ഹിമാലയത്തില്‍ നിന്നും സമാരംഭിച്ച് ഹിന്ദുമഹാസമുദ്രം വരെ നീണ്ടുകിടക്കുന്ന ദേവനിര്‍മ്മിതമായ ദേശത്തിലെ നൂറ്റിമുപ്പത് കോടി ദേശവാസികളുടെ പ്രാര്‍ത്ഥനയാണ് മോദി ഭരണം വീണ്ടുംവരാന്‍ കാരണമായത്. വിവിധ പത്രമാധ്യമങ്ങളുടെ വികസന മുരടിപ്പിന്റെയും വിഭാഗീയ വിദ്വേഷത്തിന്റെയും നിറം പിടിപ്പിച്ച കഥകളെയും പ്രതിപക്ഷത്തിന്റെ നിരന്തരമായ നുണപ്രചാരണത്തെയും അവഗണിച്ചുകൊണ്ടാണ് ഒന്നാം മോദി സര്‍ക്കാരിന് ജനങ്ങള്‍ തങ്ങളുടെ സമ്മതിദാനം വലിയ തോതില്‍ നല്‍കിയത്. ഈ സമ്മതിദായകര്‍ക്കുള്ള സമ്മാനമാണ് ചുവന്ന പട്ടില്‍ പൊതിഞ്ഞ് കൊണ്ടുവന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച നിര്‍മ്മലാ സീതാരാമന്റെ കന്നി ബജറ്റ്. അമ്പത് വര്‍ഷത്തിന് ശേഷമാണ് ഒരു വനിതാ ധനമന്ത്രിക്ക് വികസനകേന്ദ്രീകൃതമായ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്. ആ അവസരം ഒന്നാം മോദി സര്‍ക്കാരില്‍ വിവിധ മന്ത്രാലയങ്ങളുടെ ചുമതലകള്‍ വഹിച്ചു കരുത്തുനേടിയ നിര്‍മ്മലാ സീതാരാമന്‍ ഭംഗിയായി ഉപയോഗിക്കുകയും ചെയ്തു.
രണ്ടരമണിക്കൂറോളം ദൈര്‍ഘ്യമേറിയ തന്റെ അവതരണത്തിലുടനീളം അവര്‍ സന്ദര്‍ഭത്തിനനുസരിച്ച് ചാണക്യ സൂത്രവും വിവേകാനന്ദ ദര്‍ശനവും ഗാന്ധിയന്‍ ആശയങ്ങളും ബസവേശ്വരന്റെയും ഉറുദു കവിയായ മന്‍സൂര്‍ ഹഷ്മിയുടെയും ഒപ്പം സംഘകാല തമിഴ് സാഹിത്യ ശകലത്തെയും പരാമര്‍ശ വിഷയമാക്കുകയുണ്ടായി. പ്രസംഗത്തിലുനീളം ഡസ്‌കിലിടിച്ച് പ്രോത്സാഹിപ്പിച്ച ഭരണപക്ഷ അംഗങ്ങളുടെ മുമ്പില്‍ എണ്ണത്തില്‍ കുറഞ്ഞ പ്രതിപക്ഷം നിശ്ശബ്ദരും നിഷ്പ്രഭരുമായി നിലകൊണ്ടു.
സര്‍വതലസ്പര്‍ശിയും സുസ്ഥിരവികസനം ലക്ഷ്യമിടുന്നതുമായ ബജറ്റ് ഭാരതത്തെ 2025 ഓടെ അഞ്ചു ദശലക്ഷം കോടി ഡോളര്‍ മൂല്യമുള്ള രാജ്യമായി പരിഷ്‌ക്കരണ പരിപാടികളിലൂടെ പരിവര്‍ത്തിപ്പിക്കാനുള്ള കര്‍മ്മപദ്ധതികളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈ വര്‍ഷം മൂന്ന് ദശലക്ഷം കോടി ഡോളര്‍ മൂല്യം കൈവരിക്കാമെന്നാണ് കരുതുന്നത്. കാറ്റുള്ളപ്പോഴും ജ്വലിച്ചു കൊണ്ടിരിക്കുന്ന മണ്‍വിളക്ക് പോലെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനുള്ള മന്‍സൂര്‍ ഹഷ്മിയുടെ വാക്കുകളാണ് മന്ത്രിക്ക് കരുത്തു പകരുന്നത് എന്ന് വേണം കരുതാന്‍. നിശ്ചയദാര്‍ഢ്യവും പരിശ്രമവുമാണ് പ്രതിപക്ഷത്തെ പോലും നിശ്ശബ്ദരാക്കുന്ന ബിജെപിയുടെ REFORM,PERFORM and TRANSFORM എന്ന പരിഷ്‌ക്കരണത്തിലൂടെ പരിവര്‍ത്തനത്തിലേയ്ക്കുള്ള പ്രവര്‍ത്തനപദ്ധതിയുടെ കാതല്‍.
വികസനമാണ് വിജയരഹസ്യം
നരേന്ദ്രമോദിക്ക് നൂറ് കോടി ജനങ്ങളുടെ മനസ്സിലുണ്ടായ മികച്ച സ്ഥാനമാണ് ബിജെപിയെ ഒരുവട്ടം കൂടി അധികാരത്തിലേറ്റിയത്. അദ്ദേഹത്തിന്റെ കരുത്തുറ്റ നേതൃത്വത്തിലുള്ള വിശ്വാസവും പ്രവര്‍ത്തനമികവും കൈമുതലാക്കി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള കര്‍മ്മപദ്ധതികളുമായാണ് നിര്‍മ്മലാ സീതാരാമന്റെ കന്നി ബജറ്റ് കടന്നു വന്നിരിക്കുന്നത്. ലോകം സാമ്പത്തിക മാന്ദ്യത്തിന്റെയും വ്യാപാര യുദ്ധത്തിന്റെയും കരിനിഴലില്‍ നില്‍ക്കുമ്പോഴും തികഞ്ഞ സാമ്പത്തിക അച്ചടക്കത്തോടും ദൂരവ്യാപകമായ വികസന സാധ്യത മുന്നില്‍ കണ്ടുകൊണ്ടുമാണ് ധനമന്ത്രി ധനകമ്മി 3.3 ശതമാനത്തില്‍ നിയന്ത്രിച്ച് നിര്‍ത്തിയിരിക്കുന്നത്. നികുതി വരുമാനത്തിലെ വരുംകാല വര്‍ദ്ധനവും ചിലവിനങ്ങളിലെ കടുത്തനിയന്ത്രണവുമാണ് സര്‍ക്കാരിനെ സഹായിക്കുന്ന ഘടകങ്ങള്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയും കേന്ദ്രബാങ്കിന്റെ സഹായവും ഈ കാര്യത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
ജനപ്രിയ പദ്ധതികള്‍ക്ക് പകരം ജനോപകാരപ്രദമായ നിരവധി നിര്‍ദ്ദേശങ്ങളാണ് നിര്‍മ്മലാ സീതാരാമന്‍ തന്റെ കന്നി ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യസുരക്ഷക്കും വികസനത്തിനുമാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ഉത്പാദനവും ഉപഭോഗവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മൂലധനവര്‍ദ്ധനവും ബജറ്റ് ലക്ഷ്യമിടുന്നു. പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനും, കിട്ടാക്കടത്തിന്റെ തോത് കുറച്ചുകൊണ്ടുവരാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എഴുപതിനായിരം കോടിരൂപയുടെ മൂലധന സഹായമാണ് മോദി സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തന മികവിനായി നല്‍കിയിരിക്കുന്നത്.
ബാങ്കിങ്ങിതര സ്ഥാപനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് അവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും കാര്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ആവശ്യമായ മൂലധന വായ്പ ഗാരണ്ടി ലഭ്യമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു.
ചെറിയ വ്യവസായവും വലിയ വികസനവും
ഉല്പാദനക്ഷമതയും, കയറ്റുമതി സാധ്യതയും, തൊഴിലവസരങ്ങള്‍ നല്‍കാനുള്ള കഴിവും ഏറെയുള്ള ഒരു മേഖലയാണ് ചെറുകിടവ്യവസായം. ഈ പ്രാധാന്യം കണക്കിലെടുത്താണ് ആഗോള ചെറുകിട വ്യവസായ ദിനമായി ജൂണ്‍ 27 ലോകം കൊണ്ടാടുന്നത്. ഈ ചെറുകിട വ്യാപാര മേഖലയെ ശക്തിപ്പെടുത്താനും യുവസംരംഭകരെയും വനിതാ വ്യവസായികളെയും പ്രോത്സാഹിപ്പിക്കാനും ധനമന്ത്രി ബജറ്റിലൂടെ ശ്രമിച്ചിട്ടുണ്ട്. മൊത്ത ആഭ്യന്തര വളര്‍ച്ചയുടെ മുപ്പത് ശതമാനത്തോളം സംഭാവന നല്‍കുന്ന ചെറുകിട സൂക്ഷ്മ വ്യവസായ സംരംഭകരെ വികസനം കൊതിക്കുന്ന സര്‍ക്കാരിന് അവഗണിക്കാന്‍ സാധിക്കില്ല. ഭാരതത്തിന്റെ സവിശേഷ സൗഭാഗ്യമായ ജൈവ വൈവിധ്യവും ജനസംഖ്യാപരമായ മികവും പരമാവധി പ്രയോജനപ്പെടുത്തി ആഗോള സാമ്പത്തിക രംഗത്തിന് കരുത്തേകാനുള്ള ഒരു ദിശാബോധം ഈ ബജറ്റില്‍ ദൃശ്യമാണ്. കാര്‍ഷിക ചെറുകിട മേഖലകളുടെ പ്രോത്സാഹനത്തിലൂടെ മാത്രമെ ഭാരതത്തിന്റെ സര്‍വാശ്ലേഷിയായ വികസനം സാധ്യമാവുകയുള്ളു. അതിനെ സഹായിക്കുന്ന ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. പര്‍മ്പരാഗത മേഖലകളുടെ വികസനത്തിലൂടെ മാത്രമെ ചെറുകിട സമ്പാദ്യവും കാര്‍ഷിക വരുമാനവും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുകയുള്ളു.
ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവര്‍ഷത്തില്‍ ജനനന്മ ലക്ഷ്യം വെച്ച് അവതരിപ്പിക്കുന്ന ബജറ്റിന് ഒരു ഗാന്ധിയന്‍ സ്പര്‍ശം അനിവാര്യമാണ്. നൂറ്റിപ്പത്ത് വര്‍ഷം മുമ്പ് രചിക്കപ്പെട്ട അദ്ദേഹത്തിന്റെ ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തില്‍ ഗാന്ധിജി സ്വപ്‌നം കണ്ട സുസ്ഥിര വികസനം സാക്ഷാത്ക്കരിക്കാന്‍, കര്‍ഷക പ്രധാനവും ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതും ചെറുകിട കച്ചവട സൗഹൃദവുമായ ഒരു സാമ്പത്തിക പദ്ധതിയാണാവശ്യം. ഈ കാര്യം പരിഗണിക്കാന്‍ ഒരു പരിധിവരെ നിര്‍മ്മലാ സീതാരാമന് സാധിച്ചിട്ടുണ്ട്. ഗാന്ധി ദര്‍ശനം യുവ തലമുറയ്ക്ക് ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഗാന്ധി ദര്‍ശനം വരും തലമുറയിലേയ്‌ക്കെത്തിക്കാന്‍ ഒരു ഗാന്ധിപീഡിയ എന്ന ആശയം ധനമന്ത്രി മുന്നോട്ട് വെയ്ക്കുന്നു. ഗ്രാമ വികസനത്തിന് ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നു. സാധാരണ ജനങ്ങളുടെ സ്വപ്‌നമായ പോഷകാഹാരവും പാര്‍പ്പിടവും ശുചിമുറിയും വൈദ്യതിയും ശുദ്ധജലവും സഞ്ചാരയോഗ്യമായ ഗ്രാമീണ പാതകളും സ്ഥിരവരുമാനവും ഉറപ്പ് വരുത്തുന്ന പദ്ധതികളാണ് ധനമന്ത്രി തന്റെ കന്നി ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ടായിരത്തിയിരുപതാമാണ്ട് ഭാരതം ആഗോള മനുഷ്യമൂലധനത്തിന്റെ ലക്ഷ്യസ്ഥാനമായി മാറുന്ന പശ്ചാത്തലത്തില്‍ ഒരു പുതിയ ഇന്ത്യ പടുത്തുയര്‍ത്താനുള്ള മനുഷ്യമൂലധനം സമാഹരിക്കേണ്ടത് വലിയ തോതില്‍ വികസനം കൊണ്ടുവരാന്‍ അത്യാവശ്യമാണ്. വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും വലിയ പ്രാധാന്യമാണ് ഈ ബജറ്റ് നല്‍കിയിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി മൂന്ന് ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികച്ച ആഗോള വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ആദ്യത്തെ ഇരുനൂറ് എണ്ണത്തില്‍ ഇടംനേടിയിരിക്കുന്നു. ഈ അവസ്ഥ നാം ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഭാഗമായി ഗതാഗതം മെച്ചപ്പെടുത്താനും റോഡ് റെയില്‍ പദ്ധതികള്‍ പൊതു-സ്വകാര്യ സംരംഭമായി നടപ്പിലാക്കാനും കൂടുതല്‍ കേന്ദ്രസഹായം ഈ രംഗത്ത് ലഭ്യമാക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പിന്നാക്കം പോയി എന്നതായിരുന്നു ഒന്നാം മോദി സര്‍ക്കാരിനെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ പരാതി. കാര്‍ഷിക ചെറുകിട മേഖലയിലും ബാങ്കിംഗ് ഇന്‍ഷുറന്‍സ് തുടങ്ങിയ സേവന മേഖലയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള വികസന പദ്ധതികളാണ് ഈ ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്നത്. എല്ലാ മേഖലകളിലും വികസനം ഉറപ്പുവരുത്തുകയും ചെറുകിട ഇടത്തരം മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങളും കണ്ടെത്താവുന്ന നിര്‍ദ്ദേശങ്ങള്‍ക്കാണ് നിര്‍മ്മലാ സീതാരാമന്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ചെറുകിട സൂക്ഷ്മ വ്യവസായങ്ങള്‍ നിക്ഷേപ സൗഹൃദമാക്കാനും ചെറുകിട കച്ചവടക്കാര്‍ക്ക് വാര്‍ഷിക പെന്‍ഷന്‍ നല്‍കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.
നികുതിദായക സൗഹൃദമായ നികുതി സമ്പ്രദായം
വ്യക്തിഗത നികുതി ദായകര്‍ക്കും വ്യവസായികള്‍ക്കും ഒരുപോലെ സൗഹൃദമാകുന്ന ഒരു നികുതി സമ്പ്രദായത്തിലൂടെ മാത്രമെ നികുതിദായകരുടെ വിപുലീകരണവും നികുതി വരുമാന വര്‍ദ്ധനവും സാധ്യമാവുകയുള്ളു. ഈ ഒരു തിരിച്ചറിവാണ് നികുതി സമ്പ്രദായത്തിലെ പരിഷ്‌കരണത്തിനും പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ക്കും അടിസ്ഥാനം. അതിന്റെ ഭാഗമായി അഞ്ച് ലക്ഷം വരെയുള്ള വരുമാനത്തിന് ആദായനികുതി ഒഴിവാക്കുകയും. അധിക വരുമാനക്കാരില്‍ നിന്നുമാത്രം സര്‍ച്ചാര്‍ജ് വസൂലാക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് വാഹന വായ്പാ പലിശയില്‍ ഒന്നരലക്ഷം രൂപയുടെ പലിശയിളവാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. പരോക്ഷ നികുതി വരുമാനം കൂട്ടാനും നടത്തിപ്പിലെ പ്രയാസങ്ങള്‍ ഒഴിവാക്കാനും ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചരക്ക് സേവനനികുതിയുടെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലും റിഫണ്ട് ഉറപ്പാക്കുന്നതിലും നിയമനടപടികള്‍ സുഗമവും സുതാര്യമാക്കുന്നതിലും ധനമന്ത്രി ശ്രദ്ധിച്ചിട്ടുണ്ട്.
വരവ് – ചിലവ് കണക്കുകള്‍ക്കനുസൃതമായിട്ട് വേണം നാം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍. മഹാഭാരതത്തിലെ അഗസ്ത്യമുനിയുടെയും മുനിപത്‌നിയായ ലോപമുദ്രയുടെയും കഥയിലൂടെ വ്യാസഭഗവാന്‍ വ്യക്തമാക്കുന്ന ജനസൗഹൃദമായ ഒരു നികുതി സമ്പ്രദായമാണ് പുതിയ ധനമന്ത്രിക്ക് സാമ്പത്തിക നയ പ്രഖ്യാപനത്തില്‍ പ്രേരണയായത് എന്നു വേണം കരുതാന്‍. സാമ്പത്തിക നിര്‍ദ്ദേശങ്ങളായാലും സംഭാവനയായാലും അത് പൊതുജനങ്ങള്‍ക്ക് ഭാരമായിരിക്കാന്‍ പാടില്ല എന്നാണ് അഗസ്ത്യമുനിയുടെ അഭിപ്രായം. പാണ്ഡ്യരാജാവിന്റെയും ബസവേശ്വരന്റെയും ദര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ജനസൗഹൃദവും ജനനന്മയ്ക്കുതകുന്നതുമായ നികുതി സമ്പ്രദായം ഏര്‍പ്പെടുത്തിയത് കാരണമാണ് നികുതി വരുമാനം ആറരലക്ഷം കോടിയില്‍ നിന്നും പന്ത്രണ്ട് ലക്ഷം കോടി രൂപയോളം വര്‍ദ്ധിക്കാനിടയായത്. വികസനോന്മുഖമായ പദ്ധതിക്കായുള്ള വിഭവസമാഹരണത്തിന് നികുതി വരുമാനം വര്‍ദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഈ രംഗത്ത് ഡിജിറ്റല്‍ സംവിധാനങ്ങളുടെ ആവശ്യകതയും ബജറ്റ് ചൂണ്ടിക്കാണിക്കുന്നു.
കര്‍ഷക സൗഹൃദമായ സമീപനം
കര്‍ഷക സൗഹൃദമാണ് നിര്‍മ്മലാസീതാരാമന്റെ കന്നി ബജറ്റ്. കാര്‍ഷിക വരുമാനം ഇരട്ടിയായി വര്‍ദ്ധിപ്പിക്കാനും കര്‍ഷകരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനുമുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ലഭ്യമായ പ്രകൃതിവിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ഓരോ തുള്ളിയില്‍ നിന്നും ഒരായിരം പറ വിളകൊയ്യാന്‍ കര്‍ഷകരെ തയ്യാറാക്കുക എന്നതാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ലക്ഷ്യം. നൂതനമായ കൃഷിരീതികളും കാര്‍ഷിക സാങ്കേതിക വിദ്യയും കര്‍ഷകന്റെ കാര്യക്ഷമതയും, കൃഷിഭൂമിയുടെ ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാനുതകുന്ന നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റിലുണ്ട്. മത്സ്യബന്ധനവും, മത്സ്യബന്ധന സമൂഹവും കാര്‍ഷികസമൂഹത്തിന്റെ അവിഭാജ്യഘടകമാണ്. മത്സ്യ ബന്ധനം കാര്യക്ഷമമായി നടപ്പിലാക്കാന്‍ ആധുനികവല്‍ക്കരണവും, സാങ്കേതിക സഹായവും, മെച്ചപ്പെട്ട ഗുണനിലവാരവും അത്യാവശ്യമാണ്.
അന്നദാതാക്കളായ കര്‍ഷകരെ ഊര്‍ജദാതാക്കാളാക്കി മാറ്റാനുള്ള പദ്ധതികളും വലിയ രീതിയിലുള്ള കൃഷിരീതികളിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ഇലക്ട്രോണിക് മാര്‍ക്കറ്റിംഗ് സംവിധാനത്തിലൂടെ സാധാരണ കര്‍ഷകരെ ആഗോള വിപണിയുമായി ബന്ധിപ്പിക്കാനും കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാനും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് കര്‍ഷകന്റെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു. സീറോ ബജറ്റ് കൃഷിരീതികളിലൂടെ പാരമ്പര്യത്തിലേയ്‌ക്കൊരു മടക്കയാത്ര നൂതന ആശയങ്ങള്‍ ലക്ഷ്യമാക്കി തന്നെ അത്യാവശ്യമാണ്. ജലജീവന്‍ മിഷനും, ജലശക്തി അഭിയാനും സുസ്ഥിരമായ ജലലഭ്യതയെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. വരുംകാല സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഈ ബജറ്റ് കര്‍ഷകര്‍ക്ക് സഹായകരമായിരിക്കും.
കൃഷിയായാലും വ്യവസായമായാലും പശ്ചാത്തല വികസനം പരമപ്രധാനമാണ്. പുതിയ ഭാരതത്തിന്റെ പൂര്‍ണ വികസനത്തിനനുയോജ്യമായ പശ്ചാത്തലമൊരുക്കുന്നതില്‍ ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നു. ദേശീയ പാതകളും, റെയില്‍വെ വികസന പദ്ധതികളും വിമാനത്താവളങ്ങളും വിഴിഞ്ഞം പോര്‍ട്ടുകള്‍ പോലുള്ള വന്‍ പദ്ധതികളും ഇതില്‍ പെടുന്നു. ഇതിനാവശ്യമായ ധനസമാഹരണം തദ്ദേശീയവും വൈദേശികവുമായ സംരംഭകരില്‍ നിന്നും സ്വരൂപിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സ്വകാര്യമേഖലയുടെ പങ്കാളിത്തം ഇത്തരം പദ്ധതികളില്‍ ഏറെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. ധനനയ രൂപീകരണത്തിലും സാമ്പത്തികനയം നടപ്പിലാക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ അതീവ ജാഗ്രതയാണപുലര്‍ത്തിപ്പോരുന്നത്. ധനകമ്മി കുറച്ച് കൊണ്ടുവരാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ആഭ്യന്തര ഉത്പാദനവും അഭ്യന്തര ഉപഭോഗവും വര്‍ദ്ധിപ്പിച്ച് പരമാവധി വരുമാനം ആഭ്യന്തരമായി ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൃഷിയായാലും വന്‍ വ്യവസായമായാലും ചെറുകിട വ്യവസായമായാലും കയറ്റുമതി കേന്ദ്രീകൃതമായ പ്രവര്‍ത്തനത്തിന് ഊന്നല്‍ കൊടുക്കുന്ന തരത്തിലുള്ള ഒരു സാഹചര്യമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമം. കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹനവും ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കളുടെ ആഭ്യന്തര ഉപഭോഗ വര്‍ദ്ധനവും വിഭവസമാഹരണത്തിനായി ഈ ബജറ്റ് ലക്ഷ്യം വെക്കുന്നു.
കേരളത്തിന് കേന്ദ്രസഹായം
ഒരു ബിജെപിക്കാരനെ പോലും പാര്‍ലമെന്റിലേയ്ക്കയക്കാന്‍ അവസരം ലഭിക്കാത്ത കേരളത്തിനും കിട്ടി പാരിതോഷികത്തിന്റെ പങ്ക്. കാരണം ഭരണം എല്ലാവരുടെയുമാണ്. വികസനം എല്ലാവരിലുമെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ‘സബ് കാ സാത് സബ് കാ വികാസ്’ എന്നതാണ് സര്‍ക്കാരിന്റെ നയം. കേന്ദ്രവിഹിതത്തില്‍ ആയിരം കോടിരൂപയിലധിക വര്‍ദ്ധനവാണ് ബജറ്റില്‍ വരുത്തിയിട്ടുള്ളത്. കേരളത്തിന്റെ നികുതി വിഹിതത്തില്‍ കാര്യമായ മാറ്റമാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. റബ്ബര്‍ കര്‍ഷകനെ സഹായിക്കാനും ശ്രമമുണ്ട്. കൊച്ചി കപ്പല്‍ ശാലക്കും ഇന്ത്യന്‍ ടെലഫോണ്‍ ഇന്റ്‌സ്ട്രിക്കും സെസ്സിനും ഐസറിനും വിഎസ് എസ് സിക്കും വലിയമല എല്‍ പി എസ് സിക്കും കായംകുളം താപവൈദ്യുതി നിലയത്തിനും വിഹിതാംശത്തില്‍ വര്‍ദ്ധനവുണ്ട്. കൂടാതെ ‘ഭാരത് മാല സാഗര്‍ മാല ജല്‍ മാര്‍ഗ് വികാസ്’ ഒരു രാഷ്ട്രം ഒരു ഗ്രിഡ്, ചരക്ക് സേവന നികുതി, ഇന്ത്യയില്‍ പഠിക്കുക, മുദ്രാ വായ്പാ, സ്വയം സഹായ സംഘങ്ങള്‍, മത്സ്യമേഖലയിലെ പരിഷ്‌ക്കാരങ്ങള്‍ വിവിധങ്ങളായ പെന്‍ഷന്‍ പദ്ധതികള്‍ എന്നിവയുടെ പ്രയോജനവും കേരളത്തിനും ലഭിക്കുന്നതാണ്
ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന്‍ ഊന്നല്‍ നല്‍കുന്ന ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ ലോകോത്തര നിലവാരം ലക്ഷ്യമിടുന്ന കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായകരമാകുന്നതാണ്. ചികിത്സക്ക് അഞ്ചു ലക്ഷം രൂപവരെ ലഭിക്കാവുന്ന മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ‘ആയുഷ്മാന്‍ ഭാരത്’ കേരളത്തിന് പ്രയോജനപ്പെടുത്താവുന്നതാണ്. അത് പോലെയുള്ളതാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുത്തനുണര്‍വ് നല്‍കുന്ന പ്രഖ്യാപിത നിര്‍ദ്ദേശങ്ങള്‍. രാജ്യത്തെ പതിനേഴ് ഐക്കോണിക് വിനോദ കേന്ദ്രങ്ങളിലൊന്നായ കുമരകത്തിന് ലോകനിലവാരത്തിലേക്കുയരാന്‍ നിര്‍മ്മലാ സീതാരാമന്റെ സ്‌നേഹസമ്മാനമായ ബജറ്റ് നിര്‍ദ്ദേശം സഹായകരമാണ്.
റബ്ബറിന്റെയും കശുവണ്ടിയുടെയും തീരുവ വര്‍ദ്ധനവും, കശുവണ്ടി പരിപ്പിന്റെ ഇറക്കുമതി തീരുവയുടെ വര്‍ദ്ധനയും കേരളത്തിനു ഗുണകരമാണ്. സീറോ ബജറ്റ് പദ്ധതി കേരളത്തെ സംബന്ധിച്ചേടത്തോളം വലിയ സാധ്യതയാണ് തുറന്നുതന്നിരിക്കുന്നത്. ഗാന്ധിജി വിഭാവനം ചെയ്ത, സുഭാഷ് പലേക്കര്‍ എന്ന കൃഷിശാസ്ത്രജ്ഞന്‍ മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായി പരീക്ഷിച്ച് വിജയിപ്പിച്ച ഈ പ്രാചീന കൃഷിരീതി ചെലവില്ലാത്ത രീതിയില്‍ കേരളത്തിലും പരീക്ഷിക്കാവുന്നതാണ്. ശുചിത്വഭാരതത്തില്‍ നിന്നു ആരോഗ്യപദ്ധതികളിലൂടെ സുന്ദരഭാരതത്തിലേയ്ക്കുള്ള മാറ്റം എന്ന നിര്‍ദ്ദേശം ഏറ്റവും പ്രയോജനപ്പെടുക കേരളത്തിനാണ്. കേരളത്തിന്റെ പുണ്യമായ നാല്പ്പത്തിനാല് നദികളെയും പ്രാന്തപ്രദേശങ്ങളെയും മാലിന്യമുകതമാക്കാനും, പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവെച്ച് കിടക്കുന്ന കേരളത്തെ പ്ലാസ്റ്റിക് മുക്തമാക്കാനും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സഹായിക്കുന്നതാണ്. അതിനുള്ള ശക്തമായ പ്രേരണയാണ് ഈ ബജറ്റ് നല്‍കുന്നത്.
വികസനമെന്നത് ഒരു തുടര്‍ക്കഥയാണ്. വികസന ബജറ്റ് പ്രക്രിയയും തുടര്‍ന്നു കൊണ്ടേയിരിക്കുന്ന ഒരു സാമ്പത്തിക നടപടിയാണ്. അരുണ്‍ ജെയ്റ്റ്‌ലിയുടെ അവസാനത്തെ ബജറ്റിന്റെ തുടര്‍ച്ചയെന്നോണം രാജ്യസുരക്ഷക്കും, സാമ്പത്തിക വളര്‍ച്ചക്കും സുസ്ഥിരവികസനത്തിനും ഊന്നല്‍ കൊടുക്കുന്ന ഈ ബജറ്റ് കാര്‍ഷിക മേഖലക്കും, പശ്ചാത്തലവികസനത്തിനും സാധാരണക്കാരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നു. നാരിയെ നാരായണിയാക്കുന്ന സ്ത്രീസൗഹൃദവും സ്ത്രീ ശാക്തീകരണത്തിനുതകുന്നതുമായ നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ചക്കും സുസ്ഥിരവികസനത്തിനും പ്രാധാന്യം കല്പിക്കുന്ന ബജറ്റ് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കും നൈപുണ്യവികസനത്തിനും തൊഴിലവസര വര്‍ദ്ധനവിനും വേണ്ടത്ര ഊന്നല്‍ കൊടുത്തിട്ടുണ്ട്. ഗാന്ധിദര്‍ശനം നവഭാരത സൃഷ്ടിക്ക് ഉപയോഗപ്പെടുത്താനുള്ള ശ്രമവും ധനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. യുവജനങ്ങളെയും സ്തീകളെയുംവയോവൃദ്ധരെയും പാര്‍ശ്വവത്കൃത സമൂഹത്തെയും കാര്യമായി പരിഗണിക്കുന്ന രണ്ടാം ബിജെപി സര്‍ക്കാരിന്റെ പ്രഥമ ബജറ്റിന് ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഗുണഫലങ്ങള്‍ പ്രദാനംചെയ്യാന്‍ സാധിക്കുന്നതാണ്. സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ നിറവില്‍, മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികവേളയില്‍, അദ്ദേഹത്തിന്റെ സ്വപ്‌നമായ സുസ്ഥിരവികസനത്തിലൂടെ സുന്ദരഭാരതം കെട്ടിപ്പടുക്കാനാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ശ്രമം.
(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ മാനേജ്‌മെന്റ് വിഭാഗത്തിലെ മുന്‍ പ്രഫസറും ഡല്‍ഹി ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനമായ ഹില്‍ (HIL) ഇന്ത്യ ലിമിറ്റഡിന്റെ ഇന്റിപെന്റഡ് ഡയറക്ടറുമാണ് ലേഖകന്‍)