കേരളം എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നരുള്ള നാട്, പുരോഗമനത്തിലും ജീവിത നിലവാരത്തിലും ഉയര്‍ന്നു നില്‍ക്കുന്ന നാട് എന്നൊക്കെയാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇതൊരു ഊതിവീര്‍പ്പിച്ച ബലൂണുപോലെ, തെറ്റിദ്ധാരണ മാത്രമാണെന്നും, ലളിതമായി പറഞ്ഞാല്‍ നമ്മള്‍ കേവലം സാക്ഷരര്‍ മാത്രമാണെന്നും, നമ്മുടെ സാക്ഷരത നമ്മുടെ വിവേചന ബുദ്ധിയെയോ, കാര്യഗ്രഹണ ശേഷിയെയോ സൂചിപ്പിക്കുന്നതല്ലെന്നും പലപ്പോഴായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനുള്ള പ്രധാന തെളിവ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വസ്തുതകള്‍ വിലയിരുത്താതെ തൊണ്ട തൊടാതെ വിഴുങ്ങുന്ന മലയാളിയുടെ മാധ്യമങ്ങളോടുള്ള അന്ധമായ അടിമത്തവും മാനസിക വിധേയത്വവുമാണ്.
ഇക്കഴിഞ്ഞ മാര്‍ച്ച് 19 മുതല്‍ ഒരു വാര്‍ത്ത കേരളത്തില്‍ വളരെയേറെ സെന്‍സേഷനല്‍ ന്യൂസ് ആയി പ്രചരിക്കുകയുണ്ടായി. മലയാള മാധ്യമങ്ങള്‍ മുന്‍പേജില്‍ തന്നെ ആ വാര്‍ത്ത വളരെയധികം പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവരെപ്പോലെ ആ വാര്‍ത്തയിലൂടെ കിട്ടുന്ന മാധ്യമപ്രാധാന്യവും, ക്രിസ്ത്യന്‍ പിന്തുണയും സ്വപ്‌നം കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഥവാ പി.ആര്‍ കമ്പനികളുടെ തള്ളലില്‍ ശക്തനായ ഭരണാധികാരിയായി നടിക്കുന്നതിനാല്‍ പി.ആര്‍.വിജയന്‍, ഉടന്‍ തന്നെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയ്ക്ക് ഒരു കത്തും എഴുതി പ്രധാന വാര്‍ത്തകളില്‍ ഇടം നേടി.
എന്താണ് ആ വാര്‍ത്ത? ഇലക്ഷന്‍ കാലത്ത് മാത്രം പര്‍വ്വതീകരിക്കപ്പെടുന്ന വാര്‍ത്തകളില്‍ ഒന്നായ ആ വാര്‍ത്ത ന്യൂഡല്‍ഹിയില്‍ നിന്നും ഒറീസയിലെ റൂര്‍ക്കലയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീകള്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ആക്രമിക്കപ്പെട്ടു എന്നായിരുന്നു. ആരും എവിടെയും ആക്രമിക്കപ്പെടരുത് എന്ന് തന്നെയാണ് നമ്മുടെ രാജ്യത്തിന്റെ പ്രഖ്യാപിത നയം. അതുപോലെ മതനിരപേക്ഷ ബഹുസ്വര രാജ്യമായ ഇന്ത്യയില്‍ ആര്‍ക്കു നേരെയും ഉണ്ടാകുന്ന ആക്രമണങ്ങളും വെല്ലുവിളികളും ചോദ്യം ചെയ്യപ്പെടാതെ പോകരുത് എന്നും നാം ആഗ്രഹിക്കുന്നു. എന്താണ് ആ വാര്‍ത്തയ്ക്ക് പിന്നിലെ വസ്തുത എന്ന് അന്വേഷിക്കുമ്പോള്‍ യാഥാര്‍ത്ഥ്യം ഒരു പത്രത്തിലും പ്രസിദ്ധീകരിച്ചത് കാണാന്‍ സാധിച്ചില്ല.
കേരളത്തിലെ ക്രിസ്ത്യാനികളാണ് ഇന്ത്യയില്‍ എല്ലാ വനവാസി മേഖലകളിലും പട്ടികജാതി കോളനികളിലും മതപരിവര്‍ത്തനം നടത്തുന്നതെന്ന് എല്ലായിടത്തും അറിയാം. അതുകൊണ്ടുതന്നെയാണ് കന്യാസ്ത്രീകളുടെ തിരുവസ്ത്രം ധരിച്ചുകൊണ്ട് യാത്ര ചെയ്യുമ്പോള്‍ എല്ലാവരും അവരെ സംശയത്തോടെ കാണുന്നതും ചിലപ്പോഴൊക്കെ മോശമായി പ്രതികരിക്കുന്നതും. ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തന നിരോധന നിയമം നിലവില്‍ പാസാക്കിയതുമാണ്. അപ്പോള്‍ രണ്ടു വനവാസി പെണ്‍കുട്ടികളുമായി രണ്ടു കന്യാസ്ത്രീകള്‍ യാത്ര ചെയ്യുമ്പോള്‍ ചുറ്റുമുള്ള യാത്രക്കാര്‍ അവരെ സംശയത്തോടെ വീക്ഷിക്കുന്നത്‌സ്വാഭാവികം മാത്രം. കന്യാസ്ത്രീകള്‍ സമയാസമയങ്ങളില്‍ കൂടെയുള്ള പെണ്‍കുട്ടികളോട് ബൈബിള്‍ തുറന്ന് വായിക്കാനും പ്രാര്‍ത്ഥിക്കാനും ആവശ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട ആ ട്രെയിനിലെ ഒരു സഹയാത്രികനും എ.ബി.വി.പി പ്രവര്‍ത്തകനുമായ അജയ് ശങ്കര്‍ തിവാരി തന്റെ പരിചയക്കാരനും ഝാന്‍സിയിലെ പ്രാദേശിക ബജരംഗ്ദള്‍, വി.എച്ച്.പി നേതാവുമായ അഞ്ചല്‍ അര്‍ജറിയയെ വിവരമറിയിച്ചു. ഉത്തരവാദിത്തമുള്ള ആ നേതാവ് ആളുകളെക്കൂട്ടി കലാപത്തിനോ അക്രമത്തിനോ മുതിരാതെ റെയില്‍വേ പൊലീസിന് ട്രെയിനില്‍ മതപരിവര്‍ത്തനം നടക്കുന്നതായി പരാതി നല്‍കി. റെയില്‍വേ പോലീസിന്റെ ജനറല്‍ ഡയറിയില്‍ കുറിപ്പ് രേഖപ്പെടുത്തി. കേരളത്തില്‍ കഞ്ചാവ് കടത്തുന്നതും സ്വര്‍ണ്ണം കടത്തുന്നതും കുഴല്‍പ്പണം കടത്തുന്നതുമൊക്കെ ശ്രദ്ധയില്‍പ്പെട്ടാലും പ്രബുദ്ധരായ ഒരാളും കണ്ടതായി ഭാവിക്കില്ല എന്നത് ഇതിനോട് കൂട്ടിവായിക്കണം. ട്രെയിന്‍ ഝാന്‍സിയിലെത്തിയപ്പോള്‍ റെയില്‍വേ പോലീസ് ട്രെയിനില്‍ കയറി പരിശോധിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സമയം ആവശ്യമുള്ളതിനാലും സംഭവം വഷളാവാതിരിക്കാനും പോലീസ് അവരെ ട്രെയിനില്‍ നിന്നും ഇറക്കി സ്റ്റേഷനില്‍ സുരക്ഷിതമായി ഇരുത്തി. ആ പെണ്‍കുട്ടികള്‍ 2003-ല്‍ത്തന്നെ മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്ന് സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് പരാതിയില്‍ കഴമ്പില്ലെന്ന് ഉറപ്പാക്കി. യാതൊരു സുരക്ഷയും, മുന്‍ കരുതലുമില്ലാതെ കന്യാസ്ത്രീകളെ അതേ ട്രെയിനില്‍ പോകാന്‍ അനുവദിച്ചാല്‍ ഈ വാര്‍ത്ത ഇതിനോടകം ഒരുപാട് സ്ഥലത്ത് പ്രചരിച്ചത് കാരണം യാത്രയ്ക്കിടയില്‍ വീണ്ടും അവര്‍ക്കെതിരെ ആക്രമണമുണ്ടാകുമോ എന്ന ആശങ്കകൊണ്ട് അവരെ മതിയായ സുരക്ഷാ ഉറപ്പാക്കി അടുത്ത ട്രെയിനില്‍ എത്തേണ്ട സ്ഥലത്ത് എത്തിച്ചു. ഇതാണ് യഥാര്‍ത്ഥത്തില്‍ നടന്നത്.
പൊതുവെ യാത്രകളില്‍ നാം ചെയ്യാറുള്ള ഒരു കാര്യം മറ്റു സഹയാത്രികര്‍ക്ക് മാനസികമോ, ശാരീരികമോ ആയ അസൗകര്യം സൃഷ്ടിക്കാന്‍ പാടില്ല എന്നുള്ളതാണ്. എന്നാല്‍ ട്രെയിനില്‍ കൂട്ടപ്രാര്‍ത്ഥനയും, ബൈബിള്‍ പാരായണവും ആയപ്പോള്‍ ഒപ്പം യാത്ര ചെയ്തിരുന്ന എ.ബി.വി.പി പ്രവര്‍ത്തകനായ അജയ് ശങ്കര്‍ തിവാരി അത് മതപരിവര്‍ത്തന ശ്രമമാണെന്ന് ധരിക്കുകയും മതപരിവര്‍ത്തനം ഉത്തര്‍പ്രദേശില്‍ നിരോധിച്ചതുകൊണ്ട് ഈ നിയമവിരുദ്ധ പ്രവര്‍ത്തനം പൊലീസിന്റെ സഹായത്തോടെ തടയാന്‍ ശ്രമിച്ചതുമായ സംഭവം കേരളത്തിലെത്തിയപ്പോള്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടു എന്ന വാര്‍ത്തയായി മാറി. ഇംഗ്ലീഷ് മാധ്യമങ്ങള്‍ വമൃമലൈറ എന്നാണ് വാര്‍ത്ത കൊടുത്തത്. എന്നാല്‍ കേരളത്തില്‍ അത് മേേമരസലറ എന്നായി. ഒമൃമലൈറ, അേേമരസലറ എന്നീ രണ്ടു ഇംഗ്‌ളീഷ് വാക്കുകളുടെ അര്‍ത്ഥവും, അര്‍ത്ഥ വ്യത്യാസവും അറിയാത്തതുകൊണ്ടൊന്നുമല്ല മലയാള മാധ്യമങ്ങള്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടു എന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മലയാളികളായ കന്യാസ്ത്രീകള്‍ ഹിന്ദു സന്യാസിയായ യോഗി ആദിത്യനാഥ് നേതൃത്വം കൊടുക്കുന്ന ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ആക്രമിക്കപ്പെട്ടു എന്ന് പ്രചരിപ്പിച്ചാല്‍ കേരളത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍നിന്നും, നിഷ്പക്ഷ സമൂഹത്തില്‍ നിന്നും ബി ജെപിയ്ക്ക് കിട്ടുന്ന വോട്ടുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ബോധപൂര്‍വ്വം കരുതി തന്നെയാണ് ഈ കള്ള വാര്‍ത്ത പ്രചരിപ്പിച്ചത്. എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ സമയോചിതമായ ഇടപെടലും, പക്വതയോടെയുള്ള പെരുമാറ്റവും കാരണം ഒരു വലിയ വര്‍ഗ്ഗീയ ലഹളയില്‍ നിന്നും രാജ്യം രക്ഷപ്പെട്ടു എന്ന് വേണം കരുതാന്‍. ഉത്തര്‍ പ്രദേശ് പോലീസ് അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ മതപരിവര്‍ത്തന വാര്‍ത്ത കേട്ട് പ്രകോപിതരായ ജനങ്ങള്‍ ആ സ്ത്രീകളെ ആക്രമിക്കുകയും ഒരു പക്ഷെ ആ അക്രമത്തില്‍ അവര്‍ കൊല്ലപ്പെടുകയും ചെയ്‌തേനെ. 2020 ഏപ്രില്‍ 16 ന് മഹാരാഷ്ട്രയിലെ പാല്‍ഖരില്‍ പോലീസിനെ സാക്ഷിനിര്‍ത്തി ക്രിസ്ത്യന്‍ ജനക്കൂട്ടം ഹിന്ദു സന്യാസിമാരെ ആക്രമിച്ചു തല്ലിക്കൊന്നതുപോലെ ബി.ജെ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭരിക്കുന്ന ഝാന്‍സിയില്‍ വച്ച് ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മലയാളികളായ കന്യാസ്ത്രീകള്‍ കൊല്ലപ്പെടണം എന്നായിരുന്നു ആരുടെയൊക്കെയോ ആഗ്രഹം. എങ്കില്‍ അതിന്റെ പേരില്‍ ഒരു വന്‍ പ്രചാരണം അഴിച്ചുവിട്ടു ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന കേരളത്തിലെ ക്രിസ്ത്യാനികളെ മറിച്ചു ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഗൂഢാലോചനയാണ് തകര്‍ന്നത്. ഇന്ത്യയില്‍ വേറൊരിടത്തും കാര്യമായി വാര്‍ത്ത ആകാത്ത ഈ സംഭവം ഒരു ഭാഗത്ത് സംഘപരിവാര്‍ ആയതുകൊണ്ട് ഉടന്‍ തന്നെ ക്രിസ്ത്യന്‍ അനുകൂല മാധ്യമങ്ങളുടെ സഹായത്തോടെ കേരളത്തില്‍ വലിയൊരു വാര്‍ത്തയായി. പള്ളികളില്‍ പ്രത്യേക പ്രതിഷേധ യോഗം, പ്രകടനം, പ്രാര്‍ത്ഥന എന്നിവ സംഘടിപ്പിച്ച് അതെല്ലാം പ്രത്യേകം വാര്‍ത്തയാക്കി പ്രചരിപ്പിച്ചു. തിരഞ്ഞെടുപ്പ് സമയത്തു ബി.ജെ.പി വിരുദ്ധ വികാരം ക്രിസ്ത്യാനികളില്‍ ഉയര്‍ത്തിക്കൊണ്ടുവന്നു സജീവമായി നിലനിര്‍ത്താനുള്ള ഈ കുതന്ത്രം യോഗി സര്‍ക്കാരിന്റെ അടിയന്തിര നടപടികള്‍ കാരണം കാര്യമായി പച്ച പിടിക്കാതെ പോയി.
ലോകത്ത് നിരവധി രാജ്യങ്ങളില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ട്. കന്യാസ്ത്രീകളെ അവരുടെ പാതിരി അച്ചന്മാര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്. കന്യാസ്ത്രീകളുടെ കൊലപാതകംവരെ നടക്കുന്നുണ്ട്. എന്നാല്‍ അതിനൊന്നും കേരളത്തില്‍ വാര്‍ത്താ പ്രധാന്യമുണ്ടാവാറില്ല. ഒരു മുഖ്യമന്ത്രിയും ആര്‍ക്കും കത്തും അയയ്ക്കാറില്ല. എന്നാല്‍ ഇലക്ഷന്‍ അടുത്താല്‍ ഇതുപോലെയുള്ള സംഭവങ്ങളില്‍ പ്രതികള്‍ സംഘപരിവാര്‍ ആണെന്ന് ചെറിയൊരു നിഴല്‍ സൂചന കിട്ടിയാല്‍ കേരളത്തില്‍ ഇത് വലിയൊരു സംഭവമാക്കാന്‍ ഇടതിനും വലതിനും ആര്‍.എസ്.എസ്-ബി.ജെ.പി വിരുദ്ധ മീഡിയ മാഫിയയ്ക്കും വളരെ ഉത്സാഹമാണ്. എന്നാല്‍ ഈ ഉത്സാഹവും പ്രതികളെ പിടികൂടാത്തതിലുള്ള ഉല്‍ക്കണ്ഠയും ഹിന്ദു സന്യാസിമാര്‍ ആക്രമിക്കപ്പെടുമ്പോഴോ, കൊല്ലപ്പെടുമ്പോഴോ കാണാറുമില്ല.
കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴേ കയറെടുക്കുന്ന പിണറായി വിജയന്റെ ലക്ഷ്യം കൃസ്ത്യാനികളുടെ വോട്ട് നേടി തുടര്‍ഭരണം നേടുക എന്നതാണ്. അതിനായി ഏത് അറ്റംവരെ പോകാനും പിണറായിക്ക് മടിയില്ല. എന്ത് നുണ പ്രചരിപ്പിക്കാനും മടിയുമില്ല. സത്യം ചെരുപ്പ് ഇടുമ്പോഴേയ്ക്കും, നുണ ലോകം ചുറ്റിവരും എന്നൊരു ചൊല്ലുണ്ട്. അതു മനസ്സിലാക്കിയവരാണ് കേരളത്തിലെ മാധ്യമങ്ങളും സംഘപരിവാര്‍ വിരുദ്ധ ശക്തികളും. സംഘപരിവാറിനെതിരെ എന്തൊക്കെ നുണകള്‍ പ്രചരിപ്പിച്ചാലും ആരും പ്രതികരിക്കാനില്ല. മറിച്ച് അത് കൂടുതല്‍ ഊതിവീര്‍പ്പിച്ചു പ്രചരിപ്പിക്കാനാണ് എല്ലാവര്‍ക്കും താല്പര്യം. അങ്ങനെ കുറച്ചു നാളുകള്‍ സംഘപരിവാര്‍ ഭീകരതയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കും. അതിന് ശേഷം മാധ്യമവിചാരണകള്‍ നടക്കും. പിന്നീട് സത്യം തെളിയും. എന്നാല്‍ ആ സത്യം ഒരു ചെറിയ വാര്‍ത്തയായെങ്കിലും കൊടുക്കാന്‍ സന്മനസ്സ് ഒരു മാധ്യമവും കാണിക്കാറില്ല. ഈ വസ്തുത മനസ്സിലാക്കാന്‍ ശ്രമിക്കാതെ സോഷ്യല്‍ മീഡിയയില്‍ കന്യാസ്ത്രീ ആക്രമിക്കപ്പെട്ടു എന്ന് പറഞ്ഞു സംഘപരിവാറിനെതിരെ വാളോങ്ങുന്ന വിദ്യാസമ്പന്നരോട് സഹതാപം മാത്രമാണ് പ്രകടിപ്പിക്കാവുന്ന വികാരം.