കാര്‍ഷിക രംഗത്തെ സമൂലമായ മാറ്റം മുന്നില്‍ കണ്ടു കൊണ്ടുള്ള മൂന്ന് കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങളോടും ഇടതുപക്ഷപാര്‍ട്ടികള്‍ അസ്വസ്ഥരാണ്. കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ എവിടെയും വില്ക്കാനുള്ള അവകാശവും വില്പനസ്വാതന്ത്ര്യവും നല്‍കുന്ന നിയമത്തെയാണ്, അവകാശങ്ങള്‍ക്കും സ്വാതന്ത്യത്തിനും വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ എതിര്‍ക്കുന്നത്. ഇത് അന്ധമായ രാഷ്ട്രീയ വിരോധമല്ലാതെ മറ്റൊന്നുമല്ലെന്ന് കര്‍ഷകനു വില്പനാവകാശം നല്‍കുന്ന നിയമം പരിശോധിച്ചാല്‍ മനസ്സിലാകും. എ.പി.എം.സി.യുടെ നിയന്ത്രണത്തിലുള്ള മണ്ഡികള്‍ വഴി മാത്രമാണ് കാര്‍ഷികോല്പന്നങ്ങളുടെ വില്പന നടന്നിരുന്നത്. ഈ വില്പനയില്‍ ഒരു കൂട്ടം ബ്രോക്കര്‍മാരുടെയും കര്‍ഷകര്‍ക്ക് വട്ടിപലിശയ്ക്ക് പണം കൊടുക്കുന്നവരുടെ അധികാരവും നിയന്ത്രണങ്ങളുമാണ് മണ്ഡികളില്‍ നടമാടുന്നത്. മാത്രമല്ല, മണ്ഡിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ക്കേ കാര്‍ഷികോല്പന്നങ്ങള്‍ വാങ്ങാനാവൂ എന്ന തിട്ടൂരവുമുണ്ട്. കാര്‍ഷിക പരിഷ്‌കരണനിയമത്തിലൂടെ നിലവിലുള്ള മണ്ഡികളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ കര്‍ഷകര്‍ക്ക് മണ്ഡികള്‍ക്ക് പുറത്തും ഇഷ്ടമുള്ളിടത്ത് ഇഷ്ടമുള്ള വിലയ്ക്ക് വില്ക്കാനുള്ള സ്വാതന്ത്രവ്യം അവകാശവും നല്‍കുന്നുണ്ട്. കര്‍ഷകര്‍ക്ക് കിട്ടുന്ന ഈ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ഇടതുപക്ഷത്തിനു ദഹിക്കാതെ പോകുന്നത് അവരുടെ രാഷ്ട്രീയ പാപ്പരത്തംകൊണ്ടാണ്.
പാന്‍കാര്‍ഡോ, ആധാറോ പോലുള്ള ആധികാരികരേഖയുള്ള ആര്‍ക്കും കര്‍ഷകരെ സമീപിച്ചോ, കര്‍ഷകര്‍ നേരിട്ടുകൊണ്ടുവരുന്നതോ ആയ കാര്‍ഷികോല്പന്നങ്ങള്‍ വാങ്ങാം. മാത്രമല്ല, ഈ നിയമം കാര്‍ഷികോല്പന്നങ്ങളുടെ ഓണ്‍ലൈന്‍ വഴിയുള്ള ആദാനപ്രദാനങ്ങള്‍ക്കും വഴിതുറക്കും. ഈ സംവിധാനത്തെ മണ്ഡികളെ നിയന്ത്രിക്കുന്ന ചൂഷകര്‍ക്ക് ദഹിക്കില്ലായെന്നതു നമുക്കു മനസ്സിലാക്കാനാവും. എന്നാല്‍ ചൂഷണങ്ങള്‍ക്ക് എതിരെ നിലകൊള്ളുന്നുവെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ടിരുക്കുന്ന ഇടതുപക്ഷത്തിന് മണ്ഡികളില്‍ നിലനില്‍ക്കുന്ന ചൂഷണം ഇല്ലായ്മ ചെയ്യാനുള്ള നിയമം ദഹിക്കാതെ പോകുന്നത് അവരുടെ രാഷ്ട്രീയ കാപട്യം കൊണ്ടാണ്.
ഇടതുപക്ഷം ജനങ്ങള്‍ക്കിടയില്‍ പറഞ്ഞുപരത്തുന്ന തെറ്റായ ഒരു പ്രചരണമുണ്ട്. താങ്ങുവില (MSP) ഇല്ലാതാക്കുന്നു! താങ്ങുവില നിലനിര്‍ത്തുമെന്നുമാത്രമല്ല കൃഷിച്ചെലവിന്റെ ഒന്നരയിരട്ടി താങ്ങുവില ഉറപ്പാക്കുമെന്ന് ധനമന്ത്രി ബഡ്ജറ്റില്‍ പറഞ്ഞിരിക്കുകയാണ്. താങ്ങുവില നിലനിര്‍ത്താനായി ബഡ്ജറ്റില്‍ 1.75 ലക്ഷം കോടിയാണ് വകയിരുത്തിയിരിക്കുന്നത്. കൂടാതെ മണ്ഡികളുടെ അടിസ്ഥാനവികസനത്തിനു കാര്‍ഷിക സെസും ഏര്‍പ്പെടുത്തിയിരിക്കുന്നു. താങ്ങുവില ഇല്ലാതാകുമെന്നും മണ്ഡികളെ നിര്‍ത്തലാക്കുമെന്നും ഇടതുപക്ഷം നുണപ്രചരണം നടത്തുന്നു. ഇവരുടെ കൂട്ടിന് കോണ്‍ഗ്രസ്സും ഉണ്ട്. എന്നാല്‍ താങ്ങുവിലയെക്കാള്‍ കൂടുതല്‍ വില പുറത്തുകിട്ടുമെങ്കില്‍ അവിടെ വില്ക്കാന്‍ പുതിയ കാര്‍ഷികനിയമം സൗകര്യമൊരുക്കുന്നു. കര്‍ഷകന് ലൈസന്‍സ് ഇല്ലാതെ നല്ല വിലയ്ക്ക് രാജ്യത്ത് എവിടെയും അവരുടെ കാര്‍ഷികോല്പന്നങ്ങള്‍ കൊണ്ടുപോയി വില്ക്കാനുള്ള അവകാശമാണ് കിട്ടിയിരിക്കുന്നത്. എപിഎംസി വഴിയും വില്ക്കാം, വേണമെങ്കില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് വഴിയും വില്‍ക്കാം. ആര് കൂടുതല്‍ വില പറയുന്നുവോ അവര്‍ക്ക് കൊടുക്കാനുള്ള അധികാരമാണ് കര്‍ഷകര്‍ക്ക് സ്വായത്തമാകുന്നത്. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനാണ് അവശ്യവസ്തുനിയമം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ സൂക്ഷിച്ചുവെച്ച് പിന്നീട് വില്ക്കാനുള്ള അവകാശം നല്‍കുന്നുണ്ട്. കാര്‍ഷികനിയമം നടപ്പിലാക്കുന്നതിലൂടെ കമ്പോളഫീസും ഗ്രാമ വികസനസെസും ഏജന്റുമാരുടെ കമ്മീഷന്‍ വരുമാനത്തിലുമാണ് കുറവുവരാന്‍ പോകുന്നത്. കൂടാതെ മണ്ഡികളാണ് വിഘടനവാദികള്‍ക്ക് ധനശേഖരണം നടത്താനുള്ള ഒരു പ്രധാനയിടവും. മണ്ഡികളില്‍ നിന്നുള്ള വരുമാനം കുറയുന്നവര്‍ സംഘടിച്ച് ഉണ്ടാക്കിയെടുത്ത കാര്‍ഷികപ്രതിഷേധ സമരത്തെ പിന്തുണയ്ക്കുകയും അവരുടെ കൂടെ കര്‍ഷകസമരത്തിനായി കൂട്ടുകൂടുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് താത്വികമായും സൈദ്ധാന്തികമായും ഒരു ഉളുപ്പും തോന്നുന്നില്ലേ?
നിലനിന്നിരുന്ന കരാര്‍ കൃഷികള്‍ വാക്കാലാണ്. പലപ്പോഴും ഈ കരാര്‍ കൃഷി കൃത്യമായും വിശ്വസ്തതയോടും മുന്നോട്ടുപോകാറുള്ളതല്ല. പുതിയ നിയമത്തോടെ വാക്കാലുള്ള കരാര്‍ കൃഷി ഇനി നടക്കില്ല. പരസ്പരം ഉണ്ടാക്കിയ കൃത്യമായ രേഖാമൂലമുള്ള കരാര്‍ കൃഷിയേ ഇനി പാടുള്ളൂവെന്ന് നിയമം നിഷ്‌ക്കര്‍ഷിക്കുന്നു. എന്നാല്‍, ഇന്ന് നിലനില്‍ക്കുന്നതുപോലെ അരാജകത്വവും കരാറുകാരന്റെ തോന്നുംപടിയുള്ള ധാര്‍ഷ്ട്യത്തിലും പൊയ്‌ക്കൊണ്ടിരിക്കുന്ന സംവിധാനം തന്നെ തുടരണമെന്നാണ് പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം ഇവരുടെ തോളില്‍ കൈയിട്ട് നിന്ന് ഉദ്‌ഘോഷിക്കുന്നത്. കര്‍ഷകരെ ചൂഷണവിമുക്തമാക്കി കൃഷിയെയും കര്‍ഷകരെയും ആധുനികവല്‍ക്കരിച്ച് മുന്നോട്ടു നയിക്കേണ്ടത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്. അതാണ് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ഇടതുപക്ഷസര്‍ക്കാര്‍ ചെയ്തത് നന്ദിഗ്രാമിലും സിംഗൂരിലും പാവപ്പെട്ടവര്‍ തിങ്ങി താമസിക്കുന്ന സ്ഥലത്തെ കര്‍ഷകരെ കുടിയിറക്കി വിടുകയായിരുന്നു. അവര്‍ ചെറുത്തുനിന്നു. തുടര്‍ന്ന് വെടിവയ്പുനടത്തി നിരവധി പാവപ്പെട്ട കര്‍ഷകരെ കൊന്നുതള്ളിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ഇപ്പോള്‍ രാഷ്ട്രീയ തിമിരം ബാധിച്ച് കപട കര്‍ഷകസ്‌നേഹം പ്രകടിപ്പിക്കുന്നത് എന്നത് വിരോധാഭാസമാണ്.
കരാര്‍ കൃഷി ഇടപാടുകളിലോ കൃഷി സംബന്ധിച്ച് മറ്റ് ഏതു പ്രശ്‌നമുണ്ടായാലോ കാര്‍ഷികനിയമത്തില്‍ മൂന്നു രീതിയിലുള്ള പരിഹാരമാര്‍ഗ്ഗങ്ങളാണ് നിര്‍ദ്ദേശിക്കുന്നത്. അനുരഞ്ജനബോര്‍ഡ്, സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അപ്പലറ്റ് അതോറിറ്റി. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രശ്‌നങ്ങളിലും തര്‍ക്കങ്ങളിലും മേല്‍ 30 ദിവസത്തിനകം പരിഹാരം കാണണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. ഇപ്പോള്‍ സിവില്‍ കോടതികളില്‍ നീണ്ടു നീണ്ടുപോകുന്ന കേസുകളാണ് പുതിയ നിയമസംവിധാനത്തിലൂടെ 30 ദിവസം കൊണ്ട് തീര്‍പ്പുകല്‍പ്പിക്കുന്നത്. ഒരുപക്ഷെ നിയമത്തിലെ മൂന്നുമാര്‍ഗ്ഗങ്ങളിലൂടെയും നീതി ലഭിച്ചില്ലെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാനുള്ള കര്‍ഷകന്റെ അവകാശത്തെ ഇല്ലാതാക്കുന്നുമില്ല.
നിലനിന്നുപോരുന്ന കര്‍ഷകരുടെ നിയമാനിശ്ചിതത്വം ഇനിയും നിലനിറുത്തി കൊണ്ടുപോകണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. അനിശ്ചിതത്വത്തിന്റെ താത്വികസിദ്ധാന്തം തന്നെയാണ് സിപിഎം അണികളെ പഠിപ്പിച്ചിരുന്നതും. അത് ഇങ്ങനെയാണ്: ‘ജനങ്ങള്‍ക്ക് നക്കാപ്പിച്ച കൊടുത്ത് അവരുടെ അവകാശം തകര്‍ക്കരുത്. അതിനായി സമൂഹത്തില്‍ പട്ടിണിയും പരിവട്ടവും ഉണ്ടാക്കി അനിശ്ചിതത്വം സൃഷ്ടിക്കണം. എങ്കിലേ അവരില്‍ അവകാശബോധം ഉണരൂ. ഈ അവകാശബോധത്തില്‍ നിന്നു ഉണ്ടാകുന്ന സാമൂഹിക അരാജകത്വത്തില്‍ നിന്നേ വിപ്ലവം ഉണ്ടാകൂ.’ ഇത്തരമൊരു സിദ്ധാന്തം പഠിപ്പിക്കുന്നവര്‍ക്ക് കാര്‍ഷികമേഖലയിലെ അവരുടെ പ്രശ്‌നങ്ങളിന്മേല്‍ പരിഹാരം ഉണ്ടാകുന്നത് സഹിക്കാനാവില്ല. ഇവര്‍ ഇങ്ങനെയൊരു സിന്താദ്ധം പഠിപ്പിക്കുമ്പോഴും മറുവശത്ത് കിറ്റുപോലുള്ള ചില ആനുകൂല്യങ്ങള്‍ നല്‍കി ജനങ്ങളെ തങ്ങളോടൊപ്പം തളച്ചിടാന്‍ ശ്രമിക്കുന്നു. കേരള ജനതയെ പണയം വെച്ച് കടംവാങ്ങിയ തുക കൊണ്ടാണ് കിറ്റുവിതരണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 67,000 കോടി കടമുണ്ടായിരുന്ന കേരളത്തിന് ഇപ്പോള്‍ കടം വര്‍ധിച്ച് 3.25 ലക്ഷം കോടിയായി മാറിയിരിക്കുന്നു. അത് കൂടാതെയാണ് സര്‍ക്കാര്‍ ജാമ്യത്തില്‍ കിഫ്ബിയെടുത്ത കടവും ജനങ്ങളുടെ തലയില്‍ എത്താന്‍ പോകുന്നത്. ഒരു ജനതയുടെ ഭാവിതലമുറയെ കടഭാരത്താല്‍ അനിശ്ചിതത്വത്തില്‍ ആക്കിയിരിക്കുന്നവര്‍ക്ക് കര്‍ഷകരുടെ നിലവിലെ നിയമാനിശ്ചിതത്വത്തിന് ശീഘ്രപരിഹാരം കാണുന്ന കാര്‍ഷികനിയമത്തെ അനിശ്ചിതത്വത്തിലാക്കാന്‍ ശ്രമിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.
കര്‍ഷകരുടെ ഉന്നമനം കണ്ടുകൊണ്ടാണ് കേന്ദ്രബഡ്ജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ഇത് കര്‍ഷകദല്ലാളന്മാര്‍ക്കും ഇടതുപക്ഷത്തിനും ഇടക്കാലത്തൊന്നും തിരിച്ചുവരാനാവാത്തവിധത്തില്‍ അധഃപതിച്ചിരിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും ദഹിക്കുന്നില്ല. ബഡ്ജറ്റില്‍ കര്‍ഷകക്ഷേമത്തിനായി 75060 കോടിയും കാര്‍ഷികവായ്പയ്ക്കായി 16.5 ലക്ഷം കോടിയും മിനിമംതാങ്ങുവില നിലനിര്‍ത്താനും തുക ബഡ്ജറ്റില്‍ വക കൊള്ളിച്ചിട്ടുണ്ട്. കാര്‍ഷികമേഖലയിലെ പുരോഗതി മുന്നില്‍ കണ്ടുകൊണ്ടുള്ള ബഡ്ജറ്റിനെ ബ്രോക്കര്‍മാരോടും ഇടനിലക്കാരോടും ഒത്തുചേര്‍ന്നുകൊണ്ട് എതിര്‍ക്കുന്നു. മാറ്റത്തിനുവേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന് കമ്മ്യൂണിസ്റ്റുകള്‍ പറയുന്നുണ്ടെങ്കിലും ചരിത്രം പരിശോധിച്ച് നോക്കിയാല്‍ സമൂഹത്തില്‍ വന്ന മാറ്റങ്ങളെയെല്ലാം ഇവര്‍ എതിര്‍ത്തിട്ടുണ്ട്.
യന്ത്രകലപ്പ വന്നപ്പോഴും കൊയ്ത്ത് യന്ത്രം വന്നപ്പോഴും ഇവര്‍ സമരമുറകള്‍ അവലംബിച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള കയര്‍യന്ത്രം വന്നപ്പോഴും സമരങ്ങള്‍ സംഘടിപ്പിച്ചു. കംപ്യൂട്ടര്‍ എത്തിയപ്പോഴും സമരകാഹളം ഉയര്‍ത്തി. ഏത് പുരോഗതിയിലും ഇവര്‍ തടസ്സവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇപ്പോള്‍ കര്‍ഷകരുടെ വികസനം മുന്നില്‍ കണ്ടുകൊണ്ടുള്ള കാര്‍ഷിക നിയമത്തിനെതിരെയും കൊമ്പ് കോര്‍ക്കുന്നു. ഇന്ത്യയുടെ വിദേശനയത്തെയും ബന്ധങ്ങളെയും കൂട്ടുകെട്ടുകളെയും ഇടതുപക്ഷം തള്ളിപ്പറഞ്ഞുകൊണ്ട് ചൈനയുടെ വിദേശനയങ്ങളെയും ബന്ധങ്ങളെയും കൂട്ടുകെട്ടുകളെയും പരസ്യമായി പിന്‍തുണയ്ക്കുന്നു.
പ്രീഡിഗ്രി കോളേജ് തലത്തില്‍ നിന്നു മാറ്റി പ്രീഡിഗ്രി ബോര്‍ഡ് കൊണ്ടുവരുന്നതിനെതിരെ മന്ത്രിമാരെ തടയല്‍ സമരത്തെ തുടര്‍ന്നാണ് കൂത്തുപറമ്പില്‍ വെടിവയ്പുണ്ടായത്. തിരിച്ച് ഭരണത്തിലെത്തിയപ്പോള്‍ എതിര്‍ത്തവര്‍ തന്നെ പ്ലസ്ടുയെന്ന പേരില്‍ അത് നടപ്പിലാക്കുന്നതാണ് നാം കണ്ടത്. ഇന്നലെവരെ ഇന്ത്യയിലെ ഭൂപ്രഭുക്കളും മണ്ഡികളിലെ ഇടനിലക്കാരും വര്‍ഗ്ഗശത്രുക്കളാണെന്നാണ് പറഞ്ഞുനടന്നിരുന്നത്. ഇപ്പോള്‍ നടക്കുന്ന ബ്രോക്കര്‍ കര്‍ഷകസമരത്തോടെ ഇന്ത്യയിലെ ഭൂപ്രഭുക്കള്‍ ബൂര്‍ഷ്വാസികള്‍ അല്ലെന്നും ഇടനിലക്കാര്‍ ചൂഷകരല്ലെന്നും മാറ്റി പറയുന്നു. ഇതുപോലെ മറ്റൊരു ഇരട്ടത്താപ്പാണ് ‘മുസ്ലീംലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണ്. എന്നാല്‍ തങ്ങളുടെ കൂടെ നില്‍ക്കുന്ന ഇന്ത്യന്‍ നാഷണല്‍ ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയല്ല എന്ന് പറയുന്നത്.’
ലോകം മുഴുവന്‍ പൊട്ടിപ്പാളീസായ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനയത്തില്‍ ഊന്നിനില്‍ക്കുന്നവരാണ് കാര്‍ഷിക പരിഷ്‌ക്കരണനിയമത്തെ എതിര്‍ക്കുന്നത്. കാര്‍ഷിക സമരത്തിനു പിറകില്‍ നില്‍ക്കുന്ന വിഘടനവാദികളോടും ക്രമസമാധാനം തകര്‍ക്കുന്നവരോടും ചേര്‍ന്നുനിന്നു ഇടതുപക്ഷവും സമരാഹ്വാനം നടത്തുന്നു. ഈ സമരത്തിനായി വിദേശത്തുനിന്നും കോടികള്‍ ഒഴുകിയെത്തുന്നുവെന്ന് വെളിപ്പെട്ടതാണ്. ഈ പണത്തിന്റെ പിന്‍ബലത്തിലാണ് റിപ്പബ്ലിക് ദിനത്തില്‍ അക്രമികള്‍ അഴിഞ്ഞാടിയത്.
പോലീസിന്റെ കടുത്ത സംയമനം ഒന്നുകൊണ്ടുമാത്രമാണ് അന്ന് ചോരപ്പുഴ ഒഴുകാതെ പോയത്. ഇവര്‍ അന്നദാതാക്കളോ, തീവ്രവാദികളോ എന്ന് ഇടതുപക്ഷം ഈ വൈകിയ വേളയിലെങ്കിലും ചിന്തിക്കണം. ഇത് കര്‍ഷകസമരമോ ദല്ലാളന്‍മാരുടെ സമരമോ എന്ന് സത്യസന്ധമായ വിശകലനം ഇടതുപക്ഷം നടത്തണം.
ഇപ്പോള്‍ ദല്ലാളന്‍മാരുടെ പുതിയ ഉപാധി റിപ്പബ്ലിക് ദിനത്തില്‍ കലാപം ഉയര്‍ത്തിയതിന് അറസ്റ്റില്‍ ആയവരെ വിട്ടയ്ക്കണം, അവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം എന്നാണ്.റിപ്പബ്ലിക്ക് ദിനത്തിന്റെ പ്രധാന്യമില്ലാതാക്കി കലാപം സൃഷ്ടിച്ചവരെയാണോ നിരുപാധികം വിട്ടയ്‌ക്കേണ്ടത്? ദേശീയ പതാകയെ പരസ്യമായി അപമാനിച്ചവരുടെ കേസാണോ പിന്‍വലിക്കേണ്ടത്? പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കാണോ നിരുപാധികം മാപ്പുകൊടുക്കേണ്ടത്? ഇതിന് ആര്‍ജ്ജവമുള്ള ഒരു സര്‍ക്കാരിനു കഴിയില്ലെന്ന് ഈ ആവശ്യങ്ങളുടെ കൂടെനിന്ന് പിന്‍താങ്ങുന്ന ഇടതുപക്ഷം മനസ്സിലാക്കണം. വ്യക്തമായ വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റുചെയ്തിട്ടുള്ളത്. കര്‍ഷകവേഷം കെട്ടിയാടുന്ന കര്‍ഷകസമരം വിഘടനവാദവും സുരക്ഷയുമായുള്ള ബന്ധത്തില്‍ എത്തിനില്‍ക്കുന്നത് ഇടതുപക്ഷത്തിനു കാണാനാവുന്നില്ലെങ്കിലും സര്‍ക്കാരിനും രാജ്യത്തെ ജനതയ്ക്കും അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ദേശീയപതാകയെ അപമാനിച്ച് ഖാലിസ്ഥാന്‍ കൊടികെട്ടിയത് പാകിസ്ഥാനില്‍ ഉടനീളമാണ് ആഘോഷിക്കപ്പെട്ടത്.
കര്‍ഷകര്‍ക്ക് അവരുടെ അവകാശം ഉറപ്പിക്കുന്ന നിയമത്തിനെതിരെ ചില കര്‍ഷകനേതാക്കളെയും ചില കര്‍ഷകരെയും കൈയ്യിലെടുത്ത് മണ്ഡി ബ്രോക്കര്‍മാരും ഇടനിലക്കാരും കാര്‍ഷിക പ്രതിഷേധസമരം സംഘടിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നിട്ടും 11 പ്രാവശ്യം സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയുണ്ടായി. സര്‍ക്കാര്‍ വീട്ടുവീഴ്ചാമനോഭാവത്തോടെ ഒരുനിര്‍ദ്ദേശം വെച്ചു. ‘കര്‍ഷകസമരം അവസാനിപ്പിച്ചാല്‍ കാര്‍ഷികനിയമങ്ങള്‍ ഒന്നരവര്‍ഷത്തേക്കു മരവിപ്പിക്കാം. തുടര്‍ന്ന് കാര്‍ഷികനിയമങ്ങളും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പഠിക്കാന്‍ ഉന്നതാധികാരസമിതി രൂപീകരിക്കുമെന്നും ഈ സമിതിയില്‍ സമരസമിതി നിര്‍ദ്ദേശിക്കുന്ന ആള്‍ക്കാരെ ഉള്‍പ്പെടുത്താമെന്നും പറഞ്ഞു.’ സമരസമിതി ഈ നിര്‍ദ്ദേശങ്ങളെ നിര്‍ദ്ദയം തള്ളിക്കളയുകയാണുണ്ടായത്. കര്‍ഷകനിയമങ്ങളെക്കുറിച്ച് പഠിക്കാനായി സുപ്രീംകോടതി നിശ്ചയിച്ച സമിതിയെയും അവര്‍ അംഗീകരിച്ചില്ല.
ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തെ അപ്പാടെ പിന്‍വലിച്ചാലെ ഞങ്ങള്‍ അടങ്ങൂവെന്ന ധാര്‍ഷ്ട്യം മാത്രമാണ് സമരസമിതി കൈക്കൊള്ളുന്നത്. രാജ്യത്ത് ഒളിഞ്ഞിരിക്കുന്ന ഖാലിസ്ഥാന്‍ വിഘടനവാദത്തെ പാകിസ്ഥാനും ചൈനയും നല്ലരീതിയില്‍ പിന്തുണയ്ക്കുമ്പോള്‍ ഇവര്‍ ധാര്‍ഷ്ട്യം ഇനിയും തുടരും. സമരസമിതി നേതാക്കളുമായി 11 തവണ ചര്‍ച്ചചെയ്തിട്ടും, നിയമത്തില്‍ പാളിച്ചകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച നടത്താതെ നിയമം പിന്‍വലിച്ചേ തീരുവെന്ന ദുര്‍വ്വാശി കാണിക്കുന്നു. ഇങ്ങനെയൊരവസ്ഥയില്‍ ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുത്തുകൊണ്ട് ഈ പ്രശ്‌നം അവസാനിപ്പിക്കുകയെന്ന മാര്‍ഗ്ഗമേ അവശേഷിക്കുന്നുള്ളു. ഈ ധാര്‍ഷ്ട്യക്കാര്‍ കര്‍ഷകരല്ല കലാപകാ രികളാണ്. അന്നദാതാക്കളല്ല, കര്‍ഷകവേഷം കെട്ടിയാടുന്ന ഭീകരവാദികളാണ്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തെ അപ്പാടെ പിന്‍വലിച്ചേ ഞങ്ങള്‍ അടങ്ങൂ എന്ന പിടിവാശി ജനാധിപത്യ ബോധമുള്ള ആര്‍ക്കെങ്കിലും അംഗീകരിക്കാനാവുമോ?