ഭാഷാ സംസ്ഥാനങ്ങള്‍ നിലവില്‍ വന്നശേഷം മാത്രമാണ് നാട്ടുരാജ്യങ്ങളിലെ രേഖകള്‍ പരിശോധിച്ച് അതാതു നാടിന്റെ ചരിത്രം പുനരാവിഷ്‌ക്കരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ചുവടുവച്ച് ഓരോ സംസ്ഥാനത്തും റീജിയണല്‍ റിക്കാര്‍ഡ് സര്‍വ്വേ കമ്മറ്റികള്‍ ഉണ്ടാക്കി. കേരളത്തിലും അതുണ്ടായി. ഇത്തരം കമ്മറ്റികളുടെ പ്രധാന കര്‍ത്തവ്യം നാട്ടിലെ ചെറുതും വലുതുമായ സ്വാതന്ത്ര്യസമ്പാദനശ്രമങ്ങളെ വിലയിരുത്തി പുനര്‍ നിര്‍മ്മാണം നടത്തുകയെന്നുള്ളതായിരുന്നു. ഓരോ സംസ്ഥാനത്തും ഓരോ കണ്‍വീനര്‍മാര്‍ കമ്മറ്റിയെ നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നു. കേരളത്തിന്റെ കമ്മറ്റിയുടെ ആദ്യ അധ്യക്ഷന്‍ പ്രൊഫ. പി.എസ്. രാഘവന്‍ ആയിരുന്നു. രാഘവന്‍ സാര്‍, വി. നാരായണപിള്ളക്കും (1945-48) കെ.പി.പിള്ളക്കും (1948-57) ശേഷം പ്രൊഫസറായ വ്യക്തിയായിരുന്നു, യൂണിവേഴ്‌സിറ്റി കോളേജിലെ ചരിത്ര വകുപ്പില്‍. പ്രൊഫസര്‍ രാഘവന്‍ (1957-62) കണ്‍വീനര്‍ സ്ഥാനം വഹിച്ചിരുന്നപ്പോഴാണ് ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്‌മെന്റ് ഇന്‍ കേരള ഒന്നാം വാല്യം പ്രസിദ്ധീകരിച്ചത്. രണ്ടാം വാല്യം 1938 വരെയുള്ള സ്വാതന്ത്ര്യസമരചരിത്രം പ്രൊഫ. പി.കെ.കെ. മേനോന്‍ ആണ് എഴുതിയത്. രാഘവന്‍ സാറിനുശേഷം യൂണിവേഴ്‌സിറ്റി കോളേജ് ചരിത്ര വകുപ്പ് മേധാവിയും പ്രൊഫസറുമായിരുന്നു കരുണാകരമേനോന്‍ (1962-63). മൂന്നാം വാല്യം പ്രസിദ്ധീകരിക്കുവാന്‍ 2006 വരെ കാത്തിരിക്കേണ്ടിവന്നു.
പി.കെ.കെ. മേനോനെ കോഴിക്കോട് (ഗുരുവായൂരപ്പന്‍ കോളേജിലായിരുന്നു വകുപ്പ്) ആക്കിയ ഉത്തരവില്‍ തന്നെ ജേര്‍ണലിന്റെ ഉത്തരവാദിത്തത്തെപ്പറ്റി പറയുന്നുണ്ട്. ഡോക്ടര്‍ ബിരുദമില്ലെങ്കിലും പി.കെ. കരുണാകരമേനോന് ചരിത്രവിഭാഗം പ്രൊഫസറായിട്ടായിരുന്നു മേല്‍പ്പറഞ്ഞ ഉത്തരവുപ്രകാരമുള്ള നിയമനം. ഇവരെല്ലാവരും തന്നെ സര്‍ക്കാര്‍ കോളേജ് വകുപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന അധ്യാപകരായിരുന്നു.
കുറ്റിപ്പുറം ആനക്കരയില്‍ കുഞ്ഞുക്കേളു മേനോന്റെയും പി.കെ. അമ്മാളുഅമ്മയുടേയും മകനായി 1916 ഏപ്രില്‍ 19ന് ഭൂജാതനായ കരുണാകരമേനോന്‍ 1937 മാര്‍ച്ചില്‍ കോളേജ് ഓഫ് ആര്‍ട്ടില്‍ നിന്നാണ് (യൂണിവേഴ്‌സിറ്റി കോളേജ് ബി.എ. ഓര്‍ണേഴ്‌സ് പാസ്സായത് (ചരിത്രം). പാസ്സായത് ഒന്നാമനായിട്ടായിരുന്നു. അതുകൊണ്ട് ദിവാന്‍ പേഷ്‌കാര്‍ പി. ശങ്കുണ്ണി മേനോന്‍ സമ്മാനവും (ചരിത്രകാരന്‍ കെ.പി. പത്മനാഭമേനോന്റെ അച്ഛന്‍) ലെപ്പര്‍ സ്മാരക സമ്മാനവും നേടിയാണ് വിജയിച്ചത്.
ബി.എ.ഓണേഴ്‌സ് കൂടാതെ കരുണാകരമേനോന്‍ 1939ല്‍ മദിരാശി സര്‍വ്വകലാശാലയുടെ പരീക്ഷയെഴുതി എം.എയും നേടി. തുടര്‍ന്ന് ഒരു ഗവേഷണ വിദ്യാര്‍ത്ഥിയായി മദിരാശി യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററിയില്‍ ചേര്‍ന്നു. പി.എച്ച്.ഡി പ്രബന്ധത്തിന് എം.ലിറ്റ് മാത്രമാണ് മദിരാശി യൂണിവേഴ്‌സിറ്റി നല്‍കിയത് (1940). മലബാറിന്റെ രാഷ്ട്രീയ ചരിത്രം (1792-1810) എന്നതായിരുന്നു വിഷയം. തുടര്‍ന്ന് തലശ്ശേരിയിലെ ഇംഗ്ലീഷ് ഭരണത്തെക്കുറിച്ചുമൊരു പ്രബന്ധം യൂണിവേഴ്‌സിറ്റിയില്‍ സമര്‍പ്പിക്കുകയുണ്ടായി മേനോന്‍.
1944ല്‍ സെയ്ദാപെട്ടിലെ ടീച്ചര്‍ ട്രെയിനിങ്ങ് കോളേജില്‍ നിന്ന് എല്‍.റ്റി. നേടി (ചരിത്രം). ഇത് അന്നത്തെ നിലക്ക് അത്യാവശ്യമായിരുന്നു. 1942 ആഗസ്റ്റില്‍ (26-ാം തീയതി) തന്നെ കോയമ്പത്തൂര്‍ ആര്‍ട്‌സ് കോളേജില്‍ അധ്യാപകനായി. തുടര്‍ന്ന് കുംഭകോണത്തും എത്തി. 1945ല്‍ മദിരാശി പ്രസിഡന്‍സി കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി. 1954 മുതല്‍ 1956 വരെ അവിടെ അഡീഷണല്‍ പ്രൊഫസറായിരുന്നു (ചരിത്രം). കേരളപ്പിറവിയെത്തുടര്‍ന്ന് മേനോന്റെ സേവനം കേരളത്തിലാക്കി. അതുമൂലം പാലക്കാട് വിക്‌ടോറിയ സര്‍ക്കാര്‍ കോളേജില്‍ ചേര്‍ന്നു. ഇംഗ്ലീഷ് ഭരണഘടനാചരിത്രമായിരുന്നു പഠിച്ചിരുന്ന ഇഷ്ടവിഷയം. ഒപ്പം ഇന്ത്യാചരിത്രവും.
1953 നവംബര്‍ എട്ടിന് മേനോന്‍ ഒറ്റപ്പാലം സര്‍ക്കാര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന കെ.പി. കരുണാകരമേനോന്റെ അനന്തരവള്‍ ശാരദമേനോനെ വിവാഹം കഴിച്ചു. ഏകമകന്‍ ഹരിദാസ് അകാലത്തില്‍ ചരമമടഞ്ഞു.
ഗവ: വിക്‌ടോറിയായില്‍ ചേര്‍ന്നയുടന്‍ തന്റെ നേട്ടങ്ങള്‍ കാണിച്ചുകൊണ്ട് കേരളസര്‍ക്കാരിനയച്ച അപേക്ഷയാണ് 1963ല്‍ പ്രൊഫസറായി കയറ്റം നല്‍കിക്കൊണ്ടുള്ള ഉത്തരവിന്റെ അടിസ്ഥാനം. ഇതിനിടയില്‍ പ്രൊഫ. പി.എസ്. വേലായുധന്‍ ചിറ്റൂര്‍ ഗവ. കോളേജില്‍ പ്രിന്‍സിപ്പലായ ഒഴിവില്‍ കരുണാകരമേനോനെ എറണാകുളം മഹാരാജാസില്‍ ഒന്നാം ഗ്രേഡ് പ്രൊഫസറാക്കി (1958-60). രണ്ടുവര്‍ഷത്തിനുശേഷം തലശ്ശേരി ബ്രണ്ണന്‍ കോളേജിലേക്ക് മാറ്റി. ഇവിടെ നിന്നും മടപ്പള്ളി കോളേജില്‍ കുറച്ചുകാലം ഉണ്ടായിരുന്നു. തുടര്‍ന്നാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഒന്നാം ഗ്രേഡ് പ്രൊഫസറായി ചേരുന്നത് (1962). ഒരു വര്‍ഷത്തിനുള്ളില്‍ കേരള സര്‍വ്വകലാശാലയുടെ സ്ഥിരം റീഡറാക്കി കോഴിക്കോട്ട് സെന്ററില്‍ നിയമിച്ചു. (1963). ഒരു വര്‍ഷം തികയും മുമ്പേ ജേര്‍ണലിന്റെ ജോലിക്കായി തിരുവനന്തപുരത്തെത്തി. കോഴിക്കോട്ടെ ചാര്‍ജ്ജ് ഡോ.ടി.കെ. രവീന്ദ്രന് നല്‍കി. 1963ല്‍ കേരള സര്‍വ്വകലാശാലയുടെ പ്രൊഫസറും വകുപ്പ് അധ്യക്ഷനുമാക്കി രണ്ടുവര്‍ഷം ജേര്‍ണലിന്റെ ജോലിയും ഇടക്ക് പഠിപ്പിക്കലും. ഒരു വിഷയം പഠിപ്പിച്ചു തുടങ്ങിയാല്‍ 3-4 മണിക്കൂര്‍ ഒറ്റയടിക്ക് പഠിപ്പിക്കും. കരുണാകരമേനോനെ സസ്യഭുക്കെങ്കിലും ഹൃദ്രോഗിയാക്കിയത് ഇതാണ്. അദ്ദേഹം നിര്യാതനായശേഷം അമ്പതു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇത്രയും കര്‍ക്കശക്കരനായ അധ്യാപകനെങ്കിലും ഫലിതസാഹിത്യം അദ്ദേഹത്തിന്റെ ഹോബിയാണ്. ജയകേരളം (മദിരാശി) ആഴ്ചപ്പതിപ്പില്‍ വന്നിട്ടുള്ള നര്‍മ്മവും ലേഖനങ്ങളുമൊക്കെ എടുത്താല്‍ ഒന്നോ രണ്ടോ പുസ്തകത്തിന് വരും. ഉണ്ടയില്ലാത്ത വെടികള്‍ എന്ന ഗ്രന്ഥം തൃശ്ശൂരില്‍ നിന്നാണ് പ്രസിദ്ധീകൃതമായത്.
കരുണാകരമേനോന്റെ (പി.കെ.കെ) ചരിത്രാവബോധം ഒന്നുകൊണ്ടുമാത്രമാണ് സ്വാതന്ത്ര്യസമരസന്നാഹങ്ങളുടെ (1800-1938) രണ്ടാംവാല്യം ബൃഹത്തായി പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ വിരളമായിരുന്ന അക്കാലത്ത് മേനോന്റെ ഗ്രന്ഥം ഏറെപ്പേര്‍ സശ്രദ്ധം പഠിച്ചിരുന്നുവെന്ന് കാണാം. നിഷ്പക്ഷനായ ഒരു ചരിത്രകാരനെയാണ് നാം ഈ ഗ്രന്ഥത്തില്‍ കാണുന്നത്. നിഷ്പക്ഷന്‍ എന്നാല്‍ ന്യായമായ, കാര്യകാരണങ്ങള്‍ക്കനുസരണമായി അഭിപ്രായം പറയുന്ന ഗവേഷകന്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്.
സ്വാതന്ത്ര്യസമ്പാദന ചരിത്രത്തിലെ രക്തസാക്ഷികള്‍ എന്ന പരമ്പരയിലും പ്രൊഫ. പി.കെ.കെ. മേനോന്‍ സര്‍ക്കാരിനുവേണ്ടി പല ലേഖനങ്ങളും എഴുതിയിരുന്നു. അദ്ദേഹത്തിനുള്ള ഏറ്റവും വലിയ സ്മാരകം അദ്ദേഹത്തിന്റെ സ്വാതന്ത്ര്യസമരചരിത്രം രണ്ടാംവാല്യം തന്നെ. 1972ല്‍ അദ്ദേഹത്തിന്റെ ചിത്രം (ആര്‍ട്ടിസ്റ്റ് പി.ശ്രീധരന്‍ നായര്‍ വരച്ചത്) യൂണിവേഴ്‌സിറ്റി കോളേജ് ചരിത്ര വകുപ്പില്‍ പ്രതിഷ്ഠിച്ചത് വഴി (ഒപ്പം പി.എസ്. രാഘവന്റേയും ആര്‍.ഈശ്വരപിള്ളയുടേയും) ഈ പ്രഗത്ഭവാന്മാരെ എന്നെന്നും കാണുന്നതിന് നമുക്ക് സാധിക്കുന്നുണ്ട്.
(ലേഖകന്‍ യൂണിവേഴ്‌സിറ്റി കോളേജ് മുന്‍ ചരിത്രമേധാവിയാണ്)