”ചായക്കടക്കാരന്റെ മോനേ” എന്നു നരേന്ദ്രമോദിയെ പ്രതിപക്ഷ കക്ഷികള്‍ പലരും വിളിച്ച് ആക്ഷേപിച്ചു. ”തന്നെ അങ്ങനെ വിളിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നു”വെന്ന് അദ്ദേഹം തിരിച്ചടിച്ചു. ആക്ഷേപിക്കാനയച്ച ശരം തിരിച്ച് തൊടുത്തുവിട്ടവരുടെ കവിളത്തു ചെന്നലച്ചു. പരിഹസിച്ചവരുടെ നാവടങ്ങി. അത് വടക്കേയിന്ത്യയിലെ കഥ. ഇവിടെ ഇങ്ങ് കേരളത്തില്‍ കോണ്‍ഗ്രസ് നേതാവ് സുധാകരന്‍ ”ചെത്തുകാരന്റെ മകനേ”യെന്നു പിണറായി വിജയനെന്ന കേരളാ മുഖ്യമന്ത്രിയെ വിളിച്ചു. കേരളത്തിലെ കമ്മികള്‍ക്കും സുധാകരവിരുദ്ധന്മാരായ ചില കൊങ്ങികള്‍ക്കും അതു പിടിച്ചില്ല. ചിലരത് ജാതിപ്പേരായി കണക്കാക്കി. ചിലരത് വിലകുറഞ്ഞ ‘തറ’പ്പേരായി കണക്കാക്കി. ചിലര്‍ ജാതിപ്പേരുവിളിച്ചാക്ഷേപിച്ചെന്നായി. അതും ഒരു സാധു മുഖ്യമന്ത്രിയെ! നാടാകെ കോലാഹലം.
കേരളത്തിലെ കമ്മികളാകട്ടെ ‘മതേതരത്വം’ കീശയിലിട്ടു നടക്കുന്നവരാണല്ലോ. അവരുടെ നാവില്‍നിന്ന് ഒരു തരത്തിലും ജാതിപ്പേരു വരികയില്ലത്രെ. കമ്മികള്‍ക്ക് വടക്ക് ഒരു എം.പി.യുണ്ട്. പേര് രാജേഷ്. അദ്ദേഹം ഒരു ഉമ്മച്ചിയെ കല്യാണം കഴിച്ചു. അവരുടെ ജീവിതം ഒരു ഇസ്‌കൂള്‍ സാറത്തിയെന്ന നിലയില്‍ മുമ്പോട്ടു പോയ്‌ക്കൊണ്ടിരുന്നപ്പോള്‍ എം. പി. എന്ന നിലയില്‍ രാജേഷിന് അത്ര പുടിച്ചില്ല. പിണറായി മുഖ്യനായുള്ള ഭരണം നാട്ടില്‍ തഴച്ചുവളര്‍ന്ന് എല്ലാം ശരിയാക്കിക്കൊണ്ടിരിക്കുന്നു. അതില്‍ ഏറ്റവും വളര്‍ന്നത് കോവിഡും കിഫ്ബിയും സ്വര്‍ണക്കടത്തും ഡോളര്‍കടത്തും ഒക്കെയാണെങ്കിലും കമ്മികളുടെ തൊഴിലില്ലായ്മയ്ക്കും ഒരു നല്ല പരിധിവരെ മാറ്റം സംഭവിച്ചു. അങ്ങനെയിരിക്കെയാണ് രാജേഷ് എം.പി. യുടെ ഭാര്യക്ക് മുസ്ലിം സമുദായത്തില്‍ സംവരണമുള്ള ഒരു തെളിഞ്ഞ ജോലിസാദ്ധ്യത സംസ്‌കൃതം സര്‍വകലാശാലയില്‍ പൊങ്ങിവന്നത്. ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിച്ചാല്‍ മതേതരത്വത്തിനു ഭീഷണിയാകുമെന്നു എസെഫൈക്കാര്‍ പ്രതിഷേധിച്ച അതേ സര്‍വകലാശാലയില്‍. തങ്ങളുടെ കുട്ടികളെ ഇസ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ തങ്ങള്‍ ഒരു ജാതിയിലും മതത്തിലും പെട്ടവരല്ലെന്ന് പ്രത്യേകം ഇസ്‌കൂളില്‍ രേഖപ്പെടുത്താന്‍ മറക്കാതിരുന്നവരായിരുന്നു ഈ ദമ്പതികള്‍. തന്നയോ, മതമില്ലാത്ത സമുദായത്തെ നവീനകേരളത്തില്‍ സൃഷ്ടിക്കാന്‍ തങ്ങള്‍ക്കാകും എന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ കേരളത്തിന്റെ തെക്കുമുതല്‍ വടക്കുവരെ ഉച്ചഭാഷിണിയില്‍ക്കൂടി വിളിച്ചുപറഞ്ഞു നടന്നവരാണിവര്‍ എന്ന് ഏതു കോമാളിയാ മറക്കുന്നേ. അങ്ങനെയിരിക്കെയാണ് സാറത്തിക്ക്, ഇസ്‌കൂളില്‍നിന്ന് കോളജിലേക്ക് സമുദായക്കോട്ടയില്‍ ഒരെടുത്തുചാട്ടത്തിനുള്ള വഴിതെളിഞ്ഞുവന്നത്. തങ്ങളുടെ സര്‍ക്കാര്‍ ഭരണത്തിലിരിക്കെ ഇതൊക്കെ സാധിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാ സാധിക്കുക. അങ്ങനെ 212-ാം റാങ്കുകാരിയായി പൊതു ലിസ്റ്റില്‍ വന്ന ‘മതേതര’ മുസ്‌ലിം സ്ത്രീ ഇന്റര്‍വ്യൂ ബോര്‍ഡിനെ ചവുട്ടിത്തള്ളി ഒന്നാം റാങ്കുകാരിയായി മേലേയെത്തി നാട്ടുകാരെ കോള്‍മയിര്‍ കൊള്ളിച്ചു. നിയമനം മറ്റാര്‍ക്കു പോകാന്‍! കെടാങ്ങളെല്ലാം മതേതരക്കാര്‍. തന്തക്കു പലപ്പോഴും മതമില്ല. തള്ള മതത്തിന്റെ മകള്‍. അതും ശുദ്ധ ഇസ്ലാം. എന്തിനേറെ ഇന്റര്‍വ്യൂ ബോര്‍ഡും പൊതുജനങ്ങളും ഉദ്യോഗാര്‍ത്ഥികളും കോലാഹലമുണ്ടാക്കിക്കൊണ്ടിരിക്കുന്നു; എല്ലാം ശപ്പന്മാര്‍!
ഇനി സുധാകരവിഷയത്തിലേക്കുവരാം. ചെത്തുകാരന്റെ മകനെന്ന് ആക്ഷേപിക്കപ്പെട്ട പിണറായി ഒന്നും പറഞ്ഞില്ലേലും മറ്റു പലരും പിറുപിറുത്തു. ഒരു മുഖ്യന്ത്രിയെ ഇങ്ങനെ ആക്ഷേപിക്കാമോ? പക്ഷെ ഒന്നു ചോദിക്കട്ടെ, ചെത്തുകാരന്‍ എന്നു പറഞ്ഞാല്‍ ഏതാ ജാതി? പണ്ടുമുതലേ ചോവോനെ ചെത്തുകാരനായി കണക്കാക്കി ആക്ഷേപിച്ചുപൊന്നു. ചെത്തുകത്തി നാലായി കീറി നാലു കത്തിയുണ്ടാക്കി ക്ഷൗരംചെയ്തു ജീവിക്കാന്‍ നാരായണഗുരു പറഞ്ഞത് അവരും സൗകര്യംപോലെ മറന്നുപോയി. പിന്നെയറിയാന്‍ കഴിഞ്ഞത് കേരളത്തില്‍ പല ജാതിക്കാരും ചെത്തുകാരാണെന്നാണ്. അപ്പോള്‍ ആരെയാണ് ചെത്തുകാരനെന്ന് ആക്ഷേപിക്കുന്നത്? പിണറായിയുടെ കുടുംബത്തില്‍ ചെത്തുകാരുണ്ടെങ്കില്‍ ഇന്ന് പല വ്യാജ മാര്‍ഗങ്ങളില്‍ക്കൂടി പണമുണ്ടാക്കി ആയിരങ്ങളുടെ കോടി സ്വത്തും ഭരണവും കൈയിലിരിക്കെ ഏതവനാടാ അദ്ദേഹത്തെ ചെത്തുകാരനെന്നു വിളിക്കാന്‍ ഇത്ര ധൈര്യം കാട്ടിയത്? കലികാലം!!
ഇന്ത്യന്‍ പാര്‍ലമെന്റിലെ അതിമനുഷ്യനാണ് പ്രേമചന്ദ്രന്‍. പാര്‍ലമെന്റില്‍ പറയേണ്ട വിഷയത്തെക്കുറിച്ച് ആധികാരികമായി പഠിച്ച് മിതവും സഭ്യവുമായ ഭാഷയില്‍ അവതരിപ്പിച്ച് കാര്യത്തിന്റെ ഗൗരവത്തെ ഏവര്‍ക്കും ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ അതിസമര്‍ത്ഥനായ അദ്ദേഹം ഇന്നേവരെ ഏല്ലാവരുടെയും ബഹുമാനം പിടിച്ചു പറ്റിയ ആളാണ്. രാഷ്ട്രീയം നോക്കാതെ പാര്‍ലമെന്റില്‍ അഭിമതനും ആദരണീയനുമാണ്. തന്റെ ഭാഷയുടെ സൗകുമാര്യതകൊണ്ടും വിഷയത്തിന്റെ ഗാംഭീര്യംകൊണ്ടും ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റുന്ന അവതരണശൈലിക്കുടമയായ, ആ നല്ലവനായ മനുഷ്യനെ ‘പരനാറി’യെന്നു വിളിച്ച് ആക്ഷേപിച്ച ഒരേയൊരു വ്യക്തിയാണ് പിണറായി വിജയന്‍. വീട്ടിലെ കാരണവര്‍ക്ക് അടുപ്പിലും കാര്യം സാധിക്കാം എന്നാണല്ലോ പ്രമാണം.
സഖാവ് ഗൗരിയമ്മയെ ഓര്‍ക്കുന്നുണ്ടോ? യുവത്വത്തിന്റെ തിളപ്പില്‍ കര്‍ഷകത്തൊഴിലാളികളെ അണിചേര്‍ത്ത്, പാടത്തും പറമ്പിലും പോയിക്കിടന്ന് പാര്‍ട്ടിയെ വളര്‍ത്തിയെടുത്ത ആ അതിസാമര്‍ത്ഥ്യക്കാരിയെ, പല കമ്മികളും മറന്നുപേയിരിക്കുന്നു. ചെറുപ്പക്കാരായിരുന്ന വയലാറിന്റെയും പി. ഭാസ്‌കരന്റെയും ഒ.എന്‍.വി.യുടെയും വിപ്ലവഗാനങ്ങള്‍ പാടിയുണര്‍ത്തിയ അന്നത്തെ തൊഴിലാളിവര്‍ഗത്തെ കൂട്ടംകൂട്ടമായി നയിച്ചുവളര്‍ത്തിയ ആ മാതൃത്വത്തെ, വരേണ്യവര്‍ഗത്തിന്റെ വാലുമുറിച്ചുകളയാതിരുന്ന ഇ.എം.എസ്. ‘നമ്പൂരിപ്പാടി’ന്റെ പുത്രന്‍ ‘ചോവത്തി’യെന്നു വിളിച്ച് ആക്ഷേപിച്ച കഥ കമ്മികള്‍ മറന്നോ? നിങ്ങള്‍ മറന്നാലും മറക്കാത്തവരാരും അന്നു പ്രതികരിച്ചില്ല. കാരണം നിങ്ങളില്‍ വര്‍ഗ്ഗീയ ചിന്തയില്ലെങ്കിലും നമ്പൂതിരിപ്പാടിനെയും മകനെയും അവരുടെ ആഢ്യത്വത്തെയും മറ്റും ഓര്‍ത്ത് മിണ്ടാതിരുന്നവരല്ലേ നിങ്ങള്‍. കേരളത്തില്‍ പാര്‍ട്ടിയെ വളര്‍ത്തിയ ഈഴവ സമുദായത്തെ അടച്ചാക്ഷേപിച്ചതില്‍ കമ്മികള്‍ക്കാര്‍ക്കും യാതൊരു ഖേദവുമില്ല, ഈഴവര്‍ക്കും.
വെള്ളപ്പൊക്കദുരിതങ്ങളുടെ മറവില്‍ സഖാക്കള്‍ ‘ആവാഹിച്ചെടുത്ത’ കിറ്റുകളും പലവ്യഞ്ജനങ്ങളും പണവുംകൊണ്ട് നാടുവാണ വീരയൂണിറ്റ് സെക്രട്ടറിമാരെക്കൊണ്ടു കേരളം നിറച്ചപ്പോള്‍ ഉടുതുണിപോലുമില്ലാതെ, കേറിക്കിടക്കാന്‍ ഒരു മറപോലുമില്ലാതെ, വിശപ്പകറ്റാന്‍ ആകാശത്തുനിന്നു വീഴുന്ന കിറ്റുമാത്രം നോക്കിയിരുന്നു നരകജീവിതം അനുഭവിച്ച പാവങ്ങളുടെ മുന്നില്‍ കോടികള്‍ നിരന്തരം കൊള്ളയടിച്ചുമാറ്റിയ ഒരു കച്ചവടസംഘത്തെ, നിങ്ങള്‍ ഇവിടെ, ഒരു കൗശലക്കാരനായി നയിച്ചുകൊണ്ടിരുന്നപ്പോള്‍, കേരളക്കരയിലെ ജനങ്ങളുടെ തലയില്‍ വീണ ഇടിത്തീ ആയിരുന്നല്ലോ കോവിഡ്. അതിന്റെ ദൈനംദിന വാര്‍ത്താവതരണം വകുപ്പ് മന്ത്രിയെന്ന നിലയില്‍ ശൈലജടീച്ചര്‍ പൊതുജനങ്ങള്‍ക്കു മുമ്പില്‍ കാഴ്ചവെച്ചുകൊണ്ടിരുന്നപ്പോള്‍ മുഖ്യമന്ത്രിയായ താങ്കളേക്കാള്‍ ‘ഇമ്മിണി ബല്യ മന്ത്രിയാകാന്‍’ ശ്രമിക്കുന്നുവെന്നു വിചാരിച്ച് അവരോട് ‘കടക്കൂ പുറത്തെ’ന്നു പറഞ്ഞ് പതിവായി ആറുമണിക്ക് മാധ്യമത്തള്ളല്‍ നടത്തി ഒരു ‘തള്ളുകാര’നായി പ്രഖ്യാപിതനായ താങ്കള്‍ ഭാഷയ്ക്ക് ‘തള്ള്’ എന്നൊരു പദംകൂടി സമ്മാനിച്ചിരിക്കുന്നു. പക്ഷെ ഇപ്പോഴെന്താ അങ്ങ് തള്ളാത്തത്?
കേരളത്തിലെ കോവിഡ് കണക്ക് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന മാന്ത്രിക വിദ്യയായി അങ്ങു അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ കേരളത്തിലെ യഥാര്‍ത്ഥ കോവിഡ് കണക്ക് ബിബിസി നല്‍കിക്കൊണ്ടിരുന്നു. കോവിഡിനെക്കുറിച്ചല്ലാതെ ഭരണപരമായ ഏതെങ്കിലും ചോദ്യം മാധ്യമങ്ങള്‍ ഉന്നയിച്ചാല്‍ പാട്ടുപെട്ടിമടക്കി മൈക്ക് ഓഫാക്കി മുഖ്യന്‍ പെട്ടെന്ന് കളമൊഴിഞ്ഞുപോകുമായിരുന്നു. കടുത്ത പ്രതിരോധപ്രവൃത്തികൊണ്ട് ഈ മാറാരോഗത്തെ തങ്ങള്‍ പിടിച്ചുകെട്ടിയെന്നു വീമ്പിളക്കുന്ന ആരോഗ്യമന്ത്രിയും അതോടൊപ്പം താളം ചവുട്ടിയാടുന്ന മുഖ്യമന്ത്രിയും ഇന്ന് ആ മാരകരോഗത്തിന്റെ അതിവ്യാപനത്തില്‍ നിഷ്‌ക്രിയരാണ്. നിങ്ങള്‍ അടിയറവു പറഞ്ഞിരിക്കുന്നുവെന്നു സമ്മതിക്കാന്‍ നിങ്ങളുടെ ദുരഭിമാനം സമ്മതിക്കുന്നില്ല. താങ്കളുടെ അഹങ്കാരവും ദുരഭിമാനവും താങ്കളെ ചവുട്ടിത്തേയ്ക്കുകയാണു സാറേ.
പിണറായി സര്‍ക്കാരെന്നു പറഞ്ഞാല്‍ അഴിമതിയുടെയും കൊള്ളത്തരങ്ങളുടെയും പണിപ്പുരയായി മാറിയിരിക്കുകയാണ്. നൂറ് ഉപദേശക്കാരെ വച്ചാലും താങ്കളുടെ തലയ്ക്കുമീതേ അവരാരും പറക്കില്ലെന്ന ധാര്‍ഷ്ട്യം താങ്കളെത്തന്നെ വലിച്ചു താഴെയിട്ടു. കരകയറാനാകാതെ വീര്‍പ്പുമുട്ടുന്ന താങ്കളെ പൊതുജനം നോക്കിനിന്നു ചിരിക്കുന്നു. ഖജനാവില്‍നിന്നു ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞു സമ്പാദിക്കുന്ന പൊതു ധനം താങ്കള്‍ സ്വന്തം കീശയില്‍നിന്നെടുത്തവണ്ണം വ്യാജ പരസ്യങ്ങളില്‍ക്കൂടി ഭരണം നടത്തി ‘എല്ലാം ശരിയാക്കി’യെന്നു വീമ്പിളക്കാന്‍ മാത്രം കോടികള്‍ മുടിച്ചു ധൂര്‍ത്തടിച്ചു മിടുക്കു തെളിയിക്കുന്നു. താങ്കള്‍ പൊതുജനങ്ങളെ വെല്ലുവിളിക്കുകയാണെന്നു താങ്കള്‍ അറിയുന്നില്ല.
ഇതുതന്നെയല്ലേ സുധാകരന്‍ പറഞ്ഞത്. മുന്നോട്ടുപോകാന്‍ പണമില്ലാതെ വലയുന്ന സര്‍ക്കാര്‍, അനാവശ്യമായി ഹെലിക്കോപ്ടര്‍ വാടകയ്‌ക്കെടുത്ത് പ്രതിമാസം ഇരുപതോളം കോടി രൂപാ ഖജനാവില്‍നിന്നു ചെലവാക്കിക്കൊണ്ടിരിക്കുന്നു. ഇത്രമാത്രം ധൂര്‍ത്തടിക്കാന്‍ താങ്കള്‍ വന്ന വഴിയേക്കുറിച്ച് ചിന്തിക്കണമായിരുന്നു. ചെത്തുകാരന്റെ മകനായി പിറന്ന്, നിലക്കടലവിറ്റും പത്രം വിതരണം ചെയ്തും പാര്‍ട്ടിയുടെ നോട്ടീസുകൊടുത്തും പരസ്യം പതിച്ചും കടത്തിണ്ണയില്‍ കിടന്നുറങ്ങിയും വിശന്നപ്പോള്‍ ഒരു പക്ഷെ പശയെടുത്തു കഴിച്ചതും മറ്റുമൊക്കെ ഓര്‍ത്താല്‍ ഈ ധൂര്‍ത്തുകള്‍ക്ക് താങ്കള്‍ മടിക്കുമായിരുന്നു.
സുധാകരന്റെ വാക്കുകള്‍ക്ക് വിമര്‍ശനാത്മകമായിട്ട് മറുപടിയെഴുതിയ ഷാനിമോള്‍ ഉസ്മാന്‍ പിന്നീട് വിവരമുദിച്ചപ്പോള്‍, അതോ കോണ്‍ഗ്രസ്സിന്റെ കേരളത്തിലെ അധോഗതിയോര്‍ത്തപ്പോളോ, അതിനു തിരുത്തല്‍ വരുത്തി. ഷാനിമോള്‍ ഉസ്മാനോടുചേര്‍ന്ന രമേശ് ചെന്നിത്തലയും കേരളത്തിലെ കോണ്‍ഗ്രസ്സുകാരില്‍ 82% വും സുധാകരനൊപ്പമെന്ന് അറിഞ്ഞപ്പോള്‍ മിണ്ടാട്ടമില്ലാതെ വാപൊത്തി. എന്നാല്‍ പിണറായി, താങ്കള്‍ എന്തുകൊണ്ടോ സുധാകരന്റെ വാക്കുകള്‍ക്ക് വിലകൊടുത്തു. ഹെലിക്കോപ്റ്റര്‍ ഇനി ഉപയോഗിക്കുന്നില്ലെന്നു പറഞ്ഞ് തിരിച്ചയക്കാമെന്ന വാക്കുപറഞ്ഞു. അതിന്റെ കാരണം താങ്കള്‍ എന്തോ ഭയപ്പെടുന്നുണ്ടെന്നാണല്ലോ.
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായുള്ള അഭിമുഖത്തില്‍ പലതരം ചോദ്യങ്ങളും മുന്‍കൂട്ടി അരിഞ്ഞുകളയാന്‍ ചട്ടം കെട്ടിയ താങ്കള്‍ അവസാനമായി ഒരു ചോദ്യം ചോദിക്കാന്‍ എഴുന്നേറ്റ ഒരു യുവതിയോട് ‘ഇനി ചോദ്യമില്ലാ, ചോദ്യമില്ലാ, ഒന്നും ചോദിക്കേണ്ട’ എന്നു ധിക്കാരഭാവത്തില്‍ പറഞ്ഞ് ഇറങ്ങിപ്പോയപ്പോളും താങ്കള്‍ ഏതോ ചിലതൊക്കെ ഭയപ്പെടുന്നുണ്ടെന്നു തോന്നിപ്പോകുന്നതില്‍ ജനങ്ങളെ കുറ്റം പറയേണ്ടതില്ലല്ലോ. അപ്പോഴും ഇവിടെയുള്ള സ്വദേശാഭിമാനികളായ ജനങ്ങള്‍, ചോദ്യങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്ന പ്രധാനമന്ത്രിയെയും മുന്‍ പ്രസിഡന്‍ഡ് അബ്ദുള്‍ കലാമിനേയും ആരാധിക്കുന്നതില്‍ എന്താണു കുഴപ്പം?
ലോകസമാരാധ്യനായ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ‘നരാധമന്‍’ എന്നു വിളിച്ച് ആക്ഷേപിച്ച കമാലുദ്ദീനെ നിങ്ങള്‍ ചലച്ചിത്ര വികസനകോര്‍പ്പറേഷന്റെ ചെയര്‍മാനാക്കി ബഹുമാനിക്കുകയാണു ചെയ്തത്. എന്നാല്‍ അയാളെ സംബന്ധിക്കുന്ന ലൈംഗിക ചൂഷണങ്ങളുടെ എത്രയോ കഥകളാണ് കലാകാരികളായ ഓരോരോ സ്ത്രീകള്‍ പുറത്തുകൊണ്ടുവന്നത്. അനേകം സ്ത്രീകളെ വ്യഭിചരിച്ചു നടന്ന ചെഗുവേരയാണല്ലോ താ ങ്കളുടെ യുവാക്കളുടെ അഭിമത നേതാവ്. അതുകൊണ്ട് ഇവിടെയൊരു വ്യഭിചാരിയെ മാനിക്കുന്നതില്‍ താങ്കള്‍ നാണിക്കേണ്ടതില്ല. ചരിത്രത്തെയും കാലത്തെയും മാറ്റിമറിക്കാനും അവമതിച്ച് എഴുതിത്തിരിക്കാനും അനേകപ്രാവശ്യം ഉരുവിട്ട് അസത്യത്തെ സത്യമാക്കി വിളമ്പാനും മറ്റുമുള്ള നിങ്ങളുടെ നേതൃഘടകങ്ങളുടെ കുത്സിത ശ്രമങ്ങള്‍ക്ക് ഇതാ ഇപ്പോള്‍ തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുന്നു. ഭാരതം മോദിയെന്ന അമാനുഷന്റെ ധര്‍മ്മദീപ്തമായ രാജനീതികളില്‍ കാര്‍ത്തികദീപംപോലെ തെളിഞ്ഞു പ്രകാശിക്കെ , ലോകോത്തരമായ വിശാലതയിലേക്ക് വികസിച്ചുകൊണ്ടിരിക്കെ, കേരളമെന്ന ഇത്തിരിപ്പാടത്തിന്റെ കരയ്ക്കിരുന്നു ഞെളിയുന്ന താങ്കള്‍ക്ക് വെയിലുകൊണ്ട് തളര്‍ന്നടിയാനേ വിധിയുള്ളു. കാലം നിങ്ങളെ ചരിത്രത്തില്‍നിന്നുതന്നെ തൂത്തെറിയുമെന്നതില്‍ സംശയിക്കേണ്ടതില്ല.