Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മലയാളിയുടെ രാമന്‍

കെ.കെ.വാമനന്‍

Print Edition: 5 March 2021

കേരളത്തനിമയും ഹിന്ദുത്വവും സഹ്യന്റെ പടിഞ്ഞാറും പശ്ചിമസാഗരത്തിനു കിഴക്കും ആയി നിലകൊള്ളുന്നതും ഹിന്ദുസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറുഭാഗവും ആയ ഈ നാടിന് മലയോടു ചേര്‍ന്ന അളം (ഭൂമി) അഥവാ മലയാളം എന്ന പേരിനു പുറമേ ചേരം, ചേരളം, കേരളം, ചേരനാട്, ചേരപുത്രം, മലനാട് തുടങ്ങിയ മറ്റു വിളിപ്പേരുകളും ഉണ്ട്. വൈദികസാഹിത്യത്തിലെ ഐതരേയബ്രാഹ്മണം (ബി.സി.ഇ രണ്ടാം ശതകം), വാല്മീകിരാമായണം, മഹാഭാരതം, കാത്യായനന്റെ പാണിനീയവാര്‍ത്തികം, പതഞ്ജലിയുടെ മഹാഭാഷ്യം, ഭരതമുനിയുടെ നാട്യശാസ്ത്രം, ചാണക്യന്റെ അര്‍ത്ഥശാസ്ത്രം, ആചാര്യദണ്ഡിയുടെ കാവ്യാദര്‍ശം, കാളിദാസന്റെ രഘുവംശം, അശോകചക്രവര്‍ത്തിയുടെ ശിലാശാസനങ്ങള്‍ (ബി. സി. ഇ 273-236) തുടങ്ങിയവയില്‍ ഈ നാടിനെയും നാട്ടാരെയും പരാമര്‍ശിക്കുന്നതു കാണാം. ശങ്കരാചാര്യരുടെ പ്രപഞ്ചഹൃദയം എന്ന ഗ്രന്ഥത്തില്‍ പറയുന്ന ഏഴു കൊങ്കണങ്ങളില്‍ (കേരളം, തുളുഗം, സൌരാഷ്ട്രം, കൊങ്കണം, കരഹാടകം, കര്‍ണാടകം, ബര്‍ബരം) കേരളവും പെടുന്നു എന്നു കാണാം.

മഗധന്മാരും പഞ്ചാബികളും ഗുജറാത്തികളും കേരളവുമായി പണ്ട് കച്ചവടബന്ധം പുലര്‍ത്തിയിരുന്നു എന്നു ചരിത്രം പറയുന്നു. ഈ നാട്, സിന്ധു ഒഴുകുന്ന ഹിന്ദുസ്ഥാനവുമായി, ഈ വിശാലഭൂഖണ്ഡത്തിലെ മറ്റു പ്രദേശങ്ങളെപ്പോലെതന്നെ, ഭൂപരമായും ജനസമൂഹപരമായും ജീവിതവീക്ഷണപരമായും ആചാരാനുഷ്ഠാനപരമായും സാംസ്‌കാരികമായും അംഗാംഗിഭാവം പുലര്‍ത്തുന്നു. മുത്തമിഴിലും ചെന്തമിഴിലും കൊടുംതമിഴിലും മലനാട്ടുവഴക്കം, മലയാഴ്മ, മലയാണ്മ അഥവാ മലയാള (ദേശത്തിന്റെ പേരു ഭാഷയുടെ പേരായതാണത്രേ) ത്തിലും മണിപ്രവാളത്തിലും സംസ്‌കൃതത്തിലും എല്ലാമായി ഇവിടെ ഉടലെടുത്ത പഴഞ്ചൊല്ലുകള്‍, നാടന്‍പാട്ടുകള്‍, മറ്റു സാഹിത്യങ്ങള്‍, കലാരൂപങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ മുതലായവ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പ്രാചീനശിലായുഗകാലം മുതല്‍ ആസേതുഹിമാചലമുള്ള ഹിന്ദുസമൂഹം ഹിന്ദുത്വബോധം (ഹിന്ദു എന്ന വിളിപ്പേരു കൈവന്നത് പിന്നീട് പേര്‍ഷ്യക്കാര്‍ വഴി ആണ്. ഒരു വസ്തു ഉരുവമെടുത്ത ശേഷമാണല്ലോ നാമകരണം പതിവ്) എന്നു വിളിക്കാവുന്ന ഏകാത്മബോധത്തെ കേന്ദ്രമാക്കി പടിപടിയായി ലക്ഷണമൊത്ത ഒരു ഏകാത്മ (ഏകരൂപമല്ല) സമൂഹമായി ഉരുത്തിരിഞ്ഞതിന്റെ ചലനതന്ത്ര (ഡയനമിക്സ്) ത്തേയും ചാലകശക്തികളേയും യഥാതഥമായി, വസ്തുനിഷ്ഠമായി മനസ്സിലാക്കിയാല്‍ ഈ അംഗാംഗിഭാവം ഹിന്ദുത്വത്തിന്റെ അടിസ്ഥാനത്തിലുളവായതാണെന്നും അതു തികച്ചും സ്വാഭാവികമാണെന്നും കാണാന്‍ കഴിയും.

പ്രശസ്ത പുരാവസ്തുശാസ്ത്രജ്ഞരായ ദിലീപ് കെ. ചക്രബര്‍ത്തി (ഇന്‍ഡ്യാ ആന്‍ ആര്‍ക്കിയോളജിക്കല്‍ ഹിസ്റ്ററി- പാലിയോലിത്തിക് ബിഗിനിങ്സ് റ്റു ഏര്‍ലി ഹിസ്റ്റോറിക് ഫൗണ്ടേഷന്‍സ്, ദി ബാറ്റില്‍ ഫോര്‍ ഏന്‍ഷ്യന്റ് ഇന്‍ഡ്യ തുടങ്ങിയ പുസ്തകങ്ങളും ഹിന്ദുയിസം ഫ്രം പ്രീഹിസ്റ്ററി റ്റു ഹിസ്റ്ററി, ഇന്ത്യ ഓഫ് ദി വേദിക് ടെക്സ്റ്റ്സ് തുടങ്ങിയ പ്രബന്ധങ്ങളും), പ്രൊഫസര്‍ ബി. ബി. ലാല്‍ (ഹൗ ഡീപ് ആര്‍ ദി റൂട്സ് ഓഫ് ഇന്ത്യന്‍ സിവിലിസേഷന്‍ തുടങ്ങിയ പുസ്തകങ്ങള്‍), പ്രസിദ്ധസാമൂഹ്യശാസ്ത്രജ്ഞന്മാരായ ജി. എസ്. ഘുരേ (കാസ്റ്റ് ആന്‍ഡ് റേസ് ഇന്‍ ഇന്‍ഡ്യാ, ദി ഇന്‍ഡ്യന്‍ സാധൂസ് തുടങ്ങിയ പുസ്തകങ്ങള്‍), എം.എന്‍. ശ്രീനിവാസന്‍ (സോഷ്യല്‍ ചെയ്ഞ്ച് ഇന്‍ മോഡേണ്‍ ഇന്ത്യ തുടങ്ങിയ കൃതികള്‍), നിക്കൊളാസ് ഡിര്‍ക്ക് (കാസ്റ്റ്സ് ഓഫ് ദി മൈന്‍ഡ്), അതുപോലെ എസ്. കല്യാണരാമന്‍ (സരസ്വതീനദി, സൈന്ധവലിപി എന്നിവയെക്കുറിച്ചുളള പ്രബന്ധങ്ങള്‍), മിഷേല്‍ ഡാനിനോ (ദി ഇന്‍വേഷന്‍ ദാറ്റ് നെവര്‍ വാസ്, ദി ലോസ്റ്റ് റിവര്‍- ഓണ്‍ ദി ട്രെയില്‍ ഓഫ് സരസ്വതി തുടങ്ങിയ പുസ്തകങ്ങളും പ്രബന്ധങ്ങളും), സൂസന്‍ ബെയ്ലി (കാസ്റ്റ്, സൊസൈറ്റി, ആന്‍ഡ് പൊളിറ്റിക്സ് ഇന്‍ ഇന്‍ഡ്യ), റിച്ചാര്‍ഡ് ഈറ്റണ്‍ (എ സോഷ്യല്‍ ഹിസ്റ്ററി ഓഫ് ദി ഡെക്കാണ്‍), ഡേവിഡ് ഷൂല്‍മാന്‍ (ദി കിങ് ആന്‍ഡ് ദി ക്ളൗണ്‍ ഇന്‍ ദി സൗത്ത് ഇന്‍ഡ്യന്‍ മിത്ത്), സിന്തിയ ടാല്‍ബട്ട് (പ്രികൊളോണിയല്‍ ഇന്‍ഡ്യ ഇന്‍ പ്രാക്റ്റീസ്), സഞ്ജോയ് ചക്രവര്‍ത്തി (ദി ട്രൂത്ത് എബൗട് അസ്) തുടങ്ങിയവരുടെ ആധുനികപഠനങ്ങള്‍ ഇക്കാര്യത്തില്‍ നമുക്കു സഹായകങ്ങളാണ്.

ശരീരത്തിനും അതിന്റെ അവയവങ്ങള്‍ക്കും ആത്മാവെന്നപോലെ അംഗത്തിനും അംഗിക്കും ഒരുപോലെ അടിസ്ഥാനമായതും ഹിന്ദുസ്ഥാനം, ഹിന്ദുധര്‍മ്മം, ഹിന്ദുസമൂഹം എന്ന ത്രിതത്വത്തില്‍ അന്തര്‍ലീനമായതും ആയ ആ ഹിന്ദുതനിമ അഥവാ ഹിന്ദുത്വത്തിന്റെ സംവികാസത്തെ നമ്മുടെ ആധ്യാത്മികസാഹിത്യത്തിന്റെയും ആധുനികപഠനങ്ങളുടെയും വെളിച്ചത്തില്‍ ഇവിടെ പരിശോധിക്കാം. ദിലീപ് കെ. ചക്രവര്‍ത്തി തന്റെ പുസ്തകങ്ങളിലൂടെയും പ്രബന്ധങ്ങളിലൂടെയും പ്രീഹിസ്റ്ററി, പ്രോട്ടോഹിസ്റ്ററി കാലഘട്ടങ്ങളിലൂടെ ഹിന്ദുസമൂഹത്തിന്റെയും ഹിന്ദുധര്‍മ്മത്തിന്റെയും ക്രമമായും അതേസമയം ഇടതടവില്ലാതെയും നടന്ന ഉരുത്തിരിയല്‍ പ്രക്രിയയെ, ഉത്ഖനനങ്ങളിലൂടെ ലഭിച്ച സോദ്ദേശമനുഷ്യനിര്‍മ്മിതി (ആര്‍ട്ടിഫാക്റ്റ്സ്) കളാകുന്ന തെളിവുകള്‍ നിരത്തി, യുക്തിയുക്തം വിവരിച്ചു തരുന്നു. പ്രധാനമായും അതിനെ ആധാരമാക്കി ഹിന്ദുസമൂഹത്തിന്റെ ആത്മാവെന്നോ, സ്വത്വമെന്നോ, തനിമ എന്നോ വിളിക്കാവുന്ന ഈ ഹിന്ദുത്വത്തിന്റെ വികാസപ്രക്രിയയുടെ അനുക്രമമായ ഒരു രൂപരേഖ (ബ്ലൂപ്രിന്റ്) എന്തെന്നു നമുക്കു നോക്കാം. പ്രാചീനശിലായുഗം മുതല്‍ക്കു തന്നെ ആസേതുഹിമാചലപര്യന്തയായ ഈ ഹിന്ദുഭൂമിയില്‍, ലോകത്തു മറ്റിടങ്ങളിലെന്നപോലെ, ജനവാസം ഉണ്ടായിരുന്നു. ഈ ഭാരതഭൂമിയുടെ പല ഭാഗങ്ങളിലായി നാടോടി നായാടി ജീവിതം നയിച്ച ആ പൂര്‍വികര്‍ ക്രമേണ നവീനശിലായുഗം, പലതരം ലോഹയുഗങ്ങള്‍ എന്നീ പുരാവസ്തുശാസ്ത്രപരമായ കാലഘട്ടങ്ങളിലൂടെ, ഏകകാലത്തല്ലെങ്കിലും, കാര്‍ഷികവൃത്തിയിലും മറ്റും ഏര്‍പ്പെട്ടു സ്ഥിരവാസം എന്ന ജീവിതക്രമത്തിലേക്കു കടന്നു.

ബി. സി. ഇ 5-6 ശതകത്തോടെ ഗണതന്ത്രം, രാജതന്ത്രം തുടങ്ങിയ ഭരണവ്യവസ്ഥകള്‍ പ്രചാരത്തില്‍ വന്നു. ബി. സി. ഇ ആറാം ശതാബ്ദത്തില്‍ ഗൗതമബുദ്ധന്റെ ജനനത്തിനു മുമ്പ് അംഗം, മഗധം, കാശി, കോസലം, വജ്ജി, മല്ലം, ചേദി, വത്സം, കുരു, പാഞ്ചാലം, മത്സ്യം, ശൂരസേനം, അശ്മകം, അവന്തി, ഗാന്ധാരം, കംബോജം എന്നിങ്ങനെ പതിനാറു മഹാജനപദങ്ങള്‍ ഹിന്ദുസ്ഥാനത്തുണ്ടായിരുന്നതായി ലളിതവിസ്തരം എന്ന ബൗദ്ധഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ഇവയില്‍ വജ്ജി മുതലായ ചിലതില്‍ ജനായത്തഭരണവ്യവസ്ഥിതി ആയിരുന്നു ( എ. ശ്രീധരമേനോന്‍, ഇന്ത്യാചരിത്രം). വൈയ്യാകരണനായ കാത്യായനന്‍ (ബി. സി. ഇ നാലാം ശതകം) ദക്ഷിണഭാരതത്തിലെ രാജ്യങ്ങളെ പരാമര്‍ശിക്കുന്നുണ്ട്. മധ്യപ്രദേശിലെ ബഗോറില്‍ നിന്നും ശക്ത്യാരാധനയുടെ ആദിമമാതൃക ഉത്ഖനനത്തിലൂടെ നമുക്കു ലഭിച്ചു. അതിന്റെ പഴക്കം കാലഗണനപ്രകാരം ബി. സി. ഇ 9000-8000 ആണത്രെ. അതായത് ക്രിസ്തുവിനും ഏകദേശം പതിനായിരം വര്‍ഷം മുമ്പു തൊട്ടുതന്നെ, ഹിന്ദുക്കള്‍ ഇവിടെ ആചാരാനുഷ്ഠാനങ്ങളിലേര്‍പ്പെട്ടിരുന്നു എന്നു തെളിയുന്നു. കാലഗണനയിലെ പഴയ എ. ഡി എന്നതിനു പകരം സി. ഇ (കോമണ്‍ഈറാ- പൊതുവര്‍ഷം) എന്നും ബി. സി എന്നതിനു പകരം ബി. സി. ഇ (ബിഫോര്‍ കോമണ്‍ ഈറാ- പൊതുവര്‍ഷത്തിനു മുമ്പ്) എന്നുമാണ് ഇപ്പോള്‍ ചരിത്രഗ്രന്ഥങ്ങളില്‍ ആഗോളതലത്തില്‍ സംജ്ഞകളായി സ്വീകരിച്ചിരിക്കുന്നത്. ആ അതിവിദൂരഭൂതകാലം തൊട്ട് പേര്‍സ്യന്‍ ചക്രവര്‍ത്തിയായ സൈറസ്സ് (ബി. സി. ഇ 558-530) നമ്മുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തെ ആക്രമിച്ച കാലം വരെയുള്ള സുദീര്‍ഘകാലഘട്ടത്തില്‍ ആണ് ഒരുസമൂഹം എന്ന നിലക്കുള്ള തനിമ ഹിന്ദുക്കള്‍ക്കു കൈവരുന്നത്. വിദേശങ്ങളിലെ ഇതരമനുഷ്യസമൂഹങ്ങളെപ്പോലെ രാജനൈതികമോ സാംസ്‌കാരികമോ ആയ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ വന്‍തോതില്‍ ആ കാലഘട്ടത്തില്‍ ഹിന്ദുസമൂഹം നേരിട്ടിട്ടില്ല. തന്മൂലം സ്വതന്ത്രവും സ്വാഭാവികവുമായ വികാസപ്രക്രിയ ആണ് ഇവിടെ നടന്നത്. സൈന്ധവനാഗരികത ( ഏകദേശം 3300-1300 ബി. സി. ഇ) ആ പ്രക്രിയയിലെ ഒരു പ്രധാനനാഴികക്കല്ലായിരുന്നു. സിന്ധു-സരസ്വതീതീരങ്ങളിലായി നിറഞ്ഞുനിന്ന ആ വിശാലനാഗരികതയില്‍ പില്‍ക്കാലഹിന്ദുധര്‍മ്മത്തിന്റെ ആദിമമാതൃക (പ്രോട്ടോടൈപ്പ്) രൂപപ്പെട്ടു എന്നു ദിലീപ് കെ. ചക്രബര്‍ത്തി അനുമാനിക്കുന്നു. ശൈവം, ശാക്തം, യോഗം, വൈദികം, ജൈനം, ബൗദ്ധം തുടങ്ങിയ ആധ്യാത്മികസമ്പ്രദായങ്ങളില്‍ പലതിന്റെയും പ്രാഗ്രൂപങ്ങള്‍ ഒരുമിച്ച് അവിടെ നിലനിന്നിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അതായത് ബാഹ്യമായി വിവിധതയും ആന്തരമായി ഏകാത്മതയും എന്ന തരത്തിലുള്ള (വൈവിധ്യാന്തര്‍ഗതഏകാത്മത) ഹിന്ദുത്വത്തിന്റെ ആശയപരവും ഘടനാപരവുമായ സവിശേഷത അവിടെ അന്നേ നാമ്പിട്ടു എന്നു കരുതാം. പില്‍ക്കാലത്തു നിലവില്‍ വന്ന രാജനൈതികവ്യവസ്ഥിതികളേക്കാള്‍ സമൂഹമനസ്സിനെയും സമൂഹത്തിന്റെ ഘടനയേയും ഏറ്റവും കൂടുതല്‍ തുടര്‍ന്നും സ്വാധീനിച്ചതും ഈ ആദിമമാതൃകയില്‍ വെളിപ്പെട്ടുതുടങ്ങിയ ആധ്യാത്മികവീക്ഷണവും ഘടനയുമാണെന്നതും ശ്രദ്ധേയമാണ് (പ്രൊഫസര്‍ ബി. ബി. ലാല്‍ എഴുതിയ ഹൗ ഡീപ് ആര്‍ ദി റൂട്സ് ഓഫ് ഇന്ത്യന്‍ സിവിലിസേഷന്‍, ജി. എസ്. ഘുരേ എഴുതിയ ദി ഇന്‍ഡ്യന്‍ സാധൂസ്). തുടര്‍ന്ന് ബി. സി. ഇ 800-500 കാലത്താണ്രേത ഹിന്ദുധര്‍മ്മം ഇന്നു നാം കാണുന്ന തരത്തില്‍ അതിന്റെ ആശയപരവും അനുഷ്ഠാനപരവുമായ വ്യക്തത കൈവരിക്കുന്നത് (ദിലീപ് കെ. ചക്രബര്‍ത്തി എഴുതിയ ഹിന്ദുയിസം ഫ്രം പ്രീഹിസ്റ്ററി റ്റു ഹിസ്റ്ററി).

സൈന്ധവനാഗരികതയ്ക്ക് കാലാവസ്ഥാവ്യതിയാനത്താല്‍ അപചയം സംഭവിക്കുകയും ആ സമൂഹം വ്യത്യസ്ത സംഘങ്ങളായി പിരിഞ്ഞ് ആസേതുഹിമാചലമുള്ള ഈ വിസ്തൃതദേശത്തിന്റെ നാനാകോണുകളിലേക്കു ചേക്കേറുകയും ചെയ്തു. ഗംഗാതടത്തിലേക്കു കുടിയേറിവരാണ് പില്‍ക്കാലവൈദികസമ്പ്രദായത്തിനു രൂപഭാവങ്ങളേകിയത് എന്നു കരുതപ്പെടുന്നു. ഹിന്ദുസ്ഥാനത്തിന്റെ വടക്കു-പടിഞ്ഞാറ്, വടക്കു-കിഴക്ക്, തെക്ക് എന്നീ മൂന്നു മൂലകളിലേക്കു പോയ സംഘങ്ങളാണ് പില്‍ക്കാലത്തെ തന്ത്ര-നാഥസമ്പ്രദായങ്ങള്‍ക്കു രൂപഭാവങ്ങള്‍ പകര്‍ന്നത് എന്നനുമാനിക്കേണ്ടിയിരിക്കുന്നു. കാരണം തന്ത്രസാഹിത്യത്തില്‍ കാശ്മീരം, ഗൗഡം, കേരളം എന്ന മൂന്നു താന്ത്രികധാരകളെക്കുറിച്ചു പറയുന്നതു കാണാം. മാത്രമല്ല, തന്ത്ര-നാഥസമ്പ്രദായങ്ങള്‍ വളരെ അധികം ഇഴചേര്‍ന്നു കാണപ്പെടുകയും ചെയ്യുന്നു. ഒന്‍പതിനായിരം ബി. സി. ഇ മുതല്‍ ഏകദേശം ആയിരത്തിമുന്നൂറു വരെയുള്ള ഈ നീണ്ട അന്തരാളകാലഘട്ടത്തില്‍ ആശയങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും ജീവിതചര്യകളുടെയും അതിബൃഹത്തായ ഒരു പൊതുശേഖരം (കോമണ്‍പൂള്‍) ഇവിടെ സഞ്ചിതമായിരുന്നു. അംഗുത്തരനികായം (ബി. സി. ഇ മൂന്നാം ശതകം) മഹാനിദ്ദേശം, ചുല്ലനിദ്ദേശം മുതലായ ബൗദ്ധസാഹിത്യത്തിലും സൂയഗദം, ഉത്തരാധ്യയനം തുടങ്ങിയ ജൈനഗ്രന്ഥങ്ങളിലും ശ്വേതാശ്വതരോപനിഷത്ത് പോലുള്ള വൈദികസാഹിത്യത്തിലും അതിനു തെളിവുകള്‍ കാണാം. ഈ പൊതുശേഖരത്തില്‍ നിന്നും ആശയങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ജീവിതചര്യകള്‍ എന്നിവയെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പരിഷ്‌ക്കരിക്കുകയോ പുനരാവിഷ്‌കരിക്കുകയോ ചെയ്തവയാണ് നാം ഇന്നു കാണുന്ന വൈദികം, വേദാന്തം, തന്ത്രം, നാഥം, യോഗം, ജൈനം, ബൗദ്ധം, ശൈവം, ശാക്തം, വൈഷ്ണവം മുതലായ ഹിന്ദുധര്‍മ്മത്തിലെ വിവിധസമ്പ്രദായങ്ങള്‍. ഈ വിഭിന്നസമ്പ്രദായങ്ങള്‍ തമ്മില്‍ പല കാര്യങ്ങളിലും കാണുന്ന അഭിപ്രായൈക്യം (ഉദാഹരണത്തിന് കര്‍മ്മസിദ്ധാന്തം, ജനനമരണചക്രം, മോക്ഷം അഥവാ ശാശ്വതസുഖം എന്ന ജീവിതലക്ഷ്യം, സദാചാരനിയമങ്ങള്‍) ഇവയ്ക്ക് ഒരു പൊതുവായ ഉറവിടം ഉണ്ടെന്നു വ്യക്തമാക്കുന്നു. മേല്‍പ്പറഞ്ഞ വിവിധസമ്പ്രദായങ്ങള്‍ക്കോരൊന്നിനും വ്യത്യസ്തങ്ങളായ ആശയതലങ്ങളും അവയ്ക്കനുസൃതങ്ങളായ ആചാരാനുഷ്ഠാനപദ്ധതികളും ജീവിതചര്യകളും ഉണ്ട്.

സൈന്ധവനാഗരികതയില്‍ നാമ്പിട്ടതായി നാം കണ്ട “’ഒരു ലക്ഷ്യം പല വഴികള്‍’ എന്ന പ്രത്യേക സംവിധാനത്തിലൂടെയാണ് പരസ്പരം വിരുദ്ധമെന്നുപോലും തോന്നുന്ന ഈ സമ്പ്രദായങ്ങളെ ഹിന്ദുദാര്‍ശനികര്‍ കൂട്ടിയിണക്കിയിരിക്കുന്നത്. ആ സംവിധാനത്തെ ഇപ്രകാരം വിശദമാക്കാം: മനുഷ്യരുടെ എല്ലാ പ്രവൃത്തികളുടെയും ആത്യന്തികലക്ഷ്യം സുഖമാണ്. ആ സുഖം ക്ഷണികം (കാമം), ശാശ്വതം (മോക്ഷം) എന്നു രണ്ടു തരമാണ്. അവയില്‍ ശാശ്വതസുഖം എന്ന മോക്ഷത്തെ (ജൈനത്തില്‍ കൈവല്യം എന്നും ബൗദ്ധത്തില്‍ നിര്‍വാണം എന്നും പറയുന്നു) ആണ് മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ പൊതുലക്ഷ്യമായി ഹിന്ദുധര്‍മ്മത്തിലെ ഈ വ്യത്യസ്തമാര്‍ഗങ്ങള്‍ മുന്നില്‍ വെക്കുന്നത്. എല്ലാതരം സമ്പ്രദായങ്ങളും ജ്ഞാന (അധ്യാത്മശാസ്ത്രങ്ങള്‍), വിജ്ഞാന (ഭൗതികശാസ്ത്രങ്ങള്‍) ങ്ങളും നേരിട്ടോ പരമ്പരയായോ മനുഷ്യനെ ശാശ്വതസുഖത്തിലേക്കു നയിക്കുന്നവയാണ്. അതിനാല്‍ തുല്യങ്ങളാണ് എന്നതാണ് ഹിന്ദുധര്‍മ്മത്തിന്റെ കാഴ്ചപ്പാട്. സാമാന്യം, വിശേഷം എന്ന രണ്ടു തലങ്ങളുള്ള ധര്‍മ്മത്തെ അനുസരിച്ചു വേണം മോക്ഷകാമങ്ങളെ സമ്പാദിക്കേണ്ടത്. ഈ ധര്‍മ്മത്തെ അനുഷ്ഠിക്കാന്‍ പല തരത്തിലുള്ള സമ്പത്ത് അതായത് അര്‍ത്ഥം കൂടിയേ തീരൂ. അതിനാല്‍ എല്ലാറ്റിനും ഇവിടെ ഇടം കൊടുത്തിരിക്കുന്നു. ഹിന്ദുധര്‍മ്മത്തിന്റെ ഈ സവിശേഷസംവിധാനത്തെയും അതിന്റെ പിന്നിലുള്ള കര്‍മ്മസിദ്ധാന്തത്തെയും യുക്തിബദ്ധമായി ഭാസ്‌കരരായന്‍ എന്ന പണ്ഡിതന്‍ സേതുബന്ധം എന്ന തന്റെ സംസ്‌കൃതഗ്രന്ഥത്തില്‍ വിശദമാക്കുന്നുണ്ട്. അതനുസരിച്ച് മനുഷ്യര്‍ക്ക് തമ്മില്‍ തമ്മില്‍ എല്ലാ കാര്യങ്ങളിലും അഭിരുചിവ്യത്യാസം സഹജമാണ്. ഇതിനു കാരണം ഓരോരുത്തരുടെയും ചിത്തശുദ്ധിയിലുള്ള ഭേദമാണ്. അതിനു കാരണം പൂര്‍വജന്മങ്ങളില്‍ ഓരോരുത്തരും ചെയ്ത കര്‍മ്മങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നു എന്നതാണ്. ഈ ഹിന്ദുകര്‍മ്മസിദ്ധാന്തപ്രകാരം മനുഷ്യര്‍ ശരീരം, മനസ്സ്, ബുദ്ധി എന്നീ തലങ്ങളില്‍ സഹജമായി വ്യത്യസ്തത പുലര്‍ത്തുന്നു. അതിനാലാണ് ലൗകികതലത്തില്‍ എല്ലാതരത്തിലുമുള്ള വൈവിധ്യങ്ങള്‍ കാണപ്പെടുന്നത്. തന്മൂലം ഓരോരുത്തരുടെയും അഭിരുചിക്കിണങ്ങുന്ന തരത്തില്‍ അതാത് ആധ്യാത്മികഭൗതികകാര്യങ്ങളെ ചേരുംപടി ചേര്‍ക്കുന്നതിലാണ് (ഇതിന് അധികാരിഭേദമനുസരിച്ച് അതാതു മാര്‍ഗങ്ങളുടെ പ്രാമാണ്യം നിശ്ചയിക്കല്‍ എന്നു പറയുന്നു) ഹിന്ദുധര്‍മ്മം ഊന്നല്‍ നല്‍കുന്നത്. ആധുനികങ്ങളായ ജനിതകശാസ്ത്രം (ജനറ്റിക്സ്), അധിജനിതകശാസ്ത്രം (എപ്പിജനറ്റിക്സ്) എന്നിവയും കരിയര്‍ഗൈഡന്‍സ് പദ്ധതികളും മറ്റും സമാനവും സമാന്തരവുമായ കാഴ്ച്ചപ്പാട് പുലര്‍ത്തുന്നതായി കാണാം.

കര്‍മ്മങ്ങളെ നിയന്ത്രിക്കുന്നതിലൂടെ പൂര്‍വജന്മായത്തമായ ഫലത്തെയും നിയന്ത്രിക്കാന്‍ കഴിയുമെന്നും യോഗവാസിഷ്ഠം പോലുള്ള ആധ്യാത്മികഗ്രന്ഥങ്ങള്‍ വെളിവാക്കുന്നു. പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരത്തിനു പിന്നിലുള്ള സത്ത അത് ഈശ്വരനോ ബ്രഹ്മമോ മറ്റേതെങ്കിലുമൊന്നോ ആകട്ടെ ആ സത്തയുടെ ചെറിയ പതിപ്പുകളാണ് ഓരോ മനുഷ്യരും. അതിനാല്‍ ആ സത്തയുടെ കര്‍ത്തൃത്വശേഷിയും സ്വാതന്ത്ര്യവും ഓരോരുത്തരിലും സഹജമായി കുടി കൊള്ളുന്നു എന്നതാണ് ഇതിനു പിന്നിലുള്ള യുക്തി. ഇക്കാര്യം പ്രത്യഭിജ്ഞാഹൃദയം എന്ന ആധ്യാത്മികഗ്രന്ഥത്തില്‍ സ്പഷ്ടമാക്കുന്നു.

തികച്ചും ശാസ്ത്രീയവും മനുഷ്യപ്രകൃതിയുമായി സര്‍വഥാ പൊരുത്തപ്പെടുന്നതുമായ ഈ ആധ്യാത്മികദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് ആശയതലത്തില്‍ ‘സത്യമൊന്ന് പല വ്യാഖ്യാനങ്ങള്‍’ (ഏകം സത് വിപ്രാ ബഹുധാ ഭവന്തി) എന്ന തത്വത്തെ ലോകപ്രസിദ്ധമായ ഹിന്ദുസംവാദപാരമ്പര്യത്തിന്റെ അടിത്തറയായി ഇവിടുത്തെ ദാര്‍ശനികര്‍ സ്വീകരിച്ചു പോന്നത്. നമ്മുടെ പ്രാചീന വിദ്യാഭ്യാസപദ്ധതിയും ഊ ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയിരുന്നത് എന്നു മേല്‍പ്പറഞ്ഞ സേതുബന്ധത്തില്‍ ഭാസ്‌കരരായന്‍ വ്യക്തമാക്കുന്നു. ഭാഷയുടെ തലത്തിലും ‘ഒരു സാഹിത്യം പല ഭാഷകള്‍’ എന്ന കാഴ്ച്ചപ്പാടാണ് നാം സ്വീകരിക്കുന്നത്. വിവിധദേവതകളുടെ ആരാധനയുമായി ബന്ധപ്പെട്ടും ‘ഒരു ഈശ്വരന്‍ പല രൂപഭാവങ്ങള്‍’ എന്നതാണ് നമ്മുടെ മൗലികനിലപാട്. ഇതേപോലെ ഹിന്ദുസ്ഥാനത്തിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ വനഗ്രാമനഗരങ്ങളിലായി കഴിഞ്ഞുവരുന്ന വിവിധഹിന്ദുസമൂഹങ്ങളുടെ സാമൂഹ്യജീവിതത്തിലെ വൈവിധ്യങ്ങളേയും മേല്‍പ്പറഞ്ഞ ഹിന്ദുദര്‍ശനത്തിന്റെ അതായത് ഹിന്ദുത്വത്തിന്റെ കാതലായ വൈവിധ്യാന്തര്‍ഗതഏകാത്മത അഥവാ നാനാത്വത്തിലെ ഏകാത്മത എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് നാം ഉള്‍ക്കൊണ്ടിരുന്നത്. ഹിന്ദു സാമ്പത്തികവീക്ഷണത്തിലും ഉത്പ്പാദന-വിതരണവ്യവസ്ഥിതിയിലും ഇതിന്റെ സ്വാധീനം കാണാം.
‘വസുധൈവ കുടുംബകം’,
‘വിശ്വമേകനീഡം’,
‘ന ത്വഹം കാമയേ രാജ്യം ന സ്വര്‍ഗം നാപുനര്‍ഭവം കാമയേ ദു:ഖതപ്താനാം പ്രാണിനാം ആര്‍ത്തിനാശനം’ എന്ന തരത്തില്‍ മാനവികതയുടെ ഉദാത്തഭാവം ഹിന്ദുവിന്റെ സ്വഭാവമായതും ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇടക്കാലത്ത് ഹിന്ദുസമൂഹത്തിലെ ചില സ്ഥാപിതതാല്‍പര്യക്കാര്‍ ഉച്ചനീചത്വവും അസ്പൃശ്യതയും വേദവിഹിതമാണെന്നു വ്യാഖ്യാനിച്ച് ആചരിച്ചപ്പോള്‍ ഹിന്ദുസമാജത്തിന്റെ ഉപബോധത്തില്‍ ആണ്ടുകിടക്കുന്ന ഇതേ ആധ്യാത്മികഹിന്ദുത്വത്തിന്റെ അടിസ്ഥാനത്തിലാണ് ജൈന- ബൗദ്ധ-നാഥ- സന്ത്- ഭക്തിപ്രസ്ഥാനങ്ങളുടെ ആചാര്യന്മാര്‍ ആ സദ്ഗുണവികൃതിയെ തുടച്ചുനീക്കാന്‍ ആ ദുരാചാരം നടമാടിയിരുന്ന ഇടങ്ങളില്‍ പല കാലഘട്ടങ്ങളിലായി മുന്നോട്ടു വന്നത് എന്നതും ശ്രദ്ധേയമാണ്.

ഹിന്ദുത്വത്തിന്റെ മര്‍മ്മമായ നാനാത്വത്തിലെ ഏകാത്മത നമ്മുടെ ഓരോരുത്തരുടെയും ഉപബോധത്തില്‍ ആണ്ടുകിടക്കുന്നു. അതിനു ചാലകശക്തികളായത് പ്രധാനമായും ഭൗതികവും ആധ്യാത്മികവും ആയ രണ്ടു തരം പ്രതിഭാസങ്ങളാണ്. അവയില്‍ ഒന്നാമത്തേതായ ഭൗതികകാരണം ഈ ഹിന്ദുഭൂമിയുടെ സവിശേഷഘടന തന്നെയാണ്.

പ്രകൃതി തന്നെ ഉത്തുംഗഹിമഗിരിനിരകളും അഗാധസാഗരങ്ങളും ആകുന്ന വ്യക്തമായ അതിരുകള്‍ കോറിയിട്ട് ‘ആസേതുഹിമാചലം’ എന്ന ഭൂപരമായ ഏകതാബോധം ഈ ദേശവാസികളില്‍ സദാ ഉദ്ദീപ്തമാക്കുന്നു. അതോടൊപ്പം രാധാകുമുദ് മുക്കര്‍ജി തന്റെ ഫണ്ടമെന്റല്‍ യൂണിറ്റി ഓഫ് ഇന്‍ഡ്യ എന്ന പുസ്തകത്തില്‍ വ്യക്തമാക്കിയതും ലോകത്തു മറ്റൊരിടത്തും ഇതുപോലെ സമ്മിളിതമായി കാണാന്‍ കഴിയാത്തതുമായ ഭൂപ്രകൃതിയുടെയും കാലാവസ്ഥയുടെയും വൈവിധ്യം പ്രകൃതിയുടെ അനന്തവൈവിധ്യത്തെക്കുറിച്ചുള്ള ബോധവും നമ്മില്‍ ഉളവാക്കുന്നു. ഈ ഭൗമസ്വാധീനത്തെ പ്രസിദ്ധചരിത്രകാരനായ ആര്‍. സി. മജൂംദാര്‍ ദി ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍ ഓഫ് ദി ഇന്‍ഡ്യന്‍ പീപ്പിള്‍ (ഭാരതീയവിദ്യാഭവന്‍ പ്രസിദ്ധീകരണം) എന്ന പുസ്തകത്തില്‍ വിസ്തരിച്ചു സമര്‍ത്ഥിക്കുന്നതു കാണാം. രണ്ടാമത്തെ കാരണം ആധ്യാത്മികമായ അനുഭൂതിയുമായി ബന്ധപ്പെട്ടതാണ്. ലൗകികതലത്തില്‍ ജാഗ്രത്ത്, സ്വപ്‌നം, സുഷുപ്തി എന്ന മൂന്നു ബോധതലങ്ങള്‍ നമുക്കേവര്‍ക്കും അനുഭവവേദ്യമാണ്. ഈ തലത്തില്‍ അനന്തവൈവിധ്യമാണ് നമ്മുടെ എല്ലാം ബോധമണ്ഡലത്തില്‍ പ്രകാശിക്കുന്നത്. നമ്മുടെ ബോധത്തിനു നാലാമതൊരു തലം കൂടി ഉണ്ടെന്നു ഹിന്ദു ദാര്‍ശനികര്‍ കണ്ടെത്തി. ഈ തുരീയതലത്തിലാകട്ടെ നമുക്ക് അനുഭവവേദ്യമാകുന്നത് ഒരു അദ്വയബോധമാണ്. മനുഷ്യബോധവുമായി ബന്ധപ്പെട്ട ഈ രണ്ടു തരം അനുഭവങ്ങളും അനുഭവസ്ഥരുടെ വിവരണങ്ങളും വൈവിധ്യാന്തര്‍ഗതഏകാത്മതയെ നമ്മില്‍ ഊട്ടിഉറപ്പിക്കാന്‍, ഭാരതഭൂമിയുടെ ഘടനാപരമായ കാരണത്തോടൊപ്പം, സഹായകമായി. ഹിന്ദുത്വബോധത്തിന്റെ ചലനതന്ത്ര (ഡയനമിക്സ്) വും ചാലകശക്തികളും സഹസ്രാബ്ദങ്ങളിലൂടെ അത് ഉരുത്തിരിഞ്ഞ സാഹചര്യങ്ങളും ആണ് നാം ചുരുക്കത്തില്‍ ചര്‍ച്ച ചെയ്തത്. അതനുസരിച്ച് ശാശ്വതസുഖം എന്ന പൊതുജീവിതലക്ഷ്യം, അതു നേടാന്‍ നേരിട്ടോ പരമ്പരയായോ സഹായകമായ ആധ്യാത്മികവും ഭൗതികവുമായ ശാസ്ത്രങ്ങളുടെയും മാര്‍ഗങ്ങളുടെയും തുല്യത, അധികാരിഭേദം അഥവാ വ്യക്തികളുടെ അഭിരുചിഭേദമനുസരിച്ചുള്ള അവയുടെ പ്രാമാണികത, ആന്തരമായ ഏകാത്മതയുടെ അടിസ്ഥാനത്തില്‍ സാമൂഹ്യമായ ബാഹ്യവൈവിധ്യങ്ങളെ ഉള്‍ക്കൊള്ളല്‍ എന്നിവയാണ് ഹിന്ദുത്വത്തിന്റെ അന്തസ്സത്ത അഥവാ പ്രധാന ഉള്ളടക്കം എന്നു നാം മനസ്സിലാക്കി.

ഈ ഹിന്ദുമാതൃക വൈദേശികങ്ങളായ മതങ്ങളും ഇസങ്ങളും മുന്നോട്ടുവെക്കുന്നതും പ്രയോഗിക്കുന്നതുമായ ഗ്രെക്കോ- റോമന്‍, സെമിറ്റിക്ക്, കമ്മ്യൂണിസ്റ്റ് ജീവിതമാതൃകകളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണെന്ന യാഥാര്‍ത്ഥ്യത്തെ നാം കാണണം. ബ്രിട്ടീഷുകാര്‍ നമ്മെ ഭരിച്ചുതുടങ്ങുന്നതിനു മുമ്പ് തന്നെ ഈ ഹിന്ദുത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരുമ ആസേതുഹിമാചലമുള്ള ഇന്നാട്ടുകാരില്‍ പുലര്‍ന്നിരുന്നു. ഇവിടുത്തെ രാഷ്ട്രബോധം പാശ്ചാത്യസങ്കല്‍പത്തില്‍ നിന്നും വ്യത്യസ്തമാണെന്നും അതിന്റെ അടിത്തറ ആധ്യാത്മികഹിന്ദുത്വമാണെന്നും ഡയാനാ എല്‍. എക്ക് (ഇന്‍ഡ്യാ എ സേക്രഡ് ജിയോഗ്രഫി, 2012) വ്യക്തമാക്കുന്നു. ഈ യാഥാര്‍ത്ഥ്യത്തെ കമ്മ്യണിസ്റ്റു വൈരുധ്യാത്മകഭൗതികവാദത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യപ്രക്രിയകളെ അപഗ്രഥിച്ച പ്രസിദ്ധസോഷ്യോളജിസ്റ്റായ ധൂര്‍ജ്ജടിപ്രസാദ് മുക്കര്‍ജി തന്റെ മോഡേണ്‍ ഇന്‍ഡ്യന്‍ കള്‍ച്ചര്‍ (1942) എന്ന പുസ്തകത്തില്‍ സമ്മതിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റു ശൈലിയിലാണ് ഈ ഒരുമയെ അദ്ദേഹം വിവരിക്കുന്നതും അപഗ്രഥിക്കുന്നതും എന്നു മാത്രം. ഈ ഹിന്ദുവീക്ഷണത്തെ ഭാരതത്തിലെ മുസ്ളീംസമുദായവും ഉള്‍ക്കൊണ്ടു ജീവിച്ചിരുന്നു എന്നും മുക്കര്‍ജി പ്രസ്താവിക്കുന്നു. മറ്റൊരു കമ്മ്യൂണിസ്റ്റുപണ്ഡിതനായ ഏ. ആര്‍. ദേശായി തന്റെ സോഷ്യല്‍ ബാക്ഗ്രൗണ്ട് ഓഫ് ഇന്‍ഡ്യന്‍ നാഷണലിസം (2016) എന്ന പുസ്തകത്തില്‍ ഈ ഒരുമയെ റിലിജിയോ-ഐഡിയോളജിക്കല്‍ യൂണിറ്റി ഓഫ് ഇന്‍ഡ്യന്‍ കള്‍ച്ചര്‍ എന്ന തലക്കെട്ടില്‍ ചര്‍ച്ച ചെയ്യുന്നതു കാണാം. ഡി. പി. മുക്കര്‍ജിയുടെ വാക്കുകളെ അവിടെ ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട്. ഈ ഒരുമയുടെ വ്യാപനത്തിനു കാരണം പ്രാചീനശിലായുഗം മുതല്‍ക്കു തന്നെ ഈ വിശാലദേശത്തിന്റെ നാനാഭാഗങ്ങളിലായി താമസിച്ചു വന്ന ഹിന്ദുക്കളുടെ പൂര്‍വികര്‍ കരമാര്‍ഗമായും കടല്‍മാര്‍ഗമായും പരസ്പരം ബന്ധപ്പെട്ടിരുന്നു എന്നതാണ്. ഇതിന് ഇന്നു വേണ്ടത്ര തെളിവുകള്‍ ഉണ്ട്.

വ്യത്യസ്തഗോത്രങ്ങളായി ആസേതുഹിമാചലം ഇവിടെ പല പ്രദേശങ്ങളിലായി കഴിഞ്ഞു പോന്ന നമ്മുടെ ആ പൂര്‍വികര്‍ കരയിലൂടെ പരസ്പരം ബന്ധപ്പെട്ടിരുന്നു എന്നതിനുള്ള തെളിവുകളും ചക്രവര്‍ത്തി തന്റെ മേല്‍പ്പറഞ്ഞ ഇന്‍ഡ്യാ ആന്‍ ആര്‍ക്കിയോളജിക്കല്‍ ഹിസ്റ്ററി- പാലിയോലിത്തിക് ബിഗിനിങ്സ് റ്റു ഏര്‍ലി ഹിസ്റ്റോറിക് ഫൗണ്ടേഷന്‍സ് എന്ന പുസ്തകത്തില്‍ നിരത്തുന്നുണ്ട്. ശില കൊണ്ടും പിന്നീട് ലോഹങ്ങള്‍ കൊണ്ടും നിര്‍മ്മിക്കപ്പെട്ട പല തരം ആയുധങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയ സോദ്ദേശനിര്‍മ്മിതികള്‍ (ആര്‍ട്ടിഫാക്റ്റ്സ്) ഈ ഹിന്ദുഗോത്രങ്ങള്‍ കൈമാറിയിരുന്നു. അതോടൊപ്പം ആശയങ്ങളും ആചാരാനുഷ്ഠാനങ്ങളും ജീവിതചര്യകളും പങ്കിട്ടിരുന്നു. അന്നവരുപയോഗിച്ചിരുന്ന യാത്രാപഥങ്ങള്‍ തന്നെയാണത്രെ പില്‍ക്കാലത്തെ രാമായണം, മഹാഭാരതം മുതലായ ഇതിഹാസങ്ങളിലും വിവരിക്കുന്നത്. ഇതേ വഴിത്താരകള്‍ തന്നെയാണ് അലക്സാണ്ടറുടെ ഉപദേഷ്ടാക്കളും പിന്നീട് മെഗസ്തനീസും (326 ബി. സി ഇ) പരാമര്‍ശിക്കുന്നത്. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് സി.ഇ 1871-ല്‍ അലക ്സാണ്ടര്‍ കണ്ണിങ്ഹാം നടത്തിയ സര്‍വേയിലും ഇതേ സഞ്ചാരപഥങ്ങളെത്തന്നെയാണ് രേഖപ്പെടുത്താന്‍ കഴിഞ്ഞതും (ഡയാനാ എല്‍. എക്ക്, ഇന്‍ഡ്യാ എ സേക്രഡ് ജിയോഗ്രഫി, 2012). മണ്‍സൂണ്‍ വായുപ്രവാഹത്തെ ഉപയോഗിച്ച് കിഴക്കും പടിഞ്ഞാറുമുള്ള കടലിലൂടെ ആദ്യം കപ്പല്‍സഞ്ചാരം നടത്തിയത് സൈന്ധവനാഗരികതയിലെ ഹിന്ദുക്കളായിരുന്നു എന്ന് ഇന്നു തെളിഞ്ഞിട്ടുണ്ട്. ഹിപ്പാലസ് (സി. ഇ 45- 47) എന്ന ഗ്രീക്ക് കപ്പലോട്ടക്കാരനാണ് ആദ്യം ഇത്തരത്തില്‍ യാത്ര നടത്തിയതെന്നായിരുന്നു ഇതു വരെ കരുതിയിരുന്നത് (Sila Tripati, Ancient Maritime Trade of the Eastern Indian Littoral, NIO). ഒറീസ്സയില്‍ ഇന്നും ആഘോഷിക്കുന്ന ബാലിയാത്രാഉത്സവം ഇത്തരം സാഗരസഞ്ചാരത്തിന്റെ സ്മരണ പുതുക്കാനാണത്രെ.

ആന്ത്രോപോളോജിക്കല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ 1985-92 കാലഘട്ടത്തിലും അതിനു മുമ്പുമായി നടത്തിയ രണ്ടു സര്‍വേകളിലും ഭൗതികവും ആധ്യാത്മികവുമായ രണ്ടു തലത്തിലും ഈ ഒരുമ ഇന്നും സജീവമാണ് എന്നു തെളിഞ്ഞതായും ദിലീപ് കെ. ചക്രവര്‍ത്തി ചൂണ്ടിക്കാട്ടുന്നു. ഈ ഹിന്ദുത്വാധിഷ്ഠിതമായ ഒരുമയാണ്, പ്രാദേശികത്തനിമയാര്‍ന്ന അലങ്കാരവൈവിധ്യത്തോടെ, സഹസ്രാബ്ദങ്ങളായി, മലയാളത്തെ അതായത് കേരളത്തെ, ഭാരതത്തിലെ മറ്റെല്ലാ പ്രദേശങ്ങളെയും പോലെ, ഈ ഹിന്ദുഭൂമിയുടെ അവിഭാജ്യഘടകമാക്കുന്നത്; മലയാളം അഥവാ കേരളവും ഹിന്ദുസ്ഥാനവും തമ്മിലുള്ള അംഗാംഗിഭാവത്തെ ഊട്ടിഉറപ്പിക്കുന്നത്.
(തുടരും)

Tags: മലയാളിയുടെ രാമന്‍
Share2TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies