സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ 14കാരന്റെ ലൈംഗികാഭ്യര്‍ത്ഥനയാണ്, ഈ ദിവസങ്ങളിലെ സാമൂഹ്യ മാധ്യമങ്ങളിലെ മുഖ്യ വാര്‍ത്ത. സമപ്രായക്കാരായ വിദ്യാര്‍ത്ഥികളിലെ ലൈംഗിക ചര്‍ച്ചകള്‍ക്കപ്പുറം, ഇക്കാര്യം സധൈര്യം ചോദിക്കാവുന്ന മാനസികാവസ്ഥയിലേയ്ക്ക് മലയാളി യുവത്വം വളര്‍ന്നുവെന്ന യാഥാര്‍ത്ഥ്യം, പൊതു സമൂഹത്തെ ഞെട്ടിയ്ക്കുന്നതാണ്.ഒരു പക്ഷേ, അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ പിന്തുടരുന്ന ധാര്‍മ്മികതയോടും നൈതികതയോടും ചേര്‍ന്ന് നില്‍ക്കാനും പ്രായോഗികമാക്കാനുമുള്ള അഭിവാഞ്ജജയായോ ധാര്‍മ്മികതയും നൈതികതയുമൊക്കെ ആപേക്ഷികമാണെന്ന വിലയിരുത്തലായോ ഈ സംഭവം വ്യാഖ്യാനിയ്ക്കപ്പെടാമെങ്കിലും, അതിനൊക്കെയപ്പുറത്ത് വൈകാരികമായ പക്വത കുറവായോ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയായോ ഈ സംഭവത്തെ നോക്കിക്കാണുകയാണ് വേണ്ടത്. ഇതുമായി ബന്ധകപ്പെട്ട്, സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന ചര്‍ച്ചകളില്‍, പയ്യന്റെ തുറന്നു ചോദിയ്ക്കാനുള്ള ആര്‍ജ്ജവത്തെ പ്രോല്‍സാഹിപ്പിക്കപ്പെടുക കൂടി ചെയ്യുന്ന സാഹചര്യം അപലപിക്കപ്പെടേണ്ടതു തന്നെയാണ്.
നമ്മുടെ സാക്ഷര കേരളം, ഇപ്പോള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സുപ്രധാന പ്രശ്‌നങ്ങളിലൊന്നായി, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ മാറിക്കഴിഞ്ഞുവെന്നത്, ഇന്നിന്റെ നടുക്കുന്ന യാഥാര്‍ത്ഥ്യമാണ്.
രണ്ടു പതിറ്റാണ്ടുവരെ കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍, അങ്ങ് വടക്കേ ഇന്ത്യയില്‍ നിന്നുള്ള വാര്‍ത്തകളായിരുന്നുങ്കില്‍, ഇന്ന് കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി.) യുടെ 2019ലെ കണക്കു പ്രകാരം 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ബലാല്‍സംഗ നിരക്കില്‍ രാജസ്ഥാന് പുറകില്‍ രണ്ടാം സ്ഥാനത്ത് കേരളമുണ്ട്. ആറു വയസ്സിനും 12 വയസ്സിനുമിടയിലുള്ള ഇരകളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം നമ്മുടെ സാക്ഷര കേരളത്തിനാണെന്നത്, അതിലേറെ ഗൗരവതരമായി കാണേണ്ടതാണ്. ഇതിനോട് സമാനം തന്നെയാണ്, കേരള സ്റ്റേറ്റ് റ്റൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. 2010 ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ലൈംഗികാതിക്രമ കേസുകള്‍ 10781 ആയിരുന്നെങ്കില്‍ 2019ല്‍ അത് 14293 ആയി ഉയര്‍ന്നിരിക്കുന്നു. 2010 ല്‍ രജിസ്റ്റര്‍ ചെയ്ത 617 ബലാല്‍സംഗ കേസുകളില്‍ നിന്ന്,20 19 ലെത്തി നില്‍ക്കുമ്പോള്‍ 2076 ലേയ്ക്ക് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു.
സ്ത്രീകള്‍ക്കും പ്രത്യേകിച്ചും കുട്ടികള്‍ക്കും നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ നിര്‍ബാധം തുടരുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയിലേയ്ക്ക് നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുന്നുവെന്ന് ചുരുക്കം.നമ്മുടെ നാട്ടിലുണ്ടായ വാളയാര്‍ സംഭവമൊക്കെ ഈ ലൈംഗിക അരക്ഷിതാവസ്ഥയുടെ ഞെട്ടിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലുകളാണ്. നിയമം പോലും നോക്കുകുത്തിയാകുന്ന കാഴ്ചയ്ക്ക് എത്രയോ തവണ നം സാക്ഷിയായിരിക്കുന്നു. രണ്ടു പതിറ്റാണ്ടു മുന്‍പ് വരെ, കേരള മനസ്സിന് പരിചിതമില്ലാത്ത വിധമുള്ള കുട്ടികള്‍ക്കും വയോധികര്‍ക്കും നേരെയുള്ള ലൈംഗിക വൈകൃതങ്ങള്‍ മാധ്യമങ്ങളില്‍ സ്ഥിര വാര്‍ത്തകളായി മാറിയിട്ടുണ്ട്. ലൈംഗിക ചൂഷണങ്ങളോടൊപ്പം പ്രണയ നിരാസങ്ങള്‍ തീര്‍ക്കുന്ന വിദ്വേഷവും അകമ്പടിയുണ്ടാകുന്ന അതിക്രമങ്ങളും നമുക്കിപ്പോള്‍ അപരിചതമല്ല.
രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളുടെ എണ്ണത്തേക്കാള്‍ എത്രയോ മടങ്ങധികമാണ്, നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നവ. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടേയും ബാലാവകാശ കമ്മീഷന്റേയും കണക്കുകള്‍ പ്രകാരം, പരാതികളില്‍ വലിയ പക്ഷത്തിലും പ്രതികള്‍ കുടുംബാംഗങ്ങളാണെന്നത്, നമ്മുടെ സാംസ്‌കാരികാധപതനത്തിന്റെ നേര്‍ക്കാഴ്ച്ച കൂടിയാണ്. സ്ത്രീയെ ഭൂമിയായും ദേവിയായും ഉപമിച്ച്, പൊതു സമൂഹത്തില്‍ ഉയര്‍ന്ന മൂല്യം നല്‍കി വരുന്ന നമ്മുടെ സംസ്‌കാരത്തിന്റെ പ്രായോഗികതയില്‍ തന്നെയാണ് അവള്‍ ഇരയുടെ വേദനയുമായി,വില്‍പ്പന ചരക്കായി മാറി കൊണ്ടിരിക്കുന്നതെന്നത് വിരോധാഭാസം തന്നെ.
അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍
അവനവന്റെ സ്വത്വമെന്തെന്നും ലൈംഗികതയെന്തെന്നും സ്വതന്ത്രമായി ചര്‍ച്ച ചെയ്യപ്പെടുന്നയിടങ്ങളിലേ, പരസ്പര ബഹുമാനവും ആദരവും വളരുകയുള്ളൂ. താനായിരിക്കുന്ന സ്വത്വത്തെ അറിയാനും, തന്റെ കൂടെയുള്ളയാളുടെ സ്വത്വത്തെ അതേ വികാരങ്ങളോടെ അംഗീകരിക്കാനും സാധിക്കുമ്പോഴാണ്, യഥാര്‍ത്ഥ സൗഹൃദങ്ങളുടലെടുക്കുക. ലൈംഗിക വിദ്യാഭ്യാസം കൊണ്ടുള്ള പ്രാഥമികലക്ഷ്യവും ഓരോരുത്തരും അവരവരെ സ്വയം അറിയുകയെന്നതുതന്നെയാണ്. അവനവനെ പറ്റി പൂര്‍ണ്ണ ബോധ്യമുള്ളയാള്‍ക്കേ,അപരന്റെ ഇഷ്ടവും അനിഷ്ടവും മനസ്സിലാക്കാനും അതിനനുസരിച്ച്
മുന്നോട്ട് പോകാനും കഴിയൂയെന്ന കാര്യത്തില്‍ മറുവാദമില്ല.
അത് സ്വാഭാവികമായി പാഠപുസ്തകങ്ങളിലൂടെയും ചര്‍ച്ചകള്‍ തീര്‍ക്കുന്ന സംശയ നിവാരണങ്ങളിലൂടെയും തുറന്ന സംസാരങ്ങളിലൂടെയും ഉടലെടുക്കേണ്ടതാണ്. ഇത്തരത്തില്‍ ഒരു തലമുറ, നിലവിലെ സാഹചര്യങ്ങളില്‍ നിന്നും വ്യത്യസ്തമായി തിരിച്ചറിവുകള്‍ നേടുമ്പോള്‍ സമൂഹത്തില്‍ ഉണ്ടാകുന്ന നന്‍മയുടെ മാറ്റങ്ങള്‍, നമ്മുടെ പ്രാഥമിക ചിന്തകള്‍ക്കതീതമാണ്.
ഇരകളുടെ അറിവില്ലായ്മയും ഭയവും
ഇന്ന് സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്, തനിയ്ക്കു നേരെ നടന്നത് ഒരു ലൈംഗികാതിക്രമമായിരുന്നുവെന്ന് അറിയാനുള്ള മാനസികാവസ്ഥ ചുരുങ്ങിയ പക്ഷം ഇരകളിലും ഇല്ലെന്നതാണ്. ലൈംഗിക വിദ്യാഭ്യാസത്തിലൂടെ, അത്തരം അതിക്രമങ്ങളെ മനസ്സിലാക്കുന്നതിനും തടയുന്നതിനുമുള്ള മാനസിക നിലവാരം അവര്‍ കൈവരിക്കുമെന്ന് മാത്രമല്ല; അധ്യാപകരോടോ രക്ഷാകര്‍ത്താക്കളോടോ അവയെ പറ്റി കാര്യമാത്ര പ്രസക്തമായി തന്നെ അവതരിപ്പിക്കാനുള്ള സാമാന്യബോധവും ആര്‍ജ്ജവവും അവര്‍ കൈവരിക്കുകയും ചെയ്യും. മാത്രവുമല്ല; ഇത്തരം ദുരനുഭവങ്ങളില്‍ ഭൂരിഭാഗം പ്രതികളും തങ്ങളുടെ കുടുംബത്തിലെയോ ബന്ധുത്വത്തിലേയോ ആളാണെന്നത്, ഒരു തരം ഭയപ്പാടിലേയ്ക്കായിരിക്കും അവരെ നയിക്കുക. ഇതോടൊപ്പം തന്നെ ഇരയുടെ ഈ പേടിയെ ചൂഷണം ചെയ്യുന്ന സാഹചര്യവും കൂടി ചേരുമ്പോള്‍ ആ പരമ്പരയ്ക്ക് തുടര്‍ച്ചയുണ്ടാകുക കൂടിയാണ്, യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്.
ഇന്ന് നാം ബയോളജി ക്ലാസ്സില്‍ പിന്തുടരുന്ന അണ്ഡവും ബീജവും ചേര്‍ന്ന് കുട്ടികളുണ്ടാകുന്നുവെന്ന സാമാന്യവല്‍ക്കരണത്തില്‍ നിന്നും ഘട്ടം ഘട്ടമായി സ്ത്രീയും
പുരുഷനും എന്തെന്നും സ്ത്രീ-പുരുഷ ബന്ധങ്ങളുടെ സാമൂഹ്യ പ്രസക്തിയെന്തെന്നും അതിലുപരി കുടുംബമെന്ന പ്രായോഗികതയെ കുറിച്ചും അവരെ പഠിപ്പിക്കേണ്ടതുണ്ട്.
പ്രണയ ചാപല്യങ്ങള്‍
കൗമാരം അലയടിക്കുന്ന കലാലയങ്ങള്‍ പ്രണയമയമാണ്. പക്ഷേ അവയുടെ സാമൂഹ്യാന്തരീക്ഷം അണുവിട പരിശോധിച്ചാല്‍ ചെറു ന്യൂനപക്ഷം പ്രണയങ്ങളെങ്കിലും അവസാനിക്കുന്നത് വയലന്‍സുകളിലാണ്. പ്രണയത്തിലെ അനിവാര്യതകളായ റോസാ പൂക്കളില്‍ നിന്നും പ്രണയ ലേഖനങ്ങളില്‍ നിന്നും എത്ര പെട്ടന്നാണ്
ആസിഡും പെട്രോളും തീര്‍ക്കുന്ന പ്രണയത്തിന്റെ വന്യത സങ്കല്‍പ്പത്തിലേയ്ക്ക് നാം മാറിപ്പോയത്. അതിനേക്കാളുപരി പ്രണയങ്ങളില്‍ ഒരു പക്ഷമെങ്കിലും, ഒരു കേവലലൈംഗിക തെരഞ്ഞെടുപ്പ് മാത്രമായി അവശേഷിക്കുന്നതും ഇന്നിന്റെ നേര്‍ക്കാഴ്ചകളായി അവശേഷിക്കുന്നുണ്ട്. പ്രണയം നാമ്പിടുന്ന കലാലയങ്ങളില്‍, പ്രണയ കാലമെന്നത് ‘വസന്ത കാലമെന്ന പ്രണയ ചിന്ത’ക്കപ്പുറത്ത് ‘വ്യക്തികളെ പരസ്പരം അടുത്തറിയാനും മനസ്സിലാക്കാനുമുള്ള കാലയളവ് ‘ കൂടിയാണെന്നും നമ്മുടെ കൗമാരത്തിനും യൗവ്വനത്തിനും പറഞ്ഞു കൊടുക്കേണ്ടതുണ്ട്. കേവല ലൈംഗിക തെരഞ്ഞെടുപ്പായി പ്രണയങ്ങള്‍ മാറുമ്പോള്‍ പ്രണയാര്‍ദ്രതയോടെ തന്നെ അതു തിരുത്താനും സാധിക്കുമ്പോഴാണ്, പ്രണയത്തിന്റെ യഥാര്‍ത്ഥ തെരഞ്ഞെടുപ്പായി അതിനെ വിശേഷിപ്പിക്കാന്‍ സാധിക്കൂ.
വിദ്യാഭ്യാസ പ്രക്രിയയില്‍ ഉള്‍പ്പെടുത്തുക
തെരഞ്ഞെടുപ്പിന്റെ കാലയളവില്‍ ഒരു വ്യക്തിയുടെ സ്വാതന്ത്രത്തെകുറിച്ചും അയാളുടെ പ്രാഥമികവും മൗലികവുമായ അവകാശങ്ങളെ കുറിച്ചും നമ്മുടെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയാണ് ആദ്യ പോംവഴി. ഒപ്പം സ്ത്രീത്വത്തിന്റെ പ്രാഥമിക പഠനങ്ങളും ഉള്‍പ്പെടുത്തേണ്ടതുണ്ട്.ആര്‍ത്തവത്തെ കുറിച്ചും ആ സമയങ്ങളില്‍ അവരനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ കുറിച്ചും പഠിപ്പിക്കുമ്പോള്‍, ഒരു സംശയവും വേണ്ട; ആണ്‍കുട്ടികളില്‍ രൂപപ്പെടുക, ലൈംഗിക ചിന്തകള്‍ക്കപ്പുറത്തുള്ള സഹാനുഭൂതിയും പരസ്പര ആശ്രയ ബോധവും തന്നെയാണ്.
ഒരു കുഞ്ഞിന്റെ പിറവിയുടെ ശാസ്ത്രീയതയ്‌ക്കൊപ്പം തന്നെ ഗര്‍ഭകാലത്തെ കുറിച്ചും ഗര്‍ഭമതികളുടെ ശാരീരിക അവസ്ഥകളെ സംബന്ധിച്ചും പ്രസവത്തെ സംബന്ധിച്ചും അവരറിയണം. ഗര്‍ഭകാലത്തെ കുറിച്ചും ഭാര്യ ഭര്‍തൃ ബന്ധങ്ങളുടെ നന്‍മയെ കുറിച്ചും കുടുംബമെന്ന സങ്കല്‍പ്പത്തെ കുറിച്ചും അറിയാനുള്ള സാധ്യത കൂടി നമ്മുടെ കലാലയ ക്ലാസ്സ് മുറികളിലുണ്ടാകണം. അങ്ങിനെ അക്കാദമിക വര്‍ഷത്തില്‍ പത്തു മണിക്കൂറെങ്കിലും ഈ മേഖലയില്‍ നമ്മുടെ കുട്ടികള്‍ വ്യാപരിക്കുമ്പോള്‍, അതു തീര്‍ക്കുന്ന നന്‍മയുടെ പരിമളം നമ്മുടെ സമൂഹത്തില്‍ വ്യാപരിക്കുമെന്ന് തീര്‍ച്ച.