ജനാധിപത്യ ഭരണസംവിധാനം വരുംമുന്‍പ് തന്നെ കാവലാളുകളുണ്ടായിരുന്നു. ഭരണക്കാരുടെ താല്പര്യസംരക്ഷണമായിരുന്നു ആദികാലത്തെ കാവലാളുകളുടെ മുഖ്യചുമതല. എന്നാല്‍ പിന്നീട് വന്ന കാവലാളുകളുടെ (പോലീസ്) കര്‍ത്തവ്യങ്ങളില്‍ പ്രധാനം സമൂഹത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയാണ്. അതിന് നിയമപരമായ ചട്ടക്കൂടുകളുണ്ട്. ചട്ടം പാലിക്കാത്തവര്‍ക്ക് ചുട്ടശിക്ഷ നല്‍കാനും വ്യവസ്ഥയുണ്ട്. നിയമവും നീതിയും കാറ്റില്‍ പറത്തി കാവലാളുകള്‍ കാലന്മാരായി മാറുന്ന കാഴ്ചയാണ് എങ്ങും.
രാജ്യത്ത് 2009 മുതല്‍ 2015 വരെ പോലീസ് കസ്റ്റഡിയില്‍ 600 പേര്‍ മരിച്ചതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ടുണ്ടായിരുന്നു. കസ്റ്റഡിയില്‍ പീഡനവും മൂന്നാംമുറയും നിയമവിരുദ്ധമാണ്. എന്നാല്‍ പലപ്പോഴും പോലീസുകാര്‍ തടവുകാര്‍ക്ക് മേല്‍ മൂന്നാംമുറ പ്രയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2015ല്‍ 97 പേര്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. ഇതില്‍ 67 പേര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും മുമ്പ് തന്നെ മരിച്ചു. അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നാണ് വ്യവസ്ഥ. ഒന്നുകില്‍ പോലീസുകാര്‍ ഇതില്‍ വീഴ്ച വരുത്തി. അല്ലെങ്കില്‍ അറസ്റ്റിലായ ഉടന്‍ തന്നെ ഇവര്‍ മരിച്ചു. അറസ്റ്റിനെക്കുറിച്ച് കുടുംബാംഗങ്ങളെ വിവരമറിയിക്കുക, അറസ്റ്റ് ചെയ്തവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്തിരിക്കണം. എത്രയും പെട്ടെന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും വേണം. പീഡനം നടത്തുന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടികള്‍ കൈക്കൊളളണമെന്നും നിര്‍ദേശമുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ മൂന്നാംമുറയോ കസ്റ്റഡിമരണമോ സംഭവിച്ചാല്‍ പ്രതിഷേധത്തിന്റെ തേരോട്ടം നടത്തുന്ന കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കേരളക്കാര്യത്തില്‍ മൗനികളാണ്. തിരുവനന്തപുരത്ത് ഫോര്‍ട്ട് സ്റ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്നപ്പോഴുണ്ടായ പ്രതിഷേധം പലതിലും ഉണ്ടായിട്ടില്ല. വാരാപ്പുഴയിലെ ശ്രീജിത്തിനെ കൊന്നതും അടുത്തിടെ നെടുങ്കണ്ടത്തെ രാജ്കുമാറിനെ കൊന്നതുമാണ് അല്പം ചൂട് പകര്‍ന്നത്. സകലനിയമങ്ങളും നീതിയും കാറ്റില്‍ പറത്തിയാണ് മൂന്നുദിവസം കസ്റ്റഡിയില്‍ വച്ച് സാമ്പത്തിക ലാഭത്തിനായി രാജ്കുമാറില്‍ മൂന്നാംമുറ പ്രയോഗിച്ചത്.
അടിയന്തരാവസ്ഥയുടെ ഓര്‍മദിനത്തില്‍ കസ്റ്റഡി മരണത്തെക്കുറിച്ച് വിശദീകരണം നല്‍കുന്നതില്‍ വിഷമമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ വാക്കുകള്‍ ആത്മാര്‍ത്ഥതയുള്ളതാകുമോ? ആഭ്യന്തരം കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിസ്സഹായാവസ്ഥയുടെ പ്രതിഫലനം ഇതിലുണ്ടെങ്കിലും കുറ്റസമ്മതത്തിന്റെ സ്വഭാവം കൂടിയുണ്ട്. അടിയന്തരാവസ്ഥയില്‍ ലോക്കപ്പ് മര്‍ദനത്തിന്റെ ഭീകരാവസ്ഥ അറിഞ്ഞ നേതാവാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. അതുകൊണ്ടുതന്നെ ലോക്കപ്പ് മരണത്തെക്കുറിച്ച് അടിയന്തരാവസ്ഥയുമായി ബന്ധപ്പെടുത്തി പറയുന്നതിന് അദ്ദേഹത്തിന് അവകാശവുമുണ്ട്. അതിലെത്ര ആത്മാര്‍ത്ഥതയുണ്ട് എന്നതിലാണ് കാര്യം.
സംസ്ഥാനത്തെ പോലീസ്, പോലീസ് അല്ലാതായിട്ട് കുറെനാളായി. സിപിഎമ്മിന്റെ താളത്തിനൊത്ത് തുള്ളുന്ന ഒരുസംഘം മാത്രമായി മാറി. തല്ലിക്കൊല്ലാനും പിടിച്ചുപറിക്കാനും വെട്ടിക്കൊല്ലാനും തീകത്തിക്കാനും മാത്രമല്ല രാഷ്ട്രീയ എതിരാളികളെ മര്‍ദ്ദിച്ചും കള്ളക്കേസില്‍ കുടുക്കിയും ഇല്ലാതാക്കാനും പോലീസിലെ സഖാക്കള്‍ പരസ്യമായി പ്രവര്‍ത്തിക്കുന്നതിന് കുഴപ്പമില്ലെന്ന അവസ്ഥയാണിപ്പോള്‍. അതിന്റെ ബാക്കിപത്രമാണ് കസ്റ്റഡി മരണം.
കൊള്ളാവുന്ന പോലീസുകാരെ മൂലയ്ക്കിരുത്തി കുപ്രസിദ്ധരെ താക്കോല്‍സ്ഥാനങ്ങളില്‍ നിയമിച്ചതാണ് കേരളാ പോലീസിന്റെ അപചയത്തിന് കാരണം. ലോക്കപ്പ് മരണം സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചപ്പോള്‍ മറുപടി പറഞ്ഞ മുഖ്യമന്ത്രി തെറ്റ് സമ്മതിച്ചു. രാജ്കുമാറിന്റെ മരണത്തില്‍ സംശയകരമായ സാഹചര്യമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ കുമ്പസാരം. തെറ്റുചെയ്ത പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പ്രഖ്യാപനമുണ്ടായി. മൂന്ന് വര്‍ഷത്തെ ഭരണത്തിനിടയില്‍ മുഖ്യമന്ത്രിക്ക് ഏറ്റവും കൂടുതല്‍തവണ ന്യായീകരിക്കേണ്ടി വന്നത് തന്റെ പോലീസുകാരെയാണ്.
കസ്റ്റഡിമരണം മാത്രമല്ല, സംസ്ഥാനത്തെ ജയിലുകളില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലും മുഖ്യമന്ത്രിക്ക് തലകുനിക്കേണ്ടിവന്നു. ജയിലുകളില്‍ നടക്കാന്‍ പാടില്ലാത്തതാണ് നടക്കുന്നതെന്നും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് ഉറപ്പ്. ജയിലുകളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാന്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ജയിലിനുള്ളില്‍ ഫോണുപയോഗിക്കുന്നില്ലെന്നു മുന്‍പ് പറഞ്ഞത് നുണയാണെന്നു സമ്മതിക്കുകയാണ്. അടുത്തിടെ 70 ഫോണുകളാണ് ജയിലില്‍ നിന്ന് പിടികൂടിയത്.’
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ജയില്‍ ഗേറ്റുകളില്‍ ഇന്ത്യന്‍ ബറ്റാലിയനിലെ സ്‌കോര്‍പ്പിയോണ്‍ സേനയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കേരളാ പോലീസിന്റെ കഴിവുകേടാണ് ഇത് സൂചിപ്പിക്കുന്നത്. രാജ്യത്തെ മികച്ച പോലീസെന്ന് വീമ്പിളക്കുമ്പോള്‍ ജയിലില്‍ സുരക്ഷ നല്‍കാന്‍പോലും കഴിയാത്തവരെന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നത് സേനയ്ക്ക് ഗുണകരമല്ല. ജയിലുകളില്‍നിന്ന് കഞ്ചാവും മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുന്നുവെന്ന് മാത്രമല്ല, കൊടുംകുറ്റവാളികള്‍ ജയിലില്‍കിടന്ന് കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുകയും ക്വട്ടേഷനുകള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു.
പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ അത് കവര്‍ന്നെടുക്കുന്ന കാഴ്ചയാണ് ഇന്ന് കേരളത്തില്‍. ഭക്ഷണസാധനം മോഷ്ടിച്ചു എന്നാരോപിച്ച് ഒരുകൂട്ടമാളുകള്‍ മധുവെന്ന പാവം വനവാസി യുവാവിനെ മര്‍ദ്ദിച്ചുകൊന്നത് അടുത്തിടെയാണ്. എന്തുകൊണ്ട് പരിഷ്‌കൃതരെന്ന് അവകാശപ്പെടുന്ന കേരളീയ ജനത ഇതുപോലെയുള്ള നികൃഷ്ട സംഭവങ്ങള്‍ക്കു സാക്ഷികളാവേണ്ടി വരുന്നു. ആക്രമണവും കൊലപാതകവും എന്തുകൊണ്ട് കേരളത്തിലുള്ളവരുടെ മനോഭാവമായി മാറുന്നു. ഉത്തരം ഒന്നേയുള്ളൂ, രാഷ്ട്രീയാതിപ്രസരം.
കേരളത്തിലെ കസ്റ്റഡി മരണങ്ങളുടെ ചരിത്രത്തിന് ഈച്ചരവാര്യരുടെ മകന്‍ രാജനോളം പഴക്കമുണ്ട്. 1976 മാര്‍ച്ച് മൂന്നിനാണ് രാജന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. ആ അച്ഛന്റെ കണ്ണുനീര്‍ തന്നെയല്ലേ ശ്രീജിത്തിന്റെ അച്ഛന്‍ രാമകൃഷ്ണന്റെ കണ്ണിലൂടെയും ഒഴുകിയിറങ്ങിയത്.
പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ദുരന്തം സൂചിപ്പിക്കുന്നത് പതിറ്റാണ്ടുകള്‍ക്കുമുന്‍പ് കേരളാ പോലീസില്‍ നിലനിന്നിരുന്ന രാഷ്ട്രീയാതിപ്രസരം ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്നു എന്നാണ്. മാറി മാറി വരുന്ന സര്‍ക്കാരുകളുടെ ചട്ടുകമായി മാറുകയല്ലേ പൊതുസമൂഹത്തിനു സംരക്ഷണം നല്‍കേണ്ട നീതിപാലകര്‍. ആരാണ് ഇതിനു കാരണക്കാര്‍? എന്താണ് ഇതിനുള്ള പരിഹാരം? സമൂഹം ഉറക്കെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രഗത്ഭരായ ധാരാളം ഉദ്യോഗസ്ഥരുണ്ടായിട്ടും എന്തുകൊണ്ടാണ് കേരളാ പോലീസ് നികൃഷ്ടമായ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നത്? കാരണം മറ്റൊന്നുമല്ല. ക്രിമിനലുകളും മാനസികാരോഗ്യമില്ലാത്തവരും സങ്കുചിത ചിന്താഗതിക്കാരും പോലീസ് സേനയില്‍ കടന്നുകൂടിയിട്ടുള്ളതാണ്. അധികാരികള്‍ ഇട്ടുതരുന്ന അപ്പക്കഷ്ണങ്ങള്‍ ഭക്ഷിച്ചു രാജനെന്ന എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുക്കുകയും മൂന്നാംമുറയുപയോഗിച്ച് നിഷ്‌ക്കരുണം കൊല്ലുകയും ചെയ്ത അതേ മനോവൈകല്യമല്ലേ ശ്രീജിത്തെന്ന നിരപരാധിയേയും രാജ്കുമാറിനേയും ഇല്ലായ്മ ചെയ്തവര്‍ക്കുള്ളത്?
രാജ്കുമാറിന്റെ മരണത്തിന്റെ മറവില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കാന്‍ നേതൃത്വം നല്‍കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കൂട്ടരും മറച്ചുവയ്ക്കുന്നത് തങ്ങളുടെ ഭരണകാലത്ത് നടന്ന 13 പൊലീസ് കസ്റ്റഡി മരണങ്ങളാണ്. ഒരു യുവതിയടക്കം 13പേര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചിട്ടും ഒരു ഉദ്യോഗസ്ഥനെതിരെയും അന്ന് കേസെടുത്തില്ല. മരിച്ച 13 പേരുടെ വിശദ പട്ടിക ആഭ്യന്തരമന്ത്രിയായ രമേശ് ചെന്നിത്തലതന്നെ നിയമസഭയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
എം. ഹംസ എംഎല്‍എയുടെ ചോദ്യത്തിന് ഉത്തരമായി 2015 ജൂലൈ 22നാണ് കസ്റ്റഡി മരണത്തിന്റെ വിശദ റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം സഭയില്‍ ചൂണ്ടിക്കാണിച്ചെങ്കിലും ചെന്നിത്തല ഒരക്ഷരം മിണ്ടിയില്ല. ഇന്നത്തെ പ്രതിപക്ഷവും പ്രതിക്കൂട്ടിലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാര്‍ കസ്റ്റഡി മരണത്തിന്റെ വിശദ റിപ്പോര്‍ട്ട് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം സംസ്ഥാനത്ത് ആകെ 13 കസ്റ്റഡി മരണം നടന്നതായി റിപ്പോര്‍ട്ടിലുണ്ട്. മരിച്ചവരുടെ പേര്, സ്‌റ്റേഷന്‍, െ്രെകംനമ്പര്‍, മരിച്ച ദിവസം, മരണസ്ഥലം, മരണകാരണം, നിയമപരമായും വകുപ്പുതലത്തിലും സ്വീകരിച്ച നടപടി എന്നിവ അതില്‍ പറഞ്ഞിട്ടുണ്ട്. അഞ്ച് കസ്റ്റഡി മരണത്തില്‍ പൊലീസുകാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ചിലതില്‍ പൊലീസുകാരെ സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്.
കസ്റ്റഡിയിലിരിക്കെ പ്രതികള്‍ സ്റ്റേഷനില്‍ തൂങ്ങിമരിച്ച വാര്‍ത്ത കേള്‍ക്കാറുണ്ട്. പലതും തല്ലിക്കൊന്ന് കെട്ടിത്തൂക്കുന്നവയാണ്. പണ്ട് നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ പ്രതി അടിവസ്ത്രത്തിന്റെ എലാസ്റ്റിക്കില്‍ തൂങ്ങിമരിച്ചതായും കഥ ഉണ്ടാക്കിയതാണ്.
യുഡിഎഫ് സര്‍ക്കാരിന്റെ തുടക്കത്തില്‍ ഉമ്മന്‍ചാണ്ടിക്കായിരുന്നു ആഭ്യന്തരവകുപ്പ്. പിന്നീട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറി. കെപിസിസി പ്രസിഡന്റ് സ്ഥാനം പോയതോടെ ചെന്നിത്തല ആഭ്യന്തര മന്ത്രിയായി. 2014 ജനുവരി ഒന്നിനായിരുന്നു അദ്ദേഹം മന്ത്രിയായി ചുമതലയേറ്റത്. ഇതിന് ശേഷമാണ് എട്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്.
തിരുവനന്തപുരം രാജാജി നഗര്‍ കോളനിയിലെ സുജിത് എന്ന ജിത്തു, തൊളിക്കോട് ചെറ്റച്ചല്‍ സ്വദേശി അന്‍സാരി, വീടുവളഞ്ഞ് പൊലീസ് പിടിച്ചുകൊണ്ടുപോയ വിഷമത്തില്‍ കഴക്കൂട്ടം ആറ്റുംകുഴി സ്വദേശി രാധാകൃഷ്ണന്‍, ഭാര്യ, മകള്‍ എന്നിവര്‍ ആത്മഹത്യ ചെയ്തതും യുഡിഎഫ് ഭരണത്തിലാണ്. പാറശ്ശാല പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജീവ് ആശുപത്രിയില്‍ മരിച്ചതും യുഡിഎഫ് കാലത്തുതന്നെ. ചുരുക്കിപ്പറഞ്ഞാല്‍ ‘അമ്മ നിരക്കീട്ടും മോളു നിരക്കീട്ടും നാഴിയുടെ മൂട് തേഞ്ഞു’ എന്നതുപോലെയാണ്. ഭരണനേതൃത്വം മാറിയാലും പോലീസിന്റെ മനോഭാവം മാറുന്നില്ല. ഭരണക്കാരുടെ മനസ്സും രീതിയും മാറണം. അല്ലെങ്കില്‍ മാറ്റണം. അതിനാണ് കേരളീയര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത്.