ഒ.വി വിജയന്‍ ഖസാക്കിന്റെ ഇതിഹാസം എന്ന കൃതിയിലൂടെ മലയാള സാഹിത്യത്തില്‍ ഉത്തരാധുനിക ചിന്ത വേരു പിടിക്കും മുമ്പു തന്നെ അതിനെ പിഴുതെറിയുന്ന ചിത്രമാണ് വരയ്ക്കുന്നത്. ഉത്തരാധുനിക ചിന്ത യഥാര്‍ത്ഥത്തില്‍ എന്താണ് ഉന്നം വെയ്ക്കുന്നതെന്നും അതിന്റെ ഭവിഷ്യത്ത് എന്തായിരിക്കുമെന്നും അറിയാത്തവര്‍ക്കാണ് ‘ഖസാക്കിന്റെ ഇതിഹാസം’ ഇരുപതില്‍ കൂടുതല്‍ പ്രാവശ്യമൊക്കെ വായിക്കേണ്ടി വരുന്നത്. ഉത്തരാധുനികതയുടെ പ്രവണതകള്‍ ഗ്രാഹ്യമുള്ളവര്‍ക്ക് അത് ഒറ്റ പ്രാവശ്യം വായിക്കുമ്പോള്‍തന്നെ കാണാനാകുന്നത് ഒ.വി വിജയന്‍ എന്ന പ്രവാചകന്റെ ദീര്‍ഘവീക്ഷണമാണ്. ആധുനികതയില്‍ നിന്ന് ഉത്തരാധുനികതയിലേക്കുള്ള പ്രയാണത്തെ പ്രതിനിധീകരിക്കുന്ന ഈ നോവല്‍ മലയാള സാഹിത്യ ചരിത്രത്തിലെ വഴിത്തിരിവ് ഏറ്റവും നന്നായി വരച്ചുകാട്ടുന്നു. മാത്രമല്ല ഈ ഒരൊറ്റ പുസ്തകം കൊണ്ടുതന്നെ കഥാകൃത്ത് ഉത്തരാധുനികതയുടെ അയുക്തവും അധാര്‍മ്മികവുമായ ജനനവും കടിഞ്ഞാണില്ലാത്ത ജീവിതശൈലിയും ഒടുവില്‍ അതിന്റെ തന്നെ നിരാശാപൂര്‍ണ്ണമായ അന്ത്യവും കുറിക്കുന്നു.
ജീവിതത്തെക്കുറിച്ച് ലക്ഷ്യബോധമില്ലാത്ത ഉത്തരാധുനിക ‘നായകന്മാര്‍’ ഒടുവില്‍ ചെന്നെത്തുന്നത് തികഞ്ഞ കാടത്തത്തിലേക്കാണ്. നാഗരികത മന:പൂര്‍വ്വം വളര്‍ത്തി പാകപ്പെടുത്തിയ ഉത്തരാധുനികതയുടെ കാടത്തവും പ്രാകൃത മനുഷ്യരുടെ സ്വാഭാവിക ജീവിതശൈലിയാകുന്ന കാടത്തവും തമ്മില്‍ ലയിക്കുന്ന കാഴ്ചയാണ് ഖസാക്ക് നമുക്ക് കാണിച്ചു തരുന്നത്. ആത്മനിയന്ത്രണമില്ലാതെ വിഷയസുഖമനുഭവിച്ചു മടുക്കുന്നവന്‍ പിന്നീട് പ്രതിലോമ വിധേനയും സുഖം തേടുന്നവനായിത്തീരുന്നു, ധര്‍മ്മചിന്ത വെടിഞ്ഞ് മൃഗങ്ങളെ അനുകരിക്കുന്നവനാകുന്നു. ഒടുവില്‍ സ്വത്വം നഷ്ടപ്പെട്ട് പാപഭാരത്താല്‍ പശ്ചാത്താപവിവശനായി മൃത്യുവിനെ ആശ്വാസപൂര്‍വ്വം സ്വാഗതം ചെയ്യുന്ന രവി എന്ന ഉത്തരാധുനിക ‘’നായക’നെയാണ് ഖസാക്കിന്റെ ഇതിഹാസം അവതരിപ്പിക്കുന്നത്. തുല്യത, സ്വാതന്ത്ര്യം, സ്വാഭാവികം എന്നീ പദാര്‍ത്ഥങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് മനുഷ്യരുടെ മൃഗതൃഷ്ണയെ ഉണര്‍ത്തുന്നതും അധമരസത്താല്‍ ബുദ്ധിയെ വികലമാക്കുന്നതും ഹൃദയം മലിനീകരിക്കുന്നതുമായ ഈ നൂതന കാഴ്ചപ്പാട് പാശ്ചാത്യരുടെയിടയില്‍ ജന്മം കൊണ്ട ഒന്നാണ്. ഇന്നിത് ഉത്തമ കലാസാഹിത്യത്തെയും ഒപ്പം സംസ്‌കാരത്തെയും വെല്ലുവിളിക്കുന്ന ഒന്നായി വളര്‍ന്നു കഴിഞ്ഞു.
ആധുനികതയെന്നത് ഇന്ദ്രിയ വിഷയങ്ങള്‍ക്കും വികാരങ്ങള്‍ക്കും മേല്‍ ബുദ്ധിക്കും യുക്തിക്കും സ്ഥാനം നല്‍കിയിരുന്നു. ഇത് ന്യായാന്യായ, ധര്‍മ്മാധര്‍മ്മ, സത്യാസത്യ വിവേചനത്തിലൂടെ അറിവു സമ്പാദിക്കാനും, ആ അറിവിന്റെയടിസ്ഥാനത്തില്‍ ആത്മനിയന്ത്രണം പാലിച്ച് ചിട്ടയോടെ ജീവിക്കാനും സഹായകമായിരുന്നു. ഇത്തരം വിധാനങ്ങളെ താറുമാറാക്കുക എന്നതായിരുന്നു ജാക്ക് ദറിദയെപ്പോലുള്ള പാശ്ചാത്യ ഉത്തരാധുനിക ഉപജ്ഞാതാക്കള്‍ ലക്ഷ്യം വെച്ചത്.
നമ്മുടെ പരമ്പരാഗത ചിന്തയിലെ ഒരു വലിയ വീഴ്ച പരിഹരിക്കുക എന്നതത്രേ ഉത്തരാധുനിക ചിന്തയുടെ ലക്ഷ്യം! അതായത് കാലങ്ങളായി നമ്മള്‍ ചില കാര്യങ്ങള്‍ക്ക് മറ്റു ചിലതിന്റെ മേല്‍ സ്ഥാനം കൊടുത്തിരുന്നു. എന്നാല്‍ സമത്വ ചിന്തയുടെ അമിത ത്വര ബാധിച്ച പുതിയ ചിന്തകരാകട്ടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കാര്യങ്ങളെ മുഖ്യധാരയിലേയ്ക്ക് ആനയിക്കാന്‍ വേണ്ടിയുള്ള മുന്‍ കരുതല്‍ എന്ന പേരില്‍ അവയ്ക്ക് മേല്‍ക്കോയ്മ നല്‍കാന്‍ ശ്രമിക്കുന്നു. ഇതിന്‍പ്രകാരം മുമ്പ് നമ്മള്‍ അനശ്വരവും നിശ്ചലതത്ത്വവുമായ ആത്മസത്തയ്ക്ക് നശ്വരവും നൈമിഷികവുമായ ഭൗതിക വിഷയങ്ങള്‍ക്കു മേല്‍ ആധിപത്യം കൊടുത്തിരുന്നുവെങ്കില്‍ നൂതന ചിന്തകരില്‍ അനശ്വര തത്ത്വത്തെ വെടിയുന്നതും നശ്വരതയെ പുല്‍കുന്നതുമായ ബുദ്ധിഹീനതയാണ് മുഴച്ചു നില്ക്കുന്നത്. മുമ്പ് ആത്മസത്ത മനസ്സില്‍ പ്രതിഫലിപ്പിക്കുന്ന മൂല്യബോധത്താലുണ്ടാകുന്ന ഉത്തമ ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും മനുഷ്യര്‍ പ്രാധാന്യം കല്പിച്ചിരുന്നു. എന്നാല്‍ ഇന്ന് ‘തുല്യത’യെ തീവ്രതയുടെ വികൃതവേഷമണിയിച്ച് ധര്‍മ്മാധര്‍മ്മങ്ങളുടെ പൊഴിമുറിപ്പിക്കുന്നതും മനുഷ്യമനസ്സിനെ വിഷയലോകത്തിലേക്ക് ലയിപ്പിക്കുന്നതുമായ ഉത്തരാധുനിക ഭാവനാ വൈകല്യത്തിന്റെ ദുരന്തം നമ്മെ ബോധ്യപ്പെടുത്തുന്നതാണ് വിജയന്റെ ഖസാക്ക്.
പൈതൃക ചങ്ങലകളില്‍ നിന്നു മനുഷ്യമനസ്സിനെ സ്വതന്ത്രമാക്കാനായി അതിനെ തീവ്രറിയലിസത്തിന്റെ അടിമയാക്കുന്ന വൈരുദ്ധ്യമാണ് ഉത്തരാധുനികതയുടെ പ്രത്യേകത. പുണ്യപാപങ്ങളുടെ അതിരു മുറിച്ച് വിഷയസുഖത്തില്‍ എത്രതന്നെ മുങ്ങിത്താഴ്ന്നിട്ടും പശ്ചാത്താപവിവശത അകലാത്ത വിജയന്റെ ‘നായകന്‍’ യഥാര്‍ത്ഥത്തില്‍ ചൂണ്ടുന്നത് പുതിയ ചിന്തകന്റെ ഉയര്‍ച്ചയിലേയ്ക്കല്ല, അവന്റെ തകര്‍ച്ചയിലേയ്ക്കാണ്.
വിഷയിയെ വിഷയത്തില്‍ മുക്കിക്കൊല്ലാനാകില്ല എന്നതു യാഥാര്‍ത്ഥ്യമാണ് കാരണം വിഷയിയും വിഷയവും ഒന്നല്ല എന്നതു തന്നെ. ഭൗതിക ജീവിതത്തില്‍ അനുഭവസ്ഥനും അനുഭവവും ഒന്നല്ല, രണ്ടുതന്നെ. ഈ വാസ്തവം എല്ലാ അനുഭവങ്ങളിലും അടങ്ങിയിട്ടുള്ള അടിസ്ഥാന ദ്വൈതമാണ്. അനന്തമായ വിഷയ സാഗരത്തില്‍ വിഷയിയ്ക്ക് മുങ്ങിപ്പോകാതെ നീന്തുന്നതിനായിട്ടാണ് പൂര്‍വ്വസൂരികള്‍ ചില പ്രമാണങ്ങള്‍ മുന്നോട്ടു വെച്ചത്: ഒന്ന്, വിഷയങ്ങളുടെ അനിശ്ചിതത്വത്തെയും നശ്വരതയെയും വെല്ലാന്‍ കെല്പുള്ള അനശ്വര തത്ത്വമാണ് ജീവാത്മാവ്; രണ്ട്, വിഷയത്തെ ജയിക്കാന്‍, ആത്മനിയന്ത്രണം പാലിക്കാന്‍ വേണ്ടി ജീവാത്മാവ് സ്വയം ഏര്‍പ്പെടുത്തേണ്ട നിയന്ത്രണ രേഖകളാണ് ആത്മചിന്തയും ധര്‍മ്മവും നീതിയും യുക്തിയും ഒക്കെ. വ്യക്തിയുടെ ആത്മനിയന്ത്രണവും മൂല്യബോധവും സമൂഹത്തിന്റെ കെട്ടുറപ്പിനും ബാധകമാണ്. എന്നാല്‍ ഉത്തരാധുനിക തീവ്രവാദികള്‍ക്ക് ധര്‍മ്മവും അധര്‍മ്മവും തമ്മില്‍, പുണ്യവും പാപവും തമ്മില്‍ ഭേദമില്ലത്രേ. നായകനും നയിക്കപ്പെടുന്നവരുമെന്ന വേര്‍തിരിവുമില്ല. പ്രസ്തുത നോവലില്‍ സാധാരണ രീതിയിലുള്ള നായകനും നായികയും വില്ലനുമൊന്നുമില്ല.
കൂമന്‍കാവ് എന്ന പ്രാകൃതഗ്രാമത്തില്‍ ആദ്യമായി ചെന്നുചേര്‍ന്ന രവിക്ക് ആ സ്ഥലം അപരിചിതമായിത്തോന്നിയില്ല, കാരണമെന്തായിരിക്കാം? പട്ടണത്തില്‍ ജനിച്ചു വളര്‍ന്ന് അവിടത്തെ സുഖസൗകര്യങ്ങളും ഉയര്‍ന്ന വിദ്യാഭ്യാസവും നേടിയെങ്കിലും അയാളുടെ മനസ്സ് കുത്തഴിഞ്ഞ പ്രാകൃത തലത്തിലേക്ക് നേരത്തേ തന്നെ ആണ്ടിരുന്നു, അതുമായി താദാത്മ്യം പ്രാപിച്ചുകഴിഞ്ഞിരുന്നു, അതാണ് കാരണം. ഉത്തരാധുനികരുടെ തീവ്ര വീക്ഷണത്തില്‍ തൃഷ്ണയെ നിയന്ത്രിക്കുന്നത് അസ്വാഭാവികമത്രേ. തന്റെ കാമുകിയോടുപോലും അയാള്‍ക്ക് ഹൃദയ വികാരമല്ല, മറ്റ് സ്ത്രീകളെന്നപോലെ അവളും അയാള്‍ക്ക് ക്ഷണിക സുഖം പകരുന്ന ഉപകരണം മാത്രം. തനിക്ക് ചിറ്റമ്മയും തന്റെ അനുജത്തിമാര്‍ക്ക് അമ്മയുമായ സ്ത്രീയോടു രവി പുലര്‍ത്തുന്ന അവിഹിത ബന്ധത്തിന്റെ അന്തര്‍ധാരയും ഇത്തരം ചിന്തയാണ്. മനുഷ്യരുടെ ധര്‍മ്മാനുസൃത കീഴ്‌വഴക്കങ്ങള്‍ ശാസനകളുടെ രൂപത്തില്‍ തങ്ങളെ തളയ്ക്കുന്ന ചങ്ങലകളാണെന്നാണ് ഈ നവീനപ്രാകൃതരുടെ ഭാഷ്യം. ധര്‍മ്മാധര്‍മ്മ വിവേചനം തികച്ചും അസ്വാഭാവികമത്രേ.
നോവലിലെ സ്ത്രീകളില്‍ ഒട്ടുമുക്കാല്‍ പേരും രവിയുടെ ‘നായിക’ യാകാന്‍ ‘പാക’ത്തിലുള്ളവരാണ്. ചാരിത്ര്യശുദ്ധി, ഭര്‍തൃധര്‍മ്മം എന്നിവയൊന്നും ബാധിച്ചിട്ടില്ലാത്ത ഈ നവീന ‘നായിക’മാര്‍ ഖസാക്കിലും രവിക്ക് ആശ്വാസമായിത്തീരുന്നു. അങ്ങനെ അവിടെയും രവിയുടെ അവിഹിത ജീവിതശൈലി കുശാലായി പരിപാലിക്കപ്പെട്ടു.
ഖസാക്കിലെ ജനതയുടെ ഒരു നല്ലവശമായി പലരും വിവിധ മതസ്ഥരായ നാട്ടാരെ ഒരുമിപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നു. അതിനാലാണ് അവര്‍ സ്വന്തം മതങ്ങളാല്‍ ഗ്രസിക്കപ്പെടാതിരുന്നത്.
ഖസാക്ക് എന്ന കുഗ്രാമത്തില്‍ വിദ്യാഭ്യാസ പ്രസരണാര്‍ത്ഥം നിയമിതനായ ഏകാധ്യാപകനായിരുന്നു രവി. അയാള്‍ ആ ഉദ്യോഗത്തെ താന്‍ തന്റെ അച്ഛനോടു ചെയ്ത പാപത്തിന്റെ ഓര്‍മ്മകളില്‍ നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമായിക്കണ്ടു. എന്നാല്‍ വീണ്ടും അയാള്‍ അരാജകത്വത്തിന്റെ പ്രാകൃത ചെളിക്കുഴിയില്‍ തന്നെ അഭയം തേടുകയായിരുന്നു. പക്ഷെ അയാളുടെ സ്വത്വം ആ ചെളിയില്‍ ലയനം പ്രാപിച്ചില്ല. എന്തുകൊണ്ട്? ഉത്തരം ഒന്നേയുള്ളു: വിഷയിക്ക് വിഷയത്തില്‍ ലയിക്കാനാവില്ല. പശ്ചാത്താപം അയാളെ വിട്ടൊഴിയാതെ പിന്തുടര്‍ന്നു. എന്തുകൊണ്ട്? കാരണം ഒന്നുമാത്രം- ധര്‍മ്മചിന്തയെന്നത് മനുഷ്യന്റെ സ്വത്വത്തിന് സ്വാഭാവികമായിട്ടുള്ളതാണ്.
ഒടുവില്‍ രാജിക്കത്തും സമര്‍പ്പിച്ച് അയാള്‍ ”പുനര്‍ജനിയുടെ കൂടുവിട്ട് വീണ്ടും യാത്രയാകുന്നു” എന്നാണ് നോവലിന്റെ അവസാനം പറയുന്നത്. ഇവിടെ സ്വന്തം കര്‍മ്മഫലത്തില്‍ കുടുങ്ങിപ്പോയ രവി വീണ്ടും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ഖസാക്ക് ഉപേക്ഷിച്ച് അയാള്‍ ബസ്സു കാത്തു നില്ക്കവെ സമീപത്തു കിടന്നിരുന്ന ഒരു പാമ്പ് അയാള്‍ക്കു നേരെ പത്തി വിടര്‍ത്തുന്നു. അയാള്‍ ഒഴിഞ്ഞുമാറുന്നില്ലെന്നു മാത്രമല്ല ‘കൗതുകത്തോടും’ ‘വാത്സല്യത്തോടും’ അതിനെ വീക്ഷിച്ചുകൊണ്ട് തന്റെ കാല് അതിനു നീട്ടിക്കൊടുക്കുന്നു. പാപക്കറ പുരട്ടി അര്‍ത്ഥമില്ലാതാക്കിയ തന്റെ ജന്മം കാലസര്‍പ്പത്താല്‍ ഗ്രസിക്കപ്പെടുന്നതിനായി ആശ്വാസപൂര്‍വ്വം സമര്‍പ്പിക്കുകയാണ് ഇതിലെ ‘നായകന്‍’.