ശ്രീ.ബാലന്‍ പൂതേരിക്ക് പദ്മശ്രീ പുരസ്കാരം ലഭിച്ചതില്‍ സന്തോഷിക്കുന്നവരെക്കാളധികം നിരാശ ബാധിച്ചവരാണ്. പ്രതീക്ഷ പുലര്‍ത്തിയിരുന്നവരും, പുരസ്കാരലബ്ധിക്ക് വേണ്ടി ചരടുവലിച്ചവരും , പതിവുപോലെ സംഗതികള്‍ നടക്കാതിരുന്നവരും അതിലുണ്ടാവാം. എന്നാല്‍, അതിലധികം എതിര്‍പ്പ് വന്നിട്ടുള്ളത് ഇടതുപക്ഷക്കാരില്‍ നിന്നും ഹൈന്ദവ വിരോധികളില്‍ നിന്നുമാണ്. അവരുടെയൊന്നും വായനാപരിസരത്ത് കണ്ടിട്ടില്ലാത്ത വ്യക്തിയാണല്ലോ പൂതേരി. കാരണം, അദ്ദേഹം രചനകള്‍ നടത്തിയിട്ടുള്ളത് സമകാലിക പ്രയോഗത്തില്‍ പറഞ്ഞാല്‍ ഹലാല്‍ അല്ലാത്ത വിഷയങ്ങളിലാണ്.
പക്ഷേ, വിമര്‍ശകരും, ആജന്മ ശത്രുക്കളും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയുണ്ട്. വിധിയുടെ മുന്നില്‍ തോറ്റു കൊടുക്കാതെ, പോരായ്മകള്‍ അനുഗ്രഹമായി മാറ്റിയ വ്യക്തിയാണദ്ദേഹം. ഒരു പക്ഷേ, കണ്ണിന് കാഴ്ച നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കില്‍, അനേകം സംഘപരിവാര്‍ പ്രവര്‍ത്തകരെപ്പോലെ പലരിലൊരുവനായി തീരേണ്ട വ്യക്തിയാണ് ഇത്രയും ഉയരങ്ങളിലെത്തിയത്. കാഴ്ച നശിക്കുമ്പോള്‍ അദ്ദേഹം ഏതാനും പുസ്തകങ്ങള്‍ മാത്രമേ എഴുതിയിട്ടുണ്ടായിരുന്നുള്ളൂ. ഇരുനൂറിലധികം പുസ്തകങ്ങളും പരിപൂര്‍ണ്ണമായി കാഴ്ച നശിച്ചശേഷമാണ് രചിട്ടുള്ളത്!
പാശ്ചാത്തലം
അറുപത്തി അഞ്ചു വയസായ അദ്ദേഹം ചാഞ്ചിക്കുട്ടി, മാണിക്കുട്ടി ദമ്പതിമാരുടെ പതിനൊന്നു മക്കളില്‍ ഒരാളായാണ് ജനിച്ചത്. ജനിക്കുമ്പോള്‍ തന്നെ ഒരു കണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നു. ഇരുപത്തി മൂന്നാം വയസില്‍ പൂര്‍ണ്ണമായും കാഴ്ച നശിച്ചു. അതിനുശേഷം അദ്ദേഹം എഴുത്തിന്‍റെ ലോകത്തേക്ക് പരിപൂര്‍ണ്ണമായി വ്യാപരിച്ചു. അതിന് മുന്‍പ് സംഘപരിവാറിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്നു. എ.ബി.വി.പി, സക്ഷമ, സംസ്കൃത പ്രചാരക് സംഘ്, മദ്യവര്‍ജ്ജന പ്രസ്ഥാന്‍, വയോജന വിദ്യാഭ്യാസം, വിശ്വഹിന്ദു പരിഷത്ത്, ശക്തി ദേവന്‍ ചാരിറ്റി ട്രസ്റ്റ്, വനവാസി തുടങ്ങി ഒട്ടേറെ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. 1983 ലാണ് ആദ്യ പുസ്തകം എഴുതിയത്. അതിന് മുന്‍പ് സ്കൂള്‍ മാഗസിൻ , കോളേജ് മാഗസിന്‍ എന്നിവയില്‍ എഴുതിയിരുന്നു. ചില പുസ്തകങ്ങള്‍ ക്ഷേത്ര സംരക്ഷണ സമിതികളുടെ ആവശ്യപ്രകാരം രചിച്ചവയാണ്. മറ്റ് ചിലവ മലയാളികള്‍ക്ക് തീരെ പരിചയമില്ലാത്ത സ്വാതന്ത്ര്യ സമര സേനാനികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ ജീവചരിത്രമാണ്. പല ക്ഷേത്രങ്ങളുടെയും ഐതീഹ്യങ്ങള്‍ അദ്ദേഹത്തിന്‍റെ രചനയിലൂടെയാണ് പുറംലോകം അറിഞ്ഞത്. അധിനിവേശ ശക്തികള്‍ നാമാവശേഷമാക്കിയ പല ക്ഷേത്രചരിത്രങ്ങളും പൂതേരിയിലൂടെ വെളിച്ചം കണ്ടിട്ടുണ്ട്. അതിനെല്ലാമുപരി മഹാഭാരതം, രാമായണം, നാരായണീയം തുടങ്ങിയ മഹല്‍കൃതികള്‍ക്കു ലളിതമായ ആഖ്യാനങ്ങള്‍ രചിച്ചു സാധാരണക്കാരില്‍ അതിന്‍റെ അന്തസത്ത എത്തിക്കുകയും ചെയ്തിട്ടുണ്ട്.
വൈകല്യത്തെ അവസരമാക്കി ഉപയോഗിച്ച പൂതേരിയെ തേടി ഒട്ടേറെ സഹാനുഭൂതിയുള്ള ആളുകള്‍ എത്താറുണ്ട്. അവരാണ് പുസ്തക രചനയിലും മറ്റും സഹായിക്കുക. മനസില്‍ കിടന്നു പരവേശം കൊള്ളുന്ന വാക്കുകള്‍ അദ്ദേഹം പറഞ്ഞു കൊടുക്കുന്നതനുസരിച്ച് അവര്‍ പകര്‍ത്തിയെഴുതുന്നു. അതുകൂടാതെ , പുസ്തക രചനയില്‍ ഒട്ടേറെ പണ്ഡിതന്മാരും അദ്ദേഹത്തെ സഹായിക്കാന്‍ എത്തിച്ചേരാറുണ്ട്. സംസ്കൃതത്തില്‍ ഗഹനമായ പാണ്ഡിത്യം ഇല്ലാത്ത പൂതേരി പലപ്പോഴും ആചാര്യന്‍മാരുടെ സഹായം തേടാറുണ്ട്. അതുപോലെ, പണ്ഡിതന്മാര്‍ സ്വമനസ്സാലെ എത്തിപ്പെടാറുമുണ്ട്. പലരും അദ്ദേഹത്തിന്‍റെ ചെറിയ വീട്ടില്‍ ഒരംഗത്തെപ്പോലെ താമസിച്ചാണ് രചന പൂര്‍ത്തീകരിക്കാന്‍ സഹായിക്കുക. ആരും നിയോഗിക്കാതെയും, ക്ഷണിക്കാതെയും അദ്ദേഹത്തെ സഹായിക്കാന്‍ പലരും ഒരു അനുഗ്രഹം പോലെ, തപസ്യപോലെ എത്തിച്ചേരാറുണ്ട്. അതുകൊണ്ടു നാളിതു വരെ പരസഹായത്തിന്‍റെ അഭാവം ഉണ്ടായിട്ടില്ല. മുഖ്യധാരാ പ്രവര്‍ത്തനത്തില്‍ നിന്നു പിന്‍വാങ്ങിയെങ്കിലും സംഘപരിവാര്‍ ഇന്നും അദ്ദേഹത്തെ ചേര്‍ത്തു പിടിക്കുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് പലരും ഒരു നിയോഗം പോലെ സഹായികളായി എത്തുന്നത്. അതിനാല്‍, തന്നില്‍ അര്‍പ്പിതമായ സനാതന ധര്‍മ്മ പ്രചാരണം പൂതേരി ഭംഗിയായി നിര്‍വഹിക്കുന്നു!
അതിനോട് ചേര്‍ത്തു വായിക്കേണ്ട വസ്തുത അദ്ദേഹത്തിന് ഒരൊറ്റ മകന്‍ മാത്രമേ ഉള്ളൂവെന്നും, മാനസിക വളര്‍ച്ച വന്നിട്ടില്ലാത്ത അവസ്ഥയിലാണ് ആ യുവാവ് എന്നുമാണ്. അതിനെല്ലാം പുറമെ ഭാര്യ കാന്സര്‍ രോഗികൂടെയാണ്. ഇത്രയധികം തിരിച്ചടികള്‍ ജീവിതത്തില്‍ നേരിട്ടിട്ടും പൂതേരി നിറപുഞ്ചിരിയോടെ ഒരു നിയോഗം പോലെ തന്‍റെ ദൌത്യം വിശ്രമലേശമെന്യേ നിര്‍വ്വഹിച്ചുകൊണ്ട് ജീവിത സായൂജ്യം കണ്ടെത്തുന്നു!
മുസ്ലീം തീവ്രവാദികളില്‍ നിന്നും, കമ്യൂണിസ്റ്റുകളില്‍ നിന്നും വലിയ തോതിലുള്ള ഭീഷണികള്‍ നിലനിന്നിരുന്ന കാലത്താണ് പൂതേരി ആര്‍.ആര്‍.എസിലും വിദ്യാര്‍ഥി പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ചിരുന്നത്. മലപ്പുറം ജില്ലയില്‍ മുസ്ലീം ലീഗിലെ തീവ്രവാദ വിഭാഗം വധഭീഷണി വരെ മുഴക്കിയിരുന്നു. അന്ന് എസ്.ഡി.പി.ഐ പോലുള്ള സംഘടനകള്‍ ഇല്ലാതിരുന്നതുകൊണ്ടു ആ ദൌത്യം ലീഗിലെ തന്നെ തീവ്രവാദ വിഭാഗമാണ് നിറവേറ്റിയിരുന്നത്. സിനിമശാലകള്‍, റംസാന്‍ കാലത്ത് തുറക്കുന്ന ചായക്കടകള്‍ എന്നിവയൊക്കെ തീയിട്ട് നശിപ്പിച്ചിരുന്നവരില്‍ അധികവും ലീഗുകാര്‍ തന്നെയായിരുന്നു. പിന്നീട് അവരില്‍ ചിലര്‍ തീവ്രവാദ സംഘടനകളിലേക്ക് ചേക്കേറിയെങ്കിലും, ഇപ്പൊഴും വലിയൊരു വിഭാഗം ലീഗിനൊപ്പം ചേര്‍ന്ന് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അതിന്‍റെ രഹസ്യം , മുസ്ലീം ലീഗിലാകുമ്പോള്‍ അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള സംരക്ഷണം ലഭിക്കും എന്നതാണ്! അതേ സമയം, പുറമേക്ക് മതേതരത്വം വിളമ്പുന്ന ലീഗ് ഉള്ളില്‍ പച്ചയായ തീവ്രവാദം പ്രചരിപ്പിക്കുന്നതുകൊണ്ടു അക്കൂട്ടര്‍ക്ക് ഒരു വിലക്കും പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാകുന്നില്ല.
പ്രദേശത്ത് കമ്യൂണിസ്റ്റുകള്‍ നാമമാത്രമായതിനാല്‍ വലിയ തോതിലുള്ള ബലപ്രയോഗ ഭീഷണി ഒന്നും അവരില്‍ നിന്നു ഉണ്ടായിരുന്നില്ല. മാത്രമല്ല, പൂതേരിയുടെ പ്രവര്‍ത്തനത്തിലൂടെ സംഘപരിവാര്‍ ശക്തിയാര്‍ജ്ജിക്കുകയും ചെയ്തിട്ടുണ്ട്. കമ്യൂണിസ്റ്റുകളില്‍ നിന്ന് ആശയപരമായി വലിയ ശത്രുത നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും താന്‍ വിശ്വസിക്കുന്ന ആശയങ്ങള്‍ക്കൊപ്പം ആയിരങ്ങളെ അണിനിരത്താന്‍ പൂതേരിക്കു കഴിഞ്ഞിട്ടുണ്ട്. മറ്റ് നേതാക്കളുടെ നിര്‍ലോഭമായ സഹകരണം അതിനു മുതല്‍ക്കൂട്ടാകുകയും ചെയ്തിട്ടുണ്ട്. കാഴ്ചശേഷി നഷ്ടപ്പെട്ടതിന് ശേഷം വലിയ തോതിലുള്ള ഭീഷണി ഉണ്ടാകാറില്ല. പക്ഷേ, പുരസ്കാരം കിട്ടിയതുമുതല്‍ സ്ഥിതിഗതികള്‍ മാറിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഏറിയ പങ്കും അപവാദ പ്രചാരണം നടത്തുന്നത് തീവ്രവാദികളും, ഇടതുപക്ഷ പുരസ്കാര ലോബിയുമാണ്. കാരണം, പൂതേരി പൊളിച്ചെഴുതിയത് പഴയ പുരസ്കാര നിര്‍വചനങ്ങളാണ്. അതായത്, പുരസ്കാര വിജയി കറ കളഞ്ഞ മതേതരവാദി ആയിരിക്കണം. ആ മതേതരം എന്നു പറയുന്നത് ഭൂരിപക്ഷ സമുദായത്തെ പുലഭ്യം പറയുന്നവരും, ന്യൂനപക്ഷ വര്‍ഗ്ഗീയതയെ വെള്ളപൂശുന്നവരും, ന്യൂനപക്ഷ ചരിത്രം തിരുത്തി എഴുതി സ്തുതി ഗീതം പാടുന്നവരും ആയിരിക്കണം. അതിനെല്ലാമുപരി സനാതന ധര്‍മ്മത്തിന്‍റെ നാലയലത്ത് പോലും അവരെ കണ്ടുപോകരുത്, അതിന്‍റെ മുഴുവന്‍ സമയ വിമർശകനും ആയിരിക്കണം. സെമിറ്റിക്ക് മതങ്ങളുടെ എല്ലാവിധ അബദ്ധ ധാരണകളെയും പാടിപ്പുകഴ്ത്തുകയും വേണം. ഈ വിധ യോഗ്യതകള്‍ ഒന്നും ഇല്ലാത്ത, ഗാന്ധിജിയും, അംബേദ്ക്കരും മുന്നോട്ട് വെച്ച മതേതരത്വത്തില്‍ വിശ്വസിക്കുന്ന, പൂതേരി അവര്‍ക്ക് അനഭിമതന്‍ തന്നെ. അവര്‍ക്കാവശ്യം കാശ്മീരിലും, പാകിസ്താനിലും, ബംഗ്ലാദേശിലും നടന്ന ”ഉല്‍മൂലന മതേതരത്വവും”, പൌരത്വ ഭേദഗതി നിയമത്തില്‍ വിദേശികള്‍ക്ക് പരവതാനി വിരിച്ച് കൊടുക്കാന്‍ അനുവാദം കൊടുക്കാത്ത നിലപാടിനെ എതിര്‍ക്കുന്ന “രാജ്യസ്നേഹികളെ” യുമാണ്!
ഒരിക്കല്‍ ജില്ലയില്‍ ഒരു വീട്ടില്‍ ഭജന നടത്തുന്നത് തടയാന്‍ കുറച്ചു മുസ്ലീം ലീഗുകാരെത്തി. വീട്ടു മുറ്റത്ത് അയ്യപ്പന്‍ വിളക്ക് നടത്തുന്നതില്‍ എന്താണ് തെറ്റ് എന്നു വീട്ടുകാരന്‍ ചോദിച്ചു. ക്ഷുഭിതരായ കക്ഷികള്‍ മടങ്ങിപ്പോയി പാതിരാത്രി കൂട്ടമായി വന്നു അമ്പലം പൊളിച്ച് പുഴയില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു. പ്രമുഖ ലീഗ് നേതാവ് അണികളോട് പറഞ്ഞത്, അമ്പലം പൊളിക്കുന്നത് കേസ് വേറെ ആകും. നിങ്ങള്‍ ആ കക്ഷികളെ വക വരുത്തി വരൂ അപ്പോള്‍ ഞാന്‍ കേസ് ഏറ്റെടുക്കാം എന്നാണ്. പക്ഷേ, അവര്‍ക്ക് വീട്ടുകാരനെയും, ബന്ധുക്കളെയും പിടിക്കാന്‍ കിട്ടിയില്ല. പൂതേരിയുടെ നേതൃത്വത്തില്‍ അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരുന്നു. കേസായപ്പോള്‍ സിപിഎം-മുസ്ലീം ലീഗ് നേതാക്കള്‍ ഒന്നിച്ചു സാക്ഷികളെ പലരൂപത്തിലും പറഞ്ഞും, പണം കൊടുത്തും, ഭീഷണിപ്പെടുത്തിയും വിലക്കി. വര്‍ഗ്ഗീയ കലാപം ഉണ്ടാകും എന്നായിരുന്നു ലീഗിന്‍റെ താക്കീത്. കേസ് തള്ളിപ്പോയി. പക്ഷേ, പൂതേരി ഇരകളെ കൈവിട്ടില്ല. ലീഗുകാര്‍ കേസ് ജയിച്ചെങ്കിലും, ഇരകള്‍ തോല്‍ക്കാന്‍ പൂതേരി സമ്മതിച്ചില്ല.
തീര്‍ഥയാത്രകള്‍
പരിമിതികളോട് സൌഹാര്‍ദ്ദം പുലര്‍ത്തിക്കൊണ്ട് ബാലന്‍ പൂതേരി നടത്തിയ തീര്‍ഥയാത്രകള്‍ക്ക് കയ്യും കണക്കുമില്ല. കൈലാസമൊഴികെ, സന്ദര്‍ശിക്കാത്ത പുണ്യസ്ഥലങ്ങള്‍ കുറവാണ്. ഒട്ടു മിക്ക തീര്‍ഥാടനകേന്ദ്രങ്ങളും പല തവണ സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെയൊക്കെ സുഹൃത്ത് ബന്ധങ്ങളുമുണ്ട്. അദ്ദേഹത്തെ പരിചയമില്ലാത്ത ക്ഷേത്ര ഭാരവാഹികളും കുറവാണ്. അതിനാല്‍ യാത്ര സുഗമമാകുന്നു!
അതുപോലെ കുടുംബ ക്ഷേത്രത്തിന് പുറമെ ഒരു ആശ്രമവും അദ്ദേഹം പരിപാലിച്ചു വരുന്നു. കേരളത്തിലെ പ്രശസ്തരായ പല വ്യക്തികളും ആശ്രമം സന്ദര്‍ശിക്കാറുണ്ട്. ആദ്ധ്യാത്മിക പ്രബോധനം നടത്തുന്ന സത്സംഗ് പതിവായി നടത്താറുണ്ട്. ആശ്രമത്തിന്‍റെ വിപുലീകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അതിനുള്ള ഭാരിച്ച ചിലവ് ആര് തരും എന്ന ചോദ്യത്തിന് മുകളിലേക്കു നോക്കി ഭഗവാനെ തൊഴുതുകൊണ്ടുള്ള നിഷ്കളങ്കമായ ചിരിയാണ് ഉത്തരം. ശിക്ഷിക്കുന്നതും, രക്ഷിക്കുന്നതും ഭഗവാന്‍ തന്നെ എന്ന ഉറച്ച വിശ്വസം ചങ്കൂറ്റത്തോടെ മുന്നോട്ട് നീങ്ങാന്‍ സഹായിക്കുന്നു! ആത്മബലം കൊണ്ടുമാത്രം ഉയരങ്ങള്‍ താണ്ടിയ അദ്ദേഹത്തെ അറിയുന്ന ആര്‍ക്കും ആ ശുഭാപ്തി വിശ്വാസത്തില്‍ സംശയം ഉണ്ടാകില്ല.
വിദ്യാഭ്യാസം
പെരുവള്ളൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പഠനം ആരംഭിച്ച അദ്ദേഹം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നിന്ന് എക്കോണോമിക്സ്, ഹിസ്റ്ററി വിഷയങ്ങള്‍ മെയിന്‍ ആയെടുത്ത് ബിരുദം പൂര്‍ത്തിയാക്കി. അന്ന് ആ കോളേജില്‍ ഇസ്ലാമിക്ക് ഹിസ്റ്ററി മാത്രമേ പ്രീഡിഗ്രിക്കു ചോയ്സ് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു പ്രീഡിഗ്രിക്കു ഇസ്ലാമിക്ക് ഹിസ്റ്ററിയാണ് പഠിച്ചത്. പിന്നീട് എം.എ ക്കു ചേര്‍ന്നപ്പോഴാണ് വനവാസി പ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സംഘപരിവാര്‍ നിര്‍ദ്ദേശം വന്നത്. ചുമതല കോഴിക്കോട് വനമേഖലയില്‍ ആയിരുന്നതിനാല്‍ പി.ജി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
സഫലമീ യാത്ര
ഒരു പുരുഷായുസ്സുകൊണ്ട് ചെയ്തു തീര്‍ക്കാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ദ്രുതഗതിയില്‍ നിര്‍വ്വഹിച്ച പൂതേരി വിജയപഥത്തില്‍ കയറി നില്‍ക്കുമ്പോഴും തപസ്യകള്‍ക്ക് വിരാമമിട്ടിട്ടില്ല. ഇപ്പൊഴും എഴുത്തിന്‍റെ പണിപ്പുരയിലാണ്. സാധാരണക്കാര്‍ക്ക് മനസിലാകുന്ന ലളിതമായ ഭാഷയില്‍ സനാതനധര്‍മ്മത്തെ കുറിച്ചും, ഇതിഹാസങ്ങളെയും, പുരാണങ്ങളെയും, ക്ഷേത്രങ്ങളെയും, ആചാരങ്ങളെ കുറിച്ചും വിവരിച്ചു കൊടുക്കുന്നു. കാഴ്ചയുണ്ടായിരുന്നെങ്കില്‍ ഒരു സംഘ പരിവാര്‍ പ്രവര്‍ത്തകനായി ഒതുങ്ങുമായിരുന്ന പൂതേരി രാഷ്ട്രീയത്തിനതീതമായി, രാഷ്ട്രത്തിന് വേണ്ടി, അതിലുപരി നമ്മുടെ മഹത്തായ സംസ്കാരത്തെ പുതുതലമുറക്ക് പരിചയപ്പെടുത്തിക്കൊണ്ട് പ്രകാശം പരത്തുകയാണ്. അകക്കണ്ണിന്‍റെ വെളിച്ചം കൊണ്ട് സമകാലീനരെ വെളിച്ചത്തിലേക്ക് നയിക്കുന്നു. അതില്‍ വിഭ്രാന്തിയിലായ ചിലര്‍ എതിര്‍പ്പുമായി വരുന്നത് സ്വാഭാവികം. തീവ്രവാദികള്‍ നിശ്ശബ്ദരാക്കുകയും, പുരോഗമനവാദികള്‍ വഴിതെറ്റിക്കുകയും ചെയ്ത ഒരു ജനതയെ നേര്‍വഴിയിലേക്ക് നയിക്കുന്നത് കാണുന്നവര്‍ക്ക് പരിഭ്രാന്തിയാണ്! അവിടെയാണ് പൂതേരിയുടെ വിജയവും!
വിമര്‍ശകര്‍ ആരോപിക്കും പോലെ പൂതേരി ഒരു ദിവസം പെട്ടെന്ന് ആകാശത്തു നിന്ന് നൂലില്‍ കെട്ടിയിറങ്ങി പത്മശ്രീ വാങ്ങിയതല്ല. അനേകം പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങള്‍, ലത്തീന്‍ കത്തോലിക്ക വിശിഷ്ട സേവാ പുരസ്കാരം, തപസ്യ പുരസ്കാരം, ജ്ഞാനാമൃത പുരസ്കാരം, ശ്രീരുദ്ര പുരസ്കാരം എന്നിവ അവയില്‍ ചിലത് മാത്രമാണു!