ഓണനിലാവത്ത് തൂശനിലയില്‍ തുമ്പപ്പൂ പോലുള്ള പുത്തരിച്ചോറ് ഉണ്ണുന്ന മലയാളിത്തം – ആ വിശുദ്ധിയാണ് വി.ടി. ഭട്ടതിരിപ്പാട് എന്ന് മകനായ എനിക്ക് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. ഭക്തിക്കും പവിത്രതയ്ക്കും വേണ്ടി ഒരു തീര്‍ത്ഥാടനകേന്ദ്രത്തിലും അദ്ദേഹം പോവാത്തത് ഈ ആര്‍ദ്രത കൊണ്ടായിരിക്കണം.
ഒരോണക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ ഞങ്ങളുടെ ചെറിയ വീടിന്റെ വലിയ മുറ്റത്ത് പന്തുകളിച്ചു തിമര്‍ക്കുകയായിരുന്നു. അയല്‍പക്കത്തെ രവിയും ഗംഗാധരനും ഹരിഹരനും എല്ലാമുണ്ട്. ഞങ്ങള്‍ ആര്‍ത്തുവിളിച്ചു രസിക്കുകയാണ്.
അമ്മ അടുത്ത വീട്ടിലേക്കു പോയിരിക്കുകയാണ്. അവിടെ നാട്ടിലെ പെണ്ണുങ്ങള്‍ കൈകൊട്ടിക്കളിയുടെ തിരക്കിലാണ്. അയല്‍പക്കത്തെ മീനാക്ഷിയമ്മയുടേയും ലക്ഷ്മിക്കുട്ടിവാരസ്യാരുടേയും നേതൃത്വത്തില്‍ താലീപീലി മുഴങ്ങുന്നതു ഞങ്ങള്‍ക്കു കേള്‍ക്കാം. അമ്മയ്ക്ക് അനാരോഗ്യമായതിനാല്‍ അവരുടെ കൂടെ കളിക്കാന്‍ വയ്യെങ്കിലും കൂടെ പാടാനും കളി ആസ്വദിക്കാനും കമ്പമുണ്ടായിരുന്നു.
തെക്കെ അറ എന്നു ഞങ്ങള്‍ വിളിക്കുന്ന മുറിയില്‍ വാതിലടച്ച് എന്തോ വായിക്കുകയോ എഴുതുകയോ ആണ് അച്ഛന്‍. ബഹളം അധികമായാല്‍ വാതില്‍ തുറന്നു പുറത്തുവരുമെന്നും പന്തുദൂരെ കളഞ്ഞ് ഞങ്ങളെ ആട്ടിയോടിക്കുമെന്നും പേടിച്ചിരുന്നു. എങ്കിലും അടുത്ത വീട്ടിലെ കുട്ടികള്‍ കളിക്കാനുള്ളതുകൊണ്ട് അങ്ങനെ സംഭവിക്കില്ലെന്ന് ആശ്വസിച്ച് ധൈര്യത്തോടെ കളിയില്‍ മുഴുകുകയാണ് ഞങ്ങള്‍.
അതിനിടയില്‍ കറുത്തുമെലിഞ്ഞ ഒരു സ്ത്രീയും കുട്ടിയും അവിടെ വന്നു നില്‍ക്കുന്നതും ‘തമ്പ്രാനേ, തമ്പ്രാട്ടീ’ എന്ന് ഉറക്കെ വിളിക്കുന്നതും ഞങ്ങള്‍ അത്ര കാര്യമായി ശ്രദ്ധിച്ചില്ല. അച്ഛന്‍ ഒരിലയുമായി അകത്തുനിന്നു വരുന്നതു കണ്ടപ്പോഴാണ് ഞങ്ങളുടെ ശ്രദ്ധ ആ അമ്മയിലും കുട്ടിയിലും വീണത്. അവരുടെ വിളികേട്ടു പുറത്തു വന്ന അച്ഛന്‍ അടുക്കളയില്‍ നിന്ന് അമ്മ അടച്ചുവെച്ച ചോറും വിഭവങ്ങളും എടുത്തുകൊണ്ടുവരുകയായിരുന്നു. അച്ഛനെ കണ്ട ഞങ്ങള്‍ കളി നിര്‍ത്തുകയും ചെയ്തു.
ആ സ്ത്രീയും കുട്ടിയും ഭക്ഷണം അവിടെ വെച്ചുതന്നെ ഉണ്ട് മടങ്ങിപ്പോയി. ഓണം തുടങ്ങിയ വിശേഷദിവസങ്ങളില്‍ അടുത്ത ഗ്രാമത്തില്‍ നിന്ന് കുംഭാരസ്ത്രീകള്‍ വരാറുണ്ട്. അമ്മ അവര്‍ക്കു കൊടുക്കുന്ന ഭക്ഷണവിഭവങ്ങള്‍ അവര്‍ കെട്ടിപ്പൊതിഞ്ഞ് കൊണ്ടുപോവുകയാണ് പതിവ്. വെറ്റില, അടയ്ക്ക, അച്ഛന്റെ ചെല്ലത്തിലെ പുകയില – എല്ലാം അവര്‍ ആവശ്യപ്പെടും. പക്ഷെ ഈ അമ്മയും കുട്ടിയും ഇവിടെത്തന്നെയിരുന്ന് വാരിവാരിയുണ്ണുമ്പോള്‍ വിശപ്പിന്റെ വികാരം കുട്ടികളായ ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞിരുന്നില്ല.
റോഡില്‍ ബസ്സുകാത്തുനില്‍ക്കുമ്പോള്‍ ഒരു വൃദ്ധ അടുത്തുവന്ന് സ്വാതന്ത്ര്യത്തോടെ എന്നോടു പതുക്കെ പറഞ്ഞു: ”ഇന്ന് ഞാന്‍ ഒന്നും കഴിച്ചിട്ടില്ല. കുട്ടികള്‍ക്ക് ഒരാഴ്ചയായി പണിയില്ല.” ഞാന്‍ പോക്കറ്റില്‍ നിന്നു കുറച്ചു രൂപയെടുത്തു കൊടുത്തപ്പോള്‍ ആ അമ്മ പറഞ്ഞു: ”വീട്ടിത്തമ്പുരാന്‍ ഉണ്ടായിരുന്നെങ്കില്‍ കൈയിലുള്ള മുഴുവന്‍ എടുത്തുതരുമായിരുന്നു. പണ്ട് പല ദിവസങ്ങളിലും അവിടെ വന്നു കഞ്ഞി കുടിച്ചുപോന്നതു മറന്നിട്ടില്ല. തമ്പുരാട്ടി ഉണ്ടാക്കുന്ന എന്തിനും അമൃതിന്റെ സ്വാദായിരുന്നു.” അതിഥികള്‍ ഇല്ലാത്തപ്പോഴെല്ലാം ഞങ്ങളുടെ വീട്ടില്‍ ഉച്ചയ്ക്ക് കഞ്ഞിയാണ് വെച്ചിരുന്നതെന്ന് ഞാനോര്‍ത്തു. തമ്പുരാന്‍ എന്നു വിളിക്കരുതെന്ന് പല തവണ അച്ഛന്‍ ആവശ്യപ്പെട്ടിട്ടും പഴയ തലമുറയിലെ പലരും ആ വിളി അരോചകമായി തുടരുകയും ചെയ്തു. എന്തോ പറയാന്‍ ബാക്കി വെച്ചപോലെ ആ സ്ത്രീ വീണ്ടും അടുത്തെത്തി ചോദിച്ചു: ”അമ്മ മരിച്ചിട്ടെത്ര കൊല്ലായി? പട്ടിണികൊണ്ടു വലഞ്ഞ ഒരു കര്‍ക്കടകത്തില്‍ അമ്മ തന്ന മൂന്നു പറ നെല്ല് ഞങ്ങള്‍ക്ക് സ്വര്‍ണ്ണമണികളായിരുന്നു. തന്നതൊന്നും തിരിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ല” എന്നു പറഞ്ഞ് ആ അമ്മ കണ്ണു തുടച്ചു തിരിഞ്ഞു നടന്നു.
ഞങ്ങള്‍ പഠിച്ചിരുന്ന പുന്നശ്ശേരി സംസ്‌കൃത കോളേജ് ആരുടേയോ മരണംമൂലം രാവിലെത്തന്നെ നേരത്തെ വിട്ടു. എന്റെ സഹപാഠികള്‍ ടി.സി. ഭാസ്‌കരനും (ഏലങ്കുളം), സുധാകരന്‍ തേലക്കാടും (കവി), വാസുദേവന്റെ വീട്ടിലേക്കുണ്ടെന്നു പറഞ്ഞ് ഒപ്പം കൂടി. പുഴയും റോഡും വിണ്ടുകീറിയ പാടവും കടന്ന് വിയര്‍പ്പില്‍ കുളിച്ചു വീട്ടിലെത്തിയപ്പോള്‍ നട്ടുച്ച. അന്നത്തെ അനുഭവം ഭാസ്‌കരന്‍ ഈയിടെക്കൂടി ഓര്‍മ്മിച്ചു.
ആ സമയത്തുള്ള ഞങ്ങളുടെ വരവ് വീട്ടില്‍ തികച്ചും അപ്രതീക്ഷിതമായിരുന്നു. പക്ഷെ അച്ഛന്‍ ഞങ്ങളോടു പറഞ്ഞു: ”വര്ാ…. വര്ാ…. ആദ്യം കുളത്തില്‍ പോയി കയ്യും മുഖവും കഴുകി വര്ാ. എന്നിട്ടു ഭക്ഷണം കഴിക്കാം.” കുളത്തിലേക്കിറങ്ങുമ്പോള്‍ അച്ഛന്‍ വീണ്ടും പറഞ്ഞു: ”നിങ്ങള്‍ക്കു വിശക്കുന്നുണ്ടാവും. ഉള്ള ഭക്ഷണം നമുക്ക് പങ്കിടാം. ഒരു നേരൊക്കെ അങ്ങനെ ഒപ്പിയ്ക്കാം, എന്താ ഭാസ്‌കരന്‍” കുളത്തില്‍ നിന്നു തിരിച്ചെത്തുമ്പോള്‍ അമ്മ നിലത്തു കിണ്ണവും വെച്ചുകാത്തിരിക്കുന്നു. ചോറും പുളിങ്കറിയും മോരും കടുമാങ്ങയും കായ്‌മെഴുക്കുപുരട്ടിയും ഉള്ള ഊണു കഴിച്ച് എഴുന്നേറ്റു.
പിന്നെ അച്ഛനും അമ്മയും ഉണ്ണാനിരുന്നു. പാത്രത്തില്‍ ശേഷിച്ചത് അവര്‍ സ്വന്തം കിണ്ണങ്ങളില്‍ വിളമ്പി. അപ്പോള്‍ വൃദ്ധനായ ഒരു പിച്ചക്കാരന്‍ പടി കടന്ന് മുറ്റത്തെത്തുന്നു. ഭിക്ഷുവിന്റെ സാന്നിദ്ധ്യം മനസ്സിലായ അച്ഛന്‍ എഴുന്നേറ്റു പൂമുഖത്തെത്തി ഭിക്ഷുവിനെ ക്ഷണിച്ചു: ”വര്ാ, വരാ്….”
അമ്മ ഉണ്ണാന്‍ തുടങ്ങിയിരുന്നു. അച്ഛന്‍ തന്റെ കിണ്ണത്തിലെ ചോറ് ഒരു കൈകൊണ്ടു പകുത്ത് മറ്റൊരിലയിലേക്കു പകര്‍ന്ന് വൃദ്ധനായ ആ ഭിക്ഷുവിനെ ക്ഷണിച്ചു: ”ദാ, ഇങ്ങ്ട് ഈ പൂമുഖത്ത് ഇരുന്നോളൂ. നമുക്ക് ഉള്ളതുപോലെ കഴിക്കാം.”
അയാള്‍ വാരിവാരി ഉണ്ട് തീരുന്നതുവരെ അച്ഛന്‍ കണ്ണുനിറഞ്ഞ് നോക്കിയിരുന്നുവെന്ന് ടി.സി. ഭാസ്‌കരന്‍ (റിട്ട. അധ്യാപകന്‍) ഇപ്പോഴും ഓര്‍മ്മിക്കുന്നുണ്ട്.
സ്‌കൂള്‍ മാഷ് എന്ന ചെറിയ ശമ്പളക്കാരനും ഗൃഹസ്ഥനുമൊക്കെയായി ഞാന്‍ മാറിയകാലം. തൃശ്ശൂരിലെ ഒരു സുഹൃത്ത് (എ.വി. ജോസ്) വിളിച്ചുകൂട്ടിയ ഒരു പൊതുയോഗത്തിലേയ്ക്ക് അച്ഛനെ കൊണ്ടുപോകാനുള്ള ദൗത്യം എനിക്കു സിദ്ധിച്ചു. ആദ്യത്തെ തൃശ്ശൂര്‍ ബസ്സില്‍ ഞങ്ങള്‍ കയറി. അതിരാവിലെയായിരുന്നതിനാല്‍ വീട്ടില്‍ നിന്ന് ഒന്നും കഴിച്ചിരുന്നില്ല. അതിനാല്‍ പടിഞ്ഞാറെ റൗണ്ടിലെ ആദ്യത്തെ സ്റ്റോപ്പില്‍ ബസ്സിറങ്ങി അവിടെയുള്ള ഹോട്ടലില്‍ കയറി പ്രാതല്‍ കഴിക്കുകയായിരുന്നു. അച്ഛന് ഇഷ്ടമുള്ള നെയ്‌ദോശയും ചായയും മേശപ്പുറത്ത്. അപ്പോള്‍ ഹോട്ടലിന്റെ വാതില്‍ക്കല്‍ ഒരു അമ്മയും പിഞ്ചുകുട്ടിയും. മൂക്കൊലിക്കുന്ന ആ പെണ്‍കുട്ടി ഒരു വസ്ത്രവും ധരിച്ചിട്ടില്ല. ജടപിടിച്ച മുടിയും ദൈന്യത നിറഞ്ഞ മുഖവുമായി ആ അമ്മ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നവരുടെ മുഖത്തേയ്ക്ക് അപേക്ഷയോടെ നോക്കുന്നു.
അച്ഛന്‍ വിളമ്പല്‍ക്കാരനെ വിളിച്ചു ആ അമ്മക്കും കുട്ടിക്കും ഭക്ഷണം കൊടുക്കാനാവശ്യപ്പെട്ടു. അയാള്‍ മടിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു: ”അതിന്റെ പണം എന്റെ ബില്ലില്‍ എഴുതിക്കോളു. ഞാന്‍ തരാം.”
ഞങ്ങള്‍ കൈകഴുകി ബില്ലു തീര്‍ത്തു പുറത്തുകടന്നപ്പോള്‍ ഹോട്ടലില്‍ നിന്നു നല്‍കിയ പ്ലേറ്റില്‍ നിന്ന് ആ കുട്ടി വാരിവാരിക്കഴിക്കുന്നു. അതു നോക്കി നില്‍ക്കുകയാണ് ഈറന്‍ കണ്ണുകളോടെ ആ അമ്മ.
”അവളെ പിഴപ്പിച്ച ആള്‍ മാന്യനാണ്. പട്ടിണിയിലേക്കു പിറന്നുവീണ ഈ കുട്ടിയും അവളെ പ്രസവിക്കേണ്ടിവന്ന അമ്മയും അഭിശപ്തരും.” – യോഗം നടക്കുന്ന സ്‌കൂള്‍ ഹാളിലേക്കു നടക്കുമ്പോള്‍ അച്ഛന്‍ അരിശപ്പെട്ടു. നാട്ടിന്‍പുറത്തെ പാവപ്പെട്ടവന്റെ ഭവനപദ്ധതി ഉദ്ഘാടനം ചെയ്തവര്‍ തന്നെ പട്ടണത്തിലെ പഞ്ചനക്ഷത്രഹോട്ടലിന്റെ നാടമുറിക്കുന്ന പരിഹാസ്യതയുടെ നേര്‍ക്കാണ് അച്ഛന്‍ അന്ന് പ്രസംഗിച്ചതെന്ന് ഓര്‍ക്കുന്നു.
കൊടും പട്ടിണിയിലും നിസ്സഹായതയിലും നീറുന്നവരോടുള്ള സഹാനുഭൂതിയുടെ ഈ കനലുകള്‍ അച്ഛന്റെ മനസ്സിലേക്കു കോരിയിട്ടതില്‍ സ്വാനുഭവങ്ങള്‍ക്കൊപ്പം വിക്ടര്‍ ഹ്യുഗോവിന്റെ ‘പാവങ്ങള്‍’ എന്ന നോവലിനും പങ്കുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു. നിത്യപാരായണ ഗ്രന്ഥമെന്ന നിലയില്‍ നാലപ്പാടന്റെ ആ തര്‍ജ്ജമ അച്ഛന്‍ പലപ്പോഴും എടുത്തു വായിക്കാറുണ്ടായിരുന്നു. സ്‌നേഹിക്കുക എന്ന തീവ്രതപസ്സനുഷ്ഠിച്ചാലേ സ്‌നേഹിക്കപ്പെടുക എന്ന സുഖം ലഭിക്കുകയുള്ളു എന്നു പഠിപ്പിച്ചവരാണല്ലോ ഡി.യിലെ മെത്രാന്‍, ഴാങ് വാല്‍ ഴാങ്ങ് തുടങ്ങിയ അതിലെ നിരവധി കഥാപാത്രങ്ങള്‍. ഊട്ടിലുണ്ട് തോട്ടില്‍ കൈകഴുകി ആരാന്റെ അന്തഃപുരത്തില്‍ അന്തിയുറങ്ങി അലസജീവിതം നയിച്ചവര്‍ക്ക് ഈ നിര്‍വൃതി മനസ്സിലാവില്ല എന്നാണ് അച്ഛന്റെ പക്ഷം.
താടിമീശ മുറ്റിത്തഴച്ചതിനുശേഷം അക്ഷരജ്ഞാനം നേടിയതുപോലെ ഉത്തമഗ്രന്ഥങ്ങളുമായി പരിചയപ്പെടാന്‍ മംഗളോദയത്തില്‍ ജോലികിട്ടിയതും അച്ഛന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. നാലപ്പാടന്റെ ആ വിവര്‍ത്തനഗ്രന്ഥത്തിന്റെ പ്രൂഫ് പരിശോധകരിലൊരാള്‍ അച്ഛനായിരുന്നുവല്ലൊ. അന്തസ്സോ ആജ്ഞയോ ആഭിജാത്യത്തിന്റെ അഹങ്കാരമോ ഇല്ലാതെ മംഗളോദയം കമ്പനി മാനേജിങ് ഡയറക്ടരോടും തൊഴിലാളിയോടും ഒരേപോലെ സൗമ്യമായി പെരുമാറിയ വി.ടി. എന്ന ‘പ്രൂഫ് റീഡര്‍ തിരുമേനി’ യെ കമ്പോസിറ്ററും സഹപ്രവര്‍ത്തകനുമായിരുന്ന സി.എ.കിട്ടുണ്ണി ആരാധനയോടെ അനുസ്മരിക്കുന്നുണ്ട്, ‘കത്തുന്ന തിരികള്‍’ എന്ന ഗ്രന്ഥത്തില്‍.
”പുതിയ പ്രൂഫ്‌റീഡറെ തൊഴിലാളികളായ ഞങ്ങള്‍ക്കെല്ലാം നന്നെ പിടിച്ചു. പ്രവൃത്തിക്കാരില്‍ ആരോ അദ്ദേഹത്തോടു സംസാരിക്കേ ‘അടിയന്‍’ എന്നു പറഞ്ഞപ്പോഴാണ് വി.ടിക്കും അരിശം വരുമെന്നുള്ളത് അറിയാന്‍ കഴിഞ്ഞത്. അടിയന്‍, എറാന്‍ തുടങ്ങിയ ആശ്രിതദ്യോതകങ്ങളായ പദങ്ങള്‍ക്ക് ധാരാളം പ്രചാരമുണ്ടായിരുന്ന അക്കാലത്ത് അദ്ദേഹം അവയെ ഇഷ്ടപ്പെട്ടില്ലെന്നു മാത്രമല്ല വെറുക്കുക കൂടി ചെയ്തിരുന്നു.”
‘അതാ, മാധവാ, ഇവിടെ നാലണ കിടക്കുന്നു, എടുത്തോളൂ’ എന്ന് വി.ടി വിളിച്ചുപറഞ്ഞ സംഭവത്തെ സി.എ കിട്ടുണ്ണി ഓര്‍മ്മിക്കുന്നുണ്ട്.
പുതിയ പ്രൂഫ് റീഡറായി നിയമിതനായ വി.ടി. കുളിക്കാനോ കാപ്പികുടിക്കാനോ എന്തിനോ കാലത്ത് പുറത്തു പോവുകയായിരുന്നു. ഗേറ്റിനടുത്തെത്തിയപ്പോള്‍ മണ്ണില്‍ ഒരു നാലണനാണ്യം ആരുടെയോ പോയത് കിടക്കുന്നതു കാണുകയും അതു ജോലിക്കാരുടെ കൂട്ടത്തില്‍ മുന്‍വശത്തു നിന്നിരുന്ന മാധവന്‍നായരെ വിളിച്ച് എടുത്തുകൊള്ളാന്‍ പറയുകയുമാണുണ്ടായത്.
”ഇന്ന് ഒരു ലക്ഷം ഉറുപ്പിക ഒരാള്‍ ദാനം ചെയ്തു എന്നു കേട്ടാല്‍ക്കൂടി ഉണ്ടാകാത്ത ആശ്ചര്യവും സന്തോഷവും അന്നത്തെ സംഭവം ഞങ്ങളിലുളവാക്കി. ഞങ്ങളില്‍ മിക്കവരും ഒരു ദിവസം മുഴുവന്‍ ജോലിയെടുത്താല്‍ കൂടി കിട്ടാത്തതായ കാലുറുപ്പിക നിലത്തുകിടക്കുന്നതു കണ്ട് അതു കൈകൊണ്ടു തൊടുക കൂടി ചെയ്യാതെ മറ്റൊരാളെ വിളിച്ച് എടുത്തുകൊള്ളാന്‍ പറയുക! അത്ഭുതത്തോടെ പലനാള്‍ ഞങ്ങള്‍ അതിനെക്കുറിച്ച് അന്യോന്യം സംസാരിച്ചു. വലിയ പണക്കാരനായിരിക്കാം തിരുമേനി എന്നു ചിലര്‍. അത്ര ധനികനാണെങ്കില്‍ നാടുവിട്ട് ഇവിടെ ഉദ്യോഗത്തിനു വരുമായിരുന്നില്ലല്ലോ എന്ന് മറ്റു ചിലര്‍. ഒരാള്‍ കുബേരനാണെങ്കിലും വഴിയില്‍ കിടക്കുന്ന പണം എടുക്കാതിരിക്കയില്ലെന്നും തിരുമേനിയുടെ ഹൃദയശുദ്ധിയാണ് ഈ സംഭവം തെളിയിക്കുന്നതെന്നും പൊതുവെ അഭിപ്രായമുണ്ടായി. അങ്ങനെ ബാലന്മാരും യുവാക്കളും വൃദ്ധന്മാരുമടങ്ങിയ തൊഴിലാളികളായ ഞങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ അന്നോളവും കണ്ടിട്ടില്ലാത്ത ഏറ്റവും നല്ല ആളായി പ്രൂഫ്‌റീഡര്‍ തിരുമേനിയെ എണ്ണി. പതിനഞ്ചോ ഇരുപതോ വരുന്ന വേലക്കാര്‍ അദ്ദേഹത്തിന്റെ ആരാധകരായി. വി.ടി.യ്ക്ക് ആദ്യമായുണ്ടായ അനുയായികളെന്ന നിലയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു” എന്ന് കിട്ടുണ്ണി തുടര്‍ന്ന് എഴുതി.
ആ മംഗളോദയം കാലത്ത് അച്ഛന്റെ ഏറ്റവും അടുത്ത അന്തേവാസികള്‍ സി.എ.കിട്ടുണ്ണിയും മുന്‍കമ്മ്യൂണിസ്റ്റു നേതാവ് കെ.കെ. വാര്യരുമായിരുന്നു. ഇവര്‍ മൂന്നുപേരും ചേര്‍ന്നെടുത്ത ഫോട്ടോ കിട്ടുണ്ണിയുടെ വീട്ടില്‍ ഇപ്പോഴുമുണ്ട്. കിട്ടുണ്ണിയ്ക്ക് പ്രശസ്തനായ സാഹിത്യകാരനും പൊതുകാര്യപ്രസക്തനുമാകാന്‍ മാര്‍ഗ്ഗദര്‍ശനം നല്‍കിയവരില്‍ വി.ടിക്കുള്ള സ്ഥാനം നിസ്സാരമല്ലെന്ന് കെ.കെ.വാര്യര്‍ ‘സൗഹൃദത്തിന്റെ മധുരസ്മരണകള്‍’ എന്ന ലേഖനത്തില്‍ ഓര്‍മ്മിച്ചിട്ടുണ്ട് (1976). ”പത്രപ്രവര്‍ത്തനത്തിലുള്ള അളവറ്റ പ്രോത്സാഹനം കിട്ടിയത് വി.ടിയില്‍ നിന്നാണ്. എന്റെ ഒരു ലേഖനം ഒന്നാമതായി പ്രസിദ്ധപ്പെടുത്തിയത് യോഗക്ഷേമം പത്രത്തിലാണ്. അതിനു ഞാന്‍ വി.ടിയോടു എത്രത്തോളം ഇന്നും അന്നും കൃതജ്ഞതയുള്ളവനാണെന്നു പറയാന്‍ വയ്യ. ഞങ്ങള്‍ ഇടംവലം കയ്യായി പ്രവര്‍ത്തിച്ചത് ‘പാശുപതം’ പത്രത്തിലാണ്” എന്ന് കെ.കെ.വാര്യര്‍ ഓര്‍ക്കുന്നു. നവയുഗത്തിന്റെ പത്രാധിപരായിരുന്നു അദ്ദേഹം.
”അങ്ങനെ കൊല്ലങ്ങള്‍ പിന്നേയും പത്തുമുപ്പതു കഴിഞ്ഞു. ഞങ്ങള്‍ രാഷ്ട്രീയമായി അകന്നു. തമ്മില്‍ കാണുന്നതു തന്നെ അപൂര്‍വ്വമായി. വി.ടിക്കു കമ്മ്യൂണിസം കടിച്ചാല്‍ പൊട്ടുകയില്ല. തിന്നാല്‍ ദഹിക്കില്ല. തിന്നു നോക്കണമെന്ന് ഒരു തോന്നല്‍ പോലുമുണ്ടായിട്ടുണ്ടോ എന്നും സംശയമാണ്. അദ്ദേഹത്തിന്റെ പുരോഗമനേച്ഛയാകട്ടെ ഉല്പതിഷ്ണുത്വത്തിനാകട്ടെ ഇന്നും കോട്ടമില്ല താനും” എന്നാണ് വാര്യര്‍ കുറിപ്പ് സമാപിപ്പിച്ചിട്ടുള്ളത്.
തന്നത്താന്‍ ഉയരാനല്ല, താഴെയുള്ളവരെ കൈപിടിച്ചുയര്‍ത്താനാണ് അച്ഛന്‍ ശ്രമിച്ചത്. അവശതയനുഭവിക്കുന്ന ദുഃഖജീവികളെയാണ് അദ്ദേഹം കണ്ടത്.
(125-ാം ജന്മവാര്‍ഷികവേളയില്‍ – 2021 – തയ്യാറാക്കുന്ന ‘വി.ടി. തുറന്ന പുസ്തകം’ എന്ന ഗ്രന്ഥത്തില്‍ നിന്ന്)