ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഭക്തിനിര്‍ഭരമാണ്. വായനക്കാരെ ശ്രീരാമഭക്തിയുടെ ഉന്നതശ്രേണികളില്‍ എത്തിക്കുന്ന ഈ കൃതിയിലെ കാവ്യഭംഗിയേറിയതും അതിഗഹനവുമായ തത്ത്വോപദേശങ്ങള്‍ അനേകം പണ്ഡിതശ്രേഷ്ഠന്മാരാല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ആ ചര്‍ച്ചകള്‍ ഇന്നും തുടരുന്നു. രാമായണ പഠനവും ആസ്വാദനവും വിമര്‍ശനങ്ങളും ഭാവിയിലും തുടര്‍ന്നുകൊണ്ടേയിരിക്കും.
”യാവത് സ്ഥാസ്യന്തിഗിരയഃ
സരിതശ്ചമഹീതലേ,
താവത് രാമായണകഥാ
ലോകേഷു പ്രചരിഷ്യതി.”
‘ഗിരികളും സരിത്തുകളും ഭൂമിയില്‍ ഉള്ളിടത്തോളം കാലം അങ്ങയാല്‍ വിരചിതമായ രാമകഥ ലോകങ്ങളില്‍ പ്രചരിക്കും” എന്നാണല്ലോ രാമായണ കാവ്യരചനക്ക് മുന്നെ വാത്മീകി മഹര്‍ഷിക്ക് ശ്രീബ്രഹ്മദേവനില്‍നിന്നും കിട്ടിയ അനുഗ്രഹാശിസ്സുകള്‍.
രാമായണത്തിലെ ലക്ഷ്മണോപദേശം, താരോപദേശം എന്നിവ നിത്യപാരായണത്തിന് തിരഞ്ഞെടുക്കുന്നവര്‍ നിരവധിയാണ്. അയോദ്ധ്യാകാണ്ഡത്തിലെ വളരെ ശ്രദ്ധേയമായ ഭാഗമാണ് ലക്ഷ്മണോപദേശം. സത്യപരാക്രമിയായ പിതാവിന്റെ ഇംഗിതാനുസരണം പതിനാല് വര്‍ഷം വനവാസത്തിനായിക്കൊണ്ട് യാത്ര പുറപ്പെടുകയാണ് തന്റെ മകനെന്ന യാഥാര്‍ത്ഥ്യം കൗസല്യാദേവിയെ അത്യന്തം ദുഃഖിതയാക്കുന്നു. രാമമാതാവിന്റെ ദുഃഖത്തിനു കാരണം കൈകേയിമാതാവും ദശരഥമഹാരാജാവുമാണെന്ന് ഉറപ്പിച്ച് ലക്ഷ്മണന്‍ കോപാകുലനായി പരുഷവാക്കുകള്‍ പറയുന്നു. വാത്സല്യത്തോടെ തത്ത്വോപദേശം ചെയ്ത് ശ്രീരാമന്‍ സഹോദരനെ ശാന്തനാക്കുന്നതാണ് സന്ദര്‍ഭം. ദേഹാഭിമാനം അതായത് സമ്പത്ത്, ആകാരസൗഷ്ഠവം, യൗവ്വനം എന്നിവയാല്‍ അഹങ്കരിക്കാത്തവര്‍ ദുര്‍ലഭം. വീണ്ടുവിചാരം അവിവേകികളായ പല മനുഷ്യര്‍ക്കും വന്നുചേരുന്നത് വളരെ വൈകിയാണ്.
‘ലക്ഷ്മിയുമസ്ഥിരയല്ലോ മനുഷ്യര്‍ക്കു
നില്‍ക്കുമോ യൗവ്വനവും പുനരധ്രുവം?’
‘രോഗങ്ങളായുള്ള ശത്രുക്കളും വന്നു
ദേഹം നശിപ്പിക്കുമേവനും നിര്‍ണ്ണയം.’
എന്നീ വരികള്‍ ശ്രദ്ധിക്കുക.
മനുഷ്യന്റെ ആന്തരികമായ ഉയര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്ന ശത്രുക്കള്‍ കാമക്രോധലോഭ മോഹാദികളാണ്. ആ കൂട്ടത്തില്‍ ഏറ്റവും അപകടകാരി ക്രോധമാണ് എന്ന് എഴുത്തച്ഛന്‍ ശ്രീരാമന്റെ വാക്കുകളിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
”മുക്തിക്കു വിഘ്‌നം വരുത്തുവാനെത്രയും
ശക്തിയുള്ളോന്നതില്‍ ക്രോധമറികെടോ
മാതാപിതൃഭ്രാതൃമിത്രസഖികളെ
ക്രോധംനിമിത്തം ഹനിക്കുന്നതുപുമാന്‍.”
എത്ര അര്‍ത്ഥവത്തായ വാക്കുകള്‍. ഇവയുടെ പ്രസക്തി എക്കാലവുമുണ്ട്. വര്‍ത്തമാനകാലസംഭവങ്ങളുമായി നമുക്ക് ഇവയെ ചേര്‍ത്ത് വായിക്കാം. വ്യക്തി – സമൂഹ ദൈനംദിനജീവിതത്തില്‍ പല ദുരനുഭവങ്ങളുടെയും കാതലായ കാരണം ക്ഷണികവും അനിയന്ത്രിതങ്ങളുമായ ക്രോധാവേശങ്ങളാണെന്ന് തീര്‍ച്ച.
വായനക്കാരെ, പ്രത്യേകിച്ചും സ്ത്രീജനങ്ങളെ ഹഠാദാകര്‍ഷിക്കുന്ന സന്ദര്‍ഭമാണ് ശ്രീരാമന്‍ വനയാത്രക്കുള്ള അനുമതി മാതാവായ കൗസല്യാദേവിയോട് അപേക്ഷിക്കുന്നത്. ഈ അവസരത്തില്‍ ദുഃഖിതയായ അമ്മയെ ആശ്വസിപ്പിക്കുകയും ഉത്തമ ഭാര്യക്ക് ഭര്‍ത്താവിനോടുള്ള ചുമതലയെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.
അച്ഛനെന്തുള്ളിലൊന്നിച്ഛയെന്നാലതി-
ങ്ങിച്ഛയെന്നങ്ങുറച്ചീടണ മമ്മയും
ഭര്‍ത്തൃ കര്‍മ്മാനുകരണമത്രേപാതി-
വ്രത്യനിഷ്ഠാവധൂനാമെന്നു നിര്‍ണ്ണയം
ആധുനിക സ്ത്രീ-പുരുഷ സമത്വവാദികളായ സഹോദരിമാര്‍, ഈ സന്ദേശം ഉള്‍ക്കൊള്ളുമോ ആവോ….!രാമമാതാവായ കൗസല്യ അതിദുഷ്‌കരമായ വനവാസകാലത്ത് മകനെ സംരക്ഷിക്കാന്‍ ഏല്‍പ്പിച്ചുകൊണ്ട് ദേവതകളോട് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്ന വരികള്‍ ഏതൊരു വായനക്കാര്‍ക്കാണ് ഗദ്ഗദത്തോടെ അല്ലാതെ പൂര്‍ത്തീകരിക്കാനാവുക.
‘എന്മകനാശു നടക്കുന്നനേരവും
കല്മഷം തീര്‍ന്നിരുന്നീടുന്ന നേരവും
തന്മതി കെട്ടുറങ്ങീടുന്ന നേരവും
സമ്മോദമാര്‍ന്നു രക്ഷിച്ചീടുവിന്‍ നിങ്ങള്‍’
ഇതുതന്നെയല്ലേ ലോകത്തുള്ള എല്ലാ അമ്മമാരും അവരുടെ മക്കള്‍ക്കുവേണ്ടി ദൈവങ്ങളോട് യാചിക്കുന്നത്. ഇവിടെ ദേശകാലവ്യത്യാസങ്ങളുണ്ടോ? ഈ മാതൃഭാവം സമസ്ത ജീവജാലങ്ങളിലും ദര്‍ശിക്കാന്‍ കഴിയുന്നില്ലേ?
നിഷാദ രാജാവായ ഗുഹന്‍ സീതാരാമന്മാര്‍ വനത്തില്‍ വൃക്ഷച്ചുവട്ടില്‍ ദര്‍ഭപ്പുല്ലുകളാലും ഇലകളാലും തീര്‍ത്ത മെത്തയില്‍, രാജകീയ ശയ്യയില്‍ എന്നപോലെ നിദ്രകൊള്ളുന്നതു കണ്ട് വില്ലും അമ്പും ധരിച്ച് അരികെ കാവല്‍ നില്‍ക്കുന്ന ലക്ഷ്മണനോട് പരിതപിക്കുന്ന ഭാഗം ശ്രദ്ധിച്ചിട്ടില്ലേ. രാജദമ്പതികളുടെ അപ്പോഴത്തെ ദുരവസ്ഥക്ക് കാരണക്കാരി കൈകേയി മാതാവല്ലേ എന്ന് ആക്ഷേപിക്കുന്നുണ്ട്. തദവസരത്തില്‍ ശ്രീരാമതത്ത്വോപദേശത്താല്‍ പക്വമതിയായിത്തീര്‍ന്ന ലക്ഷ്മണന്‍ ഗുഹനെ കര്‍മ്മഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നതിന്റെ അനിവാര്യതയെ എത്ര മനോഹരമായാണ് പ്രതിപാദിക്കുന്നത്. അപരന്റെ ദുഃഖാനുഭവങ്ങളുടെ മുന്‍പാകെയാണ് സാധാരണ ജനം തത്ത്വോപദേശം നടത്തുക. എന്നാല്‍ ഇവിടെയാകട്ടെ സോദരന്മാരിരുവരുടെയും കഷ്ടാനുഭവത്തില്‍ അനുപതിച്ച സുഹൃത്തിനെ സമചിത്തനാക്കാനാണ് ലക്ഷ്മണന്‍ ശ്രമിക്കുന്നത്.
”പൂര്‍വ്വ ജന്മാര്‍ജിത കര്‍മ്മമത്രേഭൂവി
സര്‍വ്വലോകര്‍ക്കും സുഖദുഃഖ കാരണം”
നമ്മുടെ സുഖദുഃഖങ്ങള്‍ക്കെല്ലാം കാരണം മറ്റൊരാളെന്ന് വിചാരിക്കുന്നത് അജ്ഞത മൂലമാണ്. അതുപോലെ ദുരഭിമാനം മൂലമാണ് തന്റെ ഐശ്വര്യങ്ങളുടെ കര്‍ത്താവ് താന്‍ തന്നെയാണെന്ന് ധരിക്കുന്നത്. ലോകം കര്‍മ്മപാശത്താല്‍ ബന്ധിതമാണ്. നമ്മുടെ ഭാവനക്കനുസരിച്ചാണ് അനുഭവങ്ങള്‍ സുഖങ്ങളും ദുഃഖങ്ങളുമായി മാറുന്നത്. വിഭിന്നങ്ങളായ അനുഭവങ്ങളെ ഒരേ മനോഭാവത്തോടെ സ്വീകരിച്ച് സ്വസ്ഥമായിരിക്കണം. ശുഭവും അശുഭവുമായ കര്‍മ്മങ്ങളുടെ ആവിര്‍ഭാവത്തില്‍ സന്തോഷിക്കുകയോ വിഷാദിക്കുകയോ ചെയ്യുന്നത് വ്യര്‍ത്ഥമാണ്. എത്ര അര്‍ത്ഥവത്തായ ലളിതമായ വക്കുകളിലൂടെയാണ് നമ്മുടെ ഭാഷാപിതാവ് ലക്ഷ്മണനിലൂടെ വായനക്കാരെ ബോധവല്‍ക്കരിക്കുന്നത്.
എഴുത്തച്ഛന്റെ രാമായണം അത്യന്തം ഗംഭീരവും ശ്രേഷ്ഠവും സുന്ദരവുമാണ്. ഭാഷയില്‍ കാവ്യഭംഗി, ആശയസമൃദ്ധി, ഭക്തിരസം എന്നിവ നിറഞ്ഞുതുളുമ്പുന്നത് കാണാം. ലക്ഷ്മണോപദേശങ്ങള്‍, താരോപദേശം, ക്രിയാമാര്‍ഗ്ഗോപദേശം എന്നിവ അതിപ്രൗഢങ്ങള്‍ തന്നെ. ഒരു തുള്ളി തേനിനോ ഒരു തരി കല്‍ക്കണ്ടത്തിനോ എവിടെയാണ് കൂടുതല്‍ മധുരമെന്ന് പറയാനൊക്കുമോ? അതുതന്നെയാണ് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം. ആദ്യന്തം ഗുണസമൃദ്ധം. മഹാകവി വള്ളത്തോള്‍ പാടിയത് നമുക്കും ഏറ്റു ചൊല്ലാം.
കാവ്യം സുഗേയം കഥ രാഘവീയം
കര്‍ത്താവ് തുഞ്ചത്തുളവായ ദിവ്യന്‍
ചൊല്ലുന്നതോ ഭക്തിമയസ്വരത്തില്‍
ആനന്ദലബ്ധിക്കിനിയെന്തുവേണ്ടു
( 3 ഓഗസ്റ്റ് 2018 ലക്കം കേസരി വാരികയിൽ പ്രസിദ്ധീകരിച്ചത്)