‘ദേവിയെക്കണ്ടു തിരിയേ വരിക നീ
രാവണനോടെതിര്‍ത്തീടുവാന്‍ പിന്നെയാം.
പുഷ്‌കരമാര്‍ഗേണ പോകും നിനക്കൊരു
വിഘ്‌നം വരായ്ക! കല്യാണം ഭവിക്ക തേ.
മാരുതദേവനുമുണ്ടരികേ തവ
ശ്രീരാമകാര്യാര്‍ത്ഥമായല്ലോ പോകുന്നു.’
സമുദ്രലംഘനത്തിന് തയ്യാറായി മഹേന്ദ്രപര്‍വ്വതത്തിന്‍മേല്‍ കയറാനൊരുങ്ങിയ ഹനുമാന് ബ്രഹ്മാവിന്റെ മകനായ ജാംബവാന്‍ നല്‍കിയ ആശംസയാണിത്.
‘നീ ഇപ്പോള്‍ സീതാദേവിയെ നേരില്‍ക്കണ്ട് നമ്മുടെ സ്വാമിയുടെയും സ്വാമിനിയുടെയും പുനസ്സമാഗമത്തിനു വഴിതെളിക്കുക മാത്രമേ വേണ്ടൂ. അതാണ് നിന്റെ തല്‍ക്കാലലക്ഷ്യം. രാവണവധം നിന്റെ കര്‍ത്തവ്യമല്ല. അത് വേണ്ടസമയത്ത് വേണ്ടുംവിധം സ്വാമിതന്നെ നിര്‍വ്വഹിക്കും. ദീര്‍ഘകാല ലക്ഷ്യത്തെക്കുറിച്ചു ചിന്തിച്ച് തല്‍ക്കാലലക്ഷ്യം നീ മറന്നുകളയരുത്.’
‘നിനക്ക് ഒരുതടസ്സവും വരാതിരിക്കട്ടെ, മംഗളം ഭവിക്കട്ടെ. സംശയമൊന്നും വേണ്ട. വായുഭഗവാന്‍- നിന്റെ അച്ഛന്‍ – നിന്നോടൊപ്പമുണ്ട്; നീ പോകുന്നതാകട്ടെ ശ്രീരാമകാര്യം സാധിക്കുന്നതിനാണ്.’
നൂറുയോജന വീതിയുള്ള സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തി സീതാദേവിയെ കണ്ടെത്തുക എന്നത് തീര്‍ത്തും അസാധ്യമെന്നു കരുതി വാനരസൈന്യത്തിലെ പ്രമുഖര്‍ പോലും ഹതാശരായി ആത്മഹത്യയല്ലാതെ ഒരു പോംവഴിയും അവശേഷിക്കുന്നില്ല എന്നു തീരുമാനിച്ച് ദുഃഖിതരായി ഇരുന്നു. ഹനുമാന്‍ പോലും തലതാഴ്ത്തി ഒറ്റയ്‌ക്കൊരിടത്ത് മൗനം പുണ്ട് ഇരിക്കുകയായിരുന്നു.
പരാജയഭീതിയില്‍ നിന്നുരുത്തിരിയുന്ന ഇതികര്‍ത്തവ്യതാമൂഢത – എന്താണ് ചെയ്യേണ്ടത് എന്നറിയായ്ക – വലിയ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ഏതു വമ്പനെയാണ് ദുര്‍ബലന്‍ ആക്കാത്തത്! ശിവശക്തി യോഗത്തില്‍ നിന്നുറന്ന് വായുഭഗവാന്റെ സംരക്ഷണത്തില്‍ കേസരി എന്ന വാനരവീരന്റെയും അഞ്ജന എന്ന വാനരസുന്ദരിയുടെയും പുത്രനായി അവതരിച്ച മഹാബുദ്ധിശാലിയും അതുല്യപരാക്രമിയുമായ ഹനുമാനെപ്പോലും അകര്‍മണ്യത അഥവാ പ്രയത്‌ന വൈമുഖ്യം എന്ന ദൗര്‍ബല്യം ഗ്രസിച്ചു. ആ ബലഹീനത സ്വന്തം ചൈതന്യം കൊണ്ട് തീര്‍ത്തും കുടഞ്ഞുകളഞ്ഞ് എണീറ്റ് നട്ടെല്ലുനിവര്‍ത്തി തലയുയര്‍ത്തി സ്വധര്‍മം നിര്‍വ്വഹിക്ക് എന്നാണ് ബ്രഹ്മപുത്രനായ ജാംബവാന്‍ എന്ന ചിരംജീവി ഉപദേശിച്ചത്.
ഹനുമാന്‍ അവസരത്തിനൊത്തുണര്‍ന്നു:
‘ലംഘനം ചെയ്തു സമുദ്രത്തെയും പിന്നെ
ലങ്കാപുരത്തെയും ഭസ്മമാക്കി ക്ഷണാല്‍
രാവണനെക്കുലത്തോടുമൊടുക്കി ഞാന്‍
ദേവിയേയും കൊണ്ടുപോരുവനിപ്പെഴേ.
‘അല്ലെങ്കില്‍ പത്തു കഴുത്തുള്ള രാവണനെ കെട്ടിമുറക്കി ഇടം കൈത്തലത്തിലും ലങ്കാനഗരിയും അതിന്റെ ആധരമായ ത്രികൂടപര്‍വ്വതവും സാക്ഷാല്‍ സീതാദേവിയെയും വലംകൈയിലും എടുത്ത് ശ്രീരാമസ്വാമി സന്നിധിയില്‍വച്ച് തൊഴുതുനില്‍ക്കും.’ വെറും വീണ്‍വാക്കുപറയുന്നവനാണോ ഹനുമാന്‍? അല്ലേയല്ല. തനിക്കുതാന്‍ പോരിമയുടെ മൂര്‍ത്ത സ്വരൂപമാണ് ആ കപിശ്രേഷ്ഠന്‍.
‘രാമാംഗുലീയമെന്‍ കൈയിലുണ്ടാകയാല്‍’ എന്ന് അദ്ദേഹം എടുത്തോതുന്നു. സ്വാമി സ്വന്തം മുദ്രാമോതിരം മറ്റാരെയുമല്ല, തന്നെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്, താന്‍ സീതയെ കണ്ടെത്തും; തനിക്കേ അതിനു കഴിയൂ എന്ന് സ്വാമിക്കുണ്ടായിരുന്ന അചഞ്ചല വിശ്വാസം മൂലമാണ് ആ മര്‍മപ്രധാനമായ അടയാളമോതിരം തന്നെ ഏല്‍പ്പിച്ചത്. താന്‍ ആ വിശ്വാസത്തിനോട് നീതിപുലര്‍ത്തണം, തന്റെ ആത്മാഭിമാനത്തോടും.
ഈ സ്വപ്രത്യയ ധൈര്യം – ആത്മവിശ്വാസത്തില്‍ നിന്നുളവായ ഉള്ളുറപ്പ് – ഹനുമാനുണ്ടായിരുന്നു. ജാംബവാന്റെ ആശംസാനിര്‍ഭരമായ പ്രോത്സാഹനം ആ ധൈര്യത്തിന് ആക്കം കൂട്ടുകയും ചെയ്തു. ഫലമോ, ഹനുമാന്‍ മഹേന്ദ്ര പര്‍വ്വതത്തിന്റെ കൊടുമുടിയില്‍ നിന്ന് മാനത്തെ അതിലംഘിച്ചു വളര്‍ന്നു. എല്ലാ മാര്‍ഗ വിഘ്‌നങ്ങളെയും കടത്തിവെട്ടി കാര്യം നേടി. രാമായണകഥാനായകനായ ശ്രീരാമനോളം തന്നെ മുഖ്യതയാര്‍ന്ന അനശ്വരകഥാപാത്രമായി.
നിനക്ക് തടസ്സമൊന്നും വരാതിരിക്കട്ടെ എന്നു ജാംബവാന്‍ ആശംസിച്ചു. എങ്കിലും ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന രീതിയില്‍ എത്രയോ വിഘ്‌നങ്ങള്‍ ആ ശൂരാഗ്രണിക്കു മുന്നില്‍ അണിനിരന്നു!
~ഒന്നാമതായി മുന്നിലുയര്‍ന്ന വിഘ്‌നം ദേവകള്‍ ഹനുമാനെ പരീക്ഷിക്കുന്നതിനു നിയോഗിച്ച സുരസ എന്ന നാഗമാതാവുതന്നെ. യഥേഷ്ടം പെരുകാനും കുറുകാനുമുള്ള കഴിവുള്‍പ്പെടെ അഷ്ടൈശ്വര്യങ്ങളും വശമായ ഹനുമാന്‍ അവളുടെ വായിലൂടെ അകത്തുചെന്ന് ചെവിയിലൂടെ പുറത്തുവന്ന് അവളെ ‘അമ്മേ’ എന്നു സംബോധന ചെയ്ത് സന്തോഷിപ്പിക്കുകയും ചെയ്തു.
മൈനാകപര്‍വ്വതം ജലനിരപ്പില്‍ നിന്നുയര്‍ന്നു വന്ന് ‘അമൃതസമജലവും അതിമധുരമധുപൂരവും ആര്‍ദ്രപക്വങ്ങളും’ നിവേദിച്ച് സല്‍ക്കരിക്കാന്‍ തുടങ്ങിയ പ്പോള്‍ ‘ബന്ധുസല്‍ക്കാരം പരിഗ്രഹിച്ചേനഹം’ എന്നോതി മൈനാകത്തെ ഒന്നു തലോടിയിട്ട് ശ്രീരാമകിങ്കരന്‍ യാത്രതുടര്‍ന്നു.
ഛായാഗ്രഹിണി എന്ന രാക്ഷസിയെ ഒരൊറ്റച്ചവിട്ടിനു കൊന്നിട്ട് അസ്തഗിരിശിരസ്സില്‍ സൂര്യനെന്നെപോലെ ചാരുലങ്കാഗോപുരാഗ്രത്തില്‍ ഇറങ്ങി, ഉടല്‍ കടുകിനൊടുസമമാക്കി ഇടതുകാല്‍ വച്ച് കോട്ടയ്ക്കകത്തു കടക്കാന്‍ ശ്രമിക്കവേ ലങ്കാലക്ഷ്മിക്കു മോക്ഷം നല്‍കി. അച്ഛന്‍ വായുഭാഗവന്റെ സഹായത്തോടെ സീതാസമീപത്തെത്തി.
സര്‍വസംഗപരിത്യാഗിയായി ദേവീസാന്നിധിപ്രാപ്തി എന്ന ഒരേ ഒരു ലക്ഷ്യം മുന്‍നിറുത്തി വിനയം, ലാളിത്യം, ഭാഷണചാതുരി, നയതന്ത്രജ്ഞത എന്നിവയുടെ പിന്‍ബലത്തോടെ നേടിയ ഹനുമാന്റെ അത്ഭുതാവഹമായ വിജയം ലോകയാത്രയില്‍ ഉദ്ദിഷ്ടലക്ഷ്യം പ്രാപിക്കണമെന്നാഗ്രഹിക്കുന്ന ആര്‍ക്കും വഴിവിളക്കാകേണ്ടതാണ്.
(2018 ഓഗസ്റ്റ് 10 ലക്കം കേസരി വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം)