Sunday, February 28, 2021
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ചൈനയുടെ ആക്രമണത്തിനെതിരെ ഗുരുജിയുടെ മുന്നറിയിപ്പ്

യു.ഗോപാല്‍മല്ലര്‍

Print Edition: 22 January 2021

1963ലെ പാഞ്ചജന്യ വാരികയുടെ ദീപാവലി ലക്കത്തിലെ ലേഖനത്തില്‍ ശ്രീ ഗുരുജി എഴുതി: ”അതിനെ നിര്‍ഭാഗ്യമെന്നോ സൗഭാഗ്യമെന്നോ കരുതിയാലും തരക്കേടില്ല, ബലവാന്‍ ദുര്‍ബ്ബലനെ ആക്രമിക്കാതിരിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പഞ്ചശീലം, സഹവര്‍ത്തിത്തം എന്നിവയെക്കുറിച്ചെല്ലാം നാമെന്തെല്ലാം മുദ്രാവാക്യങ്ങള്‍ വിളിച്ചാലും ദുര്‍ബ്ബലനും ബലവാനും ഇടക്കുള്ള സഹവര്‍ത്തിത്വം എന്ന സുന്ദരസ്വപ്‌നം ലോകത്ത് ഇന്നോളം യഥാര്‍ത്ഥ്യമാക്കി തീര്‍ക്കാനായിട്ടില്ല. പ്രപഞ്ചത്തില്‍ സംഘര്‍ഷം ഉണ്ടാവുകതന്നെ ചെയ്യുമെന്ന്, മനുഷ്യസ്വഭാവത്തിലെ ദോഷങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മുടെ പൂര്‍വ്വികര്‍ വ്യക്തമാക്കിയിട്ടുണ്ട്. അവരൊരിക്കലും സ്വപ്‌നലോകത്ത് ജീവിക്കുന്നവരായിരുന്നില്ല. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളുടെയും സ്വാനുഭവങ്ങളുടെയും വെളിച്ചത്തിലാണ് ‘ജീവോ ജീവസ്യ ജീവനം’ എന്ന ന്യായം മാറ്റമില്ലാത്തതാണെന്ന് അവര്‍ പറഞ്ഞത്. അതുകൊണ്ട്, വ്യക്തിയായാലും ശരി, രാഷ്ട്രമായാലും ശരി സ്വയം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍, മറ്റാരുടെയും ഭക്ഷ്യമായി തീരാത്തവിധം സ്വയം ശക്തിശാലിയായി ഇരിക്കേണ്ടിവരും.”

ഭാരതത്തെ ആക്രമിക്കാനുള്ള വിസ്താരവാദിയായ (expansionist)- ചൈനയുടെ പദ്ധതിയെക്കുറിച്ച് ശ്രീ ഗുരുജി വളരെ മുമ്പ് തന്നെ മനസ്സിലാക്കിയിരുന്നു. അതിന്റെ ആദ്യപടിയായിരുന്നു തിബറ്റിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം. 1956 മെയ് 18 ലക്കം പാഞ്ചജന്യ വാരികയിലെ ലേഖനത്തില്‍ ശ്രീ ഗുരുജി എഴുതി: ”ചരിത്രം സ്വയം ആവര്‍ത്തിക്കപ്പെടുന്നതായി തോന്നുന്നു. തിബറ്റില്‍ ഇപ്പോള്‍ യാതൊരു മറയുമില്ലാതെ മൃത്യുവിന്റെ നഗ്നതാണ്ഡവം നടക്കുന്നത് മനുഷ്യന്റെ അത്യാര്‍ത്തി, എല്ലാം പിടിച്ചടക്കാനുള്ള ത്വര, നിരങ്കുശത എന്നിവ നൂതനമായ രൂപം ധരിച്ചതിന്റെ ഫലമായാണ്. തിബറ്റിലെ ചൈനയുടെ വിജയം ആഘോഷിക്കുന്നവര്‍ക്കും നമ്മുടെ ദേശത്തും ഇത്തരമൊരു ‘മോചനം’ സ്വപ്‌നം കാണുന്നവര്‍ക്കും ചരിത്രം നല്‍കുന്ന പാഠമാണിത് (ശ്രീ ഗുരുജി സമഗ്ര വാല്യം 6, പുറം 49).

1960 ജനുവരി – ഫെബ്രുവരി മാസങ്ങളില്‍ സമ്പൂര്‍ണ മഹാരാഷ്ട്രയിലും സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തന്റെ പര്യടനം പൂര്‍ത്തിയാക്കിയ ശ്രീ ഗുരുജി പതിവുപോലെ ഫെബ്രുവരി 2-നു മുംബൈയില്‍ വെച്ച് പത്രക്കാരെ കണ്ടു. ചൈന ഭാരതത്തെ ആക്രമിക്കാനുള്ള സാധ്യതയെ സംബന്ധിച്ചുള്ള ഒരു പത്രക്കാരന്റെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു. ”ചൈന ഭാരതത്തെ ആക്രമിക്കാന്‍ പദ്ധതിയിടുന്ന കാര്യം നാലോ അഞ്ചോ വര്‍ഷം മുമ്പ് തന്നെ ഞാന്‍ അറിഞ്ഞിരുന്നു. ആ സമയത്ത് പൊതുപരിപാടികളില്‍ നടത്തിയ പ്രഭാഷണങ്ങളില്‍ ഞാനിതെക്കുറിച്ച് പറയുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്തയിലെ ഒരു പത്രത്തിന്റെ പത്രാധിപര്‍ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: ”അദ്ദേഹം നിരുത്തരവാദപരമായാണ് സംസാരിക്കുന്നത്. കാര്യങ്ങള്‍ അപ്രകാരമായിരുന്നെങ്കില്‍, അത് സര്‍ക്കാര്‍ അറിയാതിരിക്കുമായിരുന്നൊ?”

ഇതേ കൂടിക്കാഴ്ചയില്‍ ശ്രീ ഗുരുജി പറഞ്ഞ മറ്റൊരു കാര്യം ഇതായിരുന്നു: ”ചൈന തിബറ്റിനെ പിടിച്ചടക്കിയ നടപടിയെ ഭാരതം അംഗീകരിച്ചത് തികച്ചും നിര്‍ഭാഗ്യകരമായിരുന്നു. ഇംഗ്ലീഷുകാര്‍ ഒത്തുതീര്‍പ്പുണ്ടാക്കിയതോടൊപ്പം തങ്ങളുടെ സേനയെയും അവിടെ നിലനിര്‍ത്തിയിരുന്നു. നമ്മളാണ് സേനയെ തിരിച്ചുവിളിച്ചത്. ആരംഭത്തില്‍ തന്നെ ശരിയാംവണ്ണം കാര്യങ്ങള്‍ പറഞ്ഞിരുന്നുവെങ്കില്‍ സേനയെ പിന്‍വലിക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ടാണ് ‘തിബറ്റിനെ ബലാല്‍ക്കാരമായി പിടിച്ചടക്കിയ കൊടും പാപത്തില്‍ നിന്നാണ് പഞ്ചശീലം ജന്മമെടുത്തത്’ എന്ന് ആചാര്യ കൃപലാനി പറഞ്ഞത്. അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്.

തുടക്കം മുതല്‍ തന്നെ അതിര്‍ത്തിയുടെ കാര്യത്തില്‍ ഭാരത സര്‍ക്കാര്‍ ഉദാസീനത കാട്ടിയിരുന്നു എന്നതാണ് സത്യം. ഉദാഹരണത്തിന് പാര്‍ലമെന്റില്‍ അക്‌സായി ചിന്‍ പ്രദേശത്തെ ഉപയോഗശൂന്യമായ തരിശുഭൂമിയായി ചിത്രീകരിച്ചുകൊണ്ട് ”ഒരു പുല്‍ക്കൊടി പോലും മുളയ്ക്കാത്ത ആ ഭൂവിഭാഗം കൊണ്ട് എന്ത് ഗുണം?” എന്നായിരുന്നു പ്രധാനമന്ത്രി നെഹ്‌റു ചോദിച്ചത്. നെഹ്‌റുവിന്റെ നിരുത്തരവാദപരമായ ഈ പരാമര്‍ശം കോണ്‍ഗ്രസ് അംഗമായ മഹാവീര്‍ ത്യാഗിയെ പ്രകോപിതനാക്കി. തന്റെ കഷണ്ടിത്തല തൊട്ടുകാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ”എന്റെ തലയില്‍ ഒരൊറ്റ മുടിപോലും വളരുന്നില്ല എന്നതിനാല്‍ എന്റെ തല വെട്ടിക്കളയണമെന്നാണോ താങ്കള്‍ പറയുന്നത്!”

1962ല്‍ രാജസ്ഥാന്‍ സന്ദര്‍ശന സമയത്ത് ചിത്തോറില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെ ശ്രീ ഗുരുജി പറഞ്ഞു: ”ചൈന ഭാരതത്തെ ആക്രമിക്കാന്‍ പോകുന്നുവെന്ന വ്യക്തമായ വിവരം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ ദേശത്തിന്റെ നേതാക്കന്മാര്‍ ഹിന്ദി – ചീനി ഭായീ-ഭായീ എന്ന മുദ്രാവാക്യം വിളിച്ച് ദില്ലിയിലെ ചുകന്നകോട്ടയില്‍ ചൈനീസ് പ്രധാനമന്ത്രിയെ വരവേല്‍ക്കുന്ന തിരക്കിലാണ്. ചൈന നമ്മെ ആക്രമിക്കുമെന്നത് തീര്‍ച്ചയാണ്.” രണ്ടുദിവസം കഴിഞ്ഞ് അല്‍വാറിലെ പ്രഭാഷണത്തിലും അദ്ദേഹം ഇതേ കാര്യം ആവര്‍ത്തിച്ചു. രണ്ടിടത്തും അദ്ദേഹം പറഞ്ഞതിനെതിരെ രൂക്ഷമായ വിമര്‍ശനമാണുണ്ടായത്. എന്നാല്‍ അടുത്ത ദിവസം തന്നെ ആകാശവാണി ചൈന ഭാരതത്തെ ആക്രമിച്ച വാര്‍ത്ത പ്രക്ഷേപണം ചെയ്തു.

യുദ്ധമാരംഭിച്ച ഉടന്‍ തന്നെ, യുദ്ധത്തില്‍ വിജയിക്കാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന എല്ലാ നടപടികളോടും സഹകരിക്കാന്‍ ശ്രീ ഗുരുജി എല്ലാ പൗരന്മാരോടും – വിശേഷിച്ച് സ്വയംസേവകരോട് – ആഹ്വാനം ചെയ്തു. ”പ്രബലനായ ശത്രു നമ്മുടെ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചിരിക്കയാണ്. ഈ അവസരത്തില്‍ എല്ലാ രാഷ്ട്രഭക്തന്മാരും പാരസ്പരികമായ എല്ലാ അഭിപ്രായ ഭിന്നതകളും മറന്ന് തോളോട് തോള്‍ചേര്‍ന്ന് ഒരഭേദ്യശക്തിയുടെ രൂപത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് അനിവാര്യമാണ്. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ശാരീരികമായി ക്ഷമതയുള്ള എല്ലാവരും സൈന്യത്തിന്റെ വ്യത്യസ്ത വിഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കാന്‍ ഉത്സാഹത്തോടെ സജ്ജരായി നില്‍ക്കണം. തൊഴില്‍ രംഗത്ത് ചൂഷണം തടയാനും തൊഴിലാളികള്‍ തികഞ്ഞ സന്തുഷ്ടിയോടെ അവരുടെ ജോലി നിറവേറ്റുന്നത് ഉറപ്പാക്കാനും ഭരണകൂടം അതിന്റെ അധികാരം ഉപയോഗിച്ചും ജനങ്ങള്‍ നൈതികമായ സമ്മര്‍ദ്ദത്തിലൂടെയും വേണ്ട കാര്യങ്ങള്‍ ചെയ്യണം. വിധ്വംസന പ്രവര്‍ത്തനങ്ങള്‍ നടക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് ഗ്രാമങ്ങളും നഗരങ്ങളും തോറും എല്ലായിടത്തും ജനങ്ങള്‍ സ്വയം മുന്നോട്ടുവന്ന് രാപ്പകലില്ലാതെ സംഘടിതരായി അവിടത്തെ ഓരോ ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കണം” എന്ന് 1962 ഒക്‌ടോബര്‍ 29ന് നല്‍കിയ തന്റെ പ്രസ്താവനയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

ആക്രമണത്തിന്റെ ഭാഗമായി ചൈനീസ് പട്ടാളം അരുണാചല്‍പ്രദേശില്‍ ബോംഡില കടന്ന് ചാര്‍ദ്വാര്‍, മിസാമാരി എന്നിവിടങ്ങളിലേക്ക് മുന്നേറാന്‍ തുടങ്ങിയപ്പോള്‍ തേജ്പൂരിലെ ഭരണയന്ത്രത്തിന്റെ മനോബലം ചോര്‍ന്നുപോയി. കളക്ടര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥന്മാര്‍ അവിടം വിട്ടുപോകുവാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ ശേഷം സ്വയം അവിടെ നിന്ന് ഓടിപ്പോയി. ജയിലിന്റെയും മാനസികരോഗാശുപത്രിയുടെയും വാതിലുകള്‍ തുറന്നിടുകയും സ്റ്റേറ്റ് ബാങ്കിലെ നോട്ടുകെട്ടുകള്‍ കത്തിക്കുകയും നാണയങ്ങള്‍ കുളത്തിലുപേക്ഷിക്കുകയും ചെയ്തു. അസമിലെ അപ്പോഴത്തെ ധനകാര്യമന്ത്രി ഫക്രുദ്ദീന്‍ അലി അഹമ്മദ് എന്‍.സി.സി. ജവാന്മാരോട് തന്റെ നിസ്സഹായാവസ്ഥ വ്യക്തമാക്കുകയും വിദ്യുച്ഛക്തി മന്ദിരം ഡയനാമൈറ്റ് ഉപയോഗിച്ച് തകര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അന്നു രാത്രി ആകാശവാണിയിലൂടെ ‘തന്റെ ഹൃദയം അസമിലെ ജനങ്ങള്‍ക്കുവേണ്ടി തേങ്ങുകയാണ്’ എന്ന് നെഹ്‌റു നിര്‍ഭാഗ്യകരമായ തന്റെ പ്രസ്താവന നടത്തി. ‘അസം നമ്മുടെ കൈകളില്‍ നിന്ന് വഴുതിപ്പോകുന്നു’ എന്നതായിരുന്നു ധ്വനി. അതായത്, ഏത് സാഹചര്യത്തിലും എന്തുവിലകൊടുത്തും അസമിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിനു നേരെ കണ്ണടച്ച് ആ പ്രദേശം ശത്രുവിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് വിട്ടുകൊടുക്കുക എന്നര്‍ത്ഥം. ഇതായിരുന്നു ‘വിശ്വപൗരന്‍’ ആയ നമ്മുടെ പ്രധാനമന്ത്രി നെഹ്‌റുവിന്റെ അപ്പോഴത്തെ മാനസികാവസ്ഥ. പ്രതികൂല സാഹചര്യങ്ങളെ നേരിട്ടു പരാജയപ്പെടുത്താനുള്ള മനോധൈര്യവും മനഃസാന്നിധ്യവും ആക്രാമികതയും പ്രകടിപ്പിക്കുന്നതിനു പകരം അവയുടെ മുമ്പില്‍ നിരുപാധികം കീഴടങ്ങാനുള്ള ക്ലൈബ്യം!

അതേസമയം കാനുഡേകാ, പത്മപ്രസാദ് ദാസ്, പത്മജാകാന്ത് സേനാപതി എന്നീ സംഘ സ്വയംസേവകര്‍ മറ്റ് യുവാക്കളെ സംഘടിപ്പിച്ച് ഭാരതസേനയുടെ അധികാരികളുമായി ബന്ധപ്പെട്ട് അവരുടെ സഹായത്തോടെ, പൂര്‍വ്വ പാകിസ്ഥാനികളായ നുഴഞ്ഞുകയറ്റക്കാര്‍ ആളുകള്‍ ഒഴിഞ്ഞുപോയ വീടുകള്‍ കൊള്ളയടിക്കാതിരിക്കാന്‍ രാവും പകലും കാവലേര്‍പ്പെടുത്തി. കുളത്തില്‍ ഉപേക്ഷിക്കപ്പെട്ട നാണയങ്ങള്‍ ദേശവിരുദ്ധശക്തികള്‍ കാളവണ്ടികളില്‍ കൊണ്ടുപോകുന്നതിനെയും അവര്‍ തടഞ്ഞു. അതോടൊപ്പം പൂര്‍ണനാരായണ്‍ സിംഹന്‍, ഡോക്ടര്‍ ദാസ്, ഹര്‍കാന്തദാസ്, വിശ്വദേവ് ശര്‍മ്മ, നഗരപിതാവ് ദുലാല്‍ ഭട്ടാചാര്യ മുതലായവര്‍ ഒരു സമിതി രൂപീകരിച്ചു. ഒരിക്കലും പരാജയം സമ്മതിക്കില്ലെന്നും സമാന്തരഭരണം സ്ഥാപിച്ച് നേതൃത്വം നല്‍കുമെന്നും അവര്‍ നിശ്ചയിച്ചു. (നവയുഗ പ്രവര്‍ത്തക് ശ്രീ ഗുരുജി – പുറം 190-191). പക്ഷെ, അല്പസമയത്തിനകം തന്നെ യുദ്ധവിരാമം പ്രഖ്യാപിക്കപ്പെടുകയും സ്ഥിതിഗതികള്‍ സാധാരണനിലയിലാവുകയും ചെയ്തു.

ശ്രീ ഗുരുജിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അസമില്‍ മാത്രമല്ല, മറ്റിടങ്ങളിലും സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ക്ക് അനുകൂലമായി ജനാഭിപ്രായം രൂപീകരിക്കുന്നതിനും, വിശിഷ്യാ സൈനികരെ സഹായിക്കുന്നതിനും സ്വയംസേവകര്‍ അഹോരാത്രം പ്രവര്‍ത്തിച്ചു.

ഈയൊരവസരത്തില്‍, ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭസമയത്ത് ഭാരത താല്പര്യങ്ങളോട് വഞ്ചനാപരമായ സമീപനം സ്വീകരിച്ച ഭാരത കമ്മ്യൂണിസ്റ്റുകള്‍ ചൈനീസ് ആക്രമണസമയത്ത് സ്വീകരിച്ച ഭാരതവിരുദ്ധ നിലപാടിനെക്കുറിച്ച് യാതൊന്നും പറയാതിരിക്കുന്നത് അക്ഷന്തവ്യമായ അപരാധമായിരിക്കും എന്നതുകൊണ്ട് ചെറുതായെങ്കിലും അതിനെക്കുറിച്ച് പരാമര്‍ശിക്കാതെ വയ്യ.

”അന്ന് ഒരു വിഭാഗം കമ്മ്യൂണിസ്റ്റുകാര്‍, ചൈനീസ് പട്ടാളം ഭാരതത്തെ (മുതലാളിത്തത്തിന്റെ ആധിപത്യത്തില്‍ നിന്നും) ‘മോചിപ്പിക്കുക’ യാണ് ചെയ്യുന്നത് എന്നാണ് പ്രചരിപ്പിച്ചത്. ബസവപുന്നയെപ്പോലുള്ള അവരുടെ നേതാക്കള്‍ ആക്രമണകാരിയായ ഭാരതം ചൈനയുടെ ഭൂപ്രദേശം കയ്യടക്കിവെച്ചിരിക്കയാണെന്നുപോലും ആരോപിച്ചു. നമ്മുടെ പ്രതിരോധ നടപടികളെ അട്ടിമറിക്കാനും തടസ്സപ്പെടുത്താനും അവരുടെ തൊഴിലാളി യൂണിയനുകളെ അവര്‍ ആയുധമാക്കി. വടക്കു-കിഴക്കന്‍ മേഖലയിലെ അവരുടെ ജലഗതാഗത മേഖലയിലെ യൂണിയന്‍ പണിമുടക്കിന് നോട്ടീസ് നല്‍കി. നമ്മുടെ ജവാന്മാര്‍ക്കുള്ള ഭക്ഷണം, മറ്റ് സാധനങ്ങള്‍ എന്നിവ മുന്നണി പ്രദേശങ്ങളില്‍ എത്തിച്ചുകൊടുക്കുന്നത് തടസ്സപ്പെട്ടു.” (കൃതി രൂപ് സംഘ ദര്‍ശന്‍, പുറം 28)

1963ലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍

യുദ്ധസമയത്ത് സംഘസ്വയംസേവകര്‍ അനുഷ്ഠിച്ച നിര്‍ലോപവും നിസ്വാര്‍ത്ഥവുമായ സേവനങ്ങളും അവരുടെ ത്യാഗമനോഭാവവും ഗാന്ധിവധത്തെ തുടര്‍ന്ന് സംഘത്തിനുമേല്‍ അന്യായമായി അടിച്ചേല്പിച്ച നിരോധനം സര്‍ക്കാര്‍ പിന്‍വലിക്കാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ അതിനെതിരെ സമാധാനപരമായി സ്വയംസേവകര്‍ ശ്രീ ഗുരുജിയുടെ ആഹ്വാനമനുസരിച്ച് സത്യഗ്രഹം നടത്തിയപ്പോള്‍ പോലീസ് മര്‍ദ്ദനത്തിലൂടെ അവരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച പ്രധാനമന്ത്രി നെഹ്‌റുവില്‍ വലിയ മതിപ്പുളവാക്കി. അദ്ദേഹം 1963 ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുവാന്‍ സ്വയംസേവകരെ പ്രത്യേകം ക്ഷണിച്ചു. 3000 പൂര്‍ണ ഗണവേഷധാരികളായ സ്വയംസേവകര്‍ പരേഡില്‍ പങ്കെടുക്കുകയും ചെയ്തു. അടുത്ത ദിവസം നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചില എം.പി.മാര്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ ”ദേശസ്‌നേഹികളായ എല്ലാ ജനങ്ങളെയും ക്ഷണിച്ച കൂട്ടത്തില്‍ ആര്‍.എസ്.എസ്സിനേയും ക്ഷണിച്ചു” എന്നാണ് നെഹ്‌റു മറുപടി പറഞ്ഞത്.

(തുടരും)

 

Tags: ഗുരുജിശ്രീഗുരുജിGurujiഗുരുജി ഗോള്‍വല്‍ക്കര്‍Guruji Golwalkarസ്മൃതികുടീരങ്ങള്‍ക്കും അപ്പുറം ഒരാള്‍
Share194TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഇന്‍ഗോസി ഒകോഞ്ചോ ഇവേല

ലോക വ്യാപാര സംഘടനയ്ക്ക് മാറ്റം വരുമോ?

ഇസ്ലാം സമാധാനത്തിന്റെ മതമോ?

യുവാക്കളോട് ഇടതുസര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനം

കാര്യാതീതനായ കാര്യകര്‍ത്താവ്-മോറോപന്ത് പിംഗളെ

ബൗദ്ധിക കേരളത്തിന്റെ സംവാദ ചരിത്രത്തിലെ പരമേശ്വര പര്‍വ്വം

മാധവീലതയായ നിവേദിത

Kesari Shop

  • കേസരി വാരിക അര്‍ദ്ധവാര്‍ഷിക വരിസംഖ്യ ₹500.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
  • കേസരി വാരിക ആജീവനാന്ത വരിസംഖ്യ ₹20,000.00

Latest

തീരദേശം തീറെഴുതിയ കേരളസര്‍ക്കാര്‍

ഹലാലിന്റെ പിന്നിലെ ഗൂഢാലോചന

കമ്പപ്പുരയിലെ കളിതമാശകള്‍

തുഞ്ചന്റെ രാമന്‍ വേണ്ട; സഖാവ് എന്‍.റാം മതി

കമ്മ്യൂണിസമാണ് ഏറ്റവും കടുത്ത വര്‍ഗ്ഗീയത

ഓര്‍മ്മയിലെ ടി.എന്‍

ഇന്‍ഗോസി ഒകോഞ്ചോ ഇവേല

ലോക വ്യാപാര സംഘടനയ്ക്ക് മാറ്റം വരുമോ?

സെമിനാറില്‍ ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനഭാഷണം നടത്തുന്നു.

ഹലാലിന്റെ മറവില്‍ നടക്കുന്നത് ഭീകരവാദം – സെമിനാര്‍

അലി അക്ബര്‍ ഡോ. പദ്മനാഭനെ ആദരിക്കുന്നു.

ഡോ.സി.പദ്മനാഭന്‍ – ആതുരശുശ്രൂഷാരംഗത്തെ കര്‍മ്മയോഗി

നീതിക്കൊപ്പം നിന്ന രാമാ ജോയ്‌സ്

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly