ലോകവ്യാപാര സംഘടനയ്ക്ക് ആദ്യമായി വനിത മേധാവി വന്നിരിക്കയാണ്. നൈജീരിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞയായ ഇന്‍ഗോസി ഒകോഞ്ചോ ഇവേലയാണ് ഡബ്ലു.ടി.ഒ തലപ്പത്ത് എത്തിയത്. ലോകബാങ്ക് ചുമതലയിലും നൈജീരിയയുടെ ധനമന്ത്രിയായും 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തി കൂടിയാണ് ഇന്‍ഗോസി. 164 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ലോക വ്യാപാര സംഘടന.ഇതിനെ ആദ്യമായി നയിക്കുന്ന വനിതയും ആഫ്രിക്കന്‍ വംശജയും എന്ന ബഹുമതിയും ഇന്‍ഗോസിക്കു സ്വന്തം. മാര്‍ച്ച് ഒന്നു മുതലാണ് ഇന്‍ഗോസി സ്ഥാനമേറ്റെടുക്കുക.
ഒകോന്‍ജോ ഈ സ്ഥാനം ഏറ്റെടുക്കുന്നതിനെ യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തേ തടഞ്ഞിരുന്നു. യു.എസ്.-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വ്യാപാര ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കുക, വ്യാപാര നിയമങ്ങള്‍ പരിഷ്‌കരിക്കുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് ഒകോന്‍ജോയെ കാത്തിരിക്കുന്നത്.
നാളിതുവരെ ലോക വ്യാപാര സംഘടന (WTO) യെ കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞുനിന്നിരുന്നത് അതിന്റെ മന്ത്രിതല സമ്മേളനങ്ങളോടു അനുബന്ധിച്ചാണ്. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടന്നിരുന്ന മന്ത്രിതല സമ്മേളനങ്ങള്‍ ഒരിക്കലും സമവായത്തിലല്ല പിരിഞ്ഞിരുന്നതും. ആഗോളവല്കരണ വിരുദ്ധരുടെ പ്രധാന സമര വേദികൂടിയായിരുന്നു മന്ത്രിതല സമ്മേളനങ്ങള്‍. അതുകൊണ്ടാണ് ദോഹ ഉച്ചകോടി, കാന്‍കൂന്‍ സമ്മേളനം, ജനീവ ചര്‍ച്ചകള്‍ എന്നിവയൊക്കെ കാര്‍ഷിക സബ്‌സിഡിയുമായി ബന്ധപ്പെട്ട കരാറുകളിലെല്ലാം നിറഞ്ഞുനില്കുന്നത്. എന്നാല്‍ ഇപ്പോള്‍ ലോകം വ്യാപാരവുമായി ബന്ധപ്പെട്ടു പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് മറ്റൊന്നാണ്.
ഏഴു അംഗങ്ങളുള്ള DSB ലോക വ്യാപാര സംഘടനയെ അതിന്റെ മുന്‍ഗാമിയായ GATT ല്‍ നിന്നും വ്യതിരിക്തമായി നിര്‍ത്തുന്നതായിരുന്നു. രണ്ടാം ലോകമഹായുദ്ധാനന്തരം നടന്ന ബ്രെട്ടന്‍വുഡ്സ് ഉച്ചകോടിയില്‍ ജെ എം കെയിന്‍സ് എന്ന സാമ്പത്തികശാസ്ത്രജ്ഞന്‍ മുന്നോട്ടു വച്ച ആശയമാണ് ലോകവ്യാപാരം നിയന്ത്രിക്കുന്നതിനായുള്ള ഒരു സംവിധാനം. ലോകബാങ്ക്, അന്തരാഷ്ട്ര നാണയ നിധി എന്നിവ 1945 -ല്‍ തന്നെ നിലവില്‍ വന്നു. എന്നാല്‍ ലോകവ്യാപാരം നിയന്ത്രിക്കുന്നതിനായുള്ള സംവിധാനം 1947 ല്‍ മാത്രമാണ് ഗാട്ട് എന്ന പേരില്‍ നിലവില്‍ വന്നത്. GATT ല്‍ തര്‍ക്ക പരിഹാരത്തിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. 1984 മുതല്‍ 1994 വരെ നടന്ന ഉറുഗ്വേ വട്ട ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഗാട്ടിനു പകരമായി ലോകവ്യപാര സംഘടന രൂപവല്കരിക്കാന്‍ തീരുമാനിച്ചത്. ജനീവ ആസ്ഥാനമായി രൂപവല്കരിച്ച ലോകവ്യപാരസംഘടനയില്‍ ഇപ്പോള്‍ 164 അംഗങ്ങള്‍ ആണുള്ളത്. ചരക്കു വ്യാപാരങ്ങള്‍ ആണ് പ്രധാനമായും ഗാട്ട് നിയന്ത്രിച്ചിരുന്നതെങ്കില്‍ ലോക വ്യാപാര സംഘടന പ്രധാനമായും നിയന്ത്രിക്കുന്നത് സേവനങ്ങള്‍, ബൗദ്ധിക സ്വത്ത് അവകാശങ്ങള്‍ മുതലായവയെ ആണ്. തര്‍ക്ക പരിഹാര വേദിയില്‍ ഏഴു അംഗങ്ങള്‍ ആണുള്ളത്. ഇതില്‍ അഞ്ചു പേരെയും നിയോഗിക്കേണ്ടത് അമേരിക്കയാണ്. ഒഴിവു വന്ന ഒരു പദവി പോലും നികത്തേണ്ടതില്ല എന്നതാണ് ട്രംപിന്റെ തീരുമാനം. ലോകവ്യാപാര സംഘടനയുടെ കിരീടം എന്നാണ് പ്രശ്‌നപരിഹാര വേദി അറിയപ്പെടുന്നത്. ആ കിരീടം തച്ചുടച്ചാല്‍ മെച്ചം അമേരിക്കക്കല്ലാതെ മറ്റാര്‍ക്കും അല്ല. ഇപ്പോള്‍ ഒരു അംഗമായി ചുരുങ്ങിയ പ്രശ്‌ന പരിഹാര വേദിയുടെ അഭാവത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള വ്യാപാര യുദ്ധങ്ങളൂം തര്‍ക്കങ്ങളും എങ്ങനെ പരിഹരിക്കപ്പെടും എന്നറിയാതെ ഉഴലുകയാണ് അമേരിക്ക ഒഴിച്ചുള്ള അംഗ രാജ്യങ്ങള്‍. ലോക വ്യാപാരത്തിന്റെ കേവലം രണ്ടു ശതമാനം മാത്രമാണ് ഇന്ത്യയുടെ വിഹിതം. എന്നാല്‍ നാളിതു വരെ മറ്റു ലോക രാജ്യങ്ങള്‍ മുപ്പതിലധികം തര്‍ക്കങ്ങള്‍ ഇന്ത്യയുമായി ഉള്ളത് പ്രശ്‌നപരിഹാര വേദിക്കു മുന്‍പാകെ എത്തിച്ചിട്ടുണ്ട്. ഇ യു, അമേരിക്ക, തായ്വാന്‍, ബ്രസീല്‍, ജപ്പാന്‍, ആഫ്രിക്ക, അര്‍ജന്റീന, തുര്‍ക്കി, ഓസ്‌ട്രേലിയ, ഗട്ടിമാല തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യക്കു വ്യാപാര തര്‍ക്കങ്ങള്‍ ഉണ്ട്. ഇതൊക്കെ ഇനി ഏതു നിലക്ക് പരിഹരിക്കപ്പെടുമെന്നറിയാതെ വലയുകയാണ് ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം ഇപ്പോള്‍.
പ്രശ്‌ന പരിഹാര വേദിക്കു (DSB) മുമ്പാകെ 592 തര്‍ക്കങ്ങള്‍ക്ക് നാളിതു വരെ പരിഹാരം കണ്ടിട്ടുണ്ട്. Two former members – former commerce secretary എ വി ഗണേശന്‍, ഉജാല്‍ സിംഗ് ഭാട്ടിയ എന്നീ രണ്ടു ഇന്ത്യക്കാര്‍ പ്രശ്‌ന പരിഹാര വേദി (DSB) ) യില്‍ അംഗങ്ങളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവരുടെ അഭിപ്രായത്തില്‍ അമേരിക്കന്‍ തന്‍പോരിമയാണ് ഇപ്പോളത്തെ WTO പ്രതിസന്ധിയുടെ മൂലകാരണം. അമേരിക്ക ആദ്യം എന്ന ട്രംപ് നയം നടപ്പിലാക്കുന്നത് വിലങ്ങുതടി ആയതാണ് WTOക്കു ചരമക്കുറിപ്പെഴുതാന്‍ ഇപ്പോള്‍ അവര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. അമേരിക്കന്‍ പരുത്തി വ്യവസായികള്‍ ബ്രസീലിയന്‍ വ്യവസായികള്‍ക്കെതിരെ നടത്തിയ വ്യവഹാരത്തില്‍ തോല്‍വി ആയിരുന്നു അമേരിക്കക്ക്. ഏതായാലും ചൈനയുമായുള്ള വ്യപാരയുദ്ധം അവസാനിപ്പിച്ച് ഒരടി മുമ്പോട്ടു പോയിട്ടിട്ടുണ്ട് അമേരിക്ക ഇപ്പോള്‍. പ്രശ്‌ന പരിഹാര വേദിക്കു (DSB)ക്കു മുന്‍പാകെ എത്തിയ ഭൂരിഭാഗം കേസുകളിലും അമേരിക്കക്കു അനുകൂലമായാണ് വിധി വന്നിട്ടുള്ളതെന്നാണ് വൈചിത്ര്യം. അടുത്തകാലത്തുതന്നെ അമേരിക്കന്‍ ബോയിങ് കമ്പനിക്കനുകൂലമായി നെതെര്‍ലാന്‍ഡ് കമ്പനിയായ എയര്‍ ബസിനെതിരായി ഒരു വിധി വന്നതും എടുത്തു പറയേണ്ടതാണ്. പ്രശ്‌ന പരിഹാര വേദിക്കു (DSB) മുന്‍പാകെ ലോകവ്യാപാര സംഘടനയുടെ കീഴിലുള്ള ബോക്‌സ് മെക്കാനിസം വലിയൊരു കീറാമുട്ടിയായിരിന്നു. ബ്ലൂ ബോക്‌സ്, ഗ്രീന്‍ ബോക്‌സ്, ആംബര്‍ ബോക്‌സ് എന്നിങ്ങനെയുള്ള സബ്‌സിഡിയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ വ്യാഖ്യാനിച്ചു വികസിത രാജ്യങ്ങള്‍ക്കു അനുകൂലമാക്കി മാറ്റുന്നു എന്നൊരു ആരോപണം തുടക്കം മുതല്‌ക്കേ ഉണ്ടായിരുന്നു. ഇതിനൊക്കെ പുറമേ ബൗദ്ധിക സ്വത്തവകാശങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങളും പൊതിയാ തേങ്ങയായി തുടരുക തന്നെയാണ്. കോപ്പി റൈറ്റ്, പേറ്റന്റ്, ട്രേഡ്മാര്‍ക്ക്, ട്രേഡ് സീക്രട്ട്, ഭൗമ സൂചിക, സോഫ്റ്റ്വെയര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ട്രിപ്സ് എന്നൊരു കരാറും ലോകവ്യാപാര സംഘടനയില്‍ ഉണ്ട്. എന്നാല്‍ ഇതെല്ലം വികസിത രാജ്യങ്ങള്‍ക്കു വേണ്ടിയുള്ളതെന്നാണ് ഇന്ത്യ അടക്കമുള്ള വികസ്വര രാഷ്ട്രങ്ങളുടെ നിലപാട്.
ഇതിനിടെയാണ് മലേഷ്യയുമായി ഒരു പാമോയില്‍ യുദ്ധത്തില്‍ ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്നത്. കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനാനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്ന മലേഷ്യയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി നിര്‍ത്തിവച്ചിരിക്കുന്നതു വ്യാപാര നിയമങ്ങള്‍ക്ക് എതിരാണ്. ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ വിപണി. മലേഷ്യയും ഇന്തോനേഷ്യയും വലിയ ഉല്പാദകരും കയറ്റുമതിക്കാരുമാണ് ഈ രംഗത്ത്. മലേഷ്യയുടെ വിദേശ നാണ്യത്തിന്റെ വലിയൊരു പങ്കും വരുന്നത് ഇന്ത്യന്‍ വിപണിയില്‍ നിന്നാണ്. ആ രാജ്യത്തെ പാമോയില്‍ കര്‍ഷകര്‍ ഇന്ത്യന്‍ ഉപരോധം കാരണം വലിയ ദുരിതത്തിലാണ്.
അന്തര്‍ദേശീയ കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്ന സംഘടന (ഐഎംഒ)ചില പുതിയ പരിസ്ഥിതി നിയമങ്ങള്‍ ചരക്കു കടത്തിനുപയോഗിക്കുന്ന കപ്പലുകളില്‍ ബാധകമാക്കിയത് ഇന്ത്യക്കും വലിയ തിരിച്ചടി ആയിരിക്കുകയാണ്. ആഗോള വ്യാപാരത്തിന്റെ 90ശതമാനവും നടക്കുന്നത് കപ്പല്‍ വഴിയാണ്. മൊത്തം ലോക വ്യാപാര മൂല്യത്തിന്റെ 80ശതമാനത്തിലധികം നടക്കുന്നതും കടല്‍ മാര്‍ഗമാണ്. ലണ്ടന്‍ ആസ്ഥാനമായ ഐഎംഒ വികസിത രാജ്യങ്ങളിലെ കപ്പല്‍ കമ്പനികള്‍ക്ക് വേണ്ടി നിയമം ഉണ്ടാക്കുന്നു എന്നൊരു വാദം ഇന്ത്യ ഇതിനകം ഉന്നയിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരിയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുകയെന്നും ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും ഇന്‍ഗോസി പറയുന്നത് ശുഭപ്രതീക്ഷ നല്‍കുന്നതാണ്.