കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനുള്ള ശംഖൊലിയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിലാരംഭിച്ച വിജയ്യാത്ര കേരളരാഷ്ട്രീയത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തും. ജാഥ ഉദ്ഘാടനം ചെയ്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സൂചിപ്പിച്ചതുപോലെ മത വര്‍ഗീയ ശക്തികളുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ കേരളം ഭരിച്ച രണ്ടുമുന്നണികളും ഒന്നും ചെയ്തില്ല. അഴിമതി വിമുക്ത കേരളം, പ്രീണന വിരുദ്ധ രാഷ്ട്രീയം, കേരളത്തിന്റെ സമഗ്രവികസനം എന്നിവയാണ് യാത്ര ഉയര്‍ത്തുന്ന മുദ്രാവാക്യം. ബി.ജെ.പി ഉയര്‍ത്തിക്കാട്ടിയ പ്രശ്‌നങ്ങള്‍ കേരളത്തിലെ ജനം എത്ര ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിജയ് യാത്ര നേടിയ സ്വീകാര്യത വെളിവാക്കുന്നു.
കേരളം മാറി മാറി ഭരിച്ച ഇരുമുന്നണികളും ഇവിടത്തെ വികസനത്തെ അട്ടിമറിക്കുകയാണ് ചെയ്തത്. കേരളത്തില്‍ വ്യവസായം ഇല്ലാതായി. കൃഷി നാമാവശേഷമായി. ചെറുകിട വ്യവസായങ്ങളും പരമ്പരഗത വ്യവസായവും നശിച്ചു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ പെരുകുന്നു. വിദേശ മലയാളികളയക്കുന്ന പണം കൂടി ഇല്ലായിരുന്നെങ്കില്‍ കേരളം മരുഭൂമിയായി മാറിയേനെ. ഇവിടുത്തെ പശ്ചാത്തല വികസനം സാദ്ധ്യമാകുന്നതില്‍ എന്തുസംഭാവനയാണ് കേരളത്തിലെ സര്‍ക്കാരുകള്‍ ചെയ്തത്? പട്ടികജാതി,പട്ടിക വര്‍ഗക്കാര്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല ജനവിഭാഗങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടു.
അഴിമതിയാണ് കേരളത്തിലെ സര്‍ക്കാരുകളുടെ മുഖമുദ്ര. സ്വര്‍ണ്ണക്കള്ളക്കടത്ത്, സ്പ്രിന്‍ക്ലര്‍, കെ.ഫോണ്‍, ഇ.മൊബിലിറ്റി, പി.എസ്.സി, ലൈഫ് മിഷന്‍ തുടങ്ങിയ തട്ടിപ്പുകള്‍ക്ക് ശേഷം ഇപ്പോള്‍ കടലിലെ ട്രോളിംഗിന്റെ പേരിലും പണം തട്ടാനാണ് സി.പി.എം നേതൃത്വം കൊടുക്കുന്ന ഗവണ്‍മെന്റ് ശ്രമിച്ചത്. കള്ളക്കടത്തുകാരികള്‍ പിണറായിയുടെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചെങ്കില്‍ തട്ടിപ്പുകാരായിരുന്നു ഉമ്മന്‍ചാണ്ടിയുടെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെ താവളമാക്കിയത്. സ്ത്രീപീഡനത്തിന് ഒരു മുഖ്യമന്ത്രി ജുഡീഷ്യല്‍ കമ്മീഷനുമുമ്പില്‍ വിയര്‍ത്തത് കേരളീയരുടെ അഭിമാനത്തെ വ്രണപ്പെടുത്തി. പാര്‍ട്ടിക്കാര്‍ക്കെല്ലാം നിയമനം നടത്തിയ സി.പി.എം, റാങ്ക് ലിസ്റ്റിലുള്ള ചെറുപ്പക്കാരെ തെരുവിലേക്കെറിഞ്ഞു. കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോഴും ഇതു തന്നെയായിരുന്നു സ്ഥിതി. ഒരു ഭരണകാലയളവില്‍ ഒരു ലക്ഷം പേര്‍ക്കാണ് പി.എസ്.സി വഴി നിയമനം ലഭിക്കുന്നതെങ്കില്‍ ഒന്നര ലക്ഷം പേരെ വീതം പിന്‍വാതിലിലൂടെ ഇരുസര്‍ക്കാരുകളും നിയമിക്കുന്നു. ഇവരെ പിന്നീട് ഇരുമുന്നണി സര്‍ക്കാരുകളും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ഇടതുമുണണി സര്‍ക്കാരിന്റെ കാലത്തെ അഴിമതിയെക്കുറിച്ച് ചോദിച്ചാല്‍ കഴിഞ്ഞ സര്‍ക്കാരും ഇതു തന്നെയല്ലെ ചെയ്തതെന്ന മറുചോദ്യമാണ് ചോദിക്കുന്നത്. ഇരുമുന്നണികളും തമ്മിലുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് ഇവിടെ നടക്കുന്നത്. അഴിമതിക്കാര്‍ പരസ്പരം ബാറ്റണ്‍ കൈമാറുന്ന ഇടവേളയായി തിരഞ്ഞെടുപ്പുകള്‍ മാറിയിരിക്കുന്നു. തങ്ങള്‍ക്കെതിരെ ഉയരുന്ന ജനരോഷത്തെ തിരിച്ചുവിടുന്ന ഒരു സേഫ്റ്റി വാള്‍വ് ആയി ഇരുമുന്നണികളും സമരങ്ങളെ ഉപയോഗിക്കുകയാണ്. ഇരുമുന്നണികളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന കാര്യം ജനം തിരിച്ചറിയേണ്ടിയിരിക്കുന്നു.
ന്യൂനപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കലാണ് ഇരുമുന്നണികളുടെയും പരിപാടി. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇവരുടെ അടിത്തറ. ഭൂരിപക്ഷ സമുദായത്തെ അവഹേളിക്കലാണ് രണ്ടുമുന്നണികളുടെയും രാഷ്ട്രീയം. ശബരിമലയില്‍ ഭക്തജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാനും ആചാരങ്ങളെ നശിപ്പിക്കാനും ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകളെ മലചവിട്ടിക്കുകയും അതില്‍ പ്രതിഷേധിച്ച ഭക്തജനങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്തപ്പോള്‍ യു.ഡി.എഫ് മൗനം പാലിക്കുകയായിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ ഭക്തജനങ്ങളോടൊപ്പം ചേര്‍ന്ന് ജീവന്‍ തൃണവത്ഗണിച്ചും സമരരംഗത്തിറങ്ങിയതുകൊണ്ടാണ് ശബരിമലയെ ഇവരില്‍ നിന്നും രക്ഷിക്കാന്‍ കഴിഞ്ഞത്. ഭക്തര്‍ക്കെതിരെ കള്ളക്കേസെടുക്കുകയും അവരെ ജയിലിലടയ്ക്കുകയും ചെയ്തപ്പോള്‍ യു.ഡി.എഫ് പ്രതിഷേധം പ്രകടിപ്പിക്കുകപോലും ചെയ്തില്ല. മറ്റ് മതവിശ്വാസികളുടെ ആരാധനാലയങ്ങളെല്ലാം അവര്‍ തന്നെ നിയന്ത്രിക്കുമ്പോള്‍ ഹിന്ദുക്കളുടെ ക്ഷേത്രം മാത്രം സര്‍ക്കാര്‍ കൈയടക്കിയിരിക്കുന്നു. ഹിന്ദുക്കള്‍ക്ക് മതസ്വാതന്ത്ര്യം വരെ നിഷേധിക്കുന്ന ഈ നിലപാട് മാറ്റാനും ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് വിട്ടുകൊടുക്കണമെന്ന് പ്രഖ്യാപിക്കാനും യു.ഡി.എഫ് തയ്യാറാകുമോ? ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നും തീവ്രവാദികള്‍ പുറത്തേക്ക് പോകുന്നു. അവരുടെ റിക്രൂട്ടിംഗ് ഏജന്‍സിയായി കേരളം മാറിയിരിക്കുന്നു. പ്രണയത്തിന്റെ പേരില്‍ യുവാക്കളെയും യുവതികളെയും വലവീശിപിടിച്ച് മതപരിവര്‍ത്തനം ചെയ്യാനും തീവ്രവാദ പ്രവര്‍ത്തനത്തിന് കൊണ്ടുപോകാനുമുള്ള ‘ലൗജിഹാദ്’ കേരളത്തില്‍ സജീവമാകുമ്പോള്‍ ഇതിനെ എതിര്‍ക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും തയ്യാറാകുന്നില്ല. ഹിന്ദുസമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ-തൊഴില്‍ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തില്‍ അവരുടെ സംവരണം തട്ടിപ്പറിച്ച് ഭരണഘടനാ വിരുദ്ധമായ മതസംവരണം നടപ്പാക്കുകയാണ് ഇരുമുന്നണികളും ചെയ്യുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ നിലനില്പിനെ ചോദ്യം ചെയ്യുന്ന നിലപാടുകള്‍ അവസാനിപ്പിക്കാന്‍ യു.ഡി.എഫും എല്‍.ഡി.എഫും തയ്യാറുണ്ടോ?
കേരളത്തിന്റെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ ആത്മാര്‍ത്ഥമായി യത്‌നിക്കുമ്പോള്‍ പല കേന്ദ്രപദ്ധതികളെയും അട്ടിമറിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ചില കേന്ദ്രപദ്ധതികളുടെ നേട്ടം അടിച്ചുമാറ്റി സ്വന്തം പേരിലാക്കി വോട്ടുചോദിക്കുന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വികസന പദ്ധതികള്‍ പൂര്‍ത്തിയാവാതെ നീണ്ടുപോയതിന്റെ ഉത്തരവാദിത്തം ഇരുമുന്നണികള്‍ക്കുമാണ്. ഇതിനെതിരെ ഒരു ജനകീയ പ്രതിഷേധം ഉണ്ടാവേണ്ടിയിരിക്കുന്നു. കേരളത്തിലെ ജനങ്ങളില്‍ ഇരുമുന്നണികള്‍ക്കുമെതിരായി വികാരം ശക്തിപ്പെടുകയാണ്. ഇ.ശ്രീധരനെപ്പോലുള്ള പ്രമുഖര്‍ ഇരുമുന്നണികളുടെയും വികസന വിരുദ്ധതയെ തുറന്നുകാണിച്ചു തുടങ്ങി. ഇനിയും പല പ്രമുഖരും ഇതേ പാത പിന്തുടരും. കേരളത്തെ തകര്‍ക്കുന്ന ഈ മുന്നണി രാഷ്ട്രീയത്തില്‍ നിന്നും മാറി കേരളം ദേശീയ ചിന്താധാരയിലേക്ക് വരേണ്ടിയിരിക്കുന്നു. ഈയൊരു പ്രയാണത്തിലാണ് ബി.ജെ.പി. പരസ്പരം മത്സരിക്കുന്ന ഈ മുന്നണികള്‍ പുറത്ത് രണ്ടായി നടിക്കുന്നുണ്ടെങ്കിലും ഉള്ളിലൊന്നാണെന്ന് കേരളത്തിലെ ജനതയ്ക്ക് മനസ്സിലായിക്കഴിഞ്ഞു. അവര്‍ ശക്തമായി പ്രതികരിക്കാനുള്ള തയ്യാറെടുപ്പിലാണ്.