ദല്‍ഹി: സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെ എക്കാലവും ശബ്ദമുയര്‍ത്തിയ മഹാകവിയായിരുന്നു അക്കിത്തം എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു. ദല്‍ഹിയിലെ നവോദയം കേന്ദ്ര നിര്‍വാഹക സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അക്കിത്തം അനുസ്മരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വി.പി. ജോയ്, ഐ.എ എസ്. അക്കിത്തത്തിന്റെ കവിതകളിലെ സമകാലിക പ്രസക്തി, ഭാഷാസൗന്ദര്യം, വിമര്‍ശനാത്മകത എന്നിവയെക്കുറിച്ച് സംസാരിച്ചു. ഭാരതീയ പൈതൃകത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ട കവിയായിരുന്നു അക്കിത്തം എന്ന് ആര്‍.എസ്. എസ്. കേരള പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ അനുസ്മരിച്ചു. ‘തപസ്യ’യുടെ ധാതാവും വിധാതാവും ആയിരുന്ന അക്കിത്തമെന്ന ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിനു ജ്ഞാനപീഠം നല്‍കാന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലേ നമുക്ക് തോന്നിയുള്ളൂ എന്ന് തപസ്യയുടെ കേരള സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അക്കിത്തത്തെ തമസ്‌കരിക്കാന്‍ മലയാളത്തിലെ നിരൂപണ കേസരികള്‍ നടത്തിയ ശ്രമങ്ങള്‍ ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഡപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ.എം.ചന്ദ്രശേഖരന്‍ നായര്‍ വിശദീകരിച്ചു. ഒ.വി.വിജയന്‍, പ്രൊഫ. തുറ വൂര്‍ വിശ്വംഭരന്‍, അക്കിത്തം എന്നിവരിലുള്ള ചില സമാനതകളെക്കുറിച്ച് ജന്മഭൂമി എഡിറ്റര്‍ കാവാലം ശശികുമാര്‍ സംസാരിച്ചു.
നവംബര്‍ 1 ന് ഓണ്‍ലൈന്‍ മീഡിയ വഴി നടന്ന അക്കിത്തം അനുസ്മരണ ചടങ്ങില്‍ നവോദയം പ്രസിഡന്റ് എം.പി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് എന്‍.പി. ഹരിസുതന്‍ സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി എം.ആര്‍. വിജയന്‍ ആമുഖ പ്രഭാഷണം നടത്തി. അഡിഷണല്‍ ജനറല്‍ സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍ കൃതജ്ഞത അര്‍പ്പിച്ചു. മഹാകവി അക്കിത്തതിന്റെ മകന്‍ അക്കിത്തം നാരായണന്‍ നമ്പൂതിരി ചടങ്ങില്‍ പങ്കെടുത്തു.