തീവ്രഇസ്ലാമിന്റേയും തീവ്രഇടതുചിന്തയുടേയും അവിശുദ്ധകൂട്ടുകെട്ട് മറനീക്കി പുറത്തുവന്നത് ഹൈദരാബാദ് കേന്ദ്രീയസര്‍വ്വകലാശാലയിലെ രോഹിത്‌വെമുലയുടെ ആത്മഹത്യക്കുശേഷമായിരുന്നു. പരേതന്‍ ദളിതനായിരുന്നുവെന്നും അതുകൊണ്ട് അനുഭവിക്കേണ്ടിവന്ന അവഗണനകളാല്‍ മനംനൊന്ത് ജീവനൊടുക്കിയതായിരുന്നുവെന്നും ഇടതുസംഘടനയില്‍പെട്ട വിദ്യാര്‍ത്ഥികള്‍ വാദിച്ചു. ഈ ഇടതുസംഘടനകളില്‍ ധാരാളം തീവ്രഇസ്ലാമിസ്റ്റുകളും നുഴഞ്ഞുകയറിയിരുന്നു. അവരുടെ അവിശുദ്ധകൂട്ടുകെട്ട് ജെ.എന്‍.യു.വിലെ സമരത്തിലും പൂനെക്ക് അടുത്ത് ഭീമാകൊറെഗാവ് കലാപത്തിലും വ്യക്തമായി. തീവ്രഇസ്ലാമിസ്റ്റുകള്‍ തീവ്രവിശ്വാസികളാണ്. തീവ്രഇടതുപക്ഷം തീര്‍ത്തും അവിശ്വാസികളും. ഇവരുടെ കൂട്ടുകെട്ട് അതുകൊണ്ട് രാഷ്ട്രവിരോധം കൊണ്ടുമാത്രം നിലനില്‍ക്കുന്നു.
നെഹ്‌റു അടക്കമുള്ള ഇടതുചിന്തകര്‍ ഇസ്ലാം സമത്വവാദത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നു എന്നു കരുതിയിരുന്നു. കാര്‍ത്തോബായിലെ ഖലീഫമാരുടെ ഭരണം തെളിവായി കണക്കാക്കാമെങ്കിലും ഇസ്ലാം മറ്റുവിശ്വാസികളോട് നീതി പുലര്‍ത്തിയിട്ടില്ല എന്നുമാത്രമല്ല, അവരുടെ ഭരണം അടിച്ചമര്‍ത്തലിന്റേയും വിവേചനത്തിന്റേയും നാള്‍വഴികളായിരുന്നുവെന്ന് നമ്മുടെ ചരിത്രരേഖകള്‍ വ്യക്തമാക്കുകയും ചെയ്യുന്നു. ഭാരതത്തില്‍ മാത്രമല്ല ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഒത്തോമന്‍തുര്‍ക്കി ആര്‍മേനിയയില്‍ ചെയ്തുകൂട്ടിയ നരഹത്യകളും അസഹിഷ്ണുത ഇസ്ലാമിന്റെ പൊതുസ്വഭാവമായിരുന്നു എന്നു തെളിയിക്കുന്നു.
ഇസ്ലാം സ്ത്രീ-പുരുഷസമത്വം അംഗീകരിച്ചിരുന്നില്ല എന്നുതന്നെയാണ് ചരിത്രത്തില്‍നിന്നും വ്യക്തമാകുന്ന വസ്തുത. കമ്മ്യൂണിസ്റ്റുകാര്‍ സ്ത്രീസമത്വം പ്രസംഗിക്കുമെങ്കിലും, അവരുടെ ഭരണത്തില്‍ സ്ത്രീപങ്കാളിത്തം, ആഗോളതലത്തില്‍ നാമമാത്രമായിരുന്നു. അസഹിഷ്ണുതയുടെ കാര്യം പറയുകയാണെങ്കില്‍, കമ്മ്യൂണിസ്റ്റുകാര്‍ എതിരഭിപ്രായം ഇല്ലാതാക്കുവാന്‍ ഏതറ്റംവരേയുംപോകും എന്ന് സ്റ്റാലിനും പോള്‍പോട്ടും മാവോസേതുങ്ങും തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. ശിവസേനയുടെ നേതാവായിരുന്നു ബാല്‍താക്കറെ. 1977-ല്‍ പ്രധാനമന്ത്രിയായിരിക്കെ ദേവഗൗഡ, ബാലാസാഹേബ്താക്കറെയെ പുത്രനിര്യാണത്തില്‍ അനുശോചിക്കുവാന്‍ സന്ദര്‍ശിച്ചിരുന്നു. ആ മാനുഷികമര്യാദപോലും ഭരണത്തെ പിന്താങ്ങിയിരുന്ന ഇടതുപക്ഷത്തിന് അസഹ്യമായിരുന്നു എന്ന് അന്നത്തെ പത്രവാര്‍ത്തകളില്‍നിന്നും വ്യക്തമാവുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇവരുടെ സമത്വവാദവും മതേതരത്വവും സങ്കുചിതമാണ് എന്നുതന്നെ കണക്കാക്കണം.
മേലുദ്ധരിച്ച സമാനതകളല്ലാതെ ഇവര്‍ തമ്മില്‍ വേറെയൊരു സമാനത കൂടിയുണ്ട്. രണ്ടുകൂട്ടര്‍ക്കും ദേശീയത രാഷ്ട്രത്തിന്റെ അതിരുകളിലൊതുങ്ങുന്നില്ല. തീവ്രഇസ്ലാമിസ്റ്റുകള്‍ ഇല്ലാത്ത ഖലീഫക്കു വിധേയരായി ഇസ്ലാമിനെ ദേശീയതയുടെ സ്ഥാനത്ത് പ്രതിഷ്ഠിച്ച്, ഇസ്ലാം ഭരണമില്ലാത്തിടങ്ങളില്‍, കൊല്ലുംകൊലയുമടക്കമുള്ള വിധ്വംസകപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു. കമ്മ്യൂണിസ്റ്റുകളാവട്ടെ തൊഴിലാളിവര്‍ഗ്ഗ ഭരണസംവിധാനത്തിനുവേണ്ടി ശ്രമിക്കുന്നു. സ്വാഭാവികമായും അവര്‍ താന്താങ്ങളുടെ രാഷ്ട്രങ്ങളില്‍ ഒറ്റപ്പെട്ട, വെറുക്കപ്പെട്ട ശബ്ദമായി മാറുന്നു. കാരണം, ചുമരില്ലാതെ ചിത്രമെഴുതുവാന്‍ അധികമാരും മുതിരില്ല. ആഗോളവത്കരണം എന്തടിസ്ഥാനത്തിലായാലും, ചിന്താധാര എത്രതന്നെ പുരോഗമിച്ചാലും, വ്യക്തികള്‍ തങ്ങളുടെ സുരക്ഷ, രാഷ്ട്രസുരക്ഷയിലൂടെ ഉറപ്പുവരുത്തുവാനാണ് ശ്രമിക്കുക എന്നതാണ് പരമാര്‍ത്ഥം.
തീവ്രചിന്താഗതി ഈ അടിസ്ഥാനതത്വത്തെ അവഗണിക്കുന്നു. സഹസ്രാബ്ദങ്ങള്‍ക്കുംമുന്നേ നമ്മുടെ പൂര്‍വ്വികര്‍
‘ജനനീ ജന്മഭൂമിശ്ച
സ്വര്‍ഗ്ഗാദപി ഗരീയസീ’
എന്നാണ് ഉപദേശിച്ചത്. ജന്മഭൂമി തന്നെയാണ് ജനനി. അതുകൊണ്ട് അത് സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരമാണ്. ശ്രീരാമചന്ദ്രന്റെ ഈ തിരുവായ്‌മൊഴിയാണ് ഭാരതീയ ദേശീയതയുടെ നീരുറവ്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് യൂറോപ്പില്‍ രാഷ്ട്രം എന്ന സങ്കല്പം ഉടലെടുക്കുന്നത്. അതുവരെ ഇന്നു കാണുന്ന ജര്‍മ്മനിയോ ഇറ്റലിയോ ഉണ്ടായിരുന്നില്ല.
യൂറോപ്പില്‍ ഉള്ളത് അസംഖ്യം ചെറുരാജ്യങ്ങളായിരുന്നു. ഇന്നത്തെ ഫ്രാന്‍സിന്റെ ചെറിയൊരു ഭാഗംമാത്രം ഫ്രഞ്ച്‌രാജാവിന്റെ ഭരണത്തിലായിരുന്നു. സ്വതന്ത്രഭരണ സംവിധാനത്തിലുള്ള ഏകകമായി രാഷ്ട്രം ഉടലെടുത്തിട്ട് രണ്ട് ശതാബ്ദത്തോളമേ ആയിട്ടുള്ളൂ. അതുവരെ യൂറോപ്പിന്റെ രാഷ്ട്രീയഭൂപടം, വെട്ടിമുറിച്ചും കൂട്ടിച്ചേര്‍ത്തും വെട്ടിപ്പിടിച്ചും മത്സരിക്കുന്ന സാമ്രാജ്യത്വമോഹികളായ രാജാക്കന്മാരുടെ ചെയ്തികള്‍കൊണ്ട് മാറിമറിയുന്ന അതിരുകളാല്‍ അടയാളപ്പെടുത്തിയതായിരുന്നു. നെപ്പോളിയന്റെ ഫ്രഞ്ച്‌സാമ്രാജ്യത്വത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ആസ്ട്രിയന്‍ സാമ്രാജ്യം ഉടലെടുത്തു. ഇവര്‍ ഇറ്റലിയുടെ പകുതിയിലേറെ അടക്കിവെച്ചിരുന്നു.
ഭരണപരമായി വിഘടിച്ചു കിടന്നിരുന്നെങ്കിലും സഹസ്രാബ്ദങ്ങള്‍ക്കും മുന്നേ ഭാരതം എന്ന വേറിട്ട ഒരു അസ്തിത്വം സാംസ്‌കാരികമായും വൈകാരികമായും നിലനിന്നിരുന്നു. ബ്രിട്ടീഷുകാര്‍ ആ അടിത്തറയില്‍ ഭരണപരമായ സംവിധാനം ഏര്‍പ്പെടുത്തുകയാണ് ഉണ്ടായത്. ഒടുവില്‍ വിശ്വാസത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച്, വിഭജിച്ച്, അവരുടെകൂടി യജ്ഞം നിഷ്ഫലമാക്കിയാണ് അവര്‍ സ്ഥലംവിട്ടത്. ചുരുക്കിപ്പറഞ്ഞാല്‍, ലോകരാഷ്ട്രങ്ങളില്‍ ഏറ്റവും പഴക്കംചെന്ന പ്രഭൃതി ഭാരതംതന്നെയാണ്. ആ പൈതൃകം നിരാകരിച്ച് വെട്ടിമുറിക്കാനാണ് ഇസ്ലാമിസവും കമ്മ്യൂണിസവും ശ്രമിച്ചത്. ബ്രിട്ടീഷുകാരുടെ അനുഗ്രഹാശിസ്സുകളുണ്ടായിരുന്നതുകൊണ്ട് ആദ്യം പറഞ്ഞവര്‍ വിജയിച്ചു. രണ്ടാമത്തെ വിഭാഗത്തിനു ഭാരതത്തിന്റെ സാംസ്‌കാരിക, വൈകാരിക കെട്ടുറപ്പിനുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. അതുകൊണ്ട് തൊഴിലാളിപ്രസ്ഥാനങ്ങള്‍, സാമ്പത്തിക അസമത്വത്തിന്റെ വളക്കൂറുണ്ടായിട്ടും വളരാതെ മുരടിച്ചുപോയി. വിശ്വാസത്തിന്റെ പേരില്‍ വിഭജനം വിഭജനവാദികളുടെ മിടുക്കുകൊണ്ടല്ല, മറിച്ച് വിദേശഭരണാധികാരികളുടെ മുഷ്‌ക്കുകൊണ്ടാണ് സാധിച്ചത്. പക്ഷെ വിഭജിച്ചുപോയവര്‍ വീണ്ടും കലഹിച്ചുപിരിഞ്ഞപ്പോള്‍ അവരുടെ വാദം അധാര്‍മ്മികവും അനുചിതവുമായിരുന്നെന്ന് തെളിഞ്ഞു.
ആഗോളതലത്തില്‍ നിരാകരിക്കപ്പെട്ടുവെങ്കിലും കമ്മ്യൂണിസത്തിന്റെ തീവ്രനാമ്പുകള്‍ അങ്ങുമിങ്ങും പ്രത്യക്ഷപ്പെടുന്നു. പ്രത്യേകിച്ച് ജെ.എന്‍.യു. മുതലായ സര്‍വ്വകലാശാലകളില്‍ ഇവരെ വളരെ തന്ത്രപൂര്‍വ്വം തീവ്രഇസ്ലാമിസ്റ്റുകള്‍ കൂട്ടുപിടിക്കുന്നു. തീവ്രഇസ്ലാമിസ്റ്റുകള്‍ തങ്ങള്‍ ഇരകള്‍ക്കൊപ്പമാണെന്നും, അവര്‍ക്കുവേണ്ടിയാണ് ഭരണകൂടത്തെ ചെറുക്കുന്നതെന്നും വാദിക്കുന്നു. തീവ്രകമ്മ്യൂണിസ്റ്റുകള്‍ വേരോട്ടമില്ലാത്ത, കലാലയങ്ങളില്‍മാത്രം മുരടിച്ചുനില്‍ക്കുന്ന, ബോണ്‍സായ് മരങ്ങളാണ്. മുഖ്യധാരാ കമ്മ്യൂണിസം അപ്രത്യക്ഷമായിരിക്കുന്നു. ആഗോളഇസ്ലാം ഒരു മരീചിക മാത്രമാണ്. ഭാഷ, സംസ്‌കാരം, വിശ്വാസം എന്നീ ഘടകങ്ങള്‍ അനുകൂലമായിട്ടും ഒരു വിശാല അറബ് ദേശീയത ഇതുവരെ ഉടലെടുത്തിട്ടില്ല. കാരണം മറ്റൊന്നുമല്ല. പൊതുജനപങ്കാളിത്തമില്ലാത്ത ഏകാധിപത്യ ഭരണത്തില്‍, പരസ്പരം മത്സരിക്കുന്ന സമുദായങ്ങളെ ഏകോപിപ്പിക്കാനാവില്ല.അതുതന്നെയാണ് കമ്മ്യൂണിസത്തിന്റെയും ബലഹീനത. തൊഴിലാളിവര്‍ഗ്ഗ ഏകാധിപത്യം അവസാനിപ്പിച്ച് രക്ഷപ്പെടാനായിരുന്നു കിഴക്കന്‍ യൂറോപ്പിലെ പല രാഷ്ട്രങ്ങളുടെ തുടക്കം മുതലുള്ള ഉദ്യമം. അവസരം ഒത്തുചേര്‍ന്നപ്പോള്‍ അവര്‍ വിലങ്ങുകള്‍ പൊട്ടിച്ചു പുറത്തുചാടി. അങ്ങനെ പ്രത്യേകിച്ചൊന്നും ചെയ്യുവാനില്ലാത്ത തീവ്രവാദികളായ കമ്മ്യൂണിസ്റ്റുകാരും ഇസ്ലാമിസ്റ്റുകളും, കലാപകാരികളും വിധ്വംസകപ്രവര്‍ത്തകരുമായി. മുഖ്യധാരാ രാഷ്ട്രീയത്തിലില്ലാത്തതുകൊണ്ട് അവര്‍ക്ക് നേടാനോ നഷ്ടപ്പെടാനോ ഒന്നുമില്ല. രാഷ്ട്രീയലാഭത്തിനുവേണ്ടി ഇവരെ കൂട്ടുപിടിക്കുന്ന, ഇവര്‍ക്ക് ഓശാനപാടുന്ന രാഷ്ട്രീയകക്ഷികള്‍, അതുകൊണ്ട് വിമര്‍ശനവിധേയരാണ്.
അറിഞ്ഞോ അറിയാതെയോ ഈ രാഷ്ട്രീയകക്ഷികള്‍ ഈ വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്നു. ജെ.എന്‍.യു.വിലും ഭീമാ-കൊറെഗാവിലും അതാണ് കണ്ടത്. പക്ഷെ രാഷ്ട്രീയക്കാര്‍ക്കില്ലാത്ത വിവേകം സാധാരണക്കാരായ ഭാരതീയര്‍ കാണിച്ചു. കലാപനേതാക്കളെ ഒന്നടങ്കം തോല്‍പിച്ചു. കോണ്‍ഗ്രസ്സടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ മാസപ്പിറവി കാണാനുള്ള ചന്ദ്രനെപ്പോലെ ശോഷിച്ച് അവശരായി.
കോണ്‍ഗ്രസ്സിന് പഞ്ചാബിലേയും കേരളത്തിലേയും തിരഞ്ഞെടുപ്പുഫലങ്ങള്‍ ആശ്വാസകരമാണ്. പഞ്ചാബിലെ മുഖ്യമന്ത്രി പാര്‍ട്ടിയുടെ നയപ്രഖ്യാപനങ്ങളില്‍ മിക്കതും- കാശ്മീരില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതടക്കം-അനുകൂലിച്ചിരുന്നില്ല. ഹിന്ദിഹൃദയഭൂമിയില്‍നിന്നും വ്യത്യസ്തമായി അതുകൊണ്ടുമാത്രം, പാര്‍ട്ടി പഞ്ചാബില്‍ രക്ഷപ്പെട്ടു. അസ്ഥാനത്താണെങ്കിലും കേരളത്തിലെ ന്യൂനപക്ഷങ്ങള്‍, കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടുമന്ത്രിസഭയും ഒരു തൂക്കുമന്ത്രിസഭയും ലോക്‌സഭയില്‍ പ്രതീക്ഷിച്ചിരുന്നു. 2004-ലും 2007-ലും ചെയ്തതുപോലെ, ന്യൂനപക്ഷങ്ങളും പ്രാദേശികകക്ഷികളും അര്‍ഹതപ്പെട്ടതും അല്ലാത്തതുമായ പല ആനുകൂല്യങ്ങളും പങ്കിട്ടെടുക്കാമെന്ന് കണക്കുകൂട്ടി. കേരളത്തില്‍ അവര്‍ ജയിച്ചു. പക്ഷെ മോദിയുടെ സ്വീകാര്യത അവര്‍ കണക്കിലെടുത്തില്ല. അതുകൊണ്ട് കണക്കുപിഴച്ചു.
പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥികളെപ്പോലെ ഇനി കാരണങ്ങള്‍ അണിനിരത്തി സ്വയം ആശ്വസിക്കുവാന്‍ ശ്രമിക്കുമായിരിക്കും. അവര്‍ക്കും ഈ തിരഞ്ഞെടുപ്പുഫലം ഒരു പാഠമാകേണ്ടതാണ്. അതായത് ശരാശരി ഭാരതീയന്‍ സാമുദായികമായി ചിന്തിക്കുന്നില്ല. അവര്‍ക്ക് കക്ഷിരാഷ്ട്രീയം രാഷ്ട്രത്തിന്റെ കെട്ടുറപ്പിനുപരിയല്ല. വസുധൈവകുടുംബകം തീര്‍ച്ചയായും രാഷ്ട്രത്തിന്റെ അതിരുകളില്‍, സാമുദായിക പരിഗണനകള്‍ക്കതീതമായി, രാഷ്ട്രപുരോഗതി ലക്ഷ്യംവെക്കുന്നു. പഴകിയതെങ്കിലും തന്റെ ചുമരുകളെ ബലപ്പെടുത്തി കുടുംബത്തിന്റെ സുരക്ഷയുറപ്പാക്കിയ ശേഷം, അയലത്തുകാരുടെ ക്ഷേമം കാംക്ഷിക്കുന്ന കുടുംബനാഥനെപ്പോലെ ഭാരതീയര്‍ എല്ലാവരുടേയും നന്മ കാംക്ഷിക്കുന്നു.