വിവാദങ്ങള്‍ ഉയരുമ്പോള്‍ മലക്കംമറിയുന്ന ഒരു സ്വഭാവം കേരളസര്‍ക്കാരിന്റെ തനതുസ്വഭാവമായി മാറിയിരിക്കുന്നു. ഈ സ്വഭാവം സ്പ്രിന്‍ക്ലര്‍, ഡിസ്‌ലറി ബ്യൂവറി ഇടപാട്, ഇ-മൊബിലിറ്റി മുതലായവയില്‍ നാം ദര്‍ശിച്ചതാണ്. അതിന്റെ മറ്റൊരു ആവര്‍ത്തനമാണ് ഇഎംസിസി ഗ്ലോബല്‍ കണ്‍സോര്‍ഷ്യന്റെ ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വിവാദം. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഇഎംസിസി ഗ്ലോബല്‍ കണ്‍സോര്‍ഷ്യത്തിന്റെ ഉപകമ്പനിയായ (Subsidiary) ഇഎംസിസി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വഴി 5000 കോടി രൂപ ആഴക്കടല്‍ മത്സ്യബന്ധനത്തിനും സംസ്‌കരണത്തിനും ഹാര്‍ബര്‍ നവീകരണത്തിനും മുടക്കുമെന്നതാണ് പദ്ധതി. ഇതിനു ആവശ്യമായ ആശയവിശദീകരണം (Concept Note) കമ്പനി, കേരള സര്‍ക്കാരിനു സമര്‍പ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ നടന്ന ‘അസെന്‍ഡ്’ നിക്ഷേപസംഗ മത്തില്‍ വച്ച് 5000 കോടി രൂപയുടെ പദ്ധതി കേരള സര്‍ക്കാരിനുവേണ്ടി കെഎഐഡിസി മാനേജിംഗ് ഡയറക്ടര്‍ എം.ജി. രാജമാണിക്യവും ഇഎംസിസി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജുവര്‍ഗ്ഗീസും തമ്മില്‍ 28-02-2020-ല്‍ ധാരണപത്രത്തില്‍ ഒപ്പിട്ടു. അതിനു ചുവടുപിടിച്ച് 400 ട്രോളറുകള്‍ നിര്‍മാണത്തിനും 5 മദര്‍ഷിപ്പു നിര്‍മ്മാണത്തിനുമായി 1950 കോടിയുടെ എം.ഒ.യു, അങ്കമാലി ആസ്ഥാനമായ ഇഎംസിസിയുടെ ഉപകമ്പനിയുമായി കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.എന്‍.സി.) എംഡി എന്‍. പ്രശാന്തുമായി എം.ഒ.യു ഒപ്പിട്ടു. ഫിഷറീസ് മന്ത്രിക്ക് സമര്‍പ്പിച്ച് ധാരണാ വിശദീകരണത്തിന്റെ (Concept Note)ചുവട് പിടിച്ചാണ് ഈ ധാരണപത്രം ഒപ്പിട്ടത്. ഇതൊന്നും സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് പറയുന്നത് സര്‍ക്കാരിനു തന്നെ നാണക്കേടാണ്. അല്ലെങ്കില്‍ സര്‍ക്കാര്‍ കേരളജനതയോടു ഇങ്ങനെ പറഞ്ഞ് ജനത്തെ വിഡ്ഢികളാക്കുകയാണ്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ 2018 ഏപ്രില്‍ മാസം ന്യൂയോര്‍ക്ക് സന്ദര്‍ശിച്ച അവസരത്തത്തില്‍ ഇഎംസിസി ഗ്ലോബല്‍ കണ്‍സോര്‍ഷ്യനുമായി നടത്തിയിരുന്ന ചര്‍ച്ചയുടെ തുടര്‍ച്ചയായിട്ടാണ് മുകളില്‍പ്പറഞ്ഞ ധാരണപത്രങ്ങള്‍ ഒപ്പിടാന്‍ ഇടവന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇഎംസിസി ഗ്ലോബല്‍ സി.ഇ.ഒ. നടത്തിയിരുന്ന കൂടിക്കാഴ്ചകളെ മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. എന്നാല്‍ അത് ശരിയാണെന്ന് ഇഎംസിസി പ്രസിഡന്റ് ഷിജുവര്‍ഗ്ഗീസ് സമ്മതിച്ചതോടെ അത് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഒന്നല്ല രണ്ട് തവണ കണ്ടതായി പറഞ്ഞിരിക്കുന്നത്.
മത്സ്യബന്ധത്തിനായി ഇഎംസിസിയുടെ കപ്പലുകളും യാനങ്ങളും ഉപയോഗിക്കും. മത്സ്യസംസ്‌കരണത്തിനായി ഇഎംസിസിയുടെ സംസ്‌കരണ സംവിധാനങ്ങള്‍ ഉപയോഗിക്കും. ഗതാഗത-പശ്ചാത്തല സംവിധാനങ്ങള്‍ പ്രാദേശിക-ദേശീയതലത്തില്‍ കമ്പനി സൗകര്യമൊരുക്കും. ആഗോളവിപണികളില്‍ എത്തിക്കുവാനുള്ള കയറ്റുമതി ഇഎംസിസി കൈകാര്യം ചെയ്യും. സംസ്‌കരണം-പാക്കിങ് ശേഖരണം ഇന്ധനപമ്പുകള്‍ ഐസ് പ്ലാന്റുകള്‍ എന്നിവയ്ക്ക് ആവശ്യമായ സ്ഥലം സര്‍ക്കാര്‍ അനുവദിക്കണം. 50 മുതല്‍ 100 സെന്ററുകള്‍ വരെ വേണ്ടിവരും. ഒരു സെന്ററിനു 3 മുതല്‍ 5 ഏക്കര്‍ വരെ വേണ്ടിവരും, അതായത് 250 മുതല്‍ 500 ഏക്കര്‍ സ്ഥലം വരെ നല്കണം. ഇപ്പോള്‍ തന്നെ ചേര്‍ത്തല, പള്ളിപ്പുറത്ത് നാല് ഏക്കര്‍ സ്ഥലം അനുവദിച്ചിക്കുകയും ചെയ്തു. ഇഎംസിസി കമ്പനിയുടെ വെബ്‌സൈറ്റില്‍ കമ്പനി കേരളസര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്ന സഹായങ്ങളും പിന്തുണയും ഈ പദ്ധതിയുടെ വിശദാംശങ്ങളും മനസ്സിലാക്കാനാവും. Home/The EMCC Group of Companies/emmc-Companies.com)
സര്‍ക്കാര്‍, ഇഎംസിസിക്ക് കടലും തീരദേശവും തീറെഴുതി കൊടുക്കുകയായിരുന്നു. കേരളത്തിന്റെ അധികാരപരിധിയിലുള്ള പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ (22 കിലോമീറ്റര്‍) അരിച്ചു പെറുക്കാനുള്ള അനുമതിയാണ് ഇഎംസിസിക്ക് സംസ്ഥാനസര്‍ക്കാര്‍ കൊടുത്തിരിക്കുന്നത്. അതിനപ്പുറമുള്ള ദൂരപരിധി സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ പെടുന്നതല്ല. സര്‍ക്കാരിന്റെ ഈ സമ്മതപത്രത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ ട്രോളര്‍ നിര്‍മ്മാണ കരാര്‍ റദ്ദാക്കിയിരിക്കുകയാണ്. ചേര്‍ത്തല പള്ളിപ്പുറം മേഗാ ഫുഡ് ഇഎംസിസിക്ക് നാല് ഏക്കര്‍ അനുവദിക്കുകയും ചെയ്തിരിക്കുന്നു. കരാറും 5000 കോടി രൂപയുടെ പദ്ധതി കരാറും റദ്ദാക്കിയിട്ടില്ല. പദ്ധതി ഉപേക്ഷിച്ചതായും പറഞ്ഞിട്ടില്ല. ഇപ്പോള്‍ തന്നെ പരമാവധി പിടിക്കാവുന്ന മത്സ്യത്തിന്റെ പരിധിക്കപ്പുറം പിടിക്കുന്നുണ്ട്. അനിയന്ത്രിതവും വിനാശകരവുമായ മത്സ്യബന്ധനം മത്സ്യത്തൊഴിലാളികളെ മുഴുപട്ടിണിയില്‍ കൊണ്ടുഎത്തിക്കും. ഇപ്പോള്‍ നമ്മുടെ കടലില്‍ മത്സ്യബന്ധനോപകരണങ്ങളുടെ ബാഹുല്യമാണ്. അവയെ നിയന്ത്രിക്കാനുള്ള കര്‍മ്മപദ്ധതികള്‍ക്ക് രൂപം കൊടുക്കാതെ വിദേശകുത്തകളെ വിളിച്ചുവരുത്തി കടല്‍ സമ്പത്ത് കൊള്ളയടിക്കാന്‍ തുറന്നു കൊടുക്കാനാണ് ശ്രമിച്ചത്. എന്നിട്ട് വലിയവായില്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെ വാചകമടിച്ചുകൊണ്ടിരിക്കുന്നു.
കേരളത്തില്‍ 50-60 ലക്ഷങ്ങള്‍ മുടക്കി ബോട്ടുകളിലും, താങ്ങുവള്ളങ്ങളിലുമായി ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നുണ്ട്. അതിനായി അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ഇഎംസിസി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റിഡ് കമ്പനിയുമായി ഉണ്ടാക്കിയ ധാരണപത്രങ്ങള്‍ വിവാദമായിരിക്കുന്നതിനാല്‍, അവ പിന്‍വലിച്ച് അഡിഷണല്‍ ചീഫ് സെക്രട്ടറി റ്റി.കെ. ജോസിനെ കൊണ്ട് അന്വേഷിച്ച് മുഖം രക്ഷിക്കാനുള്ള തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്. ധാരണപത്രങ്ങളുമായി ബന്ധപ്പെട്ട വസ്തുതകള്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കി കാര്യങ്ങള്‍ പുറത്തുകൊണ്ടുവരികയാണ് വേണ്ടത്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉദ്യോഗസ്ഥതല അന്വേഷണ റിപ്പോര്‍ട്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണ്.