പുതുവര്‍ഷത്തില്‍ പുറത്തിറങ്ങിയ ജിയോ ബേബിയുടെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ എന്ന ചലച്ചിത്രം സാമ്പ്രദായിക ചലച്ചിത്ര ധാരണകളെ അപ്രസക്തമാക്കിക്കൊണ്ടു നിലനില്‍ക്കുന്ന ഒരു ലോ-ബഡ്ജറ്റ് സിനിമയാണ്. കേരളത്തിലെ വീടകങ്ങളില്‍ പുരുഷാധിപത്യ വീക്ഷണങ്ങള്‍ക്കുള്ളില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്ന ലക്ഷക്കണക്കിന് സ്ത്രീകളുണ്ടെന്ന വസ്തുതയെ അംഗീകരിക്കുമ്പോള്‍ത്തന്നെ ഈ സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന് കൃത്യമായ ചില ലക്ഷ്യങ്ങളുണ്ട്. ആ ലക്ഷ്യങ്ങളാകട്ടെ കേവലം സ്ത്രീവിമോചനമെന്ന ആശയത്തെയോ പുരുഷാധിപത്യ ലോകക്രമത്തെ മാറ്റിത്തീര്‍ത്തു ലിംഗനീതി സങ്കല്പത്തിലധിഷ്ഠിതമായ ലോകത്തെ സൃഷ്ടിക്കാനാവുമെന്നുമുള്ള സ്വപ്‌നത്തെയോ അല്ല മുന്‌പോട്ടുവയ്ക്കുന്നത്. അതായത്, സിനിമയുടെ രാഷ്ട്രീയം നിലനില്‍ക്കുന്നത് അതവതരിപ്പിക്കുന്ന ചിഹ്നങ്ങളിലൂടെയും അത്തരം ചിഹ്നങ്ങള്‍ മുന്നോട്ടുവെക്കുന്ന ഹിന്ദു വിശ്വാസവിരുദ്ധതയുടെയും തലങ്ങളിലാണന്നുചുരുക്കം. 2018 ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആര്‍ത്തവത്തെയും ശബരിമല സ്ത്രീപ്രവേശനത്തെയും ചര്‍ച്ചയാക്കുന്നതിനും അതുവഴി ‘ഹിന്ദുസമൂഹത്തിനുള്ളില്‍ മാത്രം’ നിലനില്‍ക്കുന്ന അപരിഷ്‌കൃത ജീവിതരീതികളെ അപനിര്‍മ്മിക്കുന്നതിനുമുള്ള ശ്രമമാണ് സിനിമയിലുടനീളം മുഴച്ചുനില്‍ക്കുന്നത്. മറ്റൊരുതരത്തില്‍ സൂചിപ്പിച്ചാല്‍, ആര്‍ത്തവമടക്കമുള്ള വിഷയങ്ങളില്‍ കേരളീയ ഹിന്ദുകുടുംബങ്ങളില്‍ നിലനില്‍ക്കുന്ന വിശ്വാസങ്ങളെ പെരുപ്പിച്ചുകാട്ടുകയും അതുവഴി കുടുംബത്തിനുള്ളില്‍ നിന്നുള്ള മോചനമാണ് ശരാശരി മധ്യവര്‍ഗ്ഗ ഹിന്ദു സ്ത്രീകള്‍ക്ക് ഏറ്റവും അഭിലഷിണീയമായിട്ടുള്ളതെന്നുമാണ് സിനിമ അവകാശപ്പെടുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോകപ്രശസ്ത ചിന്തകയായിരുന്ന സിമോണ്‍ ബുവ്വെയുടെ ‘മോചിക്കപെട്ട സ്ത്രീകള്‍’ എന്ന ആശയത്തെയാണ് ഏകദേശം ഒരുനൂറ്റാണ്ടിനുശേഷം ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ അവതരിപ്പിക്കുന്നത്. കുടുംബബന്ധങ്ങള്‍ തകര്‍ക്കപ്പെടണമെന്നും കൂടുതല്‍ വിവാഹമോചനങ്ങള്‍ ഉണ്ടാകണമെന്നും അത്തരം മാര്‍ഗ്ഗങ്ങളിലൂടെ പുരുഷാധിപത്യത്തെ ഇല്ലാതാക്കാമെന്നുമായിരുന്നു ബുവ്വയുടെ സ്വപ്നങ്ങള്‍. എന്നാല്‍, യാതൊരു തരത്തിലുമുള്ള പ്രായോഗികത സമീപനങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടുതന്നെ കുറെ അനാഥരായ കുഞ്ഞുങ്ങളെ നിര്‍മ്മിക്കുന്നതില്‍ മാത്രമാണ് ബുവ്വയുടെ സ്ത്രീവിമോചനം കാരണമായത്. യൂറോപ്യന്‍ ലോകത്തില്‍ പരാജയപ്പെട്ടുവെങ്കിലും ചില അത്യന്താധുനിക ബുദ്ധിജീവിനാട്യങ്ങളുള്ള ഇന്ത്യന്‍ ചിന്തകര്‍ ഇപ്പോഴും ബുവ്വയുടെ സ്ത്രീവിമോചന പദ്ധതികളെ ഇന്ത്യയില്‍ അവതരിപ്പിക്കണമെന്നും അതുവഴി ഇന്ത്യയുടെ കുടുംബബന്ധങ്ങളെ തകര്‍ക്കണമെന്നും ആഗ്രഹിക്കുന്നതിന്റെ ഒരുഫലം കൂടിയാണ് ഈ സിനിമ.
ആത്യന്തികമായി ഈ സിനിമ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം ഹിന്ദു വിരുദ്ധതയുടേതാണ്. പലതരത്തിലുള്ള അന്വേഷണങ്ങള്‍ക്കുശേഷവും സിനിമ എത്തിച്ചേരുന്നത് ഹിന്ദുമതവുമായി മാത്രം ബന്ധപ്പെട്ട ഒന്നാണ് പുരുഷാധിപത്യമെന്ന ധാരണയെ മുന്നോട്ടുവയ്ക്കുന്നതിലും, ഹിന്ദു കുടുംബങ്ങളിലെ മാത്രം ആചാര- അനുഷ്ടാനങ്ങള്‍ ആത്യന്തികമായി പ്രകൃതമാണെന്നും അവയില്‍നിന്നുള്ള മോചനമാണ് കാലം ആവശ്യപ്പെടുന്നതെന്നുമുള്ള വികല ധാരണകളെയാണ്.
വിദ്യാസമ്പന്നയും നര്‍ത്തകിയുമായ, അതിലുപരി തൊഴിലെടുത്തു ജീവിക്കാന്‍ ആഗ്രഹിക്കുന്നവളുമായ ഒരു സവര്‍ണ പെണ്‍കുട്ടി ഒരു സാമ്പ്രദായിക വിവാഹത്തിനുതയ്യാറാകുന്നതുമുതല്‍ തുടങ്ങുന്നു സിനിമയുടെ രാഷ്ട്രീയം. അച്ഛനും അമ്മയും അടങ്ങുന്ന ഒരു മധ്യവര്‍ഗ്ഗ കുടുംബത്തിലേക്കെത്തിപ്പെടുന്ന പെണ്‍കുട്ടി അവളുടെ ഭര്‍ത്താവിന്റെ അമ്മയുടെ അഭാവത്തില്‍ വീടുനോക്കാന്‍ ശ്രമിക്കുന്നതും അതിലവള്‍ക്കുണ്ടാകുന്ന ‘ദുരനുഭങ്ങളുമാണ്’ സിനിമയുടെ ഇതിവൃത്തം. അടുക്കളജോലിമുതല്‍ കിടപ്പറയിലെ ലൈംഗികരീതികളില്‍വരെ അവള്‍ നേരിടുന്ന സ്വാതത്ര്യമില്ലായ്മയും അടിച്ചമര്‍ത്തലും ശരാശരി മലയാളി വീടകങ്ങളിലെ യഥാര്‍ഥ്യങ്ങളുമാണ്. രണ്ടു വസ്തുതകള്‍ ഇവിടെ ശ്രദ്ധേയമാണ്: ഒന്നാമതായി, കേരളത്തിലെ സമകാലിക ഹിന്ദുമതത്തിന്റെ ഭാഗമായി കരുതിപ്പോരുന്ന എല്ലാവിഭാഗം സമുദായങ്ങളിലും ആര്‍ത്തവം മാത്രമല്ല, ജനനം മുതല്‍ മരണം വരെ നീണ്ടുനില്‍ക്കുന്ന പല ജീവിത സന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ടുള്ള പലതരം ആചാരങ്ങള്‍ നിലവിലുണ്ട്. ഇത്തരം പല ആചാരങ്ങളും കാലക്രമത്തില്‍ പക്ഷെ, യൂറോപ്യന്‍ ജ്ഞാനോദയ യുക്തികള്‍ വച്ച് അവയെല്ലാം അളക്കാന്‍ ശ്രമിക്കുന്നതിലും തിരസ്‌ക്കരിക്കാന്‍ ശ്രമിക്കുന്നതിലും മാത്രം കണ്ടെത്തപ്പെടുന്ന പുരോഗമനം അടിസ്ഥാനപരമായി പുരോഗമനത്തിന്റെ പേരില്‍ ഒളിച്ചുകടത്തപ്പെടുന്ന ഹിന്ദു വിരോധം മാത്രമാണ് വ്യക്തമാക്കുന്നത്. ഒന്നാലോചിച്ചുനോക്കുക, ഹിന്ദു മതത്തില്‍ മാത്രമല്ല ആര്‍ത്തവവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളുമുള്ളത്. പക്ഷെ കൊളോണിയല്‍ കാലംമുതല്‍ നവീകരിക്കപ്പെടുന്നതിന്റെ പേരില്‍ ആക്രമിക്കപ്പെട്ടിട്ടുള്ളതും അവഹേളിക്കപ്പെട്ടിട്ടുള്ളതും ഹിന്ദുമതം മാത്രമാണ്. ബംഗാളിലെ ടെറോസിയന്‍(Derozian) ചിന്തയിലൂടെ വളര്‍ന്നുവന്ന ഹിന്ദുവിരുദ്ധ പ്രത്യയശാസ്ത്രങ്ങള്‍ പോസ്റ്റ്- കൊളോണിയല്‍ ഇന്ത്യയിലെത്തിയപ്പോഴേക്കും പുരോഗമന നാട്യങ്ങളുടെ ഒരടിസ്ഥാന, അഭിഭാജ്യ ഘടകം തന്നെയായിമാറിയെന്ന വസ്തുത അധികം ശ്രെദ്ധിക്കപ്പെട്ടിട്ടില്ല. അതായത്, കൊളോണിയല്‍ ഹിന്ദുവിരുദ്ധതയുടെ പലരൂപങ്ങള്‍ ഇന്നും സജീവമാണ് എന്ന വസ്തുത പലപ്പോഴും വിസ്മരിക്കപ്പെടുന്നു.
രണ്ടാമതായി, നായികയെ അവതരപ്പിച്ചിരിക്കുന്നതുനോക്കുക. പുരുഷാധിപത്യ രീതികളോടൊക്കെ അതിതീവ്രമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന നായിക ഒരുഘട്ടത്തില്‍ മാത്രമാണ് അവളുടെയുള്ളിലെ പുരോഗമന- പരിഷ്‌കൃത പെണ്‍കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത് എന്ന വസ്തുത സിനിമയ്ക്കുള്ളിലെ രാഷ്ട്രീയ പ്രത്യശാസ്ത്രത്തെ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. അതാകട്ടെ ശബരിമലയുടെ വിശ്വാസപ്രമാണങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതുമാണ്. കാരണം, ശബരിമല പ്രക്ഷോഭത്തെയും അതിന്റെ വിശ്വാസത്തെയും അവഹേളിക്കുന്നതാണ് സമകാലിക പുരോഗമനത്തിന്റെ അടിസ്ഥാനമെന്നാണ് സിനിമ പറയാന്‍ ശ്രമിക്കുന്നത്.
ആര്‍ത്തവത്തിന്റെ രാഷ്ട്രീയം
2018 ലെ സുപ്രീം കോടതിവിധിമുതല്‍ മുഖ്യധാരാ മാധ്യമങ്ങളും ഒരുവിഭാഗം ബുദ്ധിജീവികളും പ്രശ്‌നവത്കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരുവിഷയമാണ് ഹിന്ദുസമുദായത്തിലെ സ്ത്രീകളും കുടുംബങ്ങളും ആര്‍ത്തവത്തോടനുബന്ധിച്ചുമുന്‍പോട്ടു വയ്ക്കുന്ന വിശ്വാസങ്ങള്‍. യുക്തിഭദ്രതയുടെയും വ്യാജശാസ്ത്രത്തിന്റെയും മൂടുപടം ഉപയോഗിച്ച് ഈ വിശ്വാസങ്ങളെ വിമര്‍ശിക്കുന്നതും അവയെ പൊതുബോധത്തില്‍ ഇകഴ്ത്തികാട്ടാന്‍ ശ്രമിക്കുന്നതും പുരോഗമനയുക്തിയുടെ അവിഭാജ്യഘടകങ്ങള്‍ എന്നനിലയിലാണ് വ്യാഖ്യാനിക്കപ്പെടുന്നതും. വസ്തുതാപരമായി വിലയിരുത്തിയാല്‍, എല്ലാ പ്രാകൃത സമൂഹങ്ങളിലും ആര്‍ത്തവത്തെ സംബന്ധിച്ചു പണ്ടുമുതല്‍ നിലനിന്നിരുന്ന പല വിശ്വാസപ്രമാണങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ട്, ചില വ്യത്യാസങ്ങളോടെയെങ്കിലും. എന്നാല്‍ ഇത്തരം വിശ്വാസപ്രമാണങ്ങളെല്ലാം ഹിന്ദുമതത്തിന്റെയോ ഹിന്ദുസമുദായത്തിന്റെയോ മാത്രം കുത്തകയാണെന്നും ബാക്കിയുള്ള സമുദായങ്ങള്‍ ആര്‍ത്തവത്തെ സംബന്ധിക്കുന്ന അത്യന്താധുനിക ധാരണകള്‍ വച്ചുപുലര്‍ത്തുന്നവരാണെന്നും പൊതുസമൂഹം വിശ്വസിക്കണമെന്നാണ് ഈ സിനിമ ആവശ്യപ്പെടുന്നത്. അതാകട്ടെ, സമകാലിക കേരളീയ സമൂഹത്തിലെ യാഥാര്‍ഥ്യങ്ങളുമായി ഒരുതരത്തിലും യോജിക്കുന്ന നിലപാടുകളുമല്ല.
നായികയായ പെണ്‍കുട്ടിക്കു പ്രശ്‌നങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങുന്നത് അവളുടെ അടുക്കളയിലെയും തീന്മേശയിലേയും അനൗപചാരിക പെരുമാറ്റശീലങ്ങളിലും പുരുഷാധിപത്യത്തിന്റെ പ്രതീകമായ അച്ഛന്റെ കൈകടത്തലുകളിലുമാണെങ്കിലും അവയൊന്നും അവളെ കാര്യമായി അലട്ടുന്നില്ല, എന്നാല്‍ നായകനായ ഭര്‍ത്താവും അയാളുടെ അച്ഛനും ശബരിമലക്ക് പോകാന്‍ വ്രതം തുടങ്ങുന്നതോടെ സിനിമ അതിന്റെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതായി നിരീക്ഷിക്കാം. ശബരിമലക്കുപോകുന്ന സ്വാമിമാര്‍ ആചരിക്കുന്ന ശുദ്ധിസങ്കല്‍പം തന്റെ സ്വത്വത്തെ ഇല്ലാതാക്കുന്നുവെന്നും അത് തനിക്കൊരു ബാധ്യതയായി മാറുന്നുവെന്നും കേരളീയഹിന്ദു വനിതകള്‍ കണ്ടെത്തണമെന്നാണ് സിനിമ ആവശ്യപ്പെടുന്നത്. അങ്ങനെ ഹിന്ദുമതത്തെ തള്ളിക്കളഞ്ഞുകൊണ്ടു ‘സ്വാതന്ത്ര്യത്തിന്റെ’ വിഹായസ്സിലേക്കു പറക്കാന്‍ ഓരോ ഹിന്ദു പെണ്‍കുട്ടിയും തയ്യാറാകേണ്ടതുണ്ടെന്നും സിനിമ ആവശ്യപ്പെടുന്നു. വിശ്വാസവിരുദ്ധതയെ സ്വാതന്ത്ര്യം എന്ന ഓമനപ്പേരില്‍ കെട്ടിയിറക്കുമ്പോഴും ഇതൊക്കെ ഹിന്ദു സ്ത്രീകള്‍ മാത്രം അനുഭവിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളാണോ എന്ന പ്രായോഗിക സംശയത്തോടു തികഞ്ഞ തന്ത്രപരമായ മൗനമാണ് സിനിമ പുലര്‍ത്തുന്നതും. അതായത്, നിലനില്‍ക്കാന്‍ അവകാശമില്ലാത്ത പ്രാകൃത ഹിന്ദുമതമെന്ന കൊളോണിയല്‍- മിഷനറി ധാരണകളെ അഭ്രപാളിയിലൂടെ പൊതുജനമധ്യത്തിലെത്തിക്കാനും ഹിന്ദു സമൂഹത്തെ സ്വത്വമില്ലാത്തവരാക്കാനും നടന്നുകൊണ്ടിരിക്കുന്ന പലതരം പരിശ്രമങ്ങളിലെ ഒരേടുമാത്രമാണ് ‘മഹത്തായ ഇന്ത്യന്‍ അടുക്കള’.
Sunil Kumar P. M,
Assistant Professor
Department of History.
NSS Hindu College
Changanacherry.