുടെയും രക്ഷയില്ല. അവരെ സഹായിക്കാന്‍ പോലീസില്ല; നിയമമില്ല. പറഞ്ഞ പണിചെയ്യാനല്ലാതെ കൂലി ചോദിക്കാന്‍ അവകാശമില്ലാത്തവര്‍. കൂലി ചോദിച്ചാല്‍ കഴുത്തുഞെരിച്ചുകൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവര്‍. അതു സാധാരണമരണമായി രേഖപ്പെടുത്തുന്ന പോലീസ്. ഇത്തരം കൊലപാതകങ്ങളില്‍ ഒടുവിലത്തേതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലുള്ള കൊയിലേരിയന്‍ സുജിത്തിന്റേത്. സുജിത്ത് വധം സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പട്ടിക ജനവിഭാഗം ശക്തമായ സമരപ്രക്ഷോഭങ്ങളിലാണ്.
2018 ഫെബ്രുവരി മാസം 4-ാം തീയതിയാണ് കൊയിലേരിയന്‍ സുജിത്ത് പാര്‍ട്ടിയിലെ തന്നെ സവര്‍ണ്ണ സഖാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. നന്നെ ചെറുപ്പം മുതല്‍ സിപിഎം അനുഭാവിയും പ്രവര്‍ത്തകനും പാര്‍ട്ടി അംഗവുമായി ഉയര്‍ന്നുവന്ന ആളാണ് സുജിത്ത്. കുടുംബം പുലര്‍ത്താനായി ആര്‍ട്ടിസ്റ്റ് ജോലി ചെയ്തുവരികയായിരുന്നു. കണ്ണൂര്‍ തലശ്ശേരി കേന്ദ്രമായി ‘മിഴി’ എന്ന പേരില്‍ ആര്‍ട്ടിസ്റ്റ് ജോലി ചെയ്തുവരുന്ന ഒരു സ്ഥാപനം സുജിത്ത് നടത്തി വന്നിരുന്നു. ധാരാളം തൊഴിലാളികള്‍ ‘മിഴി’ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് സുജിത്തിനോടൊപ്പം പ്രവര്‍ത്തിച്ചുവന്നിരുന്നു. കണ്ണൂര്‍ നായനാര്‍ അക്കാദമിയുടേത് ഉള്‍പ്പെടെ നിരവധി പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റ് ജോലികള്‍ ‘മിഴി’ എന്ന സ്ഥാപനം ചെയ്തിട്ടുണ്ട്. കണ്ണൂരില്‍ അറിയപ്പെടുന്ന നിലയിലേക്ക് ആ സ്ഥാപനം പതുക്കെ വളര്‍ന്ന് വരുന്നതിനിടയിലാണ് സുജിത്ത് കൊല്ലപ്പെടുന്നത്.
അവിവാഹിതനായ സുജിത്ത് കുടുംബത്തിന്റെ പ്രതീക്ഷയും നാട്ടുകാര്‍ക്ക് നല്ലതുമാത്രം പറയാനുണ്ടായിരുന്ന സല്‍സ്വഭാവിയായ ചെറുപ്പക്കാരനും ആയിരുന്നു. 37 വയസ്സ് ആയ സുജിത്തിന് വീട്ടുകാര്‍ വിവാഹം ആലോചിക്കുകയും തന്റെ നാട്ടില്‍ നിന്നുമാറി പടിയൂര്‍ എന്ന സ്ഥലത്ത് ഒരു പെണ്‍കുട്ടിയെ കണ്ട് വിവാഹ നിശ്ചയം വരെ എത്തുകയും ചെയ്തു. വര്‍ഷങ്ങളായി പാര്‍ട്ടിയുടെ ആര്‍ട്ടിസ്റ്റ് ജോലി ചെയ്തുവരുന്നത് സുജിത്തും തൊഴിലാളികളുമാണ്. 2018-ല്‍ നടന്ന സി.പി.എം. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റേയും എടക്കാട് ഏരിയാ സമ്മേളനത്തിന്റേയും ബോര്‍ഡുകളുടെ ആര്‍ട്ടിസ്റ്റ് ജോലികള്‍ ചെയ്തത് സുജിത്തായിരുന്നു. ജോലി ചെയ്ത ഇനത്തില്‍ പാര്‍ട്ടിയില്‍ നിന്നും എട്ട് ലക്ഷം രൂപ സുജിത്തിന് കിട്ടാനുണ്ടെന്ന് അമ്മ കമല പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്. വിവാഹനിശ്ചയം അടുത്തു വരുമ്പോള്‍ തനിക്ക് കിട്ടാനുള്ള പണം വാങ്ങിയെടുത്ത് നല്ല നിലയില്‍ വിവാഹം നടത്തണം എന്ന് സുജിത്ത് വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞതായി അവരും സാക്ഷ്യപ്പെടുത്തുന്നു.
സുജിത്തിനെ കൊല്ലാനുള്ള കാര്യവും അതിന് തിരഞ്ഞെടുത്ത മാര്‍ഗ്ഗങ്ങളും കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന സംഭവമാണ്. തനിക്ക് കിട്ടാനുള്ള പണം തരണം എന്ന് പാര്‍ട്ടി നേതാക്കളോട് സുജിത്ത് ആവശ്യപ്പെടുകയും അതുമായി നടന്ന തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി ലോക്കല്‍ കമ്മറ്റി നേതാക്കള്‍ സുജിത്തിനെ തല്ലിക്കൊല്ലുകയും ചെയ്തു എന്നാണ് പരാതി. ജന്മിത്തം അവസാനിപ്പിക്കാനും നാടുവാഴികളുടെ ചൂഷണത്തിന് അറുതി വരുത്തി തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യ ഭരണകൂടം കെട്ടിപ്പടുക്കാനും രൂപം കൊണ്ട, അതിനായി ഒന്‍പത് പതിറ്റാണ്ട് കാലം പ്രവര്‍ത്തിച്ച പാര്‍ട്ടി ആ പാര്‍ട്ടിയിലെ തന്നെ അടിസ്ഥാന തൊഴിലാളി വിഭാഗത്തില്‍പ്പെട്ട ഒരു ദളിതനെ പണി ചെയ്തതിന്റെ കൂലി ചോദിച്ചു എന്ന കാരണത്താല്‍ തല്ലിക്കൊന്ന് ആ കേസ് ഹൃദയസ്തംഭനം മൂലമാണെന്ന് വരുത്തിതീര്‍ക്കാന്‍ നടത്തിയ നീക്കവും പാര്‍ട്ടിയുടെ ഉന്നതനേതൃത്വവും ഭരണവും പ്രതികളെ രക്ഷിക്കാന്‍ നടത്തിയ നീക്കങ്ങളും എല്ലാം ആ പാര്‍ട്ടിയില്‍ ദരിദ്ര ജനവിഭാഗങ്ങള്‍ക്കും ദളിതര്‍ക്കും തൊഴിലാളികള്‍ക്കും എന്ത് സ്ഥാനം കല്പിക്കുന്നു എന്നതിന് ജ്വലിച്ചു നില്‍ക്കുന്ന തെളിവുകളാണ്.
സുജിത്ത് കൊലപാതകം മൂടിവെക്കാന്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ കമ്മറ്റി നേരിട്ട് ഇടപെടലുകള്‍ നടത്തി എന്നതിന് മതിയായ തെളിവുകള്‍ ഉണ്ട്. കൊലപാതകത്തില്‍ പങ്കെടുത്ത ലോക്കല്‍ കമ്മറ്റി നേതാക്കളെ രക്ഷിക്കുക എന്ന ദൗത്യം നിര്‍വ്വഹിക്കാന്‍ പാര്‍ട്ടി ജില്ലാ കമ്മറ്റി കണ്ണൂര്‍ ഡി.വൈ.എസ്.പി ആയിരുന്ന സദാനന്ദനെ നിയോഗിക്കുകയായിരുന്നുവത്രെ.
കൊലപാതകം ഹൃദയസ്തംഭനമാക്കാന്‍ ഡി.വൈ.എസ്.പി നടത്തിയ നീക്കം പാളിപ്പോയതാണ് സംഭവം പുറംലോകമറിയാന്‍ ഇടയാക്കിയത്. സംഭവദിവസം രാവിലെ എട്ട് മണിക്ക് പാര്‍ട്ടി ശക്തികേന്ദ്രമായ മൂന്ന് പെരിയയില്‍ വെച്ച് കേരള സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന സഹകരണ കോണ്‍ഗ്രസ്സിന് വേണ്ടി പിണറായി സഹകരണ ബാങ്കിന്റെയും മാവിലായി സര്‍വ്വീസ് സഹകരണ ബാങ്കിന്റേയും പ്രചരണ ബോര്‍ഡുകള്‍ എഴുതാന്‍ മാവിലായി സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശാനുസരണം കൊയിലേരിയന്‍ സുജിത്ത് സംഭവസ്ഥലത്ത് എത്തിയിരുന്നു. പണിതീരാത്ത, വൈദ്യുതി ബന്ധം ഇല്ലാത്ത ഒരു കെട്ടിടത്തില്‍ വെച്ചാണ് ബോര്‍ഡുകള്‍ എഴുതിക്കൊണ്ടിരുന്നത്. പിറ്റേന്ന് രാവിലെ 10 മണിക്ക് നാട്ടുകാരാണ് അവിടെ സുജിത്ത് മരിച്ച് കിടക്കുന്നത് കണ്ടതും എടക്കാട് പോലീസില്‍ വിവരം അറിയിച്ചതും.
പാര്‍ട്ടി ഗ്രാമമായ മൂന്ന് പെരിയയില്‍ ഒരില അനങ്ങണമെങ്കില്‍ പാര്‍ട്ടി അറിയാതെ നടക്കില്ല. പിണറായി വിജയന്റെ വീട്ടിലേക്കെത്തുന്ന വഴിയാണ് മൂന്ന് പെരിയ. പാര്‍ട്ടി കേഡര്‍മാര്‍ സദാ നിരീക്ഷണത്തിലുള്ള സ്ഥലം. പുറം ദേശത്തുനിന്നും ഒരാള്‍ അവിടെ വന്നാല്‍ എന്തിന്? എവിടെ പോകുന്നു തുടങ്ങിയ നൂറായിരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് മാത്രം ഒരു ചുവട് മുന്നോട്ട് വെക്കാന്‍ കഴിയുന്ന ആ പാര്‍ട്ടി ഗ്രാമത്തിലാണ് സുജിത്തിന്റെ ചേതനയറ്റ ശവശരീരം രാവിലെ 10 മണിക്ക് കാണപ്പെടുന്നത്. പാര്‍ട്ടി ലോക്കല്‍ നേതാക്കള്‍ സംഭവസ്ഥലത്തു നിന്നും സുജിത്ത് ഹൃദയസ്തംഭനം മൂലം കുഴഞ്ഞു വീണു മരിച്ചു എന്ന് പ്രഖ്യാപിച്ചു. ചുറ്റും കൂടിയ പാര്‍ട്ടിക്കാര്‍ അത് ശരിവെച്ചു. പോലീസും ഒപ്പം ചേര്‍ന്നപ്പോള്‍ നിയമാനുസൃതം പാലിക്കേണ്ട നടപടികള്‍ കാറ്റില്‍പ്പറത്തി മൃതദേഹം തലശ്ശേരി താലൂക്ക് ഗവണ്‍മെന്റ് ആശുത്രിയിലേക്ക് മാറ്റി. ഇതെല്ലാം ഡി.വൈ.എസ്.പി. തയ്യാറാക്കിയ തിരക്കഥകളുടെ റിഹേഴ്‌സല്‍ ആയിരുന്നു. തലശ്ശേരിയില്‍ എത്തിച്ച് തങ്ങളുടെ വരുതിയിലുള്ള ഡോക്ടറെക്കൊണ്ട് മരണം ഉറപ്പിച്ച് വീട്ടിലെത്തിച്ച് കത്തിച്ച് കളയുക എന്നതായിരുന്നു പദ്ധതി.
എന്നാല്‍ മൃതദേഹവുമായി തലശ്ശേരിയിലേക്കുള്ള വഴിമദ്ധ്യേ സുജിത്ത് ജോലി സ്ഥലത്ത് കുഴഞ്ഞ് വീണതായി വീട്ടുകാരെ വിവരം അറിയിച്ചു. തലേദിവസം ജോലിക്ക് പോയി തിരിച്ച് വരാത്ത മകന്‍ കുഴഞ്ഞുവീണ് മരിച്ചു എന്ന കഥ വിശ്വസിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറായില്ല. വിവരം അറിഞ്ഞ് ആശുപത്രിയിലേക്ക് പുറപ്പെട്ട അവര്‍ പോലീസിനെ ബന്ധപ്പെട്ടു. ആശുപത്രിയില്‍ എത്തി ഡോക്ടറോട് സംശയം പറഞ്ഞു. ഗത്യന്തരമില്ലാതെ പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതരായി. ഇതോടെ ഇതു കൊലപാതകമാണെന്ന സത്യം പുറത്തുവന്നു.
പരിയാരം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ സുജിത്തിന്റെ കഴുത്തില്‍ ബലം പ്രയോഗിച്ചതാണ് മരണകാരണം എന്നും കഴുത്തില്‍ ആന്തരിക ക്ഷതം ഏറ്റിട്ടുണ്ടെന്നും; ശരീരത്തില്‍ 7 ഓളം മുറിവുകള്‍ ഉണ്ടെന്നും നാവിലും കണ്ണിലും രക്തം കട്ടപിടിച്ചതായി കാണുന്നു എന്നും ഫോറന്‍സിക് വിഭാഗം കണ്ടെത്തിയിരുന്നു. എന്നാല്‍ അതൊന്നും വകവെച്ച് കൊടുക്കാന്‍ കണ്ണൂര്‍ ഡി.വൈ.എസ്.പി. തയ്യാറായില്ല. പിന്നെ പോലീസുമായുള്ള ദീര്‍ഘനേരത്തെ തര്‍ക്കങ്ങള്‍ ഉണ്ടായി. കേസ് പോലീസ് അട്ടിമറിക്കുന്നു എന്ന ആക്ഷേപം ശക്തിപ്പെട്ടപ്പോള്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
തുടക്കത്തില്‍ കേസ് എടക്കാട് പോലീസ് ഏറ്റെടുത്തപ്പോള്‍ കണ്ണൂര്‍ ഡി.വൈ.എസ്.പി കേസിനാസ്പദമാവേണ്ട തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ക്ക് ആവശ്യമായ ഒത്താശകള്‍ എല്ലാം ചെയ്തുകൊടുത്തു. ”സുജിത്ത് ഹൃദയസ്തംഭനം മൂലം കഴുത്ത് സ്വയം ഞെരിച്ച് മരിക്കുകയായിരുന്നു” എന്ന് ശക്തമായി വാദിക്കാനാണ് കണ്ണൂര്‍ ഡി.വൈ.എസ്.പി ശ്രമിച്ചത്. ഒരാള്‍ക്ക് സ്വയം കഴുത്ത് ഞെരിച്ച് മരിക്കാന്‍ കഴിയും എന്ന വിശ്വാസം യുക്തിഭദ്രമല്ലല്ലോ. അതുകൊണ്ട് തന്നെ അത് മുഖവിലക്കെടുക്കാന്‍ ആരും തയ്യാറായില്ല. എന്നാല്‍ ഡി.വൈ.എസ്.പിയില്‍ നിന്നും കണ്ണൂര്‍ ക്രൈംബ്രാഞ്ചിലേക്ക് മാറ്റപ്പെട്ട കേസ് അന്വേഷണം കഴിഞ്ഞ് രണ്ടര വര്‍ഷമായി നീതി ലഭിക്കാതെ പെരുവഴിയില്‍ നില്‍ക്കുകയാണ്. ദരിദ്രരും അസംഘടിതരുമായ ഒരു ജനതക്കുമേല്‍, ഭരണകൂടം കുറ്റവാളികള്‍ക്കൊപ്പം ചേര്‍ന്ന് നടത്തുന്ന അടിച്ചമര്‍ത്തലിന്റേയും നീതിനിഷേധത്തിന്റേയും ഉദാഹരണമായി സുജിത്ത് വധം നമ്മെ തുറിച്ചു നോക്കുന്നു. കണ്ണൂരില്‍ സുജിത്ത് എന്ന ദളിത് യുവാവിന്റെ കൊലപാതക കേസ് ഇത്തരത്തില്‍ അട്ടിമറിക്കപ്പെടുന്നത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കുള്ളില്‍ ദളിത് യുവാക്കള്‍ കൊല്ലപ്പെടുന്ന കേസില്‍ അന്വേഷണം അട്ടിമറിച്ച് പ്രതികളെ സംരക്ഷിക്കുന്ന പോലീസിന്റെയും ഭരണ-രാഷ്ട്രീയ കൂട്ടുകെട്ടിന്റേയും നിരവധി ഉദാഹരണങ്ങളില്‍ ഒന്നുമാത്രം. ഇതിനോടകം 10 യുവാക്കള്‍ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുപോലെ കൊലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒരു കേസില്‍ പോലും കൊലപാതകികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ ജില്ലാ ഭരണകൂടത്തിനായിട്ടില്ല.
പാറപ്രത്തെ മണ്ണില്‍ കൂലി ചോദിച്ചതിന് തല്ലിക്കൊന്നു
കണ്ണൂര്‍: ജന്മിത്വത്തിനും, നാടുവാഴത്തത്തിനുമെതിരെ തൊഴിലാളി വര്‍ഗ്ഗ വിപ്ലവത്തിലൂടെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യ ഭരണകൂടം സ്ഥാപിക്കാന്‍ രൂപീകരിക്കപ്പെട്ടത് എന്നവകാശപ്പെടുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നു വീണ കണ്ണൂര്‍ പിണറായിലെ പാറപ്രത്തെ മണ്ണില്‍ ജന്മംകൊണ്ടു തന്നെ അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗത്തില്‍ പിറന്നു വീണ യുവ ദളിത് തൊഴിലാളിയെ കൂലി ചോദിച്ച കാരണത്താല്‍ സ്വന്തം പാര്‍ട്ടിയിലെ സവര്‍ണ്ണ സഖാക്കള്‍ തല്ലിക്കൊന്നു.
കൊയിലേരിയന്‍ സുജിത്താണ് പാര്‍ട്ടിക്കാരാല്‍ കൊല്ലപ്പെട്ടത്. പാര്‍ട്ടിഗ്രാമത്തില്‍ ഇതിന് ഒരു പുതുമയുമില്ല. ദളിതനായ തൊഴിലാളിയെ കൂലി ചോദിക്കാന്‍ നിര്‍ബന്ധിക്കുകയും അതിന്റെ പേരില്‍ ഭൂവുടമകളെ മര്‍ദ്ദിക്കുകയും ചെയ്യുന്ന പാര്‍ട്ടി ഇപ്പോള്‍ മുതലാളിത്തത്തിന്റെ എല്ലാ ലക്ഷണങ്ങളും കാട്ടുകയാണ്.
സാധാരണതൊഴിലാളിയ്ക്ക് നീതിനിഷേധിക്കുക മാത്രമല്ല ജീവിക്കാന്‍ പോലും അവകാശമില്ലെന്നു പ്രഖ്യാപിക്കുകയാണവര്‍.
പാര്‍ട്ടി ഗ്രാമങ്ങളില്‍ കൊല്ലപ്പെട്ട ദളിതര്‍
$ കൊയിലേരിയന്‍ സുജിത്ത്
$ പ്രഫുല്‍ കുമാര്‍
$ ലവന്‍കുമാര്‍
$ കരക്കാടന്‍ വിനീഷ്
$ പി.വിജയന്‍
$ അനീഷ് കുമാര്‍
$ കണ്ണൂര്‍ നഗരമദ്ധ്യത്തില്‍ ഒരു ആദിവാസി സ്ത്രീയെ നഗ്‌നയാക്കി കെട്ടി തൂക്കി
$ പഴയങ്ങാടി ഏഴോം വിശ്വനാഥന്‍
$ നാറാത്ത്: ജഗതന്‍
$ കണ്ണൂര്‍ സിറ്റിയില്‍ ആംഡ് റിസേര്‍വ് പോലീസ് സജീവന്‍
കണ്ണൂരില്‍ വിവാദമായ മറ്റൊരു പ്രധാന കേസ് ഇവിടെ വിവരിക്കപ്പെടേണ്ടതുണ്ട്. മറ്റ് കേസുകള്‍ അപ്രധാനമായതുകൊണ്ടല്ല. മറിച്ച് ദളിതര്‍ കൊല്ലപ്പെടുന്ന കേസില്‍ മാധ്യമങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പോലീസ്, ഭരണകൂടം എങ്ങിനെ ഇടപെടുന്നു എന്ന് വെളിവാക്കുന്നതാണ് ആ കേസ് എന്നുള്ളത് കൊണ്ടാണ് ഇവിടെ ആ കേസിന് പ്രസക്തി ഏറുന്നത്. സംഭവം 2010 ഏപ്രില്‍ 17ന് കണ്ണൂര്‍-വളപട്ടണം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്നതാണ്. മതഭീകരവാദികളും മതമൗലികവാദികളുമായ എന്‍.ഡി.എഫ്, പി.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് താലിബാന്‍ മാതൃകയില്‍ മതകോടതി ചേര്‍ന്ന് കരക്കാടന്‍ വിനീഷ് എന്ന ദളിത് യുവാവിനെ മൂന്നാംമുറക്ക് വിധേയനാക്കി കൈകാലുകളിലെ ഞരമ്പുകളില്‍ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് മുറിവു വരുത്തി പട്ടണ മധ്യത്തില്‍ പൊതുജനം കാണത്തക്കവിധം തൂക്കിലേറ്റി കൊന്നു. പ്രതികള്‍ കുറ്റസമ്മത മൊഴി കൊടുത്തിട്ടും കൊലക്കുറ്റത്തിന് പോലീസ് കേസ് എടുത്തിട്ടില്ല. പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കും ബോധപൂര്‍വ്വമല്ലാത്ത നരഹത്യക്കും (ഐപിസി 306, 308) കേസെടുത്ത് ഒതുക്കിത്തീര്‍ക്കുക ആയിരുന്നു. കരക്കാടന്‍ വിനീഷ് വധം കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയത് അയാള്‍ ദളിത് സമുദായക്കാരനായതുകൊണ്ട് മാത്രമാണ്. അയാള്‍ക്ക് നീതി നിഷേധിച്ചതും ദളിത് ആയതുകൊണ്ട് തന്നെ. 2010 ജൂലായ് മാസം തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്‍ പ്രൊഫസര്‍ ജോസഫ് മാഷിന്റെ കേസില്‍ വിധി വന്നു. എന്നാല്‍ അദ്ദേഹത്തോട് കാണിച്ചതിലും ക്രൂരമായ നടപടിയായിരുന്നു വിനീഷിനോട് അതേ സംഘടന ചെയ്തത്. അതും ജോസഫ് മാഷിന്റെ കൈവെട്ടുന്നതിന് മൂന്ന് മാസം മുമ്പ്; ജോസഫ് മാഷിന്റെ കൈവെട്ടിയ അതേ സംഘടന എന്‍.ഡി.എഫ്, പി.എഫ്.ഐയും ചേര്‍ന്നാണ് കരക്കാടന്‍ വിനീഷിനെ തൂക്കിലേറ്റി ശിക്ഷ നടപ്പിലാക്കിയത്. ആ കേസ് കോടതിയ്ക്കു പുറത്തു ആരും കേള്‍ക്കാനില്ലാതെ കിടക്കുന്നു.
എന്താണ് വിനീഷ് ചെയ്ത കുറ്റം? കൊലയാളികള്‍ നടത്തിയ കുറ്റസമ്മത മൊഴിയില്‍ പറയുന്നതിങ്ങനെയാണ്: മുസ്ലിം സ്ത്രീകളെ വശീകരിക്കുന്ന ഒറ്റ ആളെയും ഞങ്ങള്‍ എന്‍.ഡി.എഫുകാര്‍ വെറുതെ വിടാറില്ല. അതുകൊണ്ട് സംഘടനാ തീരുമാനം അനുസരിച്ച് വിവിധ മേഖലയില്‍ നിന്നും എത്തിയ ഞങ്ങള്‍ വിനീഷിനെ കൈകാര്യം ചെയ്തു. വിനീഷ് മാസങ്ങളോളം ഞങ്ങളുടെ നിരീക്ഷണത്തിലായിരുന്നു…”ഇത്ര ശക്തമായ കുറ്റസമ്മതമൊഴി ഉണ്ടായിട്ടും കൊലക്കുറ്റം ചാര്‍ത്താന്‍ പോലീസ് തയ്യാറായില്ല. ദളിതരുടെ ജീവന് ഭരണകൂടം ഒരു വിലയും കല്പിക്കുന്നില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം.
കണ്ണൂരിലെ ദളിത് കോളനികളെ കമ്മ്യൂണിസ്റ്റുകളും മതമൗലികവാദികളും ഭയപ്പെടുത്തി നിശബ്ദരാക്കി നിര്‍ത്തിയിരിക്കുകയാണ്. ജാഥ തൊഴിലാളികളും വെള്ളം കോരികളും വിറക് വെട്ടികളുമാക്കിയിരിക്കുന്നു. സെലക്ടീവ് ജനാധിപത്യം; സെലക്ടീവ് മനുഷ്യാവകാശം ഇതാണ് ഇന്ന് കേരളത്തിന്റെ സ്ഥിതി.