മേലത്ത് ചന്ദ്രശേഖരന്‍ കവിതയില്‍ തന്റേതുമാത്രമായ ഒരു പന്ഥാവ് വെട്ടിത്തുറന്ന കവിയാണ്. കാലം കഴിഞ്ഞാലും നിലനില്‍ക്കാനിടയുള്ളതാണ് അദ്ദേഹത്തിന്റെ കവിതകള്‍. പക്ഷെ ക്രൂരമായ തമസ്‌കരണം മൂലം അദ്ദേഹം സ്മൃതിചക്രവാളത്തില്‍ നിന്നു മാഞ്ഞു തുടങ്ങിയിരിക്കുന്നു. എല്ലാ പ്രതിഭാശാലികളും പ്രസിദ്ധരായിത്തീരണമെന്നില്ല. പ്രശസ്തിയും പ്രതിഭയും ഒരേ ദിശയിലേയ്ക്കുതന്നെ നീങ്ങണമെന്നില്ല. സമാധാനത്തിന്റെ നൊബേല്‍സമ്മാനം ഭൂമി കണ്ട ഏറ്റവും വലിയ സമാധാന ദൂതനായ ഗാന്ധിജിക്കു ലഭിച്ചിട്ടില്ല. ടോള്‍സ്റ്റോയിക്കു സാഹിത്യ നൊബേലും ലഭിച്ചിട്ടില്ല. പക്ഷെ സമാധാനത്തില്‍ ഗാന്ധിയും സാഹിത്യത്തില്‍ ടോള്‍സ്റ്റോയിയും ഇപ്പോഴും ഒന്നാം സ്ഥാനത്തുതന്നെ. മറ്റുള്ളവരൊക്കെ വിസ്മൃതിയെ പുല്‍കിക്കഴിഞ്ഞു. എത്രമാത്രം പ്രതിഭയുണ്ടെങ്കിലും അവസരങ്ങളില്ലെങ്കില്‍ അത് ഒന്നുമല്ല എന്ന് ഭൗതികശാസ്ത്രത്തിലെ അത്ഭുതങ്ങളിലൊരാളായ സര്‍ ഐസക് ന്യൂട്ടണ്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതാണ് മേലത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്.
മേലത്ത് ചന്ദ്രശേഖരന്‍ അദ്ദേഹത്തിന്റെ കാലത്തു ജീവിച്ചിരുന്ന പ്രശസ്ത കവികള്‍ക്കുമൊപ്പം തലപ്പൊക്കമുള്ള കവിയാണ്. പക്ഷെ ജീവിതകാലത്തും അതിനുശേഷവും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ദേശീയ നിലപാടുകളുള്ള കവികളും എഴുത്തുകാരും എത്ര പ്രതിഭാധനന്മാരായാലും അപഹസിച്ചും ഒറ്റപ്പെടുത്തിയും അവരെ നിരാധാരരാക്കുക എന്നത് കേരള സമൂഹത്തിന്റെ ഒരു പൊതു രീതിയാണ്. പാശ്ചാത്യമായ ആശയഗതികളാല്‍ പ്രചോദിതരായ കേരളത്തിലെ ഒരുകൂട്ടം യുവാക്കള്‍ ദേശീയത, രാജ്യസ്‌നേഹം എന്നിവയൊക്കെ വളരെ പഴഞ്ചന്‍ സംഗതികളാണെന്നു തെറ്റിദ്ധരിച്ചിരിക്കുന്നു. അത്തരക്കാര്‍ ഒത്തുചേര്‍ന്നു ദേശീയ പക്ഷത്തുനില്‍ക്കുന്ന എഴുത്തുകാരെ പരിഹസിച്ചുതളര്‍ത്തുന്നത് ഒരു പതിവായിരിക്കുന്നു. ആ പതിവില്‍ വീണുപോയ കവിയാണ് മേലത്ത്. അത്തരക്കാരുടെ ആക്രമണത്തിന് അധികം വിധേയനായില്ല എന്നത് അക്കിത്തത്തിന്റെ ഭാഗ്യോതിരേകം എന്നു വേണമെങ്കില്‍ പറയാം. അക്കിത്തം വളരെ നേരത്തേ തന്നെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയതാവും അദ്ദേഹത്തെ വെറുതെ വിടാന്‍ ഒരു കാരണം.
തമസ്‌കരണങ്ങളിലും തിരസ്‌കരണങ്ങളിലും പെട്ടുപോയിട്ടും ഉയര്‍ത്തെഴുന്നേറ്റ ധാരാളം പ്രതിഭകള്‍ ലോകസാഹിത്യത്തിലുണ്ട്. ജീവിച്ചിരുന്ന കാലത്ത് ഒരു ചെറുകഥപോലും പ്രസിദ്ധീകരിക്കാന്‍ കഴിയാതെ പോയ ഫ്രാന്‍സ് കാഫ്ക്ക ഇന്നു ലോകം മുഴുവന്‍ ആദരിക്കപ്പെടുന്ന കഥാകൃത്താണ്. മരണശേഷം അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന മാക്‌സ് ബ്രോഡ് എന്നയാള്‍ കൈയെഴുത്തുപ്രതികള്‍ പ്രസിദ്ധീകരണക്കാര്‍ക്കു നല്‍കിയതോടെ അദ്ദേഹം വിശ്വ പ്രസിദ്ധനായിത്തീരുകയായിരുന്നു. പക്ഷെ അതൊന്നും കാണാന്‍ കാഫ്കക്കു ഭാഗ്യമുണ്ടായില്ല. എഥല്‍ ലിലിയന്‍ വോയ് നിച്ചിന്റെEthel Lilian Voynich) കാട്ടുകടന്നല്‍ (Gadfly) എന്ന കൃതി 1897ല്‍ അമേരിക്കയില്‍ പ്രസിദ്ധീകൃതമായി. എന്നാല്‍ അമേരിക്കയിലോ അവരുടെ ജന്മരാജ്യമായ ബ്രിട്ടണിലോ ആ കൃതി ശ്രദ്ധിക്കപ്പെട്ടില്ല. ഇറ്റാലിയന്‍ പശ്ചാത്തലത്തിലെഴുതിയ കൃതി ഇറ്റലിയിലോ അവരുടെ ജന്മഭൂമികയായ അയര്‍ലണ്ടിലോ പോലും ആരുടേയും ശ്രദ്ധ ആകര്‍ഷിച്ചില്ല. പക്ഷെ അത്ഭുതമെന്നു പറയാം കൃതി പഴയ സോവിയറ്റ് യൂണിയനില്‍ ബെസ്റ്റ് സെല്ലറായി. ഇരുപത്തിയഞ്ച് ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞുവത്രേ! ചൈനയിലും രണ്ടര ലക്ഷം കോപ്പികള്‍ വിറ്റുപോയി. പക്ഷെ ഭാഷാന്തരത്തിന് അനുമതിയൊന്നും ആവശ്യമില്ലാതിരുന്ന അക്കാലത്ത് ഇതൊന്നും ഗ്രന്ഥകര്‍ത്രി അറിഞ്ഞതേയില്ല. വളരെക്കാലത്തിനുശേഷം ഒരു റഷ്യന്‍ ഡിപ്ലോമാറ്റ് അമേരിക്ക സന്ദര്‍ശിച്ചപ്പോഴാണ് ആ കൃതിയുടെ രാജ്യാന്തര പ്രശസ്തി എഴുത്തുകാരി അറിയുന്നത്. 15000 പൗണ്ട് എന്ന ഭീമമായ റോയല്‍റ്റി തുക കൈപ്പറ്റുമ്പോള്‍ എഴുത്തുകാരി പടുവൃദ്ധയായി കഴിഞ്ഞിരുന്നു.
ഇത്തരം കഥകള്‍ ലോകസാഹിത്യത്തിലും ഭാരതസാഹിത്യത്തിലും അനവധിയുണ്ട്. ശിശുപാലവധം എന്ന ഒറ്റകാവ്യം കൊണ്ട് ‘മാഘേഷു കാവ്യം’ എന്നു പറയിപ്പിച്ച കവി മാഘന്‍ അതിദരിദ്രനും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവനുമായിരുന്നുവെന്നും പറയപ്പെടുന്നു. (അത് അദ്ദേഹത്തിന്റെ ദുര്‍വൃത്തികള്‍ മൂലമായിരുന്നുവെന്ന് ചിലര്‍ പറയുന്നുണ്ട്.) എന്തായാലും ആരും ശ്രദ്ധിക്കാനില്ലാതെ രാജാവിനെ സമീപിച്ചിട്ടും രക്ഷയില്ലാതെ പരിത്യക്താവസ്ഥയില്‍ പെട്ട കവി ഒരു ഓലയില്‍
ന ഭുജ്യതേ വ്യാകരണക്ഷുതാതുരൈ:
പിപാസിതൈ: കാവ്യരസോ ന പീയതെ
ന വിദ്യായ കേനചിത് ഉധൃതം കുലം
ഹിരണ്യമേവാര്‍ജയ നിഷ്ഫലാ കലാ”
എന്നെഴുതിവച്ചിട്ടു മരിക്കേണ്ടിവന്നുവെന്നാണ് കഥ.
ഇത്തരം പരിത്യക്തന്മാര്‍ മരണാനന്തരം ഉയര്‍ത്തെഴുന്നേറ്റ എത്രയോ കഥകള്‍!! അത്തരത്തില്‍ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് അര്‍ഹിക്കുന്ന കവിയാണ് മേലത്ത് ചന്ദ്രശേഖരന്‍.
”എന്തിനാണെന്നോ ഞാനും ഗാനവും കൂടിത്തീര്‍ക്കു
മെന്റെ യീയധോലോകമെന്റെ ആത്മാവിന്‍ ഗേഹം
പറയാമെന്‍ തോഴരേ, നഗ്നമാം പാതാളത്തി-
ലുറ മഞ്ഞു വീണ പോല്‍ മാനസം മരവിക്കേ” (അധോലോകം) എന്നും
”ഇവിടെയാത്മാവിന്റെ കടലും കണ്ണീരിന്റെ-
യമൃതും കടയുന്ന പുണ്യ യജ്ഞമോ ജന്മം”
(മൗഢ്യം) എന്നും
”ശക്തിയാണു ഞാന്‍ നോക്കൂ എന്‍മുഖം ജ്വാലാമുഖം
രക്തസൂര്യന്മാര്‍ കോടി കോടിയായ് പടരുന്ന രുഗ്ണമാം മുഖം.
അന്തരാത്മാവ് കീറിക്കാട്ടുമഗ്നി തന്‍ മുഖം”
(ശക്തി കാണ്ഡം)
എന്നും എഴുതിയ കവിയ്ക്ക് കാലത്തെ കടന്നു നില്‍ക്കുന്നതിനുള്ള പ്രതിഭാസിദ്ധിയുണ്ട് എന്നു നിസ്സംശയം പറയാം.
അടിമുടി ആദ്ധ്യാത്മികമായ കവി മനസ്സാണ് അദ്ദേഹത്തെ അംഗീകരിക്കാന്‍ ചിലര്‍ക്കു മടിയുണ്ടാക്കിയത്. സമാഹൃത കവിതകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അവയ്ക്കു നല്‍കിയ തലക്കെട്ടുകള്‍ നോക്കൂ! സമഷ്ടിപത്മ കവിതകള്‍, ഗൃഹസ്ഥാന പത്മകവികള്‍, പ്രണയപത്മകവിതകള്‍, രാഷ്ട്രപത്മകവിതകള്‍ എന്നിങ്ങനെയാണ് തലക്കെട്ടുകള്‍ പോകുന്നത്. ഇന്ത്യന്‍ ആത്മീയതയിലെ ഏറ്റവും സവിശേഷമായ മായരൂപകമാണ് പത്മം. സഹസ്രാരപത്മം എന്ന സങ്കല്പം ഇന്ത്യന്‍ ആത്മീയതയിലല്ലാതെ മറ്റെവിടെയെങ്കിലും ഉള്ളതായി അറിവില്ല. ബുദ്ധിസം ആത്മപ്രബോധത്തിന്റെ സിംബലായി താമരയെ സ്വീകരിച്ചത് പൗരാണിക ഭാരതീയതത്വ ചിന്തയില്‍ നിന്നു തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. ബുദ്ധന്റെ ഇരിപ്പിടമായും ചൈനക്കാര്‍ കാണുന്നത് താമരയെത്തന്നെ. സരസ്വതിയുടെ ഇരിപ്പിടം താമരയാണല്ലോ. അതിനെ അനുകരിച്ചാണ് ബുദ്ധിസ്റ്റുകള്‍ താമരയെ ബുദ്ധന്റെ ഇരിപ്പിടമാക്കിയത്. ഇവിടെ കവിയും കവിതകളെ പത്മത്തോടു ചേര്‍ത്തു വയ്ക്കുകയാണ്. ഒരര്‍ത്ഥത്തില്‍ കവിതാ രചന ഒരുതരം കുണ്ഡലിനീവൃത്തിയാണെന്നു കവി പറയുന്നുമുണ്ട്. ഈ രൂപകം, കവിതയെ കുണ്ഡലിനീ ജ്ഞാനത്തിനു സമമെന്നു സ്ഥാപിക്കുന്ന രൂപകം അതെത്ര പ്രധാനമായിരുന്നു കവിയ്ക്ക് എന്ന് തിരിച്ചറിയാനാകും.
കവി മക്കള്‍ക്കു പേരിട്ടപ്പോള്‍ പോലും തന്റെ ആത്മീയ പക്ഷപാതിത്വം പ്രകടമാക്കുന്നുണ്ട്. പേരുകള്‍, ജ്യോതിസൂര്യന്‍, സ്‌നേഹചന്ദ്രന്‍, ശക്തിമയി എന്നിങ്ങനെയാണ്. ജ്യോതിസൂര്യനും ശക്തിമയിയും ആത്മീയ സൗന്ദര്യം പ്രകടമാക്കുന്ന പേരുകള്‍ തന്നെ. മകന്‍ ജനിച്ചതിനെക്കുറിച്ച് ‘ജ്യോതിസൂര്യന്‍’ എന്നൊരു കവിതയും എഴുതിയിട്ടുണ്ട്.
”ഒറ്റയാം മനുഷ്യന്റെയാത്മാവില്‍ ദുഃഖത്തിന്റെ
യര്‍ത്ഥവും തേടിക്കൊണ്ടു പോകുമീ മുഹൂര്‍ത്തത്തി-
ലെത്തുന്നു ജ്യോതി സൂര്യനായി നീ..”
ശരിയായ പ്രപഞ്ചബോധം ഉള്ള ഒരാള്‍ ഒരിക്കലും താന്‍ ഒറ്റയ്ക്കാണെന്ന് പരിതപിക്കില്ല. അക്ഷയമായ പ്രപഞ്ചശക്തിയുടെ ഭാഗമാണ് താനെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ അസ്തിത്വദുഃഖം അപ്രസക്തമാകും. എന്നാല്‍ കവി മനസ്സ് എന്നും ഏകാന്തതയുടെ തീവ്രദുഃഖം പേറുന്നതാണ്. സ്വയം ആര്‍ജ്ജിക്കുന്ന ഈ ഏകാന്തഭാവം കവി വ്യക്തിത്വത്തിന്റെ ഭാഗമാണ്. അതില്ലാത്തവര്‍ക്ക് കവിത എഴുതുക സാധ്യമല്ല. എല്ലാ കവികളും എഴുത്തുകാരും ആള്‍ക്കൂട്ടങ്ങളില്‍ ഒറ്റപ്പെട്ടവരായിരിക്കും. തോമസ് ഹാര്‍ഡി, തോമസ് ഗ്രേയില്‍ നിന്നും കടമെടുത്ത ആ ‘ഫ്രൈസ്’, ‘ഫാര്‍ ഫ്രം ദ മാഡിങ് കൗഡ്’ കവി മനസ്സിന്റെ ആജന്മഭാവമാണ്. അതില്ലാത്ത ഒരു കവിയും ഭൂമിയും ഉണ്ടായിരിക്കാന്‍ ഇടയില്ല. വാത്മീകി മുതല്‍ മേലത്തു ചന്ദ്രശേഖരന്‍ വരെ എല്ലാ കവികളും ഏകാന്ത ദുഃഖത്തെ ഉപാസിച്ചിട്ടുണ്ടാവും. അതാണല്ലോ ”ശോകഃശ്ലോകത്വമാഗത:” എന്ന് പറയേണ്ടി വന്നത്. ഇവിടെ ഈ കവിയും തന്റെ ശോകത്തെ കവിതയായി വിരിയിക്കുന്നു.
ദുഃഖവും ആത്മീയ പരിശ്രമത്തിലൂടെ അതിജീവിക്കാനുള്ള ശ്രമവും ഇതുപോലെ പല കവിതകളിലും കാണാം. ‘കയ്പ്’ എന്ന കവിതയില്‍ ”വെറും ദുഃഖത്തിന്റെ കയ്പുനീര്‍ മാത്രം നിറച്ചേകുവാനെന്തേ എന്റെയാത്മാവില്‍ച്ചുഴികുത്തിപ്പാടുമീ സമുദ്രത്തെ” ? എന്നു ചോദിക്കുന്ന കവി കവിതയുടെ അവസാനത്തില്‍
”പൊട്ടിപ്പോയ രുദ്രാക്ഷമാണെന്‍ കൈയില്‍
ഭൂതധാത്രിതന്‍ നെഞ്ചില്‍ ലാവപോല്‍ തിളക്കുന്നു
ണ്ടായിരം മാനുഷ്യകജ്വാല…”
”ദൂരകാലത്തിന്‍ നീലത്തുരുത്തില്‍ പീലി
ക്കുട” നീര്‍ത്തിയ സൗന്ദര്യമായി കവി തിരിച്ചറിയുന്നത് ആ പ്രാപഞ്ചിക ശക്തിയെത്തന്നെ. കവി ഹൃദയങ്ങള്‍ സംഘര്‍ഷഭൂമികകളാണ്. നിത്യമായ ദുഃഖത്തിന്റെ തീയും അതിനെ അണയ്ക്കാനായി വെമ്പുന്ന ‘ആത്മീയ ജലവും’ എല്ലാ കവികളിലും ഉണ്ട്. ആത്മാവില്‍ ഈശ്വരനെ കുടിയിരുത്താതെ ഒരു കവിയ്ക്ക് ഉന്നതമായ രചന സാധ്യമല്ല. എന്നാല്‍ പ്രാപഞ്ചിക ശക്തിയിലുള്ള അദമ്യ വിശ്വാസത്തിനും അണയ്ക്കാനാകാതെ, ദുഃഖത്തിന്റെ തീ ജീവപര്യന്തം അയാളില്‍ അമര്‍ന്നുകത്തിക്കൊണ്ടുമിരിക്കും. ഇതു രണ്ടും ഒരുമിച്ചു പേറാത്ത, ദഗ്ദ്ധമല്ലാത്ത കവി ഹൃദയങ്ങളില്ല.
‘ഇങ്കുലാബിന്റെ തത്വം’ മേലത്തിന്റെ തീരെ ശ്രദ്ധിക്കപ്പെടാത്ത കവിതകളില്‍ ഒന്നാണ്. അക്കാലത്ത് ഇന്‍ക്വിലാബിന്റെ അപ്പോസ്തലന്മാര്‍ക്ക് ഒരു താക്കീത് എന്ന നിലയില്‍ എഴുതാന്‍ സാധാരണ ചങ്കുറ്റം പോര. തനിക്കു കിട്ടാനിടയുള്ള പുരസ്‌കാരങ്ങളെ അവഗണിച്ച് ഇത്തരത്തില്‍ സത്യകഥനം നടത്താനും വെല്ലുവിളിക്കാനും സാധാരണ കവികള്‍ക്കു സാധ്യമല്ല കവിസഹജമായ ദൗര്‍ബല്യത്തിന് അപ്പുറം സഞ്ചരിക്കാന്‍ കഴിയുന്ന ഒരാള്‍ക്കേ
”നിങ്ങള്‍ ചെന്നായ്ക്കളെപ്പോലെ
കടിച്ചുകീറുമെന്നും
നക്കിത്തിന്നുമെന്നും പാണ്ടന്‍ പൂച്ചയെ
പ്പോലെ മാന്തിപ്പറിക്കുമെന്നും പറയുന്നുണ്ടല്ലോ
നിങ്ങള്‍ക്കു പറയാനെ അറിഞ്ഞുകൂടൂ
നിങ്ങളുടെ മേല്‍ചാടിവീഴാന്‍
പതിയിരിക്കുകയാണ് സിംഹങ്ങള്‍”
ഇങ്ങനെ എഴുതാനാവൂ. ഇത്തരത്തില്‍ വരും തലമുറക്ക് വഴികാട്ടാന്‍ സ്വയം നഷ്ടപ്പെടാന്‍ തയ്യാറായ ഒരു കവിയും അവഗണിക്കപ്പെട്ടുകൂടാ. മേലത്ത് മരണത്തോടെ നമ്മുടെ കാവ്യചര്‍ച്ചകളില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടുന്നു. അദ്ദേഹത്തിന് അനുസ്മരണങ്ങളോ പേരു നിലനിര്‍ത്താന്‍ സ്മാരകങ്ങളോ ഇല്ല. ഭരണാധികാരികളുടെ കണ്ണിലെ കരടായതിനാല്‍ ഒരു കവിയ്ക്കും അര്‍ഹിക്കുന്നത് ലഭിക്കാതെ പോകരുത്. മേലത്തിന്റെ സ്മാരകങ്ങള്‍ അദ്ദേഹത്തിന്റെ അസംഖ്യം കവിതകളാണ്. അവ പുതിയ പാരായണങ്ങള്‍ക്കു വിധേയമാകട്ടേ, ആസ്വാദക ഹൃദയങ്ങളിലേക്കു അദ്ദേഹം മടങ്ങിവരട്ടെ.